Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


Malayalam
Release Id- 133934

Text of PM’s address at the Parliament of Afghanistan

അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ആദരണീയനായ പ്രസിഡന്റ് ഗനി,

ആദരണീയനായ ചീഫ് എക്‌സിക്യുട്ടിവ് ഡോ. അബ്ദുള്ള

ബഹുമാന്യനായ വൊലേസി ജിര്‍ഗയുടെ സ്പീക്കര്‍, മേഷ്‌റാവ് ജിര്‍ഗയുടെ ചെയര്‍മാന്‍

ഇരു സഭകളിലെയും വിശിഷ്ടരായ പ്രതിനിധികളെ

എട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ബാള്‍ക്ക് പ്രവിശ്യയിലെ വിഖ്യാതനായൊരു പുത്രന്‍, മനുഷ്യ ചരിത്രത്തിലെ മഹാനായൊരു കവി, ജലാലുദ്ദീന്‍ റൂമി എഴുതി, ‘നിങ്ങള്‍ വാക്കുകളെ ഉദ്‌ഘോഷിക്കുക; നിങ്ങളുടെ ശബ്ദത്തെയല്ല. മഴയാണ് പൂക്കളെ തരുന്നത്, ഇടിനാദമല്ല.’

പ്രൗഢോജ്വലമായ ഈ ഭൂപ്രദേശത്തിന്റെയും മഹത്തായൊരു രാഷ്ട്രത്തിന്റെയും വിവേകമാണിതില്‍ തെളിയുന്നത്.

കവിതയുടെയും സൗന്ദര്യത്തിന്റെയും, ശൗര്യത്തിന്റെയും ആദരവിന്റെയും, സ്വാഭിമാനത്തിന്റെയും മഹാമനസ്‌കതയുടെയും, സൗഹൃദങ്ങളുടെ ഊഷ്മളമായ ആശ്ലേഷങ്ങളുടെയും സ്വാതന്ത്ര്യത്തിനായുള്ള അതിശക്തമായ ചെറുത്തു നില്‍പ്പുകളുടെയുമെല്ലാം ഇതിഹാസങ്ങള്‍ പിറന്ന മണ്ണാണ് ഇത്.

തോക്കു കൊണ്ടോ അക്രമം കൊണ്ടോ അല്ലാതെ, സംവാദത്തിലൂടെയും ജനവിധിയിലൂടെയും തങ്ങളുടെ ഭാവി രൂപപ്പെടുത്താനായി ധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഒരു സഹനേതിഹാസത്തിന് ഈ നൂറ്റാണ്ടില്‍ ശ്രേഷ്ഠരായ അഫ്ഗാന്‍ ജനത പൊരുതിയിട്ടുണ്ട്.

ജിര്‍ഗ പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രം ജനാധിപത്യത്തിന്റെ മാര്‍ഗമാണ് തെരഞ്ഞെടുത്തത്.

വെല്ലുവിളികളെ അതിജീവിച്ച് അത് പ്രയോഗികമാക്കുകയും ചെയ്തു.

അതു യഥാര്‍ഥത്തില്‍, സ്വന്തം ഭാവിയെ ബലിയര്‍പ്പിച്ച്, ജീവത്യാഗം ചെയ്ത എണ്ണമറ്റ, പേരറിയാത്ത അഫ്ഗാന്‍ ജനതയോടുള്ള സ്‌നേഹാദരവു പ്രകടിപ്പിക്കലാണ്.

നിരാശയുടെ കറുത്ത ദിനങ്ങളില്‍ നിന്ന് പ്രതീക്ഷയുടെ വരുംനാളുകളിലേക്ക് പ്രായോഗിക ജ്ഞാനത്തോടെയും നിശ്ചയ ദാര്‍ഢ്യത്തോടെയും രാഷ്ട്രത്തെ നയിച്ച മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായ് സാഹെബിന്റെ സാരഥ്യത്തോട്, ശ്രേഷ്ഠരായ ദേശസ്‌നേഹികളില്‍ നിന്നു മാത്രം പ്രതീക്ഷിക്കാവുന്ന വീക്ഷണവും രാജ്യതന്ത്രജ്ഞയുമുള്ള പ്രസിഡന്റ് ഗനിയോടും സി.ഇ.ഒ. അബ്ദുള്ളയോടും ഉള്ള ആദരം പ്രകടിപ്പിക്കലാണത്.

പാര്‍ലമെന്റ് അംഗങ്ങളേ, നിങ്ങളുടെ ജനതയുടെ വിശ്വാസത്താല്‍ സഭയില്‍ ഇടംനേടിയ അക്രമങ്ങളെ നേരിടാനുള്ള നിങ്ങളുടെ ചങ്കൂറ്റത്തിനുമുള്ള സാദര പ്രണാമമാണിത്.

ആദരണീയരായ അംഗങ്ങളേ,

നിങ്ങളുടെ നേട്ടങ്ങള്‍ക്ക് പ്രശംസാപൂര്‍വ്വം, നിങ്ങളുടെ സൗഹൃദത്തിന് നന്ദിപൂര്‍വ്വം, നിങ്ങളുടെ ഭാവിയ്ക്ക് ഐക്യദാര്‍ഢ്യപൂര്‍വ്വം 125 കോടി വരുന്ന ഇന്ത്യയിലെ സുഹൃത്തുക്കളുടെ പ്രതിനിധിയായാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്.

