Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പത്ര പ്രസ്താവന


ആദരണീയനായ പ്രസിഡന്റ് ഗോട്ടബയ രാജപക്സ, ശ്രീലങ്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ, സുഹൃത്തുക്കളെ,

അയുബോവെന്‍!

വണക്കം!

നമസ്‌കാരം!

പ്രസിഡന്റ് ഗോട്ടബയ രാജപക്സയെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പില്‍ നേടിയ നിര്‍ണായക വിജയത്തിന് ഞാന്‍ പ്രസിഡന്റിനെ ഹൃദയപൂര്‍വം അഭിനന്ദിക്കുകയും ചെയ്യുന്നു. ശാന്തമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശ്രീലങ്കയിലെ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ശ്രീലങ്കയിലെ ജനാധിപത്യത്തിന്റെ ശക്തിയും പക്വതയും വലിയ അഭിമാനവും സന്തോഷവും നല്കുന്ന കാര്യമാണ്. ഔദ്യോഗിക പദവി ഏറ്റെടുത്ത് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പ്രസിഡന്റ് രാജപക്സ അദ്ദേഹത്തിന്റെ പ്രഥമ വിദേശ സന്ദര്‍ശനത്തിനായി ഇന്ത്യയെ തെരഞ്ഞെടുത്തതും അദ്ദേഹത്തിനു സ്വാഗതമരുളുവാന്‍ നമുക്ക് അവസരം നല്കിയതും വലിയ ബഹുമതിയായി ഞങ്ങള്‍ കരുതുന്നു. ഇത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ ശക്തിയുടെയും ചലനാത്മകതയുടെയും പ്രതീകമാണ്. ഈ ബന്ധത്തില്‍ ഇരു രാജ്യങ്ങളും എത്രത്തോളം പ്രാധാന്യം നല്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. നമ്മുടെ പൊതുവായ മേഖലകളില്‍ ഇരു രാജ്യങ്ങളും പുരോഗതിയും സമാധാനവും അഭിവൃദ്ധിയും സുരക്ഷയും നേടുന്നതിന് പ്രസിഡന്റ് രാജപക്സയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

എക്‌സലന്‍സി,

സംഘടിതവും ശക്തവും സമ്പദ്സമൃദ്ധവുമായ ശ്രീലങ്കയ്ക്കു വേണ്ടിയുള്ള ശ്രീലങ്കയിലെ ജനതയുടെ ആഗ്രമാണ് അങ്ങേയ്ക്കു തെരഞ്ഞെടുപ്പിലൂടെ ലഭിച്ച ജനവിധി പ്രകടമാക്കുന്നത്. ഇന്ത്യയുടെ മംഗളാശംസകളും സഹകരണവും എന്നും ശ്രീലങ്കയ്ക്ക് ഒപ്പമുണ്ടാവും. ശക്തവും സുരക്ഷിതവും, സമ്പദ് സമൃദ്ധവുമായ ശ്രീലങ്ക ഇന്ത്യയുടെ മാത്രം താല്പര്യമല്ല, ഇന്ത്യന്‍ സമുദ്ര മേഖലയുടെ മുഴുവന്‍ താല്പര്യമാണ്.

സുഹൃത്തുക്കളെ,

ശ്രീലങ്കയുടെ ഏറ്റവും അടുത്ത സാമുദ്രിക അയല്‍വാസിയും വിശ്വസ്ത സുഹൃത്തുമാണ് ഇന്ത്യ. നമ്മുടെ ചരിത്രപരവും വംശീയവും, സാംസ്‌കാരികവും,നാഗരികവുമായ സമ്പര്‍ക്കങ്ങള്‍ക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ ശക്തമായ അടിത്തറയുണ്ട്.

എന്റെ ഗവണ്‍മെന്റിന്റെ നയങ്ങളായ അയല്‍പക്കം ആദ്യം, സാഗര്‍ രേഖ എന്നിവയില്‍ ഞങ്ങള്‍ മുന്‍ഗണന നല്കുന്നത് ശ്രീലങ്കയുമായുള്ള ബന്ധങ്ങളാണ്. ഇരു രാജ്യങ്ങളുടെയും സുരക്ഷയും വികസനവും അഭേദ്യമാണ്. അതിനാല്‍ തന്നെ നാം പരസ്പരം നമ്മുടെ സുരക്ഷിതത്വവും സംവേദനശേഷിയും സംബന്ധിച്ച്്് നല്ല ബോധ്യമുള്ളവരാവുക തികച്ചും സ്വാഭാവികം മാത്രം.

