Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിലെ നെസെറ്റിന്റെ പ്രത്യേക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.

നെസെറ്റിലെത്തിയ പ്രധാനമന്ത്രിയെ സ്പീക്കർ അമീർ ഓഹാന സ്വാ​ഗതം ചെയ്യുകയും ഔദ്യോഗിക സ്വീകരണം നൽകുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്നോടിയായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിപക്ഷ നേതാവ് യയെർ ലാപീഡ്, സ്പീക്കർ ഓഹാന എന്നിവർ ഇന്ത്യ-ഇസ്രയേൽ ബന്ധത്തിന് ശക്തമായ ഉഭയകക്ഷി പിന്തുണ പ്രകടിപ്പിച്ചുകൊണ്ട് പ്ലീനറിയിൽ സംസാരിച്ചു.

പ്രത്യേക ബഹുമതിക്ക് സ്പീക്കർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ശക്തമായ സൗഹൃദ ബന്ധത്തെ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ പുരാതനമായ നാഗരിക ബന്ധങ്ങളും സാങ്കേതികവിദ്യ, നൂതനാശയം, പ്രതിരോധം, സുരക്ഷ, തന്ത്രപരമായ കൂടിച്ചേരലുകൾ എന്നിവയിലധിഷ്ഠിതമായ ശക്തമായ സമകാലിക പങ്കാളിത്തവും പങ്കിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. കൃഷി, ഗ്രാമവികസനം, ജലപരിപാലനം, സുസ്ഥിരത, സംരംഭകത്വം എന്നിവയിലെ സഹകരണത്തെ അടിസ്ഥാനമാക്കിയുള്ള ജനങ്ങൾ തമ്മിലുള്ള ഊർജ്ജസ്വലമായ ബന്ധം ഈ ബന്ധത്തിന് ചലനാത്മകമായ ഒരു കാഴ്ചപ്പാട് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും ജനങ്ങളുടെ ദ്വിദിശാ സഞ്ചാരത്തെയും അടിവരയിട്ടുപറഞ്ഞ പ്രധാനമന്ത്രി, ഇസ്രയേലിലെ ഇന്ത്യൻ സമൂഹവും ഇന്ത്യയിലെ ജൂത പ്രവാസികളും ഇരുരാജ്യങ്ങളുടെയും പുരോഗതിയിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.

ഭീകരവാദത്തോടുള്ള ഇരുരാജ്യങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ നയം അനുസ്മരിച്ച പ്രധാനമന്ത്രി, ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അത്തരം ക്രൂരതയ്ക്ക് ഒരു ന്യായീകരണവുമില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. മേഖലയിൽ സുസ്ഥിരമായ സമാധാനത്തിനും സ്ഥിരതയ്ക്കും സംഭാവന നൽകുന്ന എല്ലാ ശ്രമങ്ങൾക്കും അദ്ദേഹം ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്തു. ഈ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അംഗീകരിച്ച ഗാസ സമാധാന പദ്ധതിയ്ക്ക് ഇന്ത്യ നൽകുന്ന ഉറച്ച പിന്തുണ അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബഹുമുഖ സഹകരണങ്ങളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ [IMEC], I2U2 ചട്ടക്കൂടുകൾ എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ഇടപെടൽ വേണമെന്ന് ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ വളർച്ചാ ​ഗാഥ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, യുവാക്കളുടെ നവീനാശയത്തെയും സർഗ്ഗാത്മകതയെയും പ്രയോജനപ്പെടുത്തിക്കൊണ്ട്, വ്യാപാരം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, ഹരിത വളർച്ച, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ പരിഹാരങ്ങൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ കൂടുതൽ ഉഭയകക്ഷി സഹകരണം തേടി. ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുടെ പൂർത്തീകരണത്തിൽ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, ഉപയോഗപ്പെടുത്താത്ത വ്യാപാര സാധ്യതകൾ സാക്ഷാത്കരിക്കുന്നതിന് അഭിലാഷകരമായ ഒരു സ്വതന്ത്ര വ്യാപാര കരാറിന് എത്രയും വേഗം അന്തിമരൂപം നൽകാൻ ആഹ്വാനം ചെയ്തു.

ഇന്ത്യയിൽ ഈയിടെ രൂപീകരിച്ച പാർലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് ഫോർ ഇസ്രയേൽ പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ രണ്ട് ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങൾക്കിടയിൽ കൂടുതൽ പാർലമെന്ററി ഇടപെടലുകൾ നടത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇരു നാഗരികതകളുടെയും സനാതന മൂല്യങ്ങൾ തമ്മിലുള്ള സമാനതകൾ വരച്ചുകാട്ടിക്കൊണ്ട്, ഇന്ത്യയുടെ ‘വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബം) എന്ന തത്വശാസ്ത്രവും ഇസ്രയേലിന്റെ ‘ടിക്കും ഓലാം’ (ലോകത്തെ സുഖപ്പെടുത്തുക) എന്ന തത്വവും സമന്വിതമായ ഒരു സമൂഹത്തോടുള്ള പങ്കിട്ട കാഴ്ചപ്പാടുകളെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ-ഇസ്രയേൽ ബന്ധത്തിന് നൽകിയ സംഭാവനകൾക്ക് നെസെറ്റ് അംഗങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറയുകയും വരാനിരിക്കുന്ന പുരിം ഉത്സവത്തിന് ആശംസകൾ നേരുകയും ചെയ്തു.

പ്രസംഗത്തിന് ശേഷം നെസെറ്റ് സ്പീക്കർ അമീർ ഓഹാന പ്രധാനമന്ത്രിക്ക് “മെഡൽ ഓഫ് ദി നെസെറ്റ്” സമ്മാനിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിന് പ്രധാനമന്ത്രി ഈ ബഹുമതി സമർപ്പിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം. [link]

***

SK