Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അസമിലെ ബോഗിബീല്‍ പാലത്തിന്റെ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

അസമിലെ ബോഗിബീല്‍ പാലത്തിന്റെ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

അസമിലെ ബോഗിബീല്‍ പാലത്തിന്റെ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

അസമിലെ ബോഗിബീല്‍ പാലത്തിന്റെ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


വേദിയിലുള്ള പ്രൊഫസര്‍ ജഗ്ദീഷ് മുഖി ജി, മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍ ജി, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേമാ ഖണ്ഡു ജി, സഹോദരന്‍ ഹേമന്ദ് വിശ്വ ശര്‍മ ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്‍ സഹോദരന്‍ രാജെന്‍ ഗൊഹെയ്ന്‍ ജി, വേദിയില്‍ ഉപവിഷ്ടരായിരിക്കുന്ന മറ്റെല്ലാ വിശിഷ്ട വ്യക്തികളേ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,

നിങ്ങളുടെ അനുഗ്രഹങ്ങള്‍ എന്നില്‍ ചൊരിയാനായി ഇത്രയധികം ആളുകള്‍ ഇവിടെ എത്തിച്ചേര്‍ന്നതില്‍ ഞാന്‍ അതീവ കൃതാര്‍ത്ഥനാണ്. വടക്കു കിഴക്കന്‍ ഇന്ത്യക്കാകെ ഈ ദിനം ചരിത്രപരമാണ്. രാജ്യത്തെ ഏറ്റവും നീളമേറിയ റോഡ് കം റെയില്‍ പാലത്തിന്റെ പേരില്‍ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.

ഞാനിപ്പോള്‍ പാലത്തില്‍ നിന്ന് വരികയാണ്; ഞാന്‍ തികച്ചും സന്തോഷവാനാണ്!

സുഹൃത്തുക്കളേ,

ഇന്ന് ലോകമാകെ ക്രിസ്മസ് ആഘോഷിക്കുകയാണ്. അസം ഉള്‍പ്പെടെ വടക്കു കിഴക്കന്‍ മേഖലയ്ക്കും രാജ്യത്തിനു മുഴുവനും ഞാന്‍ ക്രിസ്മസ് ആശംസകള്‍ നേരുന്നു. അഹോം സമുദായത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ച സ്വര്‍ഗാദിയോ ചാവോലംഗ് സുകാപയെ ഞാന്‍ വന്ദിക്കുന്നു. ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകങ്ങളായി മാറിയ ലചിത് ബോറാഫുകാന്‍, ബീര്‍ ചിലറായി, സ്വര്‍ഗാദിയോ സര്‍ബാനന്ദ സിന്‍ഹ, ബീരാംഗന സതി സധാനി, ബൊഡോസ, ബീര്‍ രാഘവ് മൊറാന്‍, മണിക് രാജ, സതി ജൊയ്‌മോതി, സതി രാധിക തുടങ്ങിയവ നിരവധി ധീര പുരുഷന്മാരെയും ധീര വനിതകളെയും ഞാന്‍ പ്രണമിക്കുന്നു.

സ്വാതന്ത്ര്യ സമരകാലം മുതല്‍ അസമിന്റെയും ഇന്ത്യയുടെയും പുനര്‍നിര്‍മാണത്തില്‍ നിരവധിയാളുകള്‍ തങ്ങളുടെ സംഭാവന നല്‍കിയിട്ടുണ്ട്. അസമിനും രാജ്യത്തിനും അഭിമാനമേകിയ രാഷ്ട്രീയ, സാമൂഹിക സേവന, വിദ്യാഭ്യാസ, ശാസ്ത്ര-സാങ്കേതികവിദ്യ, കായിക മേഖലകളില്‍ നിന്നുള്ള എല്ലാ വ്യക്തിത്വങ്ങള്‍ക്കും ഞാന്‍ എന്റെ ‘കാര്യാഞ്്്ജലി’ അര്‍പ്പിക്കുന്നു.

അസമിന്റെ വാനമ്പാടി പത്മശ്രീ ദിപാലി ബര്‍താകുര്‍ ജിക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. രാജ്യമെമ്പാടുമുള്ള ഒട്ടേറെ സ്ഥലങ്ങളിലും വിദേശത്തും അസം ജനതയ്ക്കു വേണ്ടി നിലകൊണ്ട ഒരു ശബ്ദമാണ് അവരുടെ വിയോഗത്തോടെ നമുക്ക് നഷ്ടമായത്.

