Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ പോഷകാഹാര ദൗത്യം ബേട്ടി ബചാവോ, ബേട്ടി പഠവോ പദ്ധതി വിപുലീകരണം എന്നിവയുടെ ഉദ്ഘാടനവേളയില്‍ ജുന്‍ജുനുവില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ദേശീയ പോഷകാഹാര ദൗത്യം ബേട്ടി ബചാവോ, ബേട്ടി പഠവോ പദ്ധതി വിപുലീകരണം എന്നിവയുടെ ഉദ്ഘാടനവേളയില്‍ ജുന്‍ജുനുവില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ദേശീയ പോഷകാഹാര ദൗത്യം ബേട്ടി ബചാവോ, ബേട്ടി പഠവോ പദ്ധതി വിപുലീകരണം എന്നിവയുടെ ഉദ്ഘാടനവേളയില്‍ ജുന്‍ജുനുവില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ദേശീയ പോഷകാഹാര ദൗത്യം ബേട്ടി ബചാവോ, ബേട്ടി പഠവോ പദ്ധതി വിപുലീകരണം എന്നിവയുടെ ഉദ്ഘാടനവേളയില്‍ ജുന്‍ജുനുവില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


ഇവിടെ തടിച്ചു കൂടിയിരിക്കുന്ന മാതാക്കളെ, സഹോദരീ സഹോദരന്മാരെ, എന്റെ യുവ സുഹൃത്തുക്കളെ,
ഇന്ന് മാര്‍ച്ച് 8 ആണ്. ഏതാണ്ട് നൂറു വര്‍ഷത്തിലധികമായി ലോകമെമ്പാടും ഇന്ന് അന്താരാഷ്ട്ര വനിത ദിനമായി ആചരിച്ചു വരികയാണ്. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം മുഴുവന്‍ ജുന്‍ജുനുവിനോടു ചേര്‍ന്നു നില്ക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ന് ഇവിടെ നടക്കുന്ന ഈ വന്‍ പരിപാടിയുടെ ദൃശ്യങ്ങള്‍ ഇന്ത്യയുടെ സകല മുക്കിലും മൂലയിലും എത്തുകയാണ്. ഞാന്‍ ഇവിടെ വന്നിരിക്കുന്നത് അതുപോലെയല്ല. വളരെ ആലോചിച്ച ശേഷമാണ് ഞാന്‍ വന്നിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ എന്നെ ഇവിടേയ്ക്കു വലിച്ചടുപ്പിച്ചതാണ്. ഇവിടെ എത്തുവാന്‍ നിങ്ങള്‍ എന്നെ നിര്‍ബന്ധിതനാക്കി. രാജ്യത്തിനു മുഴുവന്‍ മാതൃകയാകുന്ന വിധത്തില്‍ ബേട്ടി ബചാവോ, ബേട്ടി പഠവോ പദ്ധതി ഈ ജില്ലയില്‍ നിങ്ങള്‍ നടപ്പാക്കിയതാണ് അതിനു കാരണം. ഈ ജില്ലയിലെ ഓരോ കുടുംബവും ആ ജോലി പ്രശംസനീയമായ വിധത്തില്‍ നിര്‍വഹിച്ചു. സ്വാഭാവികമായി ജുന്‍ജുനുവിന്റെ മണ്ണ് സന്ദര്‍ശിക്കാന്‍ എനിക്ക് തിടുക്കമായിരുന്നു.
ഇത് വീരപുരുഷന്മാരുടെ നാടാണ് എന്ന് വസുന്ധരാജി അല്പസമയം മുമ്പ് എന്നോടു പറയുകയുണ്ടായി. ഈ നാടിന്റ ശക്തിയെക്കുറിച്ച് അവര്‍ എന്നോടു പറയുകയായിരുന്നു. സാമൂഹ്യ സേവനം, വിദ്യാഭ്യാസം, ധര്‍മ്മപ്രവൃത്തി, രാജ്യത്തിനുവേണ്ടി ജീവാര്‍പ്പണം ഏതുമാകട്ടെ എല്ലാ മേഖലകളിലും ജുന്‍ജുനു അതിന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഈ നാട് ഒരിക്കലും പരാജയം അംഗീകരിച്ചിട്ടില്ല. യുദ്ധമായാലും വരള്‍ച്ചയായാലും എങ്ങനെ മുന്നേറണം എന്ന് അതിനറിയാം. ജുന്‍ജുനുവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് പ്രചോദനവും പുതിയ ഊര്‍ജ്ജവും നല്കും എന്ന് അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്.
