Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ക്ഷയരോഗം അവസാനിപ്പിക്കൂ’ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

‘ക്ഷയരോഗം അവസാനിപ്പിക്കൂ’ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

‘ക്ഷയരോഗം അവസാനിപ്പിക്കൂ’ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


കേന്ദ്ര ആരോഗ്യ മന്ത്രി,
ആരോഗ്യ സഹമന്ത്രി,
നൈജീരിയയുടെ ആരോഗ്യ മന്ത്രി,
ഇന്തോനേഷ്യയുടെ ആരോഗ്യമന്ത്രി,
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍,
വേദിയിലുള്ള മറ്റു വിശിഷ്ടാതിഥികളേ,
ലോകത്തെമ്പാടും നിന്നുള്ള അതിഥികളേ,

മാന്യരേ മഹതികളേ,
‘ക്ഷയരോഗം അവസാനിപ്പിക്കൂ, ഉച്ചകോടി’യില്‍ പങ്കെടുക്കുന്നതിനാണ് നിങ്ങളെല്ലാവരും ഇന്ത്യയിലെത്തിയത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയും എന്റെ ഹൃദയത്തില്‍ നിന്ന് സ്വാഗതമാശംസിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ക്ഷയരോഗം ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ലോകാരോഗ്യ സംഘടന ഒരു അടിയന്തര സ്ഥിതിവിശേഷമായി പ്രഖ്യാപിച്ചു. അന്നു മുതല്‍ അതിനെ പ്രതിരോധിക്കുന്നതിന് വിവിധ രാജ്യങ്ങളില്‍ വിവിധ ശ്രമങ്ങള്‍ ഉണ്ടായി. തീര്‍ച്ചയായും നാം ഏറെ ദൂരം സഞ്ചരിച്ചുകഴിഞ്ഞു, ക്ഷയരോഗം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ തീവ്രമായി പ്രവര്‍ത്തിച്ചു. പക്ഷേ, ഇപ്പോഴും ക്ഷയം വിജയകരമായി അവസാനിപ്പിക്കാന്‍ നമുക്കു സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തുക്കളേ,

പത്തു വര്‍ഷത്തേയ്‌ക്കോ ഇരുപത് വര്‍ഷത്തേയ്‌ക്കോ ഒരു ദൗത്യം നിര്‍വഹിച്ചു കഴിഞ്ഞിട്ടും നാം പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെങ്കില്‍ ആ സമീപനം മാറ്റുന്നതിനേക്കുറിച്ചു നാം ആലോചിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചെയ്ത ജോലിയെക്കുറിച്ചും നടപ്പാക്കിയ വഴിയും നാം ആഴത്തില്‍ വിലയിരുത്തണം. പഴയ പ്രക്രിയ നിങ്ങള്‍ ഗൗരവത്തില്‍ വിശകലനം ചെയ്യുമ്പോള്‍ പുതിയ സമീപനത്തിന്റെ പാത തുറക്കും.
ഇന്ത്യയുടെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ലോകാരോഗ്യ സംഘടനയുമായും ദക്ഷിണ കിഴക്കനേഷ്യന്‍ മേഖലയിലെ ക്ഷയം അവസാനിപ്പിക്കല്‍ പങ്കാളിത്തവുമായി ചേര്‍ന്ന്, ഏഷ്യയിലെും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ കൊണ്ടുവന്ന് ഒരൊറ്റ വേദിയില്‍ ഒന്നിപ്പിക്കുന്ന വിധം ഇത്തരമൊരു ആലോചനയ്ക്കു തയ്യാറായതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സഭയുടെ സുപ്രധാനമായ ഒരു പൊതുസഭാ യോഗം ചേര്‍ന്നിരുന്നു.
ഇന്നത്തെ യോഗത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ മൊത്തം മാനുഷ്യരാശിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ‘ ക്ഷയരോഗം അവസാനിപ്പിക്കൂ’ ഡല്‍ഹി ഉച്ചകോടി ക്ഷയരോഗം സ്ഥിരമായി നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള നാഴികക്കല്ലായി മാറും.

