Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആദിയോഗി ശിവന്റെ 112 അടി ഉയരമുള്ള പ്രതിമ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ആദിയോഗി ശിവന്റെ 112 അടി ഉയരമുള്ള പ്രതിമ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ആദിയോഗി ശിവന്റെ 112 അടി ഉയരമുള്ള പ്രതിമ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഈ വിശിഷ്ടമായ സദസ്സിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.

അതും, വിശേഷപ്പെട്ട മഹാശിവരാത്രി നാളില്‍.

പല ആഘോഷങ്ങളുമുണ്ട്; എന്നാല്‍ ഇത് ‘മഹാ’ എന്നു തുടക്കമുള്ള പേരോടു കൂടിയതാണ്.
പല ദേവന്‍മാരും ഉണ്ട്. എന്നാല്‍ മഹാദേവന്‍ ഒന്നേയുള്ളൂ.

പല മന്ത്രങ്ങളും ഉണ്ട്; എന്നാല്‍ ശിവഭഗവാനുമായി ബന്ധപ്പെട്ട മന്ത്രം മഹാ മൃത്യുഞ്ജയി മന്ത്രമാണ്.

അതത്തോളമാണ് ശിവഭഗവാന്റെ പെരുമ.

ഇരുട്ടിനെയും അനീതിയെയും മറികടക്കാനായി ദൈവികമായ ഐക്യപ്പെടലിന്റെ പ്രതീകമാണു മഹാശിവരാത്രി.

അതു നമ്മെ ധൈര്യശാലികളായിരിക്കാനും നന്മയ്ക്കായി പോരാടാനും പ്രചോദിപ്പിക്കുന്നു.
അതു തണുപ്പില്‍നിന്നു ചേതനയാര്‍ന്ന വസന്തത്തിലേക്കും പ്രകാശത്തിലേക്കുമുള്ള കാലാവസ്ഥാ മാറ്റത്തെ കുറിക്കുന്നു.

രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്നതാണ് മഹാശിവരാത്രി ആഘോഷങ്ങള്‍. പ്രകൃതിയെ സംരക്ഷിക്കണമെന്നും പാരിസ്ഥിതിക ചുറ്റുപാടുകള്‍ക്ക് അനുസരിച്ചു മാത്രമേ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാവൂ എന്നുമുള്ള ജാഗ്രതയുടെ പ്രതീകം കൂടിയാണിത്.
എന്റെ സംസ്ഥാനമായ ഗുജറാത്ത് സോമനാഥന്റെ നാടാണ്. ജനങ്ങളുടെ അഭ്യര്‍ഥനയും സേവനം ചെയ്യാനുള്ള താല്‍പര്യവുമാണ് എന്നെ വിശ്വനാഥന്റെ നാടായ കാശിയിലേക്ക് എത്തിച്ചത്.
സോമനാഥ് മുതല്‍ വിശ്വനാഥ് വരെയും കേദാര്‍നാഥ് മുതല്‍ രാമേശ്വരം വരെയും കാശി മുതല്‍ നാം സമ്മേളിച്ചിരിക്കുന്ന കോയമ്പത്തൂര്‍ വരെയും എന്നു വേണ്ട, എവിടെയും ശിവ ഭഗവാന്‍ ഉണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കോടിക്കണക്കിന് ഇന്ത്യക്കാരെ എന്ന പോലെ, മഹാശിവരാത്രി ആഘോഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാനും ആഹ്ലാദവാനാണ്.
നാം സമുദ്രത്തിലെ നീര്‍ത്തുള്ളികള്‍ മാത്രമാണ്.

നൂറ്റാണ്ടുകളായി ഓരോ കാലത്തും സമയത്തും എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്തത്ര ഭക്തര്‍ ജീവിച്ചിട്ടുണ്ട്.

അവര്‍ വിവിധ സ്ഥലങ്ങളില്‍നിന്നുള്ളവരാണ്.

അവരുടെ ഭാഷകള്‍ വ്യത്യസ്തമായിരിക്കാം. പക്ഷേ, ദൈവികതയെക്കുറിച്ച് അവരെല്ലാം മോഹിക്കുന്നത് ഒന്നു തന്നെയാണ്.

