Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൃഷി ഉന്നതിമേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ന്യൂഡെല്‍ഹിയിലെ പുസ ക്യാംപസിലെ ഐ.എ.ആര്‍.ഐ. മേള ഗ്രൗണ്ടില്‍ നടക്കുന്ന കൃഷി ഉന്നതി മേള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിച്ചു. തീം പവലിയന്‍, ജൈവിക മേള കുംഭ് എന്നിവിടങ്ങളില്‍ അദ്ദേഹമെത്തി. 25 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ജൈവ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇ-വിപണന പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, കൃഷി കര്‍മണ്‍ അവാര്‍ഡുകളും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ കൃഷി പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.

മേളയ്‌ക്കെത്തിയവരെ അഭിസംബോധന ചെയ്യവേ പുതിയ ഇന്ത്യക്കായുള്ള പാത നിര്‍ണയിക്കുന്നതില്‍ ഉന്നതിമേളകള്‍ പ്രധാന പങ്കു വഹിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇന്ത്യയുടെ രണ്ടു കാവല്‍ക്കാരായ കര്‍ഷകരെയും ശാസ്ത്രജ്ഞരെയുംകുറിച്ച് ഒരേസമയം സംസാരിക്കാനുള്ള അവസരം തനിക്ക് ഇന്നു ലഭിച്ചുവെന്ന് അദ്ദേഹം തുടര്‍ന്നുവ്യക്തമാക്കി. കൃഷിയില്‍ പരിവര്‍ത്തനം സാധ്യമാക്കുന്നതിനായി കര്‍ഷകരും ശാസ്ത്രജ്ഞരും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

അവലോകന കാലഘട്ടത്തില്‍ കാര്‍ഷിക രംഗത്തുള്ള നേട്ടങ്ങള്‍ക്ക് അവാര്‍ഡ് നേടിയ മേഘാലയ സംസ്ഥാനത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

കര്‍ഷകരുടെ ആവേശത്തെയും കഠിനാധ്വാനത്തെയും ഒപ്പം സ്വാതന്ത്ര്യലബ്ധി മുതല്‍ അവര്‍ക്കു കൈവരിക്കാന്‍ സാധിച്ച നേട്ടങ്ങളെയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.

ഇപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഫലങ്ങള്‍, പച്ചക്കറി, പാല്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ സര്‍വകാല വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരുടെ വരുമാനം കുറയാനും നഷ്ടവും ചെലവും വര്‍ധിക്കാനും ഇടയാക്കുന്ന ഗൗരവമേറിയ വെല്ലുവിളികള്‍ കാര്‍ഷിക മേഖല നേരിട്ടുവരികയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികളെ നേരിടാന്‍ ഗവണ്‍മെന്റ് സമഗ്രപദ്ധതി നടപ്പാക്കിവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുകയും അതുവഴി അവരുടെ ജീവിതം സുഖകരമാക്കുകയുമാണു ലക്ഷ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഈ പ്രതിബദ്ധത നടപ്പാക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതിയെക്കുറിച്ചു വിശദീകരിക്കവേ ഇതുവരെ 11 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. യൂറിയയ്ക്കു മുഴുവന്‍ വേപ്പെണ്ണ തൂകാന്‍ സാധിച്ചതിലൂടെ ഉല്‍പാദനക്ഷമത ഉയര്‍ത്താന്‍ സാധിച്ചതിനപ്പുറം വളത്തിനായുള്ള ചെലവു കുറയാന്‍ ഇടയാക്കിയിട്ടുമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയിലൂടെ പ്രീമിയം കുറച്ചുകൊണ്ടുവരാനും ഇന്‍ഷുറന്‍സ് പരിധി ഒഴിവാക്കാനും കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്ന ക്ലെയിം തുകകള്‍ വര്‍ധിപ്പിക്കാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി കൃഷി സീഞ്ചായി യോജന എല്ലാ കൃഷിയിടങ്ങളിലും ജലമെത്തിക്കാന്‍ ലഭ്യമിടുന്നുവെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. നടപ്പാക്കിവരുന്ന ജലസേചന പദ്ധതികള്‍ക്കായി ഇതുവരെ 80,000 കോടി രൂപ ചെലവിട്ടുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയിടം മുതല്‍ വിപണി വരെയുള്ള വിതരണശൃംഖല ശക്തിപ്പെടുത്താനും നൂതന കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനം സൃഷ്ടിക്കുന്നതിനും കിസാന്‍ സമ്പദ യോജന സഹായകമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്തിടെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട ഓപ്പറേഷന്‍ ഗ്രീന്‍സ് ഫലവര്‍ഗങ്ങളും പച്ചക്കറിയും, വിശേഷിച്ച് തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കു ഗുണകരമായിത്തീരുമെന്ന് ഓര്‍മിപ്പിച്ചു.

