Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേപ്പാളിലെ ജനക്പൂരില്‍ ബരാബിഗ മൈതാനിയില്‍ പൗരവാലി നല്കിയ സ്വീകരണത്തില്‍ പ്രധാന മന്ത്രി നടത്തിയ പ്രസംഗം

നേപ്പാളിലെ ജനക്പൂരില്‍ ബരാബിഗ മൈതാനിയില്‍ പൗരവാലി നല്കിയ സ്വീകരണത്തില്‍ പ്രധാന മന്ത്രി നടത്തിയ പ്രസംഗം

നേപ്പാളിലെ ജനക്പൂരില്‍ ബരാബിഗ മൈതാനിയില്‍ പൗരവാലി നല്കിയ സ്വീകരണത്തില്‍ പ്രധാന മന്ത്രി നടത്തിയ പ്രസംഗം

നേപ്പാളിലെ ജനക്പൂരില്‍ ബരാബിഗ മൈതാനിയില്‍ പൗരവാലി നല്കിയ സ്വീകരണത്തില്‍ പ്രധാന മന്ത്രി നടത്തിയ പ്രസംഗം


ഇവിടെ സന്നിഹിതാരായിരിക്കുന്ന വിശിഷ്ടാതിഥികളെ, ജനക്പൂരില്‍ തടിച്ചു കൂടിയിരിക്കുന്ന എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ,

ജയ് സിയാ റാം
ജയ് സിയാ റാം
ജയ് സിയാ റാം

സഹോദരീ സഹോദരന്മാരെ,
പ്രധാനമന്ത്രിയായതിനു ശേഷം 2014 ഓഗസ്റ്റില്‍ ആദ്യമായി നേപ്പാളില്‍ വന്നപ്പോള്‍,  വൈകാതെ ഞാന്‍ ജനക്പൂര്‍ സന്ദര്‍ശിക്കുമെന്ന് അന്നു ഞാന്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ പറഞ്ഞിരുന്നു. ഇവിടെ എത്താന്‍ അല്പം വൈകിയതില്‍ ഞാന്‍ നിങ്ങളോടു മാപ്പു ചോദിക്കുന്നു. ഒരു പക്ഷെ സീതാമാതാവ് ഇന്ന് ഈ ഭദ്രകാളി ഏകാദശി ദിനത്തില്‍ ഞാന്‍ ഇവിടം സന്ദര്‍ശിക്കണമെന്നായിരിക്കും തീരുമാനിച്ചത്. ജനകരാജാവിന്റെ ഈ തലസ്ഥാനം സന്ദര്‍ശിക്കണമെന്നും സീതാമാതാവിന് പ്രണാമം അര്‍പ്പിക്കണമെന്നും ദീര്‍ഘനാളായി ഞാന്‍ ആഗ്രഹിച്ചിരുന്നു. വളരെ നാളായി ഞാന്‍ മനസില്‍ സൂക്ഷിച്ച ആ ആഗ്രഹം ഇന്നിതാ ജാനകി ക്ഷേത്ര സന്ദര്‍ശനത്തിലൂടെ സഫലമായിരിക്കുന്നു. ഈ ആഗ്രഹ പൂര്‍ത്തിയോടെ എന്റെ ജീവതം തന്നെ
ധന്യമായതായി എനിക്കു തോന്നുന്നു.

സഹോദരീ സഹോദരന്മാരെ,
ഇന്ത്യയും നേപ്പാളും രണ്ടു രാജ്യങ്ങളാണെങ്കിലും നമ്മുടെ സൗഹൃദം അടുത്ത കാലത്തെങ്ങും തുടങ്ങിയതല്ല, അതിന് ത്രേതായുഗത്തോളം പഴക്കമുണ്ട്. ജനക മഹാരാജാവും ദശരഥ മഹാരാജാവും ജാനകപുരിയെയും അയോധ്യയെും തമ്മില്‍ മാത്രമല്ല, ഇന്ത്യയെയും നേപ്പാളിനെയും കൂടിയാണ് സൗഹൃദം കൊണ്ടും പങ്കാളിത്തം കൊണ്ടും ബന്ധിപ്പിച്ചത്. ഇത് രാമനും സീതയും തമ്മിലുള്ള ബന്ധമാണ്. ബുദ്ധനുമായുള്ള ബന്ധമാണ്, മഹാവീരനുമായുള്ള ബന്ധമാണ്. രാമേശ്വരം മുതല്‍ പശുപതിനാഥ് വരെയുള്ള ജനങ്ങളെ തമ്മില്‍ വലിച്ചടുപ്പിക്കുന്ന ബന്ധമാണ്. ലുംബിനി മുതല്‍ ബോധ്ഗയവരെയുള്ള ജനങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തുന്ന മതവിശ്വാസമാണ്, എന്നെ ഇന്നു ജനക്പൂരില്‍ എത്തിച്ച സ്‌നേഹമാണ്.

മഹാഭാരത രാമായണ കാലങ്ങള്‍ മുതല്‍ ജനക്പൂരുമായി ഈ ബന്ധം ഉണ്ട്. മഹാഭാരത കാലും മുതല്‍ ബിരാട് നഗരിയുമായും സിമ്രനഗഞ്ചുമായും ഈ ബന്ധം ഉണ്ട്. ബുദ്ധന്റെ കാലത്ത് ലുംബിനിയുമായി ഈ ബന്ധമുണ്ട്, അതായത് യുഗങ്ങളായി നിലനില്ക്കുന്നതാണ് നാം തമ്മിലുള്ള ഈ ബന്ധുത്വം. ഇന്ത്യയും നേപ്പാളും തമ്മില്‍ നിര്‍വചനം കൊണ്ടല്ല ബന്ധിതമായിരിക്കുന്നത്, മറിച്ച് അത് ഒരു ഭാഷ കൊണ്ടാണ്. ഈ ഭാഷ വിശ്വാസത്തിന്റെതാണ്, സ്‌നേഹത്തിന്റേതാണ്, ഭക്ഷണത്തിന്റേതാണ്, നമ്മുടെ പുത്രിമാരുടെ വിവാഹം കൊണ്ട് ബലപ്പെടുത്തിയ ബാന്ധവത്തിന്റെ കൂടി ഭാഷയാണ്.  ജാനകി മാതാവിന്റെ ദേശമാണിത്, ആ അമ്മയെ കൂടാതെ അയോധ്യ അപൂര്‍ണമാണ്.

