Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തര്‍പ്രദേശില്‍ വിവിധ പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലഖ്‌നൗ സന്ദര്‍ശിച്ചു. 60,000 കോടി രൂപ നിക്ഷേപമുള്ള 81 പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കുന്ന ചടങ്ങില്‍ അദ്ദേഹം സംബന്ധിച്ചു. 
സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കുന്നതിനും വ്യവസായവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനുമായി 2018 ഫെബ്രുവരിയില്‍ നടത്തിയ യു.പി. നിക്ഷേപക ഉച്ചകോടി നടന്നു മാസങ്ങള്‍ക്കകമാണ് ഇത്രയും പദ്ധതികള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. കേന്ദ്ര ഗവണ്‍മെന്റ് നിലവിലുള്ള സാഹചര്യം വിലയിരുത്തുകയും ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം എത്തിക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റുകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയും ആണെന്ന് അദ്ദേഹം വെളിപ്പെടുത്തി. 
കരുതല്‍ പകരുന്ന ഗവണ്‍മെന്റ് എന്ന നിലയില്‍ ജനങ്ങളുടെ ദുരിതങ്ങള്‍ ഇല്ലാതാക്കുകയും അവരുടെ ജീവിതം എളുപ്പമാര്‍ന്നതാക്കി മാറ്റുകയുമാണു ലക്ഷ്യമെന്നു പ്രധാമന്ത്രി വിശദീകരിച്ചു. ഉത്തര്‍പ്രദേശിനെ പരിഷ്‌കരിക്കാനുള്ള ശ്രമത്തിനു തെളിവാണ് ഈ ആള്‍ക്കൂട്ടമെന്ന് അദ്ദേഹം നിരീക്ഷിച്ചു. പദ്ധതിനിര്‍ദേശങ്ങളില്‍നിന്നും നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലേക്ക് ഈ പദ്ധതികള്‍ വികസിച്ചതു കേവലം അഞ്ചുമാസം കൊണ്ടാണെന്നും ഇതു ശ്രദ്ധേയമായ നേട്ടമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 
ഈ നേട്ടം കൈവരിച്ചതിന് അദ്ദേഹം സംസ്ഥാന ഗവണ്‍മെന്റിനെ അഭിനന്ദിച്ചു. ഈ പദ്ധതികള്‍ സംസ്ഥാനത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു മാത്രം ഒതുങ്ങുന്നതല്ലെന്നും സംതുലിത വികസനം ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 
സംസ്ഥാന ഗവണ്‍മെന്റിന്റെ പുതിയ തൊഴില്‍സംസ്‌കാരത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സംസ്ഥാനത്തെ മാറിയ നിക്ഷേപ സാഹചര്യം തൊഴില്‍, വ്യാപാരം, മികച്ച റോഡുകള്‍, വേണ്ടത്ര ഊര്‍ജലഭ്യത, ശോഭനമായ ഭാവി എന്നിവ സാധ്യമാക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതികള്‍ കുറേ പുതിയ തൊഴിലവസരങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്നും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പ്രധാന കര്‍മപരിപാടികള്‍ ഫലപ്രാപ്തിയിലേക്ക് എത്തിക്കാന്‍ ഉതകുന്നതാണ് ഈ പദ്ധതികളെന്ന് അദ്ദേഹം വ്യക്തമാക്കി. 
ഫലപ്രദവും സുതാര്യവുമായ സേവന ലഭ്യത ഉറപ്പാക്കുക വഴി ഗ്രാമപ്രദേശങ്ങളില്‍ ആരംഭിച്ച പൊതുസേവന കേന്ദ്രങ്ങള്‍ ഗ്രാമീണരുടെ ജീവിതം മാറ്റിമറിക്കുകയാണെന്നു പ്രധാനമന്ത്രി നിരീക്ഷിച്ചു. 
മറകള്‍ നീക്കി പ്രശ്‌നപരിഹാരത്തിനും ഏകീകരണത്തിനും ഊന്നല്‍ നല്‍കിവരികയാണു കേന്ദ്ര ഗവണ്‍മെന്റെന്ന് അദ്ദേഹം വെളിപ്പെടുത്തി. 
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഉല്‍പാദനകേന്ദ്രമായി ഇന്ത്യ വളര്‍ന്നുവെന്നും ഉല്‍പാദനവിപ്ലവത്തില്‍ മുന്നില്‍ ഉത്തര്‍പ്രദേശാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 
അടിസ്ഥാനസൗകര്യ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയില്‍ ബിസിനസ് ചെയ്യുക എളുപ്പമായിത്തീരുമെന്നും ചരക്കുനീക്കത്തിന്റെ ചെലവു ഗണ്യമായി കുറഞ്ഞുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംരംഭകരും വ്യാപാരികളും ഡിജിറ്റല്‍ ഇടപാടുകളിലേക്കു തിരിയണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 
രാജ്യത്തു വൈദ്യുതിവിതരണം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. രാജ്യം പാരമ്പര്യ ഊര്‍ജങ്ങളില്‍നിന്നു ഹരിതോര്‍ജത്തിലേക്കു മാറുകയാണെന്നും ഉത്തര്‍പ്രദേശ് സൗരോര്‍ജത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2013-14ല്‍ 4.2 ശതമാനമായിരുന്ന ഇന്ത്യയുടെ ഊര്‍ജ കമ്മി ഇപ്പോള്‍ ഒരു ശതമാനത്തില്‍ കുറഞ്ഞ നിരക്കിലേക്കു താഴ്ന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ജനകീയ പങ്കാളിത്തത്തിലൂടെ ജനങ്ങളുടെ പ്രതീക്ഷകള്‍ സഫലമാക്കുക എന്നതാണ് പുതിയ ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിനുള്ള മാര്‍ഗമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.