Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്തോനേഷ്യൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി

ഇന്തോനേഷ്യൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി


ഇന്തോനേഷ്യയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് ഇസ്താന മെർദേക്കയിൽ ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഊഷ്മളമായി വരവേൽക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. 2025 ജനുവരിയിൽ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസിഡന്റ് പ്രബോവോ നടത്തിയ ഇന്ത്യാ സന്ദർശനത്തിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഇരു നേതാക്കളും പരിമിതവും പ്രതിനിധി തലത്തിലുള്ളതുമായ ഔദ്യോഗിക ചർച്ചകൾ നടത്തി. വ്യാപാരവും നിക്ഷേപവും, പ്രതിരോധവും സുരക്ഷയും, സമുദ്ര സഹകരണം, ഡിജിറ്റൽ, സാമ്പത്തിക സാങ്കേതികവിദ്യ, ഊർജ്ജം, ആരോഗ്യ സംരക്ഷണവും ഔഷധങ്ങളും, ബഹിരാകാശം, നിർണായക ധാതുക്കളും അപൂർവ മൂലകങ്ങളും, സംസ്കാരം, ടൂറിസം, കൃഷി, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ എല്ലാ മേഖലകളും അവർ അവലോകനം ചെയ്തു. ഇന്ത്യയുടെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) അടിസ്ഥാനമാക്കിയുള്ള ഇന്തോനേഷ്യ ഓപ്പൺ നെറ്റ്‌വർക്ക് (ION) ആരംഭിച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. 2027-ൽ ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോറിന്റെ ഇന്തോനേഷ്യ സന്ദർശനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്, ഇരു രാജ്യങ്ങളും സംയുക്തമായി ഈ അവസരം “സാംസ്കാരിക, വിദ്യാഭ്യാസ നയതന്ത്രത്തിനായുള്ള ടാഗോർ-ദേവാന്തര വർഷ”മായി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.

പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നേതാക്കൾ കൈമാറി. ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്തു. സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക് എന്ന ആശയത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധത അവർ വീണ്ടും ഉറപ്പിച്ചു. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ മഹാസാഗർ (മേഖലകളിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ള പരസ്പരവും സമഗ്രവുമായ പുരോഗതി) എന്ന ദർശനത്തെ പ്രധാനമന്ത്രി അടിവരയിട്ടു. 2026-ൽ ഇന്ത്യ ബ്രിക്‌സിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നതിന് ഇന്തോനേഷ്യയുടെ പൂർണ്ണ പിന്തുണ പ്രസിഡന്റ് പ്രബോവോ അറിയിച്ചു. 

ചർച്ചകൾക്ക് ശേഷം, പ്രതിരോധം, നിർണായക ധാതുക്കളും അപൂർവ മൂലകങ്ങളും, ശാസ്ത്ര സാങ്കേതിക വിദ്യയും, വിദ്യാഭ്യാസം, തിരഞ്ഞെടുപ്പ് രീതികൾ, ടെലികമ്മ്യൂണിക്കേഷൻ, കൃഷി, സമുദ്ര സുരക്ഷ, ബഹിരാകാശം, ഉരുക്ക് വിതരണ ശൃംഖല, ദുരന്തനിവാരണം, മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണം, ആരോഗ്യ തൊഴിലാളി സഹകരണം തുടങ്ങിയ മേഖലകളിലെ ധാരണാപത്രങ്ങൾ/കരാറുകൾ കൈമാറ്റം ചെയ്യുന്നതിന് നേതാക്കൾ സാക്ഷ്യം വഹിച്ചു. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ യോഗ്യകാർത്തയിലെ പ്രംബനൻ ക്ഷേത്ര സമുച്ചയത്തിന്റെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും ഇന്ത്യയുടെ പിന്തുണ സംബന്ധിച്ച ഒരു സമ്മതപത്രവും കൈമാറി. കൈമാറ്റം ചെയ്യപ്പെട്ട ധാരണാപത്രങ്ങളുടെയും കരാറുകളുടെയും പൂർണ്ണ പട്ടിക ഇവിടെ കാണാം.

ചർച്ചകൾക്ക് ശേഷം, പ്രധാനമന്ത്രിയുടെ ബഹുമാനാർത്ഥം പ്രസിഡന്റ് പ്രബോവോ ഒരു ഉച്ചഭക്ഷണം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ആതിഥ്യമര്യാദയ്ക്ക് പ്രധാനമന്ത്രി നന്ദി പറയുകയും ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.

***

SK