സുഹൃത്തുക്കളേ,

സമീപകാലത്ത് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംരംഭം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചു. കഴിഞ്ഞ വര്‍ഷം ‘2030ഓടെ ദക്ഷിണ കിഴക്കനേഷ്യ മേഖലയിലെ ക്ഷയരോഗം അവസാനിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന പുറപ്പെടുവിക്കുന്ന ഡല്‍ഹി ആഹ്വാന’ത്തിനുള്ള നിര്‍ദേശം സമവായത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ഈ നിര്‍ദേശം നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയ ശേഷം ദക്ഷിണ കിഴക്കനേഷ്യന്‍ മേഖലയില്‍ വളരെ അനുകൂലമായ ഇടപെടലുകളാണ് ഉണ്ടായത്. ജനങ്ങളുടെ ജീവനെയും സമൂഹത്തിന്റെ ആരോഗ്യത്തെയും ബാധിക്കുകയും രാജ്യത്തിന്റെ സമ്പദ്ഘടനയിലും രാജ്യത്തിന്റെ ഭാവിയിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്ന ക്ഷയ രോഗം ഇപ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഒഴിവാക്കാന്‍ വയ്യാത്ത സ്ഥിതിയിലാണ് എത്തിനില്‍ക്കുന്നത്. ഇന്ത്യയില്‍ ക്ഷയത്തിന്റെ പ്രത്യാഘാതം മറ്റ് ഏത് സാമൂഹിക രോഗങ്ങളെക്കാളും അധികമാണ്. അതിന്റെ ഇരകള്‍ വളരെ പാവപ്പെട്ടവരുമാണ്. ആയതിനാല്‍ ക്ഷയരോഗം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള എല്ലാ ചുവടുവയ്പുകളും പാവപ്പെട്ടവരുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.

സുഹൃത്തക്കളേ,

ലോകമെമ്പാടും ക്ഷയരോഗം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് നിശ്ചയിച്ചിരിക്കുന്ന കാലപരിധിയാണ് 2030.

എന്നാല്‍ നിര്‍ദിഷ്ട ലക്ഷ്യത്തിനും അഞ്ച് വര്‍ഷം മുമ്പ്, അതായത് 2030നു പകരം 2025ല്‍ ക്ഷയരോഗം അവസാനിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നതായി ഇന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. ഇന്ത്യയില്‍ നിന്ന് ക്ഷയരോഗം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ദൗത്യത്തിനു വേണ്ടി ഞങ്ങളുടെ ഗവണ്‍മെന്റ് ഒരു പുതിയ സമീപനവും പുതിയ തന്ത്രവും പിന്തുടരുകയാണ്. ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറാക്കിയ അവതരണത്തിലും ഈ പുതിയ തന്ത്രപരമായ മുന്‍കൈയുടെ മിന്നൊളി കാണാനാകും. ക്ഷയരോഗം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് എല്ലാ പങ്കാളികള്‍ക്കും ഉത്തരവാദിത്തമുണ്ട്; ഞങ്ങളുടെ ഗവണ്‍മെന്റ് അവരെ കൂട്ടായി പ്രവര്‍ത്തിക്കുന്നതിന് പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

