Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചു നടത്തിയ ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി ഛത്തീസ്ഗഢിലെ വരള്‍ച്ചയും ജലക്ഷാമവും വിലയിരുത്തി

മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചു നടത്തിയ ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി ഛത്തീസ്ഗഢിലെ വരള്‍ച്ചയും ജലക്ഷാമവും വിലയിരുത്തി


ഛത്തീസ്ഗഢിന്റെ വിവിധ ഭാഗങ്ങളിലെ വരള്‍ച്ചയും ജലക്ഷാമവും വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം നടന്നു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഡോ.രമണ്‍ സിങ്ങും ഉയര്‍ന്ന കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് 835.695 കോടി രൂപ സംസ്ഥാനത്തിനു കൈമാറി. സംസ്ഥാന ദുരിതാശ്വാസനിധിയിലേക്കുള്ള 2015-16ലെ കേന്ദ്രവിഹിതമായ 249.725 കോടിക്കു പുറമെയാണിത്. ഇതിലേക്കുള്ള 2016-17ലെ ആദ്യവിഹിതമായി 94.875 കോടിയും അനുവദിച്ചു.

സംസ്ഥാനത്തു നടപ്പാക്കിവരുന്ന ജലസംഭരണപദ്ധതികള്‍ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. 8,055 ജലാശയങ്ങളിലെ ചെളിനീക്കുകയും 44,181 കുളങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ഭൂഗര്‍ഭജലശേഖരം വര്‍ധിപ്പിക്കാനുള്ള സംവിധാനം 9851 സ്ഥലങ്ങളില്‍ സജ്ജമാക്കി. വരള്‍ച്ചയെ നേരിടാനുള്ള പദ്ധതിയില്‍ ഓരോ ഗ്രാമത്തിലും കുടിവെളളമെത്തിക്കലും ഭക്ഷ്യധാന്യമെത്തിക്കലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ ആരും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാവരുതെന്ന് ഉറപ്പുവരുത്താനായി ഓരോ പഞ്ചായത്തിലും ഓരോ ക്വിന്റല്‍ അരി സൂക്ഷിച്ചിരിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. തണ്ണീര്‍ത്തടങ്ങള്‍ കണ്ടെത്താനും ജലസേചന രീതികള്‍ നിര്‍ണയിക്കാനും സംസ്ഥാനത്തു റിമോട്ട് സെന്‍സിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിവരുന്നുണ്ട്.

പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കിയതിനു പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നന്ദി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച അധിക ഫണ്ട് പണമില്ലാത്തതിനാല്‍ നിലച്ചുപോയിരുന്ന, പൈപ്പുകള്‍ ഉപയോഗിച്ചുള്ള ജലവിതരണപദ്ധതികളുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനു സഹായകരമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ പൈപ്പിട്ടുള്ള എല്ലാ ജലവിതരണപദ്ധതികളും സംസ്ഥാനത്തു പ്രവര്‍ത്തനക്ഷമമാണ്.

വനവല്‍ക്കരണപദ്ധതികളെപ്പറ്റിയും മുഖ്യമന്ത്രി സംസാരിച്ചു. 2022 ആകുമ്പോഴേക്കും കാര്‍ഷികവരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതി അദ്ദേഹം അവതരിപ്പിച്ചു.

പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയ്ക്കായി സംസ്ഥാനം നടത്തിവരുന്ന തയ്യാറെടുപ്പുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇതു മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രവും സംസ്ഥാനവും യോജിച്ചുപ്രവര്‍ത്തിക്കാനുള്ള തീരുമാനത്തോടെയാണു യോഗം അവസാനിച്ചത്.