Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ മാധ്യമ പ്രസ്താവന

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ മാധ്യമ പ്രസ്താവന


യുവര്‍ എക്‌സലന്‍സി പ്രധാനമന്ത്രി ജോണ്‍ കീ,

പ്രധിനിധി സംഘത്തിലെ അംഗങ്ങളേ,

മാധ്യമ പ്രവര്‍ത്തകരേ

എക്‌സലന്‍സി ജോണ്‍ കീയെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

എക്‌സലന്‍സി, ന്യൂസിലാന്റ് പാര്‍ലമെന്റില്‍ ദീപാവലി ആഘോഷിക്കുന്നത് ഒരു സ്ഥിരം കാര്യമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. താങ്കള്‍ തന്നെ നിരവധി തവണ ആ ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ആഘോഷവേളയില്‍ താങ്കളെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിയ്ക്ക് പ്രത്യേകമായ സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

പ്രധാനമന്ത്രി കീയും ഞാനും വിവിധ ബഹുരാഷ്ട്ര ഉച്ചകോടികളോടനുബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ഉഭയകക്ഷി ഉച്ചകോടിക്കായി എക്‌സലന്‍സി കീയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്ന് നമുക്കൊരു ബഹുമതിയാണ്.

കുറച്ചു സമയത്തിനകം നമ്മുടെ ക്രിക്കറ്റ് ടീമുകള്‍ നാലാമത് ഏകദിന മത്സരത്തിനായി റാഞ്ചിയില്‍ മൈതാനത്തിറങ്ങും.പലതരത്തിലും ക്രിക്കറ്റിലെ പദാവലികള്‍ നമ്മുടെ ബന്ധത്തിലെ പുഗോഗതി പ്രതിഫലിപ്പിക്കുന്നു.നമ്മുടെ ബന്ധത്തിന്റെ കാര്യത്തില്‍, ലോംഗ് ഓഫില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നതില്‍നിന്ന് നമ്മള്‍ ബാറ്റിംഗ് പിച്ചില്‍ പുതുതായി ഗാര്‍ഡെടുക്കുന്നതിലേയ്ക്ക് മാറി. പ്രതിരോധാത്മകമായ കളി ആക്രമണ ബാറ്റിംഗിന് വഴിമാറിക്കഴിഞ്ഞു.

സുഹൃത്തുക്കളേ,

നമ്മുടെ ഉഭയകക്ഷി കരാറിനെക്കുറിച്ചും ഭിന്നതല സഹകരണത്തെക്കുറിച്ചും പ്രധാനമന്ത്രി കീയുമായി ഞാന്‍ വിശദവും പ്രയോജനപ്രദവുമായ ചര്‍ച്ചകള്‍ നടത്തി.

വാണിജ്യ നിക്ഷേപ ബന്ധമായിരുന്നു ഞങ്ങളുടെ സംഭാഷണത്തിലെ സുപ്രധാന മേഖല. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങളോട് പ്രതികരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി. വ്യാപാര, വാണിജ്യ ബന്ധങ്ങള്‍ വിപുലപ്പെടുത്തുന്നത് ഞങ്ങളുടെ ബന്ധത്തിലെ സുപ്രധാനമായ ഒന്നായിരിക്കണമെന്നതില്‍ ഞങ്ങള്‍ യോജിച്ചു. പ്രധാനമന്ത്രി കീയെ അനുഗമിക്കുന്ന വലിയ വ്യാപ്രാര പ്രതിനിധി സംഘം ഇന്ത്യയിലെ നിക്ഷേപ അവസരങ്ങള്‍ നേരില്‍ കാണുമെന്ന് മാത്രമല്ല, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ വാണിജ്യ പങ്കാളിത്തത്തിന് അവസരമൊരുക്കുമെന്നും എനിക്കുറപ്പുണ്ട്. ഉഭയകക്ഷി സഹകരണത്തിന് ഏറ്റവും സാധ്യതകളുള്ള മേഖലകളെന്ന നിലയ്ക്ക് ഭക്ഷ്യ സംസ്‌കരണം, പാലുല്‍പ്പാദനം, കൃഷി, എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട മേഖലകള്‍ തുടങ്ങിയവ ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. ഈ മേഖലകളിലെ ന്യൂസിലാന്റിന്റെ കരുത്തും സാധ്യതകളും, ഇന്ത്യയുടെ സാങ്കേതിക വിദ്യാ ആവശ്യങ്ങളുമായി ചേരുമ്പോള്‍ ഇരു രാഷ്ട്രങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ഒരു പങ്കാളിത്തമായി അതു മാറും.