അഫ്ഗാന്റെ ജനാധിപത്യത്തിന് പുതിയൊരു മന്ദിരം സമര്‍പ്പിക്കുമ്പോള്‍ പ്രസിഡന്റ് ഗനിക്കും എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമൊപ്പം വിനീതപൂര്‍വ്വം, ആദരപൂര്‍വ്വം ഞാനും ഇന്നു പങ്കുചേരുകയാണ്.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ നേതാക്കളിലൊരാളായ മുന്‍ പ്രധാനമന്ത്രി ഭാരത് രത്‌ന ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിയുടെ പിറന്നാള്‍ ദിനത്തേക്കാള്‍ മഹത്തായൊരു ദിനം ഇത്തരമൊരു കര്‍മത്തിനു നമുക്ക് തിരഞ്ഞെടുക്കാന്‍ കഴിയില്ല.

11 വര്‍ഷങ്ങള്‍ക്കു മുമ്പ് കര്‍സായി സാഹെബിന്റെ പങ്കാളിത്തത്തോടെ ഈയൊരു പദ്ധതി അദ്ദേഹം സ്വപ്നം കണ്ടിരുന്നു.

ഈ കെട്ടിടത്തിലെ ഒരു ഭാഗത്തിന് നിങ്ങള്‍ അടല്‍ എന്ന പേരു നല്‍കിയതു ഞങ്ങളെ അഗാധമായി സ്പര്‍ശിക്കുന്നു.

നമ്മുടെ രാഷ്ട്രനേതാക്കളുടെ കാഴ്ചപ്പാടിലൂടെ, നമ്മുടെ ജനതയുടെ തൊഴിലിലൂടെ, നമ്മുടെ മണ്ണിലെ കല്ലുകളിലൂടെ ഈ പാര്‍ലമെന്റ് കെട്ടിടം ഇരു രാഷ്ട്രങ്ങളെയും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

അടല്‍ ബ്‌ളോക്ക് ആവേശപൂര്‍വ്വം നമ്മെ ഒന്നിപ്പിക്കുകയാണ്.

കാരണം, അടല്‍ എന്നതിന് പഷ്‌തോയില്‍ നായകനെന്നും ഹിന്ദിയില്‍ അചഞ്ചലനെന്നുമാണ് അര്‍ത്ഥം.

അഫ്ഗാനിസ്ഥാനിന്റെ വീര്യമാണത് മനസ്സിലെത്തിക്കുന്നത്;ഒപ്പം നമ്മുടെ സൗഹൃദവും.

ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ നിങ്ങളുടെ പുരോഗതി്ക്കുള്ള ചെറിയൊരു ആദരസൂചകമാണ് ഈ പാര്‍ലമെന്റ് സമുച്ചയം.

സവിശേഷമായൊരു ബന്ധത്തിലേക്ക് നമ്മെ ഒരുമിപ്പിക്കുന്ന വൈകാരികതയുടെയും മൂല്യങ്ങളുടെയും സ്‌നേഹത്തിന്റെയും പ്രതിപത്തിയുടെയും കൂട്ടായ്മയുടെ ചിരകാല പ്രതീകമായി അതു നിലകൊള്ളും.

ആദരണീയ അംഗങ്ങളേ,

നമ്മുടെ പരസ്പര ബന്ധത്തിനു ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.

കരുത്താര്‍ന്ന ഹുന്ദുക്കുഷിലൂടെ, ദുര്‍ഘടമായ ഖൈബര്‍ പാസിലൂടെ സന്യാസിമാരും വ്യാപാരികളും പരമ്പരാഗത രാജാക്കന്മാരുമെല്ലാം വിജ്ഞാനത്തിലൂടെയും സംസ്‌കാരത്തിലൂടെയും മതത്തിലൂടെയും വ്യാപാരത്തിലൂടെയും രാജവാഴ്ചയിലൂടെയും നമ്മെ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്.

ചരിത്രത്തിന്റെ രൂപമാറ്റങ്ങളില്‍ നാം ഒന്നായിരുന്ന കാലങ്ങളുമുണ്ടായിരുന്നു.

നാം യുദ്ധങ്ങള്‍ക്കു സാക്ഷികളായ സമയങ്ങളുമുണ്ടായിരുന്നു.

എങ്കിലും കാലഘട്ടങ്ങളിലൂടെ നമ്മള്‍ പരസ്പരം സംപുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്നു.

ബാമിയാനിലെയും അയാനകിലെയും കാലാതീതമായ ബുദ്ധപ്രതിമകളിലും ഡല്‍ഹിയിലെ രാജകീയ പ്രൗഢിയുള്ള സ്മാരകങ്ങളിലും നമ്മുടെ സംസ്‌കാരത്തിലും കലയിലും ഭാഷയിലും സാഹിത്യത്തിലും ഭക്ഷണത്തിലും ആഘോഷങ്ങളിലും എല്ലാം നമ്മുടെ ബന്ധത്തിന്റെ അതിരില്ലാത്ത മുദ്രകള്‍ കാണാനാകും.

മഹാഭാരതത്തിലെ ശ്രേഷ്ഠ കഥാപാത്രങ്ങളിലൊന്നായ ഗാന്ധാരിയെ സമ്മാനിച്ചതിന് പുരാതന അഫ്ഗാനിസ്ഥാനോടു ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.

