Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.

മെയ് 16 ന് രാവിലെ, ഹേഗിലെ റോയല്‍ പാലസ് ഹുയിസ് ടെന്‍ ബോഷില്‍ പ്രധാനമന്ത്രി മോദിയെ രാജാവ് വില്ലെം അലക്സാണ്ടറും രാജ്ഞി മാക്സിമയും സ്വീകരിച്ചു. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് അവർ ആതിഥേയത്വം വഹിച്ചു. പ്രധാനമന്ത്രി മോദിക്കായി മധ്യാഹ്നവിരുന്നും നല്‍കി.

പ്രധാനമന്ത്രി യെറ്റനും പ്രധാനമന്ത്രി മോദിയും നിയന്ത്രിത, പ്രതിനിധിതല ചര്‍ച്ചകള്‍ക്കായി കണ്ടുമുട്ടി. തുടര്‍ന്ന് മെയ് 16 ന് വൈകുന്നേരം അത്താഴവിരുന്ന് നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാലവും ചരിത്രപരവുമായ വ്യാപാര ബന്ധങ്ങള്‍, ആഴത്തില്‍ വേരൂന്നിയ ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, ശക്തമായ ഉഭയകക്ഷി ബന്ധങ്ങള്‍ എന്നിവ ഇരുപ്രധാനമന്ത്രിമാരും ഓര്‍മ്മിക്കുകയും ഈ ബഹുമുഖ ബന്ധം കൂടുതല്‍ വികസിപ്പിക്കാനും ആഴത്തിലാക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍, ഉയര്‍ന്ന രാഷ്ട്രീയ തലത്തിലുള്ള പതിവ് ഇടപെടലുകളിലൂടെയും 2023-ല്‍ ഇന്ത്യയുടെ ജി20 അധ്യക്ഷ കാലയളവിലെ ഫലപ്രദമായ സഹകരണത്തിലൂടെയും 2026 ഫെബ്രുവരിയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിലൂടെയും ഉള്‍പ്പെടെ വിവിധ സഹകരണ പരിപാടികളില്‍ സമീപ വര്‍ഷങ്ങളില്‍ കൈവരിച്ച പുരോഗതിയില്‍ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.

ബന്ധത്തിലെ ശക്തമായ ചലനാത്മകതയും ഇരുരാജ്യങ്ങളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ഒത്തുചേരലുകളും അംഗീകരിച്ചുകൊണ്ട്, ഇന്ത്യയും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള ബന്ധത്തെ ‘തന്ത്രപരമായ പങ്കാളിത്ത’ത്തിലേക്ക് ഉയര്‍ത്താന്‍ ഇരുനേതാക്കളും തീരുമാനിച്ചു. ഈ സാഹചര്യത്തില്‍, രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷാ സഹകരണം, സൈബര്‍ സുരക്ഷ, സെമികണ്ടക്ടറുകള്‍, ബഹിരാകാശം, നിര്‍മ്മിതബുദ്ധിയും ക്വാണ്ടം സിസ്റ്റവും, ശാസ്ത്രവും നവീകരണവും, സുസ്ഥിരത, ആരോഗ്യം, സുസ്ഥിര കൃഷി, ഭക്ഷ്യ സംവിധാനങ്ങള്‍, ജല പരിപാലനം, കാലാവസ്ഥാ വ്യതിയാനം, ഊര്‍ജ പരിവര്‍ത്തനം, സുസ്ഥിര ഗതാഗതം, സമുദ്ര വികസനം, വിദ്യാഭ്യാസം, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ എല്ലാ മേഖലകളിലും പതിവായതും ഘടനാപരവുമായ സഹകരണത്തിലൂടെ പ്രവര്‍ത്തിക്കാന്‍ ഇരുകക്ഷികളും ധാരണയായ, തന്ത്രപരമായ പങ്കാളിത്ത മാർഗരേഖ സ്വീകരിച്ചതിനെ അവര്‍ സ്വാഗതം ചെയ്തു. നയ ആസൂത്രണത്തിന്റെ മേഖലയില്‍ കൈമാറ്റങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ഇരു കക്ഷികളും സമ്മതിച്ചു.

പ്രതിരോധം, സെമികണ്ടക്ടറുകള്‍, ഉയര്‍ന്നുവരുന്ന അനുബന്ധ സാങ്കേതികവിദ്യകള്‍, ഡിജിറ്റല്‍, സൈബര്‍സ്പെയ്സിലെ മെച്ചപ്പെടുത്തിയ സഹകരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയിലെ സഹകരണം, സംയുക്ത വ്യാപാര, നിക്ഷേപ സമിതിയുടെ സ്ഥാപനം, അതുപോലെ ലോഥലിലെയും ആംസ്റ്റര്‍ഡാമിലെയും സമുദ്ര മ്യൂസിയങ്ങള്‍ തമ്മിലുള്ള സഹകരണം തുടങ്ങിയ വ്യത്യസ്ത മുന്‍ഗണനാ മേഖലകളിലായി 2025 ഡിസംബറില്‍ അവസാനിച്ച കരാറുകളെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.

ഭാവിയിലേക്കുള്ള ഉടമ്പടിയെ ഇരുനേതാക്കളും പരാമര്‍ശിക്കുകയും ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, അന്താരാഷ്ട്ര സമാധാനം, സുരക്ഷ, യുഎന്‍ ചാര്‍ട്ടറിന്റെ ഉദ്ദേശ്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസൃതമായി നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം എന്നിവയുള്‍പ്പെടെയുള്ള പങ്കിട്ട മൂല്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. സമകാലിക യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ അംഗത്വത്തിന്റെ സ്ഥിരവും സ്ഥിരമല്ലാത്തതുമായ വിഭാഗങ്ങളുടെ വിപുലീകരണം ഉള്‍പ്പെടെയുള്ള ബഹുമുഖ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പരിഷ്‌കരിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ഇരുഗവണ്‍മെന്റുകളും അടിവരയിട്ടു. നിശ്ചിത സമയപരിധിക്കുള്ളില്‍ വാചകാധിഷ്ഠിത ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്തു. പരിഷ്‌കരിച്ചതും വികസിപ്പിച്ചതുമായ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഡച്ച് പിന്തുണ തുടരുന്നതിന് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി യെറ്റന് നന്ദി പറഞ്ഞു.

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു, ഈ വര്‍ഷം ജനുവരിയില്‍ പരസ്പര പ്രയോജനകരമായ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനെ അവര്‍ സ്വാഗതം ചെയ്തു. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും ആഗോള സാമ്പത്തിക വെല്ലുവിളികളുടെയും സമയത്ത്, സ്വതന്ത്ര വ്യാപാര കരാര്‍ ലോകത്തിലെ രണ്ടാമത്തെയും നാലാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നും തുറന്ന സമ്പദ്‌വ്യവസ്ഥയ്ക്കും നിയമാധിഷ്ഠിത വ്യാപാരത്തിനുമുള്ള സംയുക്ത പ്രതിജ്ഞാബദ്ധത എടുത്തുകാണിക്കുമെന്നും അവര്‍ സമ്മതിച്ചു. സുരക്ഷ, പ്രതിരോധം എന്നീ മേഖലകളില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സംഭാഷണവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും സമുദ്ര സുരക്ഷ, സൈബര്‍, ഭീകരവിരുദ്ധ പ്രവര്‍ത്തനം, പ്രതിരോധ വ്യാവസായിക സഹകരണം തുടങ്ങിയ മേഖലകളില്‍ വ്യക്തമായ ഫലങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്ന സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തില്‍ ഒരേസമയം ഒപ്പുവച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനം, പരമാധികാരം, പ്രാദേശിക സമഗ്രത, സമുദ്രസഞ്ചാരസ്വാതന്ത്ര്യം, ബലപ്രയോഗത്തിന്റെയും സംഘര്‍ഷങ്ങളുടെയും അഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രവും തുറന്നതും സുരക്ഷിതവും സമാധാനപരവുമായ ഇന്തോ-പസഫിക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് നേതാക്കള്‍ വിലയിരുത്തി. ഇന്തോ-പസഫിക്കിലെ യൂറോപ്യന്‍ യൂണിയന്‍ തന്ത്രത്തെ അനുസ്മരിച്ച്, ഇന്തോ-പസഫിക് സമുദ്ര സംരംഭത്തില്‍ (ഐപിഒഐ) ചേരാനും ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി സഹകരിച്ച് ശേഷി നിര്‍മ്മാണ-വിഭവ പങ്കിടല്‍ സ്തംഭത്തിന് നേതൃത്വം നല്‍കാനുമുള്ള നെതര്‍ലാന്‍ഡ്സിന്റെ തീരുമാനം പ്രധാനമന്ത്രി യെറ്റന്‍ പ്രഖ്യാപിച്ചു.