ഇരു രാഷ്ട്രങ്ങളും സ്വീകരിക്കുന്ന നടപടികളിലൂടെ, പ്രത്യേകിച്ച് നൈപുണ്യമുള്ള പ്രൊഫഷണലുകളുടെ കൈമാറ്റം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ബിസിനസ് ബന്ധങ്ങള്‍ ശക്തിപ്പെടുത്തണമെന്നതില്‍ ഞങ്ങള്‍ യോജിപ്പ് പ്രകടിപ്പിച്ചു. ഇരു സാമ്പത്തിക രംഗവും സമൂഹത്തിനുമിടയില്‍ വൈദഗ്ധ്യം സിദ്ധിച്ച പ്രഫഷനലുകളഉടെ സഞ്ചാരവും ഇതില്‍പ്പെടുന്നു. ഇതിനായി സമതുലിതവും ഇരു രാഷ്ട്രങ്ങള്‍ക്കും പരസ്പരം പ്രയോജനപ്പെടുന്നതുമായ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ എത്രയും പെട്ടെന്ന് ഒപ്പുവെക്കാമെന്ന് ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഉഭയകക്ഷി സഹകരണത്തോടൊപ്പം അന്താരാഷ്ട്ര രംഗങ്ങളിലേക്കും വ്യാപിക്കുന്നതാണ് നമ്മുടെ സഹകരണം. മേഖലാ വിഷയങ്ങളില്‍, കിഴക്കനേഷ്യ ഉച്ചകോടിയിലടക്കം നമ്മുടെ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ നാം തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഭരണ സമിതികളുടെ പരിഷ്‌കരണം ഇരു രാജ്യങ്ങളും തുല്യ പരിഗണന നല്‍കുന്നതാണ്. പരിഷ്‌കരിച്ച ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ന്യൂസിലാന്‍ഡ് നല്‍കുന്ന പിന്തുണയില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ട്. പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ വികസനത്തിനായി നാം സ്വന്തമായി സംഭാവന നല്‍കുന്നതോടൊപ്പം ന്യൂസിലന്‍ഡുമായി ഉറ്റബന്ധം പുലര്‍ത്തി കൊണ്ട് ഇരുരാഷ്ട്രങ്ങളുടെയും പരിശ്രമങ്ങളെ പരസ്പരപൂരകമാംവിധം തുടര്‍ന്നും പ്രവര്‍ത്തിക്കും.
ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളോട് ന്യൂസിലാന്‍ഡ് സ്വീകരിച്ച ക്രിയാത്മക സമീപനത്തോട് പ്രധാനമന്ത്രി കീയോട് ഞാന്‍ നന്ദിയുള്ളവനാണ്.

സുഹൃത്തുക്കളേ,

ആഗോള സമാധാനത്തിനും സുരക്ഷിതത്വത്തിനുമുള്ള ഏറ്റവും വലിയ വെല്ലുവിളിയായി ഭീകരത നിലകൊള്ളുന്നു. ഭീകരതയുടെ സാമ്പത്തിക, ലോജിസ്റ്റിക്, വിവര ശൃംഖല ലോകമെമ്പാടും പടര്‍ന്നിരിക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രതിബന്ധങ്ങള്‍ ഭീകരതയ്ക്കും തീവ്രവാദത്തിനും തടസ്സമാവുന്നില്ല. ഈ വെല്ലുവിളി നേരിടാന്‍ മാനവികതയില്‍ വിശ്വസിക്കുന്ന രാജ്യങ്ങള്‍ അവരുടെ പ്രവര്‍ത്തികളും നയങ്ങളും ഏകോപിപ്പിക്കണം.

ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ സൈബര്‍ സുരക്ഷ അടക്കമുള്ള മേഖലകളില്‍ നമ്മുടെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കാന്‍ പ്രധാനമന്ത്രി കീയും ഞാനും സമ്മതിച്ചിട്ടുണ്ട്.

എക്‌സലന്‍സി,

ന്യൂസിലാന്‍ഡിലെ ജനങ്ങള്‍ വീണ്ടും നിങ്ങളുടെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. അതെന്തുകൊണ്ടാണെന്ന് എനിക്ക് കാണാനാവും.

നമ്മുടെ ഉഭയകക്ഷി പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള വ്യക്തിപരമായ സമര്‍പ്പണത്തിനും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കാനും സ്വീകരിച്ച നടപടികള്‍ക്ക് താങ്കള്‍ക്ക് ഞാന്‍ നന്ദി പറയുന്നു.

ഒരിക്കല്‍ കൂടി താങ്കള്‍ക്കും താങ്കളുടെ പ്രതിനിധിസംഘത്തിനും ഞാന്‍ ഊഷ്മളമായ സ്വാഗതം നേരുന്നു. ഇന്ത്യയില്‍ വിജയകരവും പ്രയോജനപ്രദവുമായ സന്ദര്‍ശനം നേരുന്നു.

നന്ദി

വളരെ നന്ദി