Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇക്കണോമിക് ടൈംസ് ആഗോള വാണിജ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു.


പുതിയ സമ്പദ്‌വ്യവസ്ഥ- പുതിയ നിയമങ്ങള്‍ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ഇക്കണോമിക് ടൈംസ് ആഗോള വാണിജ്യ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

കേന്ദ്ര ഗവണ്‍മെന്റ് അധികാരമേറ്റ് നാലു വര്‍ഷം തികയാന്‍ പോകുകയാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വ്യക്തമായ മാറ്റം പ്രകടമാണെന്നു കൂട്ടിച്ചേര്‍ത്തു. സമ്പദ്‌വ്യവസ്ഥയിലും സാമൂഹികാവസ്ഥയിലും ഉണ്ടായ മാറ്റം പുതിയ ഇന്ത്യക്കും പുതിയ സമ്പദ്‌വ്യവസ്ഥയ്ക്കുമായുള്ള പുതിയ നിയമങ്ങളുടെ ആകെത്തുകയെ പ്രതിനിധാനം ചെയ്യുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഫ്രജൈല്‍ ഫൈവ് സമ്പദ്‌വ്യവസ്ഥകളില്‍ ഒന്ന് എ്ന്ന നിലയില്‍നിന്ന് ഫൈവ് ട്രില്ല്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന നിലയിലേക്ക് ഉയരാന്‍ കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് ഇന്ത്യക്കു സാധിച്ചുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ലോകത്തിന്റെയാകെ വളര്‍ച്ചയില്‍ എങ്ങനെയാണ് ഇന്ത്യ പ്രധാന പങ്കു വഹിച്ചുവരുന്നതെന്നു വ്യക്തമാക്കുന്ന വസ്തുതകളും കണക്കുകളും പ്രധാനമന്ത്രി അവതരിപ്പിച്ചു. ലോകത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ 2.4 ശതമാനമായിരുന്നു 2013ല്‍ ഇന്ത്യയുടെ പങ്കെന്നും 2017ല്‍ അത് 3.1 ശതമാനമായി ഉയര്‍ന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വിവിധ മാക്രോ-ഇക്കണോമിക് സൂചികകളിലൂം ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ സമീപനവും തൊഴില്‍സംസ്‌കാരവും നിമിത്തമാണ് ഇതു സാധ്യമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ മല്‍സരക്ഷമത ലോകം അംഗീകരിച്ചുകഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുമ്പ് ഈ ആഗോള വാണിജ്യ ഉച്ചകോടിയില്‍ താന്‍ പങ്കെടുക്കുമ്പോള്‍ ജി.എസ്.ടി. ഒരു സാധ്യത മാത്രമായിരുന്നുവെന്നും ഇപ്പോള്‍ നികുതിസംവിധാനവും വരുമാനം ലഭിക്കാനുള്ള സംവിധാനവും മെച്ചമാര്‍ന്നതാക്കുന്ന യാഥാര്‍ഥ്യമായി അതു മാറിയെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. പാപ്പരായി പ്രഖ്യപിക്കുന്ന നിയമം പോലുള്ള കാര്യങ്ങളില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ഗവണ്‍മെന്റ് പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ വേഗം, വലിപ്പം, അവബോധം എന്നിവ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

അടിസ്ഥാനസൗകര്യം, കൃഷി, സാങ്കേതികവിദ്യ, ആരോഗ്യരംഗം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മുമ്പില്ലാത്തവിധം നിക്ഷേപം നടത്തപ്പെടുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യരംഗത്തു നടപ്പാക്കിവരുന്ന മിഷന്‍ ഇന്ദ്രധനുഷ്, ജന്‍ ഔഷധി സ്‌റ്റോറുകള്‍, ആയുഷ്മാന്‍ ഭാരത് പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെക്കുറിച്ചു സംസാരിക്കവേ, നൂറു കോടി ബാങ്ക് അക്കൗണ്ടുകള്‍, നൂറു കോടി ആധാര്‍ കാര്‍ഡുകള്‍, നൂറു കോടി മൊബൈല്‍ ഫോണുകള്‍ എന്നിവ ലോകത്തില്‍ മറ്റൊരിടത്തും കാണാത്തവിധമുള്ള സാഹചര്യം സൃഷ്ടിക്കുന്നുവെന്നു ശ്രീ. മോദി പറഞ്ഞു. ചെറുകിട, ഇടത്തരം സംരഭകത്വ മേഖലയ്ക്കായി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

കഴിഞ്ഞ ഇക്കണോമിക് ടൈംസ് ആഗോള വാണിജ്യ ഉച്ചകോടിയില്‍ എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഊര്‍ജം, എല്ലാവര്‍ക്കും ശുചിത്വമാര്‍ന്ന പാചകം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്നീ പദ്ധതികളെക്കുറിച്ചു താന്‍ പരാമര്‍ശിച്ചിരുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി വീടുനിര്‍മാണ പദ്ധതി, സൗഭാഗ്യ യോജന, ഉജ്വല യോജന, ഇന്‍ഷുറന്‍സ് എന്നിവയിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

ഗവണ്‍മെന്റിന്റെ പദ്ധതികളുടെ ലക്ഷ്യം ദരിദ്രരെ ശാക്തീകരിക്കലാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ശൗചാലയ നിര്‍മാണം, മുദ്ര യോജനയിലൂടെയുള്ള വായ്പവിതരണം, സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണം എന്നിവയെക്കുറിച്ചു പരാമര്‍ശിച്ചു.

താങ്ങുവില സംബന്ധിച്ച് നടത്തിയ ബജറ്റ് പ്രഖ്യാപനങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

ധനകാര്യ സ്ഥാപനങ്ങളില്‍ നിയമങ്ങളും ധാര്‍മികതയും ഉറപ്പാക്കാന്‍ ചുമതലപ്പെടുത്തിയവര്‍, അതില്‍ത്തന്നെ മേല്‍നോട്ടം വഹിക്കാനും നിരീക്ഷിക്കാനും ഉത്തരവാദിത്തപ്പെട്ടവര്‍ പൂര്‍ണമായ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാമ്പത്തിക കാര്യങ്ങളിലെ ക്രമക്കേടുകള്‍ക്കെതിരെ ഗവണ്‍മെന്റ് ശക്തമായ നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ പണം നിയമവിരുദ്ധമായി കുമിഞ്ഞുകൂടുന്നത് അസ്വീകാര്യമാണെന്നും ഇതാണ് പുതിയ സമ്പദ്‌വ്യവസ്ഥ- പുതിയ നിയമങ്ങള്‍ എന്ന നയത്തിന്റെ അടിസ്ഥാനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.