വലിയ മനുഷ്യ ദുരിതങ്ങള്‍ക്ക് കാരണമാകുന്നതും ആഗോള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായ നടന്നുകൊണ്ടിരിക്കുന്ന യുക്രെയ്നിലെ യുദ്ധത്തില്‍ ഇരുപക്ഷവും ആശങ്ക പ്രകടിപ്പിച്ചു. യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും തത്വങ്ങളെ അടിസ്ഥാനമാക്കി, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും യുക്രെയ്നില്‍ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നത് തുടരാന്‍ ഇരുനേതാക്കളും ധാരണയിലെത്തി.

പശ്ചിമേഷ്യയിലെയും മധ്യപൂര്‍വദേശത്തെയും സ്ഥിതിഗതികളില്‍ ഇരു നേതാക്കളും അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ആഗോള ഊര്‍ജ്ജ വിതരണത്തിലും വ്യാപാര ശൃംഖലയിലുമുള്ള തടസ്സങ്ങൾ ഉള്‍പ്പെടെ, മേഖലയ്ക്കും വിശാലമായ ലോകത്തിനും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2026 ഏപ്രില്‍ 8 ന് പ്രഖ്യാപിച്ച വെടിനിര്‍ത്തലിനെ നേതാക്കള്‍ സ്വാഗതം ചെയ്തു. സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെയും, സംഭാഷണത്തിന്റെയും, നയതന്ത്രത്തിന്റെയും പ്രാധാന്യം അവര്‍ അടിവരയിടുകയും പശ്ചിമേഷ്യയിലും/ മധ്യപൂര്‍വദേശത്തിലും ശാശ്വത സമാധാനം കൈവരുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സ്വതന്ത്രമായ സഞ്ചാരവും ആഗോള വാണിജ്യപ്രവാഹത്തിനും അവര്‍ ആഹ്വാനം ചെയ്തു, അതേസമയം, ഏതെങ്കിലും നിയന്ത്രണ നടപടികളെ എതിര്‍ക്കുകയും, ഇക്കാര്യത്തില്‍ നിലവിലുള്ള ശ്രമങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു.

സാമ്പത്തിക സഹകരണവും വ്യാപാരവും നിക്ഷേപവും

സുസ്ഥിരത, നവീകരണം, ദീര്‍ഘകാല വളര്‍ച്ച തുടങ്ങിയ പൊതുവായ മുന്‍ഗണനകളാല്‍ നയിക്കപ്പെടുന്ന, ഇരുരാജ്യങ്ങള്‍ക്കും പരസ്പര അഭിവൃദ്ധി സൃഷ്ടിക്കുന്ന, സഹകരണത്തിന്റെ മാതൃകയായി നെതര്‍ലാന്‍ഡ്സ്-ഇന്ത്യ സാമ്പത്തിക പങ്കാളിത്തം വേറിട്ടുനില്‍ക്കുന്നുവെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

കാര്യക്ഷമമായ വിതരണ ശൃംഖലകളുടെയും തുറന്ന വിപണികളോടുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയുടെയും പിന്തുണയോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിലെ വളര്‍ച്ചയെ അവര്‍ സ്വാഗതം ചെയ്തു. ലോകോത്തര ലോജിസ്റ്റിക് ശൃംഖലയുള്ള നെതര്‍ലാന്‍ഡ്സ്, റോട്ടര്‍ഡാം തുറമുഖം ഉള്‍പ്പെടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് യൂറോപ്പിലേക്കുള്ള തന്ത്രപരമായ കവാടമായും പ്രവര്‍ത്തിക്കുന്നു. അതേസമയം ഇന്ത്യ, ഡച്ച് കമ്പനികള്‍ക്ക് വിശാലവും ചലനാത്മകവുമായ വിപണി വാഗ്ദാനം ചെയ്യുന്നു. അതേസമയം ഉയര്‍ന്ന നിലവാരത്തിലുള്ള അവസരങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം, ഇന്ത്യയിലെ വിപുലവും വൈദഗ്ധ്യവുമുള്ള പ്രതിഭകളുടെ ലഭ്യത എന്നിവയില്‍ നിന്ന് അവര്‍ക്ക് ഗണ്യമായി പ്രയോജനം ലഭിക്കും. അതേസമയം, ഇന്ത്യന്‍ ബിസിനസുകള്‍ക്ക് വിപുലമായ ഡച്ച് വൈദഗ്ദ്ധ്യം, പ്രത്യേകിച്ച് ജല പരിപാലനം, സുസ്ഥിര കൃഷി, സ്മാര്‍ട്ട് സിറ്റികള്‍ എന്നിവയില്‍ പ്രയോജനപ്പെടുത്താം.

ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സാമ്പത്തിക സഹകരണത്തില്‍ നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ നിന്ന് ഉയര്‍ന്നുവരുന്ന അവസരങ്ങളുടെ വെളിച്ചത്തില്‍, കൂടുതല്‍ വളര്‍ച്ചയ്ക്കുള്ള അപാരമായ സാധ്യതകള്‍ ഊന്നിപറയുകയും ചെയ്തു.  ഇന്ത്യയുടെ പ്രധാന വ്യാപാര, നിക്ഷേപ പങ്കാളികളില്‍ ഒന്നായി നെതര്‍ലാന്‍ഡ്സ് തുടരുന്നു, ഇത് ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളുടെ ആഴവും സ്ഥിരതയും പ്രതിഫലിപ്പിക്കുന്നു.

വ്യാപാരവും നിക്ഷേപവും കൂടുതല്‍ സുഗമമാക്കുന്നതിനായി, കസ്റ്റംസ് കാര്യങ്ങളില്‍ പരസ്പര ഭരണപരമായ സഹായത്തിനുള്ള കരാറില്‍ ഒപ്പുവച്ചതിനെ പ്രധാനമന്ത്രിമാര്‍ സ്വാഗതം ചെയ്തു. ഇത് രാജ്യങ്ങളിലെ കസ്റ്റംസ് അധികാരികള്‍ തമ്മിലുള്ള വിവര കൈമാറ്റം സാധ്യമാക്കുകയും അതുവഴി മെച്ചപ്പെട്ട കസ്റ്റംസ് നിര്‍വ്വഹണത്തിനും ഇന്ത്യയും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള നിയമാനുസൃത വ്യാപാരം സുഗമമാക്കുന്നതിനും സംഭാവന നല്‍കുകയും ചെയ്തു.

ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത വ്യാപാര, നിക്ഷേപ സമിതി, ഫാസ്റ്റ് ട്രാക്ക് മെക്കാനിസം എന്നിവയിലൂടെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ചു. സുസ്ഥിര വളര്‍ച്ച, തൊഴിലവസര സൃഷ്ടി, പ്രതിരോധശേഷിയുള്ള മൂല്യ ശൃംഖലകള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനായി നിക്ഷേപ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിലും നവീകരണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ ധാരണയായി.

