Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി മധ്യപ്രദേശിലെ വരള്‍ച്ചയും ജലക്ഷാമവും വിലയിരുത്തി

ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി മധ്യപ്രദേശിലെ വരള്‍ച്ചയും ജലക്ഷാമവും വിലയിരുത്തി


മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിലെ വരള്‍ച്ചയും ജലക്ഷാമവും വിലയിരുത്താനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിങ് ചൗഹാന്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

വരള്‍ച്ച നേരിടുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രത്യേകം യോഗങ്ങള്‍ നടത്തിവരികയാണെന്നും വരള്‍ച്ച തടയാന്‍ അടിയന്തരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും ചെയ്യേണ്ട കാര്യങ്ങള്‍ക്കാണു പ്രാധാന്യം കല്‍പിക്കുന്നതെന്നും യോഗത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് സംസ്ഥാനത്തിന് 1875.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2015-16ലേക്ക് സംസ്ഥാന ദുരിതാശ്വാസനിധിയിലേക്കുള്ള കേന്ദ്രവിഹിതമായി നല്‍കിയ 657.75 കോടി രൂപയ്ക്കു പുറമേയാണിത്. 2016-17 വര്‍ഷത്തേക്കുള്ള സംസ്ഥാന ദുരിതാശ്വാസ നിധി വിഹിതമായി 345.375 കോടി രൂപയും നല്‍കിക്കഴിഞ്ഞു.

വരള്‍ച്ച ബാധിച്ച സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വരള്‍ച്ചയില്‍നിന്ന് ആശ്വാസം പകരാന്‍ ചെയ്തുവരുന്ന കാര്യങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി, 61 ലക്ഷം കര്‍ഷകര്‍ക്കായി 4664 കോടി രൂപ ദുരിതാശ്വാസമായി വിതരണം ചെയ്തതായി അറിയിച്ചു. സംസഥാനത്ത് ഇതുവരെ വിതരണം ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഈ വര്‍ഷത്തേത്.

കഴിഞ്ഞ പത്തു വര്‍ഷമായി വരള്‍ച്ചയെ പ്രതിരോധിക്കാന്‍ തയ്യാറെടുപ്പു നടത്തിവരുന്നതിനാല്‍ സ്ഥിതി മെച്ചപ്പെട്ടുവരികയാണെന്നും ശ്രീ. ചൗഹാന്‍ വ്യക്തമാക്കി. ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഇതു രണ്ടാം വര്‍ഷമാണ് തുടര്‍ച്ചയായി മണ്‍സൂണ്‍ മഴ ഗണ്യമായി കുറയുന്നത്. എങ്കിലും, വാഹനങ്ങളില്‍ വെള്ളമെത്തിക്കേണ്ട സാഹചര്യം 113 ഗ്രാമങ്ങളില്‍ മാത്രമേയുള്ളൂ. ജൂണ്‍ വരെ മഴ ലഭിച്ചില്ലെങ്കിലും ആകെയുള്ള 50,000 ഗ്രാമങ്ങളില്‍ 400 എണ്ണത്തില്‍ മാത്രമേ പുറത്തുനിന്നു വെള്ളമെത്തിക്കേണ്ട സാഹചര്യമുണ്ടാകൂ. പ്രധാനമന്ത്രി കൃഷി സീഞ്ചായ് യോജന നടപ്പാക്കുന്നതിനു സംസ്ഥാനം പ്രഥമ പരിഗണനയാണു നല്‍കിവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി ഫസല്‍ ബീമ യോജന നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും അദ്ദേഹം വിശദീകരിച്ചു.

സൂക്ഷ്മ ജലസേചനം, ദ്രവരൂപത്തിലുള്ള വളപ്രയോഗം, സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തല്‍, കൃഷിയിടങ്ങളില്‍ കുളംകുത്തല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തി. ജലസംരക്ഷണത്തെയും സംഭരണത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനെ സംബന്ധിച്ചും എന്‍.സി.സി., എന്‍.എസ്.എസ്., എന്‍.വൈ.കെ.എസ്., സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് തുടങ്ങിയ യുവജനസംഘടനകളെ ഇതിനായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. നര്‍മദാ നദിയുടെ വൃഷ്ടിപ്രദേശത്തു മരങ്ങള്‍ നട്ടുവളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനു സ്വീകരിച്ചുവരുന്ന നടപടികളും ചര്‍ച്ച ചെയ്യപ്പെട്ടു.

കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തോടെയാണു യോഗം സമാപിച്ചത്.