സഹോദരീ സഹോദരന്മാരേ,

2025ഓടെ ഇന്ത്യയില്‍ നിന്ന് ക്ഷയരോഗം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനു വേണ്ടി തയ്യാറാക്കിയ ദേശീയ പരിപാടി ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാണ്. ക്ഷയരോഗവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കുള്ള പണം ഗവണ്‍മെന്റ് തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ രോഗബാധിതര്‍ക്ക് പോഷകാഹാരം നല്‍കുന്നതിനു വേണ്ടി ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഞങ്ങളുടെ ഗവണ്‍മെന്റ് അധികമായി 100 ദശലക്ഷം ഡോളര്‍ വകയിരുത്തി. പോഷകാഹാരം വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത രോഗികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഗവണ്‍മെന്റ് നേരിട്ടു സാമ്പത്തിക സഹായം കൈമാറി. ക്ഷയരോഗികളെ കൃത്യമായി തിരിച്ചറിയുകയും രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ സമയത്തു ലഭ്യമാക്കുകയും മരുന്നുകളുടെ ഫലപ്രാപ്തിക്കും മരുന്നുകഴിച്ചാല്‍ മാറുന്ന ക്ഷയത്തെ പിന്തുടരുകയും ചെയ്യുന്ന ദിശയില്‍ ഞങ്ങള്‍ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നു. ‘എല്ലാ ക്ഷയരോഗികളെയും ആദ്യ അവസരത്തില്‍ത്തന്നെ ചികില്‍സിക്കുക’ എന്ന തത്വത്തിനൊപ്പം ഈ പദ്ധതികളില്‍ സ്വകാര്യമേഖലയെയും ഗവണ്‍മെന്റ് പങ്കെടുപ്പിക്കുന്നു. ഇതിനു പുറമേ, പരമാവധി സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും പുതിയ ആശയങ്ങളിലുമാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. വിവര- ആശയവിനിമയ സാങ്കേതികവിദ്യാ സംവിധാനവും ബന്ധപ്പെട്ട വേദികളും ഇന്റര്‍നെറ്റ് അധിഷ്ഠിതമായി വികസിപ്പിക്കുന്നു. പദ്ധതി കൈകാര്യം ചെയ്യുന്നതിനും ചികില്‍സാ മേല്‍നോട്ടത്തിനും രോഗ നിരീക്ഷണത്തിനും ചലനാത്മകമായ ആരോഗ്യ ചികില്‍സാ പരിഹാരം ലഭ്യമാക്കാന്‍ ആധുനിക സാങ്കേതിക വിദ്യ വിനിയോഗിക്കുന്നു.

ഡിജിറ്റല്‍ എക്‌സ്‌റേ വായിക്കുന്നതിന് തദ്ദേശീയമായി നിര്‍മിച്ച മോളിക്യലാര്‍ രോഗനിര്‍ണയ യന്ത്രം ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയ ഈ യന്ത്രത്തിന് ട്രൂ നാറ്റ് എന്നു പേരിട്ടിരിക്കുന്നു. ഇന്ത്യയില്‍ നിര്‍മിക്കൂ പ്രചാരണ പരിപാടിക്ക് ഈ യന്ത്രം നിദര്‍ശനമാണ്. രോഗപ്രതിരോധ മരുന്ന്, മികച്ച മരുന്നുകള്‍, രോഗ നിര്‍ണയവും ചികിത്സ നടപ്പാക്കലും പോലെ ക്ഷയരോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യാ ക്ഷയരോഗ ഗവേഷണ സംഘടനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് ക്ഷയരോഗം നിര്‍മാര്‍ജ്ജനം ചെയ്യുന്നതില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. സഹകരണ ഫെഡറലിസത്തിന്റെ ആത്മാവ് ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ ഈ പ്രചാരണ പരിപാടിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാര്‍ക്കും ഞാന്‍ കത്തുകള്‍ എഴുതി. സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വന്‍തോതിലുള്ള സാന്നിധ്യം ഒരു ടീം ഇന്ത്യ എന്ന നിലയില്‍ രാജ്യത്തുനിന്ന് ക്ഷയരോഗം നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള നമ്മുടെ ഇഛാശക്തിക്ക് തെളിവാണ്.

സുഹൃത്തുക്കളേ,

ദൗത്യം നടക്കുന്ന എവിടെയും രാജ്യവ്യത്യാസമില്ലാതെ ക്ഷയരോഗം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ മുന്‍നിര ക്ഷയരോഗ ചികില്‍സകര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. അതിലുമുപരിയായി, ദിവസവും മരുന്നുകഴിക്കുന്നവരും ക്ഷയരോഗം ബാധിച്ച ശേഷം ചികില്‍സിക്കുകയും രോഗത്തെ തോല്‍പ്പിക്കുകയും ചെയ്യുന്നവരും വന്‍തോതില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. ഇഛാശക്തികൊണ്ട് ഈ രോഗത്തെ മറികടന്നവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറുന്നു. രോഗികളുടെ ഇഛാശക്തിയുടെയും നമ്മുടെ കര്‍മോല്‍സുകരായ ജീവനക്കാരുടെയും സഹായത്തോടെ ഇന്ത്യയ്‌ക്കൊപ്പം ലോകത്തെ ഏതു രാജ്യത്തിനും ഈ ലക്ഷ്യം നേടാനാകും. ഇന്ത്യയില്‍ നിന്ന് ടിബി നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള സമയപരിധി 2030നു പകരം 2025 ആക്കുന്നതിന് തങ്ങളുടെ ഏറ്റവും വലിയ മികവ് പ്രകടിപ്പിക്കണമെന്ന് രാജ്യത്ത് ആരോഗ്യ മേഖലയില്‍ നിന്നുള്ളവരോട് പ്രത്യേകമായി ഞാന്‍ ആവശ്യപ്പെടുന്നു. ശരിയായ മാര്‍ഗത്തിലും ശരിയായ രീതിയിലും നയങ്ങള്‍ നടപ്പാക്കുന്നത് ഞങ്ങള്‍ തുടരും. അതുകൊണ്ട് ഈ ലക്ഷ്യം നേടുന്നതില്‍ നിന്ന് ഒരാള്‍ക്കും ഞങ്ങളെ തടയാനാകില്ല.

