Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോയമ്പത്തൂര്‍ ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളജിന്റെയും ആശുപത്രിയുടെയും പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

കോയമ്പത്തൂര്‍ ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളജിന്റെയും ആശുപത്രിയുടെയും പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രധാനമന്ത്രി നടത്തിയ പ്രസംഗം


വണക്കം,

മെഡിക്കല്‍ കോളജിന്റെയും ആശുപത്രിയുടെയും പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനായി ദക്ഷിണേന്ത്യയുടെ ടെക്‌സ്റ്റൈല്‍ തലസ്ഥാനവും തമിഴ്‌നാടിന്റെ പ്രമുഖ വാണിജ്യകേന്ദ്രവുമായ കോയമ്പത്തൂരില്‍ എത്താന്‍ കഴിഞ്ഞതില്‍ എനിക്കു വലിയ സന്തോഷമുണ്ട്.

ഈ അവസരത്തില്‍ നിലവിലുള്ള ആശുപത്രിയും മെഡിക്കല്‍ കോളജും അനുബന്ധ കെട്ടിടങ്ങളും കേന്ദ്ര ഗവണ്‍മെന്റ് തമിഴ്‌നാട് ഗവണ്‍മെന്റിനു കൈമാറുകകൂടി ചെയ്യുകയാണ്.

ഇത്, സഹകരണ മനോഭാവത്തോടു കൂടിയുള്ള ഫെഡറലിസത്തോട് എന്റെ ഗവണ്‍മെന്റിനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നു.

കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ തമിഴ്‌നാട് ഗവണ്‍മെന്റ് ഉടന്‍ തുടങ്ങുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

580 കോടി രൂപയുടെ ഈ പദ്ധതി കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ഇ.എസ്.ഐ.സി. ഗുണഭോക്താക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരു അനുഗ്രഹമായിരിക്കും.

ഇവിടേക്കു നിര്‍ദേശിക്കപ്പെട്ടിട്ടുള്ള 100 എം.ബി.ബി.എസ്. സീറ്റുകളില്‍ 20 എണ്ണം ഇ.എസ്.ഐ. പദ്ധതിയില്‍ ഇന്‍ഷൂര്‍ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്കായി മാറ്റിവെക്കും.

സംസ്ഥാനത്തിലെ തൊഴിലാളികള്‍ക്കു മെച്ചപ്പെട്ട ചികില്‍സ ലഭിക്കുന്നതിനൊപ്പം മേന്‍മയാര്‍ന്ന വൈദ്യപഠനം ലഭ്യമാക്കുന്നതിനുമുള്ള മാതൃകയായി ഈ ആശുപത്രിയെയും മെഡിക്കല്‍ കോളജിനെയും മാറ്റിയെടുക്കാന്‍ യത്‌നിക്കണം.

എല്ലാ തൊഴിലാളികള്‍ക്കും ഉദാരവും സമഗ്രവുമായ സാമൂഹികസുരക്ഷയൊരുക്കാന്‍ എന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.

രാജ്യത്തെ 45 കോടിയിലേറെ വരുന്ന അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് അപകട, ജീവന്‍ ഇന്‍ഷുറന്‍സുകള്‍ ലഭ്യമാക്കുന്നതിനായി ആര്‍.എസ്.ബി.വൈ. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കു പുറമെ നാം പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ പദ്ധതികള്‍ക്കു തുടക്കമിട്ടിട്ടുണ്ട്.

ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നവരില്‍ ഈ പ്രതിജ്ഞാബദ്ധത ഉടലെടുക്കുന്നത് ആരോഗ്യവും സമൃദ്ധിയുമുള്ള ജനതയുണ്ടെങ്കിലേ സമൃദ്ധമായ രാഷ്ട്രമുണ്ടാകൂ എന്ന ഉറച്ച വിശ്വാസത്തില്‍നിന്നാണ്.

