പിഎം ഇന്ത്യ
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഈ മഹത്തായ സ്വാതന്ത്ര്യോത്സവം നമ്മുടെ ജനങ്ങളുടെ 140 കോടി പ്രതിജ്ഞകളുടെ ആഘോഷമാണ്. ഈ സ്വാതന്ത്ര്യോത്സവം കൂട്ടായ നേട്ടങ്ങളുടെ, അഭിമാനത്തിന്റെ നിമിഷമാണ്. നമ്മുടെ ഹൃദയങ്ങൾ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു. രാഷ്ട്രം തുടർച്ചയായി ഐക്യത്തിന്റെ ചൈതന്യത്തിനു കരുത്തുപകരുകയാണ്. ഇന്ന്, 140 കോടി ഇന്ത്യക്കാർ ത്രിവർണ പതാകയുടെ നിറങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മരുഭൂമികളിലും ഹിമാലയൻ കൊടുമുടികളിലും കടൽത്തീരങ്ങളിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും ‘ഹർ ഘർ തിരംഗ’ അലയടിക്കുന്നു. എല്ലായിടത്തും ഒരേ പ്രതിധ്വനി, ഒരേ ഹർഷാരവം: നമ്മുടെ ജീവനേക്കാൾ പ്രിയപ്പെട്ട മാതൃരാജ്യത്തിനായുള്ള വാഴ്ത്തലുകൾ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
1947-ൽ, അനന്തമായ സാധ്യതകളും ദശലക്ഷക്കണക്കിനു കരങ്ങളുടെ ശക്തിയും ഉപയോഗിച്ച്, നമ്മുടെ രാജ്യം സ്വതന്ത്രമായി. രാഷ്ട്രത്തിന്റെ അഭിലാഷങ്ങൾ പറന്നുയരുകയായിരുന്നു, പക്ഷേ വെല്ലുവിളികൾ അതിലും വലുതായിരുന്നു. ബഹുമാനപ്പെട്ട ബാപ്പുവിന്റെ തത്വങ്ങൾ പിന്തുടർന്ന്, ഭരണഘടന നിർമാണസഭയിലെ അംഗങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം നിറവേറ്റി. 75 വർഷമായി, ഇന്ത്യയുടെ ഭരണഘടന നമുക്കായി ദീപസ്തംഭം പോലെ വഴികാട്ടുന്നു. നമ്മുടെ ഭരണഘടനയുടെ സ്രഷ്ടാക്കളായ ഡോ. രാജേന്ദ്ര പ്രസാദ്, ബാബാസാഹേബ് അംബേദ്കർ, പണ്ഡിത് നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ തുടങ്ങിയ പണ്ഡിതരും മഹാന്മാരുമായ നിരവധി നേതാക്കൾ നിർണായക പങ്കുവഹിച്ചു. നമ്മുടെ സ്ത്രീകളും ഗണ്യമായ സംഭാവനകളേകി. ഹംസ മേത്ത, ദാക്ഷായണി വേലായുധൻ തുടങ്ങിയ പണ്ഡിതർ ഇന്ത്യയുടെ ഭരണഘടന ശക്തിപ്പെടുത്തുന്നതിൽ അവരുടേതായ പങ്കുവഹിച്ചു. രാജ്യത്തെ നയിക്കുകയും ദിശാബോധം നൽകുകയും ചെയ്ത ഈ ഭരണഘടനാസ്രഷ്ടാക്കൾക്കു ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്ന് ഇന്നു ഞാൻ ആദരമേകുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്ന്, ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികവും നാം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ ഭരണഘടനയ്ക്കായി ജീവൻ ത്യജിച്ച ആദ്യത്തെ മഹദ്വ്യക്തിത്വമായിരുന്നു ഡോ. ശ്യാമ പ്രസാദ് മുഖർജി. ഭരണഘടനയ്ക്കുവേണ്ടി അദ്ദേഹം ത്യാഗം ചെയ്തു. അനുച്ഛേദം 370 എന്ന പ്രതിബന്ധം നീക്കം ചെയ്തതും “ഒരു രാഷ്ട്രം, ഒരു ഭരണഘടന” എന്ന തത്വത്തിന്റെ സാക്ഷാത്കാരവുമാണു ഡോ. ശ്യാമപ്രസാദ് മുഖർജിക്കുള്ള നമ്മുടെ യഥാർഥ ആദരം. ഇന്നു ചെങ്കോട്ടയിൽ നിരവധി വിശിഷ്ടാതിഥികൾ സന്നിഹിതരാണ് – വിദൂരദേശങ്ങളിൽനിന്നുള്ള ഗ്രാമപഞ്ചായത്തംഗങ്ങൾ, “ഡ്രോൺ ദീദികൾ”, “ലഖ്പതി ദീദികൾ”, കായികതാരങ്ങൾ, രാഷ്ട്രത്തിന്റെ നിലനിൽപ്പിനു സംഭാവന നൽകിയ മറ്റു പ്രമുഖ വ്യക്തികൾ. ഒരുതരത്തിൽ, എന്റെ കൺമുന്നിൽ ചെറിയ ഇന്ത്യയെ ഞാൻ അനുഭവിക്കുകയാണ്. വിശാലമായ ഇന്ത്യ സാങ്കേതികവിദ്യയുടെ സഹായത്താൽ ചെങ്കോട്ടയുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഈ മഹത്തായ ഉത്സവത്തിൽ, എന്റെ സഹപൗരന്മാർക്കും ലോകമെമ്പാടുമുള്ള ഇന്ത്യാസ്നേഹികൾക്കും, എല്ലായിടത്തുമുള്ള നമ്മുടെ സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
പ്രകൃതി നമ്മെയെല്ലാം പരീക്ഷിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, മണ്ണിടിച്ചിൽ, മേഘവിസ്ഫോടനങ്ങൾ, മറ്റ് എണ്ണമറ്റ ദുരന്തങ്ങൾ എന്നിങ്ങനെ നിരവധി പ്രകൃതിദുരന്തങ്ങളെ നാം നേരിട്ടു. ഇവയ്ക്ക് ഇരയായവരോടൊപ്പമാണു നാം അനുകമ്പാപൂർവം നിലകൊള്ളുന്നത്. സംസ്ഥാന ഗവണ്മെന്റുകളും കേന്ദ്ര ഗവണ്മെന്റും ഒരുമിച്ചു പ്രവർത്തിക്കുന്നു. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും പൂർണമായും വ്യാപൃതരാണ്.
സുഹൃത്തുക്കളേ,
ഇന്നത്തെ ഓഗസ്റ്റ് 15-നു പ്രത്യേക പ്രാധാന്യം ഞാൻ കാണുന്നു. ‘ഓപ്പറേഷൻ സിന്ദൂറി’ലെ ധീരയോദ്ധാക്കളെ ചെങ്കോട്ടയുടെ കൊത്തളങ്ങളിൽനിന്ന് അഭിവാദ്യം ചെയ്യാൻ ഇന്നെനിക്ക് അവസരം കൈവന്നതിൽ അതിയായ അഭിമാനമുണ്ട്. നമ്മുടെ ധീരസൈനികർ ശത്രുക്കളെ അവർക്കു സങ്കൽപ്പിക്കാൻപോലും കഴിയാത്തവിധം ശിക്ഷിച്ചു. ഏപ്രിൽ 22-ന്, ഭീകരർ അതിർത്തികടന്നെത്തി പഹൽഗാമിൽ കൂട്ടക്കൊല നടത്തി. മതം ചോദിച്ചു ജനങ്ങളെ കൊന്നു. ഭാര്യമാരുടെ മുന്നിൽ ഭർത്താക്കന്മാരെ വെടിവച്ചു. കുട്ടികളുടെ മുന്നിൽ പിതാക്കന്മാരെ വധിച്ചു. രാജ്യമാകെ രോഷത്താൽ നിറഞ്ഞു, ലോകം മുഴുവൻ അത്തരമൊരു കൂട്ടക്കൊലയിൽ ഞെട്ടിപ്പോയി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ആ ക്രോധത്തിന്റെ പ്രകടനമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. 22-ാം തീയതിയിലെ സംഭവത്തിനുശേഷം, നാം നമ്മുടെ സൈന്യത്തിനു പൂർണ സ്വാതന്ത്ര്യം നൽകി – അവർ തന്ത്രം തീരുമാനിക്കട്ടെ, ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കട്ടെ, സമയം തെരഞ്ഞെടുക്കട്ടെ. പതിറ്റാണ്ടുകളായി സംഭവിക്കാത്ത കാര്യം നമ്മുടെ സൈന്യം ചെയ്തു. ശത്രുപ്രദേശത്തേക്കു നൂറുകണക്കിനു കിലോമീറ്റർ നുഴഞ്ഞുകയറി. അവർ ഭീകരരുടെ ആസ്ഥാനങ്ങൾ തകർത്തു. ഭീകരുടെ ആസ്ഥാനങ്ങളെ വെറും അവശിഷ്ടങ്ങളാക്കി മാറ്റി. പാകിസ്ഥാന് ഇപ്പോഴും ഉറക്കം ലഭിച്ചിട്ടില്ല. പാകിസ്ഥാനുണ്ടായ നാശം വളരെ വലുതാണ്. എല്ലാ ദിവസവും പുതിയ വെളിപ്പെടുത്തലുകളും പുതിയ വിവരങ്ങളും പുറത്തുവരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
നമ്മുടെ രാഷ്ട്രം നിരവധി പതിറ്റാണ്ടുകളായി ഭീകരതയെ സഹിച്ചു. രാജ്യത്തിന്റെ ഹൃദയത്തിനു വീണ്ടും വീണ്ടും മുറിവേറ്റു. ഇപ്പോൾ, നാം പുതിയ സാധാരണത്വം സ്ഥാപിച്ചു: ഭീകരവാദത്തെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നവരെയും ഭീകരരെ സഹായിക്കുന്നവരെയും ഇനി വേർതിരിച്ചു കാണില്ല. അവരെല്ലാം മാനവരാശിയുടെ തുല്യ ശത്രുക്കളാണ്. അവർക്കിടയിൽ വ്യത്യാസമില്ല. ഈ ആണവ ഭീഷണികൾ ഇനി സഹിക്കില്ലെന്ന് ഇന്ത്യ ഇപ്പോൾ തീരുമാനിച്ചു. ഇത്രയും കാലം തുടർന്ന ആണവ ഭീഷണികൾ ഇനി സഹിക്കില്ല. നമ്മുടെ ശത്രുക്കൾ ഭാവിയിൽ ഈ ശ്രമം തുടർന്നാൽ, നമ്മുടെ സൈന്യം സ്വന്തം നിബന്ധനകൾക്കനുസരിച്ച്, തെരഞ്ഞെടുക്കുന്ന സമയത്ത്, അവർക്ക് അനുയോജ്യമെന്നു തോന്നുന്ന രീതിയിൽ തീരുമാനിക്കുകയും അവർ തെരഞ്ഞെടുക്കുന്ന ലക്ഷ്യങ്ങൾ ഭേദിക്കുകയും ചെയ്യും. അതനുസരിച്ചു നാം പ്രവർത്തിക്കും. നാം ഉചിതവും കരുത്തുറ്റതുമായ മറുപടി നൽകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല എന്ന് ഇന്ത്യ ഇപ്പോൾ തീരുമാനിച്ചു. സിന്ധുനദീജല കരാർ എത്രത്തോളം അന്യായവും ഏകപക്ഷീയവുമാണെന്നു രാജ്യത്തെ ജനങ്ങൾ ഇപ്പോൾ പൂർണമായി മനസ്സിലാക്കുന്നു. ഇന്ത്യയിൽനിന്ന് ഉത്ഭവിക്കുന്ന നദികളിലെ ജലം നമ്മുടെ ശത്രുക്കളുടെ വയലുകളിൽ ജലസേചനം നടത്തുന്നു. അതേസമയം നമ്മുടെ സ്വന്തം രാജ്യത്തെ കർഷകരും മണ്ണും ദാഹിക്കുന്നു. കഴിഞ്ഞ ഏഴുപതിറ്റാണ്ടായി നമ്മുടെ കർഷകർക്കു സങ്കൽപ്പിക്കാൻ പോലുമാകാത്ത നഷ്ടം വരുത്തിയ കരാറായിരുന്നു ഇത്. ഇപ്പോൾ, ഇന്ത്യക്ക് അവകാശപ്പെട്ട ജലം ഇന്ത്യക്കു മാത്രമായി. രാജ്യത്തെ കർഷകർക്കായി മാത്രം അതു നീക്കിവയ്ക്കും. പതിറ്റാണ്ടുകളായി ഇന്ത്യ സഹിച്ചുവരുന്ന സിന്ധു കരാറിന്റെ ആ മാതൃക ഇനി അനുവദിക്കില്ല. നമ്മുടെ കർഷകരുടെയും രാഷ്ട്രത്തിന്റെയും താൽപ്പര്യങ്ങൾക്കായി ഈ കരാർ ഞങ്ങൾക്ക് അംഗീകരിക്കാനാകില്ല.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
അസംഖ്യംപേർ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചു. അവരുടെ യൗവനം മുഴുവൻ സമർപ്പിച്ചു. അവരുടെ ജീവിതം മുഴുവൻ ജയിലുകളിൽ ചെലവഴിച്ചു. തൂക്കുമരം സ്വീകരിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയല്ല അത്; മറിച്ച്, ഭാരതമാതാവിന്റെ അന്തസ്സിനായാണ്. കോടിക്കണക്കിനു ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായാണ്. അടിമത്തത്തിന്റെ ചങ്ങലകൾ തകർത്തെറിയാനാണ്. അവരുടെ ഹൃദയങ്ങളിൽ ഒരു വികാരമാണുണ്ടായിരുന്നത് – അന്തസ്സ്.
സുഹൃത്തുക്കളേ, അടിമത്തം നമ്മെ ദരിദ്രരാക്കി. അതു നമ്മെ മറ്റുള്ളവരെ ആശ്രയിക്കുന്നവരാക്കി. മറ്റുള്ളവരെ കൂടുതൽ ആശ്രയിക്കേണ്ടിവന്നു. സ്വാതന്ത്ര്യാനന്തരം, കോടിക്കണക്കിനു ജനങ്ങൾക്കു ഭക്ഷണം നൽകുന്നതു വലിയ വെല്ലുവിളിയായിരുന്നുവെന്നു നമുക്കെല്ലാമറിയാം. കഠിനാധ്വാനം ചെയ്തു രാജ്യത്തിന്റെ ധാന്യപ്പുരകൾ നിറച്ചത് എന്റെ രാജ്യത്തെ കർഷകരല്ലാതെ മറ്റാരുമായിരുന്നില്ല. ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ അവർ രാജ്യത്തെ സ്വയംപര്യാപ്തമാക്കി. ഒരു രാഷ്ട്രത്തിന്, ഇന്നും ആത്മാഭിമാനത്തിന്റെ ഏറ്റവും വലിയ അളവുകോൽ അതിന്റെ സ്വയംപര്യാപ്തതയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
വികസിത ഇന്ത്യയുടെ അടിത്തറയും സ്വയംപര്യാപ്ത ഇന്ത്യയാണ്. ഒരു രാഷ്ട്രം മറ്റുള്ളവയെ എത്രത്തോളം ആശ്രയിക്കുന്നുവോ അത്രത്തോളം കൂടുതൽ അതിന്റെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നു. ആശ്രയിക്കൽ ശീലമാകുമ്പോഴാണു അപകടമുണ്ടാകുന്നത്. നാം സ്വയംപര്യാപ്തത ഉപേക്ഷിച്ചു മറ്റുള്ളവരെ ആശ്രയിക്കുന്നതായി നമുക്കു മനസ്സിലാകുന്നില്ല. ഈ ശീലം അപകടകരമാണ്. അതിനാൽ സ്വയംപര്യാപ്തതയ്ക്കായി ഓരോ നിമിഷവും ജാഗ്രത പാലിക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
സ്വയംപര്യാപ്തത ഇറക്കുമതിയിലും കയറ്റുമതിയിലും മാത്രമായി ഒതുങ്ങുന്നില്ല. അതല്ലെങ്കിൽ രൂപ, പൗണ്ട്, ഡോളർ എന്നിവയിൽ മാത്രമായി ഒതുങ്ങുന്നില്ല. അതിന്റെ അർഥം അത്ര പരിമിതമല്ല. സ്വയംപര്യാപ്തത നമ്മുടെ കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു, സ്വയംപര്യാപ്തത കുറയാൻ തുടങ്ങുമ്പോൾ, ശേഷി നിരന്തരം കുറയുന്നു. അതിനാൽ, നമ്മുടെ കഴിവു സംരക്ഷിക്കാനും നിലനിർത്താനും വർധിപ്പിക്കാനും, സ്വയംപര്യാപ്തത പുലർത്തേണ്ടത് അത്യാവശ്യമാണ്.
