Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡല്‍ഹിയില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഈ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. വിവിധ വകുപ്പുകളുടെ യോജിച്ച ശ്രമത്തിന്റെ ഫലമായി നിശ്ചിത സമയത്തിനും മുമ്പാണ് ഇത് പൂര്‍ത്തിയായിരിക്കുന്നത്. ഈ കെട്ടിട നിര്‍മാണത്തില്‍ പങ്കാളികളായ വിവിധ വകുപ്പുകളിലെ ജീവിനക്കാരെ ഞാന്‍ അഭിനന്ദിക്കുന്നു. പരിസ്ഥിതി സൗഹൃദപരമായ നിര്‍മാണത്തിനുള്ള ‘ഗൃഹ-4’ റേറ്റിംഗ് ഇതിനു ലഭിച്ചതായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. പരിസ്ഥിതി സംരക്ഷിക്കാന്‍ മാത്രമല്ല, വൈദ്യുതി ലാഭിക്കാനും ഈ കെട്ടിടം സഹായിക്കും. കൂടുതല്‍ മികച്ച ഏകോപനത്തിലൂടെയും സംയോജനത്തിലൂടെയും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഈ പുതിയ ആസ്ഥാന മന്ദിരം കമ്മീഷനെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കമ്മീഷനു ലഭിക്കുന്ന കേസുകളുടെ ഹിയറിംഗ് വേഗത്തിലാക്കാനും ഇതുവഴി കഴിയും. ഈ കേസുകളിലെ വേഗത എന്നു പറഞ്ഞാല്‍ പൊതുജനം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലെ വേഗത എന്നാണ് അര്‍ത്ഥം.

സുഹൃത്തുക്കളേ,

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്യാനുള്ള അവസരവും ഇന്നെനിക്കു കിട്ടി. പൗരന്മാര്‍ക്ക് ഒരു ഹരജിയോ പരാതിയോ അനായാസം സമര്‍പ്പിക്കാന്‍ ഇതുവഴി കഴിയും. ഇതിനു പുറമേ, വിവരാവകാശ കമ്മീഷന്‍ നല്‍കുന്ന വിവരങ്ങള്‍ എത്രയും പെട്ടെന്ന് അവരില്‍ എത്തുകയും ചെയ്യും.

പൗരന്മാരുടെ സേവനത്തിനു വേണ്ടി നിരവധി നടപടികള്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സ്വീകരിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു. ജനങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും സിഐസി ആധുനിക വിദ്യകള്‍ ഉപയോഗിക്കുന്നു.

കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ഏറ്റവുമധികം കേസുകള്‍ തീര്‍പ്പാക്കിയത് കഴിഞ്ഞ വര്‍ഷമാണ് എന്നത് യഥാര്‍ത്ഥത്തില്‍ സംതൃപ്തി നല്‍കുന്ന കാര്യമാണ്. പരാതികളും ജനങ്ങള്‍ക്കു നല്‍കേണ്ടുന്ന സേവനങ്ങളും മനസ്സില്‍ സൂക്ഷിച്ച്, തങ്ങളുടെ സംവിധാനം മെച്ചപ്പെടുത്താന്‍ കമ്മീഷന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളേ,

സുതാര്യതയും ഉത്തരവാദിത്തവും ജനാധിപത്യപരവും പങ്കാളിത്തപരവുമായ ഭരണനിര്‍വഹണത്തിന് അത്യന്താപേക്ഷിതമാണ്. വിശ്വാസത്തില്‍ അധിഷ്ഠിതമായ ഭരണനിര്‍വഹണത്തിന് ഒരു വഴികാട്ടിയായി അത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ഗവണ്‍മെന്റില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ വിഭവങ്ങളുടെ പരിപൂര്‍ണ വിനിയോഗം സാധ്യമാക്കുന്നതിനും ഇത്തരം സ്ഥാപനങ്ങള്‍ സുപ്രധാനമാണ്. അതുകൊണ്ട് രാജ്യത്തെ പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സംബന്ധിച്ച് ഉള്ളില്‍ത്തട്ടി തീരുമാനങ്ങളെടുക്കാന്‍ സാധിക്കും.