സംഘടിത മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കു ഗുണകരമാകുന്നതിനായി ഇ.പി.എഫ്.ഒയുടെയും ഇ.എസ്.ഐ.സിയുടെയും വ്യവസ്ഥകളില്‍ നാം കാതലായ പരിഷ്‌കാരങ്ങള്‍ വരുത്തി.

ഇ.പി.എഫ്. അക്കൗണ്ടുകളുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ സഹായകമാകുംവിധം ആറു കോടി തൊഴിലാളികള്‍ക്ക് യൂനിവേഴ്‌സല്‍ അക്കൗണ്ട നമ്പര്‍ അനുവദിച്ചിട്ടുണ്ട്.

ഇതിനപ്പുറം, ഇ.എസ്.ഐ.സി. സേവനം കൂടുതല്‍ വ്യാപിപ്പിക്കാനും കൂടുല്‍ സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കാനും നാം ഉദ്ദേശിക്കുന്നു.

കഴിവിനനുസരിച്ചു പങ്കാളികളാവുക, ആവശ്യത്തിനനുസരിച്ച് ആനുകൂല്യങ്ങള്‍ നേടുക എന്ന ഗാന്ധിയന്‍ ആശയത്തിലൂന്നിയുള്ളതാണ് ഇ.എസ്.ഐ. പദ്ധതി.

ഈ ആശയപ്രകാരം, ഓരോരുത്തരും വേതനത്തിനനുസരിച്ചേ പണം അടയ്ക്കുന്നുള്ളൂ എങ്കിലും ഇന്‍ഷൂര്‍ ചെയ്ത വ്യക്തിക്കും കുടുംബാംഗങ്ങള്‍ക്കും ഒരേ തരത്തിലുള്ള ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നു.

ഇന്‍ഷൂര്‍ ചെയ്തവര്‍ക്കു വൈദ്യസഹായത്തിനു പുറമെ രോഗം, അംഗവിഹീനത, ആശ്രയിച്ചു കഴിയുന്ന സ്ഥിതി, ഗര്‍ഭം, തൊഴിലില്ലായ്മ തുടങ്ങിയ അവസ്ഥകളില്‍ ഇ.എസ്.ഐ.സി. ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

നിയന്ത്രണങ്ങളില്ലാതെ ചികില്‍സയ്ക്ക് 30 മുതല്‍ 40 വരെ ലക്ഷം രൂപ ചെലവിട്ടിട്ടുള്ള സവിശേഷമായ ഇ.എസ്.ഐ.സി. ചികില്‍സാപദ്ധതി ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ഒരു വരമാണ്.

സുഹൃത്തുക്കളേ, 1952ല്‍ കാണ്‍പൂരിലും ഡെല്‍ഹിയിലുമായി കേവലം രണ്ടു കേന്ദ്രങ്ങളുമായി തുടക്കമിട്ട ഇ.എസ്.ഐ. പദ്ധതിയിപ്പോള്‍ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 830 കേന്ദ്രങ്ങളില്‍ നടപ്പാക്കിക്കഴിഞ്ഞു.

രാജ്യത്തങ്ങോളമിങ്ങോളമായി ഏഴു ലക്ഷം ഫാക്ടറികളിലും മറ്റു സ്ഥാപനങ്ങളിലും നടപ്പാക്കപ്പെട്ടുകഴിഞ്ഞ പദ്ധതി രണ്ടു കോടി തൊഴിലാളികള്‍ക്കും എട്ടു കോടി ഗുണഭോക്താക്കള്‍ക്കും ഗുണകരമാകുന്നു.

തമിഴ്‌നാട്ടില്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള 85,000 സ്ഥാപനങ്ങളും ഇന്‍ഷൂര്‍ ചെയ്യപ്പെട്ട 28 ലക്ഷം വ്യക്തികളുമുണ്ട്.

കോയമ്പത്തൂരില്‍ 27,000 സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്.