സുഹൃത്തുക്കളേ,
‘ഇന്ത്യയിൽ നിർമിച്ചത്’ എന്ന അത്ഭുതം ‘ഓപ്പറേഷൻ സിന്ദൂറി’ൽ നാം കണ്ടു. ഏതൊക്കെ ശക്തികളാണ് അവരെ നശിപ്പിക്കുന്നതെന്ന് നമ്മുടെ ശത്രുവിന്, നമ്മുടെ കൈവശമുള്ള ആയുധങ്ങളുടെയും കഴിവുകളുടെയും കാര്യത്തിൽ, സൂചനയേതുമുണ്ടായിരുന്നില്ല. നാം സ്വയംപര്യാപ്തരല്ലായിരുന്നെങ്കിൽ, ‘ഓപ്പറേഷൻ സിന്ദൂർ’ ഇത്ര വേഗത്തിൽ നടപ്പിലാക്കാൻ കഴിയുമായിരുന്നോ എന്നു ചിന്തിച്ചുനോക്കൂ. ആരാണു നമുക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുക, നമുക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ലഭിക്കുമോ ഇല്ലയോ തുടങ്ങിയ ആശങ്കകൾ നമ്മെ അലട്ടുമായിരുന്നു. എന്നാൽ ‘ഇന്ത്യയിൽ നിർമിച്ചതിന്റെ’ ശക്തി നമ്മുടെ കൈകളിലും സായുധ സേനകളുടെ കൈകളിലും ഉണ്ടായിരുന്നതിനാൽ, അവർ ആശങ്കയില്ലാതെ, തടസ്സമില്ലാതെ, മടികൂടാതെ അവരുടെ ധൈര്യം പ്രകടിപ്പിച്ചു. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത നേടുന്നതിനുള്ള കഴിഞ്ഞ പത്തു വർഷക്കാലത്തെ നമ്മുടെ സ്ഥിരമായ ദൗത്യത്തിന്റെ ഫലമാണ് ഇന്നു നാം കാണുന്ന നേട്ടങ്ങൾ.
സുഹൃത്തുക്കളേ,
മറ്റൊരു വിഷയത്തിലേക്കു നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 21-ാം നൂറ്റാണ്ട് സാങ്കേതികവിദ്യാധിഷ്ഠിത നൂറ്റാണ്ടാണെന്നത് ആർക്കും നിഷേധിക്കാനാകില്ല. സാങ്കേതികവിദ്യാധിഷ്ഠിതമാകുമ്പോൾ, സാങ്കേതികവിദ്യയിൽ വൈദഗ്ധ്യം നേടിയ ഓരോ രാജ്യവും വികസനത്തിന്റെ ഉന്നതിയിലെത്തി, സാമ്പത്തിക ശക്തിയുടെ പുതിയ മാനങ്ങൾ നേടിയിട്ടുണ്ടെന്നു ചരിത്രത്തിലേക്ക് എത്തിനോക്കിയാൽ നമുക്കു മനസ്സിലാകും. സാങ്കേതികവിദ്യയുടെ വിവിധ മാനങ്ങളെക്കുറിച്ചു നാം സംസാരിക്കുമ്പോൾ, സെമികണ്ടക്ടറുകളിലേക്ക് ഏവരുടെയും ശ്രദ്ധ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്ന് ഏതെങ്കിലും വ്യക്തിയെയോ ഗവണ്മെന്റിനെയോ വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നമ്മുടെ രാജ്യത്തെ യുവാക്കൾ ഇതറിയേണ്ടത് ഏറെ പ്രധാനമാണ്. നമ്മുടെ രാജ്യത്ത്, സെമികണ്ടക്ടറുകളുമായി ബന്ധപ്പെട്ട ഫയലുകൾ 50-60 വർഷംമുമ്പുതന്നെ ചലിച്ചു തുടങ്ങിയിരുന്നു. സെമികണ്ടക്ടർ ഫാക്ടറി എന്ന ആശയം അന്ന് ആരംഭിച്ചു. ഇന്ന്, സെമികണ്ടക്ടറുകൾ ആഗോള ശക്തിയായി മാറിയിരിക്കുന്നുവെന്ന് അറിയുമ്പോൾ എന്റെ യുവ സുഹൃത്തുക്കൾ ഞെട്ടിപ്പോകും. എന്നാൽ, 50-60 വർഷംമുമ്പ്, ആ ആശയം സ്തംഭിക്കുകയും വൈകിപ്പിക്കുകയും മാറ്റിവയ്ക്കുകയും ചെയ്തു. സെമികണ്ടക്ടർ എന്ന ആശയംതന്നെ ഉപേക്ഷിക്കപ്പെട്ടു. നമുക്ക് 50-60 വർഷം നഷ്ടപ്പെട്ടു. അതേസമയം, പല രാജ്യങ്ങളും സെമികണ്ടക്ടറുകളിൽ പ്രാവീണ്യം നേടി ലോകത്ത് അവരുടെ ശക്തി സ്ഥാപിച്ചു.
സുഹൃത്തുക്കളേ,
ഇന്നു നാം ആ ഇന്ത്യയിൽനിന്നു സ്വയം മോചിതരായി. ദൗത്യമെന്ന നിലയിൽ സെമികണ്ടക്ടർ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയി. ആറു വ്യത്യസ്ത സെമികണ്ടക്ടർ യൂണിറ്റുകൾ അടിത്തട്ടിൽ രൂപംകൊള്ളുകയാണ്. നാലു പുതിയ യൂണിറ്റുകൾക്കു നാം ഇതിനകം പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
എന്റെ സഹ പൗരന്മാരേ, പ്രത്യേകിച്ച് യുവജനങ്ങളെയും ഇന്ത്യയുടെ സാങ്കേതികവിദ്യയുടെ ശക്തി മനസ്സിലാക്കുന്ന ലോകമെമ്പാടുമുള്ളവരെയും അഭിസംബോധന ചെയ്തു ഞാൻ പറയട്ടെ, ഈ വർഷം അവസാനത്തോടെ, ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയിൽ നിർമിച്ച ‘മെയ്ഡ് ഇൻ ഇന്ത്യ’ ചിപ്പ് വിപണിയിൽ ലഭ്യമാക്കും. ഞാൻ മറ്റൊരു ഉദാഹരണം നൽകട്ടെ. ഊർജമേഖലയിൽ, പെട്രോളിനും ഡീസലിനും വാതകത്തിനും വേണ്ടി നാം വിവിധ രാജ്യങ്ങളെ ആശ്രയിക്കുന്നുവെന്നു നമുക്കേവർക്കും അറിയാം. അവ വാങ്ങാൻ ലക്ഷക്കണക്കിനു കോടി രൂപ ചെലവഴിക്കുന്നു. ഊർജത്തിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കേണ്ടത് അനിവാര്യമാണ്. നാം ഈ ദൃഢനിശ്ചയം ഏറ്റെടുത്തു. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ സൗരോർജത്തിൽ മുപ്പതുമടങ്ങു വർധനയുണ്ടായി. സംശുദ്ധ ഊർജം ലഭിക്കുന്നതിനായി ജലവൈദ്യുത വികസനത്തിനായി നാം പുതിയ അണക്കെട്ടുകൾ നിർമിക്കുകയാണ്. ഹരിത ഹൈഡ്രജൻ ദൗത്യത്തിൽ, ഇന്ത്യയിന്ന് ആയിരക്കണക്കിനു കോടി രൂപ നിക്ഷേപിക്കുന്നു. ഊർജത്തിന്റെ ഭാവി മനസ്സിൽവച്ച്, ഇന്ത്യ ആണവോർജത്തിലും പ്രധാന സംരംഭങ്ങൾ ഏറ്റെടുക്കുന്നു. ആണവോർജ മേഖലയിൽ 10 പുതിയ റിയാക്ടറുകൾ അതിവേഗം പുരോഗമിക്കുന്നു. 2047 ആകുമ്പോഴേക്കും, രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 100 വർഷം പൂർത്തിയാക്കും. ‘വികസിത ഇന്ത്യ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നാം നിശ്ചയിച്ചിട്ടുള്ള ആ വർഷം, നമ്മുടെ ആണവോർജശേഷി പത്തിരട്ടിയിലധികം വർധിപ്പിക്കാനുള്ള ദൃഢനിശ്ചയത്തോടെ നാം മുന്നോട്ടു പോകുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
പരിഷ്കരണം തുടർച്ചയായ പ്രക്രിയയാണ്; കാലത്തിന്റെയും നിലവിലുള്ള സാഹചര്യങ്ങളുടെയും ആവശ്യങ്ങൾക്കനുസരിച്ചു പരിഷ്കാരങ്ങൾ നടപ്പിലാക്കണം. ആണവോർജമേഖലയിൽ, നാം പ്രധാന പരിഷ്കാരങ്ങൾ അവതരിപ്പിച്ചു. നാമിപ്പോൾ സ്വകാര്യമേഖലയ്ക്കും ആണവോർജത്തിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു; നമ്മുടെ ശക്തികൾ സംയോജിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ലോകം ഇന്ന് ആഗോളതാപനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുമ്പോൾ, 2030 ആകുമ്പോഴേക്കും 50% സംശുദ്ധ ഊർജം കൈവരിക്കാൻ ഇന്ത്യ ദൃഢനിശ്ചയം ചെയ്തിരുന്നുവെന്നു ഞാൻ ലോകത്തോടു പറയാൻ ആഗ്രഹിക്കുന്നു. 2030-ലേക്കുള്ള നമ്മുടെ ലക്ഷ്യം അതായിരുന്നു. എന്റെ നാട്ടുകാരുടെ കഴിവു നോക്കൂ. ഇന്ത്യയെ വികസിതമാക്കുക എന്ന പ്രതിജ്ഞ നിറവേറ്റാനുള്ള അവരുടെ ദൃഢനിശ്ചയം നോക്കൂ. 50% സംശുദ്ധ ഊർജമെന്ന ലക്ഷ്യം അഞ്ചുവർഷംമുമ്പേ, 2025ൽ തന്നെ, നാം കൈവരിച്ചു. കാരണം, പ്രകൃതിയോടു നമുക്ക് ഉത്തരവാദിത്വമുള്ളതുപോലെ ലോകത്തോടും നാം സംവേദനക്ഷമതയുള്ളവരാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ബജറ്റിന്റെ വലിയ ഭാഗം പെട്രോൾ, ഡീസൽ, വാതകം തുടങ്ങിയവ കൊണ്ടുവരുന്നതിനാണു ചെലവഴിച്ചത്. ലക്ഷക്കണക്കിനു കോടി രൂപ പാഴായി. നാം ഊർജത്തെ ആശ്രയിച്ചിരുന്നില്ലെങ്കിൽ, ആ പണം എന്റെ രാജ്യത്തെ യുവാക്കളുടെ ഭാവിക്കായി ഉപയോഗിക്കുമായിരുന്നു. ആ പണം എന്റെ രാജ്യത്തെ ദരിദ്രരെ ദാരിദ്ര്യത്തിനെതിരെ പോരാടാൻ സഹായിക്കുന്നതിന് ഉപയോഗിക്കുമായിരുന്നു. ആ പണം എന്റെ രാജ്യത്തെ കർഷകരുടെ ക്ഷേമത്തിനായി ഉപയോഗിക്കുമായിരുന്നു. ആ പണം എന്റെ രാജ്യത്തെ ഗ്രാമങ്ങളുടെ അവസ്ഥ മാറ്റാൻ ഉപയോഗിക്കുമായിരുന്നു. പക്ഷേ, നാമതു വിദേശരാജ്യങ്ങൾക്കു നൽകേണ്ടിവന്നു. ഇപ്പോൾ നാം സ്വയംപര്യാപ്തരാകാനുള്ള ശ്രമത്തിലാണ്. രാജ്യത്തെ വികസിതമാക്കുന്നതിനായി, നാമിപ്പോൾ ‘സമുദ്ര മന്ഥൻ’ (സമുദ്രം കടയൽ) എന്നതിലേക്കു നീങ്ങുകയാണ്. നമ്മുടെ സമുദ്ര മന്ഥൻ മുന്നോട്ടു കൊണ്ടുപോകുന്നതിലൂടെ, കടലിനടിയിലെ എണ്ണശേഖരം, വാതകശേഖരം എന്നിവ കണ്ടെത്തുന്നതിനുള്ള ദൗത്യത്തിൽ പ്രവർത്തിക്കാൻ നാം ആഗ്രഹിക്കുന്നു, അതിനാൽ ഇന്ത്യ ദേശീയ ആഴക്കടൽ പര്യവേക്ഷണ ദൗത്യം ആരംഭിക്കാൻ പോകുന്നു. ഊർജത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തമാകാനുള്ള നമ്മുടെ പ്രധാന പ്രഖ്യാപനമാണിത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്ന് ലോകം മുഴുവൻ നിർണായക ധാതുക്കളെക്കുറിച്ച് വളരെ ജാഗ്രത പുലർത്തുകയും, ജനങ്ങൾ അവയുടെ സാധ്യതകൾ നന്നായി മനസ്സിലാക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. ഇന്നലെ വരെ അധികം ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു വിഷയം ഇന്ന് ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. നിർണായക ധാതുക്കളിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് നമുക്കും വളരെ അത്യാവശ്യമാണ്. ഊർജ്ജ മേഖലയായാലും, വ്യവസായ മേഖലയായാലും, പ്രതിരോധ മേഖലയായാലും, മറ്റേതെങ്കിലും സാങ്കേതിക മേഖലയായാലും, ഇന്ന് നിർണായക ധാതുക്കൾ സാങ്കേതികവിദ്യയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു, അതിനാലാണ് നമ്മൾ ദേശീയ നിർണായക ദൗത്യം (നാഷണൽ ക്രിട്ടിക്കൽ മിഷൻ) ആരംഭിച്ചത്. 200-ലധികം സ്ഥലങ്ങളിൽ ഖനന പ്രവർത്തനങ്ങൾ നടക്കുന്നു. നിർണായക ധാതുക്കളിലും സ്വയംപര്യാപ്തത നേടാനുള്ള പാതയിലാണ് നമ്മൾ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
രാജ്യത്തെ ഓരോ പൗരനും ബഹിരാകാശ മേഖലയിലെ നേട്ടങ്ങൾ കണ്ട് അഭിമാനിക്കുന്നു. നമ്മുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തി. ദിവസങ്ങൾക്കകം അദ്ദേഹം ഇന്ത്യയിലെത്തും. ആത്മനിർഭർ ഭാരത് ഗഗൻയാൻ ദൗത്യത്തിനായി നമ്മൾ സ്വയം തയ്യാറെടുക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളും നമ്മൾ നടത്തുന്നു. ബഹിരാകാശ രംഗത്ത് അടുത്തിടെ കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഇന്ന് എൻ്റെ രാജ്യത്തെ 300-ൽ അധികം സ്റ്റാർട്ടപ്പുകൾ ബഹിരാകാശ മേഖലയിൽ മാത്രമായി പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് യുവാക്കൾ ആ 300 സ്റ്റാർട്ടപ്പുകളിൽ പൂർണ്ണ ശേഷിയോടെ പ്രവർത്തിക്കുന്നു. ഇതാണ് എൻ്റെ രാജ്യത്തെ യുവശക്തി, നമ്മുടെ യുവാക്കളിലുള്ള നമ്മുടെ വിശ്വാസമാണിത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047-ൽ വികസിത ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ 140 കോടി ഇന്ത്യക്കാർ പൂർണ്ണ ശക്തിയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റാൻ, ഇന്ത്യ ഇന്ന് എല്ലാ മേഖലകളിലും ആധുനികമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നു. ഈ ആധുനിക ആവാസവ്യവസ്ഥ നമ്മുടെ രാജ്യത്തെ എല്ലാ മേഖലകളെയും സ്വയംപര്യാപ്തമാക്കും. ഇന്ന് ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് എൻ്റെ രാജ്യത്തെ യുവ ശാസ്ത്രജ്ഞരോടും, കഴിവുറ്റ യുവജനങ്ങളോടും, എൻ്റെ എഞ്ചിനീയർമാരോടും, പ്രൊഫഷണലുകളോടും, കൂടാതെ ഗവണ്മെന്റിന്റെ എല്ലാ വകുപ്പുകളോടും എനിക്ക് ഒരഭ്യർത്ഥനയുണ്ട്. മെയ്ഡ് ഇൻ ഇന്ത്യ യുദ്ധ വിമാനങ്ങൾക്കായുള്ള ജെറ്റ് എഞ്ചിൻ നമ്മുടേതായിരിക്കണമോ വേണ്ടയോ? ലോകത്തിൻ്റെ ഫാർമസിയാണ് നമ്മൾ എന്നാണ് അറിയപ്പെടുന്നത്. വാക്സിൻ മേഖലയിൽ നമ്മൾ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുന്നു. എന്നാൽ ഗവേഷണത്തിലും വികസനത്തിലും നമ്മൾ കൂടുതൽ ഊർജ്ജം ചെലുത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യകതയല്ലേ? നമുക്ക് സ്വന്തമായി പേറ്റൻ്റുകൾ ഉണ്ടാകണം. മനുഷ്യരാശിയുടെ ക്ഷേമത്തിനായി ഏറ്റവും വിലകുറഞ്ഞതും ഫലപ്രദവുമായ മരുന്നുകളെക്കുറിച്ച് നമ്മൾ ഗവേഷണം ചെയ്യണം. പ്രതിസന്ധി ഘട്ടങ്ങളിൽ യാതൊരു പാർശ്വഫലങ്ങളുമില്ലാതെ മനുഷ്യരാശിയുടെ ക്ഷേമത്തിനായി ഇവ ഉപകാരപ്പെടണം. ഇതിനായി ഭാരത സർക്കാർ BioE3 നയം രൂപീകരിച്ചിട്ടുണ്ട്. ഈ നയം പഠിച്ച് മുന്നോട്ട് വരാൻ ഞാൻ രാജ്യത്തെ യുവജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നമുക്ക് രാജ്യത്തിൻ്റെ വിധി മാറ്റിയെഴുതണം, അതിന് നിങ്ങളുടെ പിന്തുണ ആവശ്യമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇത് വിവരസാങ്കേതികവിദ്യയുടെ കാലഘട്ടമാണ്. നമുക്ക് ഡാറ്റയുടെ ശക്തിയുണ്ട്. ഓപ്പറേറ്റിങ് സിസ്റ്റം മുതൽ സൈബർ സുരക്ഷ വരെ, ഡീപ് ടെക് മുതൽ നിർമ്മിത ബുദ്ധി വരെ, എല്ലാം നമ്മുടേതാകേണ്ടത് ഇന്നത്തെ ആവശ്യകതയല്ലേ? നമ്മുടെ ജനങ്ങളുടെ ശക്തി കേന്ദ്രീകരിച്ചിട്ടുള്ള സ്വന്തം സാങ്കേതികവിദ്യ ലോകത്തിന് മുന്നിൽ അവതരിപ്പിക്കണം.