സുഹൃത്തുക്കളേ,

സദ്ഭരണതതിനായി സ്വയം സമര്‍പ്പിച്ച രാജ്യത്തെ സമുന്നതനായ വ്യക്തികളിലൊരാളായ നമുക്ക് ഏറ്റവും പ്രിയപ്പെട്ട അടല്‍ ബിഹാരി വാജ്‌പേയി ജിയുടെ ജന്മ വാര്‍ഷിക ദിനം കൂടിയാണ് ഇന്ന്. ഇന്ന് അടല്‍ ജിയുടെ ജന്മ വാര്‍ഷിക ദിനം രാജ്യമാകെ സദ്ഭരണ നിര്‍വഹണ ദിനമായി ആചരിക്കുകയാണ്.

സഹോദരീ സഹോദരന്മാരേ,

സദ്ഭരണ നിര്‍വഹണം എന്നാല്‍ ജനങ്ങളേക്കുറിച്ചുള്ള ഉത്കണ്ഠ തന്നെയാണ്. സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന സംസ്‌കാരമാണത്. തീരുമാനങ്ങളെടുക്കുന്നത് രാജ്യത്തിന്റെ നല്ല ഭാവിക്കു വേണ്ടിയാവുകയും സമൂഹം സ്വന്തം താല്‍പര്യങ്ങള്‍ക്ക് അതീതമായി ഉയരുകയും എല്ലാ സംവിധാനങ്ങളും ഉപകരണങ്ങളും ഒരു നല്ല ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാവുകയും ചെയ്യുമ്പോള്‍ സദ്ഭരണ നിര്‍വഹണം ‘സുരാജ്യ’ത്തിലേക്ക് മുന്നേറും. ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിനു വേണ്ടി’ എന്ന മുദ്രാവാക്യത്തിനൊപ്പം ജോലി നിര്‍വഹിക്കുകയും ഊന്നല്‍ രാജ്യത്തിന്റെ സന്തുലിത വികസനത്തിനാവുകയും ചെയ്യുമ്പോള്‍ സദ്ഭരണ നിര്‍വഹണം ‘സുരാജ്യ’ത്തിലേക്കു നീങ്ങും. സുഹൃത്തുക്കളേ, കഴിഞ്ഞ നാല് വര്‍ഷമായി കേന്ദ്ര ഗവണ്‍മെന്റും ഇപ്പോള്‍ അസം ഗവണ്‍മെന്റും അരുണാചല്‍പ്രദേശ് ഗവണ്‍മെന്റും ഇതേ ദിശയില്‍ കഠിനപ്രയത്‌നത്തിലാണ്. ഈ സവിശേഷ ദിനത്തില്‍ സദ്ഭരണ നിര്‍വഹണത്തിന്റെ മഹത്തായ പ്രതീകമായ, ബോഗിബീല്‍ റെയില്‍ റോഡ് പാലത്തിന്റെ ഉദ്ഘാടനത്തിനുവേണ്ടി ഇവിടെ എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത് രാജ്യത്തിന്റെ ഏറ്റവും നീളമേറിയ റെയില്‍ കം റോഡ് പാലമാണ്. പൂര്‍ണമായും ഉരുക്കില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യത്തെ പാലമാണിത്. ജലത്തില്‍ നിന്ന് മുപ്പത് മീറ്ററിലധികം ഉയരത്തില്‍ നിര്‍മിച്ച ഈ പാലം നമ്മുടെ എന്‍ജിനീയറിംഗ്, സാങ്കേതികവിദ്യാ ശേഷി വ്യക്തമാക്കുന്നു. ട്രെയിനിന്റെ വേഗതയും ഭാരവും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഈ പാലം രാജ്യത്തിന്റെ തന്ത്രപരമായ കരുത്തിനെയും ശക്തിപ്പെടുത്തും.

സഹോദരീ സഹോദരന്മാരേ,

ഇത് ഒരു പാലം മാത്രമല്ല, ഈ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ ബന്ധിപ്പിക്കുന്ന ഒരു ലൈഫ്‌ലെന്‍ കൂടിയാണ്. അസമും അരുണാചല്‍പ്രദേശും തമ്മിലുള്ള ദൂരം ഇത് കുറയ്ക്കുന്നു. ഇറ്റാ നഗറിനും ദിബ്രുഗഡിനും ഇടയിലുള്ള ട്രെയിന്‍ യാത്രാദൂരം എഴുന്നൂറ് കിലോമീറ്ററില്‍ നിന്ന് ഇപ്പോള്‍ ഇരുന്നൂറ് കിലോമീറ്ററായി കുറഞ്ഞു. ട്രെയിന്‍ യാത്രയ്ക്ക് ഇരുപത്തിനാല് മണിക്കൂര്‍ വേണ്ടിയിരുന്നിടത്ത് ഇനി വേണ്ടത് അഞ്ചോ ആറോ മണിക്കൂര്‍ മാത്രം. അഞ്ചു കിലോമീറ്റര്‍ നീളമുള്ള ഈ പാലം അസമിലെ ടിന്‍സുകിയയും അരുണാചല്‍പ്രദേശിലെ നഹര്‍ലഗൂനും തമ്മിലുള്ള ദൂരം കുറയ്ക്കുക മാത്രമല്ല, ജനങ്ങളെ നിരവധി ബുദ്ധിമുട്ടുകളില്‍ നിന്നു മോചിപ്പിക്കുകയും അവരുടെ ജീവിതം എളുപ്പമുള്ളതാക്കിത്തീര്‍ക്കുകയും ചെയ്തു.

