Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ വേതന പരിഷ്‌കരണത്തിനായി തൊഴിലാളികളുമായുള്ള കൂടിയാലോചനകള്‍ക്കുള്ള വേതന നയത്തിന് മന്ത്രിസഭയുടെ അംഗീകാരം


കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതന പരിഷ്‌കരണത്തിനായി തൊഴിലാളികളുമായുള്ള എട്ടാംവട്ട കൂടിയാലോചനകള്‍ക്കുള്ള വേതന നയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേറന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

പ്രസക്ത ഭാഗങ്ങള്‍:

1. അഞ്ചുവര്‍ഷമോ, പത്തുവര്‍ഷമോ കാലാവധിയുള്ളതും പൊതുവില്‍ 2016 ഡിസംബര്‍ 31ന് കാലാവധി അവസാനിച്ചതുമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ വേതനപരിഷ്‌ക്കരണം സംബന്ധിച്ച കൂടിയാലോചനകള്‍ നടത്താന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിന് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കും. എന്നാല്‍ ആ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനത്തില്‍ താങ്ങാന്‍ കഴിയുന്നതാണോ എന്നത് കണക്കാക്കി വേണം വേതനപരിഷ്‌ക്കരണം നടപ്പാക്കേണ്ടത്.
2. വേതന വര്‍ദ്ധനവിനായി ഗവണ്‍മെന്റില്‍ നിന്നും യാതൊരു ബജറ്റ് പിന്‍തുണയും ലഭിക്കില്ല. ഇതിന്റെ മുഴുവന്‍ പ്രത്യാഘാതവും ബന്ധപ്പെട്ട കേന്ദ്ര പൊതുമേഖല സ്ഥാപനം അതിന്റെ ആഭ്യന്തര വിഭവങ്ങളില്‍ നിന്നും കണ്ടെത്തണം.
3. ഗവണ്‍മെന്റ് പുനസംഘടന/പുനരുജ്ജീവനം അംഗീകരിച്ചിട്ടുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ വേതന പരിഷ്‌ക്കരണം അംഗീകരിക്കപ്പെട്ടിട്ടുള്ള പുനസംഘടന/പുനരുജ്ജീവന പദ്ധതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ നടപ്പാക്കാനാകൂ.
4. ബന്ധപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്‌കെയിലുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമ്പോള്‍ അത് ബന്ധപ്പെട്ട കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ എക്‌സിക്യൂട്ടീവുകള്‍/ ഓഫീസര്‍മാര്‍-അസംഘടിത(നോണ്‍ യൂണിയനൈസ്ഡ് )സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ നിലവിലെ സ്‌കെയിലില്‍ അധികരിക്കാന്‍ പാടില്ല.
5. അഞ്ചുവര്‍ഷ കാലാവധി പരിഗണിക്കുന്ന മാനേജ്‌മെന്റുകള്‍ സ്‌കെയിലുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമ്പോള്‍ അടുത്ത രണ്ടു ഒത്തുതീര്‍പ്പുകള്‍ ബന്ധപ്പെട്ട കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളില്‍ പത്തുവര്‍ഷം കാലാവധി പരിഗണിക്കുന്ന എക്‌സിക്യൂട്ടീവുകള്‍/ ഓഫീസര്‍മാര്‍-അസംഘടിത(നോണ്‍ യൂണിയനൈസ്ഡ്) സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ നിലവിലെ സ്‌ക്കെയിലുകളില്‍ അധികരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
6. എക്‌സിക്യൂട്ടീവുകള്‍-അസംഘടിത സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുമായി അവരുടെ തൊഴിലാളികളുടെ സ്‌ക്കെയിലുകളില്‍ ഏറ്റ്മുട്ടല്‍ ഒഴിവാക്കാനായി കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഗ്രേഡഡ് ഡി.എ ന്യൂട്രലൈസേഷനോ/ ഗ്രേഡഡ് ഫിറ്റിമെന്റോ വേതന ഒത്തുതീര്‍പ്പ് സമയത്ത് ഉപയോഗിക്കാം.
7. വേതന ഒത്തുതീര്‍പ്പുകളിലൂടെ വരുത്തുന്ന വര്‍ദ്ധനവിന്റെ ഭാഗമായി അവരുടെ ചരക്കുകളുടെയും സേവനങ്ങളുടെയും നിലവിലെ വിലയില്‍ ഒരു വര്‍ദ്ധനയും ഉണ്ടാക്കുന്നില്ലെന്ന് എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ഉറപ്പുവരുത്തണം.
8. ഒരു യൂണിറ്റ് ഭൗതിക ഉല്‍പ്പാദനത്തിന് വേണ്ടിവരുന്ന ചെലവില്‍ വര്‍ദ്ധവുണ്ടാക്കാത്ത തരത്തിലായിരിക്കണം വേതനപരിഷ്‌ക്കരണം നടപ്പാക്കേണ്ടത്. എന്നാല്‍ ചില ഒഴിവാക്കാന്‍ കഴിയാത്ത കേസുകളില്‍ തങ്ങളുടെ പരമാവധിശേഷിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ട ഭരണ മന്ത്രാലയം/ വകുപ്പ് എന്നിവയ്ക്ക് വ്യാവസായിക പരിഷ്‌ക്കരണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഡി.പി.ഇയുമായി ബന്ധപ്പെടാം.
9. വേതന ഒത്തുതീര്‍പ്പിന്റെ നിയമാനുസൃത കാലാവധി 2017 ജനുവരി ഒന്നുമുതല്‍ അഞ്ചുവര്‍ഷ കാലാവധി സ്വീകരിച്ചിട്ടുളളവര്‍ക്ക് കുറഞ്ഞത് അഞ്ചുവര്‍ഷവും പത്തുവര്‍ഷം കാലാവധി സ്വീകരിച്ചിട്ടുള്ളവര്‍ക്ക് പരമാവധി പത്തുവര്‍ഷവുമായിരിക്കും.
10. ബന്ധപ്പെട്ട ഭരണ മന്ത്രാലയം/ വകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ടും വേതന ഒത്തുതീര്‍പ്പുകള്‍ അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പുവരുത്തിയും വേണം കേന്ദ്ര പൊതുമേഖലസ്ഥാപനങ്ങള്‍ ഈ ഒത്തുതീര്‍പ്പുകള്‍ നടപ്പിലാക്കേണ്ടത്.

പശ്ചാത്തലം
രാജ്യത്തെ 320 കേന്ദ്ര പൊതുമേഖലസ്ഥാപനങ്ങളിലായി 12.34 ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ഇതില്‍ 2.99 ലക്ഷം പേര്‍ ബോര്‍ഡ് തലത്തിലുള്ളതോ ബോര്‍ഡ് തലത്തിന് താഴേയുള്ളതോ ആയ എക്‌സിക്യൂട്ടീവുകളോ അസംഘടിത സൂപ്പര്‍വൈസര്‍മാരോ ആണ്. ബാക്കിയുള്ള 9.35 ലക്ഷം തൊഴിലാളികള്‍ സംഘടിത തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരാണ്. ഈ സംഘടിത തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരുടെ വേതനപരിഷ്‌ക്കരണം പബ്ലിക്ക് എന്റര്‍പ്രൈസസ് വകുപ്പ് വേതന ഒത്തുതീര്‍പ്പിനായി പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ട്രേഡ് യൂണിയനുകളും കേന്ദ്ര പൊതുമേഖലസ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്.

***