Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

”ദേശീയ യുവജന ദിനം”, ”സര്‍വ ധര്‍മസഭ” എന്നിവയോടനുബന്ധിച്ച് കര്‍ണാടകയിലെ ബെലഗാവില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം


വിവേകാനന്ദ ജന്മവാര്‍ഷികത്തിന്റെയും ദേശീയ യുവജന ദിനത്തിന്റെയും ഈ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ശുഭാശംസകള്‍. ബെലഗാവിന്റെ ഈ വിസ്മയകരമായ കാഴ്ച, ഈ ഗംഭീരമായ കാഴ്ച ഇവിടെ എത്തിയിരിക്കുന്ന എല്ലാവര്‍ക്കും വിവേകാനന്ദ ആശയങ്ങളുടെ ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ ആവേശമാകും. ഇവിടെ ഇന്ന് ഒരു സര്‍വമത സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. അതിനും ഞാന്‍ മംഗളങ്ങള്‍ നേരുന്നു.

ഞാന്‍ ഇവിടെ കണ്ട ആവേശം എല്ലാവരുടെയും മനസ്സുകളെയും ബോധത്തെയും ഒന്നാക്കിച്ചേര്‍ത്തിരിക്കുന്നു. ആയിരക്കണക്കിന് ആളുകളുടെ ബോധത്തെ ഉണര്‍ത്തിക്കൊണ്ട് ഇന്നിവിടെ ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

പുണ്യാത്മാക്കളായ സിദ്ധലിംഗ മഹാരാജ് ജി, യെല്ല ലിംഗ് പ്രഭു ജി, സിദ്ധ രാമേശ്വര്‍ മഹാസ്വാമി ജി എന്നിവരുടെ അനുഗ്രഹങ്ങള്‍ കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. അവരുടെ അനുഗ്രഹങ്ങളുടെ ഊര്‍ജ്ജം നിങ്ങളുടെ മുഖങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. ആ അനുഗ്രഹവും ഊര്‍ജ്ജവും എനിക്കും അനുഭവപ്പെടുന്നു. സഹോദരീ സഹോദരന്മാരേ, ബെലഗാവിലെ സന്ദര്‍ശനം എല്ലായ്‌പ്പോഴും എനിക്ക് സന്തോഷകരമായ അനുഭവമാണ്. ഏക ഭാരതം-ശ്രേഷ്ഠഭാരതത്തിന്റെ മഹത്തായ ചിത്രം ആര്‍ക്കും ഇവിടെ കാണാം.

ഇത്തരമൊരു ചെറിയ ദേശത്ത് അഞ്ച് വ്യത്യസ്ഥ ഭാഷകള്‍ സംസാരിക്കുന്നത് രാജ്യത്തെ മറ്റേതു ഭാഗത്തും വിരളമാണ്. നിങ്ങളെല്ലാവരെയും ബെലഗാവിലെ മണ്ണിനേയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. കിട്ടൂരിലെ റാണി ചെനമ്മയുടെ മണ്ണാണിത്. ബ്രിട്ടീഷുകാര്‍ക്കെതിരേ പൊരുതിയ മഹാനായ പോരാളി സങ്കോളി രായണ്ണയുടെ മണ്ണാണിത്. സ്വാമി വിവേകാനന്ദജി ബെലഗാവില്‍ പത്തു ദിവസമാണ് താമസിച്ചത്. പ്രശസ്തമായ മൈസൂര്‍ കൊട്ടാരത്തിലും അദ്ദേഹം താമസിച്ചു. മൈസൂരില്‍ നിന്ന് അദ്ദേഹം കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും പോയി. കന്യാകുമാരിയില്‍ നിന്ന് പുതിയ ഒരു പ്രചോദനം ലഭിക്കുകയും ആ പ്രചോദനം അദ്ദേഹത്തെ ചിക്കാഗോയിലേക്കു നയിക്കുകയും അവിടെ മുഴുവന്‍ ലോകത്തിന്റെയും ആകര്‍ഷണം അദ്ദേഹം നേടുകയും ചെയ്തു.