സുഹൃത്തുക്കളേ,

ശാക്തീകരിക്കപ്പെട്ട പൗരന്‍ രാജ്യത്തിന്റെ കരുത്തുറ്റ തൂണ്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് ഇന്ത്യയിലെ ജനങ്ങളെ വ്യത്യസ്ഥ അര്‍ത്ഥങ്ങളില്‍ ശാക്തീകരിക്കുകയും അവര്‍ക്ക് വിവരങ്ങള്‍ നല്‍കുകയും ചെയ്തത് എങ്ങനെയാണെന്ന് നിങ്ങള്‍ക്ക് കാണാം. വിവരം എന്നത് ഒരു വഴിയിലേക്കു മാത്രമുള്ളതായി കൈകാര്യം ചെയ്ത നിരവധി സംഭവങ്ങള്‍ ചരിത്രത്തില്‍ നമുക്കു കണ്ടെത്താന്‍ സാധിക്കും. അവയ്ക്ക് ഗുതരമായ പ്രത്യാഘാതങ്ങളുണ്ടായി. ഏകപക്ഷീയമായ സമീപനത്തിനു പകരം ഞങ്ങളുടെ ഗവണ്‍മെന്റ് ആധുനിക വിവര പാതയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇരുദിശകളിലേക്കും ദ്രുതഗതിയില്‍ വിവരങ്ങളെത്തുന്നതിനു സംവിധാനങ്ങളുള്ള പാതയാണിത്.

സുഹൃത്തുക്കളേ,

ആധുനിക വിവരപാതയ്ക്ക് യോജിച്ചു പ്രവര്‍ത്തിക്കുന്ന അഞ്ച് തൂണുകളാണുള്ളത്. ചോദിക്കുക, ശ്രവിക്കുക, ആശയവിനിമയം നടത്തുക, പ്രവര്‍ത്തിക്കുക, അറിയിക്കുക എന്നിവയാണ് ആ അഞ്ച് തൂണുകള്‍. സദ്ഭരണത്തിനു വേണ്ടി ഗവണ്‍മെന്റിന്റെ നയങ്ങളെയും പദ്ധതികളെയുംകുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുക എന്നതാണ് ഒന്നാമത്തെ തൂണ്‍ -‘ചോദിക്കുക’ എന്നതിന് അര്‍ത്ഥം. ജനങ്ങളില്‍ നിന്നുള്ള എല്ലാത്തരം ചോദ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു. പൗരന്മാരുമായി ഇടപഴകുന്ന ലോകത്തിലെ ഏറ്റവും വലിയ വേദിയായ മൈഗവ് (mygov) മുഖേന ജനങ്ങള്‍ക്ക് ഗവണ്‍മെന്റുമായി ബന്ധപ്പെടാം.

ശ്രീജന്‍ (യോജിച്ച പ്രവര്‍ത്തനത്തിലൂടെയുള്ള സ്റ്റേഷന്‍ നവീകരണ സംരഭം) ഒടുവിലത്തെ ഉദാഹരണമായി ഞാന്‍ നല്‍കുന്നു. റെയില്‍വേയുടെ ഈ താല്‍പര്യജനകമായ സംരംഭത്തില്‍ ജനങ്ങള്‍ ഗവണ്‍മെന്റിനു നിരവധി ചോദ്യങ്ങളിലൂടെ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു.