ഇന്ത്യയിലും നെതര്‍ലന്‍ഡ്സിലും വികസിപ്പിച്ചെടുത്ത പരിഹാരങ്ങള്‍ക്ക് ഇന്ത്യന്‍, യൂറോപ്യന്‍ യൂണിയന്‍ വിപണികള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ പ്രചാരം നേടാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രിമാര്‍ സ്റ്റാര്‍ട്ടപ്പുകളിലും നവീകരണത്തിലും സഹകരണത്തിനുള്ള ശക്തമായ സാധ്യതകള്‍ അടിവരയിട്ടു.

ഇരുരാജ്യങ്ങളുടെയും സംരംഭ ആവാസവ്യവസ്ഥയെ കൂടുതല്‍ ബന്ധിപ്പിക്കാനും, കൈമാറ്റങ്ങള്‍ സുഗമമാക്കാനും, ഡിജിറ്റല്‍ സോഫ്റ്റ്-ലാന്‍ഡിംഗ് പ്രോഗ്രാമുകള്‍ പര്യവേക്ഷണം ചെയ്യാനും, വ്യാപാര ദൗത്യങ്ങള്‍, നവീകരണ ദൗത്യങ്ങള്‍, സാങ്കേതിക ഉച്ചകോടികള്‍ എന്നിവയില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും അവര്‍ സമ്മതിച്ചു.

​രാജ്യരക്ഷാ-സുരക്ഷാ സഹകരണം

രാജ്യരക്ഷാ സഹകരണത്തിനായുള്ള താല്പര്യപത്രത്തിൽ ഒപ്പുവച്ചതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. വിവര കൈമാറ്റം, സന്ദർശനങ്ങൾ, ഗവേഷണം, നൂതനാശയങ്ങൾ, പരിശീലന പരിപാടികൾ എന്നിവ ഏകോപിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും രാജ്യരക്ഷാ മന്ത്രാലയങ്ങൾ തമ്മിലുള്ള പതിവ് സമ്പർക്കങ്ങളിലൂടെയും ഉദ്യോഗസ്ഥതല ചർച്ചകളിലൂടെയും രാജ്യരക്ഷാ സഹകരണം ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യത്തിന് അവർ ഊന്നൽ നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള രാജ്യരക്ഷാ വ്യവസായ സഹകരണത്തിന്റെ വ്യാപ്തി കൂടുതൽ വികസിപ്പിക്കുന്നതിനും അവർ കൈകോർത്തു.

യൂറോപ്യൻ യൂണിയൻ (EU) സംവിധാനങ്ങൾക്ക് കീഴിലും മറ്റ് പങ്കാളികളുമായും രാജ്യരക്ഷാ മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് ഇരുനേതാക്കളും സമ്മതിച്ചു. ഇരുരാജ്യങ്ങളിലെയും സായുധ സേനകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രതിരോധ സാമഗ്രികൾ, സംവിധാനങ്ങൾ, ഘടകങ്ങൾ, മറ്റ് പ്രധാന ശേഷികൾ എന്നിവയുടെ സംയുക്ത വികസനം, സാങ്കേതികവിദ്യാ കൈമാറ്റം, സംയുക്ത ഉൽപ്പാദനത്തിനായുള്ള സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കൽ എന്നിവയിലൂടെയുള്ള രാജ്യരക്ഷാ വ്യവസായ സഹകരണം വ്യക്തമാക്കുന്ന പ്രതിരോധ വ്യാവസായിക മാർഗരേഖ രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ അവർ ആരായും.

പരമ്പരാഗതവും അല്ലാത്തതുമായ സുരക്ഷാപ്രശ്നങ്ങളിൽ ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ സംവിധാനങ്ങൾ തമ്മിലുള്ള പതിവ് സമ്പർക്കങ്ങളിലൂടെ സുരക്ഷാ സഹകരണം കൂടുതൽ വർധിപ്പിക്കാൻ നേതാക്കൾ സമ്മതിച്ചു. രാജ്യരക്ഷ, സമുദ്ര സുരക്ഷ, സാമ്പത്തിക സുരക്ഷ, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനം, അന്താരാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട് പരസ്പരം അംഗീകരിച്ച മറ്റ് കാര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

തുറന്നതും സ്വതന്ത്രവും സുരക്ഷിതവുമായ സൈബർ ഇടം ഉറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെന്ന നിലയിൽ, വാർഷിക ഉഭയകക്ഷി സൈബർ ചർച്ചകളിലും ഓൺലൈൻ സൈബർ സ്കൂളിന്റെ എട്ടാം സെഷൻ സംഘടിപ്പിച്ചതിലും ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഈ പശ്ചാത്തലത്തിൽ, ബഹുമുഖ വേദികളിലെ അടുത്ത ഏകോപനവും ശേഷി വർധിപ്പിക്കലിലൂടെയും അറിവ് പങ്കുവയ്ക്കലിലൂടെയും സൈബർ ഭീഷണികളെയും സൈബർ കുറ്റകൃത്യങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും ഉൾപ്പെടെ സൈബർ ഇടത്തിലെ മെച്ചപ്പെട്ട സഹകരണത്തിനായുള്ള താല്പര്യപത്രത്തിൽ ഒപ്പുവച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു.

തുറന്നതും സ്വതന്ത്രവും സുരക്ഷിതവും സുസ്ഥിരവും പ്രാപ്യവുമായ ശാന്തമായ ICT അന്തരീക്ഷത്തിന്റെ പ്രാധാന്യം ഇരുനേതാക്കളും അടിവരയിട്ടു പറഞ്ഞു. ഇത് സാമ്പത്തിക വളർച്ചയ്ക്കും നൂതനാശയങ്ങൾക്കും പ്രേരകശക്തിയായി കണക്കാക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ, 2026 ഫെബ്രുവരി 19-ന് ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്ട് സമ്മിറ്റിൽ നെതർലാൻഡ്സ് നടത്തിയ ക്രിയാത്മകമായ പങ്കാളിത്തത്തിന് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.

2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ക്രൂരവും നിന്ദ്യവുമായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി യെറ്റൻ ശക്തമായി അപലപിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെയുള്ള ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് നെതർലാൻഡ്സിന്റെ ഐക്യദാർഢ്യവും അചഞ്ചലമായ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും ഭാവങ്ങളിലും ഇരു പ്രധാനമന്ത്രിമാരും ഒറ്റക്കെട്ടായി അപലപിച്ചു. ഭീകരവാദത്തോട് ഒരു തരത്തിലും സഹിഷ്ണുത കാട്ടാത്ത സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അവർ, ഭീകരവാദത്തെ പ്രതിരോധിക്കുന്നതിലെ ഇരട്ടത്താപ്പുകളെ തള്ളിക്കളയുകയും ചെയ്തു.

ഐക്യരാഷ്ട്ര സംഘടന, FATF എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി-ബഹുമുഖ സംവിധാനങ്ങളിലൂടെ ഭീകരവാദത്തെ സമഗ്രവും സുസ്ഥിരവുമായ രീതിയിൽ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ആവർത്തിച്ചു വ്യക്തമാക്കി. യുഎൻ സുരക്ഷാ കൗൺസിലിന്റെ (UNSC) 1267 ഉപരോധ സമിതി നിരോധിച്ച സംഘടനകളും അവരുടെ പ്രോക്സികളും, അനുബന്ധ സ്ഥാപനങ്ങളും, സ്പോൺസർമാരും, പിന്തുണക്കാരും, ധനസഹായം നൽകുന്നവരും ഉൾപ്പെടെയുള്ള എല്ലാ ഭീകരർക്കും ഭീകരസംഘടനകൾക്കുമെതിരെ യോജിച്ചുള്ള നടപടി സ്വീകരിക്കാൻ അവർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ഭീകരരുടെ സുരക്ഷിത താവളങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതാക്കുന്നതിനും, ഭീകരശൃംഖലകളും അവരുടെ ധനസഹായവും തടസ്സപ്പെടുത്തുന്നതിനും, ഭീകരവാദത്തിന് പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും തുടർച്ചയായി പ്രവർത്തിക്കാൻ എല്ലാ രാജ്യങ്ങളോടും ഇരുപക്ഷവും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര ഭീകരവാദത്തിനെതിരെയുള്ള യുഎൻ സമഗ്ര കൺവെൻഷൻ (CCIT) രൂപീകരിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി യെറ്റൻ പിന്തുണ അറിയിച്ചു.

