Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അലഹബാദ് ഹൈക്കോടതിയുടെ നൂറ്റിയമ്പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപനാഘോഷങ്ങളോടനുബന്ധിച്ച് 02.04.2017 ല്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

അലഹബാദ് ഹൈക്കോടതിയുടെ നൂറ്റിയമ്പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപനാഘോഷങ്ങളോടനുബന്ധിച്ച് 02.04.2017 ല്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


വേദിയില്‍ ഉപവിഷ്ടരായിരിക്കുന്ന മഹദ് വ്യക്തികളെ,

അലഹബാദ് ഹൈക്കോടതിയുടെ നൂറ്റിയമ്പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനമാണ് ഇവിടെ നടക്കുന്നത്. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നു വന്ന ഈ ആഘോഷങ്ങള്‍, ഒരു പുതിയ ഇന്ത്യ എന്ന നമ്മുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിനു സഹായകമായ പുതിയ ഊര്‍ജ്ജത്തിനും പുതിയ പ്രചോദനത്തിനും പുതിയ തീരുമാനങ്ങള്‍ക്കുമുള്ള സ്രോതസ്സായി. നീതിന്യായ ലേകത്ത് അലഹബാദ് ഹൈക്കോടതി ഉണ്ടായിട്ട് 150 വര്‍ഷമായിരിക്കുന്നു. നീതിന്യായ മേഖലയില്‍ ഇന്ത്യയുടെ തീര്‍ത്ഥാടന കേന്ദ്രമായി അലഹബാദ് ഇന്ന് മാറിയിട്ടുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരുവാനും നിങ്ങളെ ശ്രവിക്കാനും എന്റെ ചിന്തകള്‍ നിങ്ങളുമായി പങ്കുവയ്ക്കാനും അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുകയും അത് വലിയ ഭാഗ്യമായി കരുതുകയും ചെയ്യുന്നു.

ബഹുമാന്യനായ ചീഫ് ജസ്റ്റിസിന്റെ ഹൃദയത്തില്‍ നിന്നു പുറപ്പെട്ട വാക്കുകള്‍ ഞാന്‍ ശ്രവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വേദന എനിക്കും അനുഭവിക്കാന്‍ കഴിയുന്നു. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യണം എന്നു ഞാന്‍ ചിന്തിക്കുന്നു. ഇന്ത്യയിലെ ജഡ്ജിമാരുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ഈ നേതൃത്വം സഹായകമാകുമെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും ഗവണ്‍മെന്റ് നിങ്ങള്‍ക്കൊപ്പമുണ്ട് എന്നു ഞാന്‍ ഉറപ്പു തരുന്നു. അലഹബാദ് ഹൈക്കോടതിയുടെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ നടന്നപ്പോള്‍ അന്നത്തെ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്‍ ഇവിടെ സന്നിഹിതനാവുകയും അദ്ദേഹത്തിന്റെ ചില ചിന്തകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. അമ്പതു വര്‍ഷം മുമ്പ് അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ഒരു ഖണ്ഡിക ഇവിടെ വായിക്കുവാനും ആ ആശയങ്ങള്‍ ആവര്‍ത്തിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു.

ഡോ.രാധാകൃഷ്ണജി പറയുകുണ്ടായി: ‘നിയമങ്ങള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണ്. അതു ജനങ്ങളുടെ പ്രകൃതവുമായി യോജിച്ചു പോകുന്നതും പരമ്പരാഗത മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതുമാകണം. മാത്രവുമല്ല, ആധുനിക പ്രവണതകളും കാലത്തിന്റെ വെല്ലുവിളികളും കണക്കിലെടുക്കുന്നതുമായിരിക്കണം. നിയമങ്ങള്‍ പുനരവലോകനം ചെയ്യുമ്പോള്‍ ഇതെല്ലാം പരിഗണിക്കണം. എന്തു തരത്തിലുള്ള ഒരു ജീവിതമാണ് നാം ആഗ്രഹിക്കുന്നത്.? എന്താണ് നിയമം? എന്താണ് നിയമത്തിന്റെ ആത്യന്തിക ലക്ഷ്യം? ജനങ്ങളുടെ ക്ഷേമം എന്നാല്‍ സമ്പന്നജനങ്ങളുടെ മാത്രം ക്ഷേമം അല്ല. മറിച്ച് അത് ഈ രാജ്യത്തെ എല്ലാ പൗരന്മാരുടെയും ക്ഷേമമാണ്. ഇതാണ് നിയമത്തിന്റെ ലക്ഷ്യം. അത് നേടാന്‍ നാം അധ്വാനിക്കണം.’