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് 125 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ് ഈ വര്‍ഷം. ആ പ്രസംഗത്തിന്റെ നൂറാം വര്‍ഷത്തില്‍ ഞാന്‍ ചിക്കാഗോയില്‍ പ്രത്യേകമായി പോയിരുന്നു. ആ പ്രസംഗം കഴിഞ്ഞിട്ട് നിരവധി വര്‍ഷങ്ങളായി. നമ്മുടെ ചില പ്രശ്‌നങ്ങള്‍ക്ക് നാം ഓരോ തവണയും പരിഹാരം തേടുമ്പോള്‍ ‘ഓ, സ്വാമി വിവേകാനന്ദന്‍ ഈ കാര്യം പറഞ്ഞിട്ടുണ്ടല്ലോ, അദ്ദേഹം എത്ര ശരിയായിരുന്നു’ എന്ന് നമുക്ക് അനുഭവപ്പെടും. നാം വിവേകാനന്ദിജിയെ ഓര്‍മിക്കേണ്ടതില്ല, അദ്ദേഹം എപ്പോഴും നമ്മുടെ ചിന്തകളിലുണ്ട്.

ഒരു ഇന്ത്യക്കാരന്‍ എങ്ങനെ ആയിരിക്കണം എന്ന കാര്യത്തില്‍ വിവേകാനന്ദ്ജി ശക്തമായ ഒരു മന്ത്രം തന്നു. രാജ്യം ആദ്യം എന്ന മന്ത്രമാണ് ആ മന്ത്രം. ആ മന്ത്രത്തിന്റെ ഓരോ വരിയും പൂര്‍ണമായും കരുത്തും പ്രചോദനവുമാണ്. അദ്ദേഹം പറഞ്ഞു: ‘ അല്ലയോ ഭാരതമേ, നിങ്ങളുടെ ജീവിതം വ്യക്തിഗതമായ സന്തോഷത്തിനുള്ളതല്ല എന്നത് നിങ്ങള്‍ നീ മറന്നു പോകരുത്. ധീരരേ, ഞാന്‍ ഒരു ഇന്ത്യക്കാരനാണ് എന്നും എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരങ്ങളാണ് എന്നും ദയവായി താങ്കള്‍ പറയുക. അഭിമാനത്തോടെ നിങ്ങള്‍ അത് ഉറക്കെ പറയുക: എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരങ്ങളാണ്, ഇന്ത്യ എന്റെ ജീവിതമാണ്, ഇന്ത്യയുടെ മണ്ണ് എന്റെ സ്വര്‍ഗ്ഗമാണ്, ഇന്ത്യയുടെ ക്ഷേമം എന്റെ ക്ഷേമമാണ്.’വിവേകാനന്ദന്‍ അങ്ങനെയായിരുന്നു. വിവേകാനന്ദന്‍ ഇന്ത്യയുടെ ആത്മാവുമായി ഉള്‍ച്ചേര്‍ന്നിരുന്നു, സമ്പൂര്‍ണമായും രാജ്യത്തിനൊപ്പമുള്ള ആളായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സന്തോഷവും സന്താപവും അദ്ദേഹം തന്റേതായി പരിഗണിച്ചു. എല്ലാ തിന്മകളോടും അദ്ദേഹം പൊരുതി. ഇന്ത്യയെ പാമ്പു പിടുത്തക്കാരും ചെപ്പടിവിദ്യക്കാരുമായി പുറംലോകത്തിനു മുന്നില്‍ മോശമായി പ്രചരിപ്പിച്ചിരുന്നത് അദ്ദേഹം തകര്‍ത്തു. അദ്ദേഹം ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ മാനം വര്‍ധിപ്പിച്ചു. അറിവ്, ശാസ്ത്രം, ഭാഷ, സാമൂഹിക പരിഷ്‌കരകണം,പുരോഗതി പ്രാപിച്ച ഒരു ലോകം എന്നിവയിലേക്ക് ഒരേസമയം മുന്നേറാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു.

