Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സി.ഐ.എസ്.എഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

സി.ഐ.എസ്.എഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

സി.ഐ.എസ്.എഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

സി.ഐ.എസ്.എഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു


ഉത്തര്‍പ്രദേശിലെ ഘാസിയാബാദില്‍ നടന്ന സി.ഐ.എസ്.എഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

സി.ഐ.എസ്.എഫ്. ഭടന്മാരുടെ പരേഡ് പ്രധാനമന്ത്രി പരിശോധിച്ചു. വിശിഷ്ട സേവനത്തിനുള്ള സേനാ മെഡലുകള്‍ അദ്ദേഹം വിതരണം ചെയ്തു.

രക്തസാക്ഷിസ്മാരകത്തില്‍ റീത്ത് സമര്‍പ്പിച്ച പ്രധാനമന്ത്രി, വിസിറ്റേഴ്‌സ് ബുക്കില്‍ ഒപ്പുവെച്ചു.

സുവര്‍ണജൂബിലി ആഘോഷിക്കുന്ന സി.ഐ.എസ്.എഫിനെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തെ പ്രധാന സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതില്‍ സി.ഐ.എസ്.എഫ് വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിക്കുകയും ചെയ്തു.

നവ ഇന്ത്യക്കായി നിര്‍മിച്ച അടിസ്ഥാനസൗകര്യം സി.ഐ.എസ്.എഫിന്റെ കരങ്ങളില്‍ ഭദ്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ ഭടന്മാരുമായി സഹകരിക്കണമെന്നു പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. വി.ഐ.പി. സംസ്‌കാരം സുരക്ഷാഘടനയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ ജനങ്ങള്‍ സുരക്ഷാസേനകളുമായി സഹകരിക്കുക എന്നതു പ്രധാനമാണ്. ജനങ്ങള്‍ക്കിടയില്‍ സി.ഐ.എസ്.എഫിനെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുന്നതിനായി എയര്‍പോര്‍ട്ടുകളിലും മെട്രോകളിലും ഡിജിറ്റല്‍ മ്യൂസിയങ്ങള്‍ ഒരുക്കാവുന്നതാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തെ അതിപ്രധാന അടിസ്ഥാന സൗകര്യത്തിനു സുരക്ഷയൊരുക്കുന്നതില്‍ സി.ഐ.എസ്.എഫിനുള്ള പങ്കിനെ അഭിനന്ദിച്ച ശ്രീ. നരേന്ദ്ര മോദി, ദുരന്ത നിവാരണത്തിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സമാനമായ മറ്റു പ്രവര്‍ത്തനങ്ങളിലും സേന സജീവമാണെന്നു ചൂണ്ടിക്കാട്ടി. കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും നേപ്പാളിലും ഹെയ്ത്തിയിലും ഭൂകമ്പം ഉണ്ടായപ്പോഴും സി.ഐ.എസ്.എഫ്. നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു.

സുരക്ഷാ സേനകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സേനയെ ആധുനികവല്‍ക്കരിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ഗവണ്‍മെന്റ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു.

സായുധ സേനയ്ക്ക് സേവനമാണ് ഉല്‍സവമെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിമിത്തം സി.ഐ.എസ്.എഫിന്റെ ഉത്തരവാദിത്തം വര്‍ധിച്ചുവെന്നു വിശദീകരിച്ചു. ഭീകരവാദത്തെ ഇല്ലാതാക്കുന്നതിനു തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ്, പാരാമിലിട്ടറി സേനകളുടെ ത്യാഗത്തിനും ശൗര്യത്തിനുമുള്ള അംഗീകാരമാണ് ദേശീയ പൊലീസ് സ്മാരകമെന്നു പ്രധാനമന്ത്രി പറഞ്ഞു. ദേശീയ യുദ്ധസ്മാരകവും ദേശീയ പൊലീസ് സ്മാരകവും പോലുള്ളവ ജനങ്ങള്‍ക്കിടയില്‍ സുരക്ഷാസേനയെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സഹായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വനിതകളെ സേനയുടെ ഭാഗമാക്കുന്നതിനു നടത്തിയ ശ്രമങ്ങള്‍ക്കു സി.ഐ.എസ്.എഫിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇന്ത്യ വളരുന്നതിനനുസരിച്ച് സി.ഐ.എസ്.എഫിന്റെ ഉത്തരവാദിത്തം വര്‍ധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.