നമ്മുടെ മാതാവും വിശ്വാസവും രണ്ടും ഒന്നാണ്, നമ്മുടെ പ്രകൃതിയും സംസ്‌കാരവും രണ്ടും ഒന്നാണ്, നമ്മുടെ പാതകളും പ്രാര്‍ത്ഥനകളും ഒന്നാണ്. അതിന് നമ്മുടെ കഠിനാധ്വാനത്തിന്റെ  സുഗന്ധവും പൗരുഷത്തിന്റെ പ്രതിധ്വനിയും ഉണ്ട്.  നമ്മുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കും മാറ്റമില്ല, അങ്ങിനെ തന്നെയാണ് നമ്മുടെ  മോഹങ്ങളും മാര്‍ഗ്ഗങ്ങളും. നമ്മുടെ അഭിലാഷങ്ങള്‍, ഉദ്ദേശ്യങ്ങള്‍, ലക്ഷ്യങ്ങള്‍ എല്ലാം ഒന്നു തന്നെ. ഇന്ത്യയുടെ വികസന യാത്രയ്ക്ക് ആവേശം പകരുന്ന സംഭാവനകള്‍ നല്കുന്ന കഠിനാധ്വാനികളുടെ നാടാണ് ഇത്. നേപ്പാളിനെ കൂടാതെ ഇന്ത്യയുടെ വിശ്വാസ സംഹിത അപൂര്‍ണമാണ്. നേപ്പാളില്ലാതെ ഇന്ത്യയ്ക്കു  ഭക്തിയില്ല, ചരിത്രമില്ല. നേപ്പാളില്ലെങ്കില്‍ ഇന്ത്യയുടെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കു പൂര്‍ണത ഇല്ല. ഇന്ത്യയുടെ ശ്രീരാമന്‍ പോലും നേപ്പാളില്ലെങ്കില്‍ പരിപൂര്‍ണനാവില്ല.

സഹോദരീ സഹോദരന്മാരെ, 
നമ്മുടെ ഭക്തി ആഴിയെക്കാള്‍ അഗാധമാണ്, നമ്മുടെ ആത്മാഭിമാനമാകട്ടെ സാഗരമാതാവിനെക്കാള്‍ ഉന്നതവും. ഇന്ത്യയുടെ വീട്ടുമുറ്റത്ത് മിഥിലയിലെ തുളസി വിശുദ്ധിയുടെയും, പാതിവ്രത്ര്യത്തിന്റെയും, കുലീനതയുടെയും സുഗന്ധം പ്രസരിപ്പിക്കുന്നതു പോലെ നേപ്പാളിനോടുള്ള ഇന്ത്യയുടെ ഇഷ്ടം ഈ മേഖലയില്‍ മുഴുവന്‍ സമാധാനവും സംസ്‌കാരവും സുരക്ഷയും വര്‍ഷിക്കുന്നു.

മിഥിലയുടെ സംസ്‌കാരം, സാഹിത്യം, നാടന്‍ കലകള്‍, മിഥിലയുടെ ആതിഥ്യമര്യാദ എല്ലാം വിസ്മയിപ്പിക്കുന്നതാണ്. ഇന്ന് ഞാന്‍ അത് അനുഭവിക്കുന്നു. നിങ്ങളുടെ സ്‌നേഹവും നിങ്ങളുടെ അനുഗ്രഹങ്ങളും എല്ലാം എനിക്ക് അനുഭവിക്കാന്‍ സാധിക്കുന്നു. ലോകത്തിലെ തന്നെ അത്യുന്നതമായ സംസ്‌കാരങ്ങളില്‍ ഒന്നാണ് മിഥിലയുടേത്. മഹാകവി വിദ്യാപതിയുടെ രചനകള്‍ക്ക് ഇന്ത്യയിലും നേപ്പാളിലും തുല്യ പ്രാധാന്യമാണുള്ളത്.  അദ്ദേഹത്തിന്റെ വാക്കുകളുടെ മാധുര്യം ഇന്ത്യയുടെയും നേപ്പാളിന്റെയും സാഹിത്യത്തില്‍ ഇന്നും സജീവമാണ്.

ജനക്പൂരിലേയ്ക്കു വരികയും നിങ്ങളുടെ സ്‌നേഹ വാത്സല്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് അപരിചിതനല്ല, നിങ്ങളില്‍ ഒരാളാണ് എന്ന് എനിക്കു തോന്നുന്നു. എവിടെയും ഞാന്‍ കാണുന്നതു സ്‌നേഹമാണ്. എല്ലാം എനിക്കു സ്വന്തമാണ്. സുഹൃത്തുക്കളെ,  ആധ്യത്മികതയുടെയും തത്വചിന്തയുടെയും കേന്ദ്രമായിരുന്നു നേപ്പാള്‍. ഈ പുണ്യഭൂമിയിലാണ് ലുംബിനി സ്ഥിതി ചെയ്യുന്നത്. ആ ലുംബിനിയിലാണ് ശ്രീബുദ്ധന്‍ ജനിച്ചത്. 
സുഹൃത്തുക്കളെ, ഭൂമിമാതാവിന്റെ പുത്രി, സീതാമാതാവ് നമ്മുടെ ഇരു രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന മാനുഷിക മൂല്യങ്ങളുടെ, സംഹിതകളുടെ, പാരമ്പര്യങ്ങളുടെ പ്രതീകമാണ്.  ജനകരാജാവിന്റെ ഈ രാജ്യം സീതാമാതാവിലൂടെ സ്ത്രീകളുടെ നവോത്ഥാന ഉറവിടമായിരിക്കുന്നു. ബലിയുടെയും പ്രായശ്ചിത്തത്തിന്റെയും സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ് സീതാമതാവ്. കാഠ്മണ്ഡു മുതല്‍ കന്യാകുമാരി വരെ സീതാമാതാവിന്റെ പാരമ്പര്യം പിന്തുടരുന്നവരാണ് നാമെല്ലാം. ആ മഹത്വം അനുസ്മരിക്കുമ്പോള്‍ ലോകമെമ്പാടും സീതാമാതാവിന്റെ ഭക്തരെ കൊണ്ടു നിറഞ്ഞിരിക്കുന്നു.

