Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പുതിയ കെട്ടിടം ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സി.ഐ.സി.) പുതിയ കെട്ടിടം ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

കെട്ടിടം നിശ്ചയിച്ച സമയത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന് അറിയിച്ച അദ്ദേഹം നിര്‍മാണച്ചുമതല വഹിച്ചിരുന്ന എല്ലാ ഏജന്‍സികളെയും അഭിനന്ദിച്ചു. പരിസ്ഥിതിസൗഹൃദ പൂര്‍ണമായ ഗൃഹ-നാല് റേറ്റിങ് ഊര്‍ജസംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സി.ഐ.സിയുടെ പ്രവര്‍ത്തനം കൂടുതല്‍ നന്നായി ഏകോപിപ്പിക്കാനും സമഗ്രമാക്കാനും പുതിയ കെട്ടിടം സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സി.ഐ.സിയുടെ മൊബൈല്‍ ആപ് പുറത്തിറക്കുന്നതിനെക്കുറിച്ചു പരാമര്‍ശിക്കവേ, ഇതു ജനങ്ങള്‍ക്ക് അപ്പീലുകള്‍ ഫയല്‍ ചെയ്യല്‍ എളുപ്പമാക്കിത്തീര്‍ക്കുമെന്നും കമ്മീഷന്‍ പ്രദാനം ചെയ്യുന്ന വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജനാധിപത്യപൂര്‍ണവും പങ്കാളിത്തപൂര്‍ണവുമായ ഭരണത്തിനു സുതാര്യതയും ഉത്തരവാദിത്തബോധവും അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ നിര്‍ണായകമായ പങ്കാണു സി.ഐ.സി. നിര്‍വഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസാധിഷ്ഠിത ഭരണത്തിനുള്ള ഉല്‍പ്രേരകങ്ങളായി ഇത്തരം സ്ഥാപനങ്ങള്‍ നിലകൊള്ളുന്നുവെന്നും ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

ശാക്തീകരിക്കപ്പെട്ട പൗരനാണ് നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും കരുത്തുറ്റ തൂണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ മാര്‍ഗങ്ങളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്തുവരികയാണു നാലുവര്‍ഷമായി കേന്ദ്ര ഗവണ്‍മെന്റെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറിവിന്റെ നവപാതയുടെ അഞ്ചു സ്തംഭങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

ആദ്യത്തെ തൂണ്‍ ചോദ്യങ്ങള്‍ ചോദിക്കല്‍ (സവാല്‍) ആണ്. ഈ അവസരത്തില്‍ അദ്ദേഹം പൗരന്‍മാര്‍ക്കായുള്ള മൈഗവ് സംവിധാനത്തെക്കുറിച്ചു വിശദീകരിച്ചു. രണ്ടാമത്തെ തൂണ്‍ അഭിപ്രായങ്ങള്‍ക്കു ചെവികൊടുക്കല്‍ (സുഝാവ്) ആണ്. ഗവണ്‍മെന്റ് ആശയങ്ങള്‍ക്കു ചെവികൊടുക്കാന്‍ തയ്യാറാണെന്നും സി.പി.ജി.ആര്‍.എ.എം.എസില്‍നിന്നോ സാമൂഹ്യമാധ്യമങ്ങളില്‍നിന്നോ ലഭിക്കുന്ന നിര്‍ദേശങ്ങളോടു തുറന്ന സമീപനമാണ് ഉള്ളതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇടപെടല്‍ (സന്‍വാദ്) ആണൂ മൂന്നാമത്തെ സ്തംഭം. ഇതു ജനങ്ങളും ഗവണ്‍മെന്റും തമ്മില്‍ ബന്ധം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാലാമത്തെ തൂണ്‍ പ്രവര്‍ത്തനം (സക്രിയത) ആണ്. ചരക്കുസേവന നികുതി നടപ്പാക്കിയിരുന്ന വേളയില്‍ പരാതികളിലും നിര്‍ദേശങ്ങളിലും ഫലപ്രദമായ നടപടികള്‍ ഉണ്ടായിരുന്നുവെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

അറിവ് (സൂചന) ആണ് അഞ്ചാമത്തെ സ്തംഭം. കൈക്കൊള്ളുന്ന നടപടിക്രമങ്ങള്‍ ജനങ്ങളെ അറിയിക്കുക എന്നതു ഗവണ്‍മെന്റിന്റെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വേദികളിലൂടെ അതതു സമയം വിവരം കൈമാറുന്ന സംവിധാനം ഗവണ്‍മെന്റ് ഒരുക്കിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സൗഭാഗ്യ, ഉജാല തുടങ്ങിയ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൊതുവായി അന്വേഷിക്കപ്പെടുന്ന വിവരങ്ങള്‍ അതതു വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും വെബ് പോര്‍ട്ടലുകളില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. സുതാര്യതയും ജനസേവനത്തിന്റെ മേന്‍മയും വര്‍ധിപ്പിക്കാന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതുപോലെത്തന്നെ, പദ്ധതികളുടെ നടത്തിപ്പ് യഥാസമയം നിരീക്ഷിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന പ്രഗതി യോഗത്തില്‍ കേദാര്‍നാഥിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചു നിരീക്ഷിച്ചത് അദ്ദേഹം ഓര്‍മയില്‍പ്പെടുത്തി. പ്രഗതി യോഗങ്ങള്‍ വഴി ഒന്‍പതു ലക്ഷം കോടിയിലേറെ രൂപ ചെലവുള്ള പദ്ധതികളുടെ പ്രവൃത്തിയുടെ വേഗം വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
സപ്ലൈസ് ആന്‍ഡ് ഡിസ്‌പോസല്‍സ് ഡയറക്ടര്‍ ജനറല്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള ഉദാഹരണങ്ങളും അദ്ദേഹം നിരത്തി. ഇപ്പോള്‍ പൊതുസംഭരണം നടത്തിവരുന്നതു ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റിലൂടെയോ ജെം പ്ലാറ്റ്‌ഫോമിലൂടെയോ ആണെന്നു ശ്രീ. മോദി ചൂണ്ടിക്കാട്ടി. ഇത് അഴിമതി ഇല്ലാതാക്കുകയും ഗവണ്‍മെന്റ് നടത്തുന്ന സംഭരണത്തില്‍ സുതാര്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഗവണ്‍മെന്റും ജനങ്ങളും തമ്മില്‍ ഇടപഴകുന്നതിനു മധ്യവര്‍ത്തികളായി മനുഷ്യര്‍ വേണ്ടിവരുന്ന സാഹചര്യം പരമാവധി കുറച്ചുകൊണ്ടുവരാന്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണസംവിധാനത്തില്‍ സുതാര്യത വര്‍ധിക്കുന്നതിനനസുരിച്ചു ഗവണ്‍മെന്റിലുള്ള വിശ്വാസം വര്‍ധിച്ചുവരുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പൗരന്‍മാര്‍ അവരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവാന്‍മാരായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശരിയായി രീതിയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടതിനെക്കുറിച്ചു ജനങ്ങളോടു വിശദീകരിക്കാന്‍ സി.ഐ.സിക്കു സാധിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. അവകാശങ്ങള്‍ നേടാന്‍ ശ്രമിക്കുന്നതിനിടെ ചുമതലകള്‍ മറക്കാതിരിക്കുക എന്നതു പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള സാഹചര്യവും ഭാവിയിലെ വെല്ലുവിളികളും വിലയിരുത്തി അവകാശങ്ങളും ചുമതലകളും തുലനം ചെയ്യാന്‍ ഉത്തരവാദിത്തബോധമുള്ള ഓരോ സ്ഥാപനത്തിനും സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

***