അമ്പതു വര്‍ഷം മുമ്പ് ഡോ.രാധാകൃഷ്ണന്‍ജി ഇതേ മണ്ണില്‍ നിന്നു തന്നെ ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കും ജഡ്ജിമാര്‍ക്കും നല്കിയത് വളരെ അര്‍ത്ഥവത്തായ സന്ദേശമാണ് എന്നു ഞാന്‍ കരുതുന്നു. അതിന് ഇന്നും പ്രസക്തവും ശ്ലാഘനീയവുമാണ്.

നിങ്ങളുടെ തീരുമാനങ്ങള്‍ ശരിയോ തെറ്റോ എന്ന് എങ്ങനെയാണ് ഉറപ്പാക്കുക എന്ന് ഗാന്ധിജി പറയുമായിരുന്നു. എന്താണ് അതിന് മാനദണ്ഡം? അതിനാല്‍ ഗാന്ധിജി ഗവണ്‍മെന്റിനോടു വളരെ കൃത്യമായി തന്നെ പറഞ്ഞിരിക്കുന്നു, തീരുമാനങ്ങള്‍ എടുക്കുന്ന സന്ദര്‍ഭത്തില്‍ വിഷമവൃത്തത്തില്‍പെട്ടാല്‍ അപ്പോള്‍ ഈ രാജ്യത്തെ പാര്‍ശ്വവത്കൃതരായ ആളുകളെ ഓര്‍മ്മിക്കുക. കാരണം നിങ്ങളുടെ തീരുമാനത്തിന്റെ പ്രത്യാഘാതം ആ ജനങ്ങളുടെ ജീവിതത്തിലായിരിക്കും പ്രതിഫലിക്കുക. പ്രത്യാഘാതം അനുകൂലമാണെങ്കില്‍ ആ തീരുമാനവുമായി നിങ്ങള്‍ക്കു മുന്നോട്ടു പോകാം.

എപ്രകാരം ഈ ആശയം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കാം? ഒരു പരിവര്‍ത്തനത്തിന്റെ കാറ്റായി മാറിയേക്കാവുന്ന അതിനെ എങ്ങനെ നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമാക്കാം?

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ഊര്‍ജ്ജം നല്‍കിയതു മുഴുവന്‍ ഈ രാജ്യത്തെ, പ്രത്യേകിച്ച് അലഹബാദിലെ അഭിഭാഷകരും നീതിന്യായ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരുമാണ.് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരം ചെയ്തുകൊണ്ട് അവര്‍ ഈ രാജ്യത്തെ ജനകോടികള്‍ക്ക് ആവേശം പകര്‍ന്നു. ആ തലമുറയിലെ സ്വാതന്ത്ര്യസമര സേനാനികളാണ് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിലേയ്ക്കു വന്നത്, പക്ഷെ അവരില്‍ ഭൂരിഭാഗവും നിയമം പഠിച്ചവരായിരുന്നു, നിയമ പശ്ചാത്തലമുള്ളവരായിരുന്നു. അവരാണ് സ്വാതന്ത്ര സമരത്തെയും, സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇവിടുത്തെ ഭരണ സംവിധാനത്തെയും നയിച്ചത്. രാജ്യം സ്വതന്ത്രമായി കാണുക എന്നത് എല്ലാവരുടെയും സ്വപ്‌നമായിരുന്നു. ഈ സ്വപ്‌നം ഇല്ലായിരുന്നെങ്കില്‍ സ്വാതന്ത്ര്യലബ്ധി അസാധ്യമായിരുന്നേനെ. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലുണ്ടായിരുന്ന സ്വാതന്ത്ര്യ വാഛയെ തട്ടിയുണര്‍ത്തി എന്നതായിരുന്നു ഗാന്ധിജിയുടെ ഒരു പ്രത്യേകത. തന്റെ ജോലിയും സ്വാതന്ത്ര്യം നേടുന്നതിനാണ് എന്നു ഓഫീസിലെ തൂപ്പുകാരന്‍ ചിന്തിച്ചു, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചവരും അങ്ങനെതന്നെ ചിന്തിച്ചു. ഒരാള്‍ ഖദര്‍ വസ്ത്രം ധരിക്കുമ്പോള്‍ അയാള്‍ ചിന്തിച്ചിരുന്നത് അത് രാജ്യത്തിനു വേണ്ടിയാണ് എന്നാണ്. ഓരോ ഇന്ത്യക്കാരന്റെയും വ്യക്തിപരമായ ശേഷിക്കനുസരിച്ച് ഈ ആവേശം അവരില്‍ നിറയ്ക്കാന്‍ ഗാന്ധിജിക്കു സാധിച്ചു. ഇന്നു ഞാന്‍ നില്‍ക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ആവേശം പകര്‍ന്ന ആ അലഹബാദിലാണ്.