തൊട്ടുകൂടായ്മ, വിവേചനം, കാപട്യം എന്നിവ പോലെ സമൂഹത്തെ ബാധിച്ച സാമൂഹിക തിന്മകള്‍ക്കെതിരേ പൊരുതിയ ഒരു പോരാളിയുടെ ഊര്‍ജ്ജം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ ഭാവം അദ്ദേഹത്തെ യോഗിയായ പോരാളിയാക്കി മാറ്റി. ചിക്കാഗോയില്‍ നിന്ന് അല്‍മോറയിലേക്കുള്ള സന്ദര്‍ശനത്തില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരേ സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ ശബ്ദം ഉയര്‍ത്തി. അദ്ദേഹം തുറന്നടിച്ചു: ‘അറിവിന്റെയും തത്വചിന്തയുടെയും കാര്യത്തില്‍ നിങ്ങളെപ്പോലെ മഹത്തുക്കള്‍ ഇല്ല. പക്ഷേ, പെരുമാറ്റത്തിന്റെ കാര്യത്തില്‍ ഇത്ര നിന്ദ്യരായവരും. നിങ്ങളുടെ ഇത്തരം പെരുമാറ്റം വളരെയധികം അപലപനീയമാണ്.’ 100-125 വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം ചെയ്തതുപോലെ ഈ കാര്യങ്ങള്‍ ഇത്രയ്ക്ക് തുറന്നു പറയാന്‍ ഒരുവേള ഇപ്പോള്‍പ്പോലും ഒരാള്‍ക്കും ധൈര്യമുണ്ടാവില്ല.

സുഹൃത്തുക്കളേ, നമുക്ക് ഈ അന്തരീക്ഷം മാറ്റണം, ഈ മാനസികാവസ്ഥ മാറ്റണം. നാം വിവേകാനന്ദനെ പിന്‍പറ്റുകയാണെങ്കില്‍ ഈ ജാതിയധിഷ്ഠിത മുന്‍വിധികളെയും വിവേചനങ്ങളെയും മറികടക്കാനുള്ള ധൈര്യം നമുക്കും ലഭിച്ചേ തീരു. സിദ്ധലിംഗ മഹാരാജ് ജിയില്‍ നിന്നുള്ള പ്രചോദനം മൂലം കഴിഞ്ഞ ദശാബ്ദങ്ങളില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഇല്ലായ്മ ചെയ്യുന്നതിന് നിങ്ങളുടെ സ്വന്തം ആശ്രമം പ്രവര്‍ത്തിച്ചു. ഇരയുടെ ജാതിയേതെന്ന് ഗൗനിക്കാതെ സമൂഹത്തില്‍ ദുര്‍ബലര്‍ക്കും പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും നിങ്ങള്‍ അനിവാര്യമായ സഹായം ലഭ്യമാക്കുന്നു. പ്രളയകാലത്ത് ഗ്രാമങ്ങളില്‍ നിന്നു ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ച് നിങ്ങളുടെ ആശ്രമവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ ആശ്വാസം നല്‍കുന്നു. പാവപ്പെട്ടവര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുമ്പോള്‍, സൗജന്യ ചികില്‍സാ ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്യുമ്പോള്‍ നാം ജാതിയേക്കുറിച്ചു ചിന്തിക്കാറുണ്ടോ? ഇല്ല.

ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ച്, പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ശ്രമഫലമായി ജാതീയതയുടെ കൈവിലങ്ങുകളില്‍ നിന്ന് രാജ്യം സ്വതന്ത്രമായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ചില സാമൂഹികവിരുദ്ധ ശക്തികള്‍ അവരുടെ ദുഷ്ടദൃഷ്ടി നിങ്ങളെപ്പോലുള്ള ലക്ഷോപലക്ഷം ആളുകളില്‍ പതിപ്പിക്കുന്നു. ജാതിയുടെ പേരില്‍ സമൂഹത്തെ വിഭജിക്കാന്‍ അവര്‍ വീണ്ടും ഗൂഢാലോചന നടത്തുന്നു. ഈ ആളുകള്‍ക്ക് ഇന്ത്യയിലെ യുവാക്കളെ കബളിപ്പിക്കാനാവില്ല. അത്തരം യുവജനങ്ങള്‍ വിവേകാനന്ദനെപ്പോലെ, രാജ്യത്തെ ജാതീയതയും സാമൂഹിക ദുരാചാരങ്ങളും അന്ധവിശ്വാസങ്ങും അവസാനിപ്പിക്കും. അവര്‍ ഇന്ത്യയുടെ പുതിയതും സാഹസികവും ധീരവും വികസനോന്മുഖവുമായ മുഖത്തിന്റെ പ്രതീകമാണ്.