സഹോദരീ സഹോദരന്മാരേ,

വിവരപാതയുടെ രണ്ടാമത്തെ തൂണ്‍ ‘ശ്രവിക്കുക’ എന്നതാണ്.
ജനങ്ങളെ ശ്രവിക്കുന്ന ഒരു ഗവണ്‍മെന്റ് ഇന്ന് രാജ്യത്തുണ്ട്. ജനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് ഗവണ്‍മെന്റ് ഗൗരവതരമായ ശ്രദ്ധ നല്‍കുന്നു. ജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് നയങ്ങള്‍ രൂപീകരിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ചോദ്യങ്ങളുടെയും നിര്‍ദേശങ്ങളുടെയും കാര്യത്തില്‍ വിവരപാതയുടെ മുന്നാമത്തെ തൂണായ ആശയവിനിമയം അതിപ്രധാനമാണ്. ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ഇടയില്‍ സംവാദം ഒരു വൈകാരിക ബന്ധമുണ്ടാക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ജനങ്ങളുമായുള്ള ആശയവിനിമയം വര്‍ധിപ്പിക്കുന്നതിന് നിശ്ചിത ഇടവേളകളില്‍ വിവരശേഖരണവും നടത്തുന്നു. എല്ലാ വര്‍ഷവും മേയില്‍ ‘എന്റെ ഗവണ്‍മെന്റിനെ വിലയിരുത്തൂ’ സംരംഭം സംഘടിപ്പിക്കുന്നു. സമാനമായി, വിവര പാതയുടെ തൂണികളില്‍ നാലാമത്തേതും പ്രധാനപ്പെട്ടതുമാണ് ‘പ്രവര്‍ത്തിക്കുക’ എന്നത്. ചോദിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ആശയവിനിമയം നടത്തുകയും ചെയ്തശേഷം പ്രവര്‍ത്തനത്തിന്റെ അഭാവത്തില്‍ കഠിനാധ്വാനമെല്ലാം വിലയില്ലാത്തതായി മാറും.

ആയതിനാല്‍ നിര്‍ദേശങ്ങളുടെയും ചോദ്യങ്ങളുടെയും അടിസ്ഥാനത്തില്‍ നാം കര്‍മനിരതമായാണ് നീങ്ങുന്നത്. ജി എസ് ടിയുടെ കാര്യത്തില്‍പ്പോലും ജനങ്ങളുടെ പരാതികള്‍ കണക്കിലെടുത്ത് ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. ദേശീയ ആന്റി പ്രോഫിറ്റീറിംഗ് അതോറിറ്റിയുടെ രൂപീകരണം ഉപഭോക്താക്കളുടെ ഗുണത്തിനു വേണ്ടി സംഭാഷണങ്ങളുടെ ഫലമായി നടപ്പാക്കിയ അങ്ങേയറ്റത്തെ കാര്യമാണ്. ഇതിനു പുറമേ, മന്ത്രിമാരും മന്ത്രാലയങ്ങളും ട്വീറ്റുകളിലെ അഭിപ്രായങ്ങള്‍ പരിഗണിച്ച് തീര്‍പ്പാക്കുന്ന നിരവധി പരാതികളേക്കുറിച്ചും നിങ്ങള്‍ അറിയണം. ഇന്ന് ഒരൊറ്റ ട്വീറ്റിലൂടെ ജനങ്ങളുടെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

സുഹൃത്തുക്കളേ,

‘അറിയിക്കുക’ എന്നതാണ് വിവരപാതയുടെ അഞ്ചാമത്തെ തൂണ്‍.

സ്വന്തം പ്രവര്‍ത്തനങ്ങളേക്കുറിച്ച് കൃത്യമായ വിവരം ജനങ്ങള്‍ക്ക് നല്‍കുക എന്നത് ഗവണ്‍മെന്റിന്റെ ചുമതലയാണ്. കൃത്യസമയത്ത് ഓണ്‍ലൈനില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് പുതിയ ഒരു സംവിധാനം വികസിപ്പിച്ചത് അതുകൊണ്ടാണ്. ഇതാദ്യമായി വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളുടെ തല്‍സ്ഥിതിയേക്കുറിച്ച് വൈബ്‌സൈറ്റ് മുഖേന ഈ ഗവണ്‍മെന്റ് അറിയിച്ചു തുടങ്ങി. ഉദാഹരണത്തിന്, ശുചിത്വഭാരത ദൗത്യത്തിനു കീഴില്‍ നിര്‍മിച്ച കക്കൂസുകളുടെ എണ്ണം, സൗഭാഗ്യ പദ്ധതിയുടെ പുരോഗതി, ഉജ്വല പദ്ധതിക്കു കീഴില്‍ വിതരണം ചെയ്ത എല്‍ഇഡി ബള്‍ബുകളുടെ എണ്ണം, മുദ്ര യോജന പദ്ധതിക്കു കീഴില്‍ അനുവദിച്ച വായ്പകള്‍ എന്നിവയുടെയും മറ്റു നിരവധി പ്രധാന വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്.

