Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തുര്‍ക്കി പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് 2017 മെയ് ഒന്നിനു പ്രധാനമന്ത്രി പുറത്തിറക്കിയ പത്രപ്രസ്താവന

തുര്‍ക്കി പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് 2017 മെയ് ഒന്നിനു പ്രധാനമന്ത്രി പുറത്തിറക്കിയ പത്രപ്രസ്താവന


ബഹുമാനപ്പെട്ട പ്രസിഡന്റ് എര്‍ദോഗന്‍, വിശിഷ്ടരായ പ്രതിനിധികളേ, മാധ്യമ സുഹൃത്തുക്കളേ, 

പ്രസിഡന്റ് എര്‍ദോഗനും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധിസംഘത്തിനും ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നത് എനിക്കു സന്തോഷമുള്ള കാര്യമാണ്. 

ബഹുമാന്യരേ, 
ജി-20 ഉച്ചകോടിയില്‍ സംബന്ധിക്കാനായി 2015 നവംബറില്‍ നടത്തിയ തുര്‍ക്കി സന്ദര്‍ശനം ഞാന്‍ എന്നും ഓര്‍ക്കും. സുന്ദരമായ നിങ്ങളുടെ രാജ്യം സന്ദര്‍ശിച്ച വേളയില്‍ എനിക്കു ലഭിച്ച ഊഷ്മളതയും സൗമനസ്യവും തിരിച്ചുനല്‍കാനുള്ള അവസരമാണു നിങ്ങളുടെ ഈ സന്ദര്‍ശനത്തിലൂടെ ലഭിക്കുന്നത്. 

സുഹൃത്തുക്കളേ, 
ഇന്ത്യയിലെയും തുര്‍ക്കിയിലെയും ജനങ്ങള്‍ തമ്മില്‍ ആഴമേറിയതും ചരിത്രപരവുമായ ബന്ധമുണ്ട്. സാംസ്‌കാരികവും ഭാഷാപരവുമായ ബന്ധം നമ്മുടെ സമൂഹങ്ങളെ നൂറ്റാണ്ടുകളായി പരസ്പരം അടുപ്പിച്ചുനിര്‍ത്തുന്നു. 

റൂമി സ്വന്തം വീടായി തുര്‍ക്കി തെരഞ്ഞെടുത്തെങ്കില്‍ അദ്ദേഹത്തിന്റെ പാരമ്പര്യം ഇന്ത്യയിലെയും സൂഫി പാരമ്പര്യത്തെ സമ്പന്നമാക്കുന്നു. 
സുഹൃത്തുക്കളേ, ഇന്നു ഞങ്ങള്‍ നടത്തിയ സമഗ്ര ചര്‍ച്ചകളില്‍ പ്രസിഡന്റ് എര്‍ദോഗനും ഞാനും നമുക്കിടയിലുള്ള എല്ലാതരത്തിലുമുള്ള ബന്ധവും, വിശേഷിച്ച് രാഷ്ട്രീയപരവും സാമ്പത്തികവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍, വിലയിരുത്തി. നമ്മുടെ മേഖലയുടെ വികസനം സംബന്ധിച്ച കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്തു. 

സുഹൃത്തുക്കളേ, 
ഇന്ത്യയുടേതും തുര്‍ക്കിയുടേതും രണ്ടു വലിയ സമ്പദ്‌വ്യവസ്ഥകളാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥകളുടെ കരുത്ത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യബന്ധം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും അളവില്ലാത്ത അവസരങ്ങള്‍ നല്‍കുന്നുവെന്ന് പ്രസിഡന്റിനും എനിക്കും വ്യക്തമാണ്. ഇരു ഗവണ്‍മെന്റുകളുടെയും തലത്തില്‍ ആകെ വാണിജ്യസാധ്യതകളെ തന്ത്രപരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും സമീപിക്കണമെന്നു ഞാന്‍ കരുതുന്നു. നമുക്കിടയിലുള്ള 600 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നമ്മുടെ സമ്പദ്‌വ്യവസ്ഥകളുടെ വലിപ്പത്തോടു നീതി പുലര്‍ത്തുംവിധം ബൃഹത്തായതല്ല. ഇരുവശത്തെയും വാണിജ്യ, വ്യവസായ മേഖലകള്‍ക്കു തീര്‍ച്ചയായും പ്രകടനം മെച്ചപ്പെടുത്താനുള്ള ശേഷിയുണ്ട്. 
പ്രസിഡന്റ് എര്‍ദോഗനെ ഉന്നതതല വാണിജ്യ പ്രതിനിധിസംഘം അനുഗമിക്കുന്നുണ്ട് എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. അവരെയും ഇന്ത്യയിലെ വ്യവസായ പ്രമുഖരെയും ഞങ്ങള്‍ ഇരുവരും ഇന്നു രാവിലെ അഭിസംബോധന ചെയ്യുകയുണ്ടായി. 
അതിവേഗം വളരുന്ന ഇന്ത്യയിലെ വൈജാത്യം നിറഞ്ഞതും സവിശേഷവുമായ അവസരങ്ങള്‍ തുര്‍ക്കിയിലെ ബിസിനസുകാര്‍ ഒട്ടും സമയം കളയാതെ ഉപയോഗപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പാണ്. ഇന്നു രാവിലെ കച്ചവട ഉച്ചകോടിയില്‍ ഞാന്‍ ചൂണ്ടിക്കാട്ടിയവ ഉള്‍പ്പെടെ ഇന്ത്യക്ക് അടിസ്ഥാനസൗകര്യ മേഖലയില്‍ ഉള്ള ആവശ്യങ്ങളും സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കാനുള്ള വീക്ഷണവും ഈ രംഗങ്ങളില്‍ തുര്‍ക്കിക്കുള്ള പ്രവര്‍ത്തനക്ഷമതയുമായി യോജിച്ചുപോകുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. 
ഇന്ത്യയിലെ മുന്‍നിര പദ്ധതികളും പരിപാടികളുമായി തുര്‍ക്കി കമ്പനികള്‍ നേരിട്ടോ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്നോ സഹകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. 
ഇന്ന് ഒപ്പുവെക്കപ്പെട്ട കരാറുകളും നടത്തിയ ചര്‍ച്ചകളും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. 