രാഷ്ട്രനിര്‍മാണത്തില്‍ സജീവമായി തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന യുവാക്കള്‍, ഒരു നവ ഇന്ത്യ സൃഷ്ടിക്കാന്‍ ദൃഡ പ്രതിജ്‌യെടുത്ത ആ യുവാക്കള്‍, അവര്‍ ഓരോരുത്തരും വിവേകാനന്ദനാണ്. കാര്‍ഷിക മേഖലയ്ക്കു വേണ്ടി, ചില ഫാക്ടറികളില്‍, ചില വിദ്യാലയങ്ങളില്‍, ചില കോളജുകളില്‍, നിങ്ങളുടെ പ്രദേശത്തെ ഇടനാഴികളിലെ ചില മൂലകളില്‍ രാഷ്ട്രത്തിനു വേണ്ടി സേവനം ചെയ്യാന്‍ സ്വയം സമര്‍പ്പിച്ചവരൊക്കെ വിവേകാനന്ദനാണ്.

ശുചിത്വ ഇന്ത്യ ദൗത്യവുമായി മുന്നോട്ടു പോകുന്നവരും ഗ്രാമങ്ങളില്‍ നിന്നു ഗ്രാമങ്ങളിലേക്കു സഞ്ചരിച്ച് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്നവരും വിവേകാനന്ദന്മാരാണ്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും പീഢിതര്‍ക്കും ചൂഷിതര്‍ക്കും മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ വിവേകാനന്ദന്മാരാണ്. സ്വന്തം ഊര്‍ജ്ജവും ആശയങ്ങളും നവീനാശയങ്ങളും സമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കുന്നവരും വിവേകാനന്ദന്മാരാണ്.

സുഹൃത്തുക്കളേ, കഴിഞ്ഞ വര്‍ഷം ഒരു പരിപാടി- സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ സംഘടിപ്പിച്ചു. ഈ പരിപാടിയില്‍ രാജ്യത്തിന്റെ അറുന്നൂറോളം പ്രശ്‌നങ്ങള്‍ക്ക് ഡിജിറ്റല്‍ പരിഹാരം ലഭ്യമാക്കാന്‍ നാല്‍പ്പതിനായിരത്തിലധികം യുവജനങ്ങള്‍ മുന്നോട്ടു വന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇവരെല്ലാം വിവേകാനന്ദനെപ്പോലെയാണ്. ഇന്ത്യന്‍ മണ്ണിന്റെ ഗന്ധം ഉള്ളില്‍ പേറുന്നതുവഴി പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ ആധുനിക കാലത്തെ നമ്മുടെ വിവേകാനന്ദന്മാരാണ്. അവരെ ഞാന്‍ നമിക്കുന്നു, ഇവിടെ സന്നിഹിതരായിരിക്കുന്ന മുഴുവന്‍ വിവേകാനന്ദന്മാരെയും ഞാന്‍ നമിക്കുന്നു, നമ്മുടെ രാജ്യത്തെ ഓരോ വിവേകാനന്ദനെയും ഞാന്‍ നമിക്കുന്നു.

നമ്മുടെ രാജ്യത്തെ സഹോദരീ സഹോദരന്മാരേ, ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രമുള്ള, കാലത്തിനൊപ്പം വ്യക്തികളുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ പ്രയാണത്തിനു സക്ഷ്യം വഹിച്ച രാജ്യമാണു നമ്മുടേത്. അപ്പോള്‍പ്പോലും ചില തിന്മകള്‍ കാലത്തിന്റെ ഈ പ്രയാണത്തെ പിന്നോട്ടടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഇത്തരം സാമൂഹിക തിന്മകള്‍ എപ്പോഴൊക്കെ ഉണ്ടായിട്ടുണ്ടോ അപ്പോള്‍ സമൂഹത്തിനുള്ളിലെ ഒരംഗം സ്വന്തം നിലയില്‍ സാമൂഹിക പരിഷ്‌കരണം തുടങ്ങും എന്നതാണ് നമ്മുടെ സമൂഹത്തിന്റെ സവിശേഷത. അത്തരം സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ എപ്പോഴും അവരുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് സാമൂഹിക സേവനമായിരിക്കും. സ്വന്തം ബോധത്തിലൂടെയും പ്രസംഗത്തിലൂടെയും കര്‍മങ്ങളിലൂടെയും സമൂഹത്തെ വിദ്യാഭ്യാസവല്‍കരിക്കുക മാത്രമല്ല അവര്‍ ചെയ്യുക, മറിച്ച്, ജനങ്ങളെ സേവിക്കുന്നതിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. ഈ കാര്യങ്ങളേക്കുറിച്ച് സാധാരണക്കാരോടു തങ്ങളുടെ സ്വന്തം ലളിത ഭാഷയില്‍ വിശദീകരിക്കുന്നു.