നമ്മുടെ പുത്രിമാര്‍ എങ്ങിനെ ആദരിക്കപ്പെടണം എന്നു കാണിച്ചു തന്ന രാജ്യമാണിത്.  നമ്മുടെ പുത്രിമാരെ ആദരിക്കുന്ന ഈ പാഠമാണ് ആധുനിക സമൂഹത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ ആവശ്യവും. നമ്മുടെ ചരിത്രത്തെയും പാരമ്പര്യങ്ങളെയും പരിപോഷിപ്പിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുള്ളത് സ്ത്രീശക്തിയാണ്. ഉദാഹരണത്തിന് ഇവിടെയുള്ള മിഥില ചിത്രകല നോക്കുക.  ഈ പാരമ്പര്യത്തിന്റെ പ്രചാരണത്തിനായി വലിയ സംഭാവനകള്‍ നല്കിയിരിക്കുന്നത് സ്ത്രീകളാണ്. ഇന്ന് മിഥിലയിലെ ചിത്രകല ലോകപ്രശസ്തമാണ്. ഈ കാലാരൂപത്തില്‍ നിന്നാണ്  പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച് നമുക്ക്  അവബോധം ലഭിക്കുന്നത്.  ഇന്ന് സ്ത്രീ ശാക്തീകരണത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഈ കാലഘട്ടത്തില്‍ മിഥിലയുടെ നാട് ലോകത്തിനു നല്കുന്ന ഏറ്റവും മഹത്തായ സന്ദേശവും ഇതാണ്. ജനക രാജാവിന്റെ വിദ്വല്‍  സദസിലെ ഗാര്‍ഗിയെ പോലുള്ള സ്ത്രീ രത്‌നങ്ങളുടെയും അഷ്ടാവക്രനെ പോലുള്ള മുനികളുടെയും സാന്നിധ്യം  തെളിയിക്കുന്നത് ഭരണത്തോടൊപ്പം വിജ്ഞാനത്തിനും ആധ്യാത്മികതയ്ക്കും എങ്ങിനെ പ്രാധാന്യം നല്കാം എന്നത്രെ. ജനക്ഷേമ നയങ്ങളെ കുറിച്ചാണ് ജനകരാജ സദസില്‍ ആസ്ഥാന പണ്ഡിതര്‍ ചര്‍ച്ച ചെയ്തിരുന്നത്. ജനക രാജാവു നേരിട്ടു തന്നെ ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ഇത്തരം ബൗദ്ധിക ചര്‍ച്ചകളില്‍ നിന്നുരുത്തിരിയുന്ന തീരുമാനങ്ങള്‍  രാജ്യത്തിന്റെയും പ്രജകളുടെയും  താല്പര്യാര്‍ത്ഥം നടപ്പാക്കുകയും ചെയ്തിരുന്നു. ജനക രാജാവിന് തന്റെ പ്രജകളായിരുന്നു എല്ലാം. കുടുംബമോ, ബന്ധങ്ങളോ അദ്ദേഹത്തിന് ഒന്നും ആയിരുന്നില്ല. പ്രജകളുടെ ക്ഷേമമായിരുന്നു അദ്ദേഹത്തിന്റെ കര്‍ത്തവ്യം. അതുകൊണ്ടാണ് ജനക രാജാവിനെ വിദേഹ എന്നു വിളിച്ചിരുന്നത്. വിദേഹന്‍ എന്നാല്‍ ദേഹവുമായി ബന്ധമില്ലാത്തവന്‍ എന്നാണ്. അദ്ദേഹം പൂര്‍ണമായും തന്റെ പ്രജകളുടെ ക്ഷേമത്തിനായി സ്വയം സമര്‍പ്പിതനായിരുന്നു.

സഹോദരീ സഹോദരന്മാരെ,
ജനക രാജാവിന്റെ പൊതുജന ക്ഷേമം എന്ന സന്ദേശവുമായിട്ടാണ് ഇന്ന് ഇന്ത്യയും നേപ്പാളും മുന്നേറുന്നത്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധങ്ങള്‍ ഇരു രാജ്യങ്ങളുടെയും രാഷ്ട്രിയം, വിദേശകാര്യനയം, നയതന്ത്രം എന്നിവയ്ക്കപ്പുറം ദൈവങ്ങള്‍ വഴിയായും ഉറപ്പിച്ചിരിക്കുന്നതാണ്.  വ്യക്തികളും ഗവണ്‍മെന്റുകളും വരും പോകും. പക്ഷെ ഈ ബന്ധം അവിരാമം തുടരും. മൂല്യങ്ങള്‍, വിദ്യാഭ്യാസം, സമാധാനം, സുരക്ഷ, പുരോഗതി എന്നീ അഞ്ചു കാര്യങ്ങളില്‍ നാം യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. നേപ്പാളിന്റെ വികസനം  ഈ മേഖലയുടെ വികസനത്തിന്റെ  തന്നെ സ്രോതസാണ് എന്നു നാം വിശ്വസിക്കുന്നു. എന്താണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം. രാമചരിതമാനസത്തിലെ താഴെ പറയുന്ന ശ്ലോകത്തില്‍ നിന്ന് അത് വളരെ വ്യക്തമാകും.

जेनमित्रदु:खहोहिंदुखारी।
तिन्हहिबिलोकतपातकभारी॥
निजदु:खगिरिसमरजकरिजाना।
मित्रकदु:खरजमेरुसमाना॥

 സുഹൃത്തിന്റെ കഷ്ടപ്പാടില്‍ വേദനിക്കാത്ത ഒരാളെ നോക്കുന്നതു പോലും വലിയ പാപമാണ് എന്നാണ് ഈ വരികളുടെ അര്‍ത്ഥം. അതിനാല്‍ നിങ്ങളുടെ കഷ്ടപ്പാട്             ഒരു വലിയ കൊടുമുടി ആണെങ്കില്‍ പോലും അതിനു വലിയ പ്രാധാന്യം നല്കരുത്. പക്ഷെ നിങ്ങളുടെ സ്‌നേഹിതന്റെ കഷ്ടപ്പാട് ഒരു തരിമ്പോളമെയുള്ളുവെങ്കിലും അതിനെ ഒരു കൊടുമുടിയായി പരിഗണിച്ച് നിങ്ങള്‍ക്കു സാധിക്കുന്ന സഹായം അയാള്‍ക്കു നല്കണം.

സുഹൃത്തുക്കളെ,
എപ്പോഴെങ്കിലും ഏതെങ്കിലും പ്രകൃതി ദുരന്തം ഇന്ത്യയെയോ നേപ്പാളിനെയോ പിടിച്ചുലച്ചാല്‍ ഇരു രാജ്യങ്ങളും അതിനെ നേരിടാന്‍ ഒന്നിച്ചു നില്ക്കും എന്നതിനു ചരിത്രം സാക്ഷിയാണ്. എല്ലാ പ്രതിസന്ധികളിലും നാം പരസ്പരം സഹായിക്കുന്നു. നേപ്പാളിന്റെ വികസനത്തില്‍ പതിറ്റാണ്ടുകളായി ഇന്ത്യ ഒരു സ്ഥിരം പങ്കാളിയാണ്.  ‘അയല്‍പക്കം ആദ്യം’ എന്ന ഇന്ത്യയുടെ നയത്തില്‍ ആദ്യം വരിക നേപ്പാളാണ്. ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുന്നതിനായി അതിവേഗം മുന്നേറുകയാണ്. അതുപോലെ നിങ്ങളുടെ നേപ്പാളും അതിവേഗത്തില്‍ വികസിക്കുകയാണ്. ഈ പങ്കാളിത്തത്തിന് പുതിയ ഊര്‍ജ്ജം പകരാന്‍ എനിക്ക് ഇന്ന് നേപ്പാളില്‍ എത്തുവാന്‍ അവസരം ലഭിച്ചിരിക്കുന്നു.

