Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ യവത്മാല്‍ സന്ദര്‍ശിച്ചു, 2022

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ യവത്മാല്‍ സന്ദര്‍ശിച്ചു, 2022

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ യവത്മാല്‍ സന്ദര്‍ശിച്ചു, 2022

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ യവത്മാല്‍ സന്ദര്‍ശിച്ചു, 2022


 

പുല്‍വാമ ഭീകരാക്രമമത്തിലെ നുഴഞ്ഞുകയറ്റക്കാരെ കൈകാര്യം ചെയ്യാന്‍ സുരക്ഷാ സേനയ്ക്കു സ്വാതന്ത്ര്യം നല്‍കിയെന്നു പ്രധാനമന്ത്രി, യാവത്മാലില്‍ 500 കോടി രൂപ മൂല്യമുള്ള റോഡ് പദ്ധതിക്കു തറക്കല്ലിട്ടു, ഹംസഫര്‍ അജ്‌നി (നാഗ്പൂര്‍)-പൂനെ തീവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു, സഹസ്ത്രകുണ്ട് ഏകലവ്യ മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ യവത്മാല്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ.)യിലെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കു പ്രധാനമന്ത്രി താക്കോലുകള്‍ കൈമാറി. യവത്മാലില്‍ പി.എം.എ.വൈ. പ്രകാരം 14,500 വീടുകള്‍ നിര്‍മിച്ചതായി അദ്ദേഹം അറിയിച്ചു. 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തിലെത്തുമെന്നും ഈ കോണ്‍ക്രീറ്റ് വീടുകള്‍ ജനങ്ങളുടെ കോണ്‍ക്രീറ്റ് സ്വപ്‌നങ്ങളിലേക്കു നയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മഹാരാഷ്ട്ര സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യത്തിനു കീഴിലുള്ള സ്വയംസഹായ സംഘങ്ങള്‍ക്ക് അദ്ദേഹം സാക്ഷ്യപത്രങ്ങളും ചെക്കുകളും വിതരണം ചെയ്തു.
കുട്ടികള്‍ക്കു വിദ്യാഭ്യാസം, യുവാക്കള്‍ക്ക് ഉപജീവനമാര്‍ഗം, മുതിര്‍ന്ന പൗരന്‍മാര്‍ക്കു മരുന്നുകള്‍, കര്‍ഷകര്‍ക്കു ജലസേചനം, പൊതുജനങ്ങളുടെ പരാതികള്‍ തീര്‍ക്കല്‍ എന്നീ വികസനത്തിന്റെ പഞ്ചധാരകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ് യവത്മാലിലെ പരിപാടിയെന്നു പ്രധാനമന്ത്രി പറഞ്ഞു.
ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് 500 കോടി രൂപ മൂല്യം വരുന്ന റോഡ് പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. വീഡിയോ ലിങ്കിലൂടെ ഹംസഫര്‍ അജ്‌നി (നാഗ്പൂര്‍)-പൂനെ തീവണ്ടി അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. കണക്ടിവിറ്റിയാണ് വികസനത്തിന് ഏറ്റവും പ്രധാനമെന്നും റോഡ്, റെയില്‍വേ പദ്ധതികള്‍ യവത്മാലിന്റെയും പരിസരപ്രദേശങ്ങളുടെയും സര്‍വതോന്മുഖ വികസനത്തിനു സഹായകമാകുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു: ‘പുല്‍വാമ ആക്രമണം നമ്മില്‍ അങ്ങേയറ്റത്തെ ദുഃഖവും മനോവേദനയും സൃഷ്ടിക്കുന്നു. രാജ്യത്തിനായി മഹാരാഷ്ട്രയുടെ രണ്ടു ധീരരായ മക്കളും ജീവന്‍ നല്‍കിയിട്ടുണ്ട്. ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണു നമ്മുടെ ചിന്തകള്‍. അവരുടെ ത്യാഗം വൃഥാവിലാകില്ല. ഭാവിപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സമയവും സ്ഥലവും രീതിയും നിര്‍ണയിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സുരക്ഷാ സേനകള്‍ക്കു നാം നല്‍കിക്കഴിഞ്ഞു. നമുക്കു സ്വപ്‌നങ്ങള്‍ സഫലീകരിക്കാനോ രാജ്യത്തെ വികസിപ്പിക്കാനോ സാധിച്ചിട്ടുണ്ടെങ്കില്‍ അതു നമ്മുടെ ധീരരായ സൈനികരുടെ ത്യാഗത്താലാണ്.’
സിക്കിള്‍ സെല്‍ രോഗത്തെക്കുറിച്ചു ഗവേഷണം നടത്താനുള്ള കേന്ദ്രം ചന്ദ്രാപ്പൂരില്‍ നിര്‍മിച്ചുവരികയാണ്.
ചടങ്ങില്‍വെച്ചു സഹസ്ത്രകുണ്ട് ഏകലവ്യ മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 15 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സ്‌കൂളില്‍ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. ഗോത്രവര്‍ഗക്കാരായ കുട്ടികളുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ പോരുന്നതാണ് സ്‌കൂളെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗോത്രവര്‍ഗക്കാര്‍ കഴിയുന്ന മേഖലകളില്‍ 1,000 ഏകലവ്യ മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങാനുള്ള അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ഭാഗമാണിത്.
പ്രധാനമന്ത്രി പറഞ്ഞു: ‘ഗോത്രവര്‍ഗക്കാരുടെ ജന്‍ധന്‍ മുതല്‍ വന്‍ധന്‍ വരെയുള്ള സമഗ്ര വികസനത്തിനും നാം പ്രതിജ്ഞാബദ്ധമാണ്. ജന്‍ധന്‍ ദരിദ്രരെ സാമ്പത്തിക സംവിധാനത്തിന്റെ ഭാഗമാക്കാന്‍ സഹായിച്ചെങ്കില്‍ മൈനര്‍ ഫോറസ്റ്റ് പ്രൊഡ്യൂസിലൂടെ ദരിദ്രര്‍ക്ക് അധികവരുമാനം ലഭ്യമാക്കാനായി നാം വന്‍ധന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ്. വന്‍ധന്‍ കേന്ദ്രങ്ങള്‍ വഴി മൈനര്‍ ഫോറസ്റ്റ് പ്രൊഡ്യൂസിന്റെ മൂല്യവര്‍ധന സാധ്യമാക്കുകയും അതുവഴി ഗോത്രവര്‍ഗക്കാര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്കു കൂടിയ വില ലഭ്യമാക്കുകയുമാണ് ഉദ്ദേശിക്കുന്നത്. മരങ്ങളുടെ പട്ടികയില്‍നിന്നു മുളയെ ഒഴിവാക്കി വിജ്ഞാപനം ചെയ്തതിനാല്‍ ഗോത്രവര്‍ഗക്കാര്‍ക്കു വരുമാനം മുളയില്‍നിന്നും മുളയുല്‍പന്നങ്ങളില്‍നിന്നുമായി വൈവിധ്യവല്‍ക്കരിക്കാന്‍ സാധിക്കും.’
നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ നമ്മുടെ ഗോത്രവര്‍ഗക്കാരായ ധീരന്‍മാര്‍ നടത്തിയ ത്യാഗങ്ങള്‍ അനുസ്മരിച്ച പ്രധാനമന്ത്രി, രാജ്യത്താകമാനമുള്ള മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും അവരുടെ ഓര്‍മകള്‍ കാത്തുസൂക്ഷിക്കുകയാണെന്നു വ്യക്തമാക്കി.