ബേട്ടി ബചാവോ, ബേട്ടി പഠവോ പദ്ധതിയുടെ വിജയം ആത്മ സംതൃപ്തി നല്കുന്നുണ്ട് കാരണം അത് ഈ അവസ്ഥയില്‍ വലിയ പുരോഗതി കൈവരിച്ചിരിക്കുന്നു. പക്ഷെ വേദങ്ങള്‍ ഉണ്ടായ, മഹത്തായ സംസ്‌കാരം നിലനിന്ന, വിവേകാനന്ദനെ പോലെയുള്ള ഉന്നത വ്യക്തികള്‍ക്കു ജന്മം നല്കിയ ഈ ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി ആവര്‍ത്തിച്ച് അഭ്യര്‍ഥനകള്‍ നടത്താന്‍, ബജറ്റില്‍ തുക വകയിരുത്താന്‍, വിവിധ പദ്ധതികളിലൂടെ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ നാം നിര്‍ബന്ധിതരായല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ പലപ്പോഴും ദുഖവും തോന്നുന്നു. രൂഢമൂലമായ ഈ സാമൂഹ്യ തിന്മയുടെ കാരണം എന്താണ്?
സമൂഹത്തിന് ഇതിലും വലിയ ഒരു വേദന ഇല്ല എന്നാണ് എനിക്കു തോന്നുന്നത്. ഈ സാമൂഹ്യ തിന്മയും തെറ്റായ മനോഭാവവും കൊണ്ട് പതിറ്റാണ്ടുകളായി നാം നമ്മുടെ പെണ്‍മക്കളെ ഉപേക്ഷിക്കുകയോ ബലിയര്‍പ്പിക്കുകയോ ചെയ്യുകയായിരുന്നു. 1000 ആണ്‍കുട്ടികള്‍ക്ക് 800, 850 അല്ലെങ്കില്‍ 900 പെണ്‍കുട്ടികളാണ് ഇന്ന് ഉള്ളത് എന്നു കേള്‍ക്കുമ്പോഴത്തെ ഖേദകരമായ അവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാനാവും. സ്ത്രീ പുരുഷ അനുപാതം സന്തുലിതമായാല്‍ മാത്രമെ സമൂഹത്തിനു മുന്നോട്ടു പോകാനാവൂ. അനേകം പതിറ്റാണ്ടുകളായി പെണ്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കിയതു സമൂഹത്തില്‍ വലിയ അസന്തുലിതാവസ്ഥയ്ക്കു കാരണമായിട്ടുണ്ട്. നാലഞ്ച് തലമുറകളുടെ പാപം ഇപ്പോള്‍ കുന്നുകൂടിയിരിക്കുകയാണ്. കഴിഞ്ഞ കാലത്തെ നഷ്ടം പരിഹരിക്കാന്‍ കാലമേറെ എടുക്കും. അതിനാല്‍ ജനിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സംഖ്യ തുല്യമാണ് എന്നുറപ്പുവരുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇനി ആണ്‍കുട്ടികള്‍ക്കു സമം പെണ്‍കുട്ടികളെയും വളര്‍ത്തണം. ആണ്‍-പെണ്‍ സമത്വം എന്ന ആശയവുമായി മുന്നേറിയാല്‍ കഴിഞ്ഞ നാലഞ്ചു തലമുറ ചെയ്ത തെറ്റുകള്‍ അടുത്ത രണ്ടു മൂന്നു തലമുറ കൊണ്ടു തിരുത്താന്‍ സാധിക്കും. എന്നാല്‍ ഒരു നിബന്ധനയുണ്ട്. ഇപ്പോള്‍ ജനിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണത്തില്‍ നാം ഒരുതരത്തിലും അസന്തുലിതാവസ്ഥ സൃഷ്ടിക്കരുത്.
