Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ നിയമദിനം-2017ന്റെ സമാപനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ദേശീയ നിയമദിനം 2017ന്റെ സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു.
നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവ് ഭരണഘടനയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഭരണഘടനാശില്‍പികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കേണ്ട ദിവസമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. കാലത്തെ അതിജീവിച്ച ഭരണഘടനയാണു നമ്മേടേതെന്നും അങ്ങനെയല്ലെന്ന് ആരോപിച്ചവര്‍ക്കു തെറ്റുപറ്റിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡോ.ബി.ആര്‍.അംബേദ്കര്‍, ഡോ.സച്ചിദാനന്ദ് സിന്‍ഹ, ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്നിവരുടെ വാക്കുകള്‍ പലപ്പോഴായി ശ്രീ. നരേന്ദ്ര മോദി ഉദ്ധരിച്ചു. ഭരണഘടനയുടെയും ഭരണത്തിന്റെയും ഒട്ടേറെ പ്രധാന വശങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടാനാണ് ഉദ്ധരണികള്‍ ഉപയോഗപ്പെടുത്തിയത്. ഭരണഘടനയുടെ അനശ്വരത, പ്രായോഗികത, വഴക്കം എന്നീ ആശയങ്ങളാണു ചൂണ്ടിക്കാട്ടിയത്.
ഭരണഘടന നമുക്കെന്നും രക്ഷിതാവായി നിലകൊള്ളുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. രക്ഷിതാവായ ഭരണഘടന നമ്മിള്‍നിന്ന് എന്തു പ്രതീക്ഷിക്കുന്നുവോ ആ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ആവശ്യങ്ങളും രാജ്യം നേരിടുന്ന വെല്ലുവിളികളും തിരിച്ചറിഞ്ഞ് ഭരണരംഗത്തുള്ള വിവിധ സ്ഥാപനങ്ങള്‍ പരസ്പരം പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്‌നം കണ്ട പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഊര്‍ജം തിരിച്ചുവിടാന്‍ നാം തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വനം ചെയ്തു.
ഭരണഘടന ഒരു സാമൂഹ്യ രേഖ കൂടിയണെന്നു വിശദീകരിക്കപ്പെട്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യപ്പുലരിയില്‍ രാജ്യത്തിന് എന്തൊക്കെ ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നോ അവയൊന്നും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ സമ്പൂര്‍ണ ആത്മവിശ്വാസത്തോടെ നിലകൊള്ളുന്ന ഇക്കാലം സുവര്‍ണകാലമെന്നു വിളിക്കപ്പെടേണ്ട കാലമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സൃഷ്ടിപരമായ ഈ അന്തരീക്ഷം സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിലേക്കുള്ള പരിവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിതം ലളിതമാക്കുന്നതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, ഗവണ്‍മെന്റെ പങ്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതായിരിക്കണമെന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നത് ആയിരിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. അധിക വരുമാന നികുതി പെട്ടെന്നു തിരിച്ചുനല്‍കല്‍, അതിവേഗം പാസ്‌പോര്‍ട്ട് വിതരണം ചെയ്യല്‍ തുടങ്ങി കഴിഞ്ഞ മൂന്ന വര്‍ഷത്തിനകം ജീവിതം എളുപ്പമാക്കുന്നതിനായി നടപ്പാക്കിയ പല ഉദാഹരണങ്ങളും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം നീക്കങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഗുണപരമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. പുരാതനമായ 1200 നിയമങ്ങള്‍ റദ്ദാക്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു. ജീവിതം ലളിതമാക്കുന്നതു ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനെ സ്വാധീനിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതു തടയുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ലോക് അദാലത്തുകള്‍ക്കു സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നീതി ലഭിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട പല നടപടികളും അദ്ദേഹം വിശദീകരിച്ചു.
അടിക്കടിയുള്ള തെരഞ്ഞെടുപ്പുകള്‍ക്കായി പൊതുഖജനാവിന് ഉണ്ടാകുന്ന വന്‍ ചെലവും അതുമായി ബന്ധപ്പെട്ട് സുരക്ഷാസേനയെയും ജീവനക്കാരെയും പുനര്‍നിയമിക്കുന്നതും വികസനപദ്ധതികളെ ബാധിക്കുന്നതും സംബന്ധിച്ചു പരാമര്‍ശിക്കവേ, കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ രൂപീകരിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് ഒരേസമയം നടത്തുന്നതിനെക്കുറിച്ചു സൃഷ്ടിപരമായ ചര്‍ച്ച ഉണ്ടാവണമെന്നു പ്രധാനമന്ത്രി പറഞ്ഞു.
എക്‌സിക്യൂട്ടീവ്, നിയമനിര്‍മാണം, നീതിന്യായസംവിധാനം എന്നിവയ്ക്കിടയിലുള്ള സന്തുലനമാണു ഭരണഘടനയുടെ നട്ടെല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം വിശദീകരിക്കവേ സുപ്രീം കോടതി വിധികള്‍കൂടി പ്രധാനമന്ത്രി ഉദ്ധരിച്ചു.