Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മു കാശ്മീരിലെ പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ജമ്മു കാശ്മീരിലെ പ്രതിപക്ഷ കക്ഷി നേതാക്കളുടെ ഒരു പ്രതിനിധി സംഘം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിലെ ശ്രീ. ഒമര്‍ അബ്ദുള്ള, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ശ്രീ. ഗുലാം അഹമ്മദ് മീര്‍, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിലെ ശ്രീ. ഹക്കീം മുഹമ്മദ്, സി.പി.എം. ലെ ശ്രീ. എം.വൈ. തരിഗാമി, ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണലിസ്റ്റിലെ ശ്രീ. ഗുലാം ഹസ്സന്‍ മിര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ജമ്മു കാശ്മീരില്‍ നിലവിലുള്ള സ്ഥിതിഗതികള്‍ സംബന്ധിച്ച് തുറന്ന ചര്‍ച്ചയാണ് നടന്നത്.

സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള സ്ഥിതിഗതികളില്‍ പ്രധാനമന്ത്രി കടുത്ത ആശങ്കയും വേദനയും പ്രകടിപ്പിച്ചു. അടുത്തിടെയുണ്ടായ ലഹളകളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ നമ്മുടെ തന്നെ, നമ്മുടെ രാജ്യത്തിന്റെ തന്നെ ഭാഗമാണ്. അത് നമ്മുടെ യുവാക്കളുടേതായാലും, സുരക്ഷ സൈനികരുടേതായാലും, പോലീസ് സേനാനാംഗങ്ങളുടേതായാലും, നമ്മില്‍ തീവ്ര ദുഖം ഉണ്ടാക്കുന്നു. തന്റെ ഗവണ്‍മെന്റും രാജ്യവും ജമ്മു കാശ്മീരിനോടൊപ്പമണെന്ന കാര്യം എല്ലാ രാഷ്ട്രീയ കക്ഷികളും ജനങ്ങളിലേയ്ക്ക് എത്തിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തിന്റെയും അവിടത്തെ ജനങ്ങളുടെയും വികസനത്തില്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സാധാരണ നില പുനസ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചു.

ചര്‍ച്ചയിലുയര്‍ന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള തന്റെ ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കി.

ചര്‍ച്ച വേണമെന്ന് ഊന്നിപറഞ്ഞ പ്രധാനമന്ത്രി, ഭരണഘടനയുടെ ചട്ടക്കൂടിന് ഉള്ളില്‍ നിന്നുകൊണ്ട് സ്ഥായിയായതും ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതുമായ പ്രശ്‌ന പരിഹാരമാണ് നാം കണ്ടെത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടി. ജമ്മു കാശ്മീരിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും കൂട്ടായി യത്‌നിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.