സഹോദരീ സഹോദരന്മാരേ,

ഒരേ ചോദ്യങ്ങളോ സമാന ചോദ്യങ്ങളോ ആണ് വിവിധ ആളുകള്‍ ചോദിക്കുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ആയതിനാല്‍ വ്യത്യസ്ഥ ആളുകള്‍ക്ക് മറുപടി നല്‍കുന്നതിന് സമയവും ചെലവും കൂടുതല്‍ വേണ്ടിവരും. അതുകൊണ്ട് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ വെബ് പോര്‍ട്ടലുകളില്‍ പൊതുവായ ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവണ്‍മെന്റ് ഉള്‍പ്പെടുത്തുന്നു.

വിവരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പ്രക്രിയയും ആസൂത്രണവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കും ജനങ്ങള്‍ക്ക് പ്രാപ്യമായിരിക്കും എന്നതാണ് ഈ പ്രവര്‍ത്തിയുടെ നേട്ടങ്ങളിലൊന്ന്. അതിലുമധികമായി, എല്ലാ മന്ത്രാലയങ്ങളും ജനങ്ങള്‍ക്ക് എസ്എംഎസ്സുകള്‍ വഴി അത്യാവശ്യ വിവരങ്ങള്‍ അറിയിക്കുന്നു.

സുഹൃത്തുക്കളേ, ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സമൂഹത്തിലേക്ക് ഇന്ത്യ ഇന്ന് അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണ്. വിവരസാങ്കേതിക വിദ്യ പ്രക്രിയകള്‍ ലളിതമാക്കുക മാത്രമല്ല സേവനങ്ങളുടെ സുതാര്യതയും ഗുണമേന്മയും ഉറപ്പുവരുത്തുകയും ചെയ്യുന്നു. പൗരന്മാര്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ കൂടുതല്‍ വികസിപ്പിക്കണം.

ജന്‍ ധന്‍ അക്കൗണ്ടുകളുടെയും ആധാറിന്റെയും മൊബൈലിന്റെയും സഹായത്തോടെ, അതായത് ജാം ത്രയത്തോടെ ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ശരിയായ കൈകളില്‍ എത്തുന്നുവെന്ന് ഗവണ്‍മെന്റ് ഉറപ്പു വരുത്തുന്നു. ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് കൈമാറുന്നതോടെ 57000 കോടി രൂപയിലധികം അനര്‍ഹരുടെ കൈകളിലെത്തുന്നത് ഒഴിവാക്കാന്‍ സാധിച്ചു.

എംജിഎന്‍ആര്‍ഇജിഎയുടെയും പ്രധാനമന്ത്രി ആവാസ് യോജനയുടെയും കീഴിലെ മുഴുവന്‍ പ്രവൃത്തികളും ജിയോ ടാഗിംഗ് ചെയ്യപ്പെട്ടവയും ഉപഗ്രഹ ചിത്രങ്ങളിലൂടെ നിരീക്ഷിക്കുപ്പെടുന്നതുമാണ്. നിരവധി ദശാബ്ദങ്ങളായി സ്തംഭിച്ചുകിടന്ന ജലസേചന പദ്ധതികള്‍ ഇപ്പോള്‍ ഡ്രോണുകളുടെ സഹായത്തോടെ നീരീക്ഷപ്പെടുന്നു. കഴിഞ്ഞയാഴ്ച നടന്ന പ്രഗതി മീറ്റിംഗിനെക്കുറിച്ച് പരാമര്‍ശിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. കേദാര്‍ഘാട്ടിയുടെ പുനസ്സംഘടനാ പ്രക്രിയ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഡ്രോണുകളുടെ സഹായത്തോടെ കഴിഞ്ഞയാഴ്ച വിലയിരുത്തി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഇതാദ്യമായേക്കും. കേദാര്‍ഘാട്ടിയില്‍ നിര്‍മിച്ച പുതിയ പാതകളും ചുമരുകളും ബാബാ ഭോലെ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും ഡ്രോണ്‍ ക്യാമറ നമുക്ക് നേരിട്ടു കാണിച്ചുതരും.

