Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാലാമത് അഖിലേന്ത്യ കടുവ കണക്കെടുപ്പിന്റെ ഫലങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു


ആഗോള കടുവ ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ലോക് കല്ല്യാണ്‍ മാര്‍ഗില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാലാമത് അഖിലേന്ത്യാ കടുവ കണക്കെടുപ്പിന്റെ ഫലങ്ങള്‍ പ്രകാശനം ചെയ്തു.

ഈ സര്‍വ്വേ പ്രകാരം 2018 ല്‍ ഇന്ത്യയിലെ കടുവകളുടെ എണ്ണം 2967 ആയി വര്‍ദ്ധിച്ചു.

തദവരസത്തില്‍ സംസാരിക്കവെ, ഇന്ത്യയുടെ ചരിത്ര നേട്ടമായി ഇതിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, കടുവ സംരക്ഷണത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കി. ഈ നേട്ടം കൈവരിക്കാന്‍ ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ഉള്ളവര്‍ കാഴ്ചവച്ച ആത്മാര്‍ത്ഥതയെയും, വേഗതയെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചാല്‍ അതിന്റെ ഫലം കിട്ടുന്നതില്‍ നിന്ന് ആര്‍ക്കും അവരെ തടയാന്‍ കഴിയില്ലന്നതിന്റെ ഒരു മികച്ച ഉദാഹരണമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂവായിരത്തോളം കടുവകള്‍ വസിക്കുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയതും, സുരക്ഷിതവുമായ ആവാസ കേന്ദ്രങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് വിശാലാടിസ്ഥാനത്തിലുള്ളതും, സമഗ്രവുമായ ഒരു കാഴ്ചപ്പാടാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനവും, പരിസ്ഥിതിയും തമ്മില്‍ ആരോഗ്യകരമായ സമതുലനാവസ്ഥ സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘നമ്മുടെ നയങ്ങളിലും, നമ്മുടെ സാമ്പത്തിക ശാസ്ത്രത്തിലും പരിസ്ഥിതിയെ കുറിച്ചുള്ള സംവാദത്തില്‍ മാറ്റം വരുത്തണം’, അദ്ദേഹം പറഞ്ഞു.

നമ്മുടെ പൗരന്മാര്‍ക്കായി രാജ്യം കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്നതോടൊപ്പം മൃഗങ്ങള്‍ക്കായി ഗുണനിലവാരമുള്ള ആവാസ വ്യവസ്ഥകളും സൃഷ്ടിക്കും. ഇന്ത്യയ്ക്ക് ഊര്‍ജ്ജസ്വലമായ സമുദ്ര സമ്പദ്ഘടനയും, ആരോഗ്യകരമായ സമുദ്ര പരിസ്ഥിതിയും ഉണ്ടാകും. ഈ സന്തുലനാവസ്ഥ കരുത്തുറ്റതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്ത്യയിലേയ്ക്ക് നയിക്കും, പ്രധാനമന്ത്രി ഊന്നി പറഞ്ഞു.

ഇന്ത്യ സാമ്പത്തികമായും, പാരിസ്ഥിതികമായും അഭിവൃദ്ധിപ്പെടുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കുകയും രാജ്യത്ത് ശുദ്ധമായ നദികള്‍ ഉണ്ടാവുകയും ചെയ്യും. ഇന്ത്യയില്‍ മെച്ചപ്പെട്ട ട്രെയിന്‍ കണക്ടിവിറ്റിയും വൃക്ഷങ്ങളുടെ കൂടുതല്‍ വ്യാപനവും ഉണ്ടാകും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അടുത്ത തലമുറയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള പ്രവൃത്തികള്‍ അതിവേഗത്തില്‍ മുന്നോട്ട് പോകവെ തന്നെ, രാജ്യത്തിന്റെ വന വിസ്തൃതിയും വര്‍ദ്ധിച്ചു. ‘സംരക്ഷിത പ്രദേശങ്ങളിലും’ വര്‍ദ്ധനയുണ്ടായി. 2014 ല്‍ 692 സംരക്ഷിത പ്രദേശങ്ങള്‍ ഉണ്ടായിരുന്നത് 2019 ല്‍ 860 ലധികമായി ഉയര്‍ന്നു. ‘കമ്മ്യൂണിറ്റി റിസര്‍വ്വുകളുടെ’ എണ്ണം 2014 ലെ 43 ല്‍ നിന്ന് ഇപ്പോള്‍ നൂറിലേറെയായി.

സമ്പദ്ഘടനയെ ‘ശുദ്ധ ഊര്‍ജ്ജ’ അടിസ്ഥാനത്തിലുള്ളതും ‘പുനരുപയോഗ ഊര്‍ജ്ജ’ അടിസ്ഥാനത്തിലുള്ളതുമാക്കി മാറ്റാന്‍ ഇന്ത്യ നിരന്തര ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘മാലിന്യങ്ങളെയും’ ‘ജൈവ വസ്തുക്കളെയും’ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷിതത്വത്തിന്റെ ഒരു മുഖ്യ ഭാഗമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. പാചകവാതക കണക്ഷന്‍ നല്‍കാനുള്ള ‘ഉജ്ജ്വല’, എല്‍.ഇ.ഡി. ബള്‍ബുകളുടെ വിതരണത്തിനുള്ള ‘ഉജാല’ എന്നി പദ്ധതികളില്‍ കൈവരിച്ച പുരോഗതി അദ്ദേഹം വിവരിച്ചു.

കടുവ സംരക്ഷണത്തിലും കൂടുതല്‍ ശ്രമങ്ങള്‍ക്കായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

കേന്ദ്ര പരിസ്ഥിതി വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ശ്രീ. പ്രകാശ് ജാവ്‌ദേക്കര്‍, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് സഹമന്ത്രി ശ്രീ. ബാബുല്‍ സുപ്രിയോ, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് സെക്രട്ടറി ശ്രീ. സി.കെ. മിശ്ര തുടങ്ങിയവരും തദവരത്തില്‍ സന്നിഹതരായിരുന്നു.