Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ബോഗിബീൽ പാലം രാഷ്ട്രത്തിന് സമർപ്പിച്ചു ; ആദ്യ യാത്രാ ട്രെയിൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി ബോഗിബീൽ പാലം രാഷ്ട്രത്തിന് സമർപ്പിച്ചു ; ആദ്യ യാത്രാ ട്രെയിൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി ബോഗിബീൽ പാലം രാഷ്ട്രത്തിന് സമർപ്പിച്ചു ; ആദ്യ യാത്രാ ട്രെയിൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി ബോഗിബീൽ പാലം രാഷ്ട്രത്തിന് സമർപ്പിച്ചു ; ആദ്യ യാത്രാ ട്രെയിൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ഇന്ന്   അസമിലെ  ബോഗിബീൽ പാലം രാഷ്ട്രത്തിന് സമർപ്പിച്ചു. ബ്രഹ്മപുത്ര നദിക്ക്  കുറുകെ ദിബ്രുഗഢ്ടിനും ധെമാജിക്കും ഇടയിൽ  നിർമ്മിച്ച പാലം രാഷ്ട്രത്തിന് വളരെയധികം സാമ്പത്തികവും, തന്ത്രപരവുമായ പ്രാധാന്യമുള്ളതാണ് . ബ്രഹ്മപുത്രയുടെ വടക്കൻ തീരത്ത്  കരെങ് ചപോരിയിൽ ഒരു വമ്പിച്ച  പൊതുസമ്മേളനത്തിൽ , പ്രധാനമന്ത്രി പാലത്തിലൂടെയുള്ള ആദ്യ യാത്രാ ട്രെയിനിന് പച്ചക്കൊടി കാട്ടി. 

തദവസരത്തിൽ  സംസാരിക്കവെ , അടുത്തിടെ അന്തരിച്ച വിഖ്യാത അസമീസ്  ഗായിക ദീപാലി ബോർത്താക്കുറിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു . വിവിധ മേഖലകളിൽ  സംസ്ഥാനത്തിനും രാജ്യത്തിനും കീർത്തി നേടിത്തന്ന മറ്റ് പല  പ്രശസ്ത വ്യക്തികൾക്കും അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു. അദ്ദേഹം ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നു.  പ്രധാനമന്ത്രി ശ്രീ.  വാജ്‌പേയിയുടെ ജന്മ വാർഷിക ദിനമായ  ഇന്ന് ” സദ്ഭരണ ദിനമായും” ആഘോഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ നാലര വർഷമായി കേന്ദ്ര ഗവണ്മെന്റ് സദ്ഭരണത്തിന്റെ ലക്ഷ്യമാണ് പിന്തുടരുന്നത് . ഈ ഉദ്ദേശ്യത്തിന്റെ  പ്രതീകമാണ് ചരിത്രപ്രസിദ്ധമായ ബോഗിബീൽ റെയിൽ കം റോഡ് പാലത്തിന്റെ  സമർപ്പണമെന്ന് അദ്ദേഹം പറഞ്ഞു. ഈ പാലം എഞ്ചിനീറിങ്ങിന്റെയും  സാങ്കേതികവിദ്യയുടെയും  ഒരു അത്ഭുതമാണെന്നും  വളരെയധികം തന്ത്രപ്രധാനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസമിനും  അരുണാചൽ പ്രാദേശിനുമിടയിലുള്ള ദൂരം ഈ പാലം കുറയ്ക്കുന്നു. ഇത് ഈ മേഖലയിലെ  ജീവിതം കൂടുതൽ സുഗമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തലമുറകളായി ഈ പ്രദേശത്തെ ജനങ്ങൾ സ്വപ്നം കണ്ടിരുന്ന ഈ പാലം ഇന്ന് യാഥാർഥ്യമായിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദിബ്രുഗഢ്  ഈ മേഖലയിലെ  ആരോഗ്യ  പരിചരണം , വിദ്യാഭാസം , വാണിജ്യം എന്നിവയുടെ സുപ്രധാന കേന്ദ്രമായതിനാൽ  ബ്രഹ്മപുത്രയ്ക്ക് വടക്ക് ജീവിക്കുന്ന ജനങ്ങൾക്ക് ഐ നഗരത്തിൽ കൂടുതൽ സൗകര്യപ്രദമായി എത്താൻ കഴിയും. 