സുഹൃത്തുക്കളേ,
ഇന്ന് സാമൂഹ്യ മാധ്യമത്തിലായാലും മറ്റ് ഏത് പ്ലാറ്റ്ഫോമുകളിലായാലും നമ്മൾ ലോക പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ നമ്മുടെ സ്വന്തം യുപിഐ പ്ലാറ്റ്ഫോം ഇന്ന് ലോകത്തെ അത്ഭുതപ്പെടുത്തുകയാണെന്ന് നമ്മൾ കാണിച്ചുകൊടുത്തു. നമുക്കതിനുള്ള കഴിവുണ്ട്. യുപിഐ വഴി ലോകത്തിലെ തത്സമയ പണമിടപാടുകളുടെ 50% വും ഇന്ത്യയാണ് നടത്തുന്നത്. ഇതാണ് നമ്മുടെ ശക്തി. സർഗ്ഗാത്മക ലോകത്തായാലും, സാമൂഹ്യ മാധ്യമത്തിലായാലും, ഇ- പ്ലാറ്റ്ഫോമുകളിലായാലുമെല്ലാം എൻ്റെ രാജ്യത്തെ യുവജനങ്ങളെ ഞാൻ വിശ്വാസത്തിലെടുക്കുന്നു. വരൂ, എന്തുകൊണ്ടാണ് നമുക്ക് സ്വന്തമായി പ്ലാറ്റ്ഫോമുകൾ ഇല്ലാത്തത്? എന്തുകൊണ്ടാണ് നമ്മൾ മറ്റുള്ളവരെ ആശ്രയിക്കുന്നത്? എന്തുകൊണ്ടാണ് ഇന്ത്യയുടെ സമ്പത്ത് പുറത്തേക്ക് പോകാൻ നമ്മൾ അനുവദിക്കുന്നത്? നിങ്ങളുടെ കഴിവുകളിൽ എനിക്ക് വിശ്വാസമുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഊർജ്ജത്തിനായി നാം ലോകത്തെ ആശ്രയിക്കുന്നത് പോലെ, രാസവളങ്ങൾക്കായും നമ്മൾ ലോകത്തെ ആശ്രയിക്കേണ്ടി വരുന്നത് രാജ്യത്തിൻ്റെ ദൗർഭാഗ്യമാണ്. എൻ്റെ രാജ്യത്തെ കർഷകർക്ക് രാസവളങ്ങൾ ശരിയായ രീതിയിൽ ഉപയോഗിച്ച് ഭൂമി മാതാവിനെ സംരക്ഷിക്കാൻ കഴിയും. വിവേചനരഹിതമായി രാസവളങ്ങൾ ഉപയോഗിക്കുന്നതിലൂടെ നമ്മൾ ഭൂമി മാതാവിന് വളരെയധികം ദോഷം വരുത്തുന്നുണ്ട്. അതേ സമയം, നമുക്ക് രാസവളങ്ങളുടെ കരുതൽ ശേഖരം വർദ്ധിപ്പിക്കാം, പുതിയ വഴികൾ കണ്ടെത്താം, ഇന്ത്യയുടെ ആവശ്യകത അനുസരിച്ച് സ്വന്തമായി രാസവളങ്ങൾ നിർമ്മിക്കാം, മറ്റുള്ളവരെ ആശ്രയിക്കുന്നത് നമുക്ക് അവസാനിപ്പിക്കാം എന്ന് രാജ്യത്തെ യുവജനങ്ങളോടും, വ്യവസായ മേഖലയോടും, സ്വകാര്യ മേഖലയോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
വരാൻ പോകുന്ന കാലം ഇലക്ട്രിക് വാഹനങ്ങളുടേതാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ നമ്മൾ ഇപ്പോൾ നിർമ്മിക്കുന്നില്ലെങ്കിൽ, നമ്മൾ ആശ്രിതരായി മാറും. സൗരോർജ്ജ പാനലുകളോ ഇലക്ട്രോണിക് വാഹനങ്ങൾക്ക് ആവശ്യമായ മറ്റ് വസ്തുക്കളോ ആകട്ടെ, എല്ലാം നമ്മുടേതായിരിക്കണം.
സുഹൃത്തുക്കളേ,
രാജ്യത്തെ യുവാക്കളുടെ കഴിവുകളിൽ എനിക്ക് വിശ്വാസമുള്ളതുകൊണ്ടാണ് ഞാൻ ഇത് പറയാൻ ധൈര്യപ്പെടുന്നത്. എൻ്റെ രാജ്യത്തെ യുവാക്കളായതുകൊണ്ട് മാത്രമല്ല ഈ വിശ്വാസം; കോവിഡ് സമയത്ത് നമ്മൾ പല കാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിച്ചിരുന്നു. എന്നാൽ സ്വന്തമായി വാക്സിൻ വേണമെന്ന് എൻ്റെ രാജ്യത്തെ യുവാക്കളോട് പറഞ്ഞപ്പോൾ, അത് സാധ്യമാക്കി കാണിച്ചുതന്നു. കോവിൻ പ്ലാറ്റ്ഫോം നമ്മുടേതാകണം എന്ന് പറഞ്ഞപ്പോൾ അതും സാധ്യമാക്കി. കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനുള്ള ഈ മഹത്തായ ദൗത്യം നമ്മൾ പൂർത്തിയാക്കി. അതേ ആവേശവും, അതേ അഭിനിവേശവും എല്ലാ മേഖലകളിലും സ്വയംപര്യാപ്തരാകാൻ നമുക്ക് വേണം. നമ്മുടെ ഏറ്റവും മികച്ചത് നൽകാൻ നമ്മൾ തയ്യാറാകണം.
സുഹൃത്തുക്കളേ,
കഴിഞ്ഞ 11 വർഷത്തിനിടെ സംരംഭകത്വം വലിയ ശക്തി നേടിയിരിക്കുന്നു. ഇന്ന് ടയർ-2, ടയർ-3 നഗരങ്ങളിൽ ലക്ഷക്കണക്കിന് സ്റ്റാർട്ടപ്പുകളാണ് രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയെയും നവീകരണത്തെയും ശക്തിപ്പെടുത്തുന്നത്. അതുപോലെ, നമ്മുടെ പെൺമക്കളടക്കം കോടിക്കണക്കിന് യുവാക്കൾ മുദ്ര യോജനയിലൂടെ വായ്പയെടുത്ത് സ്വന്തമായി ബിസിനസ്സ് തുടങ്ങി. അവർ സ്വന്തം കാലിൽ നിൽക്കുക മാത്രമല്ല, മറ്റുള്ളവരെയും അതിന് പ്രാപ്തരാക്കുന്നു. ഒരു തരത്തിൽ, ഇതും ഓരോ വ്യക്തിക്കും സ്വയംപര്യാപ്തരാകാനുള്ള അവസരം നൽകുന്നു.
എൻ്റെ സുഹൃത്തുക്കളേ,
മുൻപ് വനിതാ സ്വയംസഹായ സംഘങ്ങളെ ആരും അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഈ വനിതാ സ്വയംസഹായ സംഘങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഇന്ന് അവരുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള വിപണികളിൽ എത്തുന്നു. നമ്മുടെ വനിതാ സ്വയംസഹായ സംഘങ്ങൾ ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപയുടെ വ്യാപാരമാണ് നടത്തുന്നത്. ഒരിക്കൽ ഞാൻ മൻ കി ബാത്തിൽ കളിപ്പാട്ടങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. നമ്മൾ കോടിക്കണക്കിന് രൂപയുടെ കളിപ്പാട്ടങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമായിരുന്നു. ഞാൻ മൻ കി ബാത്തിൽ യാദൃശ്ചികമായി പറഞ്ഞു, “എൻ്റെ യുവസുഹൃത്തുക്കളേ, നമ്മൾ കളിപ്പാട്ടങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് ഇനിയും തുടർന്നുകൊണ്ടിരിക്കുമോ?” ഇന്ന് ഞാൻ അഭിമാനത്തോടെ പറയുന്നു, എൻ്റെ രാജ്യം കളിപ്പാട്ടങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങി. ഇതിനർത്ഥം, രാജ്യത്തിന് സാധ്യമായ എല്ലാ അവസരങ്ങളും ലഭിക്കുകയും എല്ലാ തടസ്സങ്ങളിൽ നിന്നും മോചനം ലഭിക്കുകയും ചെയ്താൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും എന്നാണ്. രാജ്യത്തിന് അതിൻ്റെ പരമാവധി കഴിവുകൾ പുറത്തെടുക്കാൻ പ്രചോദനം നൽകണം, രാജ്യത്തിന് അതിന് കഴിയും. രാജ്യത്തെ യുവജനങ്ങളോട് ഞാൻ പറയുന്നു: നിങ്ങളുടെ നൂതനാശയങ്ങൾ മുന്നോട്ട് വയ്ക്കൂ, നിങ്ങളുടെ ആശയങ്ങൾ പാഴാക്കരുത് സുഹൃത്തുക്കളേ. ഇന്നത്തെ നിങ്ങളുടെ ആശയം വരും തലമുറകളുടെ ഭാവി രൂപപ്പെടുത്താൻ സഹായിച്ചേക്കാം. ഞാൻ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ്. ഈ യാത്രയിൽ നിങ്ങളുടെ പങ്കാളിയാകാൻ ഞാൻ തയ്യാറാണ്. മുന്നോട്ട് വരൂ, ധൈര്യമായി മുന്നിട്ടിറങ്ങൂ. നിർമ്മാണ മേഖലയെക്കുറിച്ച് ചിന്തിക്കുന്ന യുവജനങ്ങളേ, മുന്നോട്ട് വരൂ. ഗവണ്മെന്റ് നിയമങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ എന്നോട് പറയൂ. രാജ്യത്തിന് ഇനി പിന്നോട്ട് പോകാൻ കഴിയില്ല. 2047 വിദൂരമല്ല — ഓരോ നിമിഷവും വിലപ്പെട്ടതാണ്. സുഹൃത്തുക്കളേ, ഒരു നിമിഷം പോലും നമുക്ക് പാഴാക്കാൻ കഴിയില്ല.
സുഹൃത്തുക്കളേ,
ഇത് മുന്നോട്ട് പോകാനുള്ള അവസരമാണ്, വലിയ സ്വപ്നങ്ങൾ കാണാനുള്ള അവസരമാണ്, നമ്മുടെ പ്രതിജ്ഞകൾക്കായി നമ്മളെത്തന്നെ സമർപ്പിക്കാനുള്ള അവസരമാണ്. ഗവണ്മെന്റ് നിങ്ങളോടൊപ്പമുണ്ടെങ്കിൽ, ഞാനും നിങ്ങളുടെ കൂടെയുണ്ടെങ്കിൽ, നമുക്ക് പുതിയ ചരിത്രം സൃഷ്ടിക്കാൻ കഴിയും.
സുഹൃത്തുക്കളേ,
ഇന്ന് ദേശീയ നിർമ്മാണ ദൗത്യം വലിയ വേഗതയിലാണ് മുന്നോട്ട് പോകുന്നത്. നമ്മുടെ എംഎസ്എംഇകളെ ലോകം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ ഏറ്റവും വലിയ ചില ഉൽപ്പന്നങ്ങൾ നിർമ്മിക്കുമ്പോൾ അതിലൊരു ഉപകരണമോ ഘടകമോ നമ്മുടെ രാജ്യത്തെ എംഎസ്എംഇകളിൽ നിന്ന് എപ്പോഴും ഉണ്ടാകും. അഭിമാനത്തോടെയാണ് ഇവ കയറ്റുമതി ചെയ്യുന്നത്. എന്നാൽ നമ്മൾ സമഗ്രവും സംയോജിതവുമായ വികസന പാതയിലേക്ക് നീങ്ങാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് നമ്മൾ അവരുടെ കഴിവുകൾ ശക്തിപ്പെടുത്തേണ്ടത്. ഒരിക്കൽ ഞാൻ ചെങ്കോട്ടയിൽ നിന്ന് പറഞ്ഞിരുന്നു — സീറോ ഡിഫക്റ്റ്, സീറോ എഫക്റ്റ് (Zero Defect, Zero Effect). ആഗോള വിപണിയിൽ നമ്മുടെ ശക്തി അംഗീകരിക്കപ്പെടണമെങ്കിൽ, ഗുണനിലവാരത്തിൽ നമ്മൾ നിരന്തരം പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് ഇന്ന് ഞാൻ ആവർത്തിക്കാനാഗ്രഹിക്കുന്നു. ലോകം ഗുണനിലവാരത്തെയാണ് അംഗീകരിക്കുന്നത്. നമ്മുടെ ഗുണനിലവാരം ഏറ്റവും മികച്ചതായിരിക്കണം. അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും ഉത്പാദനച്ചെലവ് കുറയ്ക്കാനും ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകും.
സുഹൃത്തുക്കളേ,
നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും മന്ത്രം: “വില കുറവ്, പക്ഷേ ഉയർന്ന മൂല്യം” എന്നതായിരിക്കണം. നമ്മുടെ ഓരോ ഉൽപ്പന്നത്തിനും ഉയർന്ന മൂല്യം ഉണ്ടാകണം, എന്നാൽ ഉല്പാദനച്ചെലവ് കുറവുമായിരിക്കണം. ഈ മനോഭാവത്തോടെയാണ് നമ്മൾ മുന്നോട്ട് പോകേണ്ടത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനുവേണ്ടി എണ്ണമറ്റ ആളുകൾ ജീവൻ ബലിയർപ്പിച്ചു. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് – അവർ അവരുടെ യൗവനം ത്യജിച്ച്, തൂക്കുമരങ്ങളിലേക്ക് പോയി. എന്തിനുവേണ്ടി? ഒരു സ്വതന്ത്ര ഭാരതത്തിനുവേണ്ടി. രാജ്യം മുഴുവൻ സ്വതന്ത്ര ഭാരതം എന്ന മന്ത്രവുമായി കഴിഞ്ഞിരുന്ന 75 ഉം 100 ഉം വർഷം മുൻപുള്ള കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കുക. ഇന്ന് കാലഘട്ടത്തിൻ്റെ ആവശ്യം ഇതാണ്: സ്വതന്ത്ര ഭാരതം എന്ന മന്ത്രവുമായി ജീവിച്ചവർ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. ഇപ്പോൾ 140 കോടി ഇന്ത്യക്കാരുടെയും മന്ത്രം ‘സമൃദ്ധ ഭാരതം’ എന്നായിരിക്കണം. ലക്ഷക്കണക്കിന് ആളുകളുടെ ത്യാഗം നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നുവെങ്കിൽ, ദശലക്ഷക്കണക്കിന് ആളുകളുടെ ദൃഢനിശ്ചയങ്ങളും, കഠിനാധ്വാനവും, സ്വയംപര്യാപ്തതയും, ‘വോക്കൽ ഫോർ ലോക്കൽ’ എന്നതിൻ്റെ പ്രചാരണവും, സ്വദേശി മന്ത്രവും വഴി നമുക്ക് ഒരു സമൃദ്ധ ഭാരതം കെട്ടിപ്പടുക്കാനും സാധിക്കും. അന്നത്തെ തലമുറ സ്വതന്ത്ര ഭാരതത്തിനായി സ്വയം സമർപ്പിച്ചു; ഈ തലമുറ ഒരു സമൃദ്ധ ഭാരതത്തിനായി പുതിയ ധീരമായ ചുവടുകൾ വെക്കണം, അതാണ് കാലം ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും അഭ്യർത്ഥിക്കുന്നത്, രാജ്യത്തെ സ്വാധീനിക്കുന്ന എല്ലാവരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഈ മന്ത്രം പ്രചരിപ്പിക്കാൻ എന്നെ സഹായിക്കണം എന്ന്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും, രാഷ്ട്രീയക്കാരോടും, എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു: വരൂ, ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയല്ല. ഭാരതം നമ്മുടേതാണ്. നമുക്കെല്ലാവർക്കും ഒന്നിച്ച് ‘വോക്കൽ ഫോർ ലോക്കൽ’ എന്നതിനെ ഓരോ പൗരൻ്റെയും ജീവിത മന്ത്രമാക്കി മാറ്റാം.