സുഹൃത്തുക്കളേ,

രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നതിനുള്ള ഒരു വഴി കൂടിയായാണ് പ്രഗതി മാറിയത്. ഈ അവകാശങ്ങള്‍ നിയമത്തില്‍ ഉണ്ടാകണമെന്നില്ലെങ്കിലും ജനങ്ങള്‍ക്ക് ആ അവകാശങ്ങളുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഗവണ്‍മെന്റിന്റെ എല്ലാ പരിപാടികളും പദ്ധതികളും സമയത്തു പൂര്‍ത്തീകരിച്ചു കാണുക എന്നത് ജനങ്ങളുടെ അവകാശമാണ്.

ദശാബ്ദങ്ങളായി സ്തംഭിച്ചുകിടക്കുന്ന നിരവധി പദ്ധതികളുണ്ട്. അവയെല്ലാം പൂര്‍ത്തീകരിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഗവണ്‍മെന്റ് ഏറ്റെടുത്തു. ഏകദേശം 9.5 ലക്ഷം കോടി രൂപയുടെ ആസൂത്രണ രേഖ പ്രഗതി യോഗത്തില്‍ അവലോകനം ചെയ്തു. ഈ കുതിപ്പിനൊപ്പം സുതാര്യത വര്‍ധിക്കുകയും നമ്മുടെ പ്രവര്‍ത്തി സംസ്‌കാരത്തില്‍ വലിയൊരു ഫലപ്രാപ്തി കൈവരികയും ചെയ്തു.

വ്യവസ്ഥിതി താഴേത്തട്ടില്‍ മെച്ചപ്പെടുകയും സുതാര്യത ഉണ്ടാവുകയും ചെയ്താല്‍ പദ്ധതികള്‍ സമയത്ത് പൂര്‍ത്തിയാക്കുകയും അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ വേഗതയും മറ്റും ഉള്‍പ്പെടെ ഈ കാര്യങ്ങളെല്ലാം സാധ്യമാണ്.

കെട്ടിടങ്ങളുടെ ഉദാഹരണം നമുക്കെടുക്കാം. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ രൂപീകരിച്ചത് ഏകദേശം 12 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഇപ്പോഴും കമ്മീഷന്റെ കാര്യാലയും പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്.

2014ല്‍ എന്‍ഡിഎ ഗവണ്‍മെന്റ് വന്ന ശേഷം നടപടിക്രമങ്ങളെല്ലാം വേഗത്തിലാക്കുകയും ഈ കെട്ടിടത്തിനു വേണ്ടി 60 കോടി രൂപ അനുവദിച്ച് പ്രവര്‍ത്തനം വേഗത്തില്‍ തുടങ്ങുകയും ചെയ്തു.

ഈ മാസം അവസാനം പൂര്‍ത്തിയാക്കേണ്ടിയിരുന്ന ജോലികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ത്തന്നെ പൂര്‍ത്തിയാക്കി എന്നതാണ് അതിലും പ്രധാനം.
ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ അന്തര്‍ദേശീയ കേന്ദ്രം ഉദ്ഘാടനം ചെയ്യാനുള്ള അവസരം കഴിഞ്ഞ വര്‍ഷം ലഭിച്ചത് ഞാനോര്‍ക്കുകയാണ്. ആ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനമെടുത്തത് 1992ല്‍ ആണ്. 23 വര്‍ഷക്കാലം ഒന്നും സംഭവിച്ചില്ല. അതിനു ശേഷം ഈ ഗവണ്‍മെന്റാണ് ശിലാസ്ഥാപനം നടത്തിയതും കെട്ടിടം ഉദ്ഘാടനം ചെയ്തതും. ഭരണതലത്തിലെ ഈ മാറ്റം പാര്‍ലമെന്റ് മുതല്‍ റോഡുകള്‍ വരെയും പ്രധാനമന്ത്രിയുടെ ഓഫീസ് മുതല്‍ പഞ്ചായത്ത് ഭവന്‍ വരെയും കാണാനാകും.