ഈ ആഗ്രഹം ഓരോ മനുഷ്യഹൃദയത്തിലും തുടിക്കുന്നു. അവരുടെ കവിതയും അവരുടെ സംഗീതവും അവരുടെ സ്‌നേഹവും ഭൂമിയെ കുതിര്‍ത്തിരിക്കുന്നു.

112 അടി ഉയരമുള്ള ഈ ആദിയോഗിയുടെ മുഖത്തിനും യോഗേശ്വര ലിംഗത്തിനും മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രപഞ്ചത്തിലെ എല്ലാവരെയും വലയം ചെയ്തുകൊണ്ടുള്ള മഹത്തായ ഒരു സാന്നിധ്യം നാം അനുഭവിക്കുന്നു.

വരുംകാലങ്ങളില്‍, ഈ പ്രദേശം എല്ലാവര്‍ക്കും പ്രചോദനമേകും. അനശ്വരമായ സത്യത്തെ അറിയാനുള്ള ഇടമായി ഇതു മാറും.

എല്ലാവരെയും ശിവമയമാക്കിത്തീര്‍ക്കാന്‍ ഈ സ്ഥലം പ്രചോദനമായിത്തീരും. എല്ലാവരെയും കൂടെനിര്‍ത്തുന്ന ശിവഭഗവാന്റെ രീതിയെ ഇത് ഓര്‍മിപ്പിക്കും.

ഇപ്പോഴത്തെ സാഹചര്യത്തില്‍, യോഗ വളരെയധികം മുന്നോട്ടുവന്നുകഴിഞ്ഞു.

പല നിര്‍വചനങ്ങളോടുകൂടിയതും വ്യത്യസ്തതയാര്‍ന്നതുമായ യോഗ പഠന രീതികളും യോഗ ചെയ്യുന്നതിനുള്ള വ്യത്യസ്തമായ രീതികളും നിലവിലുണ്ട്.

അതാണു യോഗയുടെ ഭംഗി. അതു പുരാതനമാണ്; ആധുനികവുമാണ്. അതു ശാശ്വതമാണ്; മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതും ആണ്.

യോഗയുടെ ഭാവത്തിനു മാറ്റം വന്നിട്ടില്ല.

ഈ ഭാവം സംരക്ഷിക്കപ്പെടേണ്ടതാണ്.

അല്ലാത്തപക്ഷം, യോഗയുടെ ആത്മാവും ഭാവവും തിരിച്ചറിയാന്‍ പുതിയ തരം യോഗ നാം കണ്ടുപിടിക്കേണ്ടതായിവരും.

ജീവനില്‍നിന്നു ശിവത്തിലേക്കുള്ള പരിണാമത്തിന്റെ വേഗം വര്‍ധിപ്പിക്കുന്ന ഉല്‍പ്രേരകമാണ് യോഗ.

हमारे यहां कहा गया है – यत्र जीव: तत्र शिव:

जीव से शिव की यात्रा, यही तो योग है।

യോഗ പരിശീലിക്കുന്നതിലൂടെ ഏകത്വത്തിന്റെ ഭാവം സൃഷ്ടിക്കപ്പെടുന്നു- മനസ്സിന്റെയും ശരീരത്തിന്റെയും ബുദ്ധിയുടെയും ഏകത്വം.

നമ്മുടെ കുടുംബങ്ങളുമായുള്ള ഏകത്വം; നാം ഭാഗമായുള്ള സമൂഹവുമായുള്ള ഏകത്വം; മറ്റു മനുഷ്യരുമായുള്ള ഏകത്വം, പക്ഷികളുമായും മൃഗങ്ങളുമായും മരങ്ങളുമായും ഈ സുന്ദരമായ ഗ്രഹത്തില്‍ നാം ആരോടൊക്കെ ഒപ്പമാണോ കഴിയുന്നത് അവരൊക്കയുമായുള്ള ഏകത്വമാണു യോഗ. ‘എന്നില്‍’നിന്നു ‘നമ്മി’ലേക്കുള്ള യാത്രയാണു യോഗ.

