Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടനയുടെ 74ാമതു സമ്മേളനത്തിന്റെ ഭാഗമായ പൊതുസഭയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച പ്രധാനമന്ത്രി, സത്യവും അഹിംസയും സംബന്ധിച്ച ഗാന്ധിജിയുടെ സന്ദേശം ലോകത്തിന്റെ സമാധാനത്തിനും പുരോഗതിക്കും വികസനത്തിനും ഇന്നും പ്രസക്തമാണെന്നു വിശദീകരിച്ചു.

ഗവണ്‍മെന്റിന്റെ സ്വച്ഛ് ഭാരത്, ആയുഷ്മാന്‍ ഭാരത്, ജന്‍ ധന്‍ യോജന, ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയായ ആധാര്‍ എന്നീ ജനോപകാരപ്രദമായ പദ്ധതികള്‍ സൃഷ്ടിച്ച വലിയ പരിവര്‍ത്തനം അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇന്ത്യ അത്തരം മുന്നേറ്റങ്ങള്‍ നടപ്പാക്കുന്നതു ലോകത്തിനാകെ പ്രതീക്ഷ പകരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. എല്ലാ വീടുകളിലും വെള്ളം എത്തിക്കാനും എല്ലാ കുടുംബങ്ങള്‍ക്കും വീടുകള്‍ ലഭ്യമാക്കാനും അഞ്ചു വര്‍ഷത്തിനകം കുഷ്ഠം നിര്‍മാര്‍ജനം ചെയ്യാനും ഗവണ്‍മെന്റിനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു.

ഇന്ത്യന്‍ സംസ്‌കാരത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, പൊതുജനക്ഷേമം എന്നതു നമ്മുടെ സാംസ്‌കാരികധര്‍മത്തിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടി. പൊതുജനപങ്കാളിത്തത്തിലൂടെ പൊതുജനക്ഷേമം എന്നതാണു തന്റെ ഗവണ്‍മെന്റിന്റെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റിന്റെ ഈ ദിശയിലുള്ള പ്രവര്‍ത്തനം 130 കോടി ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം ലോകത്തിനാകെ ഗുണകരമാകുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതു ഞങ്ങളുടെ ജനതയുടെ നേട്ടത്തിനായി മാത്രമല്ല, ലോകത്തിന്റെയാകെ ക്ഷേമത്തിനായാണ്. അതിനാലാണ് എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മാനവികതയെ സംരക്ഷിക്കുന്നതിനായി ഭീകരതയ്‌ക്കെതിരെ ഒന്നിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. ‘യുദ്ധമല്ല, ശാന്തിയുടെ ബുദ്ധസന്ദേശം ലോകത്തിനു നല്‍കിയ രാജ്യമാണ് ഇന്ത്യ’, പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന ദൗത്യത്തിന് ഇന്ത്യ നല്‍കിവരുന്ന സംഭാവനകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ബഹുകക്ഷിബന്ധത്തിനു പുതിയ ദിശ പകര്‍ന്നുനല്‍കാന്‍ രാജ്യാന്തര സമൂഹത്തോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ലോകം പുതിയ കാലഘട്ടത്തിലൂടെ കടന്നുപോവുകയാണെന്നും അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കാന്‍ ഇനി രാജ്യങ്ങള്‍ക്കു സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വിഘടിച്ചുനില്‍ക്കുന്ന ലോകത്തെ ആരും ഇഷ്ടപ്പെടുന്നില്ല. ബഹുകക്ഷിസംവിധാനത്തിനും നവീകരിക്കപ്പെട്ട ഐക്യരാഷ്ട്ര സംഘടനയ്ക്കും നാം പ്രാധാന്യം കല്‍പിക്കണം’, പ്രധാനമന്ത്രി പറഞ്ഞു.

തമിഴ് തത്വചിന്തകന്‍ കനിയന്‍ പുംഗുണ്ട്രനരുടെയും സ്വാമി വിവേകാനന്ദന്റെയും വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വിവിധ ആഗോള വെല്ലുവിളികളെ നേരിടാന്‍ സംയുക്ത പദ്ധതി ആവശ്യമാണെന്നു ശ്രീ. നരേന്ദ്ര മോദി വിശദീകരിച്ചു. സാഹോദര്യവും ശാന്തിയുമാണു ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിനു ലോകത്തിനു നല്‍കാനുള്ള സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോളതാപനത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ആഗോളതാപനത്തിന്റെ പ്രതിശീര്‍ഷ അളവില്‍ ഇന്ത്യയുടെ പങ്കു തുലോം കുറവാണെങ്കിലും ആഗോളതാപനത്തെ തടുക്കുന്നതിന് ഇന്ത്യ മുന്‍പന്തിയില്‍ത്തന്നെ നിലകൊള്ളുകയാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി 450 ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉല്‍പാദിപ്പിക്കുക, രാജ്യാന്തര സൗരോര്‍ജ സഖ്യം രൂപീകരിക്കുന്നതിനു മുന്‍കയ്യെടുക്കുക തുടങ്ങി ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി.