Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതിഭവനില്‍ നടന്ന മഹാത്മാ ഗാന്ധി രാജ്യാന്തര ശുചിത്വ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതിഭവനില്‍ നടന്ന മഹാത്മാ ഗാന്ധി രാജ്യാന്തര ശുചിത്വ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതിഭവനില്‍ നടന്ന മഹാത്മാ ഗാന്ധി രാജ്യാന്തര ശുചിത്വ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതിഭവനില്‍ നടന്ന മഹാത്മാ ഗാന്ധി രാജ്യാന്തര ശുചിത്വ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


 

ബഹുമാനപ്പെട്ട ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്വിറ്ററസ്, ശുചിത്വത്തിനായുള്ള എന്റെ പ്രതിജ്ഞയില്‍ പിന്‍തുണയ്ക്കാനെത്തിയ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരേ, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സുഷമാ ജീ, ഉമ ഭാരതി ജീ, ഹര്‍ദീപ് പുരി ജീ, രമേഷ് ജീ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മറ്റു വിശിഷ്ടാതിഥികളേ, സഹോദരീ സഹോദരന്‍മാരേ, 
അഭിവന്ദ്യനായ ബാപ്പുവിന്റെ നാട്ടിലേക്കു നിങ്ങളേവരെയും ഞാന്‍ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നു. 125 കോടി ഇന്ത്യക്കാരുടെ പേരില്‍ നിങ്ങളേവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ശുചിത്വത്തോടുള്ള പ്രതിബദ്ധത നിലനിര്‍ത്തുകയും പ്രചോദനമേകുംവിധം സംയോജിതമായി മനുഷ്യവംശത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് ശുചിത്വം, സുസ്ഥിര വികസനം എന്നീ വിഷയങ്ങളില്‍ ഊന്നിയുള്ള ഈ പരിപാടിയില്‍ ലോകത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍ക്ക് ഒപ്പം പങ്കെടുക്കാന്‍ സാധിച്ചതു വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. 
മഹാത്മാ ഗാന്ധി രാജ്യാന്തര ശുചിത്വ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു നിങ്ങളുടെ രാജ്യങ്ങളിലെ പ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവെച്ചതിനും നിങ്ങളുടെ അനുഭവങ്ങളാലും ആശയങ്ങളാലും വീക്ഷണത്താലും ഈ ഉച്ചകോടിയെ സമ്പുഷ്ടമാക്കിയതിനും അങ്ങേയറ്റം നന്ദിയുണ്ട്. 
ലോകം ഇത്രത്തോളം വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ മാനവവംശത്തെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇത്രയേറെ രാജ്യങ്ങള്‍ ഒന്നിച്ചത് ഇദംപ്രഥമമായ സംഭവമാണ്. 
ഈ പരിപാടി ആഗോള ശുചിത്വത്തിന്റെ കാര്യത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങളുടെ പങ്കാളിത്തവും നിങ്ങള്‍ ഇതിനായി നീക്കിവെച്ച സമയവും പരിഗണിക്കുമ്പോള്‍ ഇതു മാനവകുലത്തിന്റെ ക്ഷേമത്തിനായുള്ള പദ്ധതികളില്‍ ഒരു നാഴികക്കല്ലായി മാറുമെന്നും കരുതുന്നു. 
സുഹൃത്തുക്കളേ, 
നാം മഹാത്മാഗാന്ധിയുടെ 150ാമതു ജന്മവാര്‍ഷികത്തിലേക്കു കടക്കുകയും അദ്ദേഹത്തിന്റെ 150ാം ജന്മവാര്‍ഷികം ലോകത്താകമാനം സമഗ്രമായി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയും ആണ്. ആദരണീയനായ ബാപ്പുവിന് എല്ലാവരുടെയും പേരില്‍ ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കട്ടെ. ശുചിത്വത്തിനായുള്ള ദൃഢപ്രതിജ്ഞയായിരുന്നു ബാപ്പുവിന്റെ സ്വപ്‌നമെന്നു ഞാന്‍ കരുതുന്നു. ശുചിത്വവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പലരെയും ആദരിക്കാന്‍ എനിക്ക് ഇന്ന് അവസരം കിട്ടുക വഴി ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം ആദരവ് അര്‍പ്പിക്കാന്‍ കൂടി നമുക്ക് അവസരം ലഭിച്ചു. 
സ്വാതന്ത്ര്യസമരത്തിനു രാജ്യത്തെ ബാപ്പു എവിടെനിന്നാണോ സജ്ജമാക്കിയത്, സബര്‍മതീ തീരത്തെ ബാപ്പുവിന്റെ ആ ആശ്രമത്തില്‍ നിങ്ങളെല്ലാം ഒരു ദിവസം കഴിഞ്ഞുവല്ലോ. അവിടത്തെ ലാളിത്യം നിറഞ്ഞ ജീവിതം നിങ്ങള്‍ നേരിട്ടു മനസ്സിലാക്കുകയും ചെയ്തുവല്ലോ. ബാപ്പുവിന്റെ ആദര്‍ശങ്ങള്‍ ശുചിത്വ ദൗത്യവുമായി മുന്നേറുന്നവര്‍ക്കു പുതിയ ഊര്‍ജവും ആവേശവും പ്രചോദനവും ആയിത്തീരുമെന്ന് എനിക്ക് ഉറപ്പാണ്. മഹാത്മാ ഗാന്ധി രാജ്യാന്തര കണ്‍വെന്‍ഷന്റെ സമാപനവേളയിലാണ് നമ്മുടെ ഈ ഒത്തുചേരല്‍ എന്നതും ശ്രദ്ധേയമാണ്. 