ഇരു രാജ്യങ്ങള്‍ക്കും പരസ്പരം താല്പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളെയും ഉഭയകക്ഷി ബന്ധങ്ങളെയും സംബന്ധിച്ച് ഇന്ന് പ്രസിഡന്റും ഞാനും തമ്മില്‍ വളരെ ഫലപ്രദവും ഗുണകരവുമായ ചര്‍ച്ച നടന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ബഹുമുഖ മേഖലകളിലുള്ള പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ശ്രീലങ്കയുമായുള്ള വികസന പങ്കാളിത്തത്തില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്ന് ഞാന്‍ പ്രസിഡന്റിന് ഉറപ്പു നല്കി. പതിവു പോലെ ഈ സഹകരണം ശ്രീലങ്കയിലെ ജനങ്ങളുടെ മുന്‍ഗണനകളുമായി പൊരുത്തപ്പെട്ടായിരിക്കും നടക്കുക. പുതിയ 400 ദശലക്ഷം ഡോളറിന്റെ വായ്പ ശ്രീലങ്കയുടെ അടിസ്ഥാന സൗകര്യങ്ങളും വികസനവും ശക്തിപ്പെടുത്തും. ഈ വായ്പ, ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പ്രയോജനത്തിനും ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമായ പദ്ധതി സഹകരണം വേഗത്തിലാക്കുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്. ശ്രീലങ്കയുടെ ഉത്തര, പൂര്‍വ പ്രവിശ്യകളില്‍ ആഭ്യന്തരമായി പലയിടങ്ങളില്‍ ചിതറിപ്പോയവര്‍ക്ക് 46000 വീടുകള്‍ ഇന്ത്യയുടെ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം നിര്‍മ്മിച്ചു കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. ഇന്ത്യന്‍ വംശജരായ തമിഴ് ജനതയ്ക്കു വേണ്ടി,14000 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. മുമ്പ് പ്രഖ്യാപിച്ച 100 ദശലക്ഷം ഡോളറിന്റെ വായ്പാ സഹായം ശ്രീലങ്കയിലെ സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി ഉപയോഗിക്കാമെന്ന് ഞങ്ങള്‍ സമ്മതിച്ചിട്ടുള്ളതാണ്. വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ മേഖലകളില്‍ സാമ്പത്തിക സഹായത്തെ അടിസ്ഥാനമാക്കി ശ്രീലങ്കന്‍ ഗവണ്‍മെന്റ് മുന്നോട്ടു വച്ച 20 ഇന സാമൂഹിക വികസന പദ്ധതികള്‍ മറ്റ് ജന കേന്ദ്രീകൃത പദ്ധതികള്‍ എന്നിവയെ കുറിച്ചും പ്രസിഡന്റും ഞാനും തമ്മില്‍ നല്ല ചര്‍ച്ച നടന്നു.

സുഹൃത്തുക്കളെ,

എല്ലാ വിധത്തിലുമുള്ള ഭീകര പ്രവര്‍ത്തനങ്ങളെ ഇന്ത്യ എന്നും എതിര്‍ക്കുന്നു. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം ഉള്‍പ്പെടെ എല്ലാ രൂപത്തിലുമുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ നാനാ ജാതി മനുഷ്യരുടെയും അമൂല്യമായ പൈതൃക പ്രതീകങ്ങളുടെയും മേല്‍ ഭീകരര്‍ ശ്രീലങ്കയില്‍ കിരാതമായ ആക്രമണമാണ് നടത്തിയത്. ഇന്ത്യന്‍ ജനതയുടെ അനുശേചനം അറിയിക്കുന്നതിനും ഭീകരതയ്ക്ക് എതിരെയുള്ള ശ്രീലങ്കയുടെ പോരാട്ടത്തില്‍ ഇന്ത്യയുടെ ഉറച്ച പിന്തുണ അറിയിക്കുന്നതിനുമായി നമ്മുടെ പൊതു തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടന്‍ ഞാന്‍ ശ്രീലങ്കയിലെത്തിയിരുന്നു. പരസ്പര സുരക്ഷയും ഭീകരതയ്ക്ക് എതിരെയുള്ള സഹകരണവും ഇനിയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പ്രസിഡന്റ് രാജപക്സയുമായി ഞാന്‍ വിശദമായി ചര്‍ച്ച നടത്തി. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ തന്നെ ശ്രീലങ്കയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭീകരരെ നേരിടുവാന്‍ വിരുദ്ധ മികച്ച പരിശീലനമാണ് നല്കി വരുന്നത്. ഭീകര പ്രവര്‍ത്തങ്ങള്‍ക്കെതിരെ പോരാടുവാന്‍ പ്രത്യേകമായി 50 ദശലക്ഷം ഡോളറിന്റെ വായ്പ കൂടി ശ്രീലങ്കയ്ക്കു പ്രഖ്യാപിക്കുവാന്‍ എനിക്കു സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,

മത്സ്യത്തൊഴിലാളികളുടെ ജീവിതങ്ങളെ ബാധിക്കുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ മാനുഷികവും ക്രിയാത്മകവുമായ സമീപനം പിന്തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

സുഹൃത്തുക്കളെ,

ശ്രീലങ്കയിലെ അനുരഞ്ജന നീക്കങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ ഞങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്തു. വംശീയ അനുരഞ്ജനത്തിനായുള്ള തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഉള്‍പ്പെടെ പ്രസിഡന്റ് രാജപക്സ എന്നോടു സംസാരിച്ചു. തമിഴ് വംശജരുടെ സമത്വം, നീതി, സമാധാന,ം ആദരം തുടങ്ങിയ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ശ്രീലങ്കന്‍ ഗവണ്‍മെന്റ് ഈ അനുരഞ്ജന നടപടികള്‍ തുടരും എന്ന് എനിക്ക് ആത്മ വിശ്വാസമുണ്ട്. ഭരണഘടനയുടെ 13-ാം ഭേദഗതി നടപ്പാക്കലും ഇതില്‍ ഉള്‍പ്പെടുന്നു. വടക്കു കിഴക്ക് പ്രവിശ്യകള്‍ ഉള്‍പ്പെടെ ശ്രീലങ്കയിലുടനീളം വികസനത്തില്‍ ഇന്ത്യ വിശ്വസ്ത പങ്കാളിയാകും.

സുഹൃത്തുക്കളെ,

ഒരിക്കല്‍ കൂടി ഞാന്‍ പ്രസിഡന്റ് രാജപക്സയെ ഇന്ത്യയിലേയ്ക്കു സാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനം നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കും. നമ്മുടെ സഹകരണം ഇരു രാജ്യങ്ങളിലെയും ഈ മേഖലയിലെയും വികസനത്തെയും പുരോഗതിയെയും സുസ്ഥിരതയെയും പ്രോത്സാഹിപ്പിക്കും.

ബൊഹോമ സ്തുതി

നന്ദി

നിങ്ങള്‍ക്കു നന്ദി