ചില പ്രമുഖ ബൗദ്ധ ചിഹ്നങ്ങളുടെയും ഡെല്‍ഹിയിലെ തലയെടുപ്പുള്ള ഏതാനും സൗധങ്ങളുടെയും കലയുടെയും സംസ്‌കാരത്തിന്റെയും ഭാഷയുടെയും സാഹിത്യത്തിന്റെയും ഭക്ഷണത്തിന്റെയും ആഘോഷങ്ങളുടെയുമൊക്കെ കാര്യത്തില്‍ കാലാതീതമായ പരസ്പരബന്ധത്തിന്റെ കാല്‍പാടുകള്‍ നമുക്കു വായിച്ചെടുക്കാം.

മൗര്യസാമ്രാജ്യത്തിന്റെ അല്ലെങ്കില്‍ ഷേര്‍ഷാ സൂരിയുടെയുടെ നേട്ടങ്ങള്‍ക്കു കാരണം, നാം ഇപ്പോള്‍ പുനര്‍നിര്‍മ്മിക്കാനാഗ്രഹിക്കുന്ന പരസ്പര ബന്ധമാണെന്നു കാണാം.

‘എന്റെ അഫ്ഗാന്‍ മണ്ണിലെ പര്‍വ്വത ശിഖരങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഡല്‍ഹിയിലെ കിരീടം ഞാന്‍ മറക്കുന്നു’ എന്നു കവി അഹമ്മദ് ഷാ ദുരാനി പാടിയത് ഡല്‍ഹിയില്‍ കഴിഞ്ഞിരുന്ന ഒരു അഫ്ഗാന്‍ രാജാവിന്റെ ആഗ്രഹത്തെക്കുറിച്ചായിരിക്കാം.

പക്ഷേ, ഓരോ ഇന്ത്യക്കാരന്റെയും അഫ്ഗാന്‍കാരന്റെയും ഹൃദയത്തില്‍ പരസ്പരം സീമാതീതമായ സ്‌നേഹമുണ്ട്.

ഇരുകൂട്ടരുടെയും സംസ്‌കാരവും സിനിമയും, സംഗീതവും കവിതയും, ഭക്ഷണവും ആഘോഷങ്ങളുമെല്ലാം നാം പരസ്പരം ഇഷ്ടപ്പെടുന്നു.

ഇപ്പോഴാകട്ടെ ഇരുകൂട്ടരുടെയും ക്രിക്കറ്റിനെയും നമ്മള്‍ പ്രശംസിക്കുന്നു.

അഫ്ഗാന്റെ ദേശീയ ക്രിക്കറ്റ് ടീം ഡല്‍ഹിക്കടുത്ത് സ്വന്തം നാടെന്ന പോലെ ഗ്രൗണ്ട് കണ്ടെത്തി അടുത്ത വര്‍ഷത്തെ ലോകകപ്പ് ക്രിക്കറ്റിനായി പരിശീലനം നടത്തുന്നുവെന്നതില്‍ ഞങ്ങള്‍ ആഹ്‌ളാദിക്കുന്നു.

19 വയസ്സിനു താഴെയുള്ളവരുടെ ആദ്യ ആഭ്യന്തര ക്രിക്കറ്റ് പരമ്പരയില്‍ സിംബാബ്‌യെ തോല്‍പ്പിച്ച അഫ്ഗാന്‍ ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു.

വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ആശ്രയിക്കാവുന്നതും തറവാട് വീടുപോലെ വന്നുപോകാവുന്നതുമായ സ്ഥലമായി അഫ്ഗാനികള്‍ ഇന്ത്യയെ കാണുന്നുവെന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.

ഞങ്ങളുടെ സ്വാതന്ത്ര്യസമരത്തിന് അഫ്ഗാനികള്‍ നല്‍കിയ പിന്തുണയെ ഇന്ത്യക്കാര്‍ എന്നും സ്മരിക്കും.

അതിര്‍ത്തിഗാന്ധി എന്നറിയപ്പെടുന്ന ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്റെ സംഭാവനകള്‍; ഒപ്പം, കൃത്യമായി നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മഹേന്ദ്രപ്രതാപ് മഹാരാജാവും മൗലാനാ ബര്‍ക്കത്തുളളയും ചേര്‍ന്ന് ആദ്യത്തെ പ്രവാസി ഇന്ത്യന്‍ സര്‍ക്കാരിന് കാബൂളില്‍ രൂപം നല്‍കിയത് തുടങ്ങിയവ.

അമാനുളള രാജാവ് ഒരിക്കല്‍ മഹാരാജാവിനോട് പറഞ്ഞു: ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാതിരിക്കുന്നിടത്തോളം കാലം അഫ്ഗാനിസ്ഥാന്‍ ശരിയായ അര്‍ത്ഥത്തില്‍ സ്വതന്ത്രയല്ല എന്ന്.

ആദരണീയരായ അംഗങ്ങളെ,

നമുക്കിടയിലുള്ള സാഹോദര്യത്തിന്റെ കരുത്താണിത്.

ഒരു പുതിയ നൂറ്റാണ്ടില്‍, നിങ്ങളൊരു പുതിയ പ്രയാണത്തിനു തുടക്കമിടുമ്പോള്‍ ഒപ്പം നടക്കാന്‍ ഞങ്ങളുമുണ്ടാകും.

ഗ്രാമീണ ജനസമൂഹങ്ങള്‍ക്ക് വിദ്യാലയങ്ങളും ചെറുകിട ജലസേചന പദ്ധതികളും ചികിത്‌സാകേന്ദ്രങ്ങളും ശിശുക്ഷേമപദ്ധതികളും മഹിളകള്‍ക്ക് അവസരങ്ങളും ലഭിക്കാന്‍ നമ്മുടെ പങ്കാളിത്തം സഹായകരമാകും.