സഹോദരീ സഹോദരന്മാരെ,
വികസനത്തിന്റെ പ്രഥമവും പ്രധാനവുമായ വ്യവസ്ഥ ജനാധിപത്യമാണ്. നിങ്ങള്‍ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നു എന്നു മനസിലാക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. അടുത്ത നാളില്‍ ഇവിടെ തിരഞ്ഞെടുപ്പ് നടന്നു. ഇവിടുത്തെ ജനങ്ങള്‍ ഒരു പുതിയ ഗവണ്‍െന്റിനെ തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങളുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും സാക്ഷാത്ക്കരിക്കുവാന്‍ നിങ്ങള്‍ ആ ഗവണ്‍മെന്റിന് അധികാരം നല്കിയിരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മൂന്നു തലങ്ങളിലും തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി  നേപ്പാളിലെ ഏഴു പ്രവിശ്യകളിലും ഗവണ്‍മെന്റ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇത് നേപ്പാളിനു മാത്രമല്ല, ഇന്ത്യയ്ക്കും ഈ മേഖലയ്ക്ക് മുഴുവനും അഭിമാനിക്കാന്‍ വക നല്കുന്നു.സാമൂഹിക സാമ്പത്തിക മാറ്റത്തിന്റെ   പുതിയ ഘട്ടത്തിലേയ്ക്ക്  നേപ്പാള്‍ മുന്നേറുകയാണ്. സമഗ്ര വികസനത്തിന്റെയും സദ് ഭരണത്തിന്റെയും അടിസ്ഥാനമാണിത്.

ഈ വര്‍ഷം, കൃത്യമായി പറഞ്ഞാല്‍ പത്തു വര്‍ഷത്തിനു മുമ്പാണ് നേപ്പാളിലെ യുവാക്കള്‍ വെടിയുണ്ടയ്ക്കു പകരം ബാലറ്റ് തിരഞ്ഞെടുത്തത്. സംഘര്‍ഷത്തിന്റെ പാതയില്‍ നിന്നു ശ്രീബുദ്ധന്റെ പാതയിലേയ്ക്ക് അര്‍ത്ഥപൂര്‍ണമായ പരിവര്‍ത്തനം നടത്തിയ നേപ്പാളിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഇന്ത്യയും- നേപ്പാളും തമ്മിലുള്ള പൗരാണിക ബന്ധത്തെ ശക്തിപ്പെടുത്തുന്ന മറ്റൊരു കണ്ണി ജനാധിപത്യ മൂല്യങ്ങളാണ്. സാധാരണക്കാരും അസാധാരണക്കാരുമായ മനുഷ്യര്‍ക്ക് ഒരു തടസവും കൂടാതെ അവരുടെ സ്വപ്‌നങ്ങളെ സാക്ഷാത്ക്കരിക്കാനുള്ള അധികാരം നല്കുന്നത് ജനാധിപത്യമാണ്. ഇന്ത്യ ഈ ശക്തി യാഥാര്‍ത്ഥ്യമാക്കി. ഇന്ന് ഓരോ ഇന്ത്യന്‍ പൗരനും അവന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പ്രതിജ്ഞാബദ്ധനാണ്. ഇപ്പോള്‍ ആ തീപ്പൊരികള്‍ നിങ്ങളുടെ കണ്ണുകളിലും ഞാന്‍ കാണുന്നു. നിങ്ങളുടെ നേപ്പാളിനെ അതേ പാതയിലൂടെ മുന്നോട്ടു കൊണ്ടുപോകുവാന്‍ നിങ്ങളും  ആഗ്രഹിക്കുന്നു. നേപ്പാളിനു വേണ്ടിയുള്ള ആ സ്വ്പനങ്ങള്‍ ഞാന്‍ നിങ്ങളുടെ കണ്ണുകളില്‍ കാണുന്നു.

സുഹൃത്തുക്കളെ, 
അടുത്ത നാളില്‍ നേപ്പാള്‍ പ്രധാനമന്ത്രി ഒലി ജി യെ ന്യൂഡല്‍ഹിയില്‍ സ്വീകരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. നേപ്പാളിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് മനസിലാക്കാനും എനിക്കു സാധിച്ചു.  സമ്പദ് സമൃദ്ധമായ നേപ്പാളും,  സന്തുഷ്ടരായ നേപ്പാള്‍ ജനസമൂഹവുമാണ് ഒലി ജിയുടെ സ്വപ്‌നം. എന്നും സമ്പദ് സമൃദ്ധി നിറഞ്ഞ ഒരു നേപ്പാളിനായിട്ടാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.  നേപ്പാളിനെ കുറിച്ചുള്ള പ്രധാനമന്ത്രി ഒലി ജിയുടെ കാഴ്ച്ചപ്പാട് നിറവേറട്ടെ എന്ന് ഇന്ത്യയിലെ 125 കോടി ജനങ്ങളുടെയും , ഇന്ത്യാ ഗവണ്‍മെന്റിന്റെയും  പേരില്‍ ഞാന്‍ ആശംസിക്കുന്നു. ഇന്ത്യയോടുള്ള എന്റെ സമീപനവും ഇതു തന്നെ.

