Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അടിസ്ഥാനസൗകര്യവികസനം പ്രധാനമന്ത്രി വിലയിരുത്തി

അടിസ്ഥാനസൗകര്യവികസനം പ്രധാനമന്ത്രി വിലയിരുത്തി


ഊര്ജം, കല്ക്കരി, പാര്പ്പിടം, തുറമുഖങ്ങള്, ഡിജിറ്റല് ഇന്ത്യ എന്നിവ ഉള്പ്പെടെയുള്ള പ്രധാന അടിസ്ഥാനസൗകര്യമേഖലകളിലെ പ്രവര്ത്തനം വെള്ളിയാഴ്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിലയിരുത്തി.

വൈദ്യുതിയെത്താത്ത ഗ്രാമങ്ങള് വൈദ്യുതീകരിക്കുന്ന ജോലി അതിവേഗം പുരോഗമിക്കുകയാണെന്നു പ്രധാനമന്ത്രിക്കു മുന്നില് വിശദീകരിക്കപ്പെട്ടു. വൈദ്യുതിബന്ധമില്ലാത്ത 18,500 ഗ്രാമങ്ങളില് ആറായിരം എണ്ണത്തില് വൈദ്യുതിയെത്തി. ജിയോ-ടാഗിങ് ഉള്പ്പെടെയുള്ള സാങ്കേതികസംവിധാനങ്ങള് ഉപയോഗപ്പെടുത്തി വൈദ്യുതീകരണപ്രവൃത്തിയുടെ പുരോഗതി അതാതു സമയം വിലയിരുത്തിവരികയാണെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. അരുണാചല് പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിലുള്ള, പുറത്തുനിന്നു വൈദ്യുതിയെത്തിക്കാന് സാധിക്കാത്ത ഗ്രാമങ്ങളില് സോളാര് പാനല് പോലുള്ള സംവിധാനങ്ങള് ഉപയോഗപ്പെടുത്തുകയാണെന്ന് ഉദ്യോഗസ്ഥര് വെളിപ്പെടുത്തി. രാജ്യമൊട്ടാകെ എല്.ഇ.ഡി. ബള്ബുകള് വിതരണം ചെയ്യുന്നതിന്റെ പുരോഗതിയും വിലയിരുത്തി.

2022 ആകുമ്പോഴേക്കും 175 ജിഗാവാട്സ് പുനരുപയോഗിക്കാവുന്ന ഊര്ജം ഉല്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഏറെ മുന്നേറിക്കഴിഞ്ഞു. പുനരുപയോഗിക്കാവുന്ന ഊര്ജത്തിന്റെ സ്ഥാപിതശേഷി 39.5 ജിഗാവാട്സായി.
കഴിഞ്ഞ അഞ്ചു വര്ഷമായി മൂന്നു ശതമാനം മാത്രം വര്ധന കാണിച്ചിരുന്ന സ്ഥാനത്ത് കോള് ഇന്ത്യയുടെ ഉല്പാദനം ഈ വര്ഷം 9.2 ശതമാനം ഉയര്ന്നു.

എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബ്രോഡ്ബാന്ഡ് കണക്ഷന് നല്കുന്നതിനുള്ള പ്രവൃത്തിയുടെ വേഗം അടിയന്തരമായി കൂട്ടാന് പ്രധാനമന്ത്രി നിര്ദേശം നല്കി. രാജ്യത്തെമ്പാടുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില് വൈഫൈ കണക്ടിവിറ്റി ലഭ്യമാക്കുന്ന പ്രവര്ത്തനത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. 12 കേന്ദ്രങ്ങളില് ഇതിനകം വൈഫൈ കണക്ടിവിറ്റി നല്കിക്കഴിഞ്ഞതായി വിശദീകരിക്കപ്പെട്ടു.

എല്.ഡബ്ല്യു.ഇ. ബാധിത മേഖലകളിലെ ഗ്രാമങ്ങളില് മൊബൈല് കണക്ടിവിറ്റി ലഭ്യമാക്കുന്നതിലുള്ള പുരോഗതിയും പ്രധാനമന്ത്രിയെ അറിയിച്ചു. ഇത്തരം പ്രദേശങ്ങളില് ഇതിനകം 1371 ടവറുകള് സ്ഥാപിച്ചുകഴിഞ്ഞു.

എല്ലാവര്ക്കും പാര്പ്പിടം പദ്ധതിയും പ്രധാനമന്ത്രി വിലയിരുത്തി. ആധുനിക സാങ്കേതികവിദ്യയും പ്രാദേശികമായി ലഭ്യമായ നിര്മാണവസ്തുക്കളും സാങ്കേതികവിദ്യയും യുക്തിപൂര്വം ഉപയോഗപ്പെടുത്തി പദ്ധതി അതിവേഗം നടപ്പാക്കാന് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു നിര്ദേശിച്ചു.

തുറമുഖമേഖലയെ വിലയിരുത്തവേ, രാജ്യാന്തര നിലവാരത്തിനു ചേരുംവിധം പ്രധാന തുറമുഖങ്ങളില് കപ്പലുകള് നിര്ത്തിയിടേണ്ടിവരുന്ന ശരാശരി സമയം മെച്ചപ്പെടുത്തണമെന്ന നിര്ദേശം പ്രധാനമന്ത്രി നല്കി. തീരത്തോടു ചേര്ന്നുള്ള കപ്പലോട്ടം വര്ധിപ്പിക്കുന്നതിനുള്ള പ്രവര്ത്തനത്തിന്റെ പുരോഗതിയും വിലയിരുത്തി.