നൂറുകണക്കിനു വര്‍ഷക്കാലമായി കണ്ടുകൊണ്ടിരിക്കുന്ന വിവിധ ജനകീയ മുന്നേറ്റങ്ങളും അവയുടെ വികാസവുമായിരുന്നു അത്. ഈ മുന്നേറ്റം മാധവാചാര്യരെയും നിംബര്‍ക്കാചാര്യരെയും വല്ലഭാചാര്യരെയും രാമാനുജാചാര്യയെയും മറ്റും പോലുള്ള പുണ്യാത്മാക്കളുടെ ആശയങ്ങളാല്‍ തെക്ക് ശക്തിപ്പെട്ടു; പടിഞ്ഞാറാകട്ടെ, മീരാബായി, ഏക്‌നാഥ്,തുക്കാറാം, രാംദാസ്, നാര്‍സി മെഹ്ത എന്നിവരുടെ ആശയങ്ങളും വടക്ക് രാമാനന്ദ്, കബീര്‍ദാസ്, ഗോസ്വാമി തുളസീദാസ്, സൂര്‍ദാസ്, ഗുരുനാനാക്ക്, സാന്ത് റായിദാസ് എന്നിവരുടെയും കിഴക്ക് ചൈതന്യ മഹാപ്രഭു, ശങ്കര്‍ദാസ് എന്നിവരുടെ ആശയങ്ങളും ഇതിനെ ശക്തിപ്പെടുത്തി. മതങ്ങളുമായി ചേര്‍ത്തല്ലായിരുന്ന ഇത്തരം മുന്നേറ്റങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ സവിശേഷ ശക്തിയായിരുന്നു. വിജ്ഞാനം, ഭക്തി, കര്‍മം എന്നീ മൂന്ന് കാര്യങ്ങളുടെ സന്തുലനം എല്ലായ്‌പോഴും നമ്മുടെ രാജ്യം സ്വീകരിച്ചു. ‘ആത്യന്തികമായി ഞാന്‍ ആരാണ്’ എന്ന മൗലിക ചോദ്യത്തിനുള്ള ഉത്തരമാണ് ഈ വിശുദ്ധര്‍ എല്ലായ്‌പോഴും തേടിയത്.

ഭക്തി എന്നത് സമ്പൂര്‍ണമായും സേവനത്തില്‍ അധിഷ്ഠിതമായ സമര്‍പ്പണത്തിന്റെയും കര്‍മത്തിന്റെയും മറ്റൊരു പേരായിരുന്നു. അത്തരം നിരവധി പുണ്യാത്മാക്കളുടെ സ്വാധീനമാണ് നിരവധി ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുമ്പോഴും മുന്നേറാന്‍ നമ്മുടെ രാജ്യത്തെ പ്രാപ്തമാക്കിയത്. അത്തരം വേളയില്‍ ക്ഷേത്രങ്ങളില്‍ നിന്നും ആശ്രമങ്ങളില്‍ നിന്നും പുറത്തുവന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും, എല്ലാ മേഖലകളിലും എല്ലാ ദിശകളിലും ഒരു സാമൂഹിക പുനരുജ്ജീവനത്തിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും അവര്‍ ശ്രമിച്ചു. അത്തരം മഹാത്മാക്കളും പ്രവാചകരും അവരുടെ തപസ്സും വിജ്ഞാനവും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് വിനിയോഗിച്ച മഹത്തായ പാരമ്പര്യം ഇന്ത്യയ്ക്കുണ്ടെന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും.

