Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ആന്‍ഡമാനില്‍:

പ്രധാനമന്ത്രി ആന്‍ഡമാനില്‍:

പ്രധാനമന്ത്രി ആന്‍ഡമാനില്‍:

പ്രധാനമന്ത്രി ആന്‍ഡമാനില്‍:


 

പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ചു, ഉയരമേറിയ കൊടിമരത്തില്‍ പതാക ഉയര്‍ത്തി, നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദരാഞ്ജലി അര്‍പ്പിച്ചു, നേതാജി ഇന്ത്യന്‍ മണ്ണില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിച്ചു. 
അദ്ദേഹം പോര്‍ട്ട് ബ്ലെയറില്‍ രക്തസാക്ഷികുടീരത്തില്‍ റീത്ത് സമര്‍പ്പിക്കുകയും ഒപ്പം സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിക്കുകയും ചെയ്തു. സെല്ലുലാര്‍ ജയിലില്‍ വീര്‍ സവര്‍ക്കറുടെയും മറ്റു സ്വാതന്ത്ര്യ സമര സേനാനികളുടെയും സെല്ലുകള്‍ പ്രധാനമന്ത്രി കണ്ടു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച അദ്ദേഹം, ഉയരമേറിയ കൊടിമരത്തില്‍ പതാക ഉയര്‍ത്തി. 
നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യന്‍ മണ്ണില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതു ചടങ്ങില്‍, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പുറത്തിറക്കിയ തപാല്‍ സ്റ്റാംപും ഫസ്റ്റ് ഡേ കവറും പ്രധാനമന്ത്രി പ്രകാശിപ്പിച്ചു. 
ഊര്‍ജം, കണക്ടിവിറ്റി, ആരോഗ്യം എന്നീ മേഖലകളിലെ ഒരു നിര വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 
ചടങ്ങില്‍ പ്രസംഗിക്കവേ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഇന്ത്യയുടെ പ്രകൃതിസൗന്ദര്യത്തിന്റെ അടയാളം മാത്രമല്ല, ഇന്ത്യക്കാരുടെ തീര്‍ഥാടന കേന്ദ്രം കൂടിയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യ സമര നേതാക്കളുടെയെല്ലാം നിശ്ചയദാര്‍ഢ്യത്തെ ആണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ദ്വീപുകള്‍ ശാക്തീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, കണക്ടിവിറ്റി, വിനോദസഞ്ചാരം, തൊഴില്‍ എന്നീ മേഖലകളില്‍ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികള്‍ ഉതകുമെന്ന് അദ്ദേഹം പറഞ്ഞു. 
സെല്ലുലാര്‍ ജയില്‍ സന്ദര്‍ശനത്തെക്കുറിച്ചും 75 വര്‍ഷം മുന്‍പ് നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ പതാക ഉയര്‍ത്തിയ സ്ഥലത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ആയിരക്കണക്കിനു സ്വാതന്ത്ര്യ സമര സേനാനികള്‍ യാതനകള്‍ അനുഭവിക്കേണ്ടിവന്ന സെല്ലുലാര്‍ ജയില്‍ തന്നെ സംബന്ധിച്ചിടത്തോളം ആരാധനാലയം തന്നെയാണെന്നു ശ്രീ. നരേന്ദ്ര മോദി വെളിപ്പെടുത്തി. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
നേതാജി സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിക്കവേ, നേതാജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ നിന്നുള്ള എത്രയോ യുവാക്കള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സ്വയം സമര്‍പ്പിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 1943ല്‍ ഇതേ ദിവസം നേതാജി ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ ഓര്‍മ നിലനിര്‍ത്താനാണ് 150 അടി ഉയരമുള്ള കൊടിമരമെന്ന് അദ്ദേഹം വ്യക്തമാക്കി. 
റോസ് ദ്വീപ് നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപെന്നും നീല്‍ ദ്വീപ് ഷഹീദ് ദ്വീപെന്നും ഹാവ്‌ലോക്ക് ദ്വീപ് സ്വരാജ് ദ്വീപെന്നും പുനര്‍നാമകരണം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 
നേതാജിയുടെ വീക്ഷണമനുസരിച്ചുള്ള ശക്തമായ ഇന്ത്യ സൃഷ്ടിക്കാനാണ് ഇന്ത്യക്കാര്‍ ഇപ്പോള്‍ ശ്രമിച്ചുവരുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്താകമാനമുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കാനാണു ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നായകന്‍മാരെ ഓര്‍ക്കുകയും ആദരിക്കുകയും ചെയ്യുന്നതു നമ്മില്‍ ഐക്യചിന്ത ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങള്‍ മുഴുവന്‍ ഉയര്‍ത്തിക്കാട്ടാനാണു കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബാബാ സാഹേബ് അംബേദ്കറുമായി ബന്ധപ്പെട്ട പഞ്ചതീര്‍ഥം, ദേശീയ പൊലീസ് സ്മാരം, ഏകതാ പ്രതിമ എന്നിവ അദ്ദേഹം എടുത്തുകാട്ടി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും സര്‍ദാര്‍ പട്ടേലിന്റെയും പേരില്‍ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞുവെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 
ഈ നേതാക്കളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു സൃഷ്ടിക്കപ്പെടുന്ന പുതിയ ഇന്ത്യയുടെ അടിസ്ഥാനം വികസനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
പരിസ്ഥിതിക്ക് അനുയോജ്യമായി ദ്വീപുകള്‍ വികസിപ്പിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. വ്യാവസായിക വികസനത്തിന്റെ ഭാഗമായി വിനോദ സഞ്ചാരം, ഭക്ഷ്യ സംസ്‌കരണം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകള്‍ക്കു സവിശേഷ ശ്രദ്ധ നല്‍കിവരുന്നതായും അദ്ദേഹം പറഞ്ഞു. 
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സാധ്യമാകുംവിധം സ്വയംപര്യാപ്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്നു പ്രധാനമന്ത്രി തുടര്‍ന്നു വ്യക്തമാക്കി. വലിയ കപ്പലുകളുടെ അറ്റകുറ്റപ്പണി ചെയ്യാന്‍ സൗകര്യമൊരുക്കുംവിധം പോര്‍ട്ട്‌ബ്ലെയര്‍ കപ്പല്‍നിര്‍മാണ കേന്ദ്രം വികസിപ്പിച്ചുവരുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ദ്വീപുകളിലെ ഗ്രാമീണ റോഡുകളെ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം ആവശ്യപ്പെട്ട പ്രധാനമന്ത്രി, റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സാധ്യമായ എല്ലാ സഹായവും കേന്ദ്ര ഗവണ്‍മെന്റ് നല്‍കുമെന്നു വെളിപ്പെടുത്തുകയും ചെയ്തു. 
വീര്‍ സവര്‍ക്കര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ സമഗ്ര ടെര്‍മിനല്‍ കെട്ടിടം യാഥാര്‍ഥ്യമായി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍നിന്നുള്ള സമുദ്രാന്തര ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കല്‍ പൂര്‍ണമാകുന്നതോടെ നല്ല ഇന്റര്‍നെറ്റ് കണക്ടിവിറ്റി യാഥാര്‍ഥ്യമാകുമെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ജലം, വൈദ്യുതി, മാലിന്യമുക്ത ഊര്‍ജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.