Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2016 സെപ്റ്റംബര്‍ ഇരുപത്തഞ്ചാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.


മനസ്സു പറയുന്നത്‌

എന്റെ പ്രിയപ്പെട്ട ദേശവാസികളേ നിങ്ങള്‍ക്കേവർക്കും നമസ്കാരം.

കഴിഞ്ഞ ദിവസങ്ങളിൽ ജമ്മുകശ്മീരിന്റെ ഉറി സെക്ടറിൽ ഉണ്ടായ ഒരു തീവ്രവാദി ആക്രമണത്തിൽ നമ്മുടെ രാജ്യത്തിന്റെ 18 വീരപുത്രന്മാരെ നമുക്കു നഷ്ടപ്പെട്ടു. ഞാന്‍ ഈ വീരസൈനികരെയെല്ലാം നമിക്കുകയും അവർക്കു ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു. ഭീരുത്വം നിറഞ്ഞ ഈ സംഭവം രാജ്യത്തെ മുഴുവന്‍ പിടിച്ചു കുലുക്കുവാന്‍ പര്യാപ്തമായിരുന്നു. രാജ്യമെങ്ങും ദുഃഖവുമുണ്ട്, രോഷവുമുണ്ട്. ഈ നഷ്ടം മകന്‍ നഷ്ടപ്പെട്ട, സഹോദരന്‍ നഷ്ടപ്പെട്ട, ഭർത്താവ് നഷ്ടപ്പെട്ട ആ കുടുംബങ്ങളുടേതു മാത്രമല്ല. ഈ നഷ്ടം രാജ്യത്തിന്റേതുമുഴുവനുമാണ്. അതുകൊണ്ട് ഞാന്‍ എന്റെ ദേശവാസികളോട് അന്നു പറഞ്ഞതുതന്നെ ആവർത്തിക്കാനാഗ്രഹിക്കുന്നു, ആ സംഭവത്തിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമുക്കു നമ്മുടെ സൈന്യത്തിൽ വിശ്വാസമുണ്ട്. അവർ തങ്ങളുടെ ശൌര്യത്തിലൂടെ ഇതുപോലെയുള്ള എല്ലാ ഗൂഢതന്ത്രങ്ങളെയും പരാജയപ്പെടുത്തും. നാട്ടിലെ നൂറ്റിഇരുപത്തിയഞ്ചുകോടി ജനങ്ങളും സുഖമായും സമാധാനത്തോടും ജീവിക്കുവാന്‍ പരമാവധി പരാക്രമത്തിന് അവർ തയ്യാറാകും. നമ്മുടെ സൈന്യത്തിൽ നമുക്കഭിമാനമുണ്ട്. പൌരന്മാർക്കും രാഷ്ട്രീയനേതാക്കള്‍ക്കും സംസാരിക്കാന്‍ അവസരങ്ങള്‍ പലതുണ്ട്. നാം സംസാരിക്കയും ചെയ്യും. പക്ഷേ, സൈന്യം സംസാരിക്കില്ല. സൈന്യം അവരുടെ ശൌര്യം കാട്ടുകയാണു ചെയ്യുക.

ഇന്ന് കശ്മീരിലെ ജനങ്ങളോടു വിശേഷിച്ചു സംസാരിക്കാനാഗ്രഹിക്കുന്നു. കശ്മീരിലെ ജനങ്ങള്‍ ദേശദ്രോഹശക്തികളെ നന്നായി മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. യാഥാർഥ്യം പ്രകടമാകുന്നതനുസരിച്ച്, അവർ അത്തരക്കാരിൽ നിന്നും സ്വയം അകന്നുനിന്ന് ശാന്തിയുടെ പാതയിലൂടെ നടക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ സ്കൂളുകളും കോളജുകളും പൂർണ്ണമായി പ്രവർത്തിക്കാന്‍ തുടങ്ങട്ടെ എന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു. അവരുടെ വിളവ്, പഴവർഗ്ഗങ്ങള്‍ തുടങ്ങിയവയെല്ലാം ഭാരതത്തിലെങ്ങുമുള്ള വിപണികളിലെത്തണമെന്ന് കർഷകരും ആഗ്രഹിക്കുന്നു. അതായത് സാമ്പത്തിക ബിസിനസ്സും ശരിയായ നടക്കണമെന്നാഗ്രഹിക്കുന്നു. കഴിഞ്ഞ ചില ദിവസങ്ങളായി കച്ചവടം ശരിയായി നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. ശാന്തിയും ഐക്യവും സന്മനോഭാവവും നമ്മുടെ പ്രശ്നങ്ങള്‍ക്കു സമാധാനത്തിന്റെ വഴിയുമാണ്, നമ്മുടെ പുരോഗതിയുടെ വഴിയുമാണ്, വികസനത്തിന്റെ വഴിയുമാണ് എന്നു നമുക്കെല്ലാം അറിയാം. നമ്മുടെ ഭാവി തലമുറയ്ക്കുവേണ്ടി നമുക്ക് വിസകനത്തിന്റെ പുതിയ ഉയരങ്ങള്‍ താണ്ടേണ്ടതുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കും നാം ഒരുമിച്ചിരുന്ന് സമാധാനം കണ്ടെത്തുമെന്നും, കശ്മീരിന്റെ വരും തലമുറയ്ക്ക് ശരിയായ വഴി തെളിക്കുമെന്നും എനിക്കു വിശ്വാസമുണ്ട്. കശ്മീരിലെ പൌരന്മാരുടെ സുരക്ഷിതത്വം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. നിയമവ്യവസ്ഥ നടത്തിക്കൊണ്ടുപോകുന്നതിന് ഭരണകൂടത്തിന് ചില നടപടികള്‍ എടുക്കേണ്ടി വരും. നമ്മുടെ പക്കലുള്ള ശക്തി, നിയമങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ക്രമസമാധാനത്തിനു വേണ്ടിയാണ്, കശ്മീരിലെ സാധാരണ ജനങ്ങള്‍ക്ക് സുഖപൂർണ്ണവും ശാന്തവുമായ ജീവിതത്തിനു വേണ്ടിയാണ്, അവ ശരിയായ രീതിയിൽ നമ്മുടെ സുരക്ഷാസേനകള്‍ പാലിക്കണമെന്നും ഞാന്‍ സുരക്ഷാസേനകളോട് പറയാനാഗ്രഹിക്കുന്നു. ചിലപ്പോഴൊക്കെ നാം ചിന്തിക്കുന്നതിൽ നിന്നു വ്യത്യസ്തമായി ചിന്തിക്കുന്നവർ പുതിയ പുതിയ അഭിപ്രായങ്ങള്‍ വച്ചു പുലർത്തുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് അടുത്തകാലത്തായി എനിക്ക് വളരെയേറെ കാര്യങ്ങള്‍ അറിയാന്‍ അവസരം ലഭിക്കുന്നു. ഭാരതത്തിലെ എല്ലാ മൂലയിൽ നിന്നും, എല്ലാ തരത്തിലും പെട്ട ആളുകളുടെയും വികാരങ്ങള്‍ അറിയാനും മനസ്സിലാക്കാനും അവസരം കിട്ടുന്നു, അത് ജനാധിപത്യത്തിന്റെ ശക്തിക്ക് പ്രോത്സാഹനം നല്കുന്നു. കഴിഞ്ഞ ദിവസം പതിനൊന്നാം ക്ലാസിലെ ഹർഷവർധന്‍ എന്നു പേരുള്ള ഒരു കുട്