പാലത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളായ എല്ലാവരെയും  പ്രധാനമന്ത്രി   അഭിനന്ദിച്ചു. 2017 മേയിൽ രാജ്യത്തെ  ഏറ്റവും  നീളമുള്ള റോഡ്  പാലത്തിന്റെ , ഭൂപെൻ ഹസാരിക പാലത്തിന്റെ ഉദ്‌ഘാടനവും അസമിലെ സാദിയയിൽ  താൻ തന്നെ നിർവ്വഹിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. 

60 -70 വർഷത്തിനിടെ ബ്രഹ്മപുത്ര നദിക്ക് കുറുകെ കേവലം മൂന്ന് പാലങ്ങൾ മാത്രം നിർമ്മിച്ചപ്പോൾ കഴിഞ്ഞ നാലര വർഷത്തിനിടെ മൂന്ന് പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി. മറ്റൊരു അഞ്ചു് പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുത്രയുടെ വടക്കൻ , തെക്കൻ തീരങ്ങൾക്കിടയിലെ ഈ  വർദ്ധിച്ച കണക്റ്റിവിറ്റി സദ്ഭരണത്തിന്റെ ഒരു ഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വേഗതയിലുള്ള പുരോഗതി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ  പരിവർത്തനം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ഗതാഗതത്തിലൂടെ പരിവർത്തണമെന്ന കേന്ദ്ര  ഗവണ്മെന്റിന്റെ കാഴ്ചപ്പാടിനെ കുറിച്ചു് പ്രധാനമന്ത്രി വിശദീകരിച്ചു . രാജ്യത്തെ അടിസ്ഥാനസൗകര്യം ഇന്ന് ത്വരിത ഗതിയിലാണ് വളരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

പൂർത്തിയാകാത്ത പദ്ധതികൾ പൂർത്തിയാക്കുന്നതിന് നടത്തുന്ന ശ്രമങ്ങൾക്ക് പ്രധാനമന്ത്രി  അസം ഗവണ്മെന്റിനെ അഭിനന്ദിച്ചു. ദേശീയ പാതയുടെ ഏകദേശം 700 കിലോമീറ്റർ നാലര വർഷത്തിനിടെ  പൂർത്തിയായി. വടക്കു കിഴക്കൻ മേഖലയിലെ വേറെ നിരവധി കണക്റ്റിവിറ്റി പദ്ധതികളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു . ശക്തവും പുരോഗമനപരവുമായ ഒരു കിഴക്കൻ ഇന്ത്യ കരുത്തുറ്റ , പുരോഗമന ഇന്ത്യയ്ക്ക്കുള്ള താക്കോലാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യത്തിന് പുറമെ , അസമിൽ ത്വരിത പുരോഗതി ഉണ്ടാക്കിയ ഉജ്ജ്വല , സ്വച്ഛ് ഭാരത് തുടങ്ങിയ നിരവധി സംരംഭങ്ങളെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. 

ഇന്ന് രാജ്യത്തിന്റെ വിദൂരസ്ഥ പ്രദേശങ്ങളിലുള്ള  യുവജനങ്ങൾ രാജ്യത്തിന് കീർത്തി കൊണ്ട് വരികയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അസമിലെ പ്രശസ്ത കായിക താരം  ഹിമ ദാസിനെ പരാമർശിച്ചു കൊണ്ട്, നവ ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രതീകങ്ങളായി യുവജനങ്ങൾ   മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഭാവി ആവശ്യങ്ങൾ നേരിടാൻ  പര്യാപ്തമായ തരത്തിലുള്ള അടിസ്ഥാനസൗകര്യം  സൃഷ്ടിക്കുന്നതിന്  എല്ലാ ശ്രമങ്ങളും ഗവണ്മെന്റ് നടത്തി വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

 

*****