ഇന്ത്യയില്‍  സബ്കാ സാഥ് സബ്കാ വികാസ് എന്ന തത്വവുമായാണ് ഞങ്ങളുടെ ഗവണ്‍മെന്റു മുന്നേറുന്നത്.  രാജ്യത്തിന്റെ ഒരു ഭാഗം പോലും വികസനത്തിന്റെ സ്പര്‍ശം ഏല്‍ക്കാതിരിക്കരുത് എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതിനായിട്ടാണ് ഞങ്ങള്‍ അധ്വാനിക്കുന്നത്.  അത് കിഴക്കാകട്ടെ പടിഞ്ഞാറാകട്ടെ, തെക്കാകട്ടെ വടക്കാകട്ടെ, എല്ലാ ദിശകളിലൂടെയും വികസനത്തിന്റെ രഥം വളരെ വേഗത്തില്‍ ചലിക്കുകയാണ്. ഇതുവരെ വികസനത്തിന്റെ വെളിച്ചം കടന്നു ചെല്ലാത്ത മേഖലകളിലാണ് ഞങ്ങളുടെ ഗവണ്‍മെന്റ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.  ഈ പശ്ചാത്തലത്തിലാണ് നേപ്പാള്‍ അതിര്‍ത്തിയോടടുത്ത് ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന പുര്‍വാഞ്ചലിന് പ്രത്യേക ശ്രദ്ധ നാം നല്കുന്നു. യുപി മുതല്‍ ബിഹാര്‍ വരെ, വടക്കു കിഴക്കു പശ്ചിമ ബംഗാള്‍ മുതല്‍ ഒഡിഷ വരെ എല്ലാ മേഖലയെയും ഞങ്ങളുടെ  രാജ്യത്തിന്റെ ഓരോ ചെറിയ പ്രദേശങ്ങളെയും മുഖ്യധാരിലേയ്ക്കു കൊണ്ടു വരിക എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. ഈ മേഖലയില്‍ എന്തെല്ലാം ചെയ്യുന്നുവോ, അതെല്ലാം അയല്‍ രാജ്യമെന്ന നിലയില്‍ നേപ്പാളിനും ഗുണപ്രദമാകും.

സഹോദരീ സഹോദരന്മാരെ,
സബ്കാ സാഥ് സബ് കാ വികാസ് (എല്ലാവരോടും കൂടെ എല്ലാവര്‍ക്കും വികസനം) എന്ന കാഴ്ച്ചപ്പാടിനെ കുറിച്ചു പറയുമ്പോള്‍  അത് ഇന്ത്യയ്ക്കു മാത്രമല്ല, ഇന്ത്യയുടെ എല്ലാ അയല്‍ രാജ്യങ്ങള്‍ക്കും ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. സമ്പദ് സമൃദ്ധമായ നേപ്പാള്‍, സന്തുഷ്ടരായ നേപ്പാള്‍ ജനത എന്ന ചര്‍ച്ച നേപ്പാളില്‍ വരുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്കും ആഹ്ലാദമാണ്.  ജനക്പൂരിലെ എന്റെ സഹോദരി സഹോദരന്മാരെ,  ഞങ്ങള്‍ ഇന്ത്യക്കാര്‍ ഒരു വലിയ തീരുമാനം എടുത്തിരിക്കുകയാണ്.  പുതിയ ഒരു ഇന്ത്യയെ നിര്‍മ്മിക്കാനാണ് ആ തീരുമാനം.

അതായത് 2022 ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് 75 വര്‍ഷം പൂര്‍ത്തിയാകും. അപ്പോഴേയ്ക്കും ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പെടുക്കുക എന്ന പ്രതിജ്ഞയാണ് 125 കോടി ഇന്ത്യക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവനും വികസനത്തിന്റെ അവസരങ്ങള്‍ ഒരുപോലെ ലഭിക്കുന്ന പുതിയ ഇന്ത്യയാണ് ഞങ്ങള്‍  നിര്‍മ്മിക്കുന്നത്. ഉച്ചനീചത്വങ്ങള്‍ ഇല്ലാത്ത, വലിയവരും ചെറിയവരും ഇല്ലാത്ത, എല്ലാവരും ഒരു പോലെ ആദരിക്കപ്പെടുന്ന ഒരിന്ത്യ. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്ന, എല്ലാ യുവാക്കള്‍ക്കും വരുമാനം ലഭിക്കുന്ന, എല്ലാ വയോധികര്‍ക്കും ചികാത്സാ സൗകര്യങ്ങള്‍ ലഭിക്കുന്ന ഒരിന്ത്യ. ജീവിതം അനായാസകരമായ, ഭരണസംവിധാനവുമായി  സാധാരണര്‍ കലഹിക്കാത്ത ഒരിന്ത്യ.   അഴിമതി രഹിതവും  കുറ്റകൃത്യ വിമുക്തവുമായ സമൂഹമുള്ള ഒരിന്ത്യ അത്തരത്തിലുള്ള ഒരു പുതിയ ഇന്ത്യയിലേയ്ക്കാണ് ഞങ്ങള്‍ മുന്നറുന്നത്. 
രാജ്യത്തും ഭരണരംഗത്തും ഞങ്ങള്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. നടപടി ക്രമങ്ങള്‍ ലഘൂകരിച്ചു.  ഇന്ന് ഞങ്ങള്‍ സ്വീകരിച്ച നടപടികളെ ലോകം പുകഴ്ത്തുന്നു. രാഷ്ട്രപുനര്‍ നിര്‍മാണവും പൊതുജന പങ്കാളിത്തവും തമ്മിലുള്ള ബന്ധത്തെ ഞങ്ങള്‍ ശാക്തീകരിച്ചു.  നേപ്പാളിലെ സാധാരണക്കാരുടെ ജീവിതം സമ്പദ് സമൃദ്ധമാക്കുന്നതിന് സഹകരിക്കാന്‍ 125 കോടി ഇന്ത്യക്കാര്‍ക്ക് വളരെ സന്തോഷമേയുള്ളു എന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്കാനാണ് ഇന്നു ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. 

സുഹൃത്തുക്കളെ,  നാം പരസ്പരം നമ്മുടെ നാടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മുടെ സാഹോദര്യഭാവം കൂടുതല്‍ ശക്തമാകും. നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് ഉടന്‍ തന്നെ  എനിക്ക് നിങ്ങളെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.  ഞാന്‍ ഇടയ്ക്കിടെ ഇവിടെ വന്നു നിങ്ങളെ സന്ദര്‍ശിക്കുന്നതു പോലെ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ പരസ്പരം കാണണം, അതിര്‍ത്തിയിലൂടെ നിര്‍ബാധം യാത്ര ചെയ്യണം. ഹിമാലയ പര്‍വതം വഴിയാണ് , താഴ് വരയിലെ കൃഷിയിടങ്ങളും പാടങ്ങളും വഴിയാണ്, എണ്ണമറ്റ പാതകളും ദുര്‍ഘട വഴികളും വഴിയാണ്, ഡസന്‍ കണക്കിനു നദികള്‍ വഴിയാണ് നാം പരസ്പരം ബന്ധിതമായിരിക്കുന്നത്. കൂടാതെ തുറന്നിട്ടിരിക്കുന്ന നമ്മുടെ അതിര്‍ത്തി വഴിയും. എന്നാല്‍ ഇക്കാലത്ത് ഇവ മാത്രം പോര. ഈ വിഷയങ്ങള്‍ എല്ലാം മുഖ്യമന്ത്രി സൂചിപ്പിച്ചതുപോലെ ഞാന്‍ സംഗ്രഹിക്കം. നമുക്ക് യാത്ര ചെയ്യാന്‍ ദേശീയ പാതകള്‍ വേണം. നമുക്കു പരസ്പരം ബന്ധപ്പെടാന്‍ വിവര വീഥികള്‍ വേണം. നമുക്ക് ട്രാന്‍സ് വേ വേണം. അതായത് വൈദ്യുതി ലൈനുകള്‍ വേണം. നമുക്കു റെയില്‍ പാതകള്‍ വേണം. നമുക്കു കസ്റ്റംസ് ചെക്കു പോസ്റ്റുകള്‍ വേണം. നമ്മുടെ വ്യോമപാതകള്‍ കൂടുതല്‍ വികസിപ്പിക്കണം. നമുക്ക് കൂടുതല്‍  ഉള്‍നാടന്‍ ജലപാതകള്‍ വേണം. റോഡു മാര്‍ഗ്ഗമായാലും, വായുവിലൂടെയായാലും ബഹിരാകാശത്തിലൂടെയായാലും, ജലത്തിലൂടെയായാലും നമുക്ക് പരസ്പം ബന്ധപ്പെടണം.  പരസ്പര ബന്ധം അതീവ പ്രധാനമാണ്. അതിലൂടെ മാത്രമേ ജനങ്ങളും ജനങ്ങളും തമ്മില്‍ പരസ്പര സമ്പര്‍ക്കം വളരുകയും ശക്തി പ്രാപിക്കുകയുമുള്ളു. അതുകൊണ്ടാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള സമ്പര്‍ക്കത്തിന് നാം പ്രഥമ പരിഗണന നല്കുന്നത്.

ഇന്നു തന്നെ പ്രധാനമന്ത്രി ഒലി ജിയും ഞാനും കൂടി ജനക്പൂരില്‍ നിന്നു അയോധ്യയിലേയ്ക്കുള്ള ഒരു ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മാസം പ്രധാനമന്ത്രി ഒലി ജിയും ഞാനും ചേര്‍ന്ന് പ്രഥമ സമഗ്ര ചെക്കു പോസ്റ്റ് ബിര്‍ഗഞ്ചില്‍ ഉദ്ഘാടനം ചെയ്തു. ഈ ചെക്കു പോസ്റ്റ് പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ അതിര്‍ത്തിയിലൂടെയുള്ള വാണിജ്യവും നീക്കങ്ങളും വളരെ എളുപ്പമാകും.  ജയനഗര്‍ ജനക്പൂര്‍ റെയില്‍വെ ലൈനിന്റെ നിര്‍മ്മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.

സഹോദരീ സഹോദരന്മാരെ,
ഈ ലൈനിന്റെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഈ റെയില്‍ ലൈന്‍ പൂര്‍ത്തിയാകുന്നതോടെ നേപ്പാള്‍ ഇന്ത്യയിലെ വിശാലമായ റെയില്‍ ശൃംഖലയുമായി ബന്ധിതമാകും. ബിഹാറിലെ റക്‌സൂള്‍ വഴി കാഠ്മണ്ഡുവിനെ ഇന്ത്യയുമായി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുന്നു. ഇതു മാത്രമല്ല, നേപ്പാളുമായി ജലപാതകള്‍ വഴി ബന്ധപ്പെടാനും നാം ശ്രമിച്ചു വരുന്നു. ഇന്ത്യന്‍ ജലപാതകളിലൂടെ നേപ്പാള്‍ സമുദ്രവുമായി വൈകാതെ ബന്ധിപ്പിക്കപ്പെടും. ഈ ജലപാതകള്‍ വഴി നേപ്പാളില്‍ നിര്‍മ്മിക്കുന്ന ഉത്പ്പന്നങ്ങള്‍ വളരെ എളുപ്പത്തില്‍ മറ്റു രാജ്യങ്ങളുടെ വിപണികളിലും എത്തും. അത് നേപ്പാളില്‍ പുതിയ തൊഴിലവസരങ്ങളും വ്യവസായങ്ങളും സൃഷ്ടിക്കും. ഇത് നേപ്പാളിന്റെ സാമൂഹിക സാമ്പത്തിക പരിവര്‍ത്തനത്തിന് മാത്രമല്ല,   വാണിജ്യ വ്യവസായ മേഖലയ്ക്കും അതീവ പ്രാധാന്യമുള്ളതാണ്. 

ഇന്നു നേപ്പാളിനും ഇന്ത്യക്കും ഇടയില്‍ വലിയ വാണിജ്യം നടക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കും ഇടില്‍ കച്ചവടത്തിനായി ജനങ്ങള്‍ സഞ്ചരിക്കുന്നു. ബഹുമാന്യനായ മുഖ്യമന്ത്രീ അങ്ങ് ഇതെ കുറിച്ച് സംസാരിച്ചിരുന്നല്ലോ. ഇരു രാജ്യങ്ങളും തമ്മില്‍ കാര്‍ഷിക മേഖലയില്‍ പുതിയ പങ്കാളിത്തം കഴിഞ്ഞ മാസം നാം  പ്രഖ്യാപിച്ചിരുന്നു. ഈ പങ്കാളിത്തത്തില്‍ കാര്‍ഷിക മേഖലയിലെ സഹകരണം കൂടുതല്‍ പ്രോത്സാഹിക്കപ്പെടും. ഇരു രാജ്യങ്ങളിലെയും കൃഷിക്കാരുടെ വരുമാനം എങ്ങിനെ വര്‍ധിപ്പിക്കാം എന്നതിനായിരിക്കും ഇവിടെ ഊന്നല്‍ നല്കുക. കാര്‍ഷിക മേഖലയിലെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ  ഉപയോഗത്തിലെ സഹകരണം വര്‍ധിപ്പിക്കും.