ശുചിത്വം സേവനമായി കാണുന്ന ഏതാനും സ്വച്ഛഗ്രാഹികളെ ആദരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചു. അവാര്‍ഡ് ജേതാക്കളെയെല്ലാം അഭിനന്ദിക്കുന്നതിനൊപ്പം ഒരര്‍ഥത്തില്‍ ഈ ദൗത്യത്തിന്റെ ആരംഭം മുതല്‍ പ്രചരണദൗത്യം ഏറ്റെടുത്ത അഭിവന്ദ്യയായ അമ്മയ്ക്കു മുന്നില്‍ തലകുനിക്കുന്നു. അത്തരം മഹാത്മാക്കളില്‍നിന്നും വ്യക്തികളില്‍നിന്നും മഹാന്‍മാരുടെയും സന്ന്യാസിമാരുടെയും ജീവിതത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഈ ശുചിത്വ ദൗത്യത്തെ ജനകീയ പ്രസ്ഥാനവും വന്‍ശക്തിയും ആക്കിത്തീര്‍ത്തത് അത്തരത്തിലുള്ള എത്രയോ പേരാണ്. 
സുഹൃത്തുക്കളേ, 
സ്വാതന്ത്ര്യത്തിനാണോ ശുചിത്വത്തിനാണോ പ്രാധാന്യം കല്‍പിക്കുന്നത് എന്നു തന്നോട് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ ശുചിത്വമാണു സ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനമെന്നു താന്‍ മറുപടി നല്‍കുമെന്നു സ്വാതന്ത്ര്യസമരം നയിക്കുന്നതിനിടെ മഹാത്മാ ഗാന്ധി പറഞ്ഞിരുന്നു. തന്റെ ജീവിതമാകെ സ്വാതന്ത്ര്യസമരത്തിനായി ഉഴിഞ്ഞുവെച്ച ഗാന്ധിജി സ്വാതന്ത്ര്യത്തേക്കാള്‍ പ്രാധാന്യം ശുചിത്വത്തിനു കല്‍പിച്ചിരുന്നു.
1945ല്‍ അദ്ദേഹം തന്റെ ചിന്തകള്‍ സൃഷ്ടിപരമായ പദ്ധതി എന്ന പേരില്‍ എഴുതിയിട്ടുണ്ട്. ആ രേഖയില്‍ ഗ്രാമീണ ശുചിത്വവും മഹാത്മാ ഗാന്ധി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
എന്തുകൊണ്ടാണ് ഗാന്ധിജി ശുചിത്വത്തിന് ഇത്രയും പ്രാധാന്യം കല്‍പിച്ചത് എന്നതാണു ചോദ്യം. ശുചിത്വമില്ലായ്മ രോഗങ്ങൡലേക്കു നയിക്കും എന്നതുകൊണ്ടു മാത്രമായിരുന്നോ അത്? അതല്ല കാരണമെന്നാണ് എനിക്കു തോന്നുന്നത്. അത്ര ചെറുതായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. 
സുഹൃത്തുക്കളേ, 
നിങ്ങള്‍ ഇക്കാര്യം സശ്രദ്ധം പരിശോധിക്കുകയോ ഇതേക്കുറിച്ചു ചിന്തിക്കുകയോ ചെയ്താല്‍, നിങ്ങള്‍ ശുചിത്വം പാലിക്കാതിരിക്കുകയോ മാലിന്യം നിര്‍മാര്‍ജനം ചെയ്യാതിരിക്കുകയോ ചെയ്യുന്നപക്ഷം അത്തരം ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്ന പ്രവണത നിങ്ങളില്‍ രൂപപ്പെട്ടുവരുമെന്നു വ്യക്തമാകും. എന്തെങ്കിലും വസ്തുവോ ഏതെങ്കിലും ഇടമോ ശുചിത്വമില്ലാത്തതായി നിലകൊള്ളുകയും അവിടെ കഴിയുന്ന വ്യക്തി അതു ശുചിയാക്കാന്‍ മുതിരുകയും ചെയ്യാത്തപക്ഷം മാലിന്യത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മാനസികാവസ്ഥ ആ വ്യക്തിയില്‍ ഉണ്ടായിത്തീരുകയും അതോടെ മാലിന്യത്തെ മാലിന്യമായി അനുഭവപ്പെടാത്ത മനോനില രൂപപ്പെടുകയും ചെയ്യും. ഒരര്‍ഥത്തില്‍, മാലിന്യം ആ വ്യക്തിയുടെ ചിന്തകളെ സ്വാധീനിക്കുകയും അദ്ദേഹത്തിന്റെ ജീവിതയാത്രയെ മുരടിപ്പിക്കുകയും ചെയ്യുന്നു. 