തമിഴ്‌നാട്ടിലെ 31 ജില്ലകളില്‍ ഇപ്പോള്‍ സേവനം ലഭ്യമാണ്.

തമിഴ്‌നാട്ടില്‍ 10 ഇ.എസ്.ഐ. ആശുപത്രികളുണ്ട്.

ഈ ആശുപത്രി കൈമാറ്റം ചെയ്യപ്പെടുന്നതോടെ സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന എട്ട് ഇ.എസ്.ഐ. ആശുപത്രികളുണ്ടാകും.

50 കിടക്കകളുള്ള തിരുനല്‍വേലിയിലെ ഇ.എസ്.ഐ.സി. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 100 ആക്കി ഉയര്‍ത്താന്‍ നിര്‍ദേശമുണ്ട്.

ഇന്‍ഷൂര്‍ ചെയതവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒ.പി. ചികില്‍സ നല്‍കുന്നതിനായി സംസ്ഥാനത്ത് 210 ഇ.എസ്.ഐ. ഡിസ്‌പെന്‍സറികള്‍ ഉള്‍പ്പെട്ട വന്‍ ശൃംഖലയുണ്ട്.

കോയമ്പത്തൂരില്‍ മാത്രം 50 ഡിസ്‌പെന്‍സറികളുണ്ട്.

രാഷ്ട്രനിര്‍മാതാക്കളായ നമ്മുടെ സഹോദരന്മാരുടെയും സഹോദരിമാരുടെയും ക്ഷേമത്തിനായി സമര്‍പ്പിതമാണ് എന്റെ ഗവണ്‍മെന്റ്.

ഇ.എസ്.ഐ.സി. വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസില്‍ ഇ.എസ്.ഐ.സി. 2.0 എന്ന പേരില്‍ രണ്ടാം തലമുറ പരിഷ്‌കരണ അജണ്ട ഞാന്‍ ഉദ്ഘാടനം ചെയ്തിരുന്നു.

സേവനം ലഭ്യമല്ലാതിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മിസോറാം, മണിപ്പൂര്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ക്കൂടി ഇ.എസ്.ഐ. പദ്ധതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ഈ വര്‍ഷം മാര്‍ച്ച് 31നുള്ളില്‍ ഓരോ ജില്ലയിലെയും വാണിജ്യ, വ്യാവസായിക കേന്ദ്രങ്ങള്‍ക്കപ്പുറം എല്ലായിടത്തും സേവനം വ്യാപിപ്പിക്കണമെന്നു നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ സേവനം നിര്‍മാണത്തൊഴിലാളികള്‍ക്കും ലഭ്യമാണ്.

പൊതുസേവനങ്ങള്‍ മെച്ചപ്പെടേണ്ടതാണെന്നു ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

ഈ കാഴ്ചപ്പാടു മുന്‍നിര്‍ത്തി ഇ.എസ്.ഐ. ആശുപത്രികളിലെ സേവനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ ഒട്ടേറെ പദ്ധതികള്‍ക്കു തുടക്കമിട്ടിട്ടുണ്ട്.

ഇ.എസ്.ഐ. ഗുണഭോക്താക്കളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കല്‍, അടിയന്തര മെഡിക്കല്‍ ഹെല്‍പ്‌ലൈന്‍ സ്ഥാപിക്കല്‍, അംഗവൈകല്യമുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി പ്രത്യേക ഒ.പി. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവ അവയില്‍ പെടും.

ശുചിത്വനിലവാരം ഉയര്‍ത്താനായി ഇന്ദ്രധനുഷ് അഭിയാന്‍ ആഴ്ചയിലെ ഓരോ ദിവസവും മഴവില്ലിന്റെ നിറങ്ങളുടെ ക്രമത്തില്‍ കിടക്കവിരികള്‍ മാറ്റുന്നു.

രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ സുരക്ഷ പ്രധാന ഘടകമാണ്.