മനുഷ്യരില്ലാത്ത വിമാന സംവിധാനങ്ങൾ, ഭീകരർ വെർച്വൽ ആസ്തികൾ ഉപയോഗിക്കുന്നത്, ഭീകര സംഘടനകളും തീവ്രവാദവൽക്കരണത്തിനായി വിവര-വിനിമയ സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്നത് എന്നിവ ഉൾപ്പെടെ, ഭീകരവാദ ആവശ്യങ്ങൾക്കായി പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ വർധിച്ചുവരുന്ന ഭീഷണികളെ ഇരു നേതാക്കളും ആശങ്കയോടെ വിലയിരുത്തി.

ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനും ഇതിനായുള്ള ആഗോള സഹകരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള സംയുക്ത പ്രതിജ്ഞാബദ്ധത അംഗീകരിച്ചുകൊണ്ട്, കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ഭീകരവാദത്തിനുള്ള ധനസഹായം പ്രതിരോധിക്കുന്നതിനുമുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.

​ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും നൂതനാശയങ്ങളും ശാസ്ത്രവും വിദ്യാഭ്യാസവും

സെമികണ്ടക്ടറുകൾ, ഉയർന്നുവരുന്ന അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവയിലെ പങ്കാളിത്തത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇത് നിക്ഷേപം, ഗവേഷണം, പ്രതിഭകളുടെ കൈമാറ്റം എന്നീ മേഖലകൾ ഉൾപ്പെടെ സെമികണ്ടക്ടർ രംഗത്ത് ശക്തമായ സഹകരണത്തിനുള്ള ചട്ടക്കൂട് ഒരുക്കുന്നു.

പൊതു-സ്വകാര്യ പങ്കാളിത്തം ആരംഭിക്കുന്നതിലും ഗവണ്മെന്റുകൾ, വ്യവസായങ്ങൾ, വിജ്ഞാന സ്ഥാപനങ്ങൾ എന്നിവയുടെ വൈദഗ്ധ്യം പരസ്പരം ബന്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ശാസ്ത്ര-സാങ്കേതികവിദ്യ-നൂതനാശയ മേഖലകളിൽ നിലവിലുള്ള സഹകരണത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. നിലവിൽ സജീവമായ ശാസ്ത്ര-സാങ്കേതികവിദ്യ-നൂതനാശയ സംയുക്ത കർമ്മസമിതിയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഈ സമിതി പതിവ് ഉഭയകക്ഷി ചർച്ചകളിലൂടെ സംയുക്ത ഗവേഷണ-വികസന പദ്ധതികൾ, പ്രതിഭകളുടെ ചലനാത്മകത, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവ സുഗമമാക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ സംയുക്തമായി ആരംഭിച്ച അമ്പതോളം വലിയ ഗവേഷണ-നൂതനാശയ പ്രോഗ്രാമുകളെ ഇരുനേതാക്കളും ചൂണ്ടിക്കാട്ടുകയും, പൊതുവായ സാമൂഹ്യ വെല്ലുവിളികളെ പങ്കിട്ട പരിഹാരങ്ങളിലൂടെ നേരിടാൻ ലക്ഷ്യമിട്ടുള്ള പ്രധാന പ്രാപ്തമാക്കൽ സാങ്കേതികവിദ്യകളുടെ മേഖലയിൽ തുടർച്ചയായ സഹകരണത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യം അടിവരയിടുകയും ചെയ്തു.

ഡച്ച് സെമികണ്ടക്ടർ കോംപിറ്റൻസ് സെന്ററിനെ, ഇന്ത്യൻ സെമികണ്ടക്ടർ ദൗത്യവുമായി (ISM) ബന്ധിപ്പിക്കുന്നതിനുള്ള മുൻകൈയെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. സഹകരണം, സാങ്കേതികവിദ്യ, പ്രതിഭകളുടെ വികസനം എന്നിവയിലൂടെ സെമികണ്ടക്ടർ മേഖലയെ, പ്രത്യേകിച്ച് വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, സ്കെയിൽ-അപ്പുകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, അവരുടെ വിതരണക്കാർ എന്നിവരെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. കൂടാതെ, ഇൻഡോ-ഡച്ച് സെമികണ്ടക്ടർ ഓൺലൈൻ സ്കൂളിനെയും അതിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള തുടർച്ചയെയും ഇരുപ്രധാനമന്ത്രിമാരും അഭിനന്ദിച്ചു.

സെമികണ്ടക്ടറുകളിലും അനുബന്ധ സാങ്കേതികവിദ്യകളിലും അറിവിന്റെ കൈമാറ്റം ലക്ഷ്യമിട്ട് എയിൻഡ്ഹോവൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയും യൂണിവേഴ്സിറ്റി ഓഫ് ട്വന്റെയും, ഇന്ത്യയിലെ ആറ് പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളും (IISc ബാംഗ്ലൂർ, IIT ബോംബെ, IIT ഡൽഹി, IIT ഗാന്ധിനഗർ, IIT ഗുവാഹത്തി, IIT മദ്രാസ്) തമ്മിൽ സഹകരണ കരാർ (MoC) അംഗീകരിച്ചതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. എൻഎക്സ്പി (NXP), എഎസ്എംഎൽ (ASML), ടാറ്റ (TATA), സിജി സെമി (CG Semi) എന്നീ വ്യവസായ പങ്കാളികളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഇരുവശത്തുനിന്നുമുള്ള അക്കാദമിക സമുദായത്തിന്റെയും വ്യവസായങ്ങളുടെയും പങ്കാളിത്തത്തോടെ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കും (R&D) പ്രതിഭകളുടെ വളർച്ചയ്ക്കും ഇത് ചാലകശക്തിയാകും.

തുടർച്ചയായ നൂതനാശയങ്ങൾക്ക് നിർണായക ധാതുക്കളുടെ തന്ത്രപരമായ പ്രാധാന്യവും, കരുത്തുറ്റതും സുസ്ഥിരവുമായ വിതരണ ശൃംഖലകൾ നിർമിക്കുന്നതിന് ആഗോള സഹകരണത്തിന്റെ ആവശ്യകതയും അംഗീകരിച്ചുകൊണ്ട്, നിർണായക ധാതുക്കളുടെ മൂല്യശൃംഖലയിലുടനീളം സഹകരണം ശക്തമാക്കുന്നതിനുള്ള പരസ്പരതാല്പര്യം ഇരു നേതാക്കളും പ്രകടിപ്പിച്ചു. ഇതിൽ പര്യവേക്ഷണം, ഗവേഷണം, നൂതനാശയങ്ങൾ, മൂല്യശൃംഖലകളുടെ സംയോജനം, വിതരണ ശൃംഖലയുടെ കരുത്ത്, ചാക്രിക സമ്പദ്‌വ്യവസ്ഥ, ഇഎസ്ജി (ESG) മാനദണ്ഡങ്ങളും അനുബന്ധ നിർണയങ്ങളും എന്നിവ ഉൾപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ, നിർണായക ധാതുക്കൾ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു.

ഇരുരാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം അവരുടെ അക്കാദമിക-വിദ്യാഭ്യാസ മുൻഗണനകൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രാലയവും നെതർലാൻഡ്സിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര മന്ത്രാലയവും തമ്മിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു.

