Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അസംഗഢില്‍ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയ്ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു

അസംഗഢില്‍ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയ്ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു


 

പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയ്ക്ക് ഉത്തര്‍പ്രദേശിലെ അസംഗഢില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു.
ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തിയ വലിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ, സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലെ പുതിയ ഒരു അധ്യായമാണ് ഇതെന്നു പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തിനു പകരുന്ന നേതൃത്വത്തെ പ്രകീര്‍ത്തിച്ച അദ്ദേഹം, വികസനത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാനാണു സംസ്ഥാന ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ഉന്നതിക്കായി സംസ്ഥാന ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏതൊക്കെ പട്ടണങ്ങളിലൂടെയും നഗരങ്ങളിലൂടെയും കടന്നുപോകുമോ അവിടങ്ങളിലൊക്കെ പരിവര്‍ത്തനം സാധ്യമാക്കാന്‍ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ സഹായകമാകുമെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഡെല്‍ഹിയില്‍നിന്നു ഘാസിപ്പൂരിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും പാത സഹായകമാകും. എക്‌സ്പ്രസ് വേയ്ക്കരികില്‍ പുതിയ വ്യവസായങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാധ്യതകളേറെയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളുടെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിക്കാന്‍ പാത സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാലത്തു വികസനത്തിന് കണക്ടിവിറ്റി അത്യാവശ്യമാണെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. നാലു വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശിലെ ഹൈവേ ശൃംഖല ഇരട്ടിച്ചതായി അദ്ദേഹം വ്യക്തമാക്കി. വ്യോമഗതാഗതവും ജലഗതാഗതവും മെച്ചപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖല വികസനത്തിന്റെ ഇടനാഴിയാക്കി മാറ്റാന്‍ ശ്രമം നടത്തിവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന വീക്ഷണം ആവര്‍ത്തിച്ച പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ മേഖലയുടെ സമീകൃത വികസനത്തിന് ഊന്നല്‍ നല്‍കി. ഡിജിറ്റല്‍ കണക്ടിവിറ്റിയെക്കുറിച്ചു പരാമര്‍ശിക്കവേ, ഇതുവരെ ഒരു ലക്ഷം പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമായെന്നും മൂന്നു ലക്ഷം പൊതു സേവന കേന്ദ്രങ്ങള്‍ ജനജീവിതം സുഖകരമാക്കിത്തീര്‍ക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
പി.എം. ആവാസ് യോജന, പി.എം. ഗ്രാമസഡക് യോജന, കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റു ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വികസന പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്കു ഗുണകരമാകുംവിധം ഖാരിഫ് വിളകളുടെ തറവില അടുത്തിടെ വര്‍ധിപ്പിച്ചത് അദ്ദേഹം ഓര്‍മിപ്പിച്ചു.
മുത്തലാഖില്‍നിന്നു മുസ്ലീം സ്ത്രീകള്‍ക്കു സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമം റദ്ദാക്കിയെടുക്കുന്നതിനായി ചില ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി വിമര്‍ശിച്ചു. ഈ നിയമം യാഥാര്‍ഥ്യമാക്കാന്‍ ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഗവണ്‍മെന്റിനും ഉത്തര്‍പ്രദേശ് സംസ്ഥാന ഗവണ്‍മെന്റിനും പരമപ്രധാനം രാജ്യവും ജനതയുമാണെന്നു പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു.
മേഖലയിലെ നെയ്ത്തുകാരുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്‍മെന്റ് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക യന്ത്രങ്ങള്‍, കുറഞ്ഞ പലിശയ്ക്കുള്ള വായ്പകള്‍, വാരണാസിയില്‍ വാണിജ്യകേന്ദ്രം എന്നിവ ലഭ്യമാക്കിയതു പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഈ മേഖലയ്ക്കായി സംസ്ഥാന ഗവണ്‍മെന്റ് ചെയ്ത കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.