Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദശമ സൗന്ദര്യ ലഹരി പാരായണോത്സവ് മഹാസമര്‍പ്പണത്തോടനുബന്ധിച്ച് ബംഗളൂരുവില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ദശമ സൗന്ദര്യ ലഹരി പാരായണോത്സവ് മഹാസമര്‍പ്പണത്തോടനുബന്ധിച്ച് 
ബംഗളൂരുവില്‍  പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ദശമ സൗന്ദര്യ ലഹരി പാരായണോത്സവ് മഹാസമര്‍പ്പണത്തോടനുബന്ധിച്ച് 
ബംഗളൂരുവില്‍  പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ദശമ സൗന്ദര്യ ലഹരി പാരായണോത്സവ് മഹാസമര്‍പ്പണത്തോടനുബന്ധിച്ച് 
ബംഗളൂരുവില്‍  പ്രധാനമന്ത്രി നടത്തിയ പ്രസംഗം


മഹത് വ്യക്തികളെ, വേദാന്ത ഭാരതിയുമായി സഹകരിക്കുന്ന മഹതികളേ, മഹാന്മാരെ,

എപ്പോഴെങ്കിലും എവിടെയെങ്കിലും ഏക ശബ്ദത്തില്‍ ഒരു മന്ത്രം ഉരുക്കഴിക്കപ്പെട്ടാല്‍ അവിടെ അപ്പോള്‍ മനസിനെയും ശരീരത്തെയും ആത്മാവിനെയും വലയം ചെയ്യുന്ന ശക്തമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കപ്പെടും എന്ന് പുരാതനമായ ഒരു വിശ്വാസമുണ്ട്. ഈ പശ്ചാത്തലത്തിലാണ് നാദബ്രഹ്മ സങ്കല്പം അംഗീകരിക്കപ്പെട്ടിരിക്കുന്നത്്്. മന്ത്രങ്ങള്‍ ഉരുക്കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജത്തെ ആധുനിക ശാസ്ത്രം പോലും നിഷേധിക്കുന്നില്ല. ഇന്ന് ഈ സാഹചര്യത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെയും സൗന്ദര്യ ലഹരിയുടെയും അത്ഭുതകരമായ മന്ത്രങ്ങളില്‍ നിന്ന് അതേ ഊര്‍ജ്ജം എനിക്കും അനുഭവിക്കാന്‍ സാധിക്കുന്നു. ഈ ദിവ്യാനുഭവം ഒരു ലഹരിയും ഒരു രഹസ്യവും മാത്രമല്ല ദൈവവുമായി ഒന്നിച്ചു ചേരാനുള്ള അദമ്യമായ ആഗ്രഹവും കൂടിയാണ്. സൗന്ദര്യ ലഹരിയിലെ ഒരോ മന്ത്രവും വ്യത്യസ്തമായ ഊര്‍ജ്ജവും വ്യത്യസ്തമായ അനുഭവവുമാണ് ഉളവാക്കുന്നത്. ഈ നിമിഷത്തില്‍ ആ ചൈതന്യവും ശക്തിയും നമ്മില്‍ നിറയ്ക്കുന്നത് പുതിയ അവബോധമാണ്, പുതിയ ഊര്‍ജ്ജമാണ്. നവരാത്രിയുമായും, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ സൗന്ദര്യ ലഹരിയുമായും വര്‍ഷങ്ങളായി സഹകരിച്ചു വരുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ ഭാഗ്യവാനാണ്.

പരമോന്നതനായ ശ്രീശ്രീ ശങ്കര്‍ ഭാരതി മഹാസ്വാമിജിയുടെ മുന്നില്‍ പ്രണമിച്ചുകൊണ്ട് വേദാന്തഭാരതിയോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ അവര്‍ എന്നെ ക്ഷണിക്കുകയും അനുഗൃഹീതമായ കുറച്ചു സമയം ഇവിടെ ചെലവഴിക്കാന്‍ എനിക്ക് ഈ അവസരം ഒരുക്കി തരികയും ചെയ്തു. ശ്രീശ്രീ ശങ്കര്‍ ഭാരതി മഹാസ്വാമിജിയില്‍ നിന്ന് സൗന്ദര്യലഹരിയുടെ പാഠങ്ങള്‍ അറിയാന്‍ ലഭിച്ച ഈ അവസരം വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. സ്വാമിജിയുടെ അനുഗ്രഹത്താല്‍ സൗന്ദര്യ ലഹരി പത്തു വര്‍ഷം പിന്നിടുകയാണ്.

ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങളും ആശംസകളും ഞാന്‍ അര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഈ വിശുദ്ധ ദൗത്യത്തിന്റെ ഭാഗമായിത്തീരാന്‍ സാധിച്ചത് നിങ്ങളുടെ ഭാഗ്യമായി ഞാന്‍ കരുതുന്നു. സഹോദരീ സഹോദരന്മാരെ, എട്ടു പത്തു ദിവസം മുമ്പ് ഞാന്‍ കേദാര്‍നാഥ് സന്ദര്‍ശിക്കുകയുണ്ടായി. ക്ഷേത്ര കവാടങ്ങള്‍ അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു. മഹാദേവ്ജിക്ക് പ്രണാമം അര്‍പ്പിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. കേദാര്‍നാഥ് സന്ദര്‍ശിക്കുമ്പോഴെല്ലാം എന്നും എന്റെ മനസില്‍ ഒരു ചോദ്യം ഉയരാറുണ്ട്. ഒരായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അഗമ്യമായ ഈ സ്ഥലത്ത് എങ്ങിനെയാണ് ആദിശങ്കരന്‍ എത്തി ചേര്‍ന്നത് എന്ന്. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമായ ഈ കാലത്തു പോലും അവിടെ എത്തുക അത്ര എളുപ്പമല്ല. എങ്ങിനെയാണ് ആയിരം വര്‍ഷം മുമ്പ് ആദിശങ്കരന്‍ അവിടെ എത്തി ചേര്‍ന്നത്? വെറും 32 വയസിന്റെ യുവത്വത്തില്‍ രാജ്യമെമ്പാടും മൂന്നു പ്രാവശ്യം സഞ്ചരിക്കാനും ഈ മഹാരാജ്യത്തിന്റെ നാല് കോണുകളിലും നാല് മഠങ്ങള്‍ സ്ഥാപിക്കാനും അദ്ദേഹത്തെ പ്രചോദിപ്പിച്ച ശക്തിയും ആന്തരിക ഊര്‍ജ്ജവും എന്തായിരിക്കണം? ഒരു പൂമാലപോലെ ഇന്ത്യയെ സാംസ്‌കാരികമായി ഏകീകരിക്കാനുള്ള മഹായജ്ഞമാണ് അദ്ദേഹം നടത്തിയത്. നമ്മുടെ ആദ്ധ്യാത്മിക പാരമ്പര്യങ്ങള്‍ ശക്തിപ്പെടുത്താനാണ് ആദിശങ്കരാചാര്യജി തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചത്. നമ്മുടെ പാരമ്പര്യങ്ങളില്‍ നുഴഞ്ഞുകയറിയിരിക്കുന്ന എല്ലാ തെറ്റുകളും ശങ്കരാചാര്യജി അതി സൂക്ഷ്മമായി അപഗ്രഥിച്ചു. എന്നു മാത്രവുമല്ല, ആ പ്രായത്തില്‍ തന്നെ നമ്മിലുള്ള എല്ലാ തിന്മകളെയും വിമാര്‍ശിക്കാനുള്ള ധൈര്യവും അദ്ദേഹം പ്രകടിപ്പിച്ചു. ഭാവി തലമുറ തെറ്റായ പാതയിലേയ്ക്കു നീങ്ങുന്നത് തടയാന്‍ അദ്ദേഹം കൃത്യമായ വാദഗതികള്‍ മുന്നോട്ടു വച്ചുകൊണ്ട്, എല്ലാതരത്തിലും പരിശ്രമിച്ചു. ശിവ – ശക്തി – വിഷ്ണു – ഗണപതി – കുമാരന്‍ എന്നിവരെ ഒന്നിച്ച് ആരാധിക്കുന്ന പാരമ്പര്യത്തിന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നല്‍ നല്കി. ഒരിക്കല്‍ കൂടി ഇന്ത്യന്‍ പാരമ്പര്യത്തെ അദ്ദേഹം പുനസ്ഥാപിച്ചു. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ജ്ഞാനം കൊണ്ട് ഇന്ത്യയെ മുഴുവനായി ആദി ശങ്കരാചാര്യജി ഏകീകരിക്കുകയും അതിനെ ഐക്യം എന്ന വികാരം കൊണ്ട് ബന്ധിപ്പിക്കുകയും ചെയ്തു. വേദ ഗ്രന്ഥങ്ങളെ അദ്ദേഹം അതിനുള്ള മാധ്യമമാക്കി. വ്യത്യസ്ത വിശ്വാസങ്ങളിലെയും തത്വശാസ്ത്രങ്ങളിലെയും നല്ല വശങ്ങള്‍ അദ്ദേഹം സ്വാംശീകരിച്ചു. ജ്ഞാനത്തിന്റെയും ഭക്തിയുടെയും മാര്‍ഗ്ഗത്തില്‍ ചരിക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. ഭാവി തലമുറകള്‍ക്കായി അദ്ദേഹം സൗന്ദര്യലഹരി എഴുതിയുണ്ടാക്കി. ഈ രാജ്യത്തെ ഏതു സാധാരണക്കാരനും ബന്ധപ്പെടാവുന്ന ആചാരസംഹിതയായി അതു മാറി. പ്രസാദിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുമ്പോഴും വ്യത്യസ്ത ദൈവങ്ങള്‍ തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്ന് സൗന്ദര്യ ലഹരി ഉറപ്പു നല്കുന്നു.