ഇന്ന് ഇവിടെ ആദരിക്കുന്ന പത്തു ജില്ലകള്‍ ഈ ദൗത്യം വളരെ നന്നായി പൂര്‍ത്തിയാക്കി എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ജനിക്കുന്ന ആണ്‍കുട്ടികളുടെ സംഖ്യയും പെണ്‍കുട്ടികളുടെ സംഖ്യയും തുല്യമാക്കുന്നതില്‍ ഈ ജില്ലകള്‍ വിജയിച്ചിരിക്കുന്നു. പുരസ്‌കാരം നേടിയ സംസ്ഥാനങ്ങളെയും ജില്ലകളെയും വിശുദ്ധമായ ഈ ദൗത്യം ഏറ്റെടുത്ത മൊത്തം ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇത് ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാന്‍ രാജ്യത്തെ മറ്റ് എല്ലാ ഉദ്യോഗസ്ഥരും നമ്മുടെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും സംസ്ഥാന ഗവണ്‍മെന്റുകളും ഉത്സാഹിക്കണം. എല്ലാ കുടുംബങ്ങളും ഇതില്‍ പങ്കാളികളാകുകയും അമ്മായിയമ്മമാര്‍ ഇതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്താല്‍ മാത്രമെ ഇതു വിജയിക്കുകയുള്ളു. അല്ലെങ്കില്‍ ഈ പ്രവര്‍ത്തനങ്ങള്‍ വളരെ നീളും. എന്നാല്‍ അമ്മായിയമ്മമാര്‍ നേതൃത്വം ഏറ്റെടുക്കുകയും വീട്ടില്‍ ഒരു മകള്‍ വേണം എന്ന് ഒരിക്കലെങ്കിലും വ്യക്തമാക്കുകയും ചെയ്താല്‍ ലോകത്തില്‍ മറ്റ് ഒരു ശക്തിക്കും ആ മകളോട് അനീതി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അതിനാല്‍ നമുക്ക് ഒരു സാമൂഹിക മുന്നേറ്റം സൃഷ്ടിക്കാം. ഒരു ജനകീയ മുന്നേറ്റം സൃഷ്ടിക്കാം.
ഇന്ത്യ ഗവണ്‍മെന്റ് ഈ വെല്ലുവിളി ഏറ്റെടുക്കുകയും രാജ്യത്ത് ഈ അവസ്ഥ ഏറ്റവും വഷളായിരുന്ന ഹരിയാനയില്‍ രണ്ടു വര്‍ഷം മുമ്പ് ഒരു പദ്ധതി ആരംഭിക്കുകയും ചെയ്തു. ഹരിയാനായില്‍ ഇത് വിശദീകരിക്കുക തന്നെ ബുദ്ധിമുട്ടായിരുന്നു. അവിടേയ്ക്കു പോയാല്‍ സ്ഥിതി ഇനിയും മോശമാകും എന്നാണ് എന്റെ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. അപ്പോള്‍, ഏറ്റവും മോശമായ സ്ഥലത്തുനിന്ന് ഞാന്‍ തുടങ്ങും എന്നു ഞാന്‍ പറഞ്ഞു. ഇന്നു ഞാന്‍ ഹരിയാനയെ അഭിനന്ദിക്കുന്നു. കാരണം, രണ്ടു വര്‍ഷം കൊണ്ട് വളരെ വേഗത്തില്‍ അവര്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്കിലെ വര്‍ധന ഒരു പുതിയ വിശ്വാസവും പ്രതീക്ഷയും സൃഷ്ടിച്ചിട്ടുണ്ട്. ഈ രണ്ടു വര്‍ഷം കൊണ്ട് നേടിയ വിജയത്തിന്റെ വെളിച്ചത്തില്‍ ഇന്ന് മാര്‍ച്ച് 8-ന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഇന്ത്യ ഗവണ്‍മെന്റ് രാജ്യത്തെ 160 -161 ജില്ലകളിലേയ്ക്ക് ഈ പദ്ധതി വ്യാപിപ്പിക്കുകയാണ്. ഇത് അവസ്ഥ മെച്ചപ്പെടുത്തും. പക്ഷെ, അവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്താന്‍ നാം ഇനിയും ശ്രദ്ധിക്കണം. ഈ ദിശയിലാണ് നാം പ്രവര്‍ത്തിക്കുന്നത്.
പെണ്‍മക്കള്‍ ചിലപ്പോള്‍ കുടുംബത്തിന് ഭാരമാകുന്നു എന്ന ഈ പഴഞ്ചന്‍ കാഴ്ച്ചപ്പാടിന്റെ സാധുത നാം നമ്മോടു തന്നെ ചോദിക്കേണ്ടതാണ്. ഇന്നത്തെ അനുഭവം മറിച്ചാണ്. പെണ്‍മക്കള്‍ ഭാരമല്ല, പകരം കുടുംബത്തിനു മുഴുവന്‍ അഭിമാനമാണ്.