മറിച്ചുള്ള സാഹചര്യം ചിന്തിക്കുക. തനിക്കു ചുറ്റും മാലിന്യം നിറയുന്ന സാഹചര്യം അംഗീകരിക്കാതിരിക്കാനും മാലിന്യം ശുചീകരിക്കാനും ഒരു വ്യക്തി തയ്യാറാകുമ്പോള്‍ അദ്ദേഹത്തിന്റെ വേഗവും ആവേശവും വര്‍ധിക്കുകയും മാലിന്യപൂര്‍ണമായ ചുറ്റുപാടുകളെ അതേപടി സ്വീകരിക്കാന്‍ സാധ്യമല്ലാത്ത മാനസികാവസ്ഥ അദ്ദേഹത്തില്‍ ഉടലെടുക്കുകയും ചെയ്യുന്നു. 
ശുചിത്വത്തെ ജനകീയ പ്രസ്ഥാനമാക്കുക വഴി അഭിവന്ദ്യനായ ബാപ്പു ലക്ഷ്യംവെച്ചതു വ്യക്തികളുടെ മനോനിലയില്‍ മാറ്റം വരുത്തുക എന്നതായിരുന്നു. വ്യക്തികളെ ജഡാവസ്ഥയില്‍നിന്നു ബോധനിലയിലേക്ക് ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അതിന് അദ്ദേഹം വളരെയധികം പ്രയത്‌നിച്ചു. ബോധനിലയിലേക്കു നാം ഉയര്‍ത്തപ്പെട്ടപ്പോഴാണു സ്വാതന്ത്ര്യസമര പ്രസ്ഥാനം സജീവമാവുകയും രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തത്. 
ഞാന്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ജനതയും ബഹുമാന്യനായ ബാപ്പുവിന്റെ ആശയങ്ങളെ തിരിച്ചറിയുകയും അദ്ദേഹത്തിന്റെ തത്വശാസ്ത്രം മനസ്സിലാക്കാന്‍ ശ്രമിക്കുകയും അദ്ദേഹത്തിന്റെ ചിന്തകള്‍ ലോകത്തിനു ലഭ്യമാക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ ഈ പരിപാടിക്ക് ഗവണ്‍മെന്റിന്റെ മുന്‍ഗണന ലഭിക്കില്ലായിരുന്നു എന്നു നിങ്ങളോട് ഞാന്‍ ഇപ്പോള്‍ വെളിപ്പെടുത്തട്ടെ. 
ഇന്ന് ഈ വിഷയം മുന്‍ഗണന ഉള്ളതായിത്തീരുകയും ഗാന്ധിജിയുടെ ആദര്‍ശങ്ങളും ആശയങ്ങളും എന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിനാല്‍ ഓഗസ്റ്റ് 15നു ചുവപ്പുകോട്ടയില്‍നിന്ന് ഇക്കാര്യം പരാമര്‍ശിക്കണമെന്ന് എനിക്കു തോന്നുകയും ചെയ്തു. മറ്റൊരു പ്രതീക്ഷയും കൂടാതെ ഈ രംഗത്തു പ്രവര്‍ത്തിക്കാന്‍ ലക്ഷക്കണക്കിനു പേര്‍ക്കു പ്രചോദനമായിത്തീരുന്ന ഘടകവും മറ്റൊന്നല്ല. 
ഗാന്ധിജി കാട്ടിത്തന്ന പാത പിന്‍തുടരുക വഴി ഇന്നു ലോകത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായി ശുചിത്വ ഇന്ത്യ പ്രചരണത്തെ മാറ്റാന്‍ 125 കോടി ഇന്ത്യന്‍ പൗരന്‍മാര്‍ തയ്യാറായി എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. 
ജനങ്ങളുടെ ഈ പ്രതിബദ്ധത നിമിത്തമാണ് 2014ല്‍ കേവലം 38 ശതമാനമായിരുന്ന ഗ്രാമീണ ശുചിത്വം 94 ശതമാനത്തിലേക്ക് ഉയര്‍ന്നത്. കേവലം നാലു വര്‍ഷത്തിനകം ഉണ്ടായ ഈ കുതിപ്പ് സാധാരണക്കാരന്‍ നിറവേറ്റുന്ന ഉത്തരവാദിത്തങ്ങളുടെ താരതമ്യത്തില്‍ ഏറ്റവും ഏറെയും എത്രയോ വിജയപ്രദവും ആണ്. 
തുറസ്സായ ഇടങ്ങളില്‍ മലവിസര്‍ജനം ഇല്ലാതായിത്തീര്‍ന്ന അഞ്ചു ലക്ഷത്തിലേറെ ഗ്രാമങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്തുന്ന സ്ഥിതി ഇന്ത്യയിലെ 25 സംസ്ഥാനങ്ങളില്‍  പൂര്‍ണമായും ഇല്ലാതായി. 