വാണിജ്യ മന്ത്രാലയത്തിലെ ഒരു വകുപ്പ് സമീപകാലത്ത് അടച്ചുപൂട്ടിയതിനേക്കുറിച്ച് നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വിതരണവും നീക്കം ചെയ്യലും സംബന്ധിച്ച ഡയറക്ടറേറ്റ് ജനറലാണ് അത്. അവിടെ ഉണ്ടായിരുന്ന 1100 തൊഴിലാളികളെ വിവിധ വകുപ്പുകളിലേക്ക് ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. അടച്ചുപൂട്ടലിന്റെ കാരണം നിങ്ങള്‍ക്ക് അറിയാമായിരിക്കും.

സുഹൃത്തുക്കളേ,

പുതിയ സംവിധാനങ്ങള്‍ പഴയവയെ പുനസ്ഥാപിക്കുന്നു. പൊതുസംഭരണത്തിനുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഗവണ്‍മെന്റ് ഇ- വിപണിയുടെ സൃഷ്ടി ഇതേവിധമുള്ള ഉദാഹരണമാണ്. ഗവണ്‍മെന്റ് സംഭരണത്തിലെ അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യുന്നതിലും പ്രക്രിയ സുതാര്യമാക്കുന്നതിലും ജെം പോര്‍ട്ടലിന് സുപ്രധാന പങ്കുണ്ട്.

രാജ്യത്തെ ചെറിയ സംരംഭകര്‍ക്കും വിദൂര വനങ്ങളില്‍ താമസിക്കുന്ന ആദിവാസികള്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഗവണ്‍മെന്റ് ജെം പോര്‍ട്ടല്‍ വഴി വിറ്റഴിക്കാന്‍ കഴിയുന്നു.

ഇതിനുപുറമേ, വിവിധ തലങ്ങളില്‍ നടപടിക്രമങ്ങള്‍ ലളിതമാക്കിക്കൊണ്ട് സംവിധാനങ്ങള്‍ സുതാര്യമാക്കുന്നതിനും ഗവണ്‍മെന്റ് ശ്രമിക്കുന്നു.

ഗ്രൂപ്പ് സി, ഡി ജോലികള്‍ക്ക് അഭിമുഖം ഒഴിവാക്കി. തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട രജിസ്റ്ററുകളുടെ എണ്ണം 56ല്‍ നിന്ന് അഞ്ചായി കുറച്ചു. ശ്രം സുവിധാ പോര്‍ട്ടല്‍ വഴി എല്ലാ ഫോമുകളും ഇപ്പോള്‍ ഓണ്‍ലൈനായി പൂരിപ്പിക്കാം.

ഗവണ്‍മെന്റും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട എല്ലാ ജാലകങ്ങളുടെയും സംവിധാനം ഡിജിറ്റല്‍വല്‍കരിക്കുന്നതിന് മാനുഷിക ഇടപെടലുകള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

കൃത്രിമ ബുദ്ധിയിലൂടെയും വിവര ഖനനത്തിലൂടെയും പൗരന്മാര്‍ക്ക് വിശ്വസനീയവും അര്‍ത്ഥപൂര്‍ണവുമായ വിവരങ്ങള്‍ നല്‍കുന്നു.

