പിഎം ഇന്ത്യ
ന്യൂഡൽഹിയിലെ ‘സേവാ തീർത്ഥി’ൽ ഇന്ന്, വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിതരായ 2024 ബാച്ചിലെ 183 ഐ.എ.എസ് ഓഫീസർ ട്രെയിനികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു .
യുവ ഓഫീസർ ട്രെയിനികൾ തങ്ങളുടെ ഫീൽഡ് പരിശീലനത്തിൽ നിന്നും മന്ത്രാലയങ്ങളിലെ സേവനത്തിൽ നിന്നുമുള്ള അനുഭവങ്ങൾ പങ്കുവെച്ചു. ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്, രണ്ട് വർഷത്തെ ഫീൽഡ് അനുഭവങ്ങൾക്കും ഭരണപരമായ പഠനങ്ങൾക്കും ശേഷം, അവർ ഇപ്പോൾ ഒരു നിർണ്ണായക ഘട്ടത്തിലാണ് നിൽക്കുന്നത് എന്നാണ്; ഇവിടെ അവർ എടുക്കുന്ന തീരുമാനങ്ങൾ അവരുടെ സ്വന്തം കരിയറിനെ മാത്രമല്ല, മറിച്ച് കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഭാവിയെക്കൂടിയാണ് രൂപപ്പെടുത്തുക. യഥാർത്ഥ ജീവിതസാഹചര്യങ്ങളെ സത്യസന്ധതയോടും സംവേദനക്ഷമതയോടും പ്രതിബദ്ധതയോടും കൂടി കൈകാര്യം ചെയ്യുന്നതിലൂടെയാണ് പൊതുസേവനത്തിന്റെ യഥാർത്ഥ പരീക്ഷണം ആരംഭിക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ദൃഢമായ ലക്ഷ്യബോധത്തോടെയും നവീകരണ ചിന്തയോടെയും ജനകേന്ദ്രീകൃത ഭരണത്തിലൂടെയും രാഷ്ട്രനിർമ്മാണത്തിനായി സ്വയം സമർപ്പിക്കാൻ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഓരോ ഭരണപരമായ ഫയലിന് പിന്നിലുമുള്ള മാനുഷികമായ സ്വാധീനത്തെക്കുറിച്ച് എപ്പോഴും ഓർമ്മയുണ്ടാകണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഓരോ ഫയലും പ്രതിനിധീകരിക്കുന്നത് എണ്ണമറ്റ പൗരന്മാരുടെ പ്രതീക്ഷകളെയും ആശങ്കകളെയും ജീവിതങ്ങളെയും ആണെന്ന് അദ്ദേഹം പറഞ്ഞു. “നാഗ്രിക് ദേവോ ഭവ” എന്ന മന്ത്രം ഊന്നിപ്പറഞ്ഞുകൊണ്ട്, എടുക്കുന്ന ഓരോ തീരുമാനത്തിന്റെയും കേന്ദ്രസ്ഥാനത്ത് ജനങ്ങളെ പ്രതിഷ്ഠിക്കണമെന്നും ഭരണനിർവഹണം എപ്പോഴും സഹാനുഭൂതിയുള്ളതും, ജനങ്ങളോട് പ്രതികരിക്കുന്നതും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഏകോപിത ഭരണ സമീപനത്തിനായി ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, പ്രധാനപ്പെട്ട വികസന വെല്ലുവിളികളെ അതാത് വകുപ്പുകൾ മാത്രമായി വേറിട്ടു നിന്ന് പരിഹരിക്കാൻ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞു. അർത്ഥവത്തായതും ശാശ്വതവുമായ ഫലങ്ങൾ കൈവരിക്കുന്നതിന് വിവിധ വകുപ്പുകൾ തമ്മിലുള്ള ഫലപ്രദമായ ഏകോപനം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വികസിത ഭാരതം 2047’ എന്ന ദീർഘവീക്ഷണം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, വരും ദശകങ്ങളിലെ ഓരോ നയപരമായ തീരുമാനങ്ങളും ഭരണപരമായ തീരുമാനങ്ങളും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുന്നതായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ, ഉൽപ്പാദന