Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പദവി ഏറ്റെടുത്തിട്ട് ഒരുവര്‍ഷം തികഞ്ഞ വേളയില്‍ നടന്ന പുസ്തകപ്രകാശനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


വെങ്കയ്യാജിയെ ചില ആളുകള്‍ ചില കാര്യങ്ങള്‍ക്ക് അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ശീലങ്ങളിലുണ്ടായ മാറ്റങ്ങള്‍ക്കാണ് ഞാന്‍ അഭിനന്ദിക്കുന്നത്. ഞാന്‍ വെങ്കയ്യാജിയെ സഭയില്‍ വച്ച് കാണുമ്പോള്‍ അദ്ദേഹം സ്വയം നിയന്ത്രിക്കുന്നതിന എത്ര പ്രയത്‌നിക്കുന്നുവെന്ന് എനിക്ക് മനസിലായിട്ടുണ്ട്. ഒരാള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ വേണ്ട പ്രയത്‌നവും അതില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ കഴിയുന്നതും തന്നെ വലിയ ഒരുകാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സഭ ശരിയായി നടന്ന് പോകുകയാണെങ്കില്‍ ആരാണ് അത് നിയന്ത്രിക്കുന്നതെന്നിന് ആരും വലിയ ശ്രദ്ധചെലുത്താറില്ല. അദ്ദേഹത്തിന്റെ അല്ലെങ്കില്‍ അവരുടെ കഴിവുകളെക്കുറിച്ചും ആ വ്യക്തിയുടെ പ്രത്യേകത എന്തെന്നതിലും ജനങ്ങള്‍ വലിയ ശ്രദ്ധചെലുത്തുകയുമില്ല. പ്രധാനമായും മുന്നിലുണ്ടാവുക അംഗങ്ങളുടെ കഴിവുകള്‍ എന്തൊക്കെയാണ്, അവരുടെ വീക്ഷണം എന്ത് എന്നതൊക്കെയായിരിക്കും. എന്നാല്‍ സഭ നേരെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശ്രദ്ധ അത് നിയന്ത്രിക്കുന്നയാളില്‍ മാത്രമായിരിക്കും. എങ്ങനെയാണ് അദ്ദേഹം അച്ചടക്കം നടപ്പാക്കുന്നത്, എങ്ങനെയാണ് അദ്ദേഹം അംഗങ്ങളെ നിയന്ത്രിക്കുന്നത് എന്നതിലൊക്കെയായിരിക്കും. അതാണ് കഴിഞ്ഞവര്‍ഷം വെങ്കയ്യാജിയെ വളരെ അടുത്ത് നിന്ന് കാണുവാന്‍ രാജ്യത്തിന് അവസരവും ഭാഗ്യവും ലഭിച്ചത്. സഭ ശരിയായ രീതിയില്‍ നടന്നുപോയിരുന്നെങ്കില്‍ ഒരുപക്ഷേ ആ അവസരം ലഭിക്കില്ലായിരുന്നു. വളരെവര്‍ഷക്കാലം വെങ്കയ്യാജിയുമായുമൊത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്, ഒരേ രാഷ്ട്രീയസംസ്‌ക്കാരത്തിലാണ് ഞങ്ങള്‍ വളര്‍ന്നതും. വെങ്കയ്യാജി ആന്ധ്രാപ്രദേശിലെ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ഞാന്‍ ദേശീയ സെക്രട്ടറിയായിരുന്നു. അദ്ദേഹം ദേശീയ പ്രസിഡന്റ് ആയപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒരു തരത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍ ഒരു ടീമായാണ് പ്രവര്‍ത്തിച്ചത്. വെങ്കയ്യാജിയെ സംബന്ധിച്ചിടത്തോളം അധികാരത്തെക്കാളും പ്രധാനം ഉത്തരവാദിത്തങ്ങള്‍ക്കാണ്.

ഒരു വര്‍ഷം കൊണ്ട് ഒരു സംസ്ഥാനമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും വെങ്കയ്യാജി സന്ദര്‍ശിച്ചുവെന്ന് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞു. ആ സംസ്ഥാനം തന്നെ ഒഴിവാക്കിയത് അവിടെ പരിപാടികള്‍ ഒന്നും ഉണ്ടാകാതിരുന്നതുകൊണ്ടല്ല. മോശം കാലാവസ്ഥ പ്രശ്‌നമുണ്ടാക്കിയതുകൊണ്ട് ഹെലികോപ്റ്ററിന് അവിടെ ഇറങ്ങാന്‍ കഴിയാത്തതുകൊണ്ടാണ്, അല്ലെങ്കില്‍ ആ സംസ്ഥാനവും അദ്ദേഹം ഉള്‍പ്പെടുത്തുമായിരുന്നു.