ഭാരതത്തിൽ നിർമ്മിച്ച, ഇന്ത്യൻ പൗരന്മാരുടെ വിയർപ്പിൽ നിർമ്മിച്ച, നമ്മുടെ മണ്ണിന്റെ ഗന്ധമുള്ള, സ്വാശ്രയത്വത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ മാത്രം നാം വാങ്ങുകയും ഉപയോഗിക്കുകയും വേണം. ഇത് നമ്മുടെയെല്ലാം കൂട്ടായ പ്രതിജ്ഞയായിരിക്കട്ടെ, സുഹൃത്തുക്കളേ, താമസിയാതെ നമ്മൾ ലോകത്തെ മാറ്റിമറിക്കും. ഇന്ന് ഞാൻ എല്ലാ ചെറുകിട വ്യാപാരികളോടും കടയുടമകളോടും അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു, നിങ്ങൾക്കും ഒരു ഉത്തരവാദിത്തമുണ്ട്. നമ്മുടെ ചെറുപ്പകാലത്ത് കടകളിൽ “നെയ്യ് കട” എന്ന് മാത്രം എഴുതിയിരുന്നത് നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ പിന്നീട് ആളുകൾ “ശുദ്ധമായ നെയ്യ് കട” എന്ന് എഴുതാൻ തുടങ്ങി. അതുപോലെ, രാജ്യത്തെ എല്ലാ വ്യാപാരികളോടും കടയുടമകളോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് “ഇവിടെ സ്വദേശി ഉൽപ്പന്നങ്ങൾ വിൽക്കുന്നു” എന്ന ബോർഡ് സ്ഥാപിക്കണമെന്നാണ്. നമുക്ക് സ്വദേശിയിൽ അഭിമാനിക്കാം. നമ്മൾ, നിർബന്ധത്തിന് വഴങ്ങിയല്ലാതെ, നമ്മുടെ സ്വന്തം ശക്തിക്കായി, ആവശ്യമെങ്കിൽ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ശക്തിയോടെ സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം. അതാണ് നമ്മുടെ ശക്തിയായിരിക്കേണ്ടത്. ഇതായിരിക്കണം നമ്മെ നയിക്കുന്ന മന്ത്രം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
വളരെക്കാലമായി എനിക്ക് ഗവൺമെന്റിൽ സേവനം ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഞാൻ പല ഉയർച്ചതാഴ്ചകളും കണ്ടിട്ടുണ്ട്. ഗവൺമെന്റുകൾ നേരിടുന്ന വെല്ലുവിളികളും, ഭരണസംവിധാനത്തിൻ്റെ പരിമിതികളും എനിക്ക് നന്നായി അറിയാം. എന്നിരുന്നാലും, ഇതെല്ലാം ഉണ്ടായിട്ടും, മറ്റൊരാളുടെ നേട്ടങ്ങളെ ചെറുതാക്കുന്നതിൽ നമ്മുടെ ഊർജ്ജം പാഴാക്കാതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായി തുടരുന്നു. എൻ്റെ വലിയ അനുഭവസമ്പത്തിൽ നിന്ന് ഞാൻ പറയുന്നു, മറ്റുള്ളവരെ ഇകഴ്ത്തിക്കൊണ്ട് നമ്മുടെ ഊർജ്ജം പാഴാക്കരുത്; പകരം, നമ്മുടെ സ്വന്തം കഴിവുകളും നേട്ടങ്ങളും മെച്ചപ്പെടുത്തുന്നതിൽ നമ്മുടെ മുഴുവൻ ഊർജ്ജവും വിനിയോഗിക്കണം. നമ്മൾ വളരുകയും മികവ് പുലർത്തുകയും ചെയ്യുമ്പോൾ ലോകം നമ്മെ വിലമതിക്കും. ഇന്ന് ലോകമെമ്പാടും സാമ്പത്തിക സ്വാർത്ഥ താൽപ്പര്യങ്ങൾ വർദ്ധിച്ചുവരുമ്പോൾ, പ്രതിസന്ധികളെക്കുറിച്ച് വിലപിച്ചിരിക്കാതെ ധൈര്യത്തോടെ നമ്മുടെ സ്വന്തം ശക്തിയും നിലയും വർദ്ധിപ്പിക്കാൻ നാം പരിശ്രമിക്കണം. എൻ്റെ 25 വർഷത്തെ ഭരണ പരിചയത്തിൽ നിന്ന് എനിക്ക് ഇത് പറയാൻ കഴിയും – നമ്മൾ ഈ പാത തിരഞ്ഞെടുക്കുകയാണെങ്കിൽ, എല്ലാവരും ഇത് തിരഞ്ഞെടുക്കുകയാണെങ്കിൽ, ഒരു സ്വാർത്ഥ താൽപ്പര്യത്തിനും നമ്മളെ കുരുക്കിലാക്കാൻ കഴിയില്ല.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
കഴിഞ്ഞ ദശകം പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നിവയുടെ കാലമായിരുന്നു. എന്നാൽ ഇപ്പോൾ, നമ്മുടെ ശ്രമങ്ങൾക്ക് പുതിയ ശക്തി പകരേണ്ടതുണ്ട്. സമീപകാലത്ത്, എഫ്ഡിഐ മേഖലയിലായാലും, ഇൻഷുറൻസ് മേഖലയിലായാലും, ആഗോള സർവകലാശാലകൾക്ക് ഭാരതത്തിൽ കാമ്പസുകൾ സ്ഥാപിക്കാൻ അനുവദിക്കുന്നതിലായാലും നിരവധി പരിഷ്കാരങ്ങൾ നാം ഏറ്റെടുത്തിട്ടുണ്ട്. 40,000-ത്തിലധികം അനാവശ്യമായ അനുവർത്തനങ്ങൾ നാം നിർത്തലാക്കിയിട്ടുണ്ട്. മാത്രമല്ല, കാലഹരണപ്പെട്ട 1,500-ലധികം നിയമങ്ങൾ നാം റദ്ദാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് എപ്പോഴും മുൻഗണന നൽകിക്കൊണ്ട്, ഡസൻ കണക്കിന് നിയമങ്ങൾ ലളിതമാക്കാൻ ഞങ്ങൾ പാർലമെന്റിൽ പോയിട്ടുണ്ട്. ഇത്തവണയും, ബഹളങ്ങൾക്കിടയിൽ, ആദായനികുതി നിയമത്തിൽ നടന്ന വളരെ പ്രധാനപ്പെട്ട ഒരു പരിഷ്കാരത്തെക്കുറിച്ചുള്ള വാർത്തകൾ ജനങ്ങളിൽ എത്തിയിട്ടുണ്ടാകില്ല. 280-ലധികം വകുപ്പുകൾ നിർത്തലാക്കാൻ ഞങ്ങൾ തീരുമാനിച്ചു. സുഹൃത്തുക്കളേ, നമ്മുടെ പരിഷ്കാരങ്ങൾ സാമ്പത്തിക മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല – പൗരന്മാരുടെ ജീവിതം എളുപ്പമാക്കുന്നതിന് ഞങ്ങൾ പരിഷ്കാരങ്ങളും നടപ്പാക്കിയിട്ടുണ്ട്. ആദായനികുതി റീഫണ്ടുകളുടെ വേഗത, പണരഹിത ഇടപാടുകൾ എന്നിവ പരിഷ്കാരങ്ങളുടെ ഫലമാണ്. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കുന്നു – രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന എന്റെ മധ്യവർഗ കുടുംബങ്ങൾക്ക് ഇത് വലിയ സന്തോഷം നൽകി. 12 ലക്ഷം രൂപ വരെയുള്ള വരുമാനം പൂർണ്ണമായും നികുതി രഹിതമാകുമെന്ന് മുമ്പ് ആരും കരുതിയിരുന്നില്ല, പക്ഷേ ഇന്ന് നമ്മൾ അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു.
രാഷ്ട്രത്തിന്റെ ശക്തി വർദ്ധിക്കുമ്പോൾ, അതിലെ പൗരന്മാർ അതിന്റെ നേട്ടങ്ങൾ കൊയ്യുന്നു. ബ്രിട്ടീഷ് ഭരണകാലം മുതൽ, നമ്മൾ ഇന്ത്യൻ ശിക്ഷാ നിയമത്തിന് കീഴിൽ ബന്ധിതരായിരുന്നു, നിരന്തരമായ ശിക്ഷാ ഭയത്തിൽ ജീവിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ ഇങ്ങനെ കടന്നുപോയി. നമ്മൾ ശിക്ഷാ നിയമം നിർത്തലാക്കുകയും ഭാരതീയ ന്യായ സംഹിത കൊണ്ടുവരികയും ചെയ്തു. ഭാരതത്തിലെ പൗരന്മാരിൽ വിശ്വാസം, ഒരു സ്വന്തമെന്ന ബോധം, സംവേദനക്ഷമത എന്നിവ ഉൾക്കൊള്ളുന്നതാണ് അത്. പരിഷ്കരണ യാത്ര ത്വരിതപ്പെടുത്താൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്, വേഗത്തിൽ മുന്നേറാനും ഞങ്ങൾ ആഗ്രഹിക്കുന്നു. എന്റെ നാട്ടുകാരോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു – ഞാൻ ചെയ്യുന്നതെല്ലാം, ഞാൻ രാജ്യത്തിനുവേണ്ടിയാണ് ചെയ്യുന്നത്, എനിക്കുവേണ്ടിയല്ല, ആരെയും ദ്രോഹിക്കാനുമല്ല. രാഷ്ട്രീയ പാർട്ടികളെയും എന്റെ എതിരാളികളെയും എല്ലാ സഹ നേതാക്കളെയും രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി മുന്നോട്ട് വന്ന് ഞങ്ങളോടൊപ്പം ചേരാൻ ഞാൻ ക്ഷണിക്കുന്നു. ഘടനാപരമായ പരിഷ്കാരങ്ങൾ, നിയന്ത്രണ പരിഷ്കാരങ്ങൾ, നയ പരിഷ്കാരങ്ങൾ, പ്രക്രിയാ പരിഷ്കാരങ്ങൾ അല്ലെങ്കിൽ ഭരണഘടനാ പരിഷ്കാരങ്ങളുടെ ആവശ്യകത, എന്തുതന്നെയായാലും, എല്ലാത്തരം പരിഷ്കാരങ്ങളും ഇന്ന് നമ്മുടെ ദൗത്യമാക്കിയിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
അടുത്ത തലമുറയിലെ പരിഷ്കാരങ്ങൾക്കായി, ഞങ്ങൾ ഒരു ദൗത്യ സംഘം രൂപീകരിക്കാൻ തീരുമാനിച്ചു. ഈ ദൗത്യ സംഘം ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. നിലവിലുള്ള ചട്ടങ്ങൾ, നിയമങ്ങൾ, നയങ്ങൾ, നടപടിക്രമങ്ങൾ എന്നിവ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായും, ആഗോള പരിസ്ഥിതിക്ക് അനുയോജ്യമായും, 2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ദർശനവുമായി പൊരുത്തപ്പെടുന്ന തരത്തിലും പുനർരൂപകൽപ്പന ചെയ്യണം. നിശ്ചിത കാലയളവിനുള്ളിൽ ഇത് നേടിയെടുക്കുന്നതിനാണ് ദൗത്യ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്.
സുഹൃത്തുക്കളേ,
ഈ പരിഷ്കാരങ്ങൾ ഭാവി രൂപപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ധൈര്യം നൽകും. നമ്മുടെ സ്റ്റാർട്ടപ്പുകളായാലും, ചെറുകിട വ്യവസായങ്ങളായാലും, കുടിൽ വ്യവസായങ്ങളായാലും, സംരംഭകർക്ക് അവരുടെ അനുവർത്തന ചെലവുകളിൽ ഗണ്യമായ കുറവ് കൊണ്ടുവരും, ഇത് അവർക്ക് പുതിയ ശക്തി നൽകും. കയറ്റുമതി മേഖലയിലും, ലോജിസ്റ്റിക്സിലും വ്യവസ്ഥിതികളിലുമുള്ള മാറ്റങ്ങൾ അവർക്ക് ഒരു വലിയ നേട്ടം നൽകും.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്ത് നിസ്സാരകാര്യങ്ങൾക്ക് പോലും തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങൾ ഉണ്ട്, അത് എത്ര അതിശയകരമാണെന്ന് തോന്നിയാലും ആരും അത് ശ്രദ്ധിച്ചിരുന്നില്ല. ഇന്ത്യൻ പൗരന്മാരെ തടവിലാക്കുന്ന അത്തരം അനാവശ്യ നിയമങ്ങൾ നിർത്തലാക്കണമെന്ന ആഗ്രഹം ഞാൻ സ്വയം ഏറ്റെടുത്തിട്ടുണ്ട്. ഇത് ലക്ഷ്യമിട്ട് മുമ്പ് പാർലമെന്റിൽ ഒരു ബിൽ അവതരിപ്പിച്ചിരുന്നു; ഇത്തവണയും ഞങ്ങൾ അത് കൊണ്ടുവന്നിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഈ ദീപാവലിക്ക്, ഞാൻ നിങ്ങൾക്ക് ഇരട്ടി ദീപാവലി സമ്മാനം നൽകാൻ പോവുകയാണ്. ഈ ദീപാവലിക്ക്, നിങ്ങൾ, സഹ പൗരന്മാർക്ക് വളരെ വലിയ ഒരു സമ്മാനം ലഭിക്കാൻ പോകുന്നു. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ, ഞങ്ങൾ GST-യിൽ വലിയൊരു പരിഷ്കരണം വരുത്തി, രാജ്യത്തുടനീളം നികുതി ഭാരം കുറച്ചു, നികുതി വ്യവസ്ഥ ലളിതമാക്കി. 8 വർഷത്തിനുശേഷം നമ്മൾ അത് ഒരിക്കൽ പുനഃപരിശോധിക്കണമെന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനായി ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചുകൊണ്ട് ഞങ്ങൾ അവലോകനം ആരംഭിച്ചു, കൂടാതെ സംസ്ഥാനങ്ങളുമായി ചർച്ചകളും നടത്തി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഞങ്ങൾ അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങളുമായി വരുന്നു. ഈ ദീപാവലിക്ക് നിങ്ങൾക്കുള്ള ഒരു സമ്മാനമായിരിക്കും ഇത്. സാധാരണക്കാർ നൽകേണ്ട നികുതികൾ ഗണ്യമായി കുറയും, ധാരാളം സൗകര്യങ്ങൾ വർദ്ധിക്കും. നമ്മുടെ ചെറുകിട സംരംഭകർക്ക്, നമ്മുടെ എംഎസ്എംഇകൾക്ക്, വലിയ നേട്ടം ലഭിക്കും. നിത്യോപയോഗ സാധനങ്ങൾ വളരെ വിലകുറഞ്ഞതായിത്തീരും, അത് സമ്പദ്വ്യവസ്ഥയ്ക്ക് പുതിയൊരു ഉത്തേജനം നൽകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്ന് രാജ്യം മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുന്നതിലേക്ക് അതിവേഗം നീങ്ങുകയാണ്. നമ്മൾ നമ്മുടെ ലക്ഷ്യത്തിന്റെ വാതിൽപ്പടിയിൽ എത്തിയിട്ടുണ്ട്. നമ്മൾ അത് വളരെ വേഗത്തിൽ നേടും, ഞാൻ നിങ്ങളോടൊപ്പം വന്ന് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് ഈ വാർത്ത പങ്കിടുന്ന ഒരു ദിവസം വരും. ഇന്ന് ലോകം മുഴുവൻ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെയും സാമ്പത്തിക അവസ്ഥയെയും കുറിച്ച് ആത്മവിശ്വാസത്തിലാണ്. ഇത്രയധികം അസ്ഥിരതകൾക്കിടയിലും, ഇന്ത്യയുടെ സാമ്പത്തിക അച്ചടക്കം, ഇന്ത്യയുടെ ധനകാര്യത്തിന്റെ ഊർജ്ജം, പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നു. സമ്പദ്വ്യവസ്ഥ പ്രതിസന്ധിയുടെ പിടിയിലായിരിക്കുമ്പോൾ, അതിൽ നിന്ന് കരകയറാൻ ഇന്ത്യയ്ക്ക് മാത്രമേ കഴിയൂ എന്ന വിശ്വാസം ലോകത്ത് വളർന്നു. ഇന്ന് പണപ്പെരുപ്പം നിയന്ത്രണത്തിലാണ്, നമ്മുടെ വിദേശ നാണ്യ കരുതൽ ശേഖരം വളരെ ശക്തമാണ്, നമ്മുടെ മാക്രോ ഇക്കണോമിക് സൂചകങ്ങൾ വളരെ ശക്തമാണ്, ആഗോള റേറ്റിംഗ് ഏജൻസികളും ഇന്ത്യയെ നിരന്തരം പ്രശംസിക്കുന്നു, ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ കൂടുതൽ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സമ്പദ്വ്യവസ്ഥയുടെ ഈ വളരുന്ന നേട്ടങ്ങൾ എന്റെ രാജ്യത്തെ ദരിദ്രരിലേക്കും, എന്റെ രാജ്യത്തെ കർഷകരിലേക്കും, എന്റെ രാജ്യത്തെ സ്ത്രീശക്തിയിലേക്കും, എന്റെ രാജ്യത്തെ മധ്യവർഗത്തിലേക്കും എത്തിച്ചേരുന്നതിനും, അത് എന്റെ രാജ്യത്തിന്റെ വികസനത്തിന് ശക്തിയുടെ ഉറവിടമായി മാറുന്നതിനും വേണ്ടിയാണ് ഞങ്ങൾ ഈ ദിശയിൽ പുതിയ ശ്രമങ്ങൾ നടത്തുന്നത്.
