Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗാന്ധി@150ന്റെ ഭാഗമായി പ്രധാനമന്ത്രി സാംസ്‌കാരിക വീഡിയോകള്‍ പ്രകാശനം ചെയ്ത


ന്യൂഡെല്‍ഹി കല്യാണ്‍ മാര്‍ഗില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചു തയ്യാറാക്കിയ നാലു സാംസ്‌കാരിക വീഡിയോകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശിപ്പിച്ചു.

ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, രാജ്കുമാര്‍ ഹിരാനി, കങ്കണ റാണാവത്, ആനന്ദ് എല്‍. റായ്, എസ്.പി.ബാലസുബ്രഹ്മണ്യം, സോനം കപൂര്‍, ജാക്കി ഷ്‌റോഫ്, സോനു നിഗം, ഏകത കപൂര്‍, ഇ.ടി.വി. ഗ്രൂപ്പ്, തരക് മെഹ്ത സംഘാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ പ്രതിഭകള്‍ പങ്കെടുത്തു.

തന്റെ അഭ്യര്‍ഥന മാനിച്ചുകൊണ്ട് മറ്റു തിരക്കുകള്‍ മാറ്റിവെച്ച് മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നതിനു പ്രധാനമന്ത്രി ക്രിയേറ്റീവ് തലവന്‍മാരോടും മറ്റു വിദഗ്ധരോടും നന്ദി അറിയിച്ചു.

സാധാരണ പൗരന്‍മാരെ പ്രചോദിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന സൃഷ്ടികള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ഊര്‍ജം ചെലവിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമൂഹത്തില്‍ ഗുണകരമായ പരിവര്‍ത്തനം വരുത്താന്‍ ഈ മേഖലയ്ക്കുള്ള അനന്തമായ ശേഷി പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

ഗാന്ധിയെന്ന, ലോകത്തെ ബന്ധിപ്പിക്കുന്ന ചിന്ത
ഇന്നത്തെ കാലത്തു മഹാത്മാ ഗാന്ധിക്കുള്ള പ്രസക്തി ചൂണ്ടിക്കാട്ടവേ, ലോകത്താകമാനമുള്ള ജനങ്ങളെ ഒരു ചിന്തയിലൂടെയും ഒരു വ്യക്തിയിലൂടെയും ബന്ധിപ്പിക്കാന്‍ സാധിക്കുന്നതു ഗാന്ധിജിക്കു മാത്രമാണെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

ഗാന്ധിയന്‍ ചിന്തകളെ മുന്‍നിരയിലേക്ക് ഉയര്‍ത്തുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.

ഇന്ത്യന്‍ വിനോദ വ്യവസായംകൊണ്ടുള്ള ഗുണവും അതിന്റെ ശേഷിയും
മാമല്ലപുരത്തുവെച്ചു ചൈനീസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, ദംഗല്‍ പോലുള്ള ഇന്ത്യന്‍ സിനിമകള്‍ക്കു ചൈനയിലുള്ള പ്രചാരം വളരെയധികമാണെന്നു പ്രസിഡന്റ് പറഞ്ഞതായി വ്യക്തമാക്കി. തെക്കുകിഴക്കന്‍ ഏഷ്യയില്‍ രാമായണത്തിനുള്ള പ്രചാരവും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങള്‍ക്കുള്ള കരുത്ത് ഇന്ത്യയില്‍ വിനോദസഞ്ചാരം വികസിപ്പിക്കാന്‍ ചലച്ചിത്ര മേഖല ഉപയോഗപ്പെടുത്തണമെന്നു പ്രധാനമന്ത്രി തുടര്‍ന്ന് ആഹ്വാനം ചെയ്തു.

ഭാവിപദ്ധതി

2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 1857 മുതല്‍ 1947 വരെയുള്ള സ്വാതന്ത്ര്യ സമരത്തിലെ പ്രചോദനാത്മകമായ കഥകളും 1947 മുതല്‍ 2022 വരെ ഇന്ത്യ നേടിയ വളര്‍ച്ചയും ചിത്രീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍ വാര്‍ഷിക രാജ്യാന്തര വിനോദ ഉച്ചകോടി സംഘടിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു.

ചലച്ചിത്ര താരങ്ങള്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചു
മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള സന്ദേശം ലോകമാകെ പ്രചരിപ്പിക്കുകയെന്ന ആശയത്തെ ഉയര്‍ത്തിക്കാട്ടിയതിനു പ്രധാനമന്തിയോടു നടന്‍ ആമിര്‍ ഖാന്‍ നന്ദി അറിയിച്ചു.

‘ഉള്ളില്‍ സംഭവിക്കേണ്ട മാറ്റങ്ങള്‍’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന വീഡിയോകളില്‍ ഒന്നാണ് ഇപ്പോള്‍ പ്രകാശിപ്പിക്കപ്പെട്ടിരിക്കുന്നതെന്നു ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി നല്‍കിയ പ്രചോദനത്തിനും മാര്‍ഗദര്‍ശനത്തിനും പിന്‍തുണയ്ക്കും അദ്ദേഹം പ്രധാനമന്ത്രിയോടു നന്ദി പറഞ്ഞു.

ഒരു പൊതു കാര്യത്തിനായി ഒന്നിക്കാനും ഒരുമിച്ചു പ്രവര്‍ത്തിക്കാനും ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കിയതിനു പ്രധാനമന്ത്രിയോടു നന്ദി പറഞ്ഞ ഷാരൂഖ് ഖാന്‍, ഗാന്ധി 2.0 ലോകത്തിനു മുന്‍പാകെ പ്രദര്‍ശിപ്പിക്കുക വഴി മഹാത്മാ ഗാന്ധി നല്‍കിയ പാഠങ്ങള്‍ വീണ്ടും അവതരിപ്പിക്കാന്‍ ഇത്തരം അവസരങ്ങള്‍ സഹായിക്കുമെന്നു ചൂണ്ടിക്കാട്ടി.

വിനോദ വ്യവസായത്തിനു രാഷ്ട്രനിര്‍മാണത്തില്‍ എത്ര മാത്രം പങ്കുവഹിക്കാന്‍ സാധിക്കുമെന്നു തിരിച്ചറിയാന്‍ സഹായിച്ചതിനു പ്രധാനമന്ത്രിയെ ചലച്ചിത്രകാരന്‍ ആനന്ദ് എല്‍.റായ് നന്ദി അറിയിച്ചു.

വിനോദ വ്യവസായത്തിനു തന്റെ ഗവണ്‍മെന്റ് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കി.

രാജ് കുമാര്‍ ഹിരാനി, ഇ.ടി.വി. ഗ്രൂപ്പ്, തരക് മെഹ്ത ഗ്രൂപ്പ്, കേന്ദ്ര സാംസ്‌കാരാക മന്ത്രാലയം എന്നിവ ചേര്‍ന്നാണ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മ വാര്‍ഷികം സംബന്ധിച്ച വീഡിയോകള്‍ തയ്യാറാക്കിയത്.

**************