അരുണാചല്‍പ്രദേശിലെ ധെമാജി, ലഘിംപൂര്‍, മറ്റു ജില്ലകള്‍ എന്നിവിടങ്ങളിലെ ആളുകള്‍ വള്ളത്തില്‍ നേരത്തേ ബ്രഹ്മപുത്ര കടക്കുകയോ അല്ലെങ്കില്‍ ഒരു ദിവസം മുഴുവനും റെയില്‍ മാര്‍ഗ്ഗമോ റോഡ് മാര്‍ഗ്ഗമോ യാത്ര ചെയ്യുകയോ വേണ്ടിവരുമെന്നാണ് എന്നോട് പറയപ്പെട്ടിട്ടുള്ളത്. സഹോദരീ സഹോദരന്മാരേ, ഇന്ന് ഫ്്‌ളാഗ് ഓഫ് ചെയ്തത് പതിനാല് കോച്ചുകളുള്ള നേരിട്ടുള്ള ട്രെയിനാണ്. ഈ മേഖലയിലാകെ മുമ്പൊരിക്കലുമില്ലാത്ത മാറ്റം ഈ ട്രെയിന്‍ കൊണ്ടുവരും. തലമുറകള്‍ കണ്ട സ്വപ്‌നമാണ് ഇന്നിവിടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇനിയിപ്പോള്‍ ഈ പ്രദേശത്തെ ആളുകള്‍ക്ക് ഡല്‍ഹിയിലോ മുംബൈയിലോ കൊല്‍ക്കൊത്തയിലോ ബെംഗളൂരുവിലോ ഗുവാഹത്തി വഴി പോകേണ്ടതില്ല. ദിബ്രുഗഢ് വിദ്യാഭ്യാസത്തിന്റെയും വരുമാനത്തിന്റെയും വ്യവാസയത്തിന്റെയും പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ്. ഇവിടം സന്ദര്‍ശിക്കേണ്ടത് ആളുകളുടെ പ്രധാനപ്പെട്ട ഒരു ആവശ്യമാണ്. പ്രത്യേകിച്ചും ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ദീര്‍ഘയാത്ര ചെയ്യേണ്ടി വരുന്നത് എത്രയോ പ്രയാസകരമാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം.

സുഹൃത്തുക്കളേ,

ദിബ്രുഗഢ് മെഡിക്കല്‍ കോളജ്, ആശുപത്രി, സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നും മറ്റുമുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ ഏതാനും നിമിഷങ്ങളുടെ ദൂരത്തില്‍ വടക്കേ തീരത്തു താമസിക്കുന്നവര്‍ക്കും ലഭ്യമാകും. ഈ വലിയ സൗകര്യത്തിന്റെ പേരില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും രാജ്യമാകെയുമുള്ള മുഴുവനാളുകളെയും ഞാന്‍ അഭിനന്ദിക്കുന്നു.

ഈ പാലത്തിന്റെ നിര്‍മാണവുമായി സഹകരിച്ച മുഴുവന്‍ എന്‍ജിനീയര്‍മാരെയും തൊഴിലാളികളെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും രാപ്പകല്‍ അധ്വാനിച്ചവരാണ് അവര്‍. നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