സഹോദരീ സഹോദരന്മാരെ,
ഈ ആധുനിക യുഗത്തില്‍ സാങ്കേതിക വിദ്യ കൂടാതെയുള്ള വികസനം അസാധ്യമാണ്.  ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചു മുന്‍നിര രാജ്യങ്ങളുടെ ഗണത്തിലാണ്. എന്റെ ആദ്യ നേപ്പാള്‍ സന്ദര്‍ശനം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. അന്നു ഞാന്‍ പറയുകയുണ്ടായി, നേപ്പാള്‍ പോലുള്ള അയല്‍ രാജ്യങ്ങള്‍ക്കായി ഇന്ത്യ ഉപഗ്രഹം വിക്ഷേപിക്കും എന്ന്. കഴിഞ്ഞ വര്‍ഷം ഞാന്‍ എന്റെ വാഗ്ദാനം പാലിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യ വിക്ഷേപിച്ച സൗത്ത് ഏഷ്യ സാറ്റലൈറ്റ് ഇപ്പോള്‍ അതിന്റെ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. നേപ്പാളിനും ഇതിന്റെ സേവനം ലഭിക്കുന്നു.

സഹോദരീ സഹോദരന്മാരെ,
ഇന്ത്യയുടെയും നേപ്പാളിന്റെയും വികസനത്തിനായി നാം അഞ്ചു തത്വങ്ങളാണ് പിന്തുടരുന്നത്. ആദ്യത്തേത് പാരമ്പര്യമാണ്. രണ്ടാമത്തേത് വാണിജ്യം. മൂന്ന് വിനോദ സഞ്ചാരം, നാല് സാങ്കേതിക വിദ്യ, അഞ്ച് ഗതാഗതം. അതായത് ഈ അഞ്ചു കാര്യങ്ങളിലൂടെ നാം ഇന്ത്യയെയും നേപ്പാളിനെയും വികസന പാതയില്‍ മുന്നോട്ടു കൊണ്ടുപോകും.

സുഹൃത്തക്കളെ,
സംസ്‌കാരത്തിനുമപ്പുറം ഇന്ത്യയും നേപ്പാളും തമ്മിലുള്ള വാണിജ്യവും നാം തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാന കണ്ണിയാണ്. ഊര്‍ജ്ജ ഉത്പാദന രംഗത്ത് നേപ്പാള്‍ അതിവേഗം വികസിക്കുകയാണ്. ഇന്ന് ഇന്ത്യ നേപ്പാളിന് ഏകദേശം 450 മെഗാവാട്ട് വൈദ്യുതി നല്കുന്നുണ്ട്. ഇതിനായി പുതിയ വിതരണ ലൈനുകള്‍ തന്നെ നാം സ്ഥാപിച്ചിട്ടുണ്ട്. 
സുഹൃത്തുക്കളെ, 2014 ല്‍ നേപ്പാളിന്റെ നിയമസഭയില്‍ ഞാന്‍ ചോദിച്ചു, എന്തുകൊണ്ട് ലോറികളില്‍ എണ്ണ വിതരണം ചെയ്യുന്നു, പൈപ്പ് ലൈന്‍ വഴി നേരിട്ട് അത് വിതരണം ചെയ്തു കൂടെ എന്ന്. നാം മോട്ടിഹരി – അമലേഖ്ഗഞ്ച് എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും. ഇന്ത്യയില്‍ ഞങ്ങളുടെ ഗവണ്‍മെന്റ് സ്വദേശ് ദര്‍ശന്‍ എന്ന ഒരു പരിപാടി നടത്തുന്നുണ്ട്. ഈ പരിപാടിയില്‍ നമ്മള്‍ ചരിത്രസ്ഥലങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുകയാണ്. രാമായണ പ്രദക്ഷിണത്തില്‍ ശ്രീരാമനും സീതയും സഞ്ചരിച്ച എല്ലാ സ്ഥലങ്ങളെയും തമ്മിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിലേയ്ക്ക് നേപ്പാളിനെ കൂടി ബന്ധിപ്പിക്കാന്‍ തുടങ്ങുകയാണ്. രാമാണവുമായി ബന്ധപ്പെട്ട നേപ്പാളിലെ എല്ലാ സ്ഥലങ്ങളെയും ഇന്ത്യയിലെ ശ്രീരാമ – സീതാ തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി സംയോജിപ്പിക്കാന്‍ സാധിക്കും. അപ്പോള്‍ ഭക്തര്‍ക്ക് ചുരുങ്ങിയ ചെലവില്‍ ആകര്‍ഷകമായ ഒരു തീര്‍ത്ഥയാത്ര സാധ്യമാകും. അവര്‍ കൂട്ടമായി നേപ്പാളില്‍ എത്തും, നേപ്പാളിന്റെ വിനോദസഞ്ചാര മേഖല കൂടുതല്‍ വികസിക്കും.

സഹോദരീ സഹോദരന്മാരെ,
എല്ലാ വര്‍ഷവും ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിനു ഭക്തരാണ് വിവിഹ പഞ്ചമി നാളില്‍ ജനക്പൂര്‍ സന്ദര്‍ശിക്കാന്‍ വരുന്നത് . വര്‍ഷത്തിലെ എല്ലാ ദിവസവും ഒരു പ്രദര്‍ക്ഷിണത്തിനായി ഭക്തര്‍ വരുന്നു. ഈ ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടില്ല.  അതിനാല്‍ ജനക്പൂരിയും സമീപ പ്രദേശങ്ങളും വികസിപ്പിക്കാനുള്ള നേപ്പാള്‍ ഗവണ്‍മെന്റിന്റെ പദ്ധതികളുമായി ഇന്ത്യ ഗവണ്‍മെന്റ് സഹകരിക്കും എന്നു പ്രഖ്യാപിക്കാന്‍ എനിക്കു സന്തോഷമുണ്ട്. ഈ ജോലികള്‍ക്കായി ഇന്ത്യ 100 കോടി രൂപയുടെ സഹായം ലഭ്യമാക്കും. ജനക രാജാവിന്റെ കാലം മുതല്‍ ഇതായിരുന്നു പാരമ്പര്യം. എന്തെങ്കിലും നല്കുമ്പോള്‍ അത് അയോധ്യയ്ക്കു മാത്രമായിരുന്നില്ല സമൂഹത്തിനു മുഴുവനായി എന്തെങ്കിലും നല്കുകമായിരുന്നു. ഞാന്‍ ജാനകിമാതാവിനെ കാണാന്‍ വന്നതാണ്. ജനക്പൂരിനുള്ള ഈ സഹായപ്രഖ്യാപനങ്ങള്‍ 125 കോടി ഇന്ത്യക്കാര്‍ക്കു വേണ്ടി ഞാന്‍ ജാനകി മാതാവിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു.
അതുപോലെ രണ്ടു പരിപാടികള്‍ കൂടിയുണ്ട്. ബുദ്ധ പ്രദക്ഷിണവും, ജൈന പ്രദക്ഷിണവും. ഈ പദ്ധതികളുടെ കീഴില്‍ ശ്രീബുദ്ധനും മഹാവീര ജൈനനുമായി ബന്ധമുള്ള ഇന്ത്യയിലെ എല്ലാം സ്ഥലങ്ങളെയും പരസ്പരം യോജിപ്പിക്കും. ബുദ്ധനും ജൈന വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങള്‍ നേപ്പാളിലും ഉണ്ട്.  ഇരു രാജ്യങ്ങളും ചേര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി പരസ്പര ബന്ധം വികസിപ്പിക്കുന്നത് നല്ല കാര്യമായിരിക്കും. നേപ്പാളിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഇതുവഴി കൈവരും.