ഇന്ന്, നമ്മുടെ യുവാക്കൾക്ക് പുതിയ മേഖലകളിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. നൈപുണ്യ വികസനം, സ്വയം തൊഴിൽ, വൻകിട കമ്പനികളിലെ ഇന്റേൺഷിപ്പുകൾ, അതുവഴി രാജ്യത്തെ യുവാക്കൾക്ക് വേണ്ടിയുള്ള ഒരു വലിയ പ്രചാരണം നടക്കുന്നു. ഇന്ന് ഞാൻ നിങ്ങൾക്കും, എന്റെ രാജ്യത്തെ യുവാക്കൾക്കും വേണ്ടി ഒരു സന്തോഷവാർത്ത കൊണ്ടുവന്നു. ഇന്ന് ഓഗസ്റ്റ് 15 ആണ്. ഇന്ന്, ഓഗസ്റ്റ് 15 ന്, എന്റെ രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ഞങ്ങൾ ആരംഭിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന ഇന്ന് ഓഗസ്റ്റ് 15 ന് നടപ്പിലാക്കുന്നു, ഇത് നിങ്ങൾക്ക് വളരെ സന്തോഷവാർത്തയാണ്. ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിൽ ജോലി ലഭിക്കുന്ന യുവാക്കളായ ഓരോ മകനും മകൾക്കും 15000 രൂപ സർക്കാർ നൽകും. പുതിയ തൊഴിൽ നൽകുന്നതിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് പ്രോത്സാഹനങ്ങളും നൽകും. പ്രധാനമന്ത്രി വികസിത് ഭാരത് റോജ്ഗർ യോജന ഏകദേശം 3.5 കോടി യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിനായി എല്ലാ യുവാക്കളെയും ഞാൻ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്ന്, ഇന്ത്യയിലെ സ്ത്രീകളുടെ ശക്തി എല്ലാവരും അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. വളരുന്ന സമ്പദ്വ്യവസ്ഥയുടെ ഗുണഭോക്താക്കളാണ് നമ്മുടെ സ്ത്രീകൾ. എന്നാൽ, വളരുന്ന സമ്പദ്വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിൽ നമ്മുടെ സ്ത്രീകളും വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. ഇതിൽ നമ്മുടെ മാതൃശക്തി സംഭാവന ചെയ്തിട്ടുണ്ട്, നമ്മുടെ സ്ത്രീശക്തി സംഭാവന ചെയ്തിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ മുതൽ ബഹിരാകാശ മേഖല വരെ നമ്മുടെ പെൺമക്കൾ ആധിപത്യം സ്ഥാപിക്കുന്നു. അവർ കായിക മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നു, സൈന്യത്തിൽ തിളങ്ങുന്നു, ഇന്ന് അഭിമാനത്തോടെ അവർ തോളോട് തോൾ ചേർന്ന് രാജ്യത്തിന്റെ വികസന യാത്രയിൽ പങ്കെടുക്കുന്നു. ആദ്യത്തെ എൻഡിഎ വനിതാ സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ രാജ്യം മുഴുവൻ അഭിമാനത്താൽ നിറഞ്ഞു. എല്ലാ ടിവി ചാനലുകളും അവരെ പിന്തുടർന്നു. എന്തൊരു അഭിമാന നിമിഷമായിരുന്നു അത്. 10 കോടി സ്വയം സഹായ സംഘങ്ങളിലെ സഹോദരിമാർ അത്തരം അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു. നമോ ഡ്രോൺ ദീദി നാരി ശക്തി ഒരു പുതിയ അടയാളമായി മാറി. ഗ്രാമത്തിൽ ഒരു സഹോദരിയെ ഞാൻ കണ്ടുമുട്ടി, ഇപ്പോൾ ഗ്രാമവാസികൾ അവരെ പൈലറ്റ് എന്ന് വിളിക്കുന്നു എന്ന് അവർ പറയുന്നു. വലിയ വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും പദവി നേടിയിട്ടുണ്ടെന്ന് അവർ വളരെ അഭിമാനത്തോടെ പറയുകയായിരുന്നു.
സുഹൃത്തുക്കളേ,
മൂന്ന് കോടി സ്ത്രീകളെ ലാഖ്പതി ദീദികളാക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്തിരുന്നു, ഇക്കാര്യത്തിൽ വളരെ വേഗത്തിൽ പ്രവർത്തിക്കുന്നതിൽ ഞാൻ സംതൃപ്തനാണ്. നിശ്ചിത സമയത്തിന് മുമ്പ് തന്നെ 3 കോടി എന്ന ലക്ഷ്യം നമ്മൾ കൈവരിക്കും, ഇന്ന് സന്തോഷത്തോടെ രാജ്യത്തോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, എന്റെ നാരീശക്തിയുടെ ശക്തി കാണൂ, രണ്ട് കോടി സ്ത്രീകൾ നിമിഷങ്ങൾക്കുള്ളിൽ ലാഖ്പതി ദീദികളായി മാറിയിരിക്കുന്നു. ഇന്ന് ചില ലാഖ്പതി ദീദികൾ നമ്മുടെ മുന്നിൽ ഇരിക്കുന്നു. ഇതാണ് എന്റെ ശക്തി, സുഹൃത്തുക്കളേ, ഇത് ഇന്ത്യയുടെ വികസന യാത്രയിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
എന്റെ രാജ്യത്തെ കർഷകർക്ക് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ വലിയ പങ്കുണ്ട്. ഇന്ത്യയിലെ കർഷകരുടെ കഠിനാധ്വാനം ഫലം കാണുന്നു. കഴിഞ്ഞ വർഷം, എന്റെ രാജ്യത്തെ കർഷകർ ധാന്യ ഉൽപാദനത്തിൽ മുൻകാല റെക്കോർഡുകൾ തകർത്തു, ഇതാണ് എന്റെ രാജ്യത്തിന്റെ സാധ്യത. ഭൂമിയുടെ അളവ് പഴയതുതന്നെ, പക്ഷേ വ്യവസ്ഥകൾ മാറി, വെള്ളം എത്തിത്തുടങ്ങി, നല്ല വിത്തുകൾ ലഭ്യമാകാൻ തുടങ്ങി, കർഷകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിച്ചുതുടങ്ങി, അതിനാൽ അവർ രാജ്യത്തിനായുള്ള അവരുടെ ശക്തി വർദ്ധിപ്പിക്കുന്നു. പാൽ, പയർവർഗ്ഗങ്ങൾ, ചണം എന്നിവയുടെ ഉത്പാദനത്തിൽ ഇന്ന് ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഇന്ന് നമ്മൾ ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യ ഉൽപ്പാദകരാണ്. എന്റെ മത്സ്യത്തൊഴിലാളി സഹോദരീ സഹോദരന്മാരുടെ ശക്തി നോക്കൂ. മത്സ്യ ഉൽപാദനത്തിൽ നമ്മൾ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. അരി, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉത്പാദനത്തിലും ഇന്ന് ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി.
സുഹൃത്തുക്കളേ,
എന്റെ രാജ്യത്തെ കർഷകരുടെ ഉൽപ്പന്നങ്ങൾ ഇന്ന് ആഗോള വിപണികളിൽ എത്തുന്നതിൽ നിങ്ങൾ സന്തോഷിക്കും. 4 ലക്ഷം കോടി രൂപയുടെ കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. എന്റെ രാജ്യത്തെ കർഷകർ അവരുടെ ശക്തി നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അവർ ചെറുകിട കർഷകരോ, കന്നുകാലി വളർത്തുന്നവരോ, മത്സ്യത്തൊഴിലാളികളോ ആകട്ടെ, രാജ്യത്തിന്റെ വികസന പദ്ധതികളുടെ നേട്ടങ്ങൾ ഞങ്ങൾ അവർക്ക് നൽകുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, മഴവെള്ള സംഭരണം, ജലസേചന പദ്ധതികൾ, ഗുണനിലവാരമുള്ള വിത്തുകൾ, വളം ആവശ്യകത എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ന് കർഷകർക്ക് വിള ഇൻഷുറൻസിൽ വിശ്വാസമുണ്ട്. അവർ ധൈര്യശാലികളായി മാറുകയാണ്, രാജ്യത്തിനും അതിന്റെ ഫലങ്ങൾ ലഭിക്കുന്നു. മുമ്പ് ഇത് വെറും ഭാവന മാത്രമായിരുന്നു, ഇന്ന് അത് യാഥാർത്ഥ്യമായി.
നാട്ടുകാരേ,
നമ്മുടെ രാജ്യത്തെ കന്നുകാലികളെ രക്ഷിക്കാൻ — കോവിഡ് വാക്സിൻ നമുക്ക് സൗജന്യമായി ലഭിച്ചുവെന്നത് നാം ഓർക്കുന്നു — എന്നാൽ, ഇതുവരെ മൃഗങ്ങൾക്ക് 125 ഡോസുകൾ സൗജന്യമായി നൽകിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ ‘ഖുർപക’ രോഗം എന്നറിയപ്പെടുന്ന കുളമ്പുരോഗം ഇല്ലാതാക്കുന്നതിനായി, ഞങ്ങൾ 125 കോടി ഡോസുകൾ നൽകി, അതും സൗജന്യമായി. രാജ്യത്ത് കാർഷിക മേഖലയിൽ, ഏതെങ്കിലും കാരണത്താൽ കർഷകർ പിന്നാക്കം നിൽക്കുന്നതും താരതമ്യേന കുറഞ്ഞ കൃഷിയുള്ളതുമായ100 ജില്ലകളുണ്ട്. അതിനാൽ രാജ്യത്തുടനീളമുള്ള 100 ജില്ലകളെ ഞങ്ങൾ കണ്ടെത്തി, കർഷകരെ സഹായിക്കുന്നതിനായി അവിടത്തെ കർഷകരെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രചാരണ പരിപാടി ആരംഭിച്ചു, ഇതിനായി ഞങ്ങൾ പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന ആരംഭിച്ചു. പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന രാജ്യത്തെ 100 ജില്ലകൾക്കും ചെറിയ സഹായം നൽകും, അപ്പോൾ അവിടത്തെ കർഷകർക്ക് ഇന്ത്യയിലെ മറ്റ് കർഷകരുമായി മത്സരിക്കാൻ കഴിയും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്ത്യയിലെ കർഷകർ, ഇന്ത്യയിലെ കന്നുകാലി വളർത്തുന്നവർ, ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ, ഇവരാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണനകൾ. ഇവരുമായി ബന്ധപ്പെട്ട ഏതൊരു ദോഷകരമായ നയത്തിനും എതിരെ മോദി ഒരു മതിൽ പോലെ നിലകൊള്ളുന്നു. ഇന്ത്യ ഒരിക്കലും അതിന്റെ കർഷകർ, അതിന്റെ കന്നുകാലി കർഷകർ, അതിന്റെ മത്സ്യത്തൊഴിലാളികൾ എന്നിവരുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അംഗീകരിക്കില്ല.
പ്രിയപ്പെട്ട നാട്ടുകാരേ,
ദാരിദ്ര്യമെന്താണെന്ന് എനിക്ക് പുസ്തകങ്ങളിൽ വായിക്കേണ്ടി വന്നിട്ടില്ല. എനിക്കറിയാം, ഞാനും ഗവൺമെന്റിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, അതിനാൽ ഗവൺമെന്റ് ഫയലുകളിൽ മാത്രം ഒതുങ്ങരുത് എന്നതാണ് എന്റെ ശ്രമം. ഗവൺമെന്റ് രാജ്യത്തെ പൗരന്മാരുടെ ജീവിതത്തിൽ ഉണ്ടായിരിക്കണം.
അവർ ദലിതരായാലും, അടിച്ചമർത്തപ്പെട്ടവരായാലും, ചൂഷണം ചെയ്യപ്പെട്ടവരായാലും, നിരാലംബരായവരായാലും, സർക്കാരുകൾ അവർക്കുവേണ്ടി മുൻകൈയെടുക്കണം, സർക്കാരുകൾ ജനപക്ഷവാദികളായിരിക്കണം. ആ ദിശയിൽ ഞങ്ങൾ തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നു. സമൂഹത്തിൽ ആവശ്യക്കാരായ ഓരോ വ്യക്തിക്കും വേണ്ടി, സർക്കാർ പദ്ധതികൾ മുമ്പും ഉണ്ടായിരുന്നുവെന്ന് ചിലർ കരുതുന്നു – ഇല്ല, ഞങ്ങൾ സർക്കാർ പദ്ധതികൾ അടിസ്ഥാന തലത്തിൽ നടപ്പിലാക്കുന്നു. ഞങ്ങൾ പരിപൂർണതയ്ക്കു പ്രാധാന്യം നൽകുന്നു, കാരണം സാമൂഹിക നീതിയുടെ യഥാർത്ഥ നിർവ്വഹണം എന്നൊന്നുണ്ടെങ്കിൽ, അത് പൂരിതാവസ്ഥയിലായിരിക്കണം. അർഹതയുള്ള ഒരാളെ പോലും ഒഴിവാക്കുന്നില്ല, സർക്കാർ അർഹതയുള്ള വ്യക്തിയുടെ വീട്ടിലേക്ക് പോയി അവർക്ക് അർഹമായത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. അതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു.