‘ ഏകം സദ്് വിപ്ര ബഹുധാ വദന്തി’

സൗന്ദര്യ ലഹരിയില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ ഒരു വിവേചനവുമില്ലാതെ എല്ലാവരിലും ചൊരിയപ്പെടുന്നു. സൗന്ദര്യ ലഹരിയിലെ മന്ത്രങ്ങള്‍ ആലപിക്കുക വഴി അറിവും ധനവും ആരോഗ്യവും എന്നുവേണ്ട എല്ലാ സൗഭാഗ്യങ്ങളും ലഭിക്കുന്നു എന്നാണ് വിശ്വാസം. ആദിശങ്കരന്റെ തപസ്സും അതേ രീതിയില്‍ ഇപ്പോഴും ഇന്ത്യന്‍ സംസ്‌കാരത്തിലുണ്ട്. എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതും എല്ലാത്തിനെയും പരസ്പരം ബന്ധിപ്പിക്കുന്നതുമായ ഒരു സംസ്‌കാരം. ആധുനിക ഇന്ത്യയുടെ അടിസ്ഥാനവും ഈ സംസ്‌കാരം തന്നെ. സബ്്്് കാ സാത് സബ്കാ വികാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം) എന്ന മന്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു സംസ്‌കാരം.

സഹോദരീ സഹോദരന്മാരെ, ആദിശങ്കരാചാര്യരുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് ജീവിതം സമര്‍പ്പിച്ചയാളാണ് ശ്രീ ശങ്കര്‍ ഭാരതി മഹാസ്വാമിജി. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി പരിഗണിച്ച് ശങ്കരാചാര്യരുടെ ഏകാത്മഭാവം എന്ന സന്ദേശം വേദാന്ത ഭാരതിയിലൂടെ ജനങ്ങളില്‍ എത്തുകയാണ്. വിവിധ ഭാഷകളിലുള്ള വേദങ്ങളും ഉപനിഷത്തുകളുമായി, മറ്റ് പല ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളുമായി അവര്‍ ബന്ധപ്പെടുന്നു. ഈ രീതി അവര്‍ തുടരുന്നു.

സുഹൃത്തുക്കളെ, ഇന്ത്യയുടെ ആത്മീയ കീര്‍ത്തിയും പൗരാണിക സന്ദേശങ്ങളും കൂടുതല്‍ ആളുകള്‍ വായിക്കുമ്പോള്‍ ലോകത്തിന് അതുകൊണ്ടുള്ള പ്രയോജനം കൂടുതല്‍ ലഭിക്കും. ആശയക്കുഴപ്പത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മാനവരാശി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്്. മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനായി തന്നെത്തന്നെ അവതരിപ്പിക്കാനുള്ള തീവ്രയത്‌നത്തിലാണ് ഓരോരുത്തരും. അല്ലെങ്കില്‍ നിത്യരക്ഷ നേടാനുള്ള മാര്‍ഗ്ഗത്തിനു വേണ്ടിയുള്ള പരിശ്രമത്തിലാണ്. ആദിശങ്കരന്‍ അദ്വൈതം അഥവ എല്ലാം ഒന്നാണ് എന്ന സിദ്ധാന്തം നല്കി. ഇവിടെ ദ്വൈതത്തിനു അസ്തിത്വമില്ല. ദിത്വം ഇല്ലാത്തിടത്ത് സംഘട്ടനത്തിനു സാധ്യതയില്ല. ജീവിത മാര്‍ഗ്ഗത്തില്‍ പ്രതിസന്ധികള്‍ നേരിടുന്ന ലോകത്തിലെ വിവിധ രാജ്യങ്ങള്‍ പരിഹാരത്തിനായി ഇന്ന് ഇന്ത്യയെയാണ് ഉറ്റു നോക്കുന്നത്. ഇത്തരത്തില്‍ ലോകത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും നമ്മുടെ പൈതൃകത്തില്‍ പരിഹാരങ്ങളുണ്ട്്്. ഈ പൈതൃകം നാം ജീവിത പാരമ്പര്യമായി അനുഭവിക്കുന്നു.

ഓരോരുത്തരും പരിപോഷിപ്പിക്കപ്പെടട്ടെ, ഓരോരുത്തരും ശാക്തീകരിക്കപ്പെടട്ടെ. ഞാന്‍ പരിപോഷിപ്പിക്കപ്പെടണം അല്ലെങ്കില്‍ ഞാന്‍ ശക്തനാകണം എന്ന് നാം ഒരിക്കലും പറയരുത്. എല്ലാവരും പരിപോഷിപ്പിക്കപ്പെടണം, ശാക്തീകരിക്കപ്പെടണം എന്നായിരിക്കട്ടെ ദേവാലയങ്ങളില്‍ പോകുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥന. അതാണ് നമ്മുടെ പാരമ്പര്യം. ആര്‍ക്കും അപരനോട് അസൂയ പാടില്ല.

ഈ സന്ദര്‍ഭത്തില്‍ വിവേകാദിപാണി, വിവേക ഉത്ക്കര്‍ഷണി മത്സരം എന്ന വേദാന്ത ഭാരതിയുടെ പ്രത്യേക പ്രവര്‍ത്തനത്തെക്കുറിച്ചു കൂടി സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദിശങ്കരാചാര്യരും നമ്മുടെ ആദ്ധ്യാത്മിക പാരമ്പര്യവും സംസ്‌കാരവും തമ്മിലുള്ള ഈ പാരസ്പര്യത്തെ ദുര്‍ബലമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന് ചുരുക്കം ആളുകള്‍ക്കു മാത്രമെ അറിയൂ. അതിനെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്്്. പക്ഷെ ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള ഈ പൈതൃകം തകര്‍ക്കാന്‍ ആര്‍ക്കും ആവില്ല.

