Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ആഗോള കായിക പാരമ്പര്യത്തിൽ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഹമ്മദാബാദിലെ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. “ഇന്ന്, അഹമ്മദാബാദിന്റെ മണ്ണിൽ നിന്ന്, ലോകത്തിന്റെ കായിക പാരമ്പര്യത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ്,” ശ്രീ മോദി പറഞ്ഞു.

ഈ സുപ്രധാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഒത്തുചേർന്നിരിക്കുന്ന കായികതാരങ്ങളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഈ അഭിമാനകരമായ മത്സരത്തിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. “അഹമ്മദാബാദ് യുനെസ്കോ പട്ടികയിലെ ലോക പൈതൃക നഗരമാണ്, ഭാരതത്തിന്റെ ഈ ചരിത്ര നഗരത്തിൽ ഇത്തരം ഒരു പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് രാജ്യത്തിനാകെ അഭിമാനകരമാണ്,” ശ്രീ മോദി അഭിപ്രായപ്പെട്ടു.

ആഗോള യോഗാഘോഷങ്ങളുടെ സംഗമത്തെക്കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ജൂൺ 21-ന് വിവിധ രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുമെന്നും, ഇതിന്റെ പ്രധാന പരിപാടി ഭാരതത്തിലെ മറ്റൊരു ചരിത്ര നഗരമായ കൊൽക്കത്തയിലാണ് നിശ്ചയിച്ചിരിക്കുന്നതെന്നും സൂചിപ്പിച്ചു. “അന്താരാഷ്ട്ര യോഗ ദിനത്തിന് തൊട്ടുമുമ്പായി നടക്കുന്ന ലോക യോഗാസന ചാമ്പ്യൻഷിപ്പ്, ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്,” ശ്രീ മോദി നിരീക്ഷിച്ചു.

ആഗോളതലത്തിൽ യോഗയെ പ്രതിഷ്ഠിക്കുന്നതിനായുള്ള ഭാരതത്തിന്റെ യാത്രയെ അനുസ്മരിച്ചുകൊണ്ട്, ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ്, പുരാതന ഭാരതീയ പാരമ്പര്യത്തെ മനുഷ്യരാശിയുടെയാകെ ആരോഗ്യവുമായും കൂട്ടായ ക്ഷേമവുമായും ബന്ധിപ്പിക്കുന്നതിനായി അന്താരാഷ്ട്ര യോഗ ദിനം പ്രഖ്യാപിക്കണമെന്ന നിർദ്ദേശവുമായി ഇന്ത്യ ഐക്യരാഷ്ട്രസഭയെ സമീപിച്ചകാര്യം പ്രധാനമന്ത്രി പരാമർശിച്ചു. “യുഎന്നിൽ 190 രാജ്യങ്ങൾ ഇന്ത്യയുടെ നിർദ്ദേശത്തെ പിന്തുണച്ചു,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

യോഗയ്ക്ക് ആഗോളതലത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വർദ്ധിച്ചുവരുന്ന അംഗീകാരത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ദശലക്ഷക്കണക്കിന് ആളുകൾ യോഗ, ധ്യാനം, പ്രാണായാമം എന്നിവ തങ്ങളുടെ ദൈനംദിന ജീവിതചര്യയുടെയും ജീവിത ശൈലിയുടെയും ഭാഗമാക്കിയയത് ഉയർത്തിക്കാട്ടി. ജീവിത പാരമ്പര്യങ്ങളുടെ പരിണാമ സ്വഭാവം ഊന്നിപ്പറഞ്ഞ അദ്ദേഹം,, ലോക യോഗാസന ചാമ്പ്യൻഷിപ്പ് യോഗയുടെ കാലിക പ്രസക്തമായ പുതിയ പരിവർത്തന ഘട്ടത്തിലേക്കുള്ള പ്രവേശനത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വിശേഷിപ്പിച്ചു. യോഗാസനത്തെ അംഗീകൃത മത്സര ഇനമായി പ്രതിഷ്ഠിക്കുന്നതിൽ ഈ ചാമ്പ്യൻഷിപ്പിനുള്ള പ്രാധാന്യം വിശദീകരിച്ച പ്രധാനമന്ത്രി, ഭാവിയിൽ പ്രമുഖ ആഗോള കായിക മേളകളിൽ ഇത് ഉൾപ്പെടുത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഈ ചാമ്പ്യൻഷിപ്പിലൂടെ യോഗാസനത്തിന്  മത്സര ഇനം എന്ന നിലയിൽ പുതിയൊരു അംഗീകാരം ലഭിക്കും. ഭാവിയിൽ ഒളിമ്പിക്സിലും മറ്റ് അന്താരാഷ്ട്ര കായിക മേളകളിലും യോഗാസനം ഉൾപ്പെടുത്തപ്പെടുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്,” ശ്രീ മോദി പറഞ്ഞു.

