Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദുബായിലെ ഇന്ത്യന്‍ സമൂഹം 2018 ഫെബ്രുവരി 11 ന് നല്‍കിയ സ്വീകരണത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ദുബായിലെ ഇന്ത്യന്‍ സമൂഹം 2018 ഫെബ്രുവരി 11 ന് നല്‍കിയ സ്വീകരണത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ദുബായിലെ ഇന്ത്യന്‍ സമൂഹം 2018 ഫെബ്രുവരി 11 ന് നല്‍കിയ സ്വീകരണത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ദുബായിലെ ഇന്ത്യന്‍ സമൂഹം 2018 ഫെബ്രുവരി 11 ന് നല്‍കിയ സ്വീകരണത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


നിങ്ങളെ ഒരിക്കല്‍ കൂടി സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. അബുദാബിയുടെ കിരീടാവകാശിയായ രാജകുമാരന്‍ 2016 ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2017 ലെ നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയും അദ്ദേഹമായിരുന്നു. നിരവധി ദശാബ്ദങ്ങള്‍ക്കു ശേഷം ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതും സമഗ്രവും ഊര്‍ജ്ജസ്വലവുമായിരിക്കുന്നു.

ഇന്ന് ഗള്‍ഫു രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം വാങ്ങുന്നവനും വില്‍ക്കുന്നവനും തമ്മിലുള്ള ബന്ധത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് അതൊരു പങ്കാളിത്തമായി മാറിയിരിക്കുന്നു. ഇന്ന് ഏകദേശം മൂന്നു ദശലക്ഷം ഇന്ത്യന്‍ പൗരന്മാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുകയും ഈ മേഖലയുടെ വികനസ മുന്നേറ്റത്തില്‍ പങ്കുവഹിക്കുകയും ചെയ്യുന്നു എന്നതില്‍ ഇന്ത്യ ഏറെ അഭിമാനിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളെ ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു, ഞാന്‍ അവരെ അഭിവാദ്യം ചെയ്യുന്നു. മുപ്പതു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്കാണ് രാജ്യത്തിനു പുറത്ത് അവരുടെ ഒരു രണ്ടാമത്തെ വീടുപോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള, വളരെ നല്ല തൊഴില്‍സാഹചര്യങ്ങള്‍ അവര്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഇവിടുത്തെ ജനങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സമൂഹവും ഇതു സ്വന്തം വീട് എന്നു കരുതി തദ്ദേശവാസികളുടെ അതേ അര്‍പ്പണ മനോഭാവത്തോടെ അവരുടെയും ജീവിത സ്വപ്‌നങ്ങള്‍ നെയ്യുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ കൂട്ടായ്മകള്‍ തമ്മിലുള്ള വളരെ നല്ല ഒരു പങ്കാളിത്തം അനുഭവിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. എന്റെ കഴിഞ്ഞ സന്ദര്‍ശന വേളയില്‍ യുഎഇ കിരീടാവകാശി അബുദാബിയില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത് കണ്ട് ജനങ്ങള്‍ വിസ്മയിക്കുകയുണ്ടായി. ഇന്ത്യയിലെ 1.25 ശതകോടി ജനങ്ങളുടെ പേരില്‍ ഞാന്‍ ആദരണീയനായ രാജകുമാരന് എന്റെ കൃതജ്ഞത അര്‍പ്പിക്കുന്നു. ഒരു ക്ഷേത്രം നിര്‍മ്മിക്കുക, അതും, സൗമനസ്യത്തിന്റെ പാലമാകുന്ന രീതിയില്‍. ക്ഷേത്രങ്ങളെയും ആരാധനാ സ്ഥലങ്ങളെയും മാനവികതയുടെ മാധ്യമമായി കാണുന്ന, ഒരു പാരമ്പര്യത്തിലാണ് നാം വളര്‍ന്നത്. എവിടെ ഒരു പവിത്ര സ്ഥലം മാനവികതയുടെ ഉദാരമായ ഏജന്റാണോ, ആ പവിത്രമായ സ്ഥലം മൈത്രിയുടെയും കേന്ദ്രമായി മാറും. ഈ ക്ഷേത്രം ശില്പഭംഗിയിലും, സാങ്കേതിക വിദ്യയിലും, നല്‍കുന്ന സന്ദേശത്തിലും തികച്ചും വ്യത്യസ്തത പുലര്‍ത്തുമെന്നാണ് എന്റെ വിശ്വാസം. അതിനും പുറമെ, ഇന്ത്യന്‍ സമൂഹം ജീവിതത്തോടു പുലര്‍ത്തുന്ന വസുധൈക കുടുംബം എന്ന കാഴ്ച്ചപ്പാട് ലോക സമൂഹത്തിനു കാണിച്ചു കൊടുക്കാനുള്ള അവസരം കൂടിയായിരിക്കും ഇത്. ഇന്ത്യയുടെ വളരെ വ്യത്യസ്തമായ വ്യക്തിത്വം ആര്‍ജ്ജിക്കുന്നതിനുള്ള ഒരു മാധ്യമമായിക്കൂടി ഇതു പരിണമിക്കും.