കൃഷിക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പല നിയമങ്ങളും തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്നും അവ നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

കര്‍ഷകര്‍ക്ക് ആധുനിക വിത്തുകളും ആവശ്യമായ അളവില്‍ വൈദ്യുതിയും വിപണിസൗകര്യവും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.

വിജ്ഞാപനം ചെയ്ത വിളകളുടെയെല്ലാം കുറഞ്ഞ തറവില ചെലവിന്റെ ഒന്നര ഇരട്ടിയായിരിക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ചെലവു കണക്കാക്കുന്നതില്‍ പണിക്കൂലി, യന്ത്രങ്ങളുടെ വാടക, വിത്തുകളുടെയും വളങ്ങളുടെയും വില, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു നല്‍കുന്ന വരുമാനം, പ്രവര്‍ത്തന മൂലധനത്തിന്റെ പലിശ, പാട്ടത്തിനെടുത്ത ഭൂമിയുടെ വാടക എന്നിവ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക വിപണന പരിഷ്‌കാരങ്ങള്‍ക്കായി സമഗ്ര നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ ചില്ലറവിപണികളെ മൊത്ത, ആഗോള വിപണികളുമായി ബന്ധിപ്പിക്കുക എന്നതു പ്രധാനമാണ്. അടുത്തിടെ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ ഗ്രാമീണ ചില്ലറ കാര്‍ഷിക വിപണികളെക്കുറിച്ചു പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 22,000 ഗ്രാമീണ വിപണികള്‍ അത്യാവശ്യമായ അടിസ്ഥാനസൗകര്യം ലഭ്യമാക്കി ഉയര്‍ത്തുകയും എ.പി.എം.സി., ഇ-നാം പ്ലാറ്റ്‌ഫോം എന്നിവയുമായി ഏകോപിപ്പിക്കുകയും ചെയ്യും.

ഉല്‍പാദകരായ കര്‍ഷകരുടെ സംഘടനകളുടെ പ്രാധാന്യത്തിനു പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ഉല്‍പാദകരായ കര്‍ഷകരുടെ സംഘടനകള്‍ക്കു സഹകരണ സംഘങ്ങള്‍ക്കെന്നപോലെ വരുമാന നികുതിയില്‍ ഇളവ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജൈവ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇ-വിപണന പോര്‍ട്ടല്‍ ആരംഭിക്കുക വഴി ഈ പദ്ധതിയില്‍ കൃഷി വിപണന പരിഷ്‌കാരത്തിന്റെ ഒരു പുതിയ അധ്യായം ഉള്‍പ്പെടുത്തുകയാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.

ഹരിത വിപ്ലവത്തിനും ശുഭ്രവിപ്ലവത്തിനുമൊപ്പം നാം ജൈവവിപ്ലവത്തിനും ജലവിപ്ലവത്തിനും മധുരവിപ്ലവത്തിനും പ്രാധാന്യം കല്‍പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ കൃഷി വിജ്ഞാന കേന്ദ്ര(കെ.വി.കെ.)ങ്ങള്‍ പ്രധാന പങ്കു വഹിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

തേനീച്ച വളര്‍ത്തലിലൂടെ കര്‍ഷകര്‍ക്ക് എങ്ങനെ അധിക വരുമാനം ഉണ്ടാക്കാമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. സൗരോര്‍ജ കൃഷിയുടെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 2.75 ലക്ഷം സൗരോര്‍ജ പമ്പുകള്‍ കര്‍ഷരുടെ കൈകളിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ജൈവമാലിന്യത്തില്‍നിന്നു വളവും ബയോഗ്യാസും മറ്റും ഉല്‍പാദിപ്പിക്കുന്നതിനായി ഉദ്ദേശിച്ചുള്ള ഗോ-ബര്‍ ധന്‍ യോജനയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃഷിയുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതു ദോഷകരമാണെന്നും പകരം, യന്ത്രങ്ങളുട സഹായത്താല്‍ അവ മണ്ണില്‍ത്തന്നെ തിരികെയെത്തിക്കാന്‍ സാധിച്ചാല്‍ നേട്ടമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആവശ്യത്തിനു കാര്‍ഷിക വായ്പ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഗവണ്‍മെന്റ് ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതുപോലുള്ള പരിപാടികള്‍ വിദൂരസ്ഥലങ്ങളില്‍ക്കൂടി സംഘടിപ്പിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം പരിപാടികള്‍ എന്തു ഗുണം ചെയ്യുന്നുവെന്നു പഠിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.