ഇത് ഒരു ദരിദ്രകുടുംബത്തിനു പ്രതിവര്‍ഷം ഏഴായിരം രൂപ വരെ ലാഭിക്കുന്നതിനു സഹായകമാകുമെന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്.

ഓരോ സംസ്ഥാനത്തും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായുള്ള ഓരോ ആശുപത്രിയും രണ്ടു മാതൃകാ ആശുപത്രികളും ആരംഭിക്കാന്‍ ഇ.എസ്.ഐ.സി. തീരുമാനിച്ചിട്ടുണ്ട്.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സേവനം വ്യാപിപ്പിക്കാന്‍ ഇ.എസ്.ഐ.സി. നിര്‍ദേശിക്കുന്നു എന്നത് എന്നെ സന്തുഷ്ടനാക്കുന്നു.

ഡിസ്‌പെന്‍സറികളില്‍ അര്‍ബുദബാധ കണ്ടെത്തല്‍, ഹൃദ്രോഗചികില്‍സ, ഡയാലിസിസ് എന്നിവയ്ക്കു പുറമെ ഘട്ടംഘട്ടമായി പാതോളജി, എക്‌സ്‌റേ സൗകര്യങ്ങള്‍ പി.പി.പി. മാതൃകയില്‍ നടപ്പാക്കാനും കോര്‍പറേഷനു പദ്ധതിയുണ്ട്.

ഇ.എസ്.ഐ. ആശുപത്രികളില്‍ അലോപ്പതി ചികില്‍സയോടൊപ്പം ആയുഷ് ചികില്‍സയും ക്രമേണ ലഭ്യമാക്കും.

നമ്മുടെ രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ ക്ഷേമത്തിനായി എന്റെ ഗവണ്‍മെന്റ് ശ്രദ്ധേയമായ ഒട്ടേറെ ചുവടുകള്‍ വെച്ചിട്ടുണ്ട്.

2014 സെപ്റ്റംബറില്‍ കുറഞ്ഞ എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) പെന്‍ഷന്‍ ആയിരം രൂപയായി പരിഷ്‌കരിച്ചു.

ഇ.പി.എഫ്. ആനുകൂല്യം ലഭിക്കാനുള്ള ശമ്പളപരിധി 6,500 രൂപയില്‍നിന്ന് 15,000 രൂപയായി ഉയര്‍ത്തി.

തൊഴില്‍ദാതാക്കള്‍ക്കും തൊഴിലാളികള്‍ക്കും എളുപ്പത്തില്‍ ബന്ധപ്പെടാനായി ഒരു ഇ.പി.എഫ്.ഒ. മൊബൈല്‍ ആപ് പുറത്തിറക്കിയിട്ടുണ്ട്.

ബോണസ് യോഗ്യതയ്ക്കുള്ള നിരക്ക് 21,000 രൂപയായും ബോണസ് നിരക്ക് 7,000 രൂപയായും വര്‍ധിപ്പിച്ചുകൊണ്ട് ബോണസ് നിയമം ഭേദഗതി ചെയ്തു.

‘ചെറിയ ഗവണ്‍മെന്റ്, മെച്ചമാര്‍ന്ന ഭരണം’ എന്ന നമ്മുടെ പ്രതിബദ്ധതയിലൂന്നിക്കൊണ്ട് നിലവിലുള്ള 44 നിയമങ്ങളിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചു നാലു തൊഴില്‍ നിയമാവലികളില്‍ ഒതുങ്ങുംവിധം കേന്ദ്ര തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ മന്ത്രാലയം നടത്തിവരികയാണ്.

വേതനത്തെക്കുറിച്ചും വ്യാവസായിക ബന്ധത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ഉള്ളതായിരിക്കും അത്.

തൊഴിലാളികള്‍ക്കുള്ള ശരിയായ അവകാശങ്ങളെയും സുരക്ഷയെയും ഹനിക്കാതെ തന്നെ ബിസിനസ് നടത്തുന്നത് എളുപ്പമാക്കുകയും തൊഴിലസവരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാന്‍ ഇതു സഹായകമാകും.