ഈ പ്രദേശത്തെ ഭരണാധികാരികള്‍ ഇന്ത്യയോടും ഇന്ത്യയുടെ സാസംസ്‌കാരിക പാരമ്പര്യത്തോടും അതിരറ്റ ആദരവാണ് കാണിച്ചിരിക്കുന്നതെന്ന് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തില്‍ ഒരു പോറല്‍ പോലും ഉണ്ടാകാതെ സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.

മനുഷ്യത്വത്തിന്റെ ഉദാത്തമായ ആദര്‍ശങ്ങളെയും തത്വങ്ങളെയും നേരിയ തോതില്‍ പോലും വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയും ഇവിടെ ഉണ്ടാകരുത്. ക്ഷേത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, ഭാവിയില്‍ ഇവിടെ എത്തുന്ന ഭക്ത ജനങ്ങളും നിര്‍ബന്ധമായും പുലര്‍ത്തേണ്ട ഉത്തരവാദിത്തമാണ് ഇത്. നിങ്ങള്‍ എല്ലാവരില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നതും ഇതാണ്.

ഇന്ന് നമ്മുടെ രാജ്യം വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കയറുകയാണ്. ആഗോള തലത്തില്‍ നടക്കുന്ന ഉച്ചകോടികളില്‍ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനം ലഭിക്കുന്നു എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഉച്ചകോടികളെ അഭിസംബോധന ചെയ്യുന്നതിന് എനിക്കു ക്ഷണം ലഭിക്കുന്നു. നിങ്ങള്‍ക്ക് ഇന്ത്യയെ സംബന്ധിച്ച് വളരെ അറിവുണ്ട്. ഞാന്‍ ഇന്ത്യയെ കുറിച്ച് ഒരു വിവരം പറയുമ്പോള്‍ നിങ്ങള്‍ക്ക് പത്തു വിവരങ്ങള്‍ പറയാന്‍ സാധിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യയുടെ ഒരു ചെറു പതിപ്പാണ് ഇവിടെ താമസിക്കുന്നത്. ഇന്ത്യയുടെ പ്രാതിനിധ്യമില്ലാത്ത ഒരു മുക്കോ മൂലയോ ഈ രാജ്യത്തില്ല. അതുകൊണ്ട് ഇന്ത്യ എത്ര വേഗത്തിലാണ് മാറുന്നത്, തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി എന്തു ആത്മവിശ്വാസത്തോടെയാണ് 1.25 ശതകോടി ഇന്ത്യക്കാര്‍ മുന്നേറുന്നത് എന്ന് നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും.

നിരാശയുടെ നാളുകള്‍ക്കും നാം സാക്ഷ്യം വഹിച്ചതാണ്. അതു പോകട്ടെ. ഇനി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് പറയുന്ന അവസ്ഥ. ഉള്ളതെല്ലാം കെട്ടിപ്പെറുക്കി എവിടെയെങ്കിലും പോകാം എന്നു പറയുന്ന അവസ്ഥ. നിരാശയുടെ, ആശങ്കയുടെ, ആശയക്കുഴപ്പത്തിന്റെ നാളുകളിലൂടെ നാം കടന്നു പോയി.