ഈ പരമ്പരയില്‍ സ്വാമി ദയാനന്ദ സരസ്വതി, രാജാറാം മോഹന്‍ റോയ്, ജ്യോതിബാ ഫൂലെ, മഹാത്മാ ഗാന്ധി, ബാബാ സാഹബ് അംബേദ്കര്‍, ബാബാ ആംതേ, പാണ്ഡുരംഗ് ശാസ്ത്രി അത്താവാലെ, വിനോബഭാവെ എന്നിവരെപ്പോലെ എണ്ണമറ്റ മഹാത്മാക്കളുണ്ട്. അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി സേവനത്തെ കൊണ്ടുവരികയും സാമൂഹിക പരിഷ്‌കരണം നടപ്പാക്കുകയും ചെയ്തു. എന്തൊക്കെ ദൃഡ പ്രതിജ്ഞകളാണ് അവര്‍ സമൂഹത്തിനു വേണ്ടി എടുത്തതെങ്കിലും അവ അവര്‍ പൂര്‍ത്തീകരിക്കുകതന്നെ ചെയ്തു.

സുഹൃത്തുക്കളേ, നിങ്ങളുടെ ആശ്രമവും ഈ നിരാകരണത്തിന്റെയും സേവനത്തിന്റെയും പാരമ്പര്യമാണ് പിന്തുടരുന്നത്. എല്ലാത്തിനോടും വിരക്തിയുള്ള സന്യാസികളുടെ ആശ്രമമമായാണ് നിങ്ങളുടെ ആശ്രയം അറിയപ്പെടുന്നത്. ഏതെങ്കിലും തരത്തിലുള്ള ലൗകിക ഇടപെടലുകളില്‍ നിന്നുള്ള മുക്തിയാണ് വിരക്തികൊണ്ടുദ്ദേശിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന നിങ്ങളുടെ 360 ല്‍ അധികം ആശ്രമങ്ങള്‍ ഭക്ഷണ സാധനങ്ങള്‍ ദാനം നല്‍കുന്നതിന്റെ പാത പിന്തുടരുന്നു. അവര്‍ പാവങ്ങളെയും വിശക്കുന്നവരെയും ഊട്ടുമ്പോള്‍ നിശ്ചയമായും അത് മാതൃഭൂമിയോടുള്ള മികച്ച സേവനമായി മാറുന്നു, മാനവ സമൂഹത്തോടുള്ള മികച്ച സേവനമായി മാറുന്നു.
‘മനുഷ്യകുലത്തിന് സേവനം ചെയ്യുന്നത് ദൈവം ഇഷ്ടപ്പെടുന്നു’ എന്നതിന് മികച്ച ഉദാഹരണമാണ് ഇത്. സേവനവും അതിനുള്ള പ്രേരണയും നമ്മുടെ രാജ്യത്തിന്റെ ചരിത്രമാണ്. പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ലഭ്യമാക്കാന്‍ സജ്ജീകരണമൊരുക്കുക എന്നത് നമ്മുടെ പാരമ്പര്യമാണ്. നമ്മുടെ മുനിമാരുടെയും യോഗികളുടെയും അനുഗ്രഹത്തോടെയാണ് സാധാരണക്കാര്‍ ഈ സജ്ജീകരണങ്ങള്‍ ചെയ്തത്. ഇന്നുപോലും നിരവധി ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ പാരമ്പര്യം സജീവമായി നിലനില്‍ക്കുകയും തഴച്ചു വളരുകയും ചെയ്യുന്നു.

സഹോദരീ സഹോദരന്മാരേ, മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സദ്ഭരണത്തിന്റെയും അഹിംസയുടെയും സന്ദേശം മുഴുവന്‍ ലോകത്തിനും മുമ്പില്‍ ഇന്ത്യ പ്രചരിപ്പിക്കുന്നു. ജനാധിപത്യത്തെ ഒരു പുതിയ സമീപനമായി കാണാന്‍ വലിയ രാജ്യങ്ങളും മഹാന്മാരായ ചിന്തകരും ആരംഭിച്ച നൂറ്റാണ്ടുകള്‍ക്കു മുമ്പേതന്നെ ഇന്ത്യ ജനാധിപത്യ മൂല്യങ്ങള്‍ ഏറ്റെടുക്കുക മാത്രമല്ല ചെയ്തത്, മറിച്ച്, അതിനെ സ്വന്തം ഭരണക്രമത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവേശ്വര ഭഗവാന്‍ ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും സങ്കല്‍പ്പം ലോകത്തിന് നല്‍കി. പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പീഢിതര്‍ക്കും മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് ‘അനുഭവ മണ്ഡപം’ എന്ന സംവിധാനം അദ്ദേഹം വികസിപ്പിച്ചു. അവിടെ എല്ലാവരും തുല്യരായിരുന്നു. 2015ല്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ ബസവേശ്വര ഭഗവാന്റെ പ്രതിമ സമൂഹത്തിനു സമര്‍പ്പിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു.