ഞങ്ങള്‍ സഭയില്‍ പ്രവര്‍ത്തിക്കുന്നു; ചിലപ്പോള്‍ ഒരുയോഗം കഴിഞ്ഞുവന്നിട്ട് അദ്ദേഹത്തെ ഒന്നുകാണാമെന്ന് കരുതുമ്പോള്‍; അദ്ദേഹം നേരത്തെ പോയെന്നും കേരളത്തിലോ, തമിഴ്‌നാടിലോ, ആന്ധ്രയിലോ എത്തിയെന്ന വിവരമായിരിക്കും ലഭിക്കുക. അതുകൊണ്ടുതന്നെ എന്ത് ചുമതലകള്‍ അദ്ദേഹത്തിന് നല്‍കിയാലും അദ്ദേഹം അത് എപ്പോഴും സമ്പൂര്‍ണ്ണമായി അത് ചെയ്തിരിക്കും. ആവശ്യത്തിന് വേണ്ട കഠിനപ്രയത്‌നം നടത്തി അദ്ദേഹത്തെ തന്നെ സ്വയം ആ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റന്നതിന് യോഗ്യനാക്കി മാറ്റും. അതുകൊണ്ടാണ് അദ്ദേഹം വിജയിയായി തുടരുന്നതും ആ മേഖലയെ വിജയകരമാക്കുന്നതും. അന്‍പത് വര്‍ഷത്തെ പൊതുജീവിതം എന്നത് ഒരു ചെറിയ കാര്യമല്ല. വിദ്യാര്‍ത്ഥിയെന്ന നിലയില്‍ പത്തുവര്‍ഷത്തെ പൊതുജീവിതം, അതും കര്‍മ്മോത്സുകനായും പിന്നെ 40 വര്‍ഷത്തെ നീണ്ട രാഷ്ട്രീയ ജീവിതം. ഈ 50 വര്‍ഷത്തെ പൊതുജീവിതത്തില്‍ അദ്ദേഹം ധാരാളം കാര്യങ്ങള്‍ പഠിക്കുകയും സഹപ്രവര്‍ത്തകരെ ധാരാളം കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില സമയത്ത് ചിലരുമൊത്ത് നാം പ്രവര്‍ത്തിക്കുമ്പോള്‍ അവരെ അടുത്തറിയാന്‍ കഴിയാത്ത തരത്തില്‍ അടുപ്പമുണ്ടാകാറുണ്ട്. നിങ്ങള്‍ ഒരാളില്‍ നിന്നും പത്തടി അകലെ നിന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് അദ്ദേഹത്തെ മനസിലാക്കാന്‍ കഴിയൂ. എന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ ആരെയെങ്കിലും പുണര്‍ന്നാല്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും. വളരെ അടുപ്പമുള്ളവരെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടുണ്ടെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. നമ്മുടെ സഹപ്രവര്‍ത്തകന് ഇതിന് കഴിവുണ്ട്, അദ്ദേഹത്തിന് ഇത്തരം ഗുണങ്ങളുണ്ട് എന്ന് നമ്മള്‍ മറ്റാരില്‍ നിന്നെങ്കിലും കേള്‍ക്കുമ്പോള്‍ അത്തരത്തിലുള്ള ഒരു അതികായനുമായി പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടായല്ലോ എന്നതില്‍ നമുക്ക് അത് അതിയായ അഭിമാനവും സന്തോഷവും നല്‍കും.