എന്നിരുന്നാലും നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാധിപത്യവും അടിമത്തവും നമ്മുടെ ആധ്യാത്മിക ജ്ഞാനത്തെ സ്വാധീനിച്ചിട്ടുണ്ട്. അവ വിവിധ ഗ്രന്ഥങ്ങളില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. ഏതാനും പുരോഹിതരിലാണ് അവ സുരക്ഷിതമായിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഉണ്ടാകേണ്ടിയിരുന്ന ശ്രമങ്ങള്‍ ഉണ്ടായില്ല. ഇന്നു നമ്മുടെ ചെറുപ്പക്കാര്‍ മൊബൈല്‍ ഫോണിലൂടെയാണ് എല്ലാം വായിക്കുന്നത്. പിന്നെ എങ്ങിനെ ഗ്രന്ഥങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പരമ്പരാഗത ജ്ഞാനം അവന്‍ അറിയും? ഈ പൈതൃക ജ്ഞാനം അവന് ആര് നല്കും?

അതുകൊണ്ട് ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ചും മൂല്യങ്ങളെക്കുറിച്ചും വിവേകാദിപാണി എന്ന പരിപാടിയിലൂടെയും ക്വിസ് മത്സരങ്ങളിലൂടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അവബോധം ജനിപ്പിക്കുക എന്നതാണ് സ്വാമിജിയുടെ മഹത്തായ സംരംഭം. ഭാവി തലമുറകള്‍ക്കു കൂടിയുള്ള വലിയ സേവനമാണ് ഇത്.

ഭാരതീയ ദര്‍ശനത്തില്‍ ഏതു വ്യക്തിയുടെയും ആത്യന്തിക ലക്ഷ്യം മോചനം നേടുക എന്നതാണ്. വേദ ഉപനിഷത്തുകളുടെ ദര്‍ശനങ്ങളും വിശ്വസിക്കുന്നത് വ്യക്തി അഥവ ഒരാള്‍, സമഷ്ഠി അഥവ സമൂഹം, സൃഷ്ടി അഥവാ പ്രപഞ്ചം, പരമേഷ്ഠി അഥവ ദൈവം ഇതെല്ലാം പരസ്പരം ബന്ധിതമാണ് എന്നത്രെ. ഇവയെ ഒറ്റയ്ക്ക് കാണാന്‍ സാധിക്കില്ല, മറിച്ച് മൊത്തത്തില്‍ മാത്രമെ കാണാനാവൂ. ഗ്രഹത്തെ ഭൂമി മാതാവായിട്ടാണ് ഭാരതീയ ദര്‍ശനം കാണുന്നത്. അതായത് ഭൂമി എല്ലാവരുടേതുമാണ് , നമ്മുടെ മാതാവാണ്. ഈ തത്വശാസ്ത്രമാണ് വസുധൈവ കുടുംബകം എന്ന കാഴ്ച്ചപ്പാടിന് ആധാരം.

അതുപോലെ സൗന്ദര്യലഹരിയില്‍ ഒരു മന്ത്രമുണ്ട്, ഫല്‍ അഭിവാഞ്ഛാ സമാധികം – അതായത് നാം ആവശ്യപ്പെടുന്നതിലും കൂടുതല്‍ ഭൂമി നമുക്കു നല്കുന്നു. എത്ര വലിയ സത്യമാണ് ഈ ലളിതമായ വാക്കില്‍ പ്രതിഫലിക്കുന്നത്. നമുക്ക് എല്ലാവര്‍ക്കും വേണ്ട വെള്ളം, വായു ,നദി, ധാന്യങ്ങള്‍, ധാതുക്കള്‍, വൃക്ഷങ്ങള്‍ തുടങ്ങി എല്ലാം പ്രകൃതിയില്‍ ഉണ്ട്. ഈ വരദാനങ്ങള്‍ കാത്തുസൂക്ഷിക്കുക നമ്മുടെ ഉത്തരവാദിത്തമാണ്.

ഈ ആശയം നമ്മുടെ പാരമ്പര്യമാണ്. പ്രകൃതിയെ ചൂഷണം ചെയ്യാന്‍ പാടില്ല എന്ന് അത് ഊന്നിപ്പറയുന്നു. മറിച്ച് പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുക അതും സന്തുലിതമായ രീതിയില്‍ മാത്രം. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ഇവിടെ വലിയ കുറ്റകൃത്യമാണ്. പ്രകൃതിയില്‍ നിന്നു പകര്‍ന്നെടുക്കുക എന്നതു മാത്രമാണ് മനുഷ്യനുള്ള അവകാശം. അതാണ് നമ്മുടെ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത്. ഇത് നമ്മുടെ ഭരണത്തിലും കാര്യനിര്‍വഹണത്തിലും നിങ്ങള്‍ക്കു കാണാം.

സഹോദരീ സഹോദരന്മാരെ, നീതി, മഹത്വം, അവസരം, പുരോഗതി എന്നിവയ്ക്കായി നിരന്തരം ദാഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിനാകമാനം ഇവ കൈവരണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തെ കുറിച്ച് നിങ്ങള്‍ കേട്ടുകാണും. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ സൗരോര്‍ജ്ജം പ്രോത്സാഹിപ്പിക്കാന്‍ ഈ ഗവണ്‍മെന്റ് സ്ഥിരമായി പരിശ്രമിക്കുകയാണ്. കേന്ദ്രത്തിന്റെ എല്ലാ പദ്ധതികളിലും നിങ്ങള്‍ക്ക് കാണാം, പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഗ്രഹത്തിന്റെ സൂചനകള്‍. സൗരോര്‍ജ്ജത്തിനൊപ്പം കാറ്റില്‍ നിന്നും വെള്ളത്തില്‍ നിന്നും മറ്റും ഊര്‍ജ്ജം ശേഖരിക്കാനുള്ള ഇത്ര വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ ഇതിനു മുമ്പ് കണ്ടിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ പുനരുപയോഗ വ്യാപന പദ്ധതി നമ്മുടെ രാജ്യത്ത് – സൗന്ദര്യ ലഹരിയുടെ ഈ രാജ്യത്ത് നടന്നു വരികയാണ്.

2030 ഓടെ പാരമ്പര്യേതരവും പുനചംക്രമണത്തിലൂടെ ലഭിക്കുന്നതുമായ ഊര്‍ജ്ജം ഉപയോഗിച്ച് രാജ്യത്തെ 40 ശതമാനം ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യമാണ് ഗവണ്‍മെന്റിന് ഉള്ളത്. 2022 ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കും. അന്ന് 175 ജിഗാവാട്ട് …എന്നതാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. മെഗാവാട്ടിനെ കുറിച്ചല്ല ഞാന്‍ പറയുന്നത് . മെഗാവാട്ടിന്റെയൊക്കെ കാലം കഴിഞ്ഞു. ഇന്ന് നാം പുനചംക്രമണ ഊര്‍ജ്ജ ഉത്പാദനത്തിന് ജിഗാവാട്ടിനെ കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഗവണ്‍മെന്റിന്റെ പരിശ്രമഫലമായി പുനചംക്രമണ ഊര്‍ജ്ജ ശേഷി 22000 മെഗാവാട്ടിലധികമായി വര്‍ധിപ്പിക്കാനും ഊര്‍ജ്ജ ഗ്രിഡുമായി സംയോജിപ്പിക്കാനും സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഗവണ്‍മെന്റ് അതിന്റെ കാലാവധിയുടെ അവസാന മൂന്നു വര്‍ഷങ്ങളില്‍ 4000 കോടി രൂപ പാരമ്പര്യേതര ഊര്‍ജ്ജത്തിനായി ചെലവഴിച്ചെങ്കിലും 12000 മെഗാവാട്ട് ശേഷി മാത്രമെ വര്‍ധിപ്പാക്കാന്‍ സാധിച്ചുള്ളു. എന്നാല്‍ ഈ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം മൂന്നു വര്‍ഷം കൊണ്ട് ഏകദേശം 11000 കോടി രൂപ ഈ മേഖലയില്‍ ചെലവഴിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ വൈദ്യുതി ഉത്പാദനശേഷി 300 ജിഗാവാട്ടാണ്. കല്‍ക്കരി, ജലം, കാറ്റ്, സൂര്യപ്രകാശം തുടങ്ങി എല്ലാ സ്രോതസുകളും ഉള്‍പ്പെടെയാണ് ഇത്. നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം, കാരണം രാജ്യത്തെ എല്ലാ സ്രോതസുകളും പൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ സൗരോര്‍ജ്ജത്തില്‍ നിന്നു മാത്രം 750 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. അതുകൊണ്ട് നമ്മുടെ സാധ്യതകള്‍ നാം ഫലപ്രദമായി ഉപയോഗിക്കണം.