മാഗ്നാകാര്‍ട്ടയേക്കുറിച്ച് ആ സന്ദര്‍ഭത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പരാമര്‍ശിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. പക്ഷേ, മാഗ്നാകാര്‍ട്ടയ്ക്കും വളരെ മുമ്പേ ബസവേശ്വര ഭഗവാന്‍ ആദ്യ പാര്‍ലമെന്റ് നമുക്കു പരിചയപ്പെടുത്തിയിരുന്നു.
ബസവേശ്വര ഭഗവാന്‍ പറഞ്ഞു: ‘ആശയങ്ങളുടെ പങ്കുവയ്ക്കല്‍ ഇല്ലെങ്കില്‍, യുക്തി സംവാദങ്ങള്‍ ഇല്ലെങ്കില്‍ അനുഭവ ഘോഷ്തിയ്ക്കു പ്രസക്തിയില്ല, ഇത്തരം കാര്യങ്ങള്‍ ഇല്ലാത്തിടത്ത് ദൈവവും ഉണ്ടാകില്ല.’ ആശയങ്ങളുടെ ഈ കൈമാറ്റവും പര്യാലോചനയും ദൈവത്തോളം കരുത്തുറ്റതും അനിവാര്യവുമാണെന്ന് അദ്ദേഹം വിവരിച്ചു. സ്ത്രീകള്‍ക്ക് അനുഭവമണ്ഡപത്തില്‍ തുറന്നു സംസാരിക്കാന്‍ അനുമതി ഉണ്ടായിരുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിച്ചു. അക്കാലത്ത് പരിഷ്‌കൃത സമൂഹമായി പറയപ്പെട്ടിരുന്നതില്‍ നിന്ന് പുറത്തുവരുമെന്ന് കരുതാന്‍ സാധിക്കില്ലായിരുന്ന സ്ത്രീകള്‍ പോലും തങ്ങള്‍ക്കു പറയാനുള്ളത് അനുഭവ മണ്ഡപത്തിലെത്തി പറഞ്ഞു. ആ യുഗത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ സുപ്രധാന ശ്രമമായിരുന്നു അത്. കഴിഞ്ഞ വര്‍ഷം ഞാന്‍ 23 ഭാഷകളില്‍ ഭസവേശ്വര ഭഗവാന്റെ അധ്യാപനങ്ങളുടെ പരിഭാഷ സമര്‍പ്പിച്ചു.

ബസവേശ്വര ഭഗവാന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ അത് സഹായകമാകും എന്നെനിക്ക് പ്രതീക്ഷയുണ്ട്. മുന്‍ രാഷ്ട്രപതി ശ്രീ ബി ഡി ജെട്ടിയെയും ഈ അവസരത്തില്‍ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഈ അവസരത്തില്‍ ബസവ സമിതിയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഞാന്‍ അനുസ്മരിക്കുന്നു. ശ്രീ അരവിന്ദ് ജെട്ടിയെ പ്രത്യേകമായി പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളേ, അഭിവന്ദ്യ സിദ്ധ രാമേശ്വര്‍ മഹാസ്വാമിജി അനുഭവമണ്ഡപം ഒരിക്കല്‍ക്കൂടി തുടങ്ങാനുള്ള ദൃഢനിശ്ചയമെടുത്തിരുന്നു. ഇവിടുത്തെ ആശ്രമത്തില്‍ അത് സ്ഥാപിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായത് ശ്രീ മുരുഗ രാജേന്ദ്ര മഹാസ്വാമിയുടെ നേതൃത്വത്തിലാണ് എന്നത് തികച്ചും ആഹ്ലാദകരമാണ്. ഈ അനുഭവമണ്ഡപത്തിലൂടെയാണ് സമത്വത്തിന്റെ സന്ദേശം രാജ്യത്ത് പ്രചരിച്ചത്. ‘സര്‍വജന സുഖിനോ ഭവന്തു’ (എല്ലാവരും ആഹ്ലാദത്തിലായിരിക്കട്ടെ) എന്ന സന്ദേശത്തെ പിന്തുടര്‍ന്നുകൊണ്ട് എല്ലാവര്‍ക്കും ആഹ്ലാദമേകുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞാന്‍ ഈ സന്ദര്‍ഭത്തില്‍ ആശംസകള്‍ നേരുന്നു.