ഇന്ന് നാം സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2022 ആകുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ഈ രാജ്യത്തിനു പ്രചോദനം നല്കാന്‍ അലഹബാദിനു സാധിക്കുമോ? സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഈ രാജ്യത്തെ സാധാരണക്കാരെ ആവേശം കൊള്ളിച്ച ആ കഠിനാധ്വാനത്തിന്റെ ആത്മപരിത്യാഗത്തിന്റെ, മനസ്സിനെ കൊളുത്തിട്ടു വലിച്ച വ്യാമോഹത്തിന്റെ കാഴ്ചപ്പാട് ഈ വരുന്ന അഞ്ചു വര്‍ഷം കൊണ്ട് ഇവിടുത്തെ 125 കോടി ജനങ്ങളില്‍ നിറച്ച് 2022 ല്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ ഇന്ത്യയെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമോ? ഓരോ വ്യക്തിക്കും 2022 നെ സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകണം. ഓരോ പൗരനും അത് നടപ്പാക്കിയാല്‍ ഫലം സംബന്ധിച്ച് പിന്നെ ആര്‍ക്കും സംശയിക്കേണ്ടതില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.

നമ്മുടെ 125 കോടി ജനങ്ങളുടെ, സ്ഥാപനങ്ങളുടെ, നമ്മുടെ ഗവണ്‍മെന്റിന്റെ, സമൂഹത്തിന്റെ കരുത്ത് അപാരമാണ്. ഇന്ന് നാം നൂറ്റിയമ്പതാം വാര്‍ഷികാഘോഷങ്ങള്‍ നടത്തുമ്പോള്‍ നാം ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായാലും ഡോ. രാധാകൃഷ്ണന്റെയും മഹാത്മാ ഗാന്ധിയുടെയും തത്വങ്ങള്‍ അനുസരിച്ച് നമ്മുടെ രാജ്യത്തിന്റെ ക്ഷേമത്തിനായി എന്തെങ്കിലും ചെയ്യുന്നതിനുള്ള തീരുമാനം എടുക്കണം. നമ്മുടെ ചീഫ് ജസ്റ്റിസിന്റെ ആ സ്വപ്‌നം അതിന്റെ അഗ്നി നിങ്ങളുടെ ഉള്ളിലും ഉണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. രാജ്യത്ത് ഒരു മാറ്റം കൊണ്ടുവരുന്നതിനുള്ള ഊര്‍ജ്ജമാകാന്‍ ഈ അഗ്നിക്ക് സാധിക്കും. നമ്മുടെ സ്വാതന്ത്ര്യസമര നായകര്‍ കണ്ട ആ സ്വപ്‌നം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കും എന്നൊരു തീരുമാനം സ്വീകരിക്കുന്നതിന് ഞാന്‍ നമ്മുടെ രാജ്യത്തെ എല്ലാ സഹപൗരന്മാരെയും ഈ വേദിയില്‍ നിന്ന് ക്ഷണിക്കുകയാണ് ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ ഒരു അടി വീതം മുന്നോട്ടു വച്ചാല്‍ അതിലൂടെ രാജ്യം 125 കോടി അടി മുന്നേറും എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതാണ് ജനങ്ങളുടെ ശക്തി. കൂടുതല്‍ സക്തി സമാര്‍ജ്ജിക്കാന്‍ ഈ ദിശയില്‍ നാം ശ്രമിക്കണം. നൂറ്റാണ്ട് മാറിയിരിക്കുന്നു.