അതു നടക്കുമോ എന്ന് നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ ചോദിച്ച സമയമുണ്ട്. അതു സംഭവിക്കുമോ? നമ്മുടെ രാജ്യത്ത് അത് നടപ്പാക്കാനാവുമോ.? ആ സ്ഥിതിയില്‍ നിന്ന് നമ്മുടെ രാജ്യം മുന്നോട്ട് നീങ്ങി നാലു വര്‍ഷം കൊണ്ട് ഈ നിലയില്‍ എത്തി. അതു സംഭവിക്കുമോ ഇല്ലയോ എന്ന് ഇന്ന് നമ്മുടെ രാജ്യത്ത് ആരും ചോദിക്കുന്നില്ല. അഥവ ആരും ചിന്തിക്കുന്നില്ല. സുഹൃത്തുക്കളെ എന്തിനാണ് നാം നമ്മുടെ മനസുകള്‍ക്ക് ഇങ്ങനെ കരം ചുമത്തുന്നത്.? അത്തരത്തിലുള്ള വികാരം, ഉള്‍ ചിന്ത ഇന്ന് ആളുകളെ കൊണ്ട് മോദിജി ഇത് എന്ന് നടക്കുമെന്നു പറയാമോയെന്ന് ചോദിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. ഇപ്പോള്‍ ആര്‍ക്കും പരാതിയില്ല, മറിച്ച് നടക്കാനുള്ളതാണെങ്കില്‍ നടക്കും എന്ന് ആത്മവിശ്വാസമുണ്ട്.

2014 ല്‍ ആഗോള തലത്തില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമായ രാജ്യങ്ങളുടെ പട്ടികയില്‍ 142ാം സ്ഥാനത്തായിരുന്നു നാം. ആ പട്ടികയുടെ താഴെ നിന്ന് എണ്ണി തുടങ്ങുകയാവും കുറച്ചു കൂടി എളുപ്പം. കാരണം തുടക്കത്തില്‍ നിന്ന് എണ്ണിയാല്‍ കൂടുതല്‍ സമയം എടുക്കും. ലോകബാങ്ക് തയാറാക്കിയിരിക്കുന്ന ഈ പട്ടികയില്‍ ഇതുവരെ ഒരു രാജ്യവും 42 സ്ഥാനങ്ങള്‍ ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഒറ്റ കുതിപ്പിന് മറികടന്ന് നൂറാമത് എത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ എത്തിയിടത്തു നാം നില്ക്കും എന്ന് ആരും ധരിക്കരുത്. നാം കൂടുതല്‍ വളരാന്‍ ആഗ്രഹിക്കുന്നു. എത്രയും വേഗത്തില്‍ ആഗോളതലത്തിലെ മാനദണ്ഡങ്ങള്‍ക്കൊപ്പം ഇന്ത്യയെ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിന് നയങ്ങള്‍, കാര്യപരിപാടികള്‍, നടപടി ക്രമങ്ങള്‍, വിഭവസംസ്‌കരണം തുടങ്ങി എന്തെല്ലാം ആവശ്യമുണ്ടോ, അതെല്ലാം ഉറപ്പാക്കും.

ആഗോളവത്ക്കരണം എന്നാല്‍ പരസ്പരം ബന്ധപ്പെട്ടുകൊണ്ട് ലോകത്തിലെ എല്ലാ ജനങ്ങളും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിത്തുകയും എല്ലാവരെയും തങ്ങളുടെ കൂടെ കൊണ്ടുപോവുകയും ചെയ്യുകയെന്നതാണ്. ലോകത്തിലെ അവസാനത്തെ രാജ്യത്തിന്റെ വരെ, അവസാനത്തെ മനുഷ്യന്റെ വരെ ക്ഷേമത്തിനായി ഈ ലോകത്തിലെ മുഴുവന്‍ ജനങ്ങളും എല്ലാവരുമായി ബന്ധപ്പെട്ട് അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന തലത്തിലേക്ക് നാം ഉയരേണ്ടതുണ്ട്.. അപ്പോള്‍ മാത്രമാണ് വസുധൈവ കൂടുംബകം എന്ന മന്ത്രം അനുസരിച്ചു ലോകം മുഴുവന്‍ ഒരു തറവാടാണ് എന്നു നമുക്ക് യാഥാര്‍ത്ഥത്തില്‍ കാണിച്ചു കൊടുക്കാന്‍ സാധിക്കുക.