ഡച്ച്, ഇന്ത്യൻ സർവകലാശാലകൾ തമ്മിൽ നിലവിലുള്ള സ്ഥാപനപരമായ സഹകരണത്തിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഇതിന് ഉദാഹരണമായി അടുത്തിടെയുണ്ടായ ചില സഹകരണങ്ങൾ താഴെ പറയുന്നവയാണ്: ഗ്രാണിംഗൻ സർവകലാശാലയും നാളന്ദ സർവകലാശാലയും; ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയും മുംബൈ മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്‌മെന്റ് അതോറിറ്റിയും; സർവേ ഓഫ് ഇന്ത്യയും യൂണിവേഴ്സിറ്റി ഓഫ് ട്വന്റെയിലെ ഐടിസിയും (ITC); വിക്സെ യൂണിവേഴ്സിറ്റി ആംസ്റ്റർഡാമും (Vrije Universiteit Amsterdam) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കിയും; തുടങ്ങിയവ. വിദ്യാഭ്യാസ-ശാസ്ത്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇന്തോ-ഡച്ച് എജ്യുക്കേഷൻ ആൻഡ് അക്കാദമിക് നെറ്റ്‌വർക്ക് പോലുള്ള വേദികൾക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് ഇരുനേതാക്കളും വിലയിരുത്തി.

ഇന്ത്യയും നെതർലാൻഡ്സും തമ്മിൽ ബഹിരാകാശ മേഖലയിൽ നിലവിലുള്ള പങ്കാളിത്തത്തെയും അത് കൂടുതൽ ശക്തമാക്കാനുള്ള സാധ്യതകളെയും ഇരു നേതാക്കളും അംഗീകരിച്ചു. പ്രത്യേകിച്ച് കാലാവസ്ഥാവ്യതിയാനം, ജലക്ഷാമം, ഭക്ഷ്യസുരക്ഷ, വായുവിന്റെ ഗുണനിലവാരം എന്നിവയുൾപ്പെടെയുള്ള സാമൂഹ്യ വെല്ലുവിളികളെ നേരിടുന്നതിന് ബഹിരാകാശ അധിഷ്ഠിത ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തുന്നതിനെ അവർ എടുത്തുപറഞ്ഞു.

​ഊർജ സുരക്ഷയും പരിവർത്തനവും / ചാക്രിക സമ്പദ്‌വ്യവസ്ഥ

ജൈവ ഇന്ധന, ജൈവ രാസവസ്തു മേഖലകളിലെ സജീവമായ ഉഭയകക്ഷി സഹകരണം കണക്കിലെടുത്ത്, ഇന്ത്യയുടെ ജി20 അധ്യക്ഷപദവിയിൽ ആരംഭിച്ച ആഗോള ജൈവ ഇന്ധന സഖ്യത്തിൽ നെതർലാൻഡ്സ് ചേർന്നതിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. ജൈവ സമ്പദ്‌വ്യവസ്ഥയിൽ ഒന്നിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുപ്രധാനമന്ത്രിമാരും ആവർത്തിച്ചു വ്യക്തമാക്കുകയും, ഇന്ത്യയും നെതർലാൻഡ്സും സംയുക്തമായി അധ്യക്ഷത വഹിച്ച ബയോറിഫൈനറികൾക്കായുള്ള മിഷൻ ഇന്നൊവേഷൻ പ്രോഗ്രാമിന്റെ വിജയം ചൂണ്ടിക്കാട്ടുകയും ചെയ്തു.

‘മാലിന്യത്തിൽ നിന്ന് മൂല്യം’ എന്ന വിഷയത്തിൽ നിലവിലുള്ള സഹകരണം അംഗീകരിച്ചുകൊണ്ട്, ഡച്ച് നാഷണൽ സർക്കുലർ ഇക്കോണമി പ്രോഗ്രാം 2023-2030-ന്റെ 2025-ലെ പുതുക്കലും, വേൾഡ് സർക്കുലർ ഇക്കോണമി ഫോറത്തിന്റെ (WCEF) 2026-ലെ ഇന്ത്യൻ അധ്യക്ഷപദവിയും പുതിയ മേഖലകളിലേക്ക് പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്ന് നേതാക്കൾ വിലയിരുത്തി. പൈലറ്റ്-സ്കേലബിൾ പ്രോജക്റ്റുകളിൽ സാങ്കേതികവിദ്യ വിന്യസിക്കൽ, നൂതനാശയങ്ങൾ അവതരിപ്പിക്കൽ, ബി2ബി (B2B) പങ്കാളിത്തം വഴിയുള്ള വ്യാപാര-നിക്ഷേപ പ്രോത്സാഹന അവസരങ്ങൾ എന്നിവയിലൂടെ സുസ്ഥിരവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ നഗര സംവിധാനങ്ങൾക്കായി വ്യവസായ ചാക്രികത, ഖര-ദ്രാവക മാലിന്യ സംസ്കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിനായി റിസോഴ്സ് എഫിഷ്യൻസി ആൻഡ് സർക്കുലർ ഇക്കോണമി ഇൻഡസ്ട്രി കോയലിഷനിൽ (RECEIC) ചേരാൻ ഡച്ച് കമ്പനികളെ ക്ഷണിക്കുകയും ചെയ്തു. സുസ്ഥിര ചലനാത്മകതയുടെ മേഖലയിൽ, സ്മാർട്ടും പരസ്പരം പ്രവർത്തിക്കാവുന്നതുമായ ചാർജിങ് ഇൻഫ്രാസ്ട്രക്ചർ, ബാറ്ററി സാങ്കേതികവിദ്യയും സിസ്റ്റം ഇന്റഗ്രേഷനും, മാനദണ്ഡങ്ങളും ഓപ്പൺ പ്രോട്ടോക്കോളുകളും, ഹെവി, മീഡിയം-ഹെവി സീറോ എമിഷൻ വാഹനങ്ങൾ, സ്മാർട്ട് നഗര ചലനാത്മക സംവിധാനങ്ങളും മൾട്ടിമോഡൽ ഇന്റഗ്രേഷനും, ബദൽ ഇന്ധനങ്ങളും സജീവ ചലനാത്മകതയും തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാവുന്നതാണ്.

പുനരുൽപ്പാദക ഊർജമേഖലയിൽ ഇന്ത്യയും നെതർലാൻഡ്സും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, പാരമ്പര്യേതര-പുനരുൽപ്പാദക ഊർജ മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിന് കീഴിൽ സംയുക്ത കർമ്മസമിതി രൂപീകരിച്ചതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഇത് ഊർജ പരിവർത്തനം സുഗമമാക്കുന്നതിന് നൂതന സൗരോർജം, ഗ്രീൻ ഹൈഡ്രജൻ, സംഭരണം, പുനരുൽപ്പാദക ഊർജ മേഖലയിലെ നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ സഹകരണത്തിനായുള്ള വൈവിധ്യമാർന്ന അജൻഡയ്ക്കു വിപുലമായ അവസരമൊരുക്കുന്നു.

പുനരുൽപ്പാദക ഊർജ മേഖലയിലെ സഹകരണവും ഉഭയകക്ഷി നിക്ഷേപങ്ങളും കൂടുതൽ ശക്തമാക്കുന്നതിനായി നേതാക്കൾ അഭിലാഷപൂർണമായ ‘ഗ്രീൻ ഹൈഡ്രജൻ വികസനത്തിനായുള്ള ഇന്ത്യ-നെതർലാൻഡ്സ് മാർഗരേഖ’ പുറത്തിറക്കി. ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനം, ഉപയോഗം, കയറ്റുമതി എന്നിവയിൽ ഇന്ത്യയുടെ ലക്ഷ്യങ്ങൾക്കും വിപുലമായ സാധ്യതകൾക്കും മത്സരപരമായ നേട്ടങ്ങൾക്കും ഈ മാർഗരേഖ പിന്തുണ നൽകുമെന്നും, അതോടൊപ്പം ഇരു രാജ്യങ്ങളിലും ഒരു സുസ്ഥിര ഊർജ സ്രോതസ്സായി ഗ്രീൻ ഹൈഡ്രജൻ വേഗത്തിൽ സ്വീകരിക്കുന്നതിന് ഇത് സംഭാവന ചെയ്യുമെന്നും നേതാക്കൾ സമ്മതിച്ചു.

