Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗോഖയ്ക്കും ദഹേജിനുമിടയ്ക്കുള്ള റോ- റോ ഫെറി സര്‍വീസിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു; കന്നിയാത്രയില്‍ പങ്കാളിയായി


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗോഖയ്ക്കും ദഹേജിനുമിടയ്ക്കുള്ള റോ-റോ സര്‍വീസിന്റെ (റോള്‍ ഓണ്‍ റോള്‍ ഓഫ്) ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. ഈ റോ-റോ സര്‍വീസ് സൗരാഷ്ട്രയിലെ ഗോഖയ്ക്കും ദക്ഷിണ ഗുജറാത്തിലെ ദഹേജിനുമിടയ്ക്കുള്ള യാത്രയ്ക്ക് വേണ്ടിയിരുന്ന ഏഴെട്ടു മണിക്കൂര്‍ സമയം വെറും ഒരു മണിക്കൂറായി കുറയ്ക്കും.

യാത്രക്കാരുടെ സഞ്ചാരം സാധ്യമാക്കുന്ന ആദ്യഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പദ്ധതി പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ ഈ ഫെറി സര്‍വീസ് വാഹനയാത്രയ്ക്കും സഹായകരമാകും.

ഭാവ്‌നഗര്‍ ജില്ലാ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിന്റെ സര്‍വോത്തം കാലിത്തീറ്റ പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

നവവത്സരാംശകള്‍ അര്‍പ്പിക്കാന്‍ തനിക്ക് വ്യക്തിപരമായി ഗുജറാത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംബന്ധിച്ച വന്‍ ജനാവലിയെ അഭിസംബോധനചെയ്തുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഗോഖയ്ക്കും ദഹേജിനും ഇടയ്ക്ക് തുടക്കം കുറിച്ച ഈ ഫെറി സര്‍വീസ് രാജ്യത്തിനാകെത്തന്നെ നിര്‍ണ്ണായക പ്രാധാന്യമുള്ളതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള ഫെറി സര്‍വീസ് ആദ്യത്തേതാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇത് ഗുജറാത്തിലെ ജനങ്ങളുടെ സ്വപ്‌നസാക്ഷാത്കാരമാണെും അഭിപ്രായപ്പെട്ടു.

മാനവസംസ്‌ക്കാരത്തിന്റെ ചരിത്രം നദികളുടെയും സമുദ്രവ്യാപാരങ്ങളുടെയും നിര്‍ണ്ണായക പങ്ക് വരച്ചുകാട്ടുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗുജറാത്ത് ലോത്തലിന്റെ ഭൂമിയാണ്, നമ്മുടെ ചരിത്രത്തിലെ ആ ദര്‍ശനം നമുക്ക് എങ്ങനെ മറക്കാന്‍ കഴിയും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ സുവര്‍ണ്ണ ഭുതകാലത്തെ മടക്കികൊണ്ടുവരുന്നതും സൗരാഷ്ട്രയെ ദക്ഷിണഗുജറാത്തുമായി ബന്ധിപ്പിക്കുന്നതുമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഈ രണ്ടു മേഖലയിലുള്ള ജനങ്ങള്‍ക്കും നിരന്തരം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാന്‍ കഴിയും, മാത്രമല്ല, ഈ ഫെറി സര്‍വീസ് ധാരാളം സമയവും ഇന്ധനവും സംരക്ഷിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മൂന്നുവര്‍ഷം ഗുജറാത്തിന്റെ വികസനത്തിന് ധാരാളം പ്രാധാന്യം നല്‍കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തിന് വളരെ ദൈര്‍ഘ്യമേറിയ തീരദേശമാണുള്ളത്, അതിലൂടെ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ നമ്മള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. തീരദേശ പശ്ചാത്തല സൗകര്യവികസനത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. ഈ ഫെറി സര്‍വീസാണെങ്കിലും ഈ ഒരു റൂട്ടില്‍ മാത്രമായി പരിമിതപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു സ്ഥലങ്ങളും ഫെറികളിലൂടെ ബന്ധിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഗതാഗതമേഖലയെ സമന്വയിപ്പിക്കുകയും അത്യന്താധുനികമാക്കുകയുമാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗോഖയില്‍നിന്ന് ദഹേജിലേക്കുളള ഈ സര്‍വീസിന്റെ ആദ്യയാത്രയില്‍ പ്രധാനമന്ത്രിയും പങ്കുചേര്‍ന്നു. അദ്ദേഹത്തിന് യാനത്തെക്കുറിച്ചും ഫെറി സര്‍വീസിനെക്കുറിച്ചും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. യാനത്തില്‍ വച്ച് പ്രധാനമന്ത്രി ദിവ്യാംഗരായ കുട്ടികളോട് സംവദിക്കുകയുംചെയ്തു.

തുറമുഖങ്ങളിലൂടെ അിഭിവൃദ്ധിയെന്നതാണ് ഗവണ്‍മെന്റിന്റെ വീക്ഷണമെന്ന് ദഹേജില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യക്ക് മികച്ച തുറമുഖങ്ങളും കൂടുതല്‍ തുറമുഖങ്ങളും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരസ്പരം മികച്ച ബന്ധിപ്പിക്കല്‍ ഇല്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തികവികസനം താഴോട്ടുപോകുമെന്ന് തറപ്പിച്ചു പറഞ്ഞ പ്രധാനമന്ത്രി, തുറമുഖ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഗവണ്‍മെന്റ് ശ്രദ്ധകേന്ദ്രീകരിക്കുതായും കൂട്ടിച്ചേര്‍ത്തു.

സമുദ്ര സമ്പദ്‌വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതായി പ്രധാനമന്ത്രി സൂചിപ്പിച്ചു, നവ ഇന്ത്യയെന്ന വീക്ഷണത്തിന്റെ അവിഭാജ്യഭാഗമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.