സുഹൃത്തുക്കളേ,

നിരവധി ദശാബ്ദങ്ങളായി നിലനിന്നിരുന്ന കാലാഹരണപ്പെട്ട 1400 നിയമങ്ങള്‍ ഞങ്ങളുടെ ഗവണ്‍മെന്റ് നീക്കം ചെയ്തു. പത്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന് കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷമായി ഗവണ്‍മെന്റ് ഒരു സുതാര്യ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത് നിങ്ങള്‍ക്കു കാണാം. രാജ്യത്തെ വിദൂര ദേശങ്ങളില്‍ തങ്ങളുടെ ജീവിതം ചെലവിടുകയും സമൂഹത്തിന്റെ ക്ഷേമത്തിന് നിരവധി സംഭാവനകള്‍ നല്‍കുകയും ചെയ്തവര്‍ക്ക് മുന്നിലേക്കെത്താന്‍ ഈ സുതാര്യ സംവിധാനത്തിലൂടെ അവസരം ലഭിച്ചു.

സുഹൃത്തുക്കളേ,

ഗവണ്‍മെന്റും പൊതുജനങ്ങളും തമ്മിലുള്ള അകലം ഇടുങ്ങിയതാകുമ്പോള്‍ ആശയവിനിമയത്തിനു പുതിയതും ഫലപ്രദവുമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. തീരുമാനമെടുക്കല്‍ പ്രക്രിയയിലെ ഒഴിവാക്കാനാകാത്ത ഭാഗമായി ജനങ്ങള്‍ സ്വന്തം നിലയില്‍ കണക്കാക്കുകയും രാഷ്ട്രനിര്‍മാണത്തിനുള്ള ദൗത്യത്തിനു മുന്നോട്ടു വരികയും ചെയ്യും.

തങ്ങളുടെ പാചാക വാചക സബ്‌സിഡി വേണ്ടെന്നുവയ്ക്കുന്നതിന് ചെറിയൊരു അപേക്ഷയിലൂടെ സാധിച്ചത് എങ്ങനെയാണെന്ന് ജനങ്ങള്‍ വ്യക്തിപരമായി കണ്ടതാണ്. പൊതുജനങ്ങള്‍ക്കും ഗവണ്‍മെന്റിനും ഇടയിലുള്ള വൈകാരിക ആശയവിനിമയത്തിന് മഹത്തായ ഉദാഹരണമാണ് ‘വേണ്ടെന്നുവയ്ക്കല്‍’ പ്രചാരണ പരിപാടി.

സമാനമായി, ശുചിത്വഭാരത ദൗത്യത്തിനു കീഴില്‍ മുമ്പൊരിക്കലുമില്ലാത്ത വിധം ശുചിമുറികള്‍ നിര്‍മിക്കുകയും അവ ഉപയോഗിക്കുകയും ചെയ്യുന്നതിനേക്കുറിച്ച് രാജ്യമെമ്പാടും അവബോധം പടര്‍ന്നു. ജനങ്ങള്‍ സ്വന്തം നിലയില്‍ പ്രായത്തിന്റെയും വര്‍ഗത്തിന്റെയും ജാതിയുടെയും തടസങ്ങള്‍ നീക്കി തങ്ങളുടെ ഹൃദയത്തിന്റെ ഉള്ളുകൊണ്ട് ശുചിത്വഭാരത ദൗത്യത്തിനൊപ്പം സഹകരിച്ചു. ബലപ്രയോഗത്തിലൂടെയല്ല ജനങ്ങളില്‍ അവബോധമുണ്ടാക്കിക്കൊണ്ടാണ് ഇതു സാധിച്ചത്. പെണ്‍കുട്ടിയുടെ ജനനം ഒരു കുറ്റകൃത്യമായി കാണുന്നതിനെതിരേ ബോധവത്കരണ പരിപാടികളിലൂടെ ഗുണപരമായ അവബോധം സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചു.

‘പെണ്‍കുട്ടിയെ രക്ഷിക്കൂ, പെണ്‍കുട്ടിയെ പഠിപ്പിക്കൂ’ എന്ന പദ്ധതി കഴിഞ്ഞ ദിവസം മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി. ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ഗവണ്‍മെന്റ് പെണ്‍മക്കളുമായി നേരിട്ടുള്ള ഒരു ആശയവിനിമയം സംഘടിപ്പിക്കുകയാണ്.