പദ്ധതിയില്‍ പങ്കാളിത്തമുള്ള തൊഴിലുടമകള്‍, തൊഴിലാളികളുടെ പ്രതിനിധികള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ എന്നിവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി സമന്വയത്തിന്റെ പാതയിലൂടെയാണു പരിഷ്‌കാരങ്ങള്‍ നാം നടപ്പാക്കുന്നത്.

ബിസിനസുകളുടെ സുതാര്യവും അവിടവിടെയായുള്ളതുമായ പരിശോധന സാധ്യമാക്കുന്നതുള്‍പ്പെടെ 16 തൊഴില്‍നിയമങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനായി ശ്രം സുവിധ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്.

ഒറ്റത്തവണ ഓണ്‍ലൈനായി ചെയ്യുകവഴി എട്ടു തൊഴില്‍നിയമങ്ങള്‍ക്കായുള്ള ഫയലിങ് സാധ്യമാക്കുന്ന പദ്ധതിക്കായി പത്തു ലക്ഷത്തോളം തൊഴില്‍ദാതാക്കള്‍ക്ക് ലിന്‍ നമ്പര്‍ അനുവദിച്ചുകഴിഞ്ഞു.

ഇടപാടുകളുടെ ചെലവു കുറയ്ക്കാനും ബിസിനസ് നടത്തുന്നത് എളുപ്പമാക്കാനുമായി ഇ.എസ്.ഐ.സിയുടെയും ഇ.പി.എഫ്.ഒയുടെയും സേവനങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ വകുപ്പിന്റെ ഇ-ബിസ് പോര്‍ട്ടലുമായി ബന്ധപ്പെടുത്തി.

കൂടുതല്‍ സാധ്യതകളുള്ളതും തൊഴിലാളികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും കൂടുതല്‍ ലഭ്യമാകുന്നതും സംഘടതിമേഖലയിലെ തൊഴിലാളികള്‍ക്കു കൂടുതല്‍ സേവനം ലഭ്യമാക്കുന്നതുമായി പുതിയ ഇ.പി.എഫ്.ഒ., ഇ.എസ്.ഐ.സി. നിയമങ്ങള്‍ പ്രഖ്യാപിക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

ഇ.എസ്.ഐ.സി. സൗകര്യങ്ങള്‍ വികസിപ്പിക്കാനും ഈ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുമൊക്കെയുള്ള തീരുമാനം വൈദ്യപഠനത്തിനും മാരകമായ രോഗങ്ങള്‍ ബാധിച്ചവരെ ശ്രുശ്രൂഷിക്കാനുമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ്.

കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു കീഴിലുള്ള മെഡിക്കല്‍ കോളജുകളെ ഉയര്‍ത്തി എം.ബി.ബി.എസ്. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കു നാം അംഗീകാരം നല്‍കിക്കഴിഞ്ഞു.

ഇതിലൂടെ നാം പ്രതീക്ഷിക്കുന്നത് 10,000 എം.ബി.ബി.എസ്. സീറ്റുകള്‍ വര്‍ധിപ്പിക്കാനും അടിസ്ഥാനസൗകര്യ വികസനത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും കോളജുകള്‍ക്കു സഹായം നല്‍കാനുമാണ്.

ഇതിനകം 23 മെഡിക്കല്‍ കോളജുകളിലായി 1,700 എം.ബി.ബി.എസ്. സീറ്റുകള്‍ അനുവദിക്കുന്നതിന് അനുമതി നല്‍കിക്കഴിഞ്ഞു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, കന്യാകുമാരി, തിരുനെല്‍വേലി, മധുര എന്നിവിടങ്ങളിലുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ മെഡിക്കല്‍ കോളജുകളില്‍ 345 എം.ബി.ബി.എസ്. സീറ്റുകള്‍ കൂടുതലായി അനുവദിക്കുന്നതിന് അനുമതി നല്‍കിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്.

ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി, രാജ്യത്താകമാനം എ.ഐ.ഐ.എം.എസ്. പോലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനെയും ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണ്.

അത്തരമൊരു സ്ഥാപനം തമിഴ്‌നാട്ടില്‍ അനുവദിച്ചിട്ടുണ്ടെന്നു മാത്രമല്ല, സംസ്ഥാന ഗവണ്‍മെന്റിന്റെ സജീവ പിന്തുണയില്‍ എത്രയും വേഗം പ്രവര്‍ത്തനമാരംഭിക്കുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നതും.

സുഹൃത്തുക്കളേ, ഭരണഘടനയുടെ പിതാവ് ഭാരതരത്‌നം ഡോ. ബാബാസാഹേബ് അംബേദ്കറാണെന്നു നമുക്കൊക്കെ അറിയാം.

പക്ഷേ, തൊഴില്‍നിയമങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ബാബാസാഹേബ് നല്‍കിയിട്ടുള്ള സംഭാവനകളെക്കുറിച്ചു നമ്മിലേറെപ്പേരും മനസ്സിലാക്കിയിട്ടില്ല.

ഡോ.അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിനായി തൊഴില്‍മന്ത്രാലയം കഴിഞ്ഞ മാസം ഡെല്‍ഹിയില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു എന്നറിയിക്കാന്‍ സന്തോഷമുണ്ട്.

ആ ചടങ്ങില്‍ പ്രകാശിപ്പിക്കപ്പെട്ട ‘ഡോ.ഡി.ആര്‍.അംബേദ്കര്‍- ലേബര്‍ വെല്‍ഫെയര്‍ ആന്‍ഡ് എംപവര്‍മെന്റ് ഇനീഷ്യേറ്റീവ്‌സ് റ്റു മെയ്ക്ക് ഹിസ് വിഷന്‍ എ റിയാലിറ്റി’ എന്ന ലഘുപുസ്തകം നിങ്ങളോരോരുത്തരും വായിക്കണം.

തൊഴില്‍പരമായ ക്ഷേമത്തിനായി ഡോ.അംബേദ്കറിനുണ്ടായിരുന്ന വീക്ഷണം യാഥാര്‍ഥ്യമാക്കുന്നതിനായി നാം സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

വ്യാവസായിക മൈത്രിയും സമാധാനവും നേടിയെടുക്കണമെങ്കില്‍ തൊഴിലിന്റെയും തൊഴില്‍ശേഷിയുടെയും ലക്ഷ്യങ്ങള്‍ വ്യാവസായിക വികസനത്തിന്റെയും വളര്‍ച്ചയുടെയും ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്ന സാഹചര്യമുണ്ടാകണം.

രാഷ്ട്രവികസനത്തിനും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള വികസനം യാഥാര്‍ഥ്യമാക്കുന്നതിനും ഉതകുന്ന സാഹചര്യമുണ്ടാകുക എന്നതു നമുക്കു പൊതുവായുള്ള കാഴ്ചപ്പാടാണ്.

ഈ ദിശയിലുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ തൊഴില്‍പ്പടയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും എല്ലാവര്‍ക്കും മെച്ചപ്പെട്ട തൊഴിലിടമായി ഭാരതത്തെ മാറ്റാനുള്ള യത്‌നത്തില്‍ പങ്കാളിയാകാനുമുള്ള ആവേശം എനിക്കുണ്ട്.

തൊഴിലെടുക്കുന്നതിനും ജീവിക്കുന്നതിനും ഏറ്റവും യോജ്യമായ സ്ഥലമാക്കി നമ്മുടെ രാഷ്ട്രത്തെ മാറ്റിയെടുക്കാന്‍ ഒന്നിക്കാം.

ജയ്ഹിന്ദ്!!