व्‍यक्ति से समस्‍ती तक ये यात्रा है। मैं से हम तक की यह अनुभूति, अहम से वयम तक का यह भाव-विस्‍तार, यही तो योग है।
സമാനതകളില്ലാത്ത വൈജാത്യങ്ങളുടെ നാടാണ് ഇന്ത്യ. ഇന്ത്യയുടെ വൈവിധ്യം കാണാനും കേള്‍ക്കാനും അനുഭവിക്കാനും തൊട്ടറിയാനും രുചിച്ചറിയാനും സാധിക്കും.

വൈജാത്യം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായിരുന്നു എന്നു മാത്രമല്ല, അത് ഇന്ത്യയെ ഒരുമിപ്പിക്കുകയും ചെയ്യുന്നു.

ശിവ ഭഗവാനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ത്തന്നെ അനുഭവപ്പെടുക കരുത്തുറ്റ ഹിമാലയത്തിലുള്ള ദേവന്റെ പ്രൗഢമായ സാന്നിധ്യമാണ്. പാര്‍വതീദേവിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നാം വിശാലമായ സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ട സുന്ദരമായ കന്യാകുമാരിയെക്കുറിച്ച് ഓര്‍ത്തുപോകും. ശിവപാര്‍വതീ സംഗമം ഹിമാലയവും സമുദ്രങ്ങളുമായുള്ള സംഗമമാണ്.

ഇനി, ഏകത്വത്തിന്റെ സന്ദേശം എങ്ങനെയാണു പ്രകടിതമാകുന്നതെന്നു നോക്കൂ:
ശിവഭഗവാന്റെ കഴുത്തിനു ചുറ്റും പാമ്പുണ്ട്. ഗണേശഭഗവാന്റെ വാഹനം എലിയാണ്. പാമ്പും എലിയും തമ്മിലുള്ള ശത്രുതാപരമായ ബന്ധത്തെക്കുറിച്ചു നമുക്കറിയാം. എന്നാല്‍, അവ ഒരുമിച്ചുകഴിയുന്നു.

അതുപോലെത്തന്നെ, കാര്‍ത്തികേയന്റെ വാഹനം മയിലാണ്. മയിലുകളും പാമ്പുകളും തമ്മില്‍ വലിയ ശത്രുത ഉണ്ടാകേണ്ടതാണ്. എന്നാല്‍, അവയും ഒരുമിച്ചുജീവിക്കുന്നു.

ശിവഭഗവാന്റെ കുടുംബം വൈജാത്യങ്ങള്‍ നിറഞ്ഞതും അതേസമയം സ്വരച്ചേര്‍ച്ചയും ഏകത്വവും നിമിത്തം ശ്രദ്ധേയവുമാണ്.

വൈജാത്യം നമുക്കു കലഹത്തിനുള്ള കാരണമായിത്തീരുന്നില്ല. നാം വൈജാത്യത്തെ പൂര്‍ണമനസ്സോടെ സ്വീകരിക്കുന്നു.

എവിടെ ദേവനോ ദേവിയോ ഉണ്ടോ, അവിടെ ഒരു മൃഗമോ പക്ഷിയോ മരമോ ഉണ്ടായിരിക്കും എന്നതു നമ്മുടെ സംസ്‌കാരത്തിന്റെ ഒരു സവിശേഷതയാണ്.

ദേവനെ അഥവാ ദേവിയെ ആരാധിക്കുന്ന അതേ വികാരത്തോടെ മൃഗത്തെയും പക്ഷിയെയും മരത്തെയും ആരാധിച്ചുപോരുന്നു. പ്രകൃതിയെ ആദരിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുന്നതിന് ഇതിലും നല്ല വഴിയില്ല. ദൈവത്തിനു സമാനമാണു പ്രകൃതി എന്നു ശക്തമായി സ്ഥാപിക്കുക വഴി നമ്മുടെ പൂര്‍വികര്‍ ദീര്‍ഘദര്‍ശികളാണെന്നു തെളിയിച്ചു.