ജൻ ധൻ അക്കൗണ്ടുകൾ തുറന്നപ്പോൾ, അത് വെറുമൊരു ബാങ്ക് അക്കൗണ്ട് തുറക്കൽ മാത്രമായിരുന്നില്ല – അത് ആളുകൾക്ക് ആത്മാഭിമാനം നൽകി, എനിക്കും ബാങ്കിലേക്ക് പോയി അവിടുത്തെ മേശപ്പുറത്ത് കൈകൾ വയ്ക്കാനും സംസാരിക്കാനും കഴിയുമെന്നും ബാങ്കിന്റെ വാതിലുകൾ എനിക്കായി തുറന്നിരിക്കുന്നുവെന്നുമുള്ള തോന്നലുണ്ടാക്കി. ഈ ആത്മവിശ്വാസമാണ് ഞങ്ങൾ ജനങ്ങളിലുണ്ടാക്കിയത്. രോഗങ്ങളെ നിശബ്ദമായി സഹിക്കുന്ന ശീലത്തിൽ നിന്ന് ആയുഷ്മാൻ ഭാരത് ജനങ്ങളെ മോചിപ്പിക്കുകയും അവർക്ക് നല്ല ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്തു. ആരോഗ്യ ആവശ്യങ്ങൾക്കായി 5,00,000 രൂപയിൽ കൂടുതൽ നൽകികൊണ്ട് മുതിർന്ന പൗരന്മാരെ ഞങ്ങൾ സഹായിക്കുമ്പോൾ, അവരുടെ ക്ഷേമത്തിനോടുള്ള ഞങ്ങളുടെ താൽപ്പര്യമാണ് അത് പ്രകടമാക്കുന്നത്. പി.എം ആവാസിലൂടെ, ഇന്ന്, 4 കോടി പാവപ്പെട്ടവർക്ക് വീടുകൾ ലഭിച്ചു – അതായത് അവരുടെ ജീവിതത്തിൽ പുതിയ സ്വപ്നങ്ങൾ വേരൂന്നി. സുഹൃത്തുക്കളേ, അവ വെറും നാലു ചുവരുകൾ മാത്രമല്ല. ഒരുകാലത്ത് ഉയർന്ന പലിശയുടെ ചക്രത്തിൽ കുടുങ്ങിപ്പോയ തെരുവു കച്ചവടക്കാർക്ക്, ഇപ്പോൾ പി.എം സ്വനിധി പദ്ധതിയുണ്ട്, അവരെ സ്വതന്ത്രമായി ബിസിനസ്സ് ചെയ്യാൻ ഈ പദ്ധതി ഇപ്പോൾ പ്രാപ്തരാക്കിയിരിക്കുന്നു. ഇന്ന് തെരുവു കച്ചവടക്കാർ പോലും യുപിഐ വഴി പണം സ്വീകരിക്കുന്നതും പണമിടപാട് നടത്തുന്നതും നിങ്ങൾ കണ്ടിരിക്കും. സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെ പോലും ജീവിതത്തിൽ ഗവണമെന്റിന്റെ സാന്നിദ്ധ്യമുണ്ടെന്നതാണ് ഈ മാറ്റം കാണിക്കുന്നത്. അതിനുവേണ്ടിയാണ് ഈ അടിസ്ഥാന പദ്ധതികൾ രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. അവ വേരൂന്നിയതോടെ, അത് ജനങ്ങളുടെ ജീവിതത്തിൽ പരിവർത്തനം കൊണ്ടുവരുന്നതിനുള്ള ശക്തമായ ഒരു മാധ്യമമായി മാറി. പാവപ്പെട്ടവർ, അടിച്ചമർത്തപ്പെട്ടവർ, ഗോത്രവർഗ്ഗ സമൂഹങ്ങൾ, പിന്നാക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ, വിധവകളായ അമ്മമാർ, സഹോദരിമാർ തുടങ്ങിയവർക്കൊക്കെ തങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു ഗവൺമെന്റ് ഓഫീസിൽ നിന്ന് മറ്റൊന്നിലേയ്ക്ക് കയറിയിറങ്ങേണ്ടിയും തങ്ങളുടെ അവകാശങ്ങൾക്കായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് അലയേണ്ടിയും വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, ഒരു സമ്പൂർണ്ണ സമീപനത്തോടെ ഗവൺമെന്റ് നിങ്ങളുടെ വീട്ടുവാതിൽക്കലിൽ എത്തുന്നു. കോടിക്കണക്കിന് ഗുണഭോക്താക്കൾക്ക് ഗവൺമെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് മാത്രമല്ല നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം യഥാർത്ഥത്തിൽ ഒരു വിപ്ലവകരമായ നടപടിയുമാണ്.
സുഹൃത്തുക്കളേ,
ഗരീബി ഹഠാവോ (ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക) എന്ന മുദ്രാവാക്യം ചെങ്കോട്ടയിൽ നിന്ന് പോലും പലതവണ രാജ്യം കേട്ടിട്ടുണ്ടെന്ന് മാത്രമല്ല, അത് വീണ്ടും വീണ്ടും കേട്ട് രാഷ്ട്രത്തിന് മടുപ്പുണ്ടാകുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയില്ലെന്നത് ജനങ്ങൾ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പാവപ്പെട്ടവരുടെ വീടുകളിലേക്ക് നമ്മൾ പദ്ധതികൾ നേരിട്ട് എത്തിക്കുമ്പോൾ, അവരുടെ ഹൃദയങ്ങളിൽ ആത്മവിശ്വാസം നിറയ്ക്കുമ്പോൾ, എന്റെ രാജ്യത്തെ 25 കോടി പാവപ്പെട്ടവർ ദാരിദ്ര്യത്തെ പരാജയപ്പെടുത്തുകയും അതിനെ മറികടക്കുകയും ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ന്, 25 കോടിയിലധികം പാവപ്പെട്ടവർ ദാരിദ്ര്യത്തെ മറികടന്ന്, അതിൽ നിന്ന് പുറത്തുകടന്ന്, ഒരു പുതിയ നവ-മധ്യവർഗ്ഗത്തെ സൃഷ്ടിച്ചു.
എന്റെ സുഹൃത്തുക്കളേ,
ഈ നവ-മധ്യവർഗ്ഗവും നിലവിലുള്ള മധ്യവർഗ്ഗവും ചേർന്ന് രൂപപ്പെടുത്തുന്ന അഭിലാഷങ്ങളും പരിശ്രമങ്ങളും നിറഞ്ഞ ഒരു പങ്കാളിത്തം, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു വലിയ ശക്തിയായി മാറാൻ പോകുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
വളരെ അടുത്തുതന്നെ, മഹാനായ സാമൂഹിക പരിഷ്കർത്താവ് മഹാത്മാ ജ്യോതിബ ഫൂലെയുടെ 200-ാം ജന്മവാർഷികം നാം ആഘോഷിക്കാൻ പോകുകയാണ്. ഈ വാർഷികാചരണത്തിനായുള്ള ആഘോഷ പരിപാടികൾക്ക് നമ്മൾ തുടക്കം കുറിയ്ക്കാൻ പോകുകയാണ്. മഹാത്മാ ജ്യോതിബ ഫൂലെയുടെ തത്വങ്ങളും അദ്ദേഹം നമുക്ക് നൽകിയ മന്ത്രങ്ങളും നമുക്ക് പ്രചോദനം നൽകുന്നവയാണ് – ”പിന്നാക്കക്കാർക്ക് മുൻഗണന” എന്ന മന്ത്രം. പിന്നാക്കക്കാർക്ക് മുൻഗണന നൽകുന്നതിലൂടെ, പരിവർത്തനത്തിന്റെ ഉന്നതിയിലെത്തിച്ചേരാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ പരമാവധി പരിശ്രമം ഇതിനുവേണ്ടി നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സുതാര്യമായ നയങ്ങളിലൂടെ, ”പിന്നാക്കക്കാർക്ക് മുൻഗണന” എന്നത് അടിസ്ഥാനപരമായ ഒരു യാഥാർത്ഥ്യമാക്കാനും, അത് ഓരോ പിന്നാക്കക്കാരന്റെയും ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
സുഹൃത്തുക്കളേ,
തെരുവു കച്ചവടക്കാർക്കുള്ള പ്രധാനമന്ത്രി സ്വനിധി പദ്ധതിയായാലും, വൈദഗ്ധ്യമുള്ള നമ്മുടെ കരകൗശല വിദഗ്ധർക്കായുള്ള വിശ്വകർമ്മ പദ്ധതിയായാലും, ഗോത്രവർഗ്ഗ സമൂഹങ്ങൾക്കിടയിൽ പിന്നാക്കം നിൽക്കുന്നവർക്കുള്ള പ്രധാനമന്ത്രി ജൻ മൻ പദ്ധതിയായാലും, വികസനത്തിൽ കിഴക്കൻ ഭാരതത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി തുല്യമാക്കുന്നതിനും അതിന് നേതൃത്വ അവസരങ്ങൾ നൽകുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങളായാലും – സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ഗ്രൂപ്പുകളെക്കുറിച്ച് മാത്രമല്ല, പിന്നാക്ക പ്രദേശങ്ങൾക്കും ഞങ്ങൾ മുൻഗണന നൽകുന്നു എന്നതാണ് ചൂണ്ടിക്കാട്ടുന്നത്. പിന്നാക്കം നിൽക്കുന്ന ജില്ലകൾക്ക് ഞങ്ങൾ മുൻഗണന നൽകുന്നു. പിന്നാക്കം നിൽക്കുന്ന ബ്ലോക്കുകൾക്കും ഞങ്ങൾ മുൻഗണന നൽകുന്നു. ഈ ദൗത്യവുമായാണ് വികസനം കാംക്ഷിക്കുന്ന 100 ജില്ലകൾ, 500 ബ്ലോക്കുകൾ എന്നിവയ്ക്കു വേണ്ടി ഞങ്ങൾ പ്രവർത്തിക്കുന്നത്. അവിടുത്തെ ജീവിതത്തെ പരിവർത്തനം ചെയ്യുക, രാജ്യത്തിന്റെ വികസന യാത്രയിൽ പ്രദേശത്തെ സജീവ പങ്കാളിയാക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ട് കിഴക്കൻ ഭാരതത്തിന്റെ വികസനത്തിനായി ആയിരക്കണക്കിന് കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾക്കാണ് ഞങ്ങൾ ഊന്നൽ നൽകിയിട്ടുള്ളത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ജീവിതത്തിലെ എല്ലാ മേഖലകളിലും വികസനം ഉണ്ടായിരിക്കണം. കായിക വിനോദങ്ങൾക്കും വികസനത്തിൽ സുപ്രധാനമായ ഒരു പങ്കുണ്ട്. കളികൾക്ക് വേണ്ടി കുട്ടികൾ സമയം ചെലവഴിക്കുന്നതിൽ മാതാപിതാക്കൾ നെറ്റിചുളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു; ഇന്ന് സ്ഥിതി പൂർണ്ണമായും മാറി. കുട്ടികൾ കായികരംഗത്ത് മുന്നോട്ടുവരികയും, അവർ അതിൽ താൽപ്പര്യം കാണിക്കുകയുമാണെങ്കിൽ, മാതാപിതാക്കൾ അഭിമാനത്താൽ നിറയും. ഇതൊരു ശുഭസൂചനയായി ഞാൻ കാണുന്നു. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം എന്റെ രാജ്യത്തെ കുടുംബങ്ങളിൽ കാണാനാകുന്നതിൽ, എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറഞ്ഞുതുളുമ്പുകയാണ്. രാജ്യത്തിന്റെ ഭാവിയുടെ ഏറ്റവും ശുഭസൂചനയായി ഞാൻ ഇതിനെ കാണുന്നു.
സുഹൃത്തുക്കളേ,
കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഞങ്ങൾ ദേശീയ കായിക നയം കൊണ്ടുവന്നു – നിരവധി പതിറ്റാണ്ടുകൾക്ക് ശേഷം, രാജ്യത്ത് ‘ഖേലോ ഇന്ത്യ നയം’ അവതരിപ്പിച്ചു. അങ്ങനെ കായിക മേഖലയുടെ വികസനത്തിനായി സമഗ്രമായ ഒരു ശ്രമം നടത്തുന്നു. പരിശീലനത്തിലായാലും, ശാരീരികക്ഷമതയുടെ കാര്യത്തിലായാലും, കായിക മൈതാനങ്ങൾ, കായിക സൗകര്യങ്ങൾ എന്നിവയെ സംബന്ധിച്ചായാലും, കായിക ഇനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതിലായാലും, അല്ലെങ്കിൽ കായിക സാമഗ്രികൾ നിർമ്മിക്കാൻ ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്നതിലായാലും സ്കൂൾ മുതൽ ഒളിമ്പിക്സ് വരെ, ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥ വികസിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ മുഴുവൻ ആവാസവ്യവസ്ഥയും ഏറ്റവും വിദൂര പ്രദേശങ്ങളിലെ കുട്ടികളിലേക്ക് പോലും എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
എന്നാൽ സുഹൃത്തുക്കളേ,
ഞാൻ ശാരീരികക്ഷമതയെക്കുറിച്ച് പറയുമ്പോൾ, ഞാൻ കായികരംഗത്തിനെക്കുറിച്ച് പറയുമ്പോൾ, ആശങ്കാജനകമായ ഒരു കാര്യം നിങ്ങളുടെ മുമ്പാകെ വയ്ക്കാനും ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഓരോ കുടുംബവും അത് ഗൗരവമായി കാണണം – അമിതവണ്ണം നമ്മുടെ രാജ്യത്തിന് വളരെ ഗുരുതരമായ ഒരു പ്രതിസന്ധിയായി മാറികൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ മൂന്നിൽ ഒരാൾക്ക് വീതം അമിതവണ്ണം ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. അമിതവണ്ണത്തിൽ നിന്ന് നമ്മൾ സ്വയം സംരക്ഷിക്കേണ്ടതുണ്ട്. അതിനായി, നിരവധി നടപടികൾ സ്വീകരിക്കേണ്ടിവരും, വീട്ടിലേക്ക് പാചക എണ്ണ കൊണ്ടുവമ്പാൾ അത് പതിവിലും 10% കുറയ്ക്കുമെന്നും അതിന്റെ ഉപയോഗത്തിൽ 10% കുറവുവരുത്തുമെന്നും എല്ലാ കുടുംബങ്ങളും പ്രതിജ്ഞയെടുക്കണമെന്ന ഒരു ചെറിയ നിർദ്ദേശം അതിനായി ഞാൻ നൽകിയിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, അമിതവണ്ണത്തിനെതിരായ പോരാട്ടത്തിലെ വിജയത്തിനായി നമുക്കും സംഭാവന നൽകാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
നമ്മുടെ രാഷ്ട്രത്തിന് ഏറെ ഭാഗ്യമുണ്ട് – ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു പൈതൃകത്തിന്റെ അവകാശികളാണ് നമ്മൾ. അതിൽ നിന്ന് നമ്മൾ നിരന്തരം ഊർജ്ജവും പ്രചോദനവും ഉൾക്കൊള്ളുകയും, ത്യാഗത്തിന്റെയും തപസ്സിന്റെയും പാത സ്വീകരിക്കുകയും ചെയ്യുന്നു. നമ്മുടെ സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും സംരക്ഷണത്തിനായി എല്ലാം ത്യജിച്ച ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ വാർഷികമാണ് ഈ വർഷം. ഇന്ന്, ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ സംസ്കാരത്തിന്റെ ശക്തി നമ്മുടെ വൈവിദ്ധ്യത്തിലാണ്. വൈവിധ്യത്തെ ആഘോഷിക്കാനും, അതിനെ ആഘോഷിക്കുന്ന ശീലം വളർത്തിയെടുക്കാനും നാം ആഗ്രഹിക്കുന്നു. ഭാരതമാതാവ്, തന്റെ സമ്പന്നമായ വൈവിധ്യത്തിന്റെ പ്രതീകമായി, ഒരു മനോഹരമായ പൂന്തോട്ടം എന്ന പോലെ വിവിധ തരം പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു എന്നത് നമ്മുടെ അഭിമാനമാണ്. ഈ വൈവിധ്യം, നമ്മുടെ മഹത്തായ പൈതൃകവും നമ്മുടെ അഭിമാനവുമാണ്. പ്രയാഗ്രാജിലെ ‘മഹാ കുംഭമേളയിൽ’ ഭാരതത്തിന്റെ വൈവിധ്യം എങ്ങനെ നിലനിൽക്കുന്നുവെന്ന് നാം കണ്ടു – കോടിക്കണക്കിന് ആളുകൾ, ഒരേ വികാരത്തിൽ, ഒരേ ആത്മാവിൽ, ഒരേ ലക്ഷ്യത്തിൽ ഐക്യപ്പെട്ടു – ഇത് ലോകത്തിന് തന്നെ ശരിക്കും അത്ഭുതകരമായി തോന്നുന്ന ഒന്നായിരുന്നു. ‘മഹാ കുംഭമേളയുടെ’ വിജയം ഭാരതത്തിന്റെ ഐക്യത്തിനും ശക്തിക്കും ഒരു മികച്ച തെളിവാണ്.