പരസ്പരം അടുപ്പിക്കാനുളള റോഡുകള്‍ നാംഒരുമിച്ചു നിര്‍മിച്ചുകഴിഞ്ഞു.

അഫ്ഗാനിലെ വീടുകളില്‍ വെളിച്ചമെത്തിക്കാന്‍ വൈദ്യുതി നിലയങ്ങളും വൈദ്യുതി വിതരണ ലൈനുകളും യാഥാര്‍ഥ്യമാക്കി.

അഫ്ഗാന്‍ ജനതയ്ക്ക് വിദ്യാഭ്യാസവും ചികിത്‌സാനിര്‍ദേശങ്ങളും വാര്‍ത്താവിതരണവും നല്‍കാനുളള ഉപഗ്രഹസംവിധാനങ്ങള്‍ കൊണ്ടുവന്നു.

സുരക്ഷാ സേനകള്‍ക്ക് കൂടുതല്‍ ചലനാത്മകത നല്‍കുന്നതിനു സഹായം നല്‍കിവരികയാണ്.

ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം മനുഷ്യവിഭവശേഷിയോളം വലുതല്ല മറ്റൊന്നും.

അഫ്ഗാന്‍ യുവതയ്ക്ക് ആധുനിക വിദ്യാഭ്യാസവും സാങ്കേതികനൈപുണ്യവും ലഭ്യമാക്കുന്നതിന് ഞങ്ങള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും പരിശീലനപദ്ധതികളും സഹായകമാകുന്നു എന്നതില്‍ സന്തോഷമുണ്ട്.

അഫ്ഗാന്‍ സുരക്ഷാസേനയ്ക്കു നല്‍കുന്ന സഹായങ്ങള്‍ ദേശസുരക്ഷ ഉറപ്പാക്കുന്നതിനു ഗുണകരമാകുന്നു എന്നതിലും സന്തോഷമുണ്ട്.

വൈദ്യുതിയും വെള്ളവും വൈകാതെ തന്നെ സല്‍മാ ഡാമില്‍ നിന്ന് ഒഴുകിത്തുടങ്ങും.

നിങ്ങളുടെ അമൂല്യ പാരമ്പര്യത്തിന്റെ പ്രതീകമായി സ്‌തോര്‍ കൊട്ടാരം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും.

എല്ലാ വര്‍ഷവും 1000 അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ക്കു ഞങ്ങള്‍ നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി ഇനിയും തുടരും.

കൃഷിശാസ്ത്രത്തിനുള്ള പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ലഭിക്കുന്ന പ്രതികരണത്തിലും ഞങ്ങള്‍ സന്തുഷ്ടരാണ്.

അഫ്ഗാന്‍ സുരക്ഷാസേനയിലെ രക്തസാക്ഷികളുടെ മക്കള്‍ക്ക് 500 സ്‌കോളര്‍ഷിപ്പ് നല്‍കുന്ന വിവരം ഞാന്‍ പ്രഖ്യാപിക്കുകയാണ്.

രാഷ്ട്ര പുര്‍നിര്‍മ്മാണ ശ്രമങ്ങളിലും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.

ഞങ്ങളുടെ ജനങ്ങളെ നിങ്ങള്‍ സ്വന്തമായിക്കണ്ട് കാത്തുപോരുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ഞങ്ങള്‍ പ്രതിദിനം ഭീഷണികള്‍ നേരിടുന്നുണ്ടെങ്കിലും നിങ്ങള്‍ക്ക് നടുവില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് അറിയുന്നു.

ഇന്ത്യക്കാരനായ അതിഥിയുടെ സുരക്ഷയ്ക്കുവേണ്ടി തന്റെ ജീവന്‍ നല്‍കുകയോ അപകടങ്ങളെ നേരിടാന്‍ തയ്യാറാകുകയോ ചെയ്യുന്ന ഓരോ അഫ്ഗാന്‍കാരനും ഇന്ത്യയുടെ എന്നെന്നേക്കുമുള്ള നന്ദി ഞാന്‍ അറിയിക്കുകയാണ്.

ഇവിടെ അഭിമാനപൂര്‍വ്വം സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക്, ഉദോഗസ്ഥര്‍ക്ക്, എന്‍ജിനീയര്‍മാര്‍ക്ക്, ഡോക്ടര്‍മാര്‍ക്ക് കൂടാതെ ഇന്ത്യന്‍ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക്- ഞാന്‍ ഇന്ത്യക്കാരുടെയും അഫ്ഗാന്‍കാരുടെയും നന്ദി അറിയിക്കുകയാണ്.

ഞങ്ങള്‍ ഇവിടെ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്.

ഞങ്ങളുടെ സാന്നിധ്യം അമംഗളമായി കണ്ടിരുന്നവര്‍ ഇവിടെ ഉണ്ടായിരുന്നു.

ഞങ്ങളുടെ കൂട്ടായ്മയുടെ ശക്തിയെ അസുഖകരമായിക്കണ്ടവരുമുണ്ട്.

ചിലരൊക്കെ ഞങ്ങളെ നിരുത്‌സാഹപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

പക്ഷേ ഞങ്ങള്‍ ഇവിടെയുണ്ട്; നിങ്ങള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസമാണ് അതിനു കാരണം.

ഞങ്ങളുടെ സൗഹൃദത്തിന്റെ ശക്തിയേയൊ പ്രതിബദ്ധതയിലെ സത്യസന്ധതയെയോ നിങ്ങള്‍ ഒരിക്കലും സംശയിച്ചില്ല.

നമ്മുടെ കൂട്ടായ്മയുടെ ഫലങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്.