നമ്മുടെ വേദങ്ങള്‍ പറയുന്നു: एकमसत, विप्रा: बहुधा वदन्ति

സത്യം ഒന്നേയുള്ളൂ, സന്ന്യാസിമാര്‍ അതിനു പല പേരുകള്‍ നല്‍കി.

കുട്ടിക്കാലം മുതല്‍ ഈ ധര്‍മത്തിന് അനുസൃതമായി ജീവിക്കുന്നതുകൊണ്ടാണ് നമ്മില്‍ സ്വാഭാവികമായിത്തന്നെ അനുകമ്പ, ദയ, സാഹോദര്യം, ഒരുമ എന്നിവ വികസിച്ചുവരുന്നത്.
ഈ മുല്യങ്ങള്‍ക്കായാണു നമ്മുടെ പൂര്‍വികര്‍ ജീവിക്കുകയും മരിക്കുകയും ചെയ്തത്.
ഈ ധര്‍മമാണ് ഇന്ത്യയുടെ സംസ്‌കാരത്തെ നൂറ്റാണ്ടുകളോളം സജീവമാക്കി നിലനിര്‍ത്തിയത്.
എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള ചിന്തകളെയും ആശയങ്ങളെയും ഉള്‍ക്കൊള്ളത്തക്കവിധം തുറന്നതായിരിക്കണം നമ്മുടെ മനസ്സ്, എപ്പോഴും. നിര്‍ഭാഗ്യവശാല്‍, സ്വന്തം അജ്ഞത മറച്ചുവെക്കാനായി കടുത്ത നിലപാടെടുക്കുകയും പുതിയ ആശയങ്ങളെയും അനുഭവങ്ങളെയും സ്വാഗതം ചെയ്യാനുള്ള സാധ്യതകള്‍ അടയ്ക്കുകയും ചെയ്യുന്ന ഒരു ചെറു ന്യൂനപക്ഷമുണ്ട്.
പുരാതനമാണെന്ന ഒറ്റക്കാരണത്താല്‍ ഒരു ആശയത്തെ തള്ളുന്നതു വളരെയധികം ദോഷകരമായേക്കാം. മഹത്തായ ആശയങ്ങളെ അപഗ്രഥിക്കുകയും മനസ്സിലാക്കുകയും യുവതലമുറയ്ക്കു മനസ്സിലാകുന്ന വിധത്തില്‍ അവതരിപ്പിക്കപ്പെടുകയും വേണം.

സ്ത്രീശാക്തീകരണമില്ലാതെ മനുഷ്യപുരോഗതി അസാധ്യമാണ്. സ്ത്രീകളുടെ പുരോഗതിയല്ല ഇനി വിഷയം; സ്ത്രീകള്‍ നയിക്കുന്ന പുരോഗതിയാണ്.

നമ്മുടെ സംസ്‌കൃതിയില്‍ എത്രയോ ദേവിമാര്‍ ആരാധിക്കപ്പെട്ടുപോരുന്നു.

വടക്കായാലും തെക്കായാലും കിഴക്കായാലും പടിഞ്ഞാറായാലും സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളെ നയിച്ചിട്ടുള്ള എത്രയോ സന്ന്യാസിനിമാരുടെ നാടാണ് ഇന്ത്യ.

അവര്‍ പതിവുരീതികളെ തകിടംമറിക്കുകയും അതിര്‍വരമ്പുകള്‍ ലംഘിക്കുകയും അതുവഴി പുതിയ പാതകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ളവരാണ്.

ഇന്ത്യയില്‍ नारी तू नारायणी, नारी तू नारायणी എന്നു നാം പറയാറുണ്ടെന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു കൗതുകം തോന്നുന്നുണ്ടാകും. ദൈവികതയുടെ പ്രകടീകരണമാണു സ്ത്രീ.

പുരുഷന്‍മാരുടെ കാര്യത്തില്‍ നാം പറയും: नर तू करनी करे तो नारायण हो जाए ഒരു പുരുഷന്‍ നല്ല കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ അവന്‍ ഈശ്വരത്വം പ്രാപിക്കുമെന്ന്.