സഹോദരീ സഹോദരന്മാരേ,

അസമിലെയും വടക്കു കിഴക്കന്‍ മേഖലയിലെയും ജനങ്ങള്‍ക്ക് ഇത് ഇരട്ട ആഘോഷത്തിന്റെ ദിനമാണ്. കാരണം രാജ്യത്തെ ഏറ്റവും വലിയ റോഡ് പാലവും റെയില്‍ പാലവും അസമിലാണ്. രാജ്യത്തെ രണ്ട് പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള അവസരം ലഭിച്ചത് ബിജെപി നയിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗ്യമാണ്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഭൂപന്‍ ഹസാരിക പാലം ഉദ്ഘാടനത്തിന് ഞാന്‍ സദിയ സന്ദര്‍ശിച്ചിരുന്നു. ഇന്നു ഞാന്‍ നിങ്ങളെല്ലാവര്‍ക്കുമൊപ്പം ബോഗിബീലിലാണ്. സഹോദരീ സഹോദരന്മാരേ, കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ബ്രഹ്മ്രപുത്രയ്ക്കു മുകളില്‍ നിര്‍മിക്കുന്ന നാലാമത്തെ പാലമാണ് ഇത്. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച് 60-70 വര്‍ഷങ്ങള്‍ക്കിടയില്‍ ബ്രഹ്മപുത്രയ്ക്ക് മുകളിലൂടെ മൂന്നു പാലങ്ങളാണ് നിര്‍മിച്ചത്. നാം നാലര വര്‍ഷംകൊണ്ടു മാത്രം മൂന്നു പാലങ്ങള്‍ ബ്രഹ്മപുത്രയ്ക്ക് മുകളിലൂടെ നിര്‍മിച്ചു. അഞ്ച് പുതിയ പാലങ്ങളുടെ നിര്‍മാണം പുരോഗതിയിലാണ്. ഈ പാലങ്ങള്‍കൂടി പൂര്‍ത്തിയാകുന്നതോടെ ബ്രഹ്മപുത്രയുടെ വടക്കും തെക്കും തീരങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും ഭക്ഷ്യ, വ്യവസായ, വ്യാപാ മേഖലകളില്‍ പുതിയ ഒരു അധ്യായം എഴുതപ്പെടുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഇതാണ് സദ്ഭരണം. നാം ‘സുരാജ്യ’യിലേക്ക് മുന്നേറുകയാണ്. വികസനത്തിന്റെ ഈ ഗതിവേഗം അസമിനൊപ്പം വടക്കു കിഴക്കിന്റെയും പ്രതിച്ഛായയില്‍ പരിവര്‍ത്തനമുണ്ടാക്കുമെന്ന് ഇന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.

സഹോദരീ സഹോദരന്മാരേ,

ഇന്ന് ഇവിടെ വന്നിരിക്കുന്നവര്‍ മിക്കവാറും പതിനാറ് വര്‍ഷം മുമ്പ് അടല്‍ജി ഇവിടെ വന്നപ്പോഴും എത്തിയവരായിരിക്കാം. അന്നു മുതല്‍ ഒരു തലമുറ ഒന്നാകെ മാറി. നിങ്ങള്‍ ശരിക്കും ക്ഷമയോടെ ദീര്‍ഘകാലം കാത്തിരുന്നു. സുഹൃത്തുക്കളേ, നിങ്ങളുടെ വളരെക്കാലത്തെ ആവശ്യം പരിഗണിച്ച് രണ്ട് പതിറ്റാണ്ടു മുമ്പാണ് ഈ പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. അടല്‍ജിയുടെ പ്രത്യേക താല്‍പര്യത്തില്‍ മാത്രമാണ് ഇത് തുടങ്ങിയത് എന്നതാണ് വസ്തുത. പക്ഷേ, നിര്‍ഭാഗ്യവശാല്‍ 2004ല്‍ അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് അധികാരത്തില്‍ നിന്നു പുറത്താവുകയും അതിനു ശേഷം മറ്റു നിരവധി പദ്ധതികള്‍ പോലെ വടക്കു കിഴക്കന്‍ ഇന്ത്യക്ക് പ്രധാനമായ ഈ പദ്ധതിയും അവഗണിക്കപ്പെടുകയും ചെയ്തു.

സഹോദരീ സഹോദരന്മാരേ,

2014ല്‍ ഈ പാലത്തിന്റെ സ്ഥിതിക്ക് നിങ്ങളെല്ലാം സാക്ഷികളായതാണ്. അപൂര്‍ണമായ ഏതാനും തൂണുകളൊഴികെ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. 2014ല്‍ നമ്മള്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഈ പദ്ധതി അമ്പത് ശതമാനത്തിലധികം അപൂര്‍ണമായിരുന്നു. അടല്‍ജിയുടെ ഗവണ്‍മെന്റ് അധികാരത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഈ പാലം 2007-2008ല്‍ തന്നെ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമായിരുന്നു എന്നതില്‍ സംശയമില്ല. പക്ഷേ, കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ഗവണ്‍മെന്റ് നിങ്ങളുടെ ആവശ്യങ്ങള്‍ ഗൗനിച്ചില്ല.

2014ലെ ഗവണ്‍മെന്റ് രൂപീകരണത്തിനു ശേഷം ഈ പദ്ധതിയുടെ എല്ലാ തടസ്സങ്ങളും നാം നീക്കുകയും പ്രവര്‍ത്തനത്തിനു വേഗത കൂട്ടുകയും ചെയ്തു. ഇപ്പോഴിതാ ബോഗിബീല്‍ പാലം 6000 കോടി രൂപ ചെലവിട്ട് നിര്‍മിക്കുകയും ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇന്ന്, അടല്‍ജിയുടെ ജന്മവാര്‍ഷികത്തില്‍, അദ്ദേഹത്തോട് ഉപകാരസ്മരണയുള്ള രാജ്യം അദ്ദേഹത്തിന്റെ ഒരു സ്വപ്‌നം സാക്ഷാല്‍്ക്കരിച്ച് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചിരിക്കുന്നു. വടക്കു കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഈ സമ്മാനം ലഭിക്കുമ്പോള്‍ അദ്ദേഹം എവിടെയായിരുന്നാലും ആ ആത്മാവ് സമാധാനം അനുഭവിക്കും. നിങ്ങളുടെ മുഖങ്ങളിലെ ആഹ്ലാദം കാണുമ്പോള്‍ അടല്‍ജിയുടെ ആത്മാവ് ആഹ്ലാദഭരിതമാകും.

