Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗ്രെയ്റ്റര്‍ നോയ്ഡയില്‍ പ്രധാനമന്ത്രി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു;

ഗ്രെയ്റ്റര്‍ നോയ്ഡയില്‍ പ്രധാനമന്ത്രി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു;

ഗ്രെയ്റ്റര്‍ നോയ്ഡയില്‍ പ്രധാനമന്ത്രി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു;

ഗ്രെയ്റ്റര്‍ നോയ്ഡയില്‍ പ്രധാനമന്ത്രി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു;


ഉത്തര്‍പ്രദേശിലെ ഗ്രെയ്റ്റര്‍ നോയ്ഡ സന്ദര്‍ശിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

പണ്ഡിറ്റ് ദീനദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയില്‍ മെട്രോയുടെ നോയ്ഡ സിറ്റി സെന്റര്‍-നോയ്ഡ ഇലക്ട്രോണിക് സിറ്റി ഭാഗം വീഡിയോ ലിങ്ക് വഴി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശിലെ ഖുര്‍ജയിലെയും ബിഹാറിലെ ബക്‌സറിലെയും 1320 മെഗാവാട്ട് താപവൈദ്യുത പ്ലാന്റുകള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു.
പണ്ഡിറ്റ് ദീനദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ക്യാംപസില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്ത അദ്ദേഹം പ്രതിമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, ക്യാംപസിലെ ദീനദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു.

നോയ്ഡ പൂര്‍ണമായും മാറിയെന്നു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിനും യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണു നോയ്ഡയ്ക്ക് ഇപ്പോള്‍ പ്രശസ്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ കേന്ദ്രമായി നോയ്ഡ വികസിപ്പിക്കപ്പെട്ടുവരികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറി ഉള്‍പ്പെടെ, നോയ്ഡയിലുള്ള വിവിധ ഇലക്ട്രോണിക് കമ്പനികളെക്കുറിച്ചു ശ്രീ. നരേന്ദ്ര മോദി പരാമര്‍ശിച്ചു.

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഉത്തര്‍പ്രദേശിലെ ജെവാറില്‍ നിര്‍മിച്ചുവരികയാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജെവാര്‍ വിമാനത്താവളം ജീവിതം സുഗമമാക്കുക മാത്രമല്ല, ഉത്തര്‍പ്രദേശിനു സാമ്പത്തിക നേട്ടം പകരുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണത്തിലുള്ള വിമാനത്താവളങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഉഡാന്‍ യോജനയിലൂടെ രാജ്യത്തെ ചെറു പട്ടണങ്ങളില്‍ വ്യോമഗതാഗതം സാധ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ വൈദ്യുതി മേഖല മെച്ചപ്പെടുത്തുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെക്കുറിച്ചു വിശദീകരിക്കവേ, ഉല്‍പാദനം, പ്രസരണം, വിതരണം, കണക്ഷന്‍ എന്നീ വൈദ്യുതിയുമായി ബന്ധപ്പെട്ട നാലു മേഖലകളിലും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തരമൊരു സമീപനം വൈദ്യുതിമേഖലയുടെ പൂര്‍ണമായ പരിവര്‍ത്തനത്തിനു കാരണമായെന്നും ഒരു രാഷ്ട്രം, ഒറ്റ ഗ്രിഡ് എന്നതു യാഥാര്‍ഥ്യമായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിനും ഗവണ്‍മെന്റ് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഏക ലോകം, ഏക സൂര്യന്‍, ഏക വിതരണശൃംഖല’ എന്നതാണു തന്റെ സ്വപ്‌നമെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

ബക്‌സറിലെയും ഖുര്‍ജയിലെയും ഉദ്ഘാടനം ചെയ്യപ്പെട്ട താപവൈദ്യുത പ്ലാന്റുകള്‍ ഉത്തര്‍ പ്രദേശ്, ബിഹാര്‍, അയല്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ വൈദ്യുതോല്‍പാദനത്തില്‍ ഉണ്ടായിട്ടുള്ള വലിയ വര്‍ധനയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, ഈ കേന്ദ്രം രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നു ചൂണ്ടിക്കാട്ടി.
നവ ഇന്ത്യ സൃഷ്ടിക്കപ്പെട്ടുവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 125 കോടി ഭാരതീയര്‍ നല്‍കിയ കരുത്തും പിന്‍തുണയും നിമിത്തമാണ് ഇതു സാധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഭീകരവാദികള്‍ക്കു ശക്തമായ മറുപടി നല്‍കിയ സൈനികരുടെ ധീരതയെ അഭിവാദ്യം ചെയ്ത അദ്ദേഹം, ഭീകരവാദത്തിനെതിരെയുള്ള ഉറച്ച നിലപാടുമായി ഗവണ്‍മെന്റ് മുന്നോട്ടുപോകുമെന്നു വെളിപ്പെടുത്തി.

*****