ഇന്ത്യന്‍ കോണ്‍സുലേറ്റ് നിഗൂഢമെന്നതുള്‍പ്പെടെ മറ്റുള്ളവര്‍ നിങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങളെ ആധാരമാക്കിയല്ല, മറിച്ച് എന്താണോ നിങ്ങള്‍ കണ്ടത് അതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഞങ്ങളെ വിലയിരുത്തിയത്.

മത്‌സരിക്കാനല്ല; നല്‍കാനാണ്, ഭാവിക്ക് അടിത്തറയിടാനാണ്, ഏറ്റുമുട്ടലുകളുടെ തിരിതെളിയിക്കാനല്ല; ജീവിതങ്ങള്‍ പുര്‍നിര്‍മ്മിക്കാനാണ്, ഒരു രാഷ്ട്രത്തെ നശിപ്പിക്കാനല്ല ഇന്ത്യ ഇവിടെ നില്‍ക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം.

നമ്മള്‍ ചെയ്തുവരുന്നതുപോലെ, ഇന്ത്യക്കാരും അഫ്ഗാന്‍കാരും എല്ലായ്‌പ്പോഴും ഒത്തൊരുമിച്ചാണ് ഒരിക്കലും എതിരല്ല എന്നതും നിങ്ങള്‍ക്കറിയാം.

നിങ്ങളിപ്പോള്‍ ചരിത്രത്തിന്റെ സന്ധികളിലാണുളളത്.

നിങ്ങളുടെ ചരിത്രം ഞങ്ങളോടു പറയുന്നത് മത്‌സരങ്ങളുടെ നാടകവേദിയാകാനോ മറ്റുള്ളവരുടെ കുതന്ത്രങ്ങള്‍ക്കു പാത്രമാകാനോ നിങ്ങള്‍ സ്വയം അനുവദിക്കയില്ലെന്നാണ്.

രാഷ്ട്രത്തിന്റെ അഭിമാനത്തിനും പ്രശസ്തിക്കും പാധാന്യം കല്‍പിക്കുന്നവരാണെന്നു കവി കുശല്‍ ഖാന്‍ ഘട്ടക് പുകഴ്ത്തിയ രീതി പിന്തുടര്‍ന്നു ജീവിക്കുന്നവരാണ് നിങ്ങള്‍.

നിങ്ങളുടെ പിന്തുണയോടെ, നിങ്ങള്‍ ഇഷ്ടപ്പെടുന്ന വേഗത്തില്‍, ഭരണനിര്‍വഹണത്തിലും സുരക്ഷയിലും വികസനത്തിലും അഫ്ഗാനെ സജ്ജമാക്കിയെടുക്കാന്‍ ഇന്ത്യ ശ്രമിക്കും. അതിലൂടെ അഫ്ഗാനിസ്ഥാന്‍കാര്‍ക്ക് അവകാശപ്പെട്ട അതിസമ്പുഷ്യമായ ഭാവി കെട്ടിപ്പടുക്കാന്‍ സാധിക്കും.

നമ്മുടെ സൗഹൃദത്തില്‍നിന്നു രൂപപ്പെടുന്ന ഉത്തരവാദിത്തത്തിന്റെ പേരില്‍ ഞങ്ങളിത് ചെയ്തിരിക്കും. നമ്മുടെ മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുക എന്ന പ്രതിബദ്ധതയോടെയും ഞങ്ങളിതിനായി യത്‌നിക്കും. .

അഫ്ഗാനിസ്ഥാന്റെ വിജയങ്ങള്‍ക്ക് അതിന്റെ ഓരോ അയല്‍രാഷ്ട്രങ്ങളുടെയും സഹകരണവും പിന്തുണയും ആവശ്യമാണെന്ന് ഞങ്ങള്‍ക്കറിയാം.

അതുകൊണ്ട് ഈയൊരു പൊതു ആവശ്യത്തിനു വേണ്ടിയും നമ്മുടെ പൊതുവായ ലക്ഷ്യ പ്രാപ്തിയുടെ അംഗീകാരത്തിനു വേണ്ടിയും ഈ മേഖലയിലെ ഇന്ത്യ, പാക്കിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ പരസ്പര വിശ്വാസത്തോടെയും സഹകരണത്തോടെയും ഒത്തൊരുമിക്കേണ്ടതുണ്ട്.

അഫ്ഗാനിസ്ഥാന്‍ സമാധാനത്തിന്റെ സ്വര്‍ഗമായി മാറുമ്പോള്‍, അതുപോലെ, ആശയപ്രവാഹങ്ങളുടെയും വ്യപാരത്തിന്റെയും ഊര്‍ജത്തിന്റെയും നിക്ഷേപങ്ങളുടെയുമെല്ലാം ഈ മേഖലയിലെ താവളമായി അഫ്ഗാനിസ്ഥാന്‍ മാറുമ്പോള്‍ നാമെല്ലാം ഒരുമിച്ച് അഭിവൃദ്ധിപ്പെടും.

അതുകൊണ്ടാണ് ഇറാനിലെ ഛബ്ബാറിലൂടെയുള്ളത് ഉള്‍പ്പെടെ കടലും കരയും വഴിയുള്ള നിങ്ങളുടെ പരസ്‌ര ബന്ധിത മാര്‍ഗങ്ങള്‍ പുരോഗമിപ്പിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ദക്ഷിണേഷ്യയെയും അഫ്ഗാനിസ്ഥാനെയും അതിനുമപ്പുത്തേക്കെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന പാലമായി പാക്കിസ്ഥാന്‍ മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്.