ഇന്ത്യയില്‍ ഉപഗ്രഹ വിക്ഷേപണത്തിന്റെയും മംഗള്‍യാന്‍ ദൗത്യത്തിന്റെയും നേട്ടങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ ഈ ബഹിരാകാശ സാങ്കേതിക വിദ്യയ്ക്കു പിന്നില്‍ മൂന്നു വനിതാ ശാസ്ത്രജ്ഞകളാണ് എന്ന സത്യം നാം തിരിച്ചറിയുന്നു. ഇതാണ് നമ്മുടെ പുത്രിമാരുടെ ശക്തി. രാജ്യത്തെ യുദ്ധവിമാന പൈലറ്റ്മാരില്‍ ഒരാള്‍ ജുന്‍ജുനിവില്‍ നിന്നുള്ള വനിതയാണ് എന്നു കാണുമ്പോള്‍ നാം നമ്മുടെ പെണ്‍മക്കളുടെ ശക്തി തിരിച്ചറിയുന്നു. ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ പുത്രിമാര്‍ തങ്കപ്പതക്കങ്ങള്‍ തൂത്തുവാരുമ്പോള്‍ നമ്മുടെ രാജ്യം അഭിമാനം കൊണ്ട് വിജൃംഭിതമാകുന്നു.
ആണ്‍മക്കളായിരിക്കും വാര്‍ദ്ധക്യത്തില്‍ താങ്ങാവുക എന്ന് ചില ആളുകള്‍ ചിന്തിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. എല്ലാ ആണ്‍മക്കളും ബംഗ്ലാവുകള്‍ വച്ച് ആധുനിക കാറുകള്‍ ഉള്‍പ്പെടെയുള്ള സുഖസൗകര്യങ്ങളുമായി ജീവിക്കുമ്പോള്‍ വൃദ്ധസദനത്തില്‍ കഴിയുന്ന മാതാപിതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. മറുവശത്ത് കഠിനാധ്വാനം ചെയ്ത് പണം സമ്പാദിച്ച് സ്വന്തം മാതാപിതാക്കള്‍ക്ക് ഒരു കുറവും വരുത്താതെ ശുശ്രൂഷിക്കുന്ന ഒറ്റ പുത്രിമാരെയും എനിക്കറിയാം. മാതാപിതാക്കള്‍ക്കു വേണ്ടി വിവാഹജീവിതം പോലും ത്യജിച്ച പെണ്‍മക്കളെയും ഞാന്‍ കണ്ടിട്ടുണ്ട്.
അതിനാല്‍ വികലമായ ഈ മനോഭാവം നാം മാറ്റണം. ഈ സാമൂഹിക മുന്നേറ്റം നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇതിന്റെ പരാജയത്തിനു കാരണം ഗവണ്‍മെന്റാണ് എന്നു ചിലര്‍ കുറ്റപ്പെടുത്തുന്നുണ്ട്. അതു കൊള്ളാം, പക്ഷെ ഓരോ കുടുംബത്തിന്റെയും തീരുമാനത്തെ ആശ്രയിച്ചാണ് ഇതിന്റെ വിജയം. അതിനാല്‍ ആണ്‍മക്കളെയും പെണ്‍മക്കളെും തുല്യരായി പരിഗണിക്കാത്ത പക്ഷം അമ്മമാരുടെ മടിയില്‍ വച്ചു പെണ്‍മക്കള്‍ വധിക്കപ്പെടുന്നതു തുടരും. പാല്‍ നിറച്ച തൊട്ടിയില്‍ പെണ്‍കുഞ്ഞുങ്ങളെ താഴ്ത്തി കൊല്ലുന്ന ഒരു സമ്പ്രദായം 18-ാം നൂറ്റാണ്ടില്‍ നിലവില്‍ ഉണ്ടായിരുന്നു. ഈ 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നാം 18-ാം നൂറ്റാണ്ടിലെ ആളുകളെക്കാള്‍ കിരാതന്മാരാണല്ലോ എന്നു ഞാന്‍ ഓര്‍ക്കാറുണ്ട്. കാരണം 18-ാം നൂറ്റാണ്ടില്‍ ഒരു പെണ്‍കുഞ്ഞിനു പിറന്നു വീഴാനുള്ള ഭാഗ്യമെങ്കിലും ഉണ്ടായിരുന്നു. ആ കുട്ടിക്ക് അമ്മയുടെ മുഖം കാണാനും ഈ ഭൂമിയുടെ നിശ്വാസം ഏറ്റുവാങ്ങാനും അവസരം ലഭിച്ചിരുന്നു. പിന്നാീട് അവള്‍ ഏറ്റവും വലിയ സാമൂഹിക കുറ്റകൃത്യത്തിന് വിധേയമായിരുന്നു എങ്കില്‍ കൂടി.