വെങ്കയ്യാജി അച്ചടക്കത്തിന് ഏറെ ഊന്നല്‍ നല്‍കുന്നുണ്ട്, എന്നാല്‍ നമ്മുടെ രാജ്യത്ത് അച്ചടക്കത്തെ ജനാധിപത്യവിരുദ്ധമായാണ് കാണുന്നത്. ആരെങ്കിലും അച്ചടക്കത്തിന് അല്‍പ്പം ഊന്നല്‍ നല്‍കിയാല്‍ അയാളുടെ കാര്യം പോക്കാണ്. ജനങ്ങള്‍ അദ്ദേഹത്തെ ഏകാധിപതിയെന്ന് വിളിക്കും, വിളിക്കാന്‍ മറ്റൊന്നുമുണ്ടാവില്ല, നിഘണ്ടുവിലെ വാക്കുകള്‍ മുഴുവന്‍ ആളുകള്‍ അയാള്‍ക്കെതിരെ ഉപയോഗിക്കും. എന്നാല്‍ വെങ്കയ്യാജി സ്വയം അച്ചടക്കം പാലിക്കുകയും മറ്റുള്ളവരില്‍ നിന്നും അത് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ആരെങ്കിലും വെങ്കയ്യാജിയുമായി യാത്ര പോകുകയാണെങ്കില്‍ അയാള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. ആദ്യമായി അദ്ദേഹം വാച്ച് ധരിക്കാറില്ല, അതുപോലെത്തന്നെ പേനയോ, പണമോ ഒപ്പം കൊണ്ടുനടക്കാറുമില്ല. നിങ്ങള്‍ക്ക് അദ്ദേഹത്തോടൊപ്പം യാത്രചെയ്യണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇക്കാര്യങ്ങളൊക്കെ നിങ്ങളോടൊപ്പം കരുതണമെന്ന് മനസിലാക്കണം. നല്ലകാര്യം എന്തെന്നാല്‍ വാച്ച് സൂക്ഷിക്കാറില്ലെങ്കിലും ഒരു പരിപാടിക്ക് കൃത്യം സമയത്ത് തന്നെ അദ്ദേഹം എത്തിച്ചേരും അത് വളരെ അഭിനന്ദനീയമാണ്. പിരിപാടിക്ക് കൃത്യസമയത്ത് എത്തുകയും പരിപാടി കൃത്യസമയത്ത് തീരാതിരിക്കുകയും ചെയ്താല്‍ അദ്ദേഹം എത്ര അസ്വസ്ഥനാകുമെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും, അങ്ങനെ വരുമ്പോള്‍ പരിപാടി എത്രയൂം വേഗം അവസാനിപ്പിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. അച്ചടക്കം എന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്, അതുകൊണ്ടുതന്നെ ഏത് ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചാലും അദ്ദേഹം എപ്പോഴും ഒരു വീക്ഷണത്തോടെ പ്രവര്‍ത്തിക്കും, ഒരു മാര്‍ഗ്ഗരേഖയുണ്ടാക്കുന്നതിന് സമഗ്രവീക്ഷണം അദ്ദേഹത്തിനുണ്ട്, ഒരു കര്‍മ്മപദ്ധതിയും തന്ത്രവും തയാറാക്കുകയും വിഭവങ്ങള്‍ ഒരുക്കിയും യോഗ്യരായ ആളുകളെ ഇതിന് വിനിയോഗിച്ചും അതിനെ ഒരു വിജയമാക്കി മാറ്റുകയുംചെയ്യും.

ആദ്യം അദ്ദേഹത്തെ മന്ത്രിയാക്കിയപ്പോള്‍ അടല്‍ജിക്ക് ഇദ്ദേഹത്തിന് ഉന്നതമായ ഒരു വകുപ്പിന്റെ ചുമതല നല്‍കണമെന്നായിരുന്നു പദ്ധതി. ഇംഗ്ലീഷില്‍ അദ്ദേഹത്തിന് നല്ല പ്രാവീണ്യമുണ്ടായിരുന്നു; തെക്കേ ഇന്ത്യയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നതും അതുകൊണ്ടുതന്നെ അടല്‍ജി അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തന്നതിനെക്കുറിച്ച് ആലോചിച്ചു. ഞാന്‍ അന്ന് ജനറല്‍ സെക്രട്ടറിയായിരുന്നു, അദ്ദേഹത്തിന്റെ പദ്ധതിയുടെ ഒരു സൂചന ലഭിച്ചപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു, ” എന്തിനാണ് നിങ്ങള്‍ ഈ ഭാരം എന്നില്‍ ചുമത്തുന്നത്?” ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ” എന്ത് സംഭവിച്ചു!” അത് തന്റെ ജോലിയല്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ”എന്താണ് നിങ്ങള്‍ പിന്നെ ചെയ്യാന്‍ പോകുന്നത്” ഞാന്‍ ചോദിച്ചു. ” അത് ഞാന്‍ അടല്‍ജിയെ അറിയിക്കും” എന്ന് അദ്ദേഹം മറുപടിയും നല്‍കി. ” ദയവുചെയ്ത് നിങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് നിങ്ങളുടെ വീക്ഷണം പങ്കുവയ്ക്കു.”വെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം അടല്‍ജിയെ സന്ദര്‍ശിച്ച് അത്ര ഉയര്‍ന്ന വകുപ്പുകളുടെ ചുമതലയൊന്നും തനിക്ക് നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചുവെന്നറിയുന്നത് നിങ്ങള്‍ക്ക് അതിശയമായിരിക്കും. അദ്ദേഹം അടല്‍ജിയോട് ഗ്രാമവികസന വകുപ്പാണ് ചോദിച്ചത്, തന്റെ ജീവിതം അതിന് വേണ്ടി അര്‍പ്പിക്കാന്‍ പോകുന്നുവെന്ന് പറയുകയും ചെയ്തു. ഇത്തിരി വിലയൊക്കെയുള്ള ഉന്നതമായ വകുപ്പുകള്‍ സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് ഗ്രാമവികസന വകുപ്പ് വേണമെന്നാണ്. ഈ സ്വഭാവത്തില്‍ തന്നെ അദ്ദേഹം ഒരു കര്‍ഷകനാണ്. പ്രവൃത്തികൊണ്ടും ചായ്‌വ്‌കൊണ്ടും അദ്ദേഹം കര്‍ഷകനാണ്. കൃഷിക്കാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക, കൃഷിക്കാരെ പ്രതിനിധീകരിക്കുകയെന്ന കാര്യങ്ങളൊക്കെ അദ്ദേഹത്തിന്റെ മനസില്‍ വളരെ ആഴത്തില്‍ ഉറച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ജീവിക്കുന്നത് അതാണ് അദ്ദേഹം ഗ്രാമവികസനത്തില്‍ കൂടുതല്‍ താല്‍പര്യം എടുക്കുന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയാണ് എപ്പോഴും എല്ലാ ഗവണ്‍മെന്റിന്റെയും ഏറ്റവും കാര്യക്ഷമമായ പദ്ധതിയെന്ന് അരുണ്‍ജി ഇപ്പോള്‍ പറഞ്ഞതേയുള്ളു. എല്ലാ എം.പിമാര്‍ക്കും പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതികള്‍ അവരുടെ മേഖലയില്‍ വേണമെന്ന് ആഗ്രഹമുണ്ട്. ഇത് എം.പിമാരുടെ മനസില്‍ ഇട്ടുകൊടുത്തതിന്റെ നേട്ടം ശ്രീമാന്‍ വെങ്കയ്യാജിക്കാണ്. അതുപോലെ ജലം, ഗ്രാമീണ ജീവിതത്തിലെ ജലം, കുടിവെള്ളം, തന്നെതന്നെ അദ്ദേഹം അര്‍പ്പിച്ച ഒരു കര്‍ത്തവ്യമായിരുന്നു അത്. തന്റെ ഊര്‍ജ്ജവും സമയവും അദ്ദേഹം ഇതിന് വേണ്ടി സമര്‍പ്പിച്ചിരുന്നു. ഇന്നുപോലും ഇത്തരത്തിലുള്ള ഒരു ചര്‍ച്ച സഭയില്‍ തടസപ്പെടുകയാണെങ്കില്‍ ഏറ്റവും അലോസരപ്പെടുന്ന വ്യക്തി അദ്ദേഹമാണ്. ഗ്രാമങ്ങളേയും കര്‍ഷകരേയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ വീക്ഷണം ഇത്തരത്തിലായിരിക്കും: ” അവിടെ എന്താണ് സംഭവിക്കുന്നതിനെക്കുറിച്ച് കുറഞ്ഞപക്ഷം സഭയില്‍ ഒരു ചര്‍ച്ചയെങ്കിലും നടക്കട്ടെ.” അതുകൊണ്ടുതന്നെ അദ്ദേഹത്തിലുള്ള അസ്വസ്ഥത സാധാരണക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്, അത് സാധാരണക്കാരുടെ അഭിലാഷങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.