മധ്യേഷ്യയില്‍ നിന്നുള്ള ഊര്‍ജം നമ്മുടെ മേഖലയെ വൈദ്യുതിയാല്‍ സമൃദ്ധമാക്കുന്ന, ഇന്ത്യക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ ഒരു കാബൂളിവാല തടസ്സങ്ങളേതുമില്ലാതെ വീണ്ടുമൊരിക്കല്‍ക്കൂടി വന്നെത്തുന്ന, അഫ്ഗാനിസ്ഥാന്റെ സ്വാദൂറുന്ന അദ്ഭുതപ്പഴങ്ങള്‍ ഇന്ത്യയില്‍ ലഭിക്കുന്ന, ഇന്ത്യയില്‍ നിന്ന് തങ്ങള്‍ക്ക് പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വലിയ തുക മുടക്കാതെ തന്നെ അഫ്ഗാനികള്‍ക്ക് വാങ്ങാനാകുന്ന ആ നാളുകള്‍ വൈകാതെ വന്നെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

കാരണം, ഈ മേഖലയുടെ ചരിത്രത്തിന്റെ ഗതിപ്രവാഹം എന്നും ഇങ്ങനെയായിരുന്നു. ഇതിന്റെ ഭാവിയിലെ വഴിത്താര ഇതു തന്നെയായിരിക്കണം താനും.

തങ്ങളുടെ രാഷ്ട്രത്തെ പ്രതിരോധിക്കുന്നതില്‍ ധൈര്യശാലികളും അക്ഷീണരുമാണ് അഫ്ഗാന്‍കാര്‍.

എങ്കിലും തീവ്രവാദം അതിര്‍ത്തി കടന്നെത്താതിരിക്കുമ്പോള്‍ മാത്രമേ, തീവ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രങ്ങള്‍ക്കും സങ്കേതങ്ങള്‍ക്കും താഴു വീഴുമ്പോള്‍ മാത്രമേ തീവ്രവാദത്തിന്റെ രക്ഷാകര്‍ത്താക്കളുടെ ഇടപെടലുകള്‍ക്ക് അറുതിവരുമ്പോള്‍ മാത്രമേ അഫ്ഗാനിസ്ഥാന്‍ രക്ഷപ്പെടുകയുള്ളൂ.

അഫ്ഗാന്‍ തെരഞ്ഞെടുക്കുന്നതന്തെന്ന് ആജ്ഞാപിക്കുന്നതിനോ അഫ്ഗാന്റെ ഭാവി രൂപപ്പെടത്തുന്നതിനോ ഉള്ള ഉപകരണമായി തീവ്രവാദവും അക്രമങ്ങളും നിലകൊള്ളുന്ന സാഹചര്യമുണ്ടാകരുത്.

കാരണം, അഫ്ഗാനില്‍ കത്തുന്ന തീ ഈ അതിരുകള്‍ക്കുള്ളില്‍ ഒതുക്കിനിര്‍ത്താന്‍ ഒരിക്കലും കഴിയില്ല.

അയല്‍രാജ്യങ്ങളുമായി സമാധാനം അഭ്യര്‍ഥിക്കാനുള്ള വിവേകം അഫ്ഗാനിസ്ഥാനുണ്ട്.

അതേസമയം തങ്ങളുടെ സ്വാതന്ത്ര്യത്തെ പ്രതിരോധിക്കാനുള്ള ധൈര്യവുമുണ്ട്.

എല്ലാത്തരത്തിലുമുള്ള വിശ്വാസങ്ങള്‍ പിന്തുടരുന്ന അഫ്ഗാനികള്‍ക്ക് തങ്ങള്‍ക്കിടയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിന് അവകാശമുണ്ടായിരിക്കണം.

കാബൂള്‍ നദിയിലൂടെ എത്രയോ രക്തമൊഴുകിയിട്ടുണ്ട്.

മലഞ്ചെരിവുകളെ എത്രയോ ദുരന്തങ്ങള്‍ ഇരുട്ടിലാഴ്ത്തിയിട്ടുണ്ട്.

അര്‍ഥമില്ലാത്ത ഏറ്റുമുട്ടലുകളുടെ തീയില്‍ എത്രയോ സ്വപ്നങ്ങള്‍ എരിഞ്ഞമര്‍ന്നിട്ടുണ്ട്.

നിങ്ങള്‍ പഷ്തൂണോ ഉസ്‌ബെകോ മുസ്‌ലീമോ ഹിന്ദുവോ സിഖോ ആയിരിക്കാം.

പക്ഷേ നിങ്ങള്‍ ഒരു രാഷ്ട്രമായി, ഒരു ജനതയായി ഒത്തൊരുമിക്കുന്ന അഭിമാനികളായ അഫ്ഗാന്‍കാരനാണ്.

മതത്തിന്റെയും സ്വത്വത്തിന്റെയും പേരില്‍ നിങ്ങള്‍ യുദ്ധം ചെയ്യുന്നുണ്ടാവാം.

പക്ഷേ ഇത് അഫ്ഗാനികള്‍ സമാധാനത്തോടെ ഒരുമിക്കേണ്ട സമയമാണ്.

ജ്ഞാനിയായ ഒരു അഫ്ഗാന്‍ പറഞ്ഞിട്ടുണ്ട്; കയ്പ്പുള്ള വിത്തോടു കൂടിയ മരം വെണ്ണയും പഞ്ചസാരയും നല്‍കി പരിപാലിച്ചാലും അത് കയ്പ്പുള്ള പഴങ്ങള്‍ മാത്രമേ വഹിക്കുകയുള്ളൂ എന്ന്..