എന്നാല്‍ ഇന്ന് നടക്കുന്നത് അതിലും വലിയ ക്രൂരതയാണ്. ആ പെണ്‍കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ കൊല്ലപ്പെടുന്നു. കുഞ്ഞിന്റെ മുഖം അമ്മ കാണുന്നേയില്ല. അമ്മയുടേത് കുഞ്ഞും. ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ ആ മകള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ കൊല്ലപ്പെടുന്നു. ലോകത്തില്‍ ഇതിലും വലിയ ഒരു കുറ്റകൃത്യം ഇല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. പെണ്‍കുഞ്ഞിനെ നമ്മുടെ അഭിമാനമായി നമുക്കു കരുതാനാവില്ലെങ്കില്‍ ഈ സാമൂഹിക തിന്മയെ ഉന്മൂലം ചെയ്യാന്‍ നമുക്കാവില്ല.
പെണ്‍കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കിയ അമ്മമാരെയും അവരുടെ കുടുംബങ്ങളെയും കാണാനുള്ള അവസരം ഇന്ന് എനിക്കു ലഭിച്ചു. അവരെല്ലാം വളരെ ആഹ്ലാദഭരിതരാണ്. പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ മധുരം വിതരണം ചെയ്യണമെന്ന് അറിയാമോ എന്ന് ഞാന്‍ അവരോടു ചോദിച്ചു. അതേക്കുറിച്ച് അറിയില്ല എന്നായിരുന്നു മറുപടി. പക്ഷെ പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ സ്വന്തനിലയ്ക്ക് അവരുടെ ചുറ്റുവട്ടത്തില്‍ മധുരപലഹാരം വിതരണം ചെയ്തതായും അവര്‍ വ്യക്തമാക്കി.
ഈ അവസ്ഥ നാം മാറ്റണം. അതിനാണ്, ഈ പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നിന് ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്.
ഇന്ന് നാം മറ്റൊരു പദ്ധതി കൂടി ആരംഭിക്കുകയാണ്. രാഷ്ട്രിയ പോഷണ്‍ യോജന. ഇനി മേല്‍ നിങ്ങള്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ ആഗ്രഹിക്കുമ്പോള്‍, അല്ലങ്കില്‍ പ്രധാനമന്ത്രിയെ കുറിച്ച് പരാതിപ്പെടുമ്പോള്‍, പ്രധാനമന്ത്രി എന്ന വാക്കു മനസില്‍ വരുമ്പോള്‍ നിങ്ങള്‍ നരേന്ദ്ര മോദി എന്ന വ്യക്തിയെയല്ല, പോഷണ്‍ ദൗത്യത്തെ വേണം ഓര്‍മ്മിക്കാന്‍. അത്തരത്തില്‍ ഈ പദ്ധതി എല്ലാ വീടുകളിലും വ്യാപിപ്പിക്കും.
പെണ്‍കുഞ്ഞാകട്ടെ ആണ്‍ കുഞ്ഞാകട്ടെ ചിലപ്പോള്‍ അതിന്റെ ശാരീരിക വളര്‍ച്ച നിന്നു പോകുന്നു. ചിലപ്പോള്‍ കുഞ്ഞ് ജനിക്കുന്നതു തന്നെ വേണ്ടത്ര ശരീര ഭാരം ഇല്ലാതെയാണ്. അറിവില്ലായ്മയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണം. ഇതിനെ നാം മറികടക്കണം. ഒരിക്കല്‍ കൂടി ഞാന്‍ ആവര്‍ത്തിക്കുന്നു ഇത് ഗവണ്‍മെന്റിന്റെ ജോലിയല്ല. ഇത് ഒരു ബഹുജന പ്രസ്ഥാനമായി മാറിയാല്‍ മാത്രമെ സ്ഥിതി മാറുകയുള്ളു. അതിന് ആളുകളെ ബോധവത്ക്കരിക്കണം.