വ്യത്യാസം മനസ്സിലായോ? സ്ത്രീകള്‍ക്കുള്ള ദൈവിക പദവി വ്യവസ്ഥകള്‍ ഇല്ലാത്തതാണ്- नारी तू नारायणी അതേസമയം, പുരുഷന് ഈ പദവിയിലെത്താന്‍ സാധിക്കുന്നതു വ്യവസ്ഥകള്‍ക്കു വിധേയമായി മാത്രമാണ്. നല്ല കാര്യങ്ങള്‍ ചെയ്തു മാത്രമേ പുരുഷന് ആ സ്ഥിതിയിലേക്ക് എത്താന്‍ സാധിക്കൂ.

ലോകത്തിന്റെ അമ്മയാണെന്നു പ്രതിജ്ഞയെടുക്കാന്‍ സദ്ഗുരു നിര്‍ദേശിക്കുന്നതും ഇതുകൊണ്ടായിരിക്കാം. വ്യവസ്ഥകളില്ലാതെ ഉള്‍ച്ചേര്‍ക്കപ്പെടുന്ന വ്യക്തിയാണ് അമ്മ.
21ാം നൂറ്റാണ്ടിലെ പുതു ജീവിതശൈലി വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്.

ജീവിതശൈലീ രോഗങ്ങള്‍, സമ്മര്‍ദം നിമിത്തമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ കൂടുതല്‍ക്കൂടുതല്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രണാധീനമാക്കാം. എന്നാല്‍ അങ്ങനെയല്ലാത്ത രോഗങ്ങളോ?

മനസ്സമാധാനം നഷ്ടപ്പെട്ടു ലഹരിവസ്തുക്കളും മദ്യവും ഉപയോഗപ്പെടുത്തുന്നവരെക്കുറിച്ച് അറിയുമ്പോള്‍ എനിക്കു വാക്കുകളില്‍ വിശദീകരിക്കാന്‍ സാധിക്കാത്തത്ര ദുഃഖം തോന്നുന്നു.
ഇന്നു ലോകത്തിനാവശ്യം സമാധാനമാണ്; യുദ്ധങ്ങളില്‍നിന്നും കലഹങ്ങളില്‍നിന്നുമുള്ള മുക്തിയല്ല, മനസ്സിന്റെ സമാധാനം.

സമ്മര്‍ദം സൃഷ്ടിക്കുന്ന ബാധ്യത ചെറുതല്ല. അതിനെ നേരിടാവുന്ന ഏറ്റവും ശക്തമായ ഉപകരണങ്ങളില്‍ ഒന്നാവട്ടെ യോഗയാണു താനും.

യോഗ പരിശീലിക്കുന്നത് സമ്മര്‍ദത്തെ നേരിടാനും തീരാവ്യാധികളെ ഇല്ലാതാക്കാനും സഹായിക്കുമെന്നതിനു വേണ്ടത്ര തെളിവുകള്‍ ഉണ്ട്.

ശരീരം മനസ്സിന്റെ ക്ഷേത്രമാണെങ്കില്‍ യോഗ നല്ലൊരു ക്ഷേത്രം സൃഷ്ടിച്ചുതരുന്നു.

അതുകൊണ്ടാണ് ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള പാസ്‌പോര്‍ട്ട് എന്നു യോഗയെ ഞാന്‍ വിളിക്കുന്നത്. രോഗങ്ങളെ ഇല്ലാതാക്കുന്നു എന്നതില്‍ ഉപരി, അതു സുഖം പ്രദാനം ചെയ്യുന്നു.
രോഗമുക്തിയും ഭോഗമുക്തി(ലൗകിക കാര്യങ്ങളിലുള്ള അത്യാഗ്രഹത്തില്‍നിന്നുള്ള രക്ഷ)യുമാണു യോഗ.

യോഗ ഒരു മനുഷ്യനെ ചിന്തയിലും പ്രവൃത്തിയിലും അറിവിലും സമര്‍പ്പണത്തിലും മെച്ചപ്പെട്ട വ്യക്തിയാക്കി മാറ്റുന്നു.