നാനാത്വത്തിന്റെ പ്രതാപമാര്‍ന്ന പാരമ്പര്യവും വൈവിധ്യങ്ങളോടും വിശ്വാസങ്ങളോടുമുള്ള ആദരവും നിങ്ങള്‍ക്കുണ്ട്.

പുറത്തുനിന്ന് യുദ്ധം വിലയ്ക്കു വാങ്ങിയവര്‍ ഈ കെട്ടിടത്തിലേക്കും ഈ ഹാളിലേക്കുമുള്ള മാര്‍ഗം തേടണം.

തോക്കുകളിലൂടെ ഭൂപ്രദേശങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കുന്നവര്‍ ജനവിധിയിലൂടെ അധികാരം തേടണം.

വാസസ്ഥലങ്ങള്‍ നശിപ്പിച്ചവര്‍ ഇനി അവരുടെ രാഷ്ട്രം പുനര്‍നിര്‍മ്മിക്കണം.

ഇതാണ് നിങ്ങളുടെ മണ്ണ്, ഇതാണ് നിങ്ങളുടെ ജനത.

അത് നിങ്ങളുടെ നിബന്ധനകളിലൂടെയായിരിക്കണം, നിങ്ങളുടെ ധിഷണയിലൂടെയാവണം, നിങ്ങളുടെ സാഹോദര്യത്തിന്റെ പ്രസരിപ്പിലൂടെയാവണം, നിങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയാകണം.

മറ്റുള്ളവരുടെ ആഗ്രഹങ്ങളും കണക്കുകൂട്ടലുകളും നയിക്കുന്ന വഴികളായിരിക്കരുത്, പിന്തുടരുന്നത്.

സമാധാനത്തിന്റെ പാതയിലൂടെ, സംവാദങ്ങളില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ടു നിങ്ങള്‍ പടുത്തുയര്‍ത്തുന്ന ഭാവി കഴിഞ്ഞ ഒന്നര ദശകത്തിലൂടെ നിങ്ങള്‍ കഷ്ടപ്പെട്ടു നേടിയ പുരോഗതി നിലനിര്‍ത്തുന്നതാവണം.

അതില്‍ ഓരോ അഫ്ഗാന്‍കാരനും സ്ഥാനമുണ്ടായിരിക്കണം.

ഓരോരുത്തരുടെയും മമതയ്ക്ക് അതില്‍ സ്ഥാനമുണ്ടാകണം.

ഈ രാഷ്ട്രത്തില്‍ ഓരോ പൗരനും രാഷ്ട്രത്തിന്റെ അവകാശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം, രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസം ഉണ്ടാകുകയും വേണം.

തങ്ങളുടെ ഭാവിക്കായുള്ള ഉത്തരവാദിത്തം അഫ്ഗാന്‍ ഏറ്റെടുക്കുമ്പോള്‍ ഐക്യദാര്‍ഢ്യത്തോടെയും പിന്തുണയോടെയും ലോകം അവര്‍ക്കൊപ്പം നില്‍ക്കണം.

ഒരിക്കല്‍പ്പോലും കേട്ടിട്ടില്ലാത്ത അഫ്ഗാനിലെ ഒരു ഗ്രാമത്തില്‍ ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത ജനതയ്ക്കു വേണ്ടി ജീവന്‍ അലിയര്‍പ്പിക്കുന്ന വിദേശിയായ പട്ടാളക്കാരനുവേണ്ടിയും ഒരു ജീവന്‍ രക്ഷിക്കാന്‍ അഫ്ഗാന്‍കാര്‍ നടത്തിയ എണ്ണമറ്റ ജീവത്യാഗങ്ങള്‍ക്കു വേണ്ടിയും നാം അവര്‍ക്കൊപ്പം നില്‍ക്കണം.

നേരത്തെയുള്ള തീവ്രവാദ, ഭീകരവാദ ശക്തികള്‍ പത്തിയുയര്‍ത്തി നില്‍ക്കുന്നതിനൊപ്പം ഇത്തരം നീക്കങ്ങളുടെ പുതിയ മേഘങ്ങള്‍ കൂടി ഉയരുമ്പോള്‍ നാം പരിമിതികള്‍ക്കപ്പുറം അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കാന്‍ തയ്യാറാകണം.

കാരണം അഫ്ഗാനിസ്ഥാന്‍ പോരാടുന്നത് അവരുടെ മാത്രം ഭാവിക്കു വേണ്ടിയല്ല നമുക്കെല്ലാവര്‍ക്കുവേണ്ടിയും ഒപ്പം സുരക്ഷിതമായ ഒരു ലോകത്തിനുവേണ്ടി കൂടിയാണ് അവര്‍ നിലയുറപ്പിക്കുന്നത്.

അഫ്ഗാന്‍ ജനതയുടെ യഥാര്‍ത്ഥ സമ്പത്ത് അവരുടെ നാനാത്വത്തിലും സമ്പന്നമായ പാരമ്പര്യത്തിലും നമുക്ക് അനുഭവവേദ്യമാകുമ്പോഴേ ലോകം കൂടുതല്‍ നല്ലതായിത്തീരുന്നുള്ളൂ.

തദ്ദേശീയരും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളതുമായ അഫ്ഗാന്‍കാര്‍ ഒത്തൊരുമിക്കേണ്ട സമയമാണിത്.