സഹോദരീ സഹോദരന്മാരെ,
ഇന്ത്യയുടെയും നേപ്പാളിന്റെയും ഭാഷയിലും ഭക്ഷണത്തിലും നിരവധി സാധര്‍മ്യങ്ങളുണ്ട്. മൈഥിലി ഭാഷ സംസാരിക്കുന്ന ഇന്ത്യക്കാരുടെയും നോപ്പാള്‍കാരുടെയും സംഖ്യ ഏതാണ്ട് തുല്യമാണ്. മൈഥിലി കലയും സംസ്‌കാരവും ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇരു രാജ്യങ്ങളും കൂട്ടായി പരിശ്രമിച്ചാല്‍ മൈഥിലി ഭാഷയുടെ വികാസം  എളുപ്പത്തില്‍ സാധ്യമാകും. മൈഥിലി സിനിമാ നിര്‍മ്മാതാക്കള്‍ ഖത്തറിലും ദുബായിലും സിനിമ റിലീസ് ചെയ്യാന്‍ പോകുന്നു എന്ന് എനിക്ക് അറിയാന്‍ സാധിച്ചു. ഇപ്പോള്‍ ഇന്ത്യയിലും നേപ്പാളിലും മാത്രമെ ഈ സിനിമ ഉള്ളൂ. സ്വാഗതാര്‍ഹമായ ഈ നീക്കം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇവിടെ ധാരാളം ആളുകള്‍ മൈഥിലി സംസാരിക്കുന്നതു പോലെ ഇന്ത്യയില്‍ നിരവധി പേര്‍ നേപ്പാളിയും സംസാരിക്കുന്നുണ്ട്. നേപ്പാളി ഭാഷയും സാഹിത്യവും പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നു. ഇന്ത്യന്‍ ഭാഷയായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ഭാഷയാണ് നേപ്പാളിയും. 

സഹോദരീ സഹോദരന്മാരെ,
നമ്മുടെ പങ്കാളിത്തം ഇനിയും വികസിക്കേണ്ട ഒരു മേഖല കൂടിയുണ്ട്. ഇന്ത്യക്കാര്‍ ബൃഹത്തായ ഒരു ശുചീകരണ യജ്ഞം ആരംഭിച്ചിരിക്കുകയാണ്. നിങ്ങള്‍ ബിഹാറിലും അയല്‍ സംസ്ഥാനങ്ങളിലും ബന്ധുക്കളെ സന്ദര്‍ശിക്കുമ്പോള്‍ ഇതു കാണുകയും ഇതെക്കുറിച്ച് അറിയുകയും ചെയ്തിട്ടുണ്ടാവും. മൂന്നു നാലു വര്‍ഷം കൊണ്ട്, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ 80 ശതമാനവും വെളിയിട വിസര്‍ജ്യവിമുക്തമായിരിക്കുന്നു. ഇന്ത്യയിലെ ഓരോ സ്‌കൂളിലും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശുചിമുറികള്‍ ഇന്ന് ഉണ്ട്. ശുചിത്വ ഇന്ത്യ, ഗംഗാ ശുചീകരണം പോലുള്ള പ്രചാരണ പരിപാടികള്‍ ഇവിടെ ജനക്പൂരിയിലെയും സമീപത്തെയും ചരിത്ര – മത കേന്ദ്രങ്ങളില്‍ വിജയകരമായി നിങ്ങളും പ്രാവര്‍ത്തികമാക്കിയിരിക്കുന്നു എന്നു കാണുന്നതില്‍ എനിക്കു സന്തോഷമുണ്ട്. മേയറെ ഞാന്‍ പ്രത്യേകം അഭിന്ദിക്കുന്നു.  പൗരാണിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളില്‍  നേപ്പാളിലെ യുവാക്കളും പങ്കാളികളാകുന്നു എന്നത് ആഹ്ലാദത്തിനു വക നല്കുന്നു. ജനക്പൂര്‍ ശുചീകരണ പ്രചാരണത്തിനു നേതൃത്വം നല്കിയി ഈ പ്രദേശത്തെ  നഗരപിതാവിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും ഇവിടുത്തെ യുവാക്കളെയും നിയമ സഭാംഗത്തെയും പാര്‍ലമെന്റ് അംഗത്തെയും ഞാന്‍ പ്രത്യേകമായി അഭിനന്ദിക്കുന്നു.
സഹോദരീ സഹോദരന്മാരെ, ഇന്നു ഞാന്‍ ജാനകി മാതാവിനെ ദര്‍ശിച്ചു. മുക്തിനാഥ് ധാമിന്റെയും അനുഗ്രഹം ലഭിക്കാന്‍ അവസരം ലഭിച്ചു. നാളെ പശുപതിനാഥനെ നാളെ ദര്‍ശിക്കും. നേപ്പാളിലെ ജനങ്ങളുടെയും ദൈവത്തിന്റെയും അനുഗ്രഹങ്ങള്‍ വഴി ഏതെല്ലാം കരാറുകള്‍ ഒപ്പു വയ്ക്കുന്നുവോ അവയെല്ലാം നേപ്പാളിന്റെ അഭിവൃദ്ധി ഇന്ത്യയുടെ സന്തുഷ്ഠി എന്ന സ്വ്പനം യാഥാര്‍ത്ഥ്യമാകാന്‍ സഹായകരമാകും എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഒരിക്കല്‍ കൂടി നേപ്പാളിന്റെ ബഹുമാന്യനായി പ്രധാനമന്ത്രി ഒലി ജിയോട് ഞാന്‍ എന്റെ ആത്മാര്‍ത്ഥമായ കൃതജ്ഞത അറിയക്കുന്നു. ഒപ്പം നേപ്പാളിലെ സംസ്ഥാന – നഗര  ഭരണകൂടങ്ങള്‍ക്കും ഇവിടുത്തെ ജനങ്ങള്‍ക്കും എല്ലാവര്‍ക്കും എന്റെ നന്ദി.
ജയ് സിയാരാം, ജയ് സിയാരാം