സുഹൃത്തുക്കളേ,

ക്ഷയരോഗത്തിനുള്ള ചികില്‍സാ രീതികളെ പരിശോധിച്ചുകൊണ്ട് അതായത് ബഹുതല രീതികള്‍ ആവശ്യമെങ്കില്‍, പ്രാദേശികതലത്തില്‍ ആളുകളെ ബോധവല്‍ക്കരിച്ചുകൊണ്ട് സാധ്യമാകുന്നത്ര ആളുകളെ ഇതിലേക്ക് ബന്ധപ്പെടുത്തിക്കൊണ്ട് നമുക്ക് ഈ ലക്ഷ്യം നേടാനാകും. പഞ്ചായത്ത്, നഗരസഭ, ജില്ലാ ഭരണകൂടം, സംസ്ഥാന ഗവണ്‍മെന്റ് തുടങ്ങി എല്ലാ തലങ്ങളിലുള്ള ഗവണ്‍മെന്റ് ഭരണ സംവിധാനങ്ങളും ക്ഷയരോഗമുക്ത ഗ്രാമത്തിനും പഞ്ചായത്തിനും ജില്ലയ്ക്കും സംസ്ഥാനത്തിനും വേണ്ടി അതിന്റെ പൂര്‍ണശക്തി വിനിയോഗിക്കണം.

സുഹൃത്തുക്കളേ,

ചില ആളുകള്‍ 2025ല്‍ ഇന്ത്യ ക്ഷയരോഗമുക്തമാവുക എന്ന ലക്ഷ്യം നേടുക ബുദ്ധിമുട്ടായാണ് കാണുന്നത്. പക്ഷേ, ഇത് അസാധ്യമല്ല. കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങളുടെ ഗവണ്മെന്റ് ഈ നേട്ടത്തിനു വേണ്ടി പുതിയ ഒരു സമീപനത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു, ആ ലക്ഷ്യം നേടുക സാധ്യവുമാണ്.

സഹോദരീ സഹോദരന്മാരേ,

നാം പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും ഒറ്റപ്പെട്ടു കാണരുത്. ഈ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിന് കൂട്ടായ ശ്രമങ്ങളുണ്ടെങ്കില്‍ ഫലമുണ്ടാവുകതന്നെ ചെയ്യം. ഞാന്‍ ആരെയും വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും ഇവിടുത്തെ രോഗപ്രതിരോധ പരിപാടിയേക്കുറിച്ചു നിങ്ങളോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 30-35 വര്‍ഷങ്ങളായി ഇന്ത്യയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എന്നാലും 2014 വരെ ലക്ഷ്യം പൂര്‍ണമായി നേടാന്‍ നാം പ്രാപ്തരായില്ല. ഇതേ രീതിയില്‍ത്തന്നെ തുടര്‍ന്നാല്‍ രോഗപ്രതിരോധത്തിന്റെ ആഗോള വ്യാപ്തിയിലേക്ക് എത്താന്‍ ഇനിയും നാല്‍പതിലധികം വര്‍ഷങ്ങള്‍ക്കൂടി എടുക്കും.