ഞാന്‍ 2014 ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരിക്കുമ്പോള്‍ ഈ രാജ്യത്തെ അധികം ആളുകള്‍ക്കും എന്നെ അറിയില്ലായിരുന്നു. അന്ന് ഒരു ചെറിയ സമ്മേളനത്തിന് എന്നെ സംഘാടകര്‍ ക്ഷണിച്ചു. അവിടെ മാധ്യമ പ്രവര്‍ത്തകര്‍ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു: ഞാന്‍ എത്ര പുതിയ നിയമങ്ങള്‍ രൂപീകരിക്കും എന്ന് എനിക്കറിയില്ല, പക്ഷെ പ്രധാനമന്ത്രിയായാല്‍ തീര്‍ച്ചയായും ഒരു ദിവസം ഒരു നിയമം വീതം ഞാന്‍ റദ്ദാക്കും. കാരണം സാധാരണക്കാരുടെ മേല്‍ ഗവണ്‍മെന്റ് ചുമത്തിയിരിക്കുന്ന ഈ നിയമ ഭാരം ലഘൂകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എങ്ങിനെ സാധിച്ചു എന്ന് ചീഫ് ജസ്റ്റീസ് വരെ അത്ഭുതപ്പെടുകയാണ്. ഈ അമിതഭാരം ലഘൂകരിക്കുന്നതിനെ കുറിച്ച് ഗവണ്‍മെന്റും ചിന്തിക്കുകയായിരുന്നു. ഇന്ന് എനിക്ക് സന്തോഷമുണ്ട്, അധികാരത്തിലെത്തിയതിനു ശേഷം ഒരു ദിവസം ഒരു നിയമം എന്ന നിരക്കില്‍ ഇതുവരെ ഏകദേശം 1200 നിയമങ്ങള്‍ ഞാന്‍ റദ്ദാക്കി കഴിഞ്ഞു. ലളിതവും ലഘുവുമായ നിയമങ്ങള്‍ നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമമാക്കും. ഇതു നേടുന്നതിന്, നിലവിലുള്ള സാങ്കേതിക വിദ്യ വളരെ അനിവാര്യമാണ്. ഇപ്പോള്‍ തന്നെ ചീഫ് ജസ്റ്റിസ് പറയുകയായിരുന്നു, ഇപ്പോള്‍ രേഖകളുടെയൊന്നും ആവശ്യമില്ല, ഒരു നിമിഷാര്‍ധത്തിനുള്ളില്‍ ഫയല്‍ നീങ്ങി കഴിഞ്ഞിരിക്കും. ഡിജിറ്റല്‍ ഇന്ത്യ സംരംഭം വഴി, വിവരസാങ്കേതിക വിദ്യ വഴി ഗവണ്‍മെന്റ് നീതി ന്യായ വകുപ്പിനെ കൂടുതല്‍ ശാക്തീകരിച്ചിരിക്കുന്നു. ജോലി വളരെ ലഘൂകരിക്കപ്പെട്ടു. ഓരോ കേസിലും അതിസൂക്ഷ്മമായി മണിക്കൂറുകളോളം നിയമപുസ്തകങ്ങള്‍ പഠിക്കേണ്ട ഒരു കാലം ജഡ്ജിമാര്‍ക്ക് ഉണ്ടായിരുന്നു.

ഇന്നത്തെ അഭിഭാഷകര്‍ക്ക് അത്രയൊന്നും കഠിനാധ്വാനം ചെയ്യേണ്ടതില്ല. അവര്‍ക്ക് ഗൂഗിള്‍ ഗുരുവിനോട് ചേദിക്കേണ്ടതേയുള്ളു. ഗൂഗിള്‍ ഗുരു അപ്പോള്‍ തന്നെ ഉത്തരം നല്‍കും. സാങ്കേതിക വിദ്യ എല്ലാം ലളിതവല്‍ക്കരിച്ചിരിക്കുന്നു. വിവര സാങ്കേതിക വിദ്യയിലൂടെ വാദങ്ങളുടെ നിലവാരം മികവുറ്റതാക്കാന്‍ അഭിഭാഷക സമൂഹത്തിനു മൊത്തമായി കരുത്ത് ലഭിച്ചിരിക്കുന്നു. എല്ലാ വാദങ്ങള്‍ക്കും ഇന്നു സാങ്കേതിക വിദ്യയുടെ പിന്‍ബലമുണ്ട്. അത് വാദങ്ങള്‍ക്കു മൂര്‍ച്ചയും നിലവാരവും നല്‍കും, പ്രശ്‌നങ്ങള്‍ പരിഹരിക്കും. ന്യായാധിപന്റെ മുമ്പാകെയുള്ള വാദങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ചയുണ്ടായുമ്പോള്‍ സത്യം കണ്ടെത്തുന്നതിന് പിന്നെ വലിയ കാലതാമസം ഉണ്ടാവില്ല. ഇത് നീതിന്യായ പ്രക്രിയയെ വേഗത്തിലാക്കും. എപ്രകാരമാണ് ഓരോ ഘട്ടത്തിലും സാങ്കേതിക വിദ്യ ഉപയോഗിക്കുക. ?