ഇത് ആദ്യമായല്ല, പോഷകാഹാര കുറവിനെതിരെ നാം പോരാടുന്നത്. മാറി മാറി വരുന്ന ഓരോ ഗവണ്‍മെന്റുകളും ഒന്നല്ലെങ്കില്‍ മറ്റൊരു പദ്ധതി ഇതിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. മിക്ക ആളുകളുടെയും ധാരണ, പോഷകാഹാര കുറവിനെതിരെയുള്ള പോരാട്ടത്തിന് കൃത്യമായ കലോറികളും ഭക്ഷണവും മാത്രം മതി എന്നാണ്. പക്ഷെ അനുഭവം അങ്ങിനെയല്ല. മൊത്തം സംവിധാനം ശരിയായിരിക്കണം. കുടിവെള്ളം മാലിന്യം നിറഞ്ഞതായാല്‍ നിങ്ങള്‍ കഴിക്കുന്ന പോഷകാഹാരം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല.
ശൈശവ വിവാഹമാണ് പോഷകാഹാര കുറവിന് ഒരു കാരണം എന്ന് വളരെ ചുരുക്കം പോര്‍ക്ക് ബോധ്യമുണ്ട്. പെണ്‍കുട്ടിയുടെ ശാരീരിക വളര്‍ച്ച പൂര്‍ത്തിയാകുന്നതിനു മുമ്പുള്ള വിവാഹവും പ്രസവവും നവജാത ശിശുവിന്റെ പോഷകാഹാര രാഹിത്യത്തിനും മോശമായ ശാരീരിക വളര്‍ച്ചയിലേയ്ക്കും നയിക്കും.
അതിനാല്‍ രോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ, നവജാത ശിശുക്കള്‍ക്ക് ജനിച്ച ഉടന്‍ അമ്മയുടെ മുലപ്പാല്‍ തുടങ്ങി ജീവിതത്തിന്റെ ഓരേ ഘട്ടത്തിലും കൃത്യമായ കാര്യങ്ങള്‍ കൃത്യ സമയത്ത് ചെയ്യണം. ജനിച്ച ഉടന്‍ കുഞ്ഞുങ്ങള്‍ക്കു മലപ്പാല്‍ നല്കരുത് എന്ന് ചിലര്‍ക്ക് തെറ്റിധാരണയുണ്ട്. ഇതാണ് നാം ചെയ്യുന്ന തെറ്റ്. ജനിച്ച ഉടന്‍ ശിശുക്കള്‍ക്ക് അമ്മയുടെ പാല്‍ നല്കിയാല്‍ അതില്‍ ആ കുഞ്ഞിന്റെ ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ഉണ്ട്. ജീവിതത്തില്‍ പിന്നീട് ഒരിക്കലും ആ കുട്ടിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ഇതാണ് മുലപ്പാലിന്റെ ശക്തി. പക്ഷെ നാമാരും അതത്ര ഗൗരവമായി കണക്കാക്കാറില്ല. അതുകൊണ്ട് അമ്മയുടെ മാഹാത്മ്യം മനസിലാക്കി നാം അവരെ ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്താല്‍ അമ്മയുടെ മടിയില്‍ ഇരിക്കുന്ന കുഞ്ഞും പോഷകാഹാര രാഹിത്യത്തില്‍ നിന്നു സംരക്ഷിക്കപ്പെടും.
പോഷകാഹാരം ഒരു ഘടകം മാത്രം. ചിലപ്പോള്‍ ഗവണ്‍മെന്റ് പ്രതിരോധ കുത്തിവയ്പ് പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കാറുണ്ട്. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുന്ന ഈ സൗകര്യം നാം വേണ്ടത്ര പ്രയോജനപ്പെടുത്താറില്ല. ഈ വക കാര്യങ്ങള്‍ക്ക് നമുക്ക് കൃത്യമായ ബജറ്റുണ്ട്, ഉദ്യോഗസ്ഥരുണ്ട്, പരിചയ സമ്പന്നരായ ഒരു വിഭാഗം ജീവനക്കാരുണ്ട്. ഈ സൗകര്യം പ്രയോജനപ്പെടുത്താതിനാല്‍ ആളുകള്‍ക്ക് പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നു.