സുഹൃത്തുക്കളേ,

മുന്‍ ഗവണ്‍മെന്റ് അറിയപ്പെട്ടത് പദ്ധതികള്‍ക്ക് ഉടക്കിട്ടതിന്റെ പേരിലും നമ്മുടെ ഗവണ്‍മെന്റ്് അറിയപ്പെടുന്നത് ഗതാഗതത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കിയതിനും രാഷ്ട്രത്തിന്റെ അടുത്ത തലമുറ അടിസ്ഥാനസൗകര്യങ്ങളുടെ പേരിലുമാണ്.

അവഗണിക്കപ്പെടുകയോ ഒച്ചിഴയുന്നതു പോലെ മാത്രം പ്രവര്‍ത്തനപുരോഗതിയില്‍ ആയിരിക്കുകയും ചെയ്ത 12 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികള്‍ നാം കണ്ടെത്തി. അതേ നിലയാണ് തുടര്‍ന്നിരുന്നതെങ്കില്‍ അടുത്ത ദശാബ്ദത്തിലും ആ പദ്ധതികളുടെ പണി തുടരുമായിരുന്നു. വച്ചു താമസിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന തൊഴില്‍ സംസ്‌കാരം പൂര്‍ണമായും നാം മാറ്റിയെന്ന് ഇന്ന് ഈ സദ്ഭരണ നിര്‍വഹണ ദിനത്തില്‍ എനിക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും. രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് പുതിയൊരു ഉന്മേഷം ലഭിച്ചതിന്റെ കാരണം ഇതാണ്.

ഇതുപോലെ അവഗണിക്കപ്പെട്ടു കിടന്ന മിസോറമിലെ ടുയിതിയാല്‍ ജലവൈദ്യുത പദ്ധതിയും സിക്കിം വിമാനത്താവളവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തു. അത്തരം നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും മുടങ്ങിക്കിടന്ന പദ്ധതികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

ഇപ്പോള്‍ പദ്ധതികള്‍ നിശ്ചിത സമയത്തും നിശ്ചിത ചെലവിലും പൂര്‍ത്തിയാക്കുന്നതിനാണ് ഊന്നല്‍. സമയപരിധി ഇപ്പോള്‍ കടലാസില്‍ മാത്രമായി ഒതുങ്ങുന്നില്ല, പകരം ഗവണ്മെന്റിന്റെ പ്രവൃത്തി സംസ്‌കാരമായി മാറിയിരിക്കുന്നു. ഈ സംസ്‌കാരം സ്വീകരിച്ചതിന് സോണോവാള്‍ ജിയുടെ ഗവണ്‍മെന്റിനെയും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘത്തെയും ഞാന്‍ അഭിനന്ദിക്കുന്നു.

നിരവധി വര്‍ഷങ്ങളായി പൂര്‍ത്തിയാകാതിരുന്ന അസമിലെ നിരവധി പദ്ധതികള്‍ ഇപ്പോള്‍ പൂര്‍ത്തിയാവുകയോ പൂര്‍ത്തീകരണ പാതയിലോ ആണ്. 700 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത 3000 കോടി രൂപയിലധികം ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയത് നാലര വര്‍ഷംകൊണ്ടാണ്. 6000 കോടി രൂപയോളം ചെലവ് വരുന്ന ഡസനോളം ദേശീയ പാതകളുടെ പ്രവൃത്തി അതിവേഗം നടന്നുവരുന്നു. വിമാനത്താവള ടെര്‍മിനല്‍, റെയില്‍പ്പാതകളുടെ വൈദ്യുതീകരണവും ഇരട്ടിപ്പിക്കലും, ഗുവാഹത്തി- റ്റിന്‍സുകിയ വാതക പൈപ്പ് ലൈന്‍, ഗുവാഹത്തിയിലെ എയിംസ്, ധെമാജിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം തുടങ്ങിയ വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടുകയോ പൂര്‍ത്തീകരണത്തോട് അടുക്കുകയോ ചെയ്തിരിക്കുന്നു. ത്രിപുരയില്‍ വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം എത്തിച്ച അന്തര്‍ദേശീയ സമുദ്രാന്തര്‍ഭാഗ കേബിള്‍ അസമിലും വൈകാതെ എത്തും. ഇവിടെയും ഡിജിറ്റല്‍ സേവനം കരുത്തുറ്റതായി മാറുകയും ചെയ്യും.