സുഹൃത്തുക്കളേ,

വെറും ഒരു ശതമാനം വേഗതയാണ് നമ്മുടെ രോഗപ്രതിരോധ വ്യാപ്തിയുടെ വളര്‍ച്ചയ്ക്ക് ഉണ്ടായിരുന്നത്. ഇപ്പോള്‍, മൂന്ന്-മൂന്നര വര്‍ഷമായി പ്രതിവര്‍ഷം അത് ആറ് ശതമാനത്തിലധികം വര്‍ധിക്കുന്നു, അടുത്ത വര്‍ഷം നാം 90 ശതമാനം രോഗപ്രതിരോധ വ്യാപ്തി നേടാന്‍ പോവുകയാണ്. ഇത് എങ്ങനെ സാധിക്കുമെന്ന് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ അതിഥികള്‍ അത്ഭുതപ്പെടുകതന്നെ ചെയ്യും.

സുഹൃത്തുക്കളേ,

ഞാന്‍ പറഞ്ഞ ആ പുതിയ സമീപനമാണ് ഇതിനു പിന്നിലെ കാരണം. വര്‍ഷങ്ങളായി രോഗപ്രതിരോധ പ്രവര്‍ത്തനം എത്താത്ത ജില്ലകളെയും പ്രദേശങ്ങളെയും പിന്നെ രോഗപ്രതിരോധ മരുന്നുകള്‍ പേരിനുമാത്രം എത്തിയ പ്രദേശങ്ങളും അടയാളപ്പെടുത്തി. ഈ പ്രദേശങ്ങളെ ലക്ഷ്യംവച്ച് ഞങ്ങളുടെ ഗവണ്‍മെന്റ് ഇന്ദ്രധനുഷ് ദൗത്യം തുടങ്ങി. രോഗപ്രതിരോധത്തിന് പുതിയ മരുന്നുകള്‍ ഉള്‍പ്പെടുത്തുകയും താഴേത്തട്ടില്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഇന്ന് കൃത്യമായും ഫലം കാണാനാകുന്നു.

സുഹൃത്തുക്കളേ,
ഈ പുതിയ സമീപനത്തിനൊപ്പം ഞങ്ങളുടെ ഗവണ്‍മെന്റ് ശുചിത്വഭാരത ദൗത്യവും നടത്തുന്നു. ഇതിന്റെ ഫലമായി 2014ല്‍ ഏകദേശം 40 ശതമാനമായിരുന്ന ഗ്രാമീണ മേഖലയിലെ ശുചിത്വം ഇപ്പോള്‍ ഏകദേശം 80 ശതമാനമായി വര്‍ധിച്ചു. ഇത്രയും കുറഞ്ഞ സമയംകൊണ്ട് ഞങ്ങള്‍ അതിന്റെ വ്യാപ്തി ഇരട്ടിയാക്കി. 2019ല്‍ വെളിയിട വിസര്‍ജ്ജന മുക്ത ഇന്ത്യ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഞങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുന്നു. ഞാന്‍ ഈ രണ്ട് ഉദാഹരണങ്ങള്‍ ഈ അന്താരാഷ്ട്ര വേദിയില്‍ അവതരിപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ബൃഹത്തും ക്ലേശകരവുമായ ലക്ഷ്യങ്ങള്‍ നേടാനാകുമെന്ന് വീണ്ടും എല്ലാ രാജ്യങ്ങള്‍ക്കു മുന്നിലും ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതെ, അതിന് ആദ്യം വേണ്ടത് ഒരു ലക്ഷ്യമുണ്ടാവുക എന്നതാണ്. ലക്ഷ്യം നിര്‍ണയിക്കാനായില്ലെങ്കില്‍ മുന്നോട്ടു പോകാനോ നേട്ടത്തിലെത്താനോ നിങ്ങള്‍ക്കു സാധിക്കില്ല.