അദ്ദേഹം തെലുങ്കില്‍ സംസാരിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടെങ്കില്‍ അറിയാം, നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വേഗതയ്ക്ക് ഒപ്പമെത്താനാവില്ലെന്ന്. അദ്ദേഹം സംസാരിക്കുന്ന വേഗത കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും നിങ്ങള്‍ ഒരു ലോക്കല്‍ ട്രെയിനില്‍ ഇരിക്കുകയാണെന്നും അദ്ദേഹം ഒരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി ഓടുകയാണെന്നും. അദ്ദേഹം വളരെ വേഗതയിലാണ് സംസാരിക്കുന്നത്! ഇത്രയും സ്വാധീനശക്തിയുള്ളവയെ തന്റെ പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്ന വഴി ശ്രദ്ധിക്കേണ്ടതാണ്. അതിലെ പ്രാസം സ്വാഭാവികവുമാണ്. അത് പൊതുപ്രസംഗങ്ങളില്‍ മാത്രമേ സംഭവിക്കുന്നുള്ളുവെന്നില്ല. തന്റെ സമീപത്തിരിക്കുന്ന ഒരാളോടും അദ്ദേഹം അതേരീതിയില്‍ തന്നെയാണ് സംസാരിക്കുന്നത്. സഭയില്‍ ഇതുകൊണ്ട് എല്ലാവര്‍ക്കും ഗുണമുണ്ടാകുന്നുണ്ട്. അദ്ദേഹം പദവി ഏറ്റെടുത്തശേഷമുള്ള ആദ്യഒരു വര്‍ഷത്തെ പ്രവര്‍ത്തനം രേഖപ്പെടുത്താനുള്ള ഈ എളിയ പ്രയത്‌നം നടത്തിയ മുഴുവന്‍ സഭാംഗങ്ങളേയും ഞാന്‍ അഭിനന്ദിക്കുന്നു. ഇത് ഈ സ്ഥാപനത്തെ എങ്ങനെ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് നിങ്ങളെ ബോദ്ധ്യപ്പെടുത്തിയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുതുമയും ചലനാത്മകതയും ഇതില്‍ ഈ പദവിയിലൂടെ എങ്ങനെ കൊണ്ടുവരാമെന്നതും വ്യക്തമായിക്കാണും. രാജ്യത്തിന്റെ മറ്റു ചുമതലകള്‍ നിറവേറ്റുന്നതിനായി ഈ സ്ഥാപനത്തിന്റെ തന്നെ മുന്നോട്ടുള്ള പ്രയാണവും സഹകരണവും ഏതൊക്കെതരത്തിലാണെന്നതും ഈ പുസ്തകം വ്യക്തമാക്കുന്നുണ്ട്.

ഒരു തരത്തില്‍ ഇത് ഉപരാഷ്ട്രപതിയുടെ പദവിയെത്തിയശേഷമുള്ള ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിശദീകരണമായി നമുക്ക് തോന്നിയേക്കാം, എന്നാല്‍ നമ്മള്‍ ഇതില്‍ നോക്കിയാല്‍ മറ്റുചില സ്ഥലങ്ങളില്‍ കുടുംബ ആല്‍ബവും കണ്ടെത്താന്‍ കഴിയും. നിങ്ങള്‍ക്ക് ചില എം.പിമാര്‍, ചില വൈസ് ചാന്‍സലര്‍മാര്‍, ചില മുഖ്യമന്ത്രിമാര്‍, അല്ലെങ്കില്‍ ചില ഗവര്‍ണര്‍മാര്‍ എന്നിവരെയൊക്കെ ഇതില്‍ കാണാന്‍ കഴിയും. അതിലൂടെ അതിവിദൂരമായ സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍പ്പോലും ബന്ധപ്പെട്ട് നില്‍ക്കാന്‍ എന്ത് പ്രയത്‌നം നടത്തിയെന്നും വ്യക്തമാകും.

ഞാന്‍ എന്റെ അഭിനന്ദങ്ങള്‍ വെങ്കയ്യാജിക്ക് സമര്‍പ്പിക്കുന്നു. സഭ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും സഭയില്‍ സമ്പൂര്‍ണ്ണ ചര്‍ച്ച വേണമെന്നും ഇത്തരം വിഷയങ്ങള്‍ സഭയില്‍ ഉയര്‍ത്തണമെന്നുമുള്ള അദ്ദേഹത്തിന്റെ മനസിലുള്ള ആഗ്രഹം രാജ്യത്തിന് ഗുണകരമാണ്. നിരന്തര പരിശ്രമത്തിലൂടെ അദ്ദേഹത്തിന്റെ ഈ സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്റെ അഭിനന്ദങ്ങള്‍ വെങ്കയ്യാജിയെ അറിയിക്കുന്നു. വളരെയധികം നന്ദി!