ഈ ദിശയില്‍ അശ്രാന്ത പരിശ്രമമാണ് ഗവണ്‍മെന്റ് നടത്തുന്നത്. രാജ്യമെമ്പാടും സൗരോര്‍ജ്ജ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നുണ്ട്. വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിനായി കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ഭേദഗതി ചെയ്തു കഴിഞ്ഞു. ഗവണ്‍മെന്റ് വക കെട്ടിടങ്ങളുടെ മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് വളരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകളും ലഭ്യമാക്കുന്നുണ്ട്. സൗരോര്‍ജ്ജ പ്ലാന്റുകള്‍ക്ക് അടിസ്ഥാന സൗകര്യം എന്ന പദവി നല്കി കഴിഞ്ഞു. ദീര്‍ഘ കാല വായ്പകളും അനുവദിക്കുന്നു. ബംഗളൂരു സ്റ്റാര്‍ട്ട് അപ്പുകളുടെ നഗരമാണ്. അവിടെ ചെറുപ്പക്കാര്‍ പുത്തന്‍ കണ്ടു പിടുത്തങ്ങള്‍ നടത്തുന്നു. സ്റ്റാര്‍ട്ട് അപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ബംഗളൂരുവിലെ ചെറുപ്പക്കാരെ ഈ മേഖലയിലേയ്ക്കു ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വരൂ, ശുദ്ധമായ ഇന്ധനം ഉപയോഗിച്ചുള്ള പാചകത്തിനു നമുക്കു പരിശ്രമിക്കാം. താങ്ങാവുന്ന, ചെലവുകുറഞ്ഞ രീതിയില്‍ സൗരോര്‍ജ്ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പാചക അടുപ്പ് നമുക്ക് നിര്‍മ്മിക്കാം. പഴയ തരം സൗരോര്‍ജ്ജ അടുപ്പുകള്‍ ആധുനിക കുടുംബങ്ങള്‍ക്ക് യോജിച്ചതല്ല. അവര്‍ക്ക് ആവശ്യം ഗ്യാസ് ഓവന്‍ പോലുള്ളവയാണ്. ഇത് ഇന്ന് സാധ്യമാണ്. ഈ മേഖലയിലെ വിപണിക്ക് വന്‍ സാധ്യതകളാണ് ഉള്ളത്, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും. അപ്പോള്‍ ശുദ്ധമായ പാചകം നമ്മുടെ അമ്മമാര്‍ക്ക് വരദാനമാകും. കാട്ടില്‍ താമസിക്കുന്നവര്‍ക്ക് വിറകിനായി മരങ്ങള്‍ മുറിക്കേണ്ടി വരില്ല. അവര്‍ക്കും സൗരോര്‍ജ്ജം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാം. അവരുടെ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സമയം ഇതു വഴി ലാഭിക്കാം. രാജ്യത്തിന് പ്രയോജനകരമായ ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്കായി നാം പ്രയത്‌നിക്കണം. രാജ്യത്തെ ഓരോ സ്ഥാപനവും അവര്‍ക്ക് ആവശ്യമായ ഊര്‍ജ്ജം സ്വയം ഉത്പാദിപ്പിക്കുന്ന ഒരു ദിവസം വിഭാവനം ചെയ്തു നോക്കൂ. അന്ന്്് അതിന്റെ ഉന്നത സ്വാധീനം ഈ സമൂഹത്തിലും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

സുഹൃത്തുക്കളെ, എങ്ങിനെ ഒരു പുതിയ സമീപനം രാജ്യത്തിന്റെ പണം ലാഭിക്കുന്നു എന്നും പരിസ്ഥിതിയെ സംരക്ഷിക്കുന്നു എന്നുമുള്ള വസ്തുത കൂടി നിങ്ങളെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സഹോദരീ സഹോദരന്മാരെ, മുമ്പ് നിങ്ങള്‍ 350 രൂപ നല്കി വാങ്ങിയിരുന്ന എല്‍ഇഡി ബള്‍ബിന് ഇപ്പോള്‍ ഉജാല പദ്ധതിയില്‍ 40 -45 രൂപ മാത്രമാണ് വില. ഇതുവരെ നമ്മുടെ ഗവണ്‍മെന്റ് 27 കോടി എല്‍ഇഡി ബള്‍ബുകളാണ് രാജ്യമെമ്പാടും വിതരണം ചെയ്തിരിക്കുന്നത്. കര്‍ണാടകത്തിലും ഏകദേശം 1.75 കോടി ബള്‍ബുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഒരു ബള്‍ബില്‍ 250 രൂപ ലാഭിച്ചാല്‍ പോലും രാജ്യത്തെ ഇടത്തരം വരുമാനക്കാര്‍ ലാഭിച്ചത് 7000 കോടി രൂപയാണ്. മാത്രവുമല്ല ഈ ബള്‍ബുകള്‍ വീടുകളിലെ വൈദ്യുതി ബില്‍ തുകയുടെയും ഭാരം കുറയ്ക്കുന്നു. എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുന്ന വീടുകളില്‍ ഉറപ്പായും അവരുടെ വൈദ്യുതി ബില്ലില്‍ കുറവ് കാണാന്‍ സാധിക്കും. അപ്പോള്‍ ഊര്‍ജ്ജത്തിന്റെ ഉപയോഗവും കുറയും. ഇത്തരത്തില്‍ ഇടത്തരം കുടുംബങ്ങള്‍ ഒരു വര്‍ഷം ലാഭിക്കുന്നത് 14000 കോടി രൂപയാണ്. സ്വാഭാവികമായും എല്‍ഇഡി ബള്‍ബുകളുടെ ഉപയോഗം വൈദ്യുതി ഉപഭോഗത്തില്‍ കുറവ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് അര്‍ത്ഥം നിലവിലുള്ള ശേഷിയില്‍ 7000 മെഗാവാട്ട് കുറവ് മതി ആവശ്യത്തിന് എന്നാണ്. 7000 മെഗാവാട്ട് പ്ലാന്റ് സ്ഥാപിക്കണമെങ്കില്‍ അതിന് 35-40 കോടി രൂപ ചെലവു വരും. വൈദ്യുതി ലാഭിക്കുകയാണെങ്കില്‍ ആ 35-40 കോടി നമുക്ക് ലാഭിക്കാം. ആസൂത്രണത്തിലൂടെ പ്രവര്‍ത്തന സമീപനത്തില്‍ മാറ്റം വരുത്തിയാണ് ഈ നേട്ടം നമുക്ക് കൈവരിക്കാന്‍ സാധിച്ചത്. എല്‍ ഇഡി ബള്‍ബുകള്‍ വാങ്ങിയതിലൂടെയും വൈദ്യുതി ഉപഭോഗം കുറച്ചതിലൂടെയും രാജ്യത്തെ ഇടത്തരം കുടംബങ്ങള്‍ ലാഭിച്ചത് 55- 60 കോടി രൂപയാണ്. ഇതിന്റെ പ്രയോജനം ഇടത്തരം കുടുംബങ്ങള്‍ക്കാണ്.