സുഹൃത്തുക്കളേ,
നമ്മുടെ രാജ്യം വൈവിധ്യമാർന്ന ഭാഷകളാൽ സമ്പന്നമാണ്. അതുകൊണ്ടാണ് മറാത്തി, ആസാമീസ്, ബംഗ്ലാ, പാലി, പ്രാകൃത് എന്നിവയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകിയിരിക്കുന്നത്. എന്റെ അഭിപ്രായത്തിൽ, നമ്മുടെ ഭാഷകൾ കൂടുതൽ വികസിക്കുമ്പോഴും, കൂടുതൽ സമ്പന്നമാകുമ്പോഴും നമ്മുടെ മുഴുവൻ വിജ്ഞാന സ്രോതസ്സും കൂടുതൽ ശക്തമാകും. ഇതാണ് നമ്മുടെ ശക്തി – ഇന്നത്തെ ഡിജിറ്റൽ വിവര യുഗത്തിൽ, ലോകത്തിലെ ഒരു വലിയ ശക്തിയായി മാറാനും ഇതിലൂടെ നമുക്ക് കഴിയും. നമ്മുടെ ഭാഷകളുടെ ശക്തി അങ്ങനെയാണ്. നമ്മുടെ എല്ലാ ഭാഷകളെക്കുറിച്ചും നാം അഭിമാനിക്കണം, എല്ലാവരും അവയുടെ വികസനത്തിന് സംഭാവന നൽകണം.
സുഹൃത്തുക്കളേ,
നമ്മുടെ പുരാതന ലിഖിതങ്ങളിൽ അറിവിന്റെ വലിയ നിധികൾ ഉണ്ട്. എന്നിട്ടും നമ്മൾ അവയെ പ്രയോജനപ്പെടുത്തുന്നില്ല. നാം അവയോട് നിസ്സംഗത പുലർത്തുന്നു. ജ്ഞാൻ ഭാരത് മിഷന്റെ കീഴിൽ, പുരാലിഖിതങ്ങൾ, കൈയെഴുത്തുപ്രതികൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ എന്നിവ കണ്ടെത്തുന്നതിനും, ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാവി തലമുറകൾക്കായി അവയുടെ അറിവിന്റെ സമ്പത്ത് സംരക്ഷിക്കുന്നതിനും ഞങ്ങൾ ഇപ്പോൾ രാജ്യമെമ്പാടും പ്രവർത്തിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഈ രാജ്യത്തിന്റെ വളർച്ച നിയന്ത്രിക്കുന്നത് സർക്കാരുകൾ മാത്രമല്ല. ഭരണകൂടത്തിന്റെ കടിഞ്ഞാൺ വഹിക്കുന്നവർ മാത്രമല്ല രാജ്യ വികസനം നടത്തുന്നത്. ഭരണം നടത്തുന്നവർ മാത്രമല്ല ഇത് നിർവഹിക്കുന്നത് എന്നതാണ് ഞങ്ങളുടെ വ്യക്തമായ വിശ്വാസം. ഋഷിമാർ, സന്യാസിമാർ, ശാസ്ത്രജ്ഞർ, അധ്യാപകർ, കർഷകർ, സൈനികർ, തൊഴിലാളികൾ, എന്നിങ്ങനെ കോടിക്കണക്കിന് ആളുകളുടെ അധ്വാനത്താലാണ് ഈ രാഷ്ട്രം നിർമ്മിക്കപ്പെട്ടത് – എല്ലാവരുടെയും പരിശ്രമം രാഷ്ട്രനിർമ്മാണത്തിന് സംഭാവന ചെയ്യുന്നു. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഒരുപോലെ സേവനങ്ങൾ ലഭിക്കുന്നു. ഇന്ന്, വളരെ അഭിമാനത്തോടെ, അത്തരമൊരു സ്ഥാപനത്തെക്കുറിച്ച് ഞാൻ പരാമർശിക്കാൻ ആഗ്രഹിക്കുന്നു. നൂറ് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ രാഷ്ട്രീയ സ്വയംസേവക സംഘം. രാഷ്ട്രത്തിനായുള്ള ഈ 100 വർഷത്തെ സേവനം അഭിമാനകരവും സുവർണ്ണവുമായ ഒരു അധ്യായമാണ്. സ്വഭാവ നിർമ്മാണത്തിലൂടെ രാഷ്ട്ര നിർമ്മാണം എന്ന ദൃഢനിശ്ചയത്തോടെ, ഭാരതാംബയെ സേവിക്കുക എന്ന ലക്ഷ്യത്തോടെ, സ്വയംസേവകർ ഒരു നൂറ്റാണ്ടായി മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി തങ്ങളുടെ ജീവിതം സമർപ്പിച്ചു വരുന്നു. സേവനം, സമർപ്പണം, സംഘടന, സമാനതകളില്ലാത്ത അച്ചടക്കം – ഇവയാണ് അതിന്റെ മുഖമുദ്രകൾ. ഒരർത്ഥത്തിൽ, ഒരു നൂറ്റാണ്ട് പഴക്കമുള്ള സമർപ്പണ ചരിത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ എൻജിഒയാണ് ആർ എസ് എസ്. നൂറ്റാണ്ട് നീണ്ടുനിൽക്കുന്ന ദേശീയ സേവന യാത്രയിൽ സംഭാവന നൽകിയ എല്ലാ സ്വയംസേവകരെയും ഇന്ന്, ചെങ്കോട്ടയിൽ നിന്ന് ഞാൻ അഭിവാദ്യം ചെയ്യുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഈ മഹത്തായതും സമർപ്പിതവുമായ യാത്രയിൽ രാഷ്ട്രം അഭിമാനിക്കുന്നു.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ,
നമ്മൾ അഭിവൃദ്ധിയിലേക്ക് നീങ്ങുകയാണ്, പക്ഷേ അഭിവൃദ്ധിയിലേക്കുള്ള പാത സുരക്ഷയിലൂടെ ആവണം. കഴിഞ്ഞ 11 വർഷമായി, ദേശീയ സുരക്ഷയ്ക്കും, രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനും, പൗരന്മാരുടെ സുരക്ഷയ്ക്കും വേണ്ടി ഞങ്ങൾ പൂർണ്ണ സമർപ്പണത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. മാറ്റം കൊണ്ടുവരുന്നതിൽ ഞങ്ങൾ വിജയിച്ചു. നമ്മുടെ രാജ്യത്തെ വിശാലമായ പിന്നാക്ക, ഗോത്രമേഖലകൾ പതിറ്റാണ്ടുകളായി നക്സലിസത്തിന്റെയും മാവോയിസത്തിന്റെയും പിടിയിൽ രക്തരൂക്ഷിതമായിരുന്നുവെന്ന് രാജ്യത്തിന് അറിയാം. നമ്മുടെ ഗോത്ര കുടുംബങ്ങളാണ് ഏറ്റവും വലിയ കഷ്ടപ്പാട് സഹിച്ചത് – ആദിവാസി അമ്മമാർക്കും സഹോദരിമാർക്കും അവരുടെ മിടുക്കരായ കുട്ടികളെ നഷ്ടപ്പെട്ടു. അവരുടെ ജീവിതം നശിപ്പിക്കപ്പെടുകയും ചെയ്തു. ഇത്തരക്കാർക്കെതിരെ ഞങ്ങൾ ഉറച്ചതും നിർണ്ണായകവുമായ നടപടി സ്വീകരിച്ചു. 125-ലധികം ജില്ലകളിൽ നക്സലിസം വേരൂന്നിയ ഒരു കാലമുണ്ടായിരുന്നു. നമ്മുടെ ഗോത്രമേഖലകളും യുവാക്കളും മാവോയിസത്തിന്റെ പിടിയിൽ അകപ്പെട്ടു. ഇന്ന്, ആ സംഖ്യ വെറും 20 ആയി കുറച്ചിരിക്കുന്നു. നമ്മുടെ ആദിവാസി സമൂഹങ്ങൾക്ക് നമ്മൾ നൽകിയ ഏറ്റവും വലിയ സേവനമാണിത്. ബസ്തറിൽ മാവോയിസത്തിന്റെയും നക്സലിസത്തിന്റെയും പേരിൽ ബോംബുകളുടെയും തോക്കുകളുടെയും ശബ്ദങ്ങൾ ഉയർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, മാവോയിസത്തിൽ നിന്നും നക്സലിസത്തിൽ നിന്നും മോചിതരായ ശേഷം, ബസ്തറിലെ യുവാക്കൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നു. ആയിരക്കണക്കിന് യുവാക്കൾ കായിക മേഖലയിലേക്ക് പ്രവേശിക്കുന്നു. മുഴുവൻ അന്തരീക്ഷവും ആവേശത്താൽ നിറഞ്ഞിരിക്കുന്നു. രാഷ്ട്രം ഈ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നു. ഒരുകാലത്ത് “റെഡ് കോറിഡോർ” എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങൾ ഇപ്പോൾ വികസനത്തിന്റെ പച്ച ഇടനാഴികളായി മാറുകയാണ്. ഇത് നമുക്ക് അഭിമാനകരമായ കാര്യമാണ്. ഒരുകാലത്ത് രക്തം കൊണ്ട് ചുവപ്പ് കലർന്ന ഭാരതത്തിന്റെ ഭൂപടത്തിലെ ആ ഭാഗങ്ങളിൽ, ഭരണഘടനയുടെയും നിയമവാഴ്ചയുടെയും വികസനത്തിന്റെയും ത്രിവർണ്ണ പതാക ഞങ്ങൾ ഇപ്പോൾ ഉയർത്തിയിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇത് ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികമാണ്. ഈ ആദിവാസി പ്രദേശങ്ങളെ നക്സലിസത്തിൽ നിന്ന് മോചിപ്പിച്ചതിലൂടെയും എന്റെ ആദിവാസി കുടുംബങ്ങളിലെ യുവാക്കളുടെ ജീവൻ രക്ഷിച്ചതിലൂടെയും, നമ്മൾ അദ്ദേഹത്തിന് യഥാർത്ഥ ശ്രദ്ധാഞ്ജലിയാണ് അർപ്പിച്ചിരിക്കുന്നത്.
എന്റെ പ്രിയപ്പെട്ടവരെ,
ഇന്ന്, രാജ്യത്തെ ജനങ്ങൾക്ക് ഈ ഗുരുതരമായ ആശങ്കയെയും വെല്ലുവിളിയെയും കുറിച്ച് മുന്നറിയിപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഗൂഢാലോചനയുടെ ഭാഗമായി, രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ പ്രതിസന്ധിയുടെ വിത്തുകൾ വിതയ്ക്കുകയാണ്. ഈ നുഴഞ്ഞുകയറ്റക്കാർ നമ്മുടെ യുവാക്കളുടെ ഉപജീവനമാർഗം തട്ടിയെടുക്കുകയാണ്. ഇവർ നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും ലക്ഷ്യമിടുന്നു. ഇത് അനുവദിക്കില്ല. ഈ വിധ്വംസകർ നിരപരാധികളായ ആദിവാസികളെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്നു. രാഷ്ട്രം ഇത് സഹിക്കില്ല. രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിലെ മാറ്റം, പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിൽ സംഭവിക്കുമ്പോൾ, അത് ദേശീയ സുരക്ഷയ്ക്ക് ഒരു പ്രതിസന്ധി സൃഷ്ടിക്കുന്നു. അത് രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ഡതയ്ക്കും, പുരോഗതിക്കും ഭീഷണിയാകുന്നു. അത് സാമൂഹിക പിരിമുറുക്കത്തിന്റെ വിത്തുകൾ വിതയ്ക്കുന്നു. നുഴഞ്ഞുകയറ്റക്കാർക്ക് തങ്ങളെത്തന്നെ കൈമാറാൻ ഒരു രാജ്യത്തിനും കഴിയില്ല. ലോകത്തിലെ ഒരു രാഷ്ട്രവും അങ്ങനെ ചെയ്യുന്നില്ല – പിന്നെ എങ്ങനെയാണ് അങ്ങനെ ചെയ്യാൻ ഭാരതത്തെ നമുക്ക് അനുവദിക്കാൻ കഴിയുക? നമ്മുടെ പൂർവ്വികർ ത്യാഗത്തിലൂടെയാണ് സ്വാതന്ത്ര്യം നേടിയത്; അവർ നമുക്ക് ഒരു സ്വതന്ത്ര ഭാരതം നൽകി. നമ്മുടെ രാജ്യത്തിനുള്ളിൽ അത്തരം ദേശവിരുദ്ധ പ്രവൃത്തികൾ അംഗീകരിക്കാതിരിക്കുക എന്നത് ആ മഹാത്മാക്കളോടുള്ള നമ്മുടെ കടമയാണ്. ഇതായിരിക്കും അവർക്കുള്ള യഥാർത്ഥ ശ്രദ്ധാഞ്ജലി. അതിനാൽ, ഇന്ന് ചെങ്കോട്ടയിൽ നിന്ന്, ഒരു ഹൈ-പവർ ജനസംഖ്യാ ദൗത്യം ആരംഭിക്കുമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. ഈ ദൗത്യത്തിലൂടെ, ഭാരതം ഇപ്പോൾ നേരിടുന്ന കടുത്ത പ്രതിസന്ധി സമയബന്ധിതമായി പരിഹരിക്കപ്പെടും. ഈ ദിശയിലാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
പ്രിയപ്പെട്ട ജനങ്ങളേ,
നാളെ രാജ്യമെമ്പാടും ഭഗവാൻ ശ്രീകൃഷ്ണന്റെ ജയന്തി ദിനമായി ആഘോഷിക്കുന്ന ശുഭകരമായ ജന്മാഷ്ടമിയാണ്.
സുഹൃത്തുക്കളേ,
ശ്രീകൃഷ്ണ ഭഗവാനെ ഓർക്കുമ്പോൾ, ഇന്ന് ലോകമെമ്പാടും യുദ്ധരീതികൾ മാറിക്കൊണ്ടിരിക്കുന്നത് നാം കാണുന്നു. നൂതന യുദ്ധരീതികൾ കൈകാര്യം ചെയ്യാൻ ഇന്ത്യ പ്രാപ്തമാണ്. സാങ്കേതികവിദ്യയിൽ നമുക്കുള്ള വൈദഗ്ധ്യം എന്തായാലും, ഓപ്പറേഷൻ സിന്ദൂരിൽ നാം തെളിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ നമ്മുടെ സൈനിക താവളങ്ങൾ, വ്യോമതാവളങ്ങൾ, തന്ത്രപ്രധാന മേഖലകൾ, ആരാധനാലയങ്ങൾ, എന്നിവിടങ്ങളിലും നമ്മുടെ ജനവാസ മേഖലകളിലും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് എണ്ണമറ്റ ആക്രമണങ്ങൾ നടത്തിയത് നാം കണ്ടു. എന്നാൽ കഴിഞ്ഞ 10 വർഷമായി രാജ്യത്തെ സുരക്ഷിതമായി നിലനിർത്താൻ നടത്തിയ ശ്രമങ്ങളുടെ ഫലമായി, നമ്മുടെ ധീരരായ സൈനികരും സാങ്കേതികവിദ്യയും അവരുടെ ഓരോ ആക്രമണത്തെയും വൈക്കോൽ കൂന തകർക്കുന്ന പോലെ ചിതറിച്ചു. അവർക്ക് ചെറിയ നാശനഷ്ടങ്ങൾ പോലും വരുത്താൻ കഴിഞ്ഞില്ല. അതിനാൽ, യുദ്ധക്കളത്തിൽ സാങ്കേതികവിദ്യ വികസിക്കുമ്പോൾ, സാങ്കേതികവിദ്യ ആധിപത്യം സ്ഥാപിക്കുമ്പോൾ, രാജ്യത്തിന്റെ സംരക്ഷണത്തിനായി, രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്ക്കായി, ഇന്ന് നാം നേടിയ വൈദഗ്ദ്ധ്യം കൂടുതൽ വികസിപ്പിക്കേണ്ടതുണ്ട്. ഇന്ന് നാം നേടിയെടുത്ത വൈദഗ്ദ്ധ്യം തുടർച്ചയായി നവീകരിക്കേണ്ടതുണ്ട്. അതിനാൽ, സുഹൃത്തുക്കളേ, ഞാൻ ഒരു പ്രതിജ്ഞയെടുത്തു. എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണം. എത്ര അഭിവൃദ്ധി ഉണ്ടായാലും, സുരക്ഷയോട് വിട്ടുവീഴ്ച പുലർത്തുകയാണെങ്കിൽ അത്തരം അഭിവൃദ്ധി കൊണ്ട് ഒരു പ്രയോജനവുമില്ല. അതിനാൽ സുരക്ഷയുടെ പ്രാധാന്യം വളരെ വലുതാണ്.