കാലം ഇന്ത്യയെ ആഗോള കര്‍ത്തവ്യം നിറവേറ്റുന്നതിന് ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചിരിക്കുന്നു. ഇന്നു ലോകം പറയുന്നത് 21-ാം നൂറ്റാണ്ട് ഏഷ്യയുടേതാണ് എന്നാണ്. അത് സ്വാഭാവികമായി സംഭവിക്കില്ല. നാം നമ്മുടെ കരങ്ങള്‍ ചേര്‍ത്തു പിടിക്കും, അപ്പോള്‍ അതു സ്വാഭാവികമായി സംഭവിക്കും എന്നല്ല.

പെട്ടെന്നു നേട്ടങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ പോലും, ഈ നൂറ്റാണ്ടിനെ ഏഷ്യയുടെ നൂറ്റാണ്ടാക്കി മാറ്റുന്നതിന് നാം കഠിനമായി അധ്വാനിക്കണം. ദീര്‍ഘകാല നേട്ടങ്ങള്‍ മനസില്‍ സൂക്ഷിച്ചുകൊണ്ടു വേണം നാം കഠിനാധ്വാനം ചെയ്യുവാന്‍. ശ്രേയയേയും (എന്താണ് ചെയ്യേണ്ടത്) പ്രിയത്തെയും( നാം ഇഷ്ടപ്പെടുന്നതിനെയും) കുറിച്ച് മഹാത്മ ഗാന്ധി പറയുമായിരുന്നു. സാക്ഷാത്ക്കരിക്കാന്‍ നാം ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി, അതോടൊപ്പം കാലടികള്‍ വച്ച് ചരിക്കുന്നതിനുള്ള പരിശ്രമമായിരിക്കണം നമ്മുടേത്. ഇപ്പോള്‍ നാം അവ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്‌തേക്കാം. പക്ഷേ ഇതായിരിക്കും നമ്മുടെ ദീര്‍ഘ കാല താല്പര്യങ്ങള്‍.

നാം മുന്നോട്ടു വയ്ക്കുന്ന ചുവടുകള്‍ പെട്ടന്നു മനസിലാക്കാന്‍ സാധിക്കുന്ന ചിലയാളുകളുണ്ട്. മറ്റുള്ളവര്‍ക്ക് അത് പ്രശ്‌നങ്ങളാണ്. അവര്‍ക്ക് അതു മനസിലാകാന്‍ സമയം എടുക്കും. ഞാന്‍ കറന്‍സി അസാധുവാക്കിയാല്‍ അതു ശരിയായ ദിശയിലുള്ള ശക്തമായ നടപടിയാണ് എന്ന് സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങള്‍ വളരെ പെട്ടന്ന് മനസിലാക്കും. മറിച്ച് ഉറക്കമില്ലാത്ത രാത്രികള്‍ ചെലവഴിച്ചവര്‍ രണ്ടു വര്‍ഷം കഴിഞ്ഞും കരഞ്ഞുകൊണ്ടിരിക്കും.

കഴിഞ്ഞ ഏഴു വര്‍ഷമായി ജിഎസ്ടി നടപ്പാക്കണമോ വേണ്ടയോ എന്നത് രാജ്യത്ത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നാം അതു നടപ്പാക്കി. വര്‍ഷങ്ങളോളം പഴയ വീട്ടില്‍ താമസിച്ച ശേഷം പുതിയ വീടു നിര്‍മ്മിച്ച് അതിലേയ്ക്കു താമസം മാറ്റുമ്പോള്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വീട് നിര്‍മ്മിക്കാന്‍ സാധിച്ചതിനെക്കുറിച്ച് ഓര്‍ത്ത് രാത്രിയില്‍ നാം സന്തോഷിക്കും. പക്ഷെ പിറ്റേ ദിവസം രാവിലെ ഉണര്‍ന്ന് പതിവുപോലെ കുളിമുറി തേടി അറിയാതെ നാം ഇടതു വശത്തേയ്ക്കു പോകുകയും ഭിത്തിയില്‍ തലയിടിച്ചു വീഴുകയും ചെയ്യും. അപ്പോഴാണ് നാം ഓര്‍ക്കുക നാം പുതിയ വീട്ടിലാണ്, ഇതിന്റെ കുളിമുറി വലതുവശത്താണ് എന്ന്. ഇത് നിങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടായിട്ടുള്ള അനുഭവമല്ലേ. മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ ജീവിതത്തില്‍ അനേകം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കില്‍ 70 വര്‍ഷങ്ങള്‍ക്കു ശേഷം സംവിധാനം മാറുമ്പോള്‍ 1.25 ശതകോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് ചില മാറ്റങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്. കാരണം ഇതില്‍ രണ്ടു മൂന്നു തലമുറകള്‍ ആ കീഴ്‌വഴക്കത്തിലാണ് അവരുടെ ജീവിതം മുഴുവന്‍ ചെലവഴിച്ചത്. അപ്പോള്‍ കാര്യങ്ങള്‍ മാറുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. പക്ഷേ അങ്ങനെ ചെയ്തത് നന്നായി.