സുഹൃത്തുക്കളേ,

കിഴക്കന്‍ ഇന്ത്യയ്ക്ക് പുരോഗതി ഉണ്ടായാല്‍ ഇന്ത്യയാകെ പുരോഗതി പ്രാപിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കിഴക്കന്‍ ഇന്ത്യ ശക്തമായാല്‍ ഇന്ത്യയാകെ ശക്തിപ്പെടും. വടക്കുകിഴക്കന്‍ മേഖല കിഴക്കന്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ആയതിനാല്‍ അസമിനൊപ്പം വടക്കുകിഴക്കന്‍ മേഖലയുടെയാകെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. 70000 കോടി രൂപയോളം ചെലവഴിച്ചു നിര്‍മിക്കുന്ന 5500 കിലോമീറ്റര്‍ ദേശീയ പാത വടക്കുകിഴക്കന്‍ മേഖലയെയാകെ സ്പര്‍ശിക്കുന്നതാണ്. ഇതില്‍ 2500 കിലോമീറ്റര്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അന്തര്‍ദേശീയ കണക്റ്റിവിറ്റി ആക്റ്റ് ഈസ്റ്റ് നയത്തില്‍പ്പെടുത്തി ആയിരം കിലോമീറ്ററിലധികം നീളത്തില്‍ റോഡ് നിര്‍മിക്കുകയാണ്. 800 കിലോമീറ്റര്‍ റോഡ് നിര്‍മാണ പുരോഗതി വിവിധ തലങ്ങളിലാണ്. റെയില്‍ കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ വടക്കു കിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളെയും ബ്രോഡ് ഗേജ് ലൈനുകളിലൂടെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യം അടുത്ത രണ്ട് മൂന്നു വര്‍ഷത്തിനുള്ളില്‍ നടപ്പാകും. ഏകദേശം 47000 കോടി രൂപ ചെലവില്‍ 15 പുതിയ റെയില്‍ പാതകള്‍ നിര്‍മിക്കുകയാണ്. വടക്കുകിഴക്കന്‍ മേഖലയിലെ ഏകദേശം ആയിരം കിലോമീറ്റര്‍ റെയില്‍ പാതകളില്‍ ഏതാണ്ട് എല്ലാം തന്നെ ബ്രോഡ് ഗേജിലേക്കു മാറുകയാണ്. മുമ്പ് റെയില്‍ പാത നിര്‍മാണവും പാതകളുടെ വിപുലീകരണവും പ്രതിവര്‍ഷം ഏകദേശം 100 കിലോമീറ്റര്‍ എന്ന നിലയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷം പ്രതിവര്‍ഷം 350 കിലോമീറ്റര്‍ പാത നിര്‍മിക്കുകയോ ബ്രോഡ് ഗേജിലേക്കു മാറ്റുകയോ ചെയ്യുന്നതാണ് രീതി. ഇതിനൊക്കെ പുറമേ 19 ജലപാതകള്‍ നിര്‍മാണത്തിലാണ്. അസമിലും ചിറ്റഗോംഗ്, മൊംഗ്‌ല തുറമുഖങ്ങള്‍ക്ക് ഇടയില്‍ ബ്രഹ്മപുത്ര, ബറാക് നദികളില്‍ ഉള്‍നാടന്‍ ജലപാതകള്‍ നിര്‍മിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട പദ്ധതികള്‍ കൂടാതെ, എല്ലാ പദ്ധതികളും കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കുന്നത് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ്. അവ അസം ഗവണ്‍മെന്റ് വേഗത്തിലാക്കുകയും ചെയ്യുന്നു. ഇതിനു തുടര്‍ച്ചയായി, കുട്ടികള്‍ക്ക് വിദ്യാഭ്യാസം, യുവജനങ്ങള്‍ക്ക് വരുമാനം, മുതിര്‍ന്നവര്‍ക്ക് മരുന്നുകള്‍, കൃഷിക്കാര്‍ക്ക് ജലസേചനം, ജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കല്‍ എന്നിവയും ഉറപ്പാക്കുന്നു. ഉജ്ജ്വല യോജന പദ്ധതിക്കു കീഴില്‍ അസമിലെ പാവപ്പെട്ട സഹോദരിമാര്‍ക്ക് 24 ലക്ഷം പാചകവാതക കണക്ഷനുകള്‍ ലഭ്യമാക്കി. അതോടൊപ്പം വീടുകളിലെ പാചകവാതക കണക്ഷനുകള്‍ നാലു വര്‍ഷം മുമ്പ് അസമില്‍ 40 ശതമാനമായിരുന്നത് ഇപ്പോള്‍ ഇരട്ടിയായി ഏകദേശം 80 ശതമാനത്തിലെത്തി. ശുചിത്വഭാരത ദൗത്യത്തിനു കീഴില്‍ നാലര വര്‍ഷംകൊണ്ട് അസമില്‍ ഏകദേശം 32 ലക്ഷം കക്കൂസുകള്‍ നിര്‍മിക്കുകയും ശുചിത്വ നിരക്ക് 38 ശതമാനത്തില്‍ നിന്ന് 98 ശതമാനമായി ഉയരുകയും ചെയ്തു. സൗഭാഗ്യ യോജനയ്ക്കു കീഴില്‍ വെറും ഒരു വര്‍ഷംകൊണ്ട് അസമിലെ പന്ത്രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുകയും അതിന്റെ ഫലമായി അസമിലെ വൈദ്യുതീകരണ നിരക്ക് 50 ശതമാനത്തില്‍ നിന്ന് 90 ശതമാനമായി ഉയരുകയും ചെയ്തു. ഇവിടുത്തെ തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന സഹോദരീ സഹോദരന്മാര്‍ക്ക് ബാങ്ക് അക്കൗണ്ടില്ലാതിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ജന്‍ധന്‍ യോജയനക്ക് കീഴില്‍ ഏഴ് ലക്ഷം തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ടുകളായി എന്നതും ഓര്‍ക്കേണ്ടതാണ്. അസമിലെ ആകെ ജനങ്ങളില്‍ ഏകദേശം ഒന്നര കോടി ആളുകള്‍ക്ക്് ജന്‍ധന്‍ യോജന വഴിയുള്ള ബാങ്ക് അക്കൗണ്ടുകളാണുള്ളത്. നിങ്ങളുടെ തൊഴില്‍ സംസ്‌കാരവും പിന്തുണയും അനുഗ്രഹവും കൊണ്ടാണ് ഈ പദ്ധതികളെല്ലാം വിജയകരമായി മുന്നോട്ടു പോകുന്നത്.