സുഹൃത്തുക്കളേ,

നിശ്ചിതമായ ഒരു ലക്ഷ്യത്തിനും തന്ത്രത്തിനുമൊപ്പം ആവേശത്തോടെ നീങ്ങിയാല്‍ മാത്രമേ ക്ഷയരോഗമുക്ത 2025 എന്ന ലക്ഷ്യത്തിലെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുകയുള്ളു എന്ന് എനിക്ക് ബോധ്യപ്പെട്ടു. സുഹൃത്തുക്കളേ, നിങ്ങളെല്ലാവരും ആരോഗ്യ രംഗത്തെ വിഗദ്ധരാണ്. ഏത രോഗവും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ബഹുതല ഇടപെടലുകള്‍ ആവശ്യമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. മരുന്നുകള്‍, ചികില്‍സാ മേല്‍നോട്ടം, ഗവേഷണം, പോഷകാഹാരത്തിനുള്ള സാമ്പത്തിക സഹായം തുടങ്ങി ക്ഷയരോഗത്തെ നേരിടുന്നതിനുള്ള പല തരം ഇടപെടലുകളെക്കുറിച്ച് ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്നാല്‍ ഇതിനൊപ്പം തന്നെ ക്ഷയരോഗത്തിന്റെ ശേഷി കുറയ്ക്കുന്നതിനു വളരെ സഹായകമാണെന്ന് ഇന്ത്യയ്ക്ക് തെളിയിക്കാനാകുന്ന മറ്റു ചില ശ്രമങ്ങള്‍ കൂടി നടക്കുന്നുണ്ട്. അതിലൊന്ന് നിങ്ങളോട് ഞാന്‍ വിശദമായി പറഞ്ഞ ശുചിത്വ ഭാരത ദൗത്യമാണ്. അതുപോലെതന്നെ ക്ഷയരോഗികളുടെ എണ്ണം കുറയ്ക്കുന്നതില്‍ ഗവണ്‍മെന്റിന്റെ ഉജ്ജ്വല യോജനയും നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ പദ്ധതിക്കു കീഴില്‍ എട്ടു കോടി ദരിദ്ര സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കാന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നു. പാചകവാതകം ലഭിക്കുന്നതോടെ സ്ത്രീകളും അവരുടെ കുട്ടികളും കുടുംബാംഗങ്ങളും വിറകിന്റെ പുകയില്‍ നിന്ന് രക്ഷപ്പെടുകയും ക്ഷയരോഗ സാധ്യത കുറയുകയും ചെയ്യുന്നു. നാലു ദിവസങ്ങള്‍ക്കു മുമ്പ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഞങ്ങളുടെ ഗവണ്‍മെന്റ് ഒരു ദേശീയതല ദൗത്യം തുടങ്ങി. ജനങ്ങള്‍ക്ക് പോഷകാഹാരം നല്‍കുക മാത്രമല്ല ഈ ദൗത്യത്തിന്റെ ലക്ഷ്യം, പോഷകാഹാരക്കുറവിനുള്ള സാധ്യതകള്‍ പരമാവധി കുറയ്ക്കുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതു കൂടിയാണ്.

സുഹൃത്തുക്കളേ,

ഈ വര്‍ഷത്തെ ബജറ്റില്‍ ലോകത്തിത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇന്ത്യ പ്രഖ്യാപിച്ചു. ആയുഷ്മാന്‍ ഭാരത് അഥവാ ‘ഇന്ത്യ നീണാള്‍ വാഴട്ടെ’ എന്നാണ് ഈ പദ്ധതിയുടെ പേര്. ഇതിലൂടെ രാജ്യത്തെ പ്രാഥമിക, രണ്ടാം നിര, മേല്‍നിര ആരോഗ്യ പരിരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കും. ഒന്നര ലക്ഷം ആരോഗ്യ- പരിപാലന കേന്ദ്രങ്ങള്‍ ഗവണ്‍മെന്റ് സജ്ജീകരിച്ചിട്ടുണ്ട്. ഇവ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കും. അവിടെ രോഗനിര്‍ണയ സേവനങ്ങളുണ്ടാകും, കുറഞ്ഞ വിലയ്ക്ക് മരുന്നുകളും നല്‍കും. ഇതിനു പുറമേ ഗുരുതര രോഗങ്ങളുടെ ചികില്‍സയ്ക്ക് പത്ത് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ലഭിക്കും.

സഹോദരീ സഹോദന്മാരേ,

ഞങ്ങളുടെ ഇന്ത്യന്‍ തത്വചിന്തയും ഇന്ത്യയുടെ പുരാതന ശാസ്ത്രവും ആരോഗ്യത്തേക്കുറിച്ചു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്:

എല്ലാവരും സന്തോഷത്തിലാണെങ്കില്‍, എല്ലാവരും രോഗമുക്തരുമായിരിക്കും
എല്ലാം ശുഭകരമായിരുന്നാല്‍, ആരും ക്ലേശിക്കേണ്ടി വരില്ല.