ഇതിനുപുറമെ, NITI ആയോഗും നെതർലാൻഡ്സും തമ്മിലുള്ള ‘ഊർജ പരിവർത്തനത്തിനായുള്ള ശേഷി വർധിപ്പിക്കൽ സംബന്ധിച്ച സംയുക്ത താല്പര്യപത്രം’ പുതുക്കിയത് ഊർജ സുരക്ഷ, പരിവർത്തനം എന്നീ മേഖലകളിൽ തുടർച്ചയായ സഹകരണം ഉറപ്പാക്കും.

അക്കാദമിക സഹകരണം ശക്തമാക്കുന്നതിനായി ഗ്രാണിംഗൻ സർവകലാശാലയും (RUG) ഇന്ത്യയിലെ 19 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളും (IITs) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതികവിദ്യ വകുപ്പും ഗ്രാണിംഗൻ സർവകലാശാലയും തമ്മിൽ ഹൈഡ്രജൻ വിഷയത്തിൽ ഒരു പിഎച്ച്ഡി ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചതിനെയും അവർ സ്വാഗതം ചെയ്തു.

​ജലപരിപാലനം

ഇന്ത്യയുടെ ജല സംബന്ധമായ ആവശ്യങ്ങളും നെതർലാൻഡ്സിന്റെ വൈദഗ്ധ്യവും അനുഭവസമ്പത്തും തമ്മിലുള്ള പരസ്പര പൂരകത്വം പ്രയോജനപ്പെടുത്തിക്കൊണ്ട്, ജലം സംബന്ധിച്ച തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിൽ കൈവരിച്ച പുരോഗതി ഇരു നേതാക്കളും വിലയിരുത്തി. നമാമി ഗംഗേ ദൗത്യത്തിലെ പങ്കാളിത്തം, ‘വാട്ടർ ആസ് ലിവറേജ്’ (Water as Leverage) ആശയവുമായി ചേർത്തുള്ള അർബൻ റിവർ മാനേജ്‌മെന്റ് പ്ലാനുകളിലൂടെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള നഗര ജല പരിപാലനം, ഡെൽറ്റാ മാനേജ്‌മെന്റ്, ജലഗുണനിലവാര പരിപാലനം, മലിനജല പുനരുപയോഗം, പുതിയ ജല സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തൽ എന്നിവയുൾപ്പെടെ ജല-നദി പരിപാലന മേഖലകളിൽ നടത്തുന്ന സംയുക്ത ശ്രമങ്ങളെ ഇരുപ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന ശുചിത്വത്തിന്റെയും ശുദ്ധജലത്തിലേക്കുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രവേശനത്തിന്റെയും പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ, അന്താരാഷ്ട്ര തലത്തിൽ വാഷ് (WASH) സംബന്ധമായ വികസന പദ്ധതികൾക്കായുള്ള സുസ്ഥിര ധനസഹായത്തിൽ നെതർലാൻഡ്സ് നൽകുന്ന സംഭാവനകളെ അവർ അംഗീകരിക്കുകയും ചെയ്തു.

ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(IIT)യിൽ, ഇന്ത്യ ഗവണ്മെന്റിന്റെ ജലശക്തി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നെതർലാൻഡ്സ് ഗവണ്മെന്റിന്റെ അടിസ്ഥാനസൗകര്യ-ജലപരിപാലന മന്ത്രാലയവുമായി സഹകരിച്ച് ജലം സംബന്ധിച്ച മികവ‌ിന്റെ കേന്ദ്രം സ്ഥാപിച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ നടന്നുവരുന്ന വിവിധ സംയുക്ത പ്രോഗ്രാമുകളുടെ പുരോഗതിയും നേതാക്കൾ വിലയിരുത്തി.

ഗുജറാത്തിലെ കൽപ്പസർ പദ്ധതിയിലുള്ള സഹകരണം കൂടുതൽ വർധിപ്പിക്കുന്നതിന് ഇരു നേതാക്കളും സമ്മതിച്ചു. ഈ പദ്ധതിയിലെ ഡച്ച് വൈദഗ്ധ്യവും സാങ്കേതിക സഹായവും ജലം സംബന്ധിച്ച തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കാരണമാകും.

ഇന്ത്യയുടെ നേതൃത്വത്തിലുള്ള ആഗോള ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യത്തിന്റെ (CDRI) നഗര ജല അടിസ്ഥാനസൗകര്യ പ്രതിരോധ പരിപാടിയിൽ ഇതുവരെ കൈവരിച്ച പുരോഗതി നേതാക്കൾ വിലയിരുത്തി. ഇതിലൂടെ, അംഗത്വത്തിന്റെ ഭാഗമായി നെതർലാൻഡ്സ് വൈദഗ്ധ്യം പങ്കുവയ്ക്കുന്നുണ്ട്. രൂപപ്പെടുത്തിയെടുത്ത പരിശീലന പരിപാടി നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുമായി (NDMA) സഹകരിച്ച് ഇന്ത്യൻ നഗരങ്ങളിലും, ആഗോളതലത്തിൽ CDRI-യിലെ അമ്പതിലധികം വരുന്ന മറ്റ് അംഗരാജ്യങ്ങളിലും നടപ്പാക്കുന്നതിനെ ഇരു നേതാക്കളും പ്രതീക്ഷയോടെ നോക്കിക്കാണുന്നു.

​സമുദ്രമേഖലയിലെ വികസനം

അടുത്തിടെ പുതുക്കിയ സമുദ്ര സഹകരണത്തിനായുള്ള ധാരണാപത്രത്തെ ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തുകയും, സുരക്ഷിതവും സുസ്ഥിരവുമായ സമുദ്രമേഖലയ്ക്കായുള്ള തുടർച്ചയായ സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഇത് 2025 ഒക്ടോബറിൽ ഒപ്പുവച്ച താല്പര്യപത്രത്തിൽ വിഭാവനം ചെയ്തതുപോലെ ഇന്ത്യയും നെതർലാൻഡ്സും തമ്മിലുള്ള തന്ത്രപരമായ ‘ഗ്രീൻ ആൻഡ് ഡിജിറ്റൽ സീ കോറിഡോർ’ വികസനത്തെ പിന്തുണയ്ക്കുന്നു. ഈ പശ്ചാത്തലത്തിൽ, തുറമുഖങ്ങളുടെയും ഉൾനാടൻ ജലപാതകളുടെയും സ്മാർട്ടും സുസ്ഥിരവുമായ വികസനം, വിതരണ ശൃംഖല മെച്ചപ്പെടുത്തൽ, ഗ്രീൻ പോർട്ടുകൾ, കപ്പൽഗതാഗതം എന്നീ മേഖലകളിൽ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വ്യാപിപ്പിക്കാനും അവർ സമ്മതിച്ചു. ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ, ഇന്ത്യയ്ക്കും നെതർലാൻഡ്സിനും ഇടയിൽ പരിസ്ഥിതിസൗഹൃദപരവും, ഡിജിറ്റലായി സംയോജിപ്പിച്ചതും, സാമ്പത്തികമായി കാര്യക്ഷമവുമായ ഭാവിയിലേക്ക് സജ്ജമായ സമുദ്ര ഇടനാഴിക്കായി ലക്ഷ്യമിട്ടുള്ള സമഗ്രമായ ‘ഗ്രീൻ ആൻഡ് ഡിജിറ്റൽ സീ കോറിഡോറിനായുള്ള തന്ത്രപരമായ മാർഗരേഖ’ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഇരു പ്രധാനമന്ത്രിമാരും ധാരണയായി.