ത്യാഗങ്ങളൊന്നും പാഴായിപ്പോകരുത്.

പ്രതീക്ഷയുടെ നാളങ്ങള്‍ കെട്ടുപോകരുത്.

ഈ ലോകത്തേക്ക് ചുവടുവെയ്ക്കുന്ന ഒരു പെണ്‍കുട്ടിയും അവസര നിഷേധങ്ങളുടെ ഇരുട്ടിലേക്ക് തെന്നിവീഴരുത്.

ഒന്നുകില്‍ തോക്ക് അല്ലെങ്കില്‍ ദൂരദേശത്തൊരു അഭയാര്‍ത്ഥി, ഇവയിലേതെങ്കിലുമൊന്നു തെരഞ്ഞെടുക്കേണ്ട അവസ്ഥയെ ഒരു പുത്രനും അഭിമുഖീകരിക്കേണ്ടിവരരുത്.

ഒരമ്മയും ഈ ലോകത്ത് തന്റെ കുഞ്ഞിനെ വളര്‍ത്താന്‍ ഭയപ്പെടേണ്ടിവരരുത്.

അഫ്ഗാന് ഒരു സുഹൃത്തിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ ഒരു നേതാവിനും തന്റെ സഹോദരനെ നഷ്ടമാകരുത്.

പള്ളിയില്‍ മുട്ടുകുത്തിപ്രാര്‍ഥിക്കുന്ന ഒരാള്‍പോലും മതത്തിന്റെ പേരില്‍ കൊല്ലപ്പെടരുത്.

മുതിര്‍ന്ന ഒരാള്‍ക്കു പോലും ഏറ്റുമുട്ടലുകളിലൂടെ നഷ്ടപ്പെടുത്തിക്കളഞ്ഞ തന്റെ യൗവ്വനത്തിലേക്ക് തിരിഞ്ഞുനോക്കേണ്ട സാഹചര്യമുണ്ടാകരുത്; അത്തരമൊരു അവസ്ഥ തന്റെ പേരക്കിടാങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതു കാണേണ്ടിവരരുത്.

അഫ്ഗാനിലെ ഓരോ യുവാവും തന്റെ ഭാവിയെ വീക്ഷിക്കേണ്ടത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ചുരുക്ക രൂപമായ ഐ.ടിയിലൂടെ ആകണം; അല്ലാതെ ഇന്റര്‍ നാഷണല്‍ ടെററിസത്തിലൂടെ ചുരുക്ക രൂപമായ ഐ.ടിയിലൂടെ ആകരുത്.

21ാം നൂറ്റാണ്ട് ലോകത്തിലെ മറ്റേതൊരാള്‍ക്കും നല്‍കുന്നതിനു തുല്യമായ അവസരങ്ങളും വാഗ്ദാനങ്ങളും അഫ്ഗാന്‍ യുവാക്കള്‍ക്കു നല്‍കുന്നുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ആഴമേറിയ പ്രതിബദ്ധതയാണ്.

നിങ്ങളുടെ സഹനങ്ങളാണ് ഞങ്ങളുടെ വേദന.

നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഞങ്ങളുടെ കടമയാണ്.

നിങ്ങളുടെ ശക്തിയാണ് ഞങ്ങളുടെ വിശ്വാസം.

നിങ്ങളുടെ ധൈര്യമാണ് ഞങ്ങളുടെ പ്രചോദനം,

എല്ലാത്തിലുമുപരി നിങ്ങളുടെ സൗഹൃദം ഞങ്ങള്‍ക്കുള്ള അംഗീകാരമാണ്.

സന്‍ജീര്‍ എന്ന ഹിന്ദി സിനിമയിലെ പ്രസിദ്ധനായൊരു പത്താന്‍ കഥാപാത്രം, ഷേര്‍ഖാന്‍ ഇങ്ങനെ പാടുന്നുണ്ട്: ‘യാരീ ഹെ ഈമാന്‍ മേരാ, യാര്‍ മേരി സിന്തഗി’

സൗഹൃദമാണ് എന്റെ മതവിശ്വാസം, സുഹൃത്താണെന്റെ ജീവിതം എന്നര്‍ഥം.

ഇതുതന്നെയാണ് ഇന്ത്യക്കാരന്റെയും അഫ്ഗാന്‍കാരന്റെയും മതധര്‍മ്മം.

നിങ്ങളുടെ വീടുകളിലേക്കു പ്രതീക്ഷകളും നിങ്ങളുടെ വിദ്യാലയങ്ങളിലേക്ക് പൊട്ടിച്ചിരികളും നിങ്ങളുടെ തെരുവുകളിലേക്ക് ജീവസാന്നിധ്യവും നിങ്ങളുടെ നഗരങ്ങളിലേക്ക് സമൃദ്ധിയും നിങ്ങളുടെ സമൂഹത്തിലേക്ക് ഐക്യവും നിങ്ങളുടെ രാഷ്ട്രത്തിലേക്ക് സമാധാനവും മടങ്ങിയെത്തുമെന്ന് എനിക്ക് തികഞ്ഞ വിശ്വാസമുണ്ട്.

നിങ്ങളുടെ യാത്രയുടെ ഓരോ ചുവടുവെപ്പിലും ഇന്ത്യ നിങ്ങളോടൊപ്പമുണ്ടാകും.

നന്ദി. നിങ്ങള്‍ തന്ന ഈ ബഹുമതിക്കും പ്രത്യേക പരിഗണനയ്ക്കും ഒരിക്കല്‍ക്കൂടി നന്ദി.

നന്ദി.