ചലച്ചിത്രത്തില്‍ നാം കാണുകയുണ്ടായി, 30 മുതല്‍ 40 വരെ കുട്ടികള്‍ക്ക് അസുഖങ്ങള്‍ ഉണ്ടാകുന്നു. ഇതിനു കാരണം വൃത്തിയില്ലാത്ത ചുറ്റുപാടുകളും, കൈകള്‍ കഴുകാതെ ഭക്ഷണം കഴിക്കുന്നതുമാണ്. ചിലപ്പോള്‍ കുഞ്ഞിന്റെ മരണം പോലും സംഭവിക്കുന്നു. കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം നല്കുന്നതിനു മുമ്പ് കൈകള്‍ കഴുകുന്ന ശീലം നമ്മില്‍ എത്ര പേര്‍ക്കുണ്ട്. അക്കാര്യം എത്ര പേര്‍ അമ്മമാരെ പഠിപ്പിച്ചിട്ടുണ്ട്. ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ എന്തെങ്കിലും വസ്തുക്കള്‍ വായില്‍ വയ്ക്കും. കുഞ്ഞുങ്ങളുടെ കൈകള്‍ കഴുകി ശുദ്ധമാക്കണം എന്ന് ആര് അവരോടു പറയും.
ഇത് നിങ്ങളുടെ കുഞ്ഞുങ്ങളുടെ നല്ല ഭാവിയ്ക്കു വേണ്ടിയാണ്. കുഞ്ഞുങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നത് കൂട്ടുത്തരവാദിത്വമാണ്. ശുദ്ധജലവിതരണം, മരുന്നുകള്‍ തുടങ്ങി ചിതറിക്കിടക്കുന്ന വിവിധ പദ്ധതികള്‍ ഒരുമിച്ചു ഒരു ദൗത്യത്തിന്റെ രൂപത്തിലാണ് നാം ഈ പദ്ധതിയും നടപ്പാക്കുന്നത്. കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങുന്ന കാലത്ത് അവരില്‍ ഒരു അപകര്‍ഷതാ ബോധം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. എന്താണ് കാരണം. അഞ്ചു കുട്ടികള്‍ ഉയരമുള്ളവരായിരിക്കും, മറ്റുള്ളവര്‍ ഉയരം കുറഞ്ഞവരും. ഉയരം കുറഞ്ഞവര്‍ക്ക് ഉയരമുള്ളവരാകാന്‍ മോഹം. അതാണ് അവരുടെ പ്രശ്‌നം. പണ്ട് നിങ്ങളൊക്കെ മരങ്ങളുടെ ശിഖരങ്ങളില്‍ കയറി തൂങ്ങുമായിരുന്നു, ഉയരം വര്‍ധിക്കാന്‍. ഇതൊന്നും ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളതല്ല.
ഇന്ന് ഓരോ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് ഇത്ര ഉയരം വേണം എന്നു ശാസ്ത്രീയമായ കണക്കുണ്ട്. ഇക്കാര്യത്തില്‍ നമ്മുടെ രാജ്യം വളരെ പിന്നിലാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ നല്ല ആരോഗ്യവും, ആവശ്യമായ ഉയരവും, തൂക്കവും ഉള്ളവരായി വളരാന്‍ നാം കഠിനമായി അധ്വാനിക്കണം. ഞങ്ങള്‍ പോഷകാഹാര മേഖലയില്‍ ഇതാ നേട്ടം കരസ്ഥമാക്കിയിരിക്കുന്നു എന്ന് 2022 ല്‍ നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നമുക്ക് ലോകത്തോട് വിളിച്ചു പറയാന്‍ സാധിക്കണം. നമ്മുടെ കുഞ്ഞുങ്ങള്‍ ആഹ്ലാദഭരിതരായി എല്ലായിടത്തും ഓടി നടക്കുന്ന ഒരു അവസ്ഥ നാം സൃഷ്ടിക്കണം.