യോഗയെ കേവലം ശരീരത്തെ പാകപ്പെടുത്തുന്ന വ്യായാമമുറ മാത്രമായി കാണുന്നത് അവിവേകമായിരിക്കും. ആള്‍ക്കാര്‍ ശരീരത്തെ വിവിധ രീതിയില്‍ വളയ്ക്കുകയും ഒടിക്കുകയുമൊക്കെ ചെയ്യുന്നതു നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍, അവരെല്ലാം യോഗികളല്ല.
ശാരീരിക അഭ്യാസത്തിനും എത്രയോ മീതെയാണ് യോഗ.

യോഗയിലൂടെ നാം പുതിയൊരു യുഗം സൃഷ്ടിക്കും- ഏകതയുടെയും ഒരുമയുടെയും യുഗം.
രാജ്യാന്തര യോഗ ദിനം എന്ന ആശയം ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ ഐക്യരാഷ്ട്രസഭയില്‍ അതു സ്വീകരിക്കപ്പെട്ടതു തുറന്ന കൈകളോടെയാണ്.

2015ലും 2016ലും ജൂണ്‍ 21നു യോഗ ദിനങ്ങള്‍ ആഘോഷിക്കപ്പെട്ടതു വലിയ ഉത്സാഹത്തോടെയാണ്. കൊറിയയില്‍ ആയാലും കനഡയില്‍ ആയാലും, സ്വീഡനില്‍ ആയാലും ദക്ഷിണാഫ്രിക്കയില്‍ ആയാലും- എന്നു വേണ്ട, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും യോഗ ചെയ്യുകയായിരുന്ന യോഗികള്‍ സൂര്യകിരണങ്ങളെ വരവേറ്റു.

രാജ്യാന്തര യോഗ ദിനം ആഘോഷിക്കാന്‍ അത്രയധികം രാഷ്ട്രങ്ങള്‍ ഒരുമിച്ചുചേര്‍ന്നത യോഗയുടെ ശരിരായ സത്തയായ ഏകത്വത്തെ കുറിക്കുന്നു.

സമാധാനത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും മനുഷ്യരാശിയുടെ സര്‍വതോമുഖമായ വികാസത്തിന്റെയും ഒരു പുതിയ യുഗം സൃഷ്ടിക്കാനുള്ള ശേഷി യോഗയ്ക്ക് ഉണ്ട്.

സാധാരണക്കാരില്‍നിന്നു യോഗികളെ സൃഷ്ടിച്ചു എന്നതാണ് സദ്ഗുരു ചെയ്ത ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന്. മനസ്സില്‍ നിത്യേന അദ്ഭുതകരമായ അനുഭവങ്ങള്‍ ആസ്വദിച്ചു തങ്ങളുടെ കുടുംബങ്ങളോടൊപ്പം കഴിയുകയും ലോകത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് അവര്‍. എല്ലായിടത്തു കഴിയുന്നതും ഏതവസ്ഥയില്‍ കഴിയുന്നതും ആയ ആര്‍ക്കും യോഗിയായിത്തീരാം. പ്രസരിപ്പും സന്തോഷവുമുള്ള എത്രയോ മുഖങ്ങള്‍ ഞാന്‍ ഇവിടെ കാണുന്നു. ചെറിയ കാര്യങ്ങളില്‍പ്പോലും ശ്രദ്ധയര്‍പ്പിച്ച്, അങ്ങേയറ്റത്തെ സ്‌നേഹത്തോടും ശ്രദ്ധയോടുംകൂടി ആള്‍ക്കാര്‍ ജോലി ചെയ്യുന്നതു കാണുന്നു. വലിയ ലക്ഷ്യത്തിനായി സ്വയം സമര്‍പ്പിച്ചിരിക്കുന്ന ഊര്‍ജസ്വലരും ആവേശഭരിതരുമായ വ്യക്തികളെ ഞാന്‍ കാണുന്നു.

ആദിയോഗി എത്രയോ തലമുറകളെ യോഗയിലേക്കു നയിക്കും. ഈ പ്രതിമ സ്ഥാപിച്ചതിന് സദ്ഗുരുവിനു നന്ദി പറയുന്നു.

നന്ദി. വളരെയധികം നന്ദി. प्रणाम, वाणकम