സുഹൃത്തുക്കളേ, 
നാലു വര്‍ഷം മുമ്പു വരെ ലോകത്തില്‍ പൊതുസ്ഥലത്തു മലവിസര്‍ജനം നടത്തുന്നവരില്‍ 60 ശതമാനം പേരും ഇന്ത്യയില്‍ ആയിരുന്നു. ഇപ്പോള്‍ അത് 20 ശതമാനമായി താഴ്ന്നു. ഇക്കാര്യത്തില്‍ നാം നടത്തുന്ന പ്രവര്‍ത്തനം  ലോകഭൂപടത്തില്‍ പുതിയൊരു ഊര്‍ജവും ഉല്‍സാഹവും സൃഷ്ടിക്കുന്നു. ശൗചാലയങ്ങള്‍ നിര്‍മിക്കപ്പെടുകയും ഗ്രാമങ്ങളിലും പട്ടണങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുള്ള മലവിസര്‍ജനം ഇല്ലാതെയാകുന്നു എന്നു മാത്രമല്ല, 90 ശതമാനം ശൗചാലയങ്ങളും സ്ഥിരമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. 
തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്തുന്ന സ്ഥിതി ഇല്ലാതായ പ്രദേശങ്ങളില്‍ പഴയ സ്ഥിതിയിലേക്കുള്ള തിരിച്ചുപോക്കു സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ് തുടര്‍ച്ചയായ നിരീക്ഷണം നടത്തിവരുന്നുമുണ്ട്. ശൗചാലയം ഉപയോഗിക്കുന്ന സ്വഭാവം ജനങ്ങളില്‍ ഉണ്ടായിവരികയാണ് ഇക്കാര്യത്തില്‍ പ്രധാനം എന്നതിനാല്‍ അതിനായി പദ്ധതിയൊരുക്കുകയും പണം നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്. 
സുഹൃത്തുക്കളേ, 
ഈ പദ്ധതിക്കു നാം തുടക്കമിട്ടപ്പോള്‍ ഇതിന് ഏറെ പണം ചെലവിടേണ്ടിവരില്ലേ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഏതായാലും കേന്ദ്ര ഗവണ്‍മെന്റ് പണത്തേക്കാള്‍ പ്രാധാന്യം സാമൂഹിക മാറ്റത്തിനു കല്‍പിക്കുകയും പദ്ധതിക്കു മുന്‍ഗണന നല്‍കുകയും ചെയ്തു. ചിന്തയ്ക്കു മാറ്റം വരികയാണെങ്കില്‍ യഥാര്‍ഥം പരിവര്‍ത്തനം സാധ്യമാക്കാന്‍ ഗവണ്‍മെന്റ് ആവശ്യമല്ലാതെ വരികയും ജനങ്ങള്‍ നേരിട്ടുതന്നെ അതു സാധ്യമാക്കുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്യും. 
ഇപ്പോള്‍, ശുചിത്വമാര്‍ന്ന ഇന്ത്യ പ്രചരണം ഏതുവിധത്തില്‍ ഇന്ത്യന്‍ ജനതയുടെ സ്വഭാവത്തെ പരിവര്‍ത്തനത്തിനു വിധേയമാക്കിയെന്നു കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ രോഗങ്ങള്‍ എങ്ങനെ കുറഞ്ഞുവെന്നും രോഗചികില്‍സയ്ക്കുള്ള ചെലവ് എങ്ങനെ കുറഞ്ഞു എന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമ്പോഴും ഏറെ സംതൃപ്തി അനുഭവപ്പെടുന്നു. 
ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട പല സ്ഥാപനങ്ങളും ശുചിത്വമാര്‍ന്ന ഇന്ത്യ പ്രചരണത്തെക്കുറിച്ചു പഠിക്കുകയും അതിന്റെ വ്യത്യസ്ത മാനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

സഹോദരീ സഹോദരന്‍മാരേ, 
ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ചേര്‍ന്ന് ഈ പ്രസ്ഥാനത്തെ പ്രതീക്ഷയുടെയും മാറ്റത്തിന്റെയും ഒരു അടയാളമാക്കി മാറ്റിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഡോമിനോ ഇഫക്റ്റായി ശുചിത്വമാര്‍ന്ന ഇന്ത്യ പ്രചരണം മാറിക്കഴിഞ്ഞു. 