സുഹൃത്തുക്കളേ, 
നമ്മുടെ സമൂഹങ്ങള്‍ പുതിയ ഭീഷണികളും വെല്ലുവിളികളും നേരിടുന്ന കാലത്താണു നാം ജീവിക്കുന്നത്. ആഗോളതലത്തില്‍ നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ സുരക്ഷാവെല്ലുവിളികള്‍ നമുക്കു പൊതുവായുള്ള ആശങ്കയാണ്. 
വിശേഷിച്ച്, ഭീകരവാദം ഉയര്‍ത്തുന്ന നിലയ്ക്കാത്ത ഭീഷണി നമ്മുടെ പൊതു ദുഃഖമാണ്. ഈ വിഷയത്തെക്കുറിച്ച് പ്രസിഡന്റുമായി ഞാന്‍ വിശദമായി സംസാരിച്ചു. എന്തെങ്കിലും ലക്ഷ്യം ചൂണ്ടിക്കാട്ടിയോ കാരണങ്ങള്‍ ഉയര്‍ത്തിയോ യുക്തി കൊണ്ടോ ന്യായീകരിക്കാവുന്നതല്ല ഭീകരവാദമെന്നു ഞങ്ങള്‍ വിലയിരുത്തി. 
ഭീകരവാദ ശൃംഖലകളെയും അവയ്ക്കു പണം ലഭ്യമാക്കുന്നതിനെയും തടുക്കുന്നതിനും ഭീകരവാദികള്‍ ഒരു രാജ്യത്തില്‍നിന്നു മറ്റൊരു രാജ്യത്തേക്കു കടക്കുന്നതിനെ പ്രതിരോധിക്കുന്നതിനും ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഭീകരവാദത്തെ സൃഷ്ടിക്കുകയും പിന്തുണയ്ക്കുകയും നിലനില്‍ക്കാന്‍ സഹായിക്കുകയും ഭീകരവാദത്തിനു തണലേകുകയും ഭീകവാദത്തെയും ഹിംസയുടെ തത്വശാസ്ത്രങ്ങളെയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ എല്ലാവരും ഒന്നിക്കണം. 
ഈ ശാപത്തെ ഫലപ്രദമായി നേരിടാന്‍ ഉഭയകക്ഷിപരമായും ബഹുരാഷ്ട്രപരമായും ഉള്ള നമ്മുടെ സഹകരണം ശക്തിപ്പെടുത്താന്‍ പ്രസിഡന്റും ഞാനും ധാരണയിലെത്തി. 

സുഹൃത്തുക്കളേ,
പ്രവര്‍ത്തനം കൂടുതല്‍ ഉത്തരവാദിത്തമുള്ളതും ഫലപ്രദവുമാക്കാനായി സുരക്ഷാ കൗണ്‍സില്‍ വികസിപ്പിക്കുന്നത് ഉള്‍പ്പെടെ ഐക്യരാഷ്ട്രസഭയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ 21ാം നൂറ്റാണ്ടിന്റെ ലോകത്തെ പ്രതിഫലിപ്പിക്കുന്നതാകണമെന്നും പോയ നൂറ്റാണ്ടിനെ പ്രതിഫലിപ്പിക്കുന്നതാകരുതെന്നും ഞങ്ങള്‍ ഇരുവരും ചൂണ്ടിക്കാട്ടി. 

ബഹുമാന്യരേ, 
താങ്കളെ ഒരിക്കല്‍ക്കൂടി ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുകയാണ്. ഉല്‍പാദനപരമായ ചര്‍ച്ചകള്‍ക്കു താങ്കളെ നന്ദി അറിയിക്കുന്നു. നാം ഇന്നു നടത്തിയ ചര്‍ച്ചകള്‍ തീര്‍ച്ചയായും ഇന്ത്യ-തുര്‍ക്കി ബന്ധത്തെ ഉയര്‍ന്ന തലത്തിലെത്തിക്കും. ഈ സന്ദര്‍ശനത്തില്‍ താങ്കള്‍ക്ക് ഇന്ത്യയില്‍ ഫലപ്രദമായ നാളുകള്‍ ഞാന്‍ ആശംസിക്കുകയാണ്. 
നന്ദി.
വളരെയധികം നന്ദി.