Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ ആക്ഷന്‍ പ്ലാന്‍ 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തി 


ടൈംസ് നൗ ചാനല്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ആക്ഷന്‍ പ്ലാന്‍ 2020ല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തി.
ലോകത്തിലെ ഏറ്റവും യുവത്വമാര്‍ന്ന രാഷ്ട്രമായ ഇന്ത്യ പുതിയ ദശാബ്ദത്തിനായി കര്‍മ പദ്ധതി ആവിഷ്‌കരിക്കുകയാണെന്നും യുവത്വമാര്‍ന്ന ഇന്ത്യക്കു തളര്‍ച്ച സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവണ്‍മെന്റ് ഈ ഊര്‍ജം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും കഴിഞ്ഞ മാസങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് സമൂഹത്തിന്റെ ഓരോ തട്ടിലും മാറ്റങ്ങള്‍ കൊണ്ടുവന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും ദാരിദ്ര്യം നീങ്ങുമെന്നും ഇപ്പോള്‍ ഈ രാജ്യത്തെ ദരിദ്രര്‍ വിശ്വസിക്കുന്നു എന്നു ശ്രീ. മോദി പറഞ്ഞു. കൃഷിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കുമെന്ന ആത്മവിശ്വാസം കര്‍ഷകര്‍ക്കുമുണ്ട്.

അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥ- ചെറിയ നഗരങ്ങള്‍ക്കും പട്ടണങ്ങള്‍ക്കും ഊന്നല്‍:
‘വരുന്ന അഞ്ചു വര്‍ഷത്തിനകം അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരാന്‍ ഇന്ത്യ ലക്ഷ്യം വെക്കുന്നു. ലക്ഷ്യം നിശ്ചയിച്ച് അതു നേടിയെടുക്കാനായി പ്രവര്‍ത്തിക്കുന്നതാണു നല്ലത്. ഈ ലക്ഷ്യം എളുപ്പമല്ല. അതേസമയം, നേടിയെടുക്കാന്‍ സാധിക്കാത്തതുമല്ല’, അദ്ദേഹം പറഞ്ഞു.
ഈ ലക്ഷ്യം യാഥാര്‍ഥ്യമാകണമെങ്കില്‍ രാജ്യത്തെ ഉല്‍പാദന മേഖല ശക്തിപ്പെടണം എന്നതും കയറ്റുമതി വര്‍ധിക്കണം എന്നതും നിര്‍ബന്ധമാണ്. ഇതിനായി ഗവണ്‍മെന്റ് പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്.
ഈ ശ്രമങ്ങള്‍ നടത്തുമ്പോഴും ഇന്ത്യ വികസിച്ചുവരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയില്‍ വെല്ലുവിളികള്‍ നേരിടുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിലെ കയറ്റിറങ്ങളും രാജ്യത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.
ഇതാദ്യമായാണ് ഒരു ഗവണ്‍മെന്റ് ചെറുകിട നഗരങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതെന്നും അവയെ വളര്‍ച്ചയുടെ കേന്ദ്രമാക്കുകയാണ് ഉദ്ദേശ്യമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

നികുതി സമ്പ്രദായം മെച്ചപ്പെടുത്തല്‍:
‘എല്ലാ ഗവണ്‍മെന്റുകളും നികുതി സമ്പ്രദായം മെച്ചപ്പെടുത്താന്‍ മടിക്കും. വര്‍ഷങ്ങളായി ഈ സ്ഥിതി തുടര്‍ന്നുവരികയായിരുന്നു. ഇപ്പോള്‍ നാം നടപടിക്രമങ്ങളില്‍ അധിഷ്ഠിതമായ നികുതി സമ്പ്രദായത്തില്‍നിന്നു പൗര കേന്ദ്രീകൃത നികുതി സമ്പ്രദായത്തിലേക്കു മാറുകയാണ്. ടാക്‌സ് പെയേഴ്‌സ് ചാര്‍ട്ടര്‍ നടപ്പാക്കിയ ചുരുക്കം രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറും. നികുതിദായകരുടെ അവകാശങ്ങള്‍ ചാര്‍ട്ടര്‍ വ്യക്തമായി നിര്‍വചിക്കും.’
ജനങ്ങള്‍ നികുതി വെട്ടിക്കുന്നതിനെ കുറിച്ചു പുനര്‍വിചിന്തനം നടത്താന്‍ ഓരോ ഇന്ത്യക്കാരനും തയ്യാറാകണം. അതു സത്യസന്ധരായ നികുതിദായകര്‍ക്കു ശാപമായി മാറും.
അഭിവൃദ്ധിയാര്‍ന്ന ഇന്ത്യ സ്ഥാപിക്കുന്നതിനായി നിര്‍മാണാത്മകമായ നിലപാടു കൈക്കൊള്ളണമെന്നു മാധ്യമങ്ങളോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
‘ലോകത്തില്‍ എല്ലാവരും സ്വന്തം കടമകള്‍ നിറവേറ്റുമ്പോള്‍ പരിഹരിക്കപ്പെടാത്ത പ്രശ്‌നം ഉണ്ടാവില്ല. അപ്പോള്‍ രാജ്യത്തിനു പുതിയ കരുത്തുും ഊര്‍ജവും ലഭിക്കും. ഇത് ഈ ദശാബ്ദത്തില്‍ ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും.’