ഗവണ്‍മെന്റിന്റെ പരിശ്രമഫലമായി പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങള്‍ തെരുവു വിളക്കുകളും എല്‍ഇഡി ബള്‍ബുകളാക്കി പുനസ്ഥാപിക്കുന്നുണ്ട്. ഇതും സാമ്പത്തികമായി നേട്ടമാണ്. ഞാന്‍ ബനാറസിലെ എംപിയാണ്. ഈ പദ്ധതി ുഉപയോഗപ്പെടുത്തി ബനാറസിന് ഏകദേശം 15 കോടി രൂപ ലാഭമുണ്ടാക്കി കൊടുക്കാന്‍ എനിക്കു സാധിച്ചു. ഈ പണം മറ്റു ക്ഷേമപദ്ധതികള്‍ക്കായി ഉപയോഗിച്ചുവരുന്നു. രണ്ടാം തലത്തിലുള്ള ഒരു നഗരത്തിന് ഈ പദ്ധതിയിലൂടെ ഏകദേശം 10- 15 കോടി രൂപ വരെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ഈ തുക നഗരത്തിന്റെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കും. ഡീസലും പെട്രോളും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതിനു വേണ്ടിവരുന്ന ചെലവ് ലാഭിക്കാനുള്ള സാധ്യതയും ഗവണ്‍മെന്റിന്റെ നടപടികള്‍ വഴി നടപ്പാക്കി വരുന്നു.

സഹോദരീ സഹോദരന്മാരെ, പെട്രോളിനും ഡീസലിനും ഇനി അധികം ഭാവി ഇല്ല. ഈ പ്രകൃതി വിഭവങ്ങള്‍ ഒരു നാള്‍ തീരും. സൗരോര്‍ജ്ജത്തിന്റെതും ജലം, കാറ്റ് എന്നിവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെതും ആകുന്നു ഭാവി. ഇത് വളരെ എളുപ്പത്തില്‍ നമ്മുടെ രാജ്യത്ത് നടപ്പാക്കാവുന്നതാണ്. കാരണം പ്രകൃതി സംരക്ഷണത്തിലും പ്രകൃതി ആരാധനയിലും വിശ്വസിക്കുന്നവരാണ് നാം. മരങ്ങളെ സംരക്ഷിക്കുന്നതിനായി ജീവന്‍ ത്യജിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. ഒരു ശിഖരം മുറിക്കുന്നതിനു പോലും നാം വൃക്ഷത്തോട് അനുമതി അപേക്ഷിക്കുന്നു. കുഞ്ഞുനാള്‍ മുതല്‍ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളോടും ദയയും സ്‌നേഹവും പുലര്‍ത്താനാണ് നാം പഠിച്ചിരിക്കുന്നത്. എല്ലാ ദിവസവും ആരതിക്കു ശേഷം നാം ആലപിക്കുന്ന ശാന്തി മന്ത്രം, വനസ്പത്യാഹ ശാന്തി ആപഹാ ശാന്തി എന്നാണ്.

പക്ഷെ, ഈ പാരമ്പര്യത്തിന് കുറെ വര്‍ഷങ്ങളായി ഗ്ലാനി സംഭവിച്ചിരിക്കുന്നു എന്നതാണ് സത്യം. ഇക്കാര്യത്തിന്‍ പുണ്യപുരുഷന്മാരും പരിശ്രമിക്കുന്നില്ല. ഗ്രന്ഥങ്ങളിലൂടെ നമുക്കു ലഭിച്ചിരിക്കുന്ന നമ്മുടെ പാരമ്പര്യം പ്രയോഗത്തില്‍ വരുത്തിയാല്‍ മാത്രമെ കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളെ നേരിടാന്‍ നമുക്കു സാധിക്കൂ. നമ്മുടെ ഋഗ് വേദം മുഴുവന്‍ ഇതിനായി സമര്‍പ്പിച്ചിരിക്കുന്നതാണ്. സഹോദരീ സഹോദരന്മാരെ, ഉജ്ജ്വല യോജനയുടെ ഉദാഹരണം കൂടി നിങ്ങളോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പദ്ധതി വഴി രാജ്യത്തെ മൂന്നു കോടി പാവപ്പെട്ട സ്ത്രീകള്‍ക്ക് പാചക വാതകം ലഭ്യമാക്കാന്‍ ഗവണ്‍മെന്റിനു സാധിച്ചു. പാചക വാതകം ലഭിക്കുന്നതിന് മുമ്പ്്് മണ്ണെണ്ണയും വിറകും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തിരുന്നവരാണ് ഇവര്‍. ഗവണ്‍മെന്റിന്റെ ഈ പദ്ധതി ആ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കി എന്നു മാത്രമല്ല, അത് പരിസ്ഥിതിയെ കൂടുതല്‍ സുരക്ഷിതവുമാക്കി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് നിരവധി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മാറ്റങ്ങള്‍ വ്യക്തികളിലും സമൂഹത്തിലും സംഭവിക്കുന്നു. അതോടൊപ്പം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചില ഛിദ്രശക്തികളും സമൂഹത്തില്‍ നുഴഞ്ഞു കയറുന്നുണ്ട്. പക്ഷെ നമ്മുടെ സമൂഹത്തിന് ഒരു പ്രത്യേകതയുണ്ട്. എവിടെയെങ്കിലും എപ്പോഴെങ്കിലും ഇത്തരം ക്ഷുദ്രശക്തികളുടെ നുഴഞ്ഞുകയറ്റം ഉണ്ടായാല്‍ സമൂഹത്തിനുള്ളില്‍ നിന്നു തന്നെ അതിനെ ഉന്മൂലനം ചെയ്യാനുള്ള നേതൃത്വം ഉണ്ടാവും. സമൂഹത്തിലെ ഇത്തരം തിന്മകള്‍ക്കെതിരെ നമ്മെ പ്രബുദ്ധരാക്കാന്‍ ജീവിതം സമര്‍പ്പിച്ചവരാണ് നമ്മുടെ മഹാപുണ്യ പുരുഷന്മാര്‍. രാജ്യത്തെ പുണ്യപുരുഷന്മാരുടെ കൈകളില്‍ രാജ്യത്തിന്റെ നേതൃത്വം സുരക്ഷിതമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു.