ഇപ്പോള്‍ കോടതിയില്‍ പോകുന്ന ദിസവും മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കുകയാണ് ചെയ്യുക. ഇതൊക്കെ ഇനി എസ്എംഎസ് വഴി നല്കി തുടങ്ങുന്നത് എന്നാണ്.?

ഒരു ഉദ്യോഗസ്ഥന്‍ ഏതെങ്കിലും നഗരത്തില്‍ ജോലി ചെയ്യുന്നു എന്നു വിചാരിക്കുക. അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമുള്ള ഒരു കേസ് കോടതിയില്‍ വരുന്നു എന്നും വിചാരിക്കുക. പക്ഷെ ഇതിനിടെ അദ്ദേഹത്തിന് സ്ഥലം മാറ്റമായി. കേസിന് ഹാജരാകാന്‍ എന്തിന് അദ്ദേഹം അവധിയെടുത്ത് പഴയ നഗരത്തില്‍ കോടതിയില്‍ എത്തണം. ഇവിടെ വിഡിയോ കോണ്‍ഫറണ്‍സിംങ് എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൂടെ.? വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കും. ഇത്തരത്തില്‍ അവരുടെ സമയം ഗവണ്‍മെന്റിന് ഉപയോഗപ്പെടുത്താന്‍ സാധിക്കും. തടവുകാരെ കോടതിയില്‍ ഹാജരാക്കുന്ന നടപടിക്രമം എല്ലാവര്‍ക്കും അറിയാം. എത്ര ഭാരിച്ച തുകയാണ് അവരുടെ സുരക്ഷയ്ക്കും മറ്റുമായി ദിവസവും ചെലവാക്കുന്നത്.

ഇപ്പോള്‍ യോഗിജി അധികാരത്തില്‍ വന്നിരിക്കുന്നു. അനാവശ്യ ചെലവുകള്‍ ഇനി ഒഴിവാക്കണം. തടവറകളെയും കോടതികളെയും വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ ബന്ധിപ്പിച്ചാല്‍ ഈ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും അത്രയും സമയം ലാഭിക്കാനും സാധിക്കും. ഈ നടപടിക്രമങ്ങള്‍ മുഴുവന്‍ നമുക്ക് ലഘൂകരിക്കാം. നമ്മുടെ നീതിന്യായ വകുപ്പിലുടനീളം വിവര സാങ്കേതിക വിദ്യയുടെ പൂര്‍ണ പ്രയോജനം ലഭ്യമാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പരിശ്രമിക്കുന്നതാണ്. അതിനു മുന്‍ഗണന നല്കുന്നതായിരിക്കും. രാജ്യത്തെ ഭാവി നീതിന്യായ വകുപ്പിനു വേണ്ടി പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ പുതിയ തലമുറയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സാങ്കേതിക വിദ്യയുടെ സഹോയത്തോടെ അവര്‍ രാജ്യത്തെ നീതി ന്യായ വകുപ്പിനെ ശാക്തീകരിക്കട്ടെ. സാങ്കേതിക വിദ്യയുടെയും കണ്ടു പിടിത്തങ്ങളുടെയും സഹായത്തോടെ രാജ്യത്തെ നീതിന്യായ നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു. നാലു വശങ്ങളില്‍ കൂടിയും നാം ശ്രമിക്കുകയാണെങ്കില്‍ നമുക്കു പരസ്പരം സഹായിക്കാന്‍ സാധിക്കും. നാം ആഗ്രഹിക്കുന്ന ഫലം നേടാനും സാധിക്കും, തീര്‍ച്ച.

ഒരിക്കല്‍ കൂടി ദിലീപ്ജിക്കും അദ്ദേഹത്തിന്റെ സംഘത്തിനും ബഹുമാന്യരായ ജഡ്ജിമാര്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും 150 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ യാത്രയുടെ ആശംസകള്‍ അറിയിക്കുന്നു. നാമെല്ലാവരും 2022 ല്‍ വരാനിരിക്കുന്ന സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷിക സ്വപ്‌നങ്ങള്‍ ലക്ഷ്യമാക്കി മുന്നേറുമെന്നും ആ തീരുമാനങ്ങള്‍ നിറവേറ്റുന്നതിന് സാധ്യമാകുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിന് നാം കഠിനമായി അധ്വാനിക്കണം. പുതിയ തലമുറയുടെ പുതിയ ഇന്ത്യയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നാം നടത്തണം. ഈ പ്രതീക്ഷയോടെ നിങ്ങളോടുള്ള കൃതജ്ഞത മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഉപസംഹരിക്കുന്നു.

നിങ്ങള്‍ക്കു നന്ദി.