സുഹൃത്തുക്കളേ, 
ശുചിത്വമാര്‍ന്ന ഇന്ത്യ ദൗത്യം ശുചിത്വത്തിന് ഇന്ത്യ പഴയ കാലത്തു കല്‍പിച്ചിരുന്ന പ്രാധാന്യത്തെ ഒന്നുകൂടി ഉണര്‍ത്താന്‍ സഹായകമായിട്ടുണ്ട്. നമ്മുടെ പഴയകാല പാരമ്പര്യത്തിലും ചിന്തയിലും സംസ്‌കാരത്തിലും ശുചിത്വത്തിന്റെ ഈ സംസ്‌കാരം ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. ദുഃശീലങ്ങള്‍ കടന്നുവന്നതു പിന്നീടാണ്. മാനവരാശിക്കു ജീവിതം നയിക്കാനുള്ള ശരിയായ പാത വിശദീകരിക്കുന്ന അഷ്ടാംഗയോഗയില്‍ പതഞ്ജലി മഹര്‍ഷി ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
ശൗച സന്തോഷ തപഃ സ്വാധ്യായ ഈശ്വര പ്രണിധാന നി-നിയമഃ
ഒരു മനുഷ്യനു മൂല്യമേറിയ ജീവിതം നയിക്കുന്നതിനുള്ള അഞ്ചു നിയമങ്ങളില്‍ ഏറ്റവും പ്രധാനം ശുചിത്വമാണ്. വ്യക്തിശുചിത്വവും കഠിനാധ്വാനവും സ്വയം പഠിക്കലും ഈശ്വരവിശ്വാസവുംകൂടി പതഞ്ജലി നിര്‍ദേശിച്ചിട്ടുണ്ട്. ശുചിത്വം പാലിച്ചാല്‍ മാത്രമേ ഈശ്വരവിശ്വാസവും തപസ്സുമൊക്കെ സാധ്യമാകൂ. ശുചിത്വത്തിനു കല്‍പിച്ചുവരുന്ന ഈ ശ്രേഷ്ഠത ഇന്ത്യയില്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. 
ഇവിടേക്കുള്ള വഴിയില്‍ ബഹുമാനപ്പെട്ട അന്റോണിയോ ഗട്ടറസുമായി ചേര്‍ന്ന് ഒരു പ്രദര്‍ശനം കാണാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്‍ഡസ് വാലി സംസ്‌കാരത്തില്‍ ശൗചാലയങ്ങള്‍ക്കും അഴുക്കുചാലിനുമൊക്കെ എത്ര മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത് എന്ന് അവിടെ കാണാന്‍ സാധിച്ചു. 

സുഹൃത്തുക്കളേ, 
ബഹുമാനപ്പെട്ട അന്റോണിയോ ഗ്വിറ്ററസിന്റെ നേതൃത്വത്തില്‍ സുസ്ഥിരമായ വികസന ലക്ഷ്യങ്ങള്‍ പ്രാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ഐക്യരാഷ്ട്ര സഭ മുന്നേറുകയാണ്. ലോകത്തിലെങ്ങും ശുചിത്വം, പൊതുസ്ഥലത്തു മലവിസര്‍ജനം ഇല്ലാതാക്കല്‍, 2030 ആകുമ്പോഴേക്കും മാലിന്യമുക്തമായ ഊര്‍ജം തുടങ്ങി 17 ലക്ഷ്യങ്ങളോടുകൂടിയതാണ് ഈ മുന്നേറ്റം. അവ നേടിയെടുക്കാനുള്ള ദൃഢപ്രതിജ്ഞ കൈക്കൊണ്ടിട്ടുണ്ട്. 

സെക്രട്ടറി ജനറല്‍, 
ഈ വിഷയത്തില്‍ ഇന്ത്യ നേതൃത്വപരമായ പങ്കു വഹിക്കുമെന്നും നിശ്ചയിച്ച കാലപരിധിക്കകം ലക്ഷ്യപ്രാപ്തി നേടുമെന്നും താങ്കള്‍ക്കു ഞാന്‍ ഉറപ്പുനല്‍കുകകയാണ്. ഉന്നതമായ പാരമ്പര്യത്താലും പ്രാചീനകാലം മുതല്‍ക്കുള്ള പ്രചോദനത്താലും ആധുനികവും ഫലപ്രദവുമായ പദ്ധതികളാലും ഇന്ത്യ സുസ്ഥിരമായ വികസന ലക്ഷ്യങ്ങളിലേക്ക് അതിവേഗം നടന്നടുക്കുകയാണ്. 
ശുചിത്വത്തിനൊപ്പം പോഷണത്തിനും നമ്മുടെ ഗവണ്‍മെന്റ് തുല്യപ്രാധാന്യം കല്‍പിച്ചുവരുന്നു. പോഷണക്കുറവ് പരിഹരിക്കാന്‍ ഒരു ജനകീയ പ്രസ്ഥാനം രൂപീകരിച്ചിട്ടുണ്ട്. ലോകം ഒറ്റ കുടുംബമാണെന്ന് അര്‍ഥം വരുന്ന വസുധൈവ കുടുംബകം എന്ന ആശയപ്രകാരം ലോകത്തെയാകെ ഒറ്റ കുടുംബമായി കണക്കാക്കി അര്‍പ്പണ ബോധത്തോടെ ഞങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനം ലോകത്തിനു മുന്നിലും മാനവരാശിക്കു മുന്നിലും ഇപ്പോള്‍ തെളിഞ്ഞുകാണാം.