സുഹൃത്തുക്കളേ,

വ്യവസ്ഥിതിയില്‍ സുതാര്യത മെച്ചപ്പെടുമ്പോള്‍ വിവരങ്ങളുടെ ഒഴുക്ക് സുഗമമാവുകയും ജനങ്ങള്‍ക്ക് ഗവണ്‍മെന്റിലുള്ള വിശ്വാസം വര്‍ധിക്കുകയും ചെയ്യും. വ്യവസ്ഥിതിയില്‍ മാറ്റങ്ങളുണ്ടാക്കിക്കൊണ്ട് ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കാനാണ് കഴിഞ്ഞ മൂന്ന്, മൂന്നര വര്‍ഷമായി നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.
വിവരങ്ങളുടെ ഈ ഒഴുക്കില്‍ നിശ്ചയമായും കേന്ദ്ര വിവരാവകാശ കമ്മീഷന് ഒരു സുപ്രധാന പങ്ക് വഹിക്കാനുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന് ഈ വേദിയില്‍ മറ്റൊരു വിഷയം എനിക്ക് ചര്‍ച്ച ചെയ്യാനുണ്ട്. ‘ശരിയായി പ്രവര്‍ത്തിക്കൂ’ എന്ന തത്വം വിവരാവകാശ നിയമം പോലെ നമ്മുടെ രാജ്യത്ത് ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. നമ്മുടെ അവകാശങ്ങള്‍ ആസ്വദിക്കുന്നതിനിടെ നമ്മുടെ ചുമതലകള്‍ മറക്കാന്‍ പാടില്ലെന്നാണ് ഇതിന്റെ അര്‍ത്ഥം. അവകാശങ്ങള്‍ മാത്രമല്ല ചുമതലകളുമുണ്ട് എന്ന് പൗരന്മാര്‍ക്ക് അവബോധമുണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

ശരിയായി പ്രവര്‍ത്തിക്കുന്നതിനേക്കുറിച്ച് കൂടുതല്‍ ഫലപ്രദമായി ജനങ്ങളെ അറിയിക്കാന്‍ പൊതുജനങ്ങളുമായുള്ള ഉയര്‍ന്ന ആശയവിനിമയത്തിലൂടെ സിഐസി പോലുള്ള സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സാധാരണ ജനങ്ങള്‍ക്ക് അവരുടെ ലഭ്യമായ അവകാശങ്ങള്‍ ചില ആളുകള്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്ന് നീരീക്ഷിക്കപ്പെടുന്നുണ്ട്. ഈ തെറ്റായ പ്രവര്‍ത്തനങ്ങളുടെ ഭാരം വ്യവസ്ഥിതി ചുമക്കേണ്ടി വരുന്നു.

സുഹൃത്തുക്കളേ,

ചുമതലകളെക്കുറിച്ച് മറന്നുകൊണ്ട് അവകാശങ്ങള്‍ ആസ്വദിക്കുന്നത് ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് എതിരാണ്. സാങ്കേതികവിദ്യയും പുതിയ സൗകര്യങ്ങളും മനുഷ്യരുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കണം. ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി അത് ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കിയിരിക്കണം.

നിലവിലെ സാഹചര്യം വിലയിരുത്തിയും ഭാവിയുടെ വെല്ലുവിളികളെക്കുറിച്ച് മനസ്സിലാക്കിയും അവകാശങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും ഇടയില്‍ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ഉത്തരവാദിത്തമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും കഴിയും.
വിവരങ്ങളിലൂടെ ജനങ്ങളെ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ തുടരുമെന്ന് പ്രത്യാശിച്ചുകൊണ്ട് ഞാന്‍ എന്റെ പ്രസംഗം ഉപസംഹരിക്കുന്നു.

ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കെല്ലാം ഞാന്‍ ആശംസകള്‍ നേരുന്നു.

നന്ദി!