ഈ തത്വചിന്തകള്‍ മൂലം ആയുര്‍വേദവും യോഗയും പോലുള്ള ശാസ്ത്രീയ രീതികള്‍ ഇന്ത്യയുടെ മണ്ണില്‍ പിറന്നു. നൂറുകണക്കിനു വര്‍ഷങ്ങളായി ഇന്ത്യയുടെ ആത്മാവില്‍ ഇത് ഉള്‍ച്ചേര്‍ന്നിരിക്കുന്നു. രോഗം ഭേദമാക്കുന്നതും പ്രോല്‍സാഹിപ്പിക്കേണ്ടതും പ്രതിരോധപരവുമായ ഈ ആരോഗ്യ പരിരക്ഷ ഇപ്പോള്‍ അന്താരാഷ്ട്ര അംഗീകാരം നേടിയിരിക്കുന്നു. ഇന്ത്യയുടെ പുരാതന ചികില്‍സാ രീതികളും ആധുനിക വൈദ്യശാസ്ത്ര രീതികളും കൂട്ടിച്ചേര്‍ത്താണ് ഞങ്ങളുടെ ഗവണ്‍മെന്റും മുന്നോട്ടു നീങ്ങുന്നത്. ക്ഷയരോഗ നിര്‍ണയത്തിന് ആയുര്‍വേദത്തിലെ ഗവേഷണ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ അതിന്റെ ഫലം മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കാനും ഞാന്‍ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വളര്‍ച്ചയ്ക്ക് എന്ന നമ്മുടെ മന്ത്രം പ്രാദേശിക അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നില്ല. ഒരു ക്ഷയരോഗമുക്ത ഇന്ത്യ സൃഷ്ടിക്കുന്നതിന് എല്ലാ രാജ്യങ്ങളുമായും കൈകോര്‍ത്തു നീങ്ങാന്‍ ഇന്ത്യ സസന്തോഷം തയ്യാറാണ്. ക്ഷയരോഗത്തിനെതിരെ പൊരുതുന്നതിന് പ്രാഥമിക ഔഷധങ്ങളും വസ്തുക്കളും സാങ്കേതിക പിന്തുണയും ആവശ്യമുള്ള എല്ലാ രാജ്യങ്ങളുമായും ഞങ്ങള്‍ സഹകരിക്കും.

സുഹൃത്തുക്കളേ,

ഗുണഭോക്താവായ അവസാനത്തെ ആളില്‍ ഉണ്ടാക്കുന്ന ഫലപ്രാപ്തിയെ ആശ്രയിച്ചാണ് ഒരു പദ്ധതിയുടെ വിജയവും പരാജയവുമെന്ന് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി പറഞ്ഞിട്ടുണ്ട്. അവസാനത്തെ ആവശ്യക്കാരനില്‍ എത്താനും ആ ആളുടെ ജീവിതം അനാസായമാക്കാനും ഞങ്ങളുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.

ഇന്ന്, ഒരു ക്ഷയരോഗമുക്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും ക്ഷയരോഗ ബാധിതരായ അവസാനത്തെ വ്യക്തിയിലും അത് എത്തുന്നതിനും സജീവ പങ്ക് വഹിക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ ഓരോ വ്യക്തിയോടും ഓരോ ഗവണ്‍മെന്റിനോടും എല്ലാ സ്ഥാപനങ്ങളോടും സമൂഹത്തിലെ എല്ലാ പ്രതിനിധികളോടും ഇന്ന് ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ആവശ്യപ്പെടുന്നു.
ക്ഷയരോഗമുക്ത ഇന്ത്യയ്ക്കു വേണ്ടിയുള്ള ദൃഢനിശ്ചയം ക്ഷയരോഗമുക്ത ലോകത്തിനു വേണ്ടിയുള്ള ദൃഢനിശ്ചയം പൂര്‍ത്തീകരിക്കാന്‍ സഹായിക്കും.
ഈ മഹത്തായ ദൃഢനിശ്ചയത്തോടെ നിങ്ങള്‍ക്കെല്ലാം ആശംസകള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ എന്റെ പ്രസംഗം ഉപസംഹരിക്കുന്നു. ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി. നിങ്ങള്‍ക്കു നന്ദി.