സുഹൃത്തുക്കളേ, ലോകത്തെ ശുചിത്വപൂര്‍ണമായ ഇടമാക്കി മാറ്റുന്നതിനായി നാലു കാര്യങ്ങള്‍ പ്രധാനമാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ നാലു ദിവസത്തെ ചര്‍ച്ചകളിലൂടെ സാധിച്ചു എന്നതിനു നിങ്ങളെ ഞാന്‍ അഭിനന്ദിക്കുകയാണ്. അവ രാഷ്ട്രീയ നേതൃത്വം, പൊതുധനം, പങ്കാളിത്തം, ജനപങ്കാളിത്തം എന്നിവയാണല്ലോ. അവയായിരിക്കും ഇനി നമ്മുടെ മന്ത്രം. സമഗ്ര ശുചിത്വത്തിന് ഈ നാലു മന്ത്രങ്ങള്‍ അനിവാര്യമാണെന്നു ഡെല്‍ഹി പ്രഖ്യാപനത്തിലൂടെ നിങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു. ഇക്കാര്യത്തില്‍ നിങ്ങള്‍ ഓരോരുത്തരോടും നന്ദി അറിയിക്കുകയാണ്. 
ശുചിത്വമാര്‍ന്ന ഇന്ത്യ ദൗത്യം വിജയമാക്കിയതിനു ലക്ഷക്കണക്കിനു വരുന്ന സന്നദ്ധ പ്രവര്‍ത്തകരോടും മാധ്യമങ്ങളോടും ഞാന്‍ നന്ദി അറിയിക്കുകയാണ്. മാധ്യമങ്ങളെക്കുറിച്ചുള്ള പൊതുധാരണ തിരുത്തിക്കുറിക്കാന്‍ തന്നെ ശുചിത്വമാര്‍ന്ന ഇന്ത്യ ദൗത്യം വഴിവെച്ചു എന്നതിനാലാണ് മാധ്യമങ്ങളോടു നന്ദി പറയുന്നത്. രാജ്യത്തെ ചെറുതും വലുതുമായ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളൊക്കെ ശുചിത്വപാലനത്തിനായി പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അത്തരം കാര്യങ്ങള്‍ക്കു പ്രചരണം നല്‍കുക വഴി കൂടുതല്‍ പേര്‍ ഈ ദൗത്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സാഹചര്യം ഒരുക്കുകയും ചെയ്തു. 
അല്ലാത്തപക്ഷം യാഥാര്‍ഥ്യമാക്കുക ബുദ്ധിമുട്ടായിരുന്ന ലക്ഷ്യത്തിലേക്കു നമ്മുടെ രാജ്യം നടന്നടുക്കുന്നത് നിങ്ങളുടെയൊക്കെ പങ്കാളിത്തവും സഹായവും നിമിത്തമാണ്. നമ്മുടെ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ല. ബാക്കിയുള്ള ജോലി കൂടുതല്‍ വേഗത്തില്‍ ചെയ്തുതീര്‍ക്കാനുള്ള പ്രചോദനം തേടിയാണു നാം ഇവിടെ സമ്മേളിച്ചിരിക്കുന്നത്. 
നമുക്ക് ഇനിയും മുന്നേറുകയും 150ാം ജന്മദിനത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കുള്ള ആദരമായി ശുചിത്വപൂര്‍ണവും ആരോഗ്യപൂര്‍ണവുമായ ഇന്ത്യ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ സ്വപ്‌നം ഇന്ത്യക്കാര്‍ യാഥാര്‍ഥ്യമാക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അവനവന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍നിന്നും ആവശ്യമായ കഠിനാധ്വാനം ചെയ്യുന്നതില്‍നിന്നും ഒരു ഇന്ത്യക്കാരന്‍ പോലും ഒഴിഞ്ഞുമാറില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ദൃഢപ്രതിജ്ഞ നാം യാഥാര്‍ഥ്യമാക്കും. 
പ്രധാനപ്പെട്ട ഈ ചടങ്ങിന് എത്തിച്ചേരുകയും നിങ്ങളെയൊക്കെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യാന്‍ അവസരം തരികയും ചെയ്ത നിങ്ങള്‍ക്കെല്ലാം നന്ദി പറയുന്നു. എല്ലാ അതിഥികളെയും നന്ദി അറിയിക്കുന്നു. 
ഇന്നു നമുക്കു ബഹുമാനപ്പെട്ട ബാപ്പുവിന്റെ പേരില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ തപാല്‍ വകുപ്പു പുറത്തിറക്കിയ സ്റ്റാംപ് പുറത്തിറക്കാനുള്ള അവസരവും ലഭിച്ചു. ചരിത്രത്തെയും സമൂഹത്തില്‍ മാറിവരുന്ന സ്വാധീനത്തെയും ബന്ധിപ്പിക്കുന്ന ഒരു സന്ദേശവാഹകന്റെ പങ്കാണ് തപാല്‍ സ്റ്റാംപ് വഹിക്കുന്നത്. 