സുഹൃത്തുക്കളേ,

അഴിമതിയാണ് സമൂഹത്തില്‍ പാവപ്പെട്ടവരെ ഏറ്റവും ഉപദ്രവിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതുന്നതുമായ കാര്യം. മധ്യവര്‍ഗത്തിന് ഏറ്റവും ക്ലേശകരമായ കാര്യവും അഴിമതി തന്നെ. രാജ്യത്തിന്റെ വികസനയാത്രയെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ് അഴിമതി. അഴിമതി പാവപ്പെട്ടവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുകയും അവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാലര വര്‍ഷമായി ഗവണ്‍മെന്റ് ശ്രമിക്കുന്നത് പാവപ്പെട്ടവര്‍ക്ക് അവരുടെ അവകാശങ്ങള്‍ ആസ്വദിക്കാനാകുന്നു എന്ന് ഉറപ്പുവരുത്തുക മാത്രമല്ല കള്ളപ്പണത്തിനും അഴിമതിക്കുമെതിരേ പൊരുതുക കൂടിയാണ്.

സഹോദരീ സഹോദരന്മാരേ,

ഒരു വശത്ത് നമ്മുടെ ഗവണ്‍മെന്റ് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ വീടുകള്‍ നല്‍കുകയും മറുവശത്ത് ബിനാമി പ്രോപ്പര്‍ട്ടി ആക്റ്റുപ്രകാരം അഴിമതിക്കാരില്‍ നിന്ന്് 5000 കോടി രൂപ മൂല്യമുള്ള ബംഗ്ലാവുകളും കാറുകളും കണ്ടുകെട്ടുകയും ചെയ്തു. ഒരു വശത്ത്, യുവജനങ്ങള്‍ക്ക് അവരുടെ കമ്പനികള്‍ ഒരൊറ്റ ദിവസംകൊണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ അനായാസമാക്കുകയും മറുവശത്ത് അഴിമതിക്ക് മുഖ്യ കാരണക്കാരിലൊന്നായ 3.25 ലക്ഷം ഷെല്‍ കമ്പനികള്‍ പൂട്ടിക്കുകയും ചെയ്തു. ഒരു വശത്ത് നമ്മുടെ ഗവണ്‍മെന്റ് സ്്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും മുദ്ര യോജന പദ്ധതിക്ക് കീഴില്‍ ഏഴ് ലക്ഷം കോടി രൂപയോളം വായ്പ നല്‍കുകയും മറുവശത്ത് മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് കിട്ടാക്കടമായി മാറിയ ലക്ഷക്കണക്കിനു കോടി രൂപയില്‍ നിന്ന് മുന്നു ലക്ഷം കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തു. ഒരു വശത്ത് ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജനയ്ക്കു കീഴില്‍ അഞ്ച് ലക്ഷം രൂപ വരെ ചികില്‍സ സൗജന്യമാക്കുകയും മറുവശത്ത് ഔഷധ മേഖലയിലെ അഴിമതി അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