അഹമ്മദാബാദിന്റെ സുപ്രധാന പങ്കിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, മുഖ്യധാരാ ആഗോള കായിക അംഗീകാരത്തിലേക്കുള്ള യോഗാസനത്തിന്റെ യാത്രയിൽ ഈ പ്രഥമ ചാമ്പ്യൻഷിപ്പ് നിർണായകമാകുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. കായിക വിനോദം എന്ന നിലയിൽ യോഗയുടെ വളർച്ചയിലൂടെ ഉണ്ടാകുന്ന വിപുലമായ സാമ്പത്തിക, തൊഴിൽ സാധ്യതകൾക്ക് ഊന്നൽ നൽകിക്കൊണ്ട്, വിവിധ മേഖലകളിലും തൊഴിലുകളിലും ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. “യോഗാസന കായികരംഗം വികസിക്കുന്നതിലൂടെ, കായികതാരങ്ങൾ, പരിശീലകർ, സ്പോർട്സ് ശാസ്ത്രജ്ഞർ, ഗവേഷകർ, ഇവന്റ് മാനേജർമാർ എന്നിവർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാകുന്ന പുതിയ സാധ്യതകൾ വളർന്നുവരും,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിന പ്രമേയമായ “ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” എന്നതിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട്,  സമകാലിക ആഗോള ആരോഗ്യ ആശങ്കകളെക്കുറിച്ചും ദീർഘായുസ്സ് ആഗ്രഹിക്കുന്ന ആധുനിക ജനസമൂഹം സൃഷ്ടിക്കുന്നതിൽ യോഗയുടെ പ്രസക്തിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. “ദീർഘകാലം ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും കഴിയാനുള്ള വഴികൾ തേടുന്നവർക്ക് യോഗ ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണ്,” ശ്രീ മോദി നിരീക്ഷിച്ചു.

മനസ്സിന് മുക്തി നൽകുന്ന പരിശീലനം എന്ന നിലയിലും ചിലവ് കുറഞ്ഞ ആരോഗ്യ പരിഹാരം എന്ന നിലയിലുമുള്ള യോഗയുടെ ഇരട്ട നേട്ടങ്ങളുടെ  പ്രാധാന്യത്തിന് അടിവരയിട്ടുകൊണ്ട്, ശ്രീ മോദി അതിന്റെ സാർവത്രികമായ പ്രാപ്യതയെക്കുറിച്ച് സമഗ്ര സന്ദേശം നൽകി. ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു പൊതുജനാരോഗ്യ മന്ത്രം പ്രോത്സാഹിപ്പിച്ചുകൊണ്ട്, യോഗയുടെ രോഗപ്രതിരോധ ശേഷിയെ ആഗോളതലത്തിൽ സ്വീകരിക്കാൻ തക്കവണ്ണം ലളിതവും അവിസ്മരണീയവുമായ വാക്കുകളിൽ ചുരുക്കി വിവരിച്ചു. “എല്ലാ ദിവസവും യോഗ ചെയ്യൂ, അത് എല്ലാ രോഗങ്ങളെയും തുരത്തും,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.  

യോഗയെ ദൈനംദിന പരിശീലനത്തിന്റെ ഭാഗമാക്കുന്നതിനായി ആയുഷ് മന്ത്രാലയം അടുത്തിടെ തുടക്കം കുറിച്ച ‘യോഗ 365’ പ്രചാരണ പരിപാടിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ പ്രസ്ഥാനത്തിൽ കൂടുതൽ വിപുലമായ ആഗോള പങ്കാളിത്തം ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്തു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളോടും നാട്ടിലേക്ക് മടങ്ങുമ്പോൾ യോഗയുടെ ആഗോള അംബാസഡർമാരാകാൻ അഭ്യർത്ഥിച്ച പ്രധാനമന്ത്രി, സ്വാധീനശേഷിയുള്ളവരും അഭിപ്രായ രൂപീകരണം നടത്തുന്നവരും എന്ന നിലയിലുള്ള അവരുടെ സവിശേഷ സ്ഥാനം കണക്കിലെടുത്ത് “നിങ്ങൾ നിങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുമ്പോൾ, ‘യോഗ 365’-ന്റെ അംബാസഡർമാരായി യോഗയുടെ ഈ സന്ദേശം നിങ്ങളോടൊപ്പം കൊണ്ടുപോകുക; നിങ്ങളുടെ അനുഭവത്തിലൂടെയും വിശ്വാസത്തിലൂടെയും ലോകത്തെ മുഴുവൻ ഈ സന്ദേശവുമായി ബന്ധിപ്പിക്കുക,” ശ്രീ മോദി ആഹ്വാനംചെയ്തു. 

മത്സരഫലങ്ങൾ എന്തുതന്നെയായാലും പങ്കെടുത്ത എല്ലാവരെയും ചരിത്രത്തിന്റെ ഭാഗമായവരായി പ്രകീർത്തിച്ച ശ്രീ മോദി, ഈ പ്രഥമ കായികമേളയിൽ അവരുടെ സാന്നിധ്യത്തിനുള്ള ആഴമേറിയ പ്രാധാന്യത്തെ അംഗീകരിച്ചു. ഇവിടെ ഒത്തുചേർന്നിരിക്കുന്ന ലോകോത്തര കായികതാരങ്ങളുടെ പ്രചോദനാത്മകമായ ശക്തിയെ പ്രകീർത്തിച്ച അദ്ദേഹം, അവരുടെ കൂട്ടായ പ്രതിഭയും അച്ചടക്കവും ലോകം മുഴുവനുമുള്ള യുയുവജനങ്ങൾക്ക്‌ വഴികാട്ടിയാണെന്ന് വിശേഷിപ്പിച്ചു. “നിങ്ങളുടെ പ്രതിബദ്ധത ലോകമെമ്പാടുമുള്ള യുവതയ്ക്ക് പ്രചോദനമേകും,” അദ്ദേഹം പറഞ്ഞു.

ചാമ്പ്യൻഷിപ്പിന് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ട്, “അഹമ്മദാബാദിൽ നടക്കുന്ന പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് 2026 ഉദ്ഘാടനം ചെയ്തതായി” അദ്ദേഹം പ്രഖ്യാപിച്ചു.

-NK-