സുഹൃത്തുക്കളേ, 2022ല്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നമ്മുടെ ഉള്ളിലെ ദുര്‍വൃത്തികള്‍ക്കൊപ്പമാകുമോ ആ വേള ആഷോഷമാക്കുന്നത്? അല്ല. ഒരു നവ ഇന്ത്യയ്ക്കു വേണ്ടി നാമെല്ലാവരും പ്രതിജ്ഞയെടുക്കണം. നിങ്ങളുടെ പങ്കാളിത്തം ഈ യാത്രയെ സങ്കല്‍പത്തില്‍ നിന്നു യാഥാര്‍ത്ഥ്യത്തിലേക്ക് വേഗത്തില്‍ എത്തിക്കും. പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തിലും യുവജനങ്ങള്‍ക്ക് നൈപുണ്യവികസനം നല്‍കുന്നതിലും ശുചിത്വ മേഖലയിലും ഡിജിറ്റല്‍ സാക്ഷരത പ്രചരിപ്പിക്കുന്നതിലും സൗരോര്‍ജ്ജം പ്രോല്‍സാഹിപ്പിക്കുന്നതിലും നിങ്ങള്‍ക്ക് ദൃഢപ്രതിജ്ഞ എടുക്കാനാകില്ലേ?

ഈ മേഖലകളില്‍ ഇപ്പോള്‍ത്തന്നെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. ഒരു ലക്ഷ്യം മുന്‍നിര്‍ത്തി ഒരു പ്രതിജ്ഞ എടുത്തുകൂടേ? ഉദാഹണത്തിന്, അടുത്ത രണ്ടു വര്‍ഷംകൊണ്ട് രണ്ടായിരമോ അയ്യായിരമോ ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്ജന മുക്തമാക്കാന്‍ പിന്തുണ നല്‍കും എന്ന് പ്രതിജ്ഞയെടുക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അയ്യായിരം ഗ്രാമങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും രണ്ടു വര്‍ഷംകൊണ്ട് എല്‍ഇഡി ബള്‍ബ് ലഭ്യമാക്കും എന്ന് നിങ്ങള്‍ക്കു പ്രതിജ്ഞയെടുക്കാന്‍ കഴിയുമോ?

സുഹൃത്തുക്കളേ, ഈ മേഖലകളിലെല്ലാം ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളെ ബോധവല്‍കരിക്കുകയും പ്രേരണ നല്‍കുകയും ചെയ്യുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ട്. നിങ്ങള്‍ മുന്നോട്ടു ചുവടുകള്‍ വയ്ക്കുമ്പോള്‍ ദശലക്ഷക്കണക്കിന് വിവേകാനന്ദന്മാരുടെ ഊര്‍ജ്ജം നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായമേകും.
ഇപ്പോള്‍ ബെലഗാവില്‍ പതിനായിരം വിവേകാനന്ദന്മാര്‍ ഒത്തുചേര്‍ന്നെങ്കില്‍, ലക്ഷക്കണക്കിന് പേര്‍ക്കും ഒത്തുചേരാനാകും. ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന സ്വപ്‌നവും സ്വാമി വിവേകാനന്ദന്‍ കണ്ട കരുത്തുറ്റ ഇന്ത്യയുടെ സ്വപ്‌നവും പൂര്‍ത്തിയാക്കാനുള്ള നിങ്ങളുടെ പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ നമ്മുടെ സാമൂഹിക സംവിധാനം കൂടുതല്‍ ശക്തമാകും.

ഈ വാക്കുകളോടെ ഞാന്‍ എന്റെ പ്രസംഗം ഉപസംഹരിക്കുന്നു. വേദിയില്‍ സന്നിഹിതരായിരിക്കുന്ന മുഴുവന്‍ മുനിവര്യരെയും ഒരിക്കല്‍ക്കൂടി ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ദേശീയ യുവജന ദിനത്തിന്റെയും സര്‍വമത സമ്മേളനത്തിന്റെയും ഈ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു.

നിങ്ങള്‍ക്ക് വളരെയധികം നന്ദി.