ഹെലികോപ്റ്റര്‍ കുംഭകോണത്തിലെ പ്രധാന ആരോപിതന്‍ ഇന്ത്യയുടെ ജയിലുകളില്‍ തടവിലാകുമെന്ന് നാല് വര്‍ഷം മുമ്പുവരെ ഒരാള്‍ക്കും സങ്കല്‍പ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ, നമ്മുടെ ഗവണ്‍മെന്റ് അയാളെ ഇന്ത്യയില്‍ എത്തിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കുകയും ചെയ്തു. ഇതാണ് നമ്മുടെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന രീതി. ഇതാണ് നമ്മുടെ പ്രവര്‍ത്തന സംസ്‌കാരം.

സഹോദരീ സഹോദരന്മാരേ,

വ്യവസ്ഥിതിയില്‍ സുതാര്യത കൊണ്ടുവന്നപ്പോള്‍ അഴിമതി അവസാനിക്കുകയും ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുകയും അവരുടെ ജീവിതം എളുപ്പമുള്ളതായിത്തീരുകയും ചെയ്തു. ഇതിന്റെ ഫലപ്രാപ്തി എല്ലാ മേഖലകളിലും ദൃശ്യമാണ്. നമ്മുടെ കായിക മേഖലയില്‍പ്പോലും അതിന്റെ ഫലപ്രാപ്തി കാണാനാകും. ഇന്നിപ്പോള്‍, അസമിലെ ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ നമ്മുടെ രാജ്യത്തിന് അഭിമാനം നല്‍കിക്കൊണ്ടിരിക്കുകയാണ്. ഹിമ ദാസിനെപ്പോലുള്ള നിരവധി പെണ്‍മക്കളും നിരവധി യുവ സുഹൃത്തുക്കളും ഇന്ന് പുതിയ ഇന്ത്യയുടെയും പുതിയ ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ്.

സുഹൃത്തുക്കളേ,

വ്യവസ്ഥിതിയെ പരിവര്‍ത്തിപ്പിച്ചും രീതികള്‍ മാറ്റിയും മികച്ച് ഒരു അടിസ്ഥാന സൗകര്യംകൊണ്ടും രാഷ്ട്രത്തെ ശാക്തീകരിക്കാന്‍ നാം പരിശ്രമിക്കുകയാണ്. രാജ്യത്തിന്റെ ഭാവികാല ആവശ്യങ്ങള്‍ക്കനുസരിച്ച് റോഡുകളുടെയും സ്്കൂളുകളുടെയും പട്ടണങ്ങളുടെയും ഗ്രാമങ്ങളിലെയും ജലസേചന, വൈദ്യുതി മേഖലകളിലെയും പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ ലോകത്തിനു മുന്നില്‍ ഗംഭീരമായിരിക്കും.

സുഹൃത്തുക്കളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അടല്‍ജി ശക്തിയേകിയ അടിത്തറയില്‍ പുതിയ ഒരു മഹത്തായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ നാം ശ്രമിക്കുകയാണ്. സഹോദരീ സഹോദരന്മാരേ, രാജ്യത്തെയും അസമിലെയും ജനങ്ങള്‍ നമുക്ക് അംഗീകാരം നല്‍കുന്ന ഈ അവസരം ഉപയോഗപ്പെടുത്തി ഈ കാര്യം വലിയ തോതിലുള്ള സമര്‍പ്പണത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും പൂര്‍ത്തിയാക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് ശ്രമിക്കുകയാണ്. ബന്ധങ്ങള്‍ക്കു വേണ്ടിയല്ല നാം കഠിനപ്രയത്്‌നം നടത്തുന്നത്, രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണ്. നിങ്ങളുടെ അനുഗ്രഹത്തോട നമുക്കൊന്നിച്ച് ‘ആയി അഘോമി’ കഴിയുമെന്നും നമുക്ക് ഭാരതമാതാവിനെ മഹത്തായ ഉയരങ്ങളില്‍ എത്തിക്കാനാകുമെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ബോഗിബീല്‍ പാലത്തിന്റെ ഗംഭീരമായ നിര്‍മാണത്തിന് ഒരിക്കല്‍ക്കൂടി നിങ്ങളെല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇത്രയധികം ആളുകള്‍ ഇവിടെ എത്തിച്ചേര്‍ന്നതിനും അനുഗ്രഹങ്ങള്‍ ചൊരിഞ്ഞതിനും ഞാന്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു.

വളരെയധികം നന്ദി!

കൈകള്‍ ഉയര്‍ത്തി നിങ്ങളാല്‍ കഴിയുന്നത്ര ഉച്ചത്തില്‍ പറയൂ,

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

വളരെയധികം നന്ദി!