ഇന്തോ-പസഫിക് മേഖലയിലെ ഉൾപ്പെടെയുള്ള ആഗോള-മേഖലാ സമുദ്ര സുരക്ഷയിലുള്ള സംയുക്ത താല്പര്യം കണക്കിലെടുത്ത്, തുറമുഖങ്ങളിലെയും ഉൾനാടൻ ജലപാതകളിലെയും സൈബർ പ്രതിരോധശേഷി ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം, വൈവിധ്യമാർന്നതും കരുത്തുറ്റതുമായ വിതരണ ശൃംഖലകൾ പ്രോത്സാഹിപ്പിക്കൽ (നിർണായക അസംസ്‌കൃത വസ്തുക്കൾ, മരുന്ന്, ഭക്ഷണം എന്നിവയുൾപ്പെടെ) എന്നീ മേഖലകളിൽ മികച്ച പ്രവർത്തനരീതികൾ പരസ്പരം പങ്കുവയ്ക്കാൻ ഇരുപ്രധാനമന്ത്രിമാരും സമ്മതിച്ചു. ബന്ധപ്പെട്ട ഗവണ്മെന്റ് സംവിധാനങ്ങൾ, വ്യവസായങ്ങൾ, വിജ്ഞാന സ്ഥാപനങ്ങൾ എന്നിവ തമ്മിലായിരിക്കും ഈ കൈമാറ്റം സാധ്യമാക്കുക.

​ആരോഗ്യ മേഖല

 

ആരോഗ്യ മേഖലയിലെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് പകർച്ചവ്യാധികൾ, ആന്റി-മൈക്രോബിയൽ റെസിസ്റ്റൻസ് തുടങ്ങിയ ആഗോള പൊതുജനാരോഗ്യ ഭീഷണികളെ നേരിടുന്നതിലും പർച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ വർധിച്ചുവരുന്ന ആഘാതം കൈകാര്യം ചെയ്യുന്നതിലും ഇത് പ്രധാനമാണെന്ന് അവർ വ്യക്തമാക്കി. ഡിജിറ്റൽ ആരോഗ്യം (നിർമിതബുദ്ധിയും സൈബർ സുരക്ഷയും ഉൾപ്പെടെ), ശേഷിവികസനം എന്നിവയിൽ കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കാൻ ഇരുനേതാക്കളും ധാരണയായി. ആരോഗ്യ സംരക്ഷണവും പൊതുജനാരോഗ്യവും സംബന്ധിച്ച ധാരണാപത്രം പുതുക്കിയതിനെയും വനിതകളുടെ ആരോഗ്യം, കാലാവസ്ഥാ-ആരോഗ്യ സജ്ജീകരണങ്ങൾക്കായുള്ള ശേഷിവികസനം, ഇരുരാജ്യങ്ങളിലെയും സുസ്ഥിര ആരോഗ്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള അറിവ് പങ്കുവെക്കൽ തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ സംരംഭങ്ങൾ പരിഗണിക്കുന്നതിനെയും അവർ സ്വാഗതം ചെയ്തു. ഈ പുതുക്കിയ ധാരണാപത്രത്തിന്റെ പശ്ചാത്തലത്തിൽ, പകർച്ചവ്യാധികൾ, കൊതുക്/കീടങ്ങൾ പരത്തുന്ന രോഗങ്ങൾ (vector-borne diseases), ഏകരോഗ്യം, രോഗനിരീക്ഷണം (disease surveillance) തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഡച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഹെൽത്ത് ആൻഡ് ദി എൻവയോൺമെന്റും (RIVM) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ICMR) തമ്മിൽ അടുത്തിടെ ഒപ്പുവെച്ച താല്പര്യപത്രത്തെയും (Letter of Intent) ഇരുനേതാക്കളും സ്വാഗതം ചെയ്തു.

ഉയർന്ന ഗുണനിലവാരമുള്ളതും പ്രാപ്യവും സുരക്ഷിതവും സുസ്ഥിരവുമായ ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിനായി, ഇന്ത്യ-നെതർലൻഡ്സ് തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഔഷധനിർമാണ മേഖലയിലെയും മെഡിക്കൽ ഉപകരണ മേഖലയിലെയും സഹകരണത്തിന് കൂടുതൽ മുൻഗണന നൽകുമെന്ന് ഇരുനേതാക്കളും പറഞ്ഞു. പുതിയതായി ഒപ്പുവച്ച ധാരണാപത്രത്തിന്റെയും അതിന്റെ പ്രവർത്തന പദ്ധതിയുടെയും നടത്തിപ്പും തുടർന്നുള്ള വികസനവും ചർച്ച ചെയ്യുന്നതിനും, കൂടാതെ അക്കാദമിക് സഹകരണം, നിയന്ത്രണ ചട്ടക്കൂടുകളിലെ സഹകരണം, ബിസിനസ് പങ്കാളിത്തം, വിപണി പ്രവേശനത്തെക്കുറിച്ചുള്ള അറിവ് പങ്കുവെക്കൽ എന്നിവയിലൂടെയുള്ള സഹകരണത്തിനുള്ള പ്രധാന അവസരങ്ങൾ കണ്ടെത്തുന്നതിനുമായി 2026-ൽ ആദ്യ സംയുക്ത കർമ്മസമിതി യോഗം ചേരും.

​കൃഷിയും ഭക്ഷ്യസംവിധാനങ്ങളും 

കൃഷി, ഭക്ഷ്യസംവിധാനങ്ങൾ, ഉത്തരവാദിത്വമുള്ള മൂല്യശൃംഖലകൾ എന്നിവയിലെ ഇന്ത്യ-നെതർലൻഡ്സ് സഹകരണത്തിലും, കൃഷി സംബന്ധിച്ച സംയുക്ത കർമ്മസമിതിയിലൂടെയുള്ള അറിവുകളുടെയും അനുഭവങ്ങളുടെയും കൈമാറ്റത്തിലും ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. സംരക്ഷിത കൃഷി, ഭക്ഷ്യസംസ്കരണം, ക്ഷീരോൽപ്പാദനം, കോഴിവളർത്തൽ എന്നീ മേഖലകളിൽ ഇന്ത്യയിൽ ഡച്ച് കമ്പനികളുടെ സാന്നിധ്യം വർധിച്ചുവരുന്നതിനെ നേതാക്കൾ സ്വാഗതം ചെയ്തു. അഗ്രി-ടെക് ഉൾപ്പെടെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യൻ, ഡച്ച് കമ്പനികൾ തമ്മിലുള്ള സഹകരണത്തിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ ഡച്ച് വൈദഗ്ധ്യത്തോടെ കാർഷിക അനുബന്ധ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലെ പുരോഗതി നേതാക്കൾ വിലയിരുത്തി. ഈ കേന്ദ്രങ്ങൾ ഹൈടെക് ഗ്രീൻഹൗസ് കാർഷിക ഉൽപ്പാദനത്തിലെ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെട്ട കാർഷിക ചേരുവകളും ചെറുകിട കർഷകരുടെ ശേഷിവികസനവും ഉറപ്പാക്കുന്നു. ഇത് കൂടുതൽ സുസ്ഥിരവും ഉയർന്ന ഗുണനിലവാരമുള്ളതുമായ ഉൽപ്പാദനക്ഷമതയ്ക്കും ജലം, കാർഷിക രാസവസ്തുക്കൾ എന്നിവയുടെ കുറഞ്ഞ ഉപയോഗത്തിനും കാരണമാകുന്നു.

തുടർച്ചയായ സഹകരണത്തിലൂടെയും അറിവ് പങ്കുവയ്ക്കലിലൂടെയും ഈ കേന്ദ്രങ്ങളുടെ സ്വാധീനവും ഫലപ്രാപ്തിയും കൂടുതൽ വർധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ അടിവരയിട്ടു. ഭക്ഷ്യസംവിധാനങ്ങളുടെ വിവിധ മേഖലകളിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ വിപുലമായ സഹകരണത്തിനുള്ള സാധ്യതകൾ തേടാനും അവർ ധാരണയായി.

മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരോൽപ്പാദന മന്ത്രാലയവും നെതർലൻഡ്സിലെ കൃഷി, മത്സ്യബന്ധന, ഭക്ഷ്യസുരക്ഷ, പ്രകൃതി മന്ത്രാലയവും തമ്മിൽ സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. കൂടാതെ ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ അനിമൽ ഹസ്ബൻഡറിയിൽ (CEAH) ക്ഷീരമേഖലയിലെ പരിശീലനത്തിനായി ഇന്തോ-ഡച്ച് മികവിന്റെ കേന്ദ്രം സ്ഥാപിച്ചതിനെയും അവർ സ്വാഗതം ചെയ്തു. ഭക്ഷ്യസംസ്കരണം ഉൾപ്പെടെയുള്ള ക്ഷീരമേഖലയിലും മറ്റ് അനുബന്ധ കാർഷിക മേഖലകളിലും സഹകരണം തേടുന്നത് തുടരാൻ ഇരുപക്ഷവും ധാരണയായി.

ഇന്ത്യൻ ഹോർട്ടികൾച്ചർ മേഖലയുടെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിനായി, രോഗമില്ലാത്തതും ഗുണനിലവാരമുള്ളതുമായ ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ, പഴവർഗ വിളകളുടെ നടീൽ വസ്തുക്കളുടെ ലഭ്യത പ്രോത്സാഹിപ്പിക്കുന്നതിന്, ഇന്ത്യയിൽ നിലവിലുള്ള ക്ലീൻ പ്ലാന്റ് പ്രോഗ്രാമിന് കീഴിൽ ക്ലീൻ പ്ലാന്റ് സെന്ററുകൾ (CPCs) സ്ഥാപിക്കുന്നതിനായി ഹോർട്ടികൾച്ചർ മേഖലയിലെ ഇന്ത്യ-ഡച്ച് സഹകരണം ശക്തിപ്പെടുത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ നേതാക്കൾ വിലയിരുത്തി. ഇക്കാര്യത്തിൽ, നക്തൂയിൻബൗവും ഇന്ത്യാഗവണ്മെന്റിന്റെ കാർഷിക-കർഷക ക്ഷേമ വകുപ്പിന് കീഴിലുള്ള നാഷണൽ ഹോർട്ടികൾച്ചർ ബോർഡും തമ്മിൽ ശേഷിവികസനത്തിനും പിന്തുണയ്ക്കുമായുള്ള ധാരണാപത്രം ഒപ്പുവച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു.

ഭക്ഷ്യസുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും പ്രാധാന്യം അടിവരയിട്ടുകൊണ്ട്, നെതർലൻഡ്സ് ഫുഡ് ആൻഡ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി അതോറിറ്റിയും (NVWA) ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും (FSSAI) തമ്മിലുള്ള ധാരണാപത്രത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.

​ജനങ്ങൾ തമ്മിലുള്ള കൈമാറ്റങ്ങളും സംസ്കാരവും

ഇന്ത്യ-നെതർലാൻഡ്സ് ബന്ധത്തിന്റെ സുപ്രധാന സ്തംഭമായ ജനസമ്പർക്കത്തെ ഇരുപ്രധാനമന്ത്രിമാരും അംഗീകരിച്ചു. ഡച്ച് സമൂഹത്തിന് നെതർലാൻഡ്സിലെ ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകൾക്ക് പ്രധാനമന്ത്രി യെറ്റൻ കൃതജ്ഞത രേഖപ്പെടുത്തി. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സമ്പർക്കം, പ്രത്യേകിച്ച് യുവാക്കൾ, അക്കാദമിക രംഗം, പ്രൊഫഷണൽ തൊഴിൽ ശക്തി, കായികം, സാംസ്കാരിക കൈമാറ്റങ്ങൾ എന്നിവയിലൂടെ കൂടുതൽ സുഗമമാക്കാനുള്ള ദൃഢനിശ്ചയം ഇരുനേതാക്കളും ആവർത്തിച്ചു വ്യക്തമാക്കി.

ഇരുരാജ്യങ്ങൾക്കുമിടയിൽ സുതാര്യമായ കുടിയേറ്റവും ചലനാത്മകതയും സുഗമമാക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത്, കുടിയേറ്റവും ചലനാത്മകതയും സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.

അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ സുതാര്യമായ ചലനാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും ധാരണയായി. കുടിയേറ്റ തൊഴിലാളികൾക്ക് മാന്യതയും ആദരവും ഉറപ്പാക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളാണ് ഈ സമീപനത്തിന് വഴികാട്ടുന്നത്. സുതാര്യമായ ചലനാത്മകത, സുതാര്യമായ വിസ നടപടികൾ, തൊഴിലാളികളുടെ അവകാശ സംരക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

രൂപകൽപ്പന, പെർഫോമിങ് ആർട്സ്, വിഷ്വൽ ആർട്സ്, മ്യൂസിയം-പൈതൃക സഹകരണം തുടങ്ങിയ മേഖലകളിൽ പരസ്പര അറിവ് ആഴത്തിലാക്കുന്നതിന് പ്രദർശനങ്ങളും സാംസ്കാരിക സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ, മെച്ചപ്പെട്ട സാംസ്കാരിക സഹകരണത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇരുപ്രധാനമന്ത്രിമാരും ധാരണയായി. സാംസ്കാരിക സഹകരണത്തിനായി സംയുക്ത കർമ്മസമിതി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവർ പങ്കുവച്ചു.

പരസ്പരമുള്ള സാംസ്കാരിക മൂല്യങ്ങളെ വിലമതിക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ നേതാക്കൾ, ഡ്രെന്റ്സ് മ്യൂസിയവും നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടും തമ്മിലുള്ള ധാരണാപത്രത്തിന്റെ ഭാഗമായി ഡ്രെന്റ്സ് മ്യൂസിയത്തിൽ അമൃത ഷെർഗിലിന്റെ കലാസൃഷ്ടികളുടെ പ്രദർശനം സംഘടിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചു. ഇതിന് പകരമായി വാൻഗോഗിന്റെ ചിത്രവും മറ്റ് ഡച്ച് കലാസൃഷ്ടികളും നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ പ്രദർശിപ്പിക്കുന്നതിനായി അവർ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.

സാംസ്കാരിക പുരാവസ്തുക്കൾ തിരികെ നൽകുന്നതിലും പുനഃസ്ഥാപിക്കുന്നതിലും സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപ്രധാനമന്ത്രിമാരും അടിവരയിട്ടു പറഞ്ഞു. ഈ പശ്ചാത്തലത്തിൽ, ലൈഡൻ സർവകലാശാലയിൽ നിന്ന് ചോള കാലഘട്ടത്തിലെ ചെമ്പ് ഫലകങ്ങൾ ഇന്ത്യൻ അധികാരികൾക്ക് തിരികെ നൽകിയതിനെ അവർ സ്വാഗതം ചെയ്തു.

ഇന്ത്യയും നെതർലാൻഡ്സും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഉഭയകക്ഷി സമുദ്ര ചരിത്രം അനുസ്മരിച്ചുകൊണ്ട്, ഗുജറാത്തിലെ ലോഥലിൽ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് (NMHC) വികസിപ്പിക്കുന്നതിലെ സഹകരണത്തിനായി ആംസ്റ്റർഡാമിലെ നാഷണൽ മാരിടൈം മ്യൂസിയവും ഇന്ത്യയുടെ തുറമുഖ-കപ്പൽഗതാഗത-ജലപാത മന്ത്രാലയവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

സൗഹൃദപരവും ഊഷ്മളവുമായ അന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നത്. ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള മാർഗരേഖയിലെ വിവിധ മേഖലകളിലുടനീളമുള്ള ബഹുമുഖ സഹകരണവും ഉഭയകക്ഷി ബന്ധങ്ങളും കൂടുതൽ വികസിപ്പിക്കുന്നതിനുള്ള വിപുലമായ സാധ്യതകളിൽ ഇരുനേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി യെറ്റന് നന്ദി അറിയിക്കുകയും, സൗകര്യപ്രദമായ ഏറ്റവും അടുത്ത അവസരത്തിൽ ഇന്ത്യ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി യെറ്റനെ ക്ഷണിക്കുകയും ചെയ്തു.

SK

****