അതുകൊണ്ടാണ് ഇന്ന് ചെങ്കോട്ടയുടെ മുകളിൽ നിന്ന് ഞാൻ പറയുന്നത്, വരുന്ന 10 വർഷത്തിനുള്ളിൽ, അതായത് 2035 ആകുമ്പോഴേക്കും, ആശുപത്രികൾ, റെയിൽവേകൾ, ആരാധനാലയങ്ങൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളും സിവിലിയൻ മേഖലകളും ഉൾപ്പെടുന്ന രാജ്യത്തെ എല്ലാ പ്രധാന സ്ഥലങ്ങൾക്കും പുതിയ സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമുകളിലൂടെ പൂർണ്ണ സുരക്ഷാ പരിരക്ഷ നൽകപ്പെടും. ഈ സുരക്ഷാ കവചം വികസിച്ചുകൊണ്ടിരിക്കണം, രാജ്യത്തെ ഓരോ പൗരനും സുരക്ഷിതത്വം തോന്നണം, നമ്മെ ആക്രമിക്കാൻ എന്ത് സാങ്കേതികവിദ്യ വന്നാലും, നമ്മുടെ സാങ്കേതികവിദ്യ അതിനേക്കാൾ മികച്ചതാണെന്ന് തെളിയിക്കപ്പെടണം, അതിനാൽ, വരുന്ന 10 വർഷങ്ങളിൽ, 2035 വരെ, ഈ ദേശീയ സുരക്ഷാ കവചം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും നവീകരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, ഭഗവാൻ ശ്രീകൃഷ്ണനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ശ്രീകൃഷ്ണന്റെ സുദർശന ചക്രത്തിന്റെ പാത ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു. മഹാഭാരത യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ, ശ്രീകൃഷ്ണൻ തന്റെ സുദർശന ചക്രം ഉപയോഗിച്ച് സൂര്യപ്രകാശം തടഞ്ഞ് പകൽ സമയത്ത് ഇരുട്ടാക്കിയത് നിങ്ങളിൽ പലരും ഓർക്കുന്നുണ്ടാകും. സുദർശന ചക്രം ഉപയോഗിച്ച് സൂര്യപ്രകാശം തടഞ്ഞു, ജയദ്രഥനെ കൊല്ലാൻ അർജുനൻ എടുത്ത ശപഥം നിറവേറ്റി. സുദർശന ചക്രത്തിന്റെ ശക്തിയുടെയും തന്ത്രത്തിന്റെയും ഫലമാണിത്. ഇനി രാജ്യം സുദർശന ചക്ര ദൗത്യം ആരംഭിക്കും. ശക്തമായ ആയുധ സംവിധാനമായ ഈ സുദർശന ചക്ര ദൗത്യം, ശത്രുവിന്റെ ആക്രമണത്തെ നിർവീര്യമാക്കുക മാത്രമല്ല, ശത്രുവിന് നേരെ പലമടങ്ങ് തിരിച്ചടി നൽകുകയും ചെയ്യും.
ഇന്ത്യയുടെ ഈ സുദർശന ചക്ര ദൗത്യത്തിനായി ചില അടിസ്ഥാന കാര്യങ്ങളും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്; വരുന്ന 10 വർഷത്തിനുള്ളിൽ ഇത് വളരെ തീവ്രതയോടെ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒന്നാമതായി, ഈ മുഴുവൻ ആധുനിക സംവിധാനവും, അതിന്റെ ഗവേഷണം, വികസനം, അതിന്റെ നിർമ്മാണം എന്നിവ നമ്മുടെ രാജ്യത്ത് തന്നെ ചെയ്യണം, അത് നമ്മുടെ രാജ്യത്തെ യുവാക്കളുടെ കഴിവുകൾ ഉപയോഗിച്ച് ചെയ്യണം, അത് നമ്മുടെ രാജ്യത്തെ ജനങ്ങൾ നിർമ്മിക്കണം. രണ്ടാമതായി, യുദ്ധത്തിന്റെ കാര്യത്തിൽ ഭാവിയിലെ സാധ്യതകൾ കണക്കാക്കുകയും ഒരു പടി കൂടി കടന്നുള്ള തന്ത്രം രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു സംവിധാനം ഉണ്ടാവുകയും ചെയ്യും. മൂന്നാമത്തെ കാര്യം സുദർശന ചക്രത്തിന്റെ ശക്തിയാണ്. അത് വളരെ കൃത്യമായിരുന്നു, അത് എവിടെ പോകണമോ അവിടെയെല്ലാം പോയി ശ്രീകൃഷ്ണനിലേക്ക് മടങ്ങി. ഈ സുദർശന ചക്രത്തിലൂടെ ലക്ഷ്യബോധമുള്ള കൃത്യമായ പ്രവർത്തനത്തിനുള്ള ഒരു സംവിധാനം വികസിപ്പിക്കുന്നതിലേക്ക് ഞങ്ങൾ മുന്നോട്ട് പോകും. അതിനാൽ, യുദ്ധത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന രീതികളിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെ സുരക്ഷയ്ക്കും വേണ്ടി വലിയ പ്രതിബദ്ധതയോടെ ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
നാം ജനാധിപത്യത്തെക്കുറിച്ചും സ്വതന്ത്ര ഇന്ത്യയെക്കുറിച്ചും സംസാരിക്കുമ്പോൾ, നമ്മുടെ ഭരണഘടനയാണ് നമ്മുടെ ഏറ്റവും നല്ല വിളക്കുമാടം, നമ്മുടെ പ്രചോദന കേന്ദ്രം. എന്നാൽ, 50 വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യൻ ഭരണഘടന ശ്വാസം മുട്ടിക്കപ്പെട്ടു. ഇന്ത്യൻ ഭരണഘടനയെ പിന്നിൽ നിന്ന് കുത്തി, രാജ്യം ഒരു ജയിലായി മാറി, അടിയന്തരാവസ്ഥ ഏർപ്പെടുത്തി, അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് ഇപ്പോൾ 50 വർഷമാകുന്നു. ഭരണഘടനയെ കൊലപ്പെടുത്തിയ ഈ പാപം രാജ്യത്തെ ഒരു തലമുറയും ഒരിക്കലും മറക്കരുത്. ഭരണഘടനയെ കൊന്ന പാപികളെ മറക്കരുത്, ഇന്ത്യൻ ഭരണഘടനയോടുള്ള നമ്മുടെ സമർപ്പണം ശക്തിപ്പെടുത്തി നാം മുന്നോട്ട് പോകണം, അത് നമ്മുടെ പ്രചോദനമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഞാൻ ഈ ചെങ്കോട്ടയിൽ നിന്ന് പഞ്ചപ്രാണയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ന്, ചെങ്കോട്ടയിൽ നിന്ന് എന്റെ നാട്ടുകാരെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി, നാം ഒരിക്കലും മുന്നേറ്റം നിർത്തുകയോ തലകുനിക്കുകയോ ചെയ്യില്ല. നാം കഠിനാധ്വാനം ചെയ്യുന്നത് തുടരും, നമ്മുടെ കൺമുന്നിൽ 2047 ൽ ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
നമ്മുടെ രണ്ടാമത്തെ പ്രതിജ്ഞ, നമ്മുടെ ജീവിതത്തിലും, നമ്മുടെ വ്യവസ്ഥകളിലും, നമ്മുടെ ചട്ടങ്ങളിലും, നിയമങ്ങളിലും, പാരമ്പര്യങ്ങളിലും അടിമത്തത്തിന്റെ ഒരു കണിക പോലും അവശേഷിപ്പിക്കാൻ അനുവദിക്കില്ല എന്നതാണ്. എല്ലാത്തരം അടിമത്തത്തിൽ നിന്നും മോചനം നേടുന്നതുവരെ നാം വിശ്രമിക്കില്ല.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
നമ്മുടെ പൈതൃകത്തിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ സ്വത്വത്തിന്റെ ഏറ്റവും വലിയ അലങ്കാരം, ഏറ്റവും വലിയ രത്നം, ഏറ്റവും വലിയ കിരീടം നമ്മുടെ പൈതൃകമാണ്. നമ്മുടെ പൈതൃകത്തിൽ നമുക്ക് അഭിമാനിക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഐക്യമാണ് ഇവയിൽ ഏറ്റവും ശക്തമായ മന്ത്രം, അതിനാൽ ഐക്യത്തിന്റെ നൂൽ പൊട്ടിക്കാൻ ആർക്കും കഴിയില്ല എന്നതാണ് നമ്മുടെ കൂട്ടായ ദൃഢനിശ്ചയം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഭാരതാംബയോടുള്ള നമ്മുടെ കടമ നിറവേറ്റുന്നത് ഭക്തിയിൽ കുറഞ്ഞതല്ല, തപസ്സിൽ കുറഞ്ഞതല്ല, ആരാധനയിൽ കുറഞ്ഞതല്ല. അതേ വികാരത്തോടെ, മാതൃരാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടി, നമ്മുടെ പരമാവധി കഠിനാധ്വാനം ചെയ്തുകൊണ്ട്, 2047 ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നാം സ്വയം സമർപ്പിക്കും. നമുടെ കഴിവനുസരിച്ചുള്ള ഒരു അവസരവും നാം ഉപേക്ഷിക്കില്ല, മാത്രമല്ല, പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും അവ സൃഷ്ടിച്ചതിനുശേഷം, 140 കോടി നാട്ടുകാരുടെ ശക്തിയോടെ നാം മുന്നോട്ട് നീങ്ങുകയും ചെയ്യും. മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കും, മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
നാം ഓർമ്മിക്കണം, 140 കോടി നാട്ടുകാരും ഓർമ്മിക്കണം, കഠിനാധ്വാനം ചെയ്തവനെ, കഠിനാധ്വാനം ചെയ്തവനെ, ചരിത്രം സൃഷ്ടിച്ചവനെ. കഠിനമായി പ്രവർത്തിച്ചവനെ, ചരിത്രം സൃഷ്ടിച്ചവനെ. ഉരുക്ക് പാറകളെ തകർത്തവനെ, ഉരുക്ക് പാറകളെ തകർത്തവനെ, കാലത്തെ കൈപ്പിടിയിലാക്കിയവനെ. ഉരുക്ക് പാറകളെ തകർത്തവനെ, കാലത്തെ കൈപ്പിടിയിലാക്കിയവനെ. ഇതാണ് കാലത്തെ കൈപ്പിടിയിലാക്കാനുള്ള സമയം, ഇതാണ് ശരിയായ സമയം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഒരിക്കൽ കൂടി, ഈ മഹത്തായ സ്വാതന്ത്ര്യദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു. ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു. നിങ്ങൾ എന്നോടൊപ്പം പറയൂ,
ജയ് ഹിന്ദ്! ജയ് ഹിന്ദ്! ജയ് ഹിന്ദ്!
ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്!
വന്ദേമാതരം! വന്ദേമാതരം! വളരെ നന്ദി!
-SK-
Addressing the nation on Independence Day. https://t.co/rsFUG7q6eP
— Narendra Modi (@narendramodi) August 15, 2025
Independence Day is about the resolve of 140 crore Indians and the pride of our shared achievements. pic.twitter.com/W6mWdRrzGr
— PMO India (@PMOIndia) August 15, 2025
Operation Sindoor is a powerful testament to the valour and precision of our forces. pic.twitter.com/zz77Vu08GW
— PMO India (@PMOIndia) August 15, 2025
India has resolved that blood and water will not flow together. pic.twitter.com/kTFBFIfhVZ
— PMO India (@PMOIndia) August 15, 2025
The water that rightfully belongs to India is meant only for India and for the farmers of India. pic.twitter.com/HJoHGzmgwD
— PMO India (@PMOIndia) August 15, 2025
The foundation of Viksit Bharat is Aatmanirbhar Bharat. pic.twitter.com/3TsV2ywXkJ
— PMO India (@PMOIndia) August 15, 2025
For decades, our nation faced terrorism, but now we have set a new normal. pic.twitter.com/057JiCLTdY
— PMO India (@PMOIndia) August 15, 2025
Commitment towards clean energy. pic.twitter.com/JMDdtb8i6Y
— PMO India (@PMOIndia) August 15, 2025
To fulfil the vision of Viksit Bharat, India is building a modern ecosystem in every sector, making the nation self-reliant. pic.twitter.com/jpz1C5XADv
— PMO India (@PMOIndia) August 15, 2025
In recent years, entrepreneurship has grown into a major strength, with youth from smaller cities driving the nation's economy. pic.twitter.com/cvmoWKpGW3
— PMO India (@PMOIndia) August 15, 2025
This is an opportunity to progress, to dream bigger and to dedicate ourselves to greater goals. pic.twitter.com/HO9uCWwkND
— PMO India (@PMOIndia) August 15, 2025
The mantra for every product should be - lower cost, greater value! pic.twitter.com/VPcc5HiFZq
— PMO India (@PMOIndia) August 15, 2025
Today, the mantra for 140 crore Indians should be building a prosperous India. pic.twitter.com/o3UBzoLr2Y
— PMO India (@PMOIndia) August 15, 2025
Vocal for Local. pic.twitter.com/23PibOyiPg
— PMO India (@PMOIndia) August 15, 2025
We will embrace Swadeshi with confidence, not out of necessity and use it to set an example for others when needed. pic.twitter.com/bIrndA3h5e
— PMO India (@PMOIndia) August 15, 2025
India will always protect the interests of its farmers, livestock keepers and fishermen. pic.twitter.com/yeDKCYMuFq
— PMO India (@PMOIndia) August 15, 2025
Today, the government uses a saturation approach to reach everyone and ensure people benefit from its schemes. pic.twitter.com/SjBgIuy584
— PMO India (@PMOIndia) August 15, 2025
We should take pride in all our languages and work together for their growth. pic.twitter.com/JTojpmtYLi
— PMO India (@PMOIndia) August 15, 2025
यही समय है, सही समय है। pic.twitter.com/qEVHtmB3do
— PMO India (@PMOIndia) August 15, 2025
From the ramparts of the Red Fort, talked about the success of Operation Sindoor and the feeling of pride it has invoked in the minds of every Indian. pic.twitter.com/1dJYi93g6O
— Narendra Modi (@narendramodi) August 15, 2025
Operation Sindoor has shown why being self-reliant in the world of defence and security matters. Likewise, we need to be self-reliant in areas like technology, space and energy. Through our Nuclear Energy Mission, we aim to increase nuclear energy capacities and involve private… pic.twitter.com/bIQRmg2rO4
— Narendra Modi (@narendramodi) August 15, 2025
Aatmanirbharta is the need of the times. Self-reliance is the cornerstone of building a Viksit Bharat. pic.twitter.com/InIXUkasBb
— Narendra Modi (@narendramodi) August 15, 2025
India is working on futuristic sectors to power growth and self-reliance.
— Narendra Modi (@narendramodi) August 15, 2025
We are going to start a National Deepwater Exploration Mission to harness the potential in this sector.
We will also be increasing our efforts in critical minerals. pic.twitter.com/8QoFDZlCsd
Together, 140 crore Indians will make an eco-system that will realise our dream of an Aatmanirbhar Bharat.
— Narendra Modi (@narendramodi) August 15, 2025
Here is my appeal to India’s youth, innovators, scientists, engineers, professionals and various government departments…. pic.twitter.com/559dQJZXpQ
The last decade has witnessed several key reforms but we want to do even more! Our focus will be on structural, regulatory, policy, process and procedural reforms. pic.twitter.com/lrCW98QYzn
— Narendra Modi (@narendramodi) August 15, 2025
GST has simplified the tax system for the common citizen.
— Narendra Modi (@narendramodi) August 15, 2025
We are working on next generation GST reforms which will further empower common citizens, MSMEs and industries. pic.twitter.com/jxNfAvVo5T
पिछले 11 वर्षों में उद्यमशीलता हमारी बहुत बड़ी ताकत बनी है। आज टियर-2 और टियर-3 सिटी के लाखों युवा भी देश की इकोनॉमी को आगे ले जाने में जुटे हैं। pic.twitter.com/ZesZDW1ndb
— Narendra Modi (@narendramodi) August 15, 2025
वोकल फॉर लोकल के मंत्र को हम सबको आगे बढ़ाना है। हमारे हर प्रोडक्ट का मंत्र होना चाहिए- दाम कम, दम ज्यादा! pic.twitter.com/S0yMYsODTH
— Narendra Modi (@narendramodi) August 15, 2025
हमारे नौजवान साथियों के लिए इस स्वतंत्रता दिवस का उपहार है- प्रधानमंत्री विकसित भारत रोजगार योजना। इससे उनके लिए कई सेक्टर्स में रोजगार के नए अवसर बनने वाले हैं। pic.twitter.com/zK4b1Gku5O
— Narendra Modi (@narendramodi) August 15, 2025
स्टार्ट-अप और स्पेस सेक्टर से लेकर स्पोर्ट्स तक देश की विकास यात्रा में हमारी बेटियां अहम भागीदारी निभा रही हैं। नारीशक्ति को इससे एक सशक्त पहचान मिली है। pic.twitter.com/2Nk5gz3BeB
— Narendra Modi (@narendramodi) August 15, 2025
खेती के मामलों में पिछड़े रह गए देश के 100 जिलों में हमने पीएम धन-धान्य कृषि योजना आरंभ की है, जिससे इन क्षेत्रों के हमारे किसान भाई-बहनों को बहुत लाभ होने वाला है। pic.twitter.com/49eyW7dIUi
— Narendra Modi (@narendramodi) August 15, 2025