ഇന്നു ഞാന്‍ ഒരു പ്രധാനപ്പെട്ട ചടങ്ങു കണ്ടു. ബഹുമാനപ്പെട്ട ബാപ്പു ആഗോളവ്യക്തിത്വമാണ്. ബാപ്പുജി എന്നൊരാള്‍ ജീവിച്ചിരുന്നു എന്നു നൂറ്റാണ്ടുകള്‍ക്കുശേഷം ജീവിക്കുന്ന ഒരാളോടു പറഞ്ഞാല്‍ ഇതുപോലെ ഒരു മനുഷ്യന്‍ ഉണ്ടാവുക എന്നതു പ്രാവര്‍ത്തികമാണോ എന്നും ബാപ്പു ജീവിച്ചിരുന്നു എന്നതു വിശ്വാസം മാത്രമാണെന്നും മറുപടി ലഭിച്ചേക്കുമെന്നും ആരോ പറഞ്ഞിട്ടുണ്ട്. 
ബഹുമാനപ്പെട്ട ബാപ്പും വലിയ മനസ്സിന് ഉടമയായിരുന്നു. അദ്ദേഹത്തിന് ഊര്‍ജം പകര്‍ന്നിരുന്ന വൈഷ്ണവ് ജനതോ തേനേ കഹിയേ എന്ന ഗാനം ലോകത്തിലെ 150 രാജ്യങ്ങളിലെ അറിയപ്പെടുന്ന ഗാനരചയിതാക്കളും സംഗീതജ്ഞരും ഗായകരുമൊക്കെച്ചേര്‍ന്ന് വീണ്ടും അവതരിപ്പിക്കണമെന്ന മോഹം എനിക്കുണ്ടായി. 
ഇതൊരു സാധാരണ കാര്യം പോലെ സുഷമജിയോടു ഞാന്‍ പറഞ്ഞു. എന്നാല്‍, സുഷമ ജിയും അവരുടെ ടീമും അതിനോടു പുലര്‍ത്തിയ  പ്രതിബദ്ധത നിമിത്തം ഗാന അവതരണത്തിനു ലോകശ്രദ്ധ ലഭിച്ചു. അതേറെ മികവു പുലര്‍ത്തി. ആലപിച്ച വിദേശ ഗായകര്‍ ദിവസങ്ങളോളം പരിശീലിച്ചുകാണും എന്നാണു തോന്നുന്നത്. അതിലൂടെ അവര്‍ ഗാന്ധിജിയുടെ ആശയങ്ങളോട് വളരെയധികം ഇഴുകിച്ചേര്‍ന്നുകാണും. 
ഈ മഹാനായ വ്യക്തി ആരാണെന്ന ചോദ്യം അവരുടെ മനസ്സുകളില്‍ ഉയര്‍ന്നുകാണും. അതേക്കുറിച്ച് അറിയാന്‍ അവര്‍ ശ്രമിച്ചിട്ടുമുണ്ടാവും. ഇതാദ്യമായാണ് വൈഷ്ണവ ഭജന്റെ ആഗോള എഡിഷന്‍ ലോകത്തിനു സമ്മാനിക്കപ്പെടുന്നത്. 
ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം പ്രമാണിച്ച് 150 രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഗാനത്തിന്റെ ഈ പതിപ്പ് 150 രാഷ്ട്രങ്ങളുടെയും സവിശേഷത ഉള്‍ക്കൊള്ളുന്നുണ്ട്. അദ്ദേഹത്തിന്റെ മാതൃരാജ്യത്തുനിന്നുള്ളവരാണ് ഗാനത്തിന് ഓടക്കുഴല്‍ വായിച്ചതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനോട് ഞാന്‍ ഇപ്പോള്‍ പറഞ്ഞതേയുള്ളൂ. 
ഗാനചിത്രീകരണത്തില്‍ തങ്ങളുടെ രാജ്യത്തെ കലാകാരന്‍മാരെ കാണുമ്പോള്‍ വിദേശ രാഷ്ട്രങ്ങളില്‍ ഉള്ളവര്‍ക്ക് ആകാംക്ഷ ജനിക്കുകയും അവര്‍ അതേക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുകയും ചെയ്യും. 
വൈഷ്ണവഭജന്‍ ഏതു ഭാഷയിലാണു രചിക്കപ്പെട്ടതെന്നു പോലും നാം ഇന്ത്യക്കാര്‍ക്ക് അറിയില്ല. നാം അവയെ അത്രമാത്രം ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതിനാല്‍ നിത്യവും പാടിക്കൊണ്ടിരിക്കുന്ന ആ ഗാനം ഏതു ഭാഷയിലാണ് ആദ്യം രചിക്കപ്പെട്ടതെന്നു ചിന്തിക്കുന്നതേ ഇല്ല. നാം കുട്ടിക്കാലത്തു പഠിച്ച ഭാഷ ഏതോ ആയിരിക്കാം; എങ്കിലും രാജ്യത്തങ്ങോളമിങ്ങോളം ഉള്ളവരെല്ലാം ഈ പാട്ട് പാടുന്നതു കാണാം. 
