Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ഗോഹട്ടിയില്‍ നടക്കുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, കേന്ദ്ര ഗവണ്‍മെന്റിന്റെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ കേന്ദ്രബിന്ദു വടക്കുകിഴക്കന്‍ മേഖലയാണെന്നു ചൂണ്ടിക്കാട്ടി. ആക്റ്റ് ഈസ്റ്റ് പോളിസിയിലൂടെ ആസിയാന്‍ രാജ്യങ്ങളിലെ ജനങ്ങളും ഇന്ത്യന്‍ ജനതയുമായുള്ള ബന്ധവും രാജ്യങ്ങള്‍ക്കിടയിലുള്ള വാണിജ്യബന്ധവും മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആസിയാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തപ്പെട്ട ആസിയാന്‍ ഇന്ത്യ അനുസ്മരണ ഉച്ചകോടിയെക്കുറിച്ചു പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയും ആസിയാന്‍ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിന് ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡെല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ പത്ത് ആസിയാന്‍ രാഷ്ട്രങ്ങളുടെ തലവന്‍മാരെ പങ്കെടുപ്പിക്കാന്‍ സാധിച്ചത് ഇന്ത്യയ സംബന്ധിച്ചിടത്തോലം അഭിമാനകരമായ ഒന്നാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

വടക്കു കിഴക്കന്‍ മേഖലയുടെ സന്തുലിതവും വേഗത്തിലുള്ളതുമായ വളര്‍ച്ചയിലൂടെ വേണം ഇന്ത്യയുടെ ഇനിയുള്ള പുരോഗതിക്ക് ഊര്‍ജം ലഭിക്കാനെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിതത്തില്‍ മേന്മയാര്‍ന്ന പരിഷ്‌കാരം കൊണ്ടുവരികയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണു കേന്ദ്രപദ്ധതികളെല്ലാം ആവിഷ്‌കരിച്ചിട്ടുള്ളതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ജീവിതം എളുപ്പമാക്കിത്തീര്‍ക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ബജറ്റില്‍ അവതരിപ്പിക്കപ്പെട്ട ‘ആയുഷ്മാന്‍ ഭാരത്’ ഈ രീതിയിലുള്ള ലോകത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതിയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 45 മുതല്‍ 50 വരെ കോടി ജനങ്ങള്‍ക്ക് ഈ പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദരിദ്രരുടെ ആരോഗ്യം സംരക്ഷിക്കാനായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ മറ്റു പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

വിളകള്‍ക്കു ന്യായവില ഉറപ്പാക്കുകയും കൃഷിച്ചെലവ് കുറച്ചുകൊണ്ടുവരികയും വഴി കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ് നടത്തിവരികയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താനായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന മറ്റു പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു.

ജനങ്ങള്‍ക്കു താങ്ങാവുന്ന ചെലവില്‍ വീടുണ്ടാക്കാന്‍ സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. വീടുകളിലെ വൈദ്യുതിബില്‍ തുകയില്‍ ഗണ്യമായ ലാഭം ഉറപ്പാക്കാന്‍ ഉതകുംവിധം, ഉജാല യോജന പദ്ധതിയിലൂടെ എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ദേശീയ ബാംബൂ മിഷന്‍ പുനഃസംഘടിപ്പിക്കുന്നതു വടക്കുകിഴക്കന്‍ മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

കേന്ദ്ര ഗവണ്‍മെന്റില്‍ ഭരണതലത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ വേഗം വര്‍ധിക്കുന്നത് ഉള്‍പ്പെടെയുള്ള ഗുണങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി നിരീക്ഷിച്ചു.

ജാമ്യവസ്തു ഇല്ലാതെ സംരംഭകര്‍ക്കു വായ്പ ലഭ്യമാക്കുന്നതിനായി മുദ്ര യോജന പ്രകാരം കൈക്കൊണ്ട നടപടികള്‍ അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു നികുതിയിളവ് ഉറപ്പുവരുത്തുന്നതിനായി കൈക്കൊണ്ട നടപടികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ശ്രീ. നരേന്ദ്ര മോദി ആവര്‍ത്തിച്ചു. കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം നടപ്പാക്കി ശ്രദ്ധേയമായ സാമ്പത്തിക പരിഷ്‌കാരങ്ങളെ ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, ഇതു ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കിത്തീര്‍ത്തിട്ടുണ്ടെന്നു വെളിപ്പെടുത്തി. ലോകബാങ്ക് തയ്യാറാക്കുന്ന, ബിസിനസ് എളുപ്പുമായ രാജ്യങ്ങളുടെ പട്ടികയില്‍ 42 സ്ഥാനം മുകളിലേക്കു കയറി നിരീക്ഷണ വിധേയമാക്കിയ 190 രാഷ്ട്രങ്ങളില്‍ നൂറാമതായിത്തീരാന്‍ ഇന്ത്യക്കു സാധിച്ചുവെന്നും പട്ടികയില്‍ 42 സ്ഥാനം മുകളിലെത്തിയാണ് ഈ നേട്ടം രാജ്യം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആസാം സ്വദേശിയായ മഹാനായ ഗായകന്‍ ഭൂപന്‍ ഹസാരികയുടെ വാക്കുകള്‍ കടമെടുത്ത പ്രധാനമന്ത്രി, സ്വാതന്ത്ര്യസമര സേനാനികളുടെ വീക്ഷണങ്ങളും സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കുകയെന്നതും 2022 ആകുമ്പോഴേക്കു പുതിയ ഇന്ത്യ സൃഷ്ടിക്കുക എന്നതും നമ്മുടെ പൊതു ഉത്തരവാദിത്തമാണെന്നു പ്രസ്താവിച്ചു.

വടക്കുകിഴക്കന്‍ മേഖലയില്‍ ഗതാഗത രംഗത്തുള്ള അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

ആസാമില്‍ കച്ചവട സൗഹൃദപരവും വികസന സൗഹൃദപരവുമായ സാഹചര്യം സൃഷ്ടിച്ചതിനു മുഖ്യമന്ത്രി ശ്രീ. സര്‍വാനന്ദ സോനാവലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.