തിന്മകളെ തിരിച്ചറിയാനും രക്ഷയുടെ മാര്‍ഗ്ഗം സമൂഹത്തിനു കാണിച്ചു തരുവാനും കാലാകാലങ്ങളില്‍ ആദിശങ്കരനെ പോലെ, സന്ത്്് ബാസവേശ്വരെ പോലെ മഹാന്മാരായ പുണ്യാത്മാക്കള്‍ ഇവിടെ ജനിച്ചുകൊണ്ടിരിക്കും എന്നതാണ് നമ്മുടെ രാജ്യത്തിന്റെ മറ്റൊരു പ്രത്യേകത.

നമ്മുടെ രാജ്യത്തെ ദൈവത്തെ നമ്മുടെ മതവുമായി കൂട്ടിച്ചേര്‍ത്ത് സംസാരിക്കാനാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്്്. നാം ഭാരത മാതാവിനെ കുറിച്ച് സംസാരിക്കണം. നിരക്ഷരത, അജ്ഞത, പോഷകാഹാരക്കുറവ്, കള്ളപ്പണം, അഴിമതി, തുടങ്ങിയ തിന്മകളുടെ പിടിയില്‍ നിന്ന് ഭാരതമാതാവിനെ സ്വതന്ത്രമാക്കുന്നതിനെ കുറിച്ച് നാം സംസാരിക്കണം. നമ്മുടെ പുണ്യാത്മാക്കളും സമൂഹത്തിലെ നേതാക്കളും രാജ്യത്തിന്്് ശരിയായ മാര്‍ഗ്ഗം കാണിച്ചു തരുവാന്‍ അവരുടെ പരിശ്രമങ്ങള്‍ തുടരും.

എല്ലാവരുടെയും പങ്കാളിത്തവും യോജിച്ചുള്ള പരിശ്രമവും ഉണ്ടെങ്കില്‍ ഒരു ആധുനിക ഇന്ത്യയെ സൃഷ്ടിക്കാന്‍ നമുക്കു സാധിക്കും. മറ്റുള്ളവരുടെ സഹായം കൊണ്ടു മാത്രമെ എല്ലാവര്‍ക്കും വളരാന്‍ സാധിക്കുകയുള്ളു.

സൗന്ദര്യലഹരി പാരായണം ചെയ്യുന്നതിനും അതൊരു ആത്മീയ അനുഷ്ഠാനമെന്നോണം തുടര്‍ച്ചയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയതിനും ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. ഈ കര്‍മ്മത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി സമയം ചെലവഴിക്കുന്ന എല്ലാ ആത്മീയ നേതാക്കളെയും ഞാന്‍ വണങ്ങുന്നു. അതിന്റെ പേരില്‍ ഞാന്‍ അവരെ അഭിനന്ദിക്കുന്നു. ശ്രീ ശ്രീ ശങ്കര്‍ ഭാരതി മഹാസ്വാമിജിയെ പ്രണമിച്ചുകൊണ്ട് ഞാന്‍ എന്റെ പ്രസംഗം ഉപസംഹരിക്കുന്നു.

ഒരിക്കല്‍ കൂടി, ഈ മംഗളകരമായ കര്‍മ്മത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു. എനിക്ക് ഇത് അനുഗ്രഹീത നിമിഷമാണ്. നിങ്ങളുടെ അനുഗ്രഹാശിസുകള്‍ തേടിക്കൊണ്ട്്് ഭാരതമാതാവിനു വേണ്ടി കുറെക്കൂടി നല്ല കാര്യങ്ങള്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

വളരെ നന്ദി!!!