ഇതാണ് മഹാത്മാ ഗാന്ധി കാണിച്ചു തന്ന മാര്‍ഗ്ഗം. കുറഞ്ഞ സമയപരിധിക്കുള്ളില്‍ ഒരു സംവിധാനം എന്ന നിലയില്‍ അംഗീകാരം പിടിച്ചു പറ്റിക്കൊണ്ട് ഇന്ന് ജി.എസ്.ടി മുന്നേറുകയാണ്. രാജ്യം മാറുകയാണ്.

ഇന്നലെ ഞാന്‍ അബുദാബിയിലായിരുന്നു. നിരവധി കരാറുകളില്‍ ഞാന്‍ അവിടെ ഒപ്പുവച്ചു. അതിലൊന്ന് ലോവര്‍ സക്കും കണ്‍സഷന്‍ കരാറാണ്. പശ്ചിമേഷ്യയിലെ അപ്‌സ്ട്രീ മേഖലയില്‍ ഒരു ഇന്ത്യന്‍ കമ്പനി ആദ്യമായി നടത്തുന്ന മൂലധന നിക്ഷേപമാണിത്. പങ്കാളിത്തത്തിന്റെ ഏറ്റവും ശോഭനമായ ഘടകത്തിനു തുടക്കമായിരിക്കുന്നു. ഇതു പറയാനാണ് ഞാന്‍ ആഗ്രഹിച്ചത്. എനിക്ക് അടുത്ത പരിപാടിയുണ്ട്. അതിനാല്‍ കൂടുതല്‍ സംസാരിക്കുന്നില്ല. ഈ ജനക്കൂട്ടത്തിന്റെ മറുവശത്ത് എന്റെ കണ്ണുകള്‍ എത്തുന്നില്ല അത്ര വലിയ ജനസഞ്ചയമാണ് ഇവിടെ കൂടിയിരിക്കുന്നത്. നിങ്ങള്‍ വളരെ സ്‌നേഹം എന്നില്‍ ചൊരിഞ്ഞിരിക്കുന്നു. എനിക്കു നിങ്ങള്‍ എല്ലാവരോടും അകമഴിഞ്ഞ നന്ദിയുണ്ട്.

അതിവേഗത്തില്‍ ഞാന്‍ ഈ സന്ദര്‍ശന പരിപാടി അവസാനിപ്പിക്കുകയാണ്. 70 -80 മണിക്കൂര്‍ കൊണ്ട് എനിക്ക് അഞ്ചു രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ചു വേണം മടങ്ങാന്‍. ജോര്‍ദാന്‍, പാലസ്തീന്‍, അബുദാബി ഇപ്പോള്‍ ഇതാ ദുബായ്. ഇവിടെ നിന്ന് ഞാന്‍ ഒമാനിലേയ്ക്കു പോകും. ഇന്നു വൈകിട്ട് എനിക്ക് അവിടെ ഇന്ത്യന്‍ സമൂഹവുമായി ഒരു കൂടിക്കാഴ്ച്ചയുണ്ട്. അവരുമായും കുറെ ചിന്തകള്‍ പങ്കു വെക്കേണ്ടതുണ്ട്.

ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ നന്ദി. നിങ്ങള്‍ക്ക് എന്തു സ്വരനമുണ്ടായാലും, ഇന്ത്യയിലെ നിങ്ങളുടെ ബന്ധുക്കളുടെ സ്വപ്നങ്ങളെന്തായാലും, നാം ആ സ്വപ്‌നങ്ങള്‍ എല്ലാം സമയബന്ധിതമായി സാക്ഷാത്ക്കരിക്കാന്‍ പോകുകയാണ്. ഇതു ഞാന്‍ നിങ്ങള്‍ക്കു വാക്കു തരുന്നു. ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെന്റെ നന്ദി.

നമസ്‌കാരം.