ഈ ഗാനം ലോകത്താകമാനം ഇടം നേടിയെടുക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ലോകമെങ്ങും കഴിയുന്ന മാനവരാശിയുടെ മനസ്സില്‍ ഈ ഗാനത്തിന് ഇടം ലഭിക്കും. ഈ അവതരണം യാഥാര്‍ഥ്യമാക്കിയതിന് സുഷമാജിയുടെ ടീമിനെ ഒരിക്കല്‍ക്കൂടി ഞാന്‍ അഭിനന്ദിക്കുന്നു.
ശുചിത്വം സംബന്ധിച്ചു നമുക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച നേട്ടങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള പ്രചോദനമേകുന്നു. എല്ലാ കാര്യങ്ങളും ചെയ്തുതീര്‍ത്തു എന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. അതേസമയം, കൈകൊണ്ടു തൊടാന്‍ മടിച്ചിരുന്ന മാലിന്യത്തില്‍ സ്പര്‍ശിക്കുകവഴി ശുചിത്വം ഉറപ്പാക്കാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്കു സാധിക്കും. സാധാരണ മനുഷ്യനു മാലിന്യം ഇഷ്ടമല്ലെന്നും ശുചിത്വത്തെക്കുറിച്ച് അവന്‍ ബോധവാനാണെന്നും ഉള്ള വിശ്വാസം ശക്തിപ്പെട്ടിട്ടുണ്ട്. 
ഉമാ ഭാരതി ജിയും അവരുടെ വകുപ്പും ഒപ്പമുള്ളവരും, എല്ലാ പൗരന്‍മാരും, രാജ്യത്തെ വിവിധ സംഘടനകളും എന്നിവരൊക്കെ അഭിനന്ദനം അര്‍ഹിക്കുന്നു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പൊതുവേയുള്ള അഭിപ്രായംവെച്ചുനോക്കുമ്പോള്‍ ഉമാ ജിയുടെയും രമേഷ് ജിയുടെയും സംഘം എത്രത്തോളം സമര്‍പ്പണഭാവത്തോടെയാണു പ്രവര്‍ത്തിച്ചതെന്നു സങ്കല്‍പിക്കാന്‍ പോലും സാധിക്കുന്നില്ല. ഉദ്യോഗസ്ഥ സംവിധാനം എന്നൊന്നില്ലെന്നും ഗാന്ധിജിയുടെ ആശയങ്ങളെ പിന്‍തുടരുകയും ശുചിത്വം പാലിക്കുകയും ചെയ്താല്‍ മതിയെന്നുമാണു ഞാന്‍ പറയുക. 
ഒരു ടീമെന്ന നിലയില്‍ അത്രത്തോളം പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. മുകള്‍ത്തട്ടിലും താഴെത്തട്ടിലും ഉള്ള ഓരോ ജീവനക്കാരനും ഈ പദ്ധതിയുടെ വിജയത്തില്‍ പങ്കുണ്ട്. ഇത് അസാധാരണമാണ്. 
വൈകാരികമായി ഈ പദ്ധതിയോടുള്ള അടുപ്പം നിമിത്തം കര്‍ശനമായി നിരീക്ഷിച്ച എനിക്കു മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്, എത്ര പേര്‍ ഇതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും എത്രത്തോളം പരിശ്രമം അവര്‍ നടത്തിയിട്ടുണ്ടെന്നും എത്രത്തോളം സമര്‍പ്പിതരായിരുന്നു അവരെന്നും. ഇതിലൂടെ മാത്രമാണു നമ്മുടെ രാജ്യത്തു മാറ്റം പ്രകടമായത്. 
എനിക്ക് ഇതു ദൃഢപ്രതിജ്ഞയെടുക്കാനുള്ള അവസരമാണ്. ബഹുമാനപ്പെട്ട ബാപ്പുജിക്കുള്ള ആദരാഞ്ജലി എന്ന നിലയില്‍ എന്റെ സഹപൗരന്‍മാര്‍ ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോയി എന്നതു സംതൃപ്തി പകരുകയും ചെയ്യുന്നു. നിങ്ങളോടെല്ലാം ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു. 
ബഹുമാനപ്പെട്ട ബാപ്പുവിന്റെ ജന്മവാര്‍ഷികത്തില്‍ നമ്മോടൊപ്പം കഴിയാന്‍ ബഹുമാനപ്പെട്ട സെക്രട്ടറി ജനറല്‍ തന്നെ സമയം കണ്ടെത്തി. ഇന്ത്യക്കായി ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ലോകത്തിലെ പല സുഹൃത്തുക്കളുടെയും പിന്‍തുണയോടെ നാം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ തന്റെ സാന്നിധ്യത്തിലൂടെ ഈ പരിപാടി ധന്യമാക്കി മാറ്റിയ അദ്ദേഹത്തോട് ആത്മാര്‍ഥമായി നന്ദി പറയുന്നു. 
എല്ലാവര്‍ക്കും വളരെയധികം നന്ദി.