ഈ പദ്ധതിക്കായി 9000 കോടി രൂപയാണ് നാം മാറ്റി വച്ചിരിക്കുന്നത്. കൃത്യമായ നിലവാരങ്ങള്‍ ഇതിന് ഉണ്ട്. നമ്മുടെ ആശാ വര്‍ക്കര്‍മാര്‍ ഗ്രാമങ്ങളില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. അവര്‍ കൃത്യമായി വിവരങ്ങള്‍ ശേഖരിക്കും. മാറ്റങ്ങള്‍ വരുത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ മേലധികാരികളില്‍ നിന്ന് അവര്‍ക്ക്ു നല്കി ക്കൊണ്ടിരിക്കും. പ്രശ്‌നങ്ങള്‍ കൃത്യമായി അപഗ്രഥിച്ച് നാം പരിഹാരം തേടും. ആദ്യ എട്ടു മാസം കുഞ്ഞിന്റെ വളര്‍ച്ച നല്ല രീതിയിലായാലും പെട്ടെന്ന് മഴക്കാലത്ത് വളര്‍ച്ച മോശമാകും. അപ്പോള്‍ എട്ടു മാസത്തെ നല്ല വളര്‍ച്ചകൊണ്ട് പ്രയോജനം ഇല്ലാതാകും. അതുകൊണ്ട് ഇതൊരു വെല്ലുവിളിയാണ്. നാം ആ വെല്ലുവിളി ഏറ്റെടുക്കണം. നമുക്ക് അതു സാധിക്കും എന്നാണ് എന്റെ വിശ്വാസം. ഇന്ദ്രധനുഷ് ദൗത്യം പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനത്തോടെ പ്രതിരോധ കുത്തിവയ്പ്പില്‍ 90 ശതമാനം നേട്ടം കൈവരിക്കാന്‍ നാം ശ്രമിച്ചുവരികയാണ്.
പ്രധാന മന്ത്രി മാതൃ വന്ദന യോജനയില്‍ ഗവണ്‍മെന്റ് 6000 രൂപ വീതം ഓരോ ഗര്‍ഭിണികള്‍ക്കും നല്കുന്നുണ്ട്. സ്വഛ് ഭാരത് ദൗത്യത്തില്‍ 23 ലക്ഷം സ്ത്രീകള്‍ക്ക് ഈ പ്രയോജനം ലഭിച്ചു കഴിഞ്ഞു.
ഇതുപോലെ ഗ്രാമങ്ങളിലെ അമ്മമാര്‍ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് വിറകടുപ്പില്‍ നിന്ന് വലിയ അളവില്‍ പുക ശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഓരോ ദിവസവും 400 സിഗരറ്റ് പുകയ്ക്കു തുല്യമാണ് വിറകടുപ്പില്‍ നിന്ന് ഇവര്‍ ശ്വസിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ നം പ്രധാന്‍ മന്ത്രി ഉജ്ജ്വല്‍ യോജനയ്ക്കു കീഴില്‍ സൗജന്യ പാചക വാതക കണക്ഷന്‍ ലഭ്യമാക്കി തുടങ്ങി. രാജ്യത്തെ 3.5 കോടി കുടുംബങ്ങളില്‍ ഇന്ന് സൗജന്യ പാചക വാതകം ഉപയോഗിക്കുന്നു. വരും നാളുകളില്‍ ഈ യാത്ര തുടര്‍ന്നുകൊണ്ട് നമുക്ക് നമ്മുടെ രാജ്യത്തെ ആരോഗ്യമുള്ളതാക്കണം. ഇന്ന് ആരംഭിക്കുന്ന പദ്ധതികള്‍ നമുക്കു മുന്നോട്ടു കൊണ്ടു പോകണം. നമ്മുടെ കുഞ്ഞുങ്ങളെ ശാക്തീകരിച്ചാല്‍, നമ്മുടെ രാജ്യം സ്വയമേവ ശാക്തീകരിക്കപ്പെടും.
ഈ തീരുമാനത്തോടെ ഈ മുന്നേറ്റത്തില്‍ ചേരാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുകയാണ്, എന്റെ സഹ പൗരന്മാരെ ഞാന്‍ ക്ഷണിക്കുകയാണ്. ഇത് മാനുഷികമായ ഒരു പ്രവൃത്തിയാണ്. വരും തലമുറകള്‍ക്കു വേണ്ടിയുള്ളതാണ്. ഇന്ത്യയുടെ ഭാവിക്കു വേണ്ടിയാണ്. വരൂ, അണി ചേരൂ.
എല്ലാവരും എന്നോടൊപ്പം ചേര്‍ന്ന് ഉറക്കെ പറയൂ
ഭാരത മാതാവ് വിജയിക്കട്ടെ, ഭാരത മാതാവ് വിജയിക്കട്ടെ, ഭാരത മാതാ വിജയിക്കട്ടെ.
വളരെ നന്ദി