മേഖലയിലെ വളർച്ച, ഊർജ്ജ സുരക്ഷ, യുവാക്കൾക്കായി അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയാണ് ഇന്ന് ഇന്ത്യയുടെ മുൻഗണനകളിൽ ഉൾപ്പെടുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഭരണനിർവഹണത്തിലുണ്ടായ വലിയ മാറ്റത്തെക്കുറിച്ച് അടിവരയിട്ടു പറഞ്ഞ പ്രധാനമന്ത്രി, ഭരണം എന്നത് വെറും ‘നടപടിക്രമങ്ങളെ കേന്ദ്രീകരിച്ചുള്ള മാതൃകയിൽ’ നിന്നും ‘ഫലപ്രാപ്തി ലക്ഷ്യമാക്കിയുള്ള സമീപനത്തിലേക്ക്’ മാറിയതായി ചൂണ്ടിക്കാട്ടി. സേവന വിതരണം മെച്ചപ്പെടുത്തുന്നതിലും, പൗരന്മാർക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുന്നതിലും ഡിജിറ്റൽ ഭരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതികവിദ്യ എന്നിവയ്ക്കുള്ള വർദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
ഡാറ്റാ അധിഷ്ഠിത ഭരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഡാറ്റാകളെ(വിവരങ്ങളെ ,data) വെറും അക്കങ്ങളായിട്ടല്ല കാണേണ്ടതെന്നും, മറിച്ച് അത് ദശലക്ഷക്കണക്കിന് ജനങ്ങളുടെ കൂട്ടായ ജീവിതത്തിന്റെയും വെല്ലുവിളികളുടെയും പ്രതീക്ഷകളുടെയും പ്രതിഫലനമാണെന്നും പറഞ്ഞു. പ്രഖ്യാപിക്കുന്ന നയങ്ങൾ താഴേത്തട്ടിൽ ഫലപ്രദമായി നടപ്പിലാകുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ നിരന്തരം വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകൾക്കുള്ള വർദ്ധിച്ചുവരുന്ന പങ്കും പ്രധാനമന്ത്രി എടുത്തുപറഞ്ഞു; നിലവിലെ ബാച്ചിന്റെ 40 ശതമാനത്തിലധികം വനിതാ ഉദ്യോഗസ്ഥരാണെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രനിർമ്മാണത്തിനായി തങ്ങൾ നൽകുന്ന സംഭാവനകളെക്കുറിച്ച് നിരന്തരം സ്വയം വിലയിരുത്താനും, വഹിക്കുന്ന പദവികളിൽ നിന്നല്ല, മറിച്ച് നേടിയെടുക്കുന്ന തിട്ടപ്പെടുത്താവുന്ന ഫലങ്ങളിൽ നിന്ന് സംതൃപ്തി കണ്ടെത്താനും യുവ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അവരുടെ ഊർജ്ജവും പ്രതിഭയും സമർപ്പണബോധവും ഇന്ത്യയുടെ വികസന പ്രയാണത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
കേന്ദ്ര സഹമന്ത്രി (പേഴ്‌സണൽ) ശ്രീ ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ പി. കെ. മിശ്ര, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി-2 ശ്രീ ശക്തീകാന്ത ദാസ്, കാബിനറ്റ് സെക്രട്ടറി ശ്രീ ടി.വി. സോമനാഥൻ, ഡി.ഒ.പി.ടി (DoPT) സെക്രട്ടറി ശ്രീമതി രചന ഷാ, എൽ.ബി.എസ്.എൻ.എ.എ (LBSNAA) ഡയറക്ടർ ശ്രീ ശ്രീറാം തരണി കാന്തി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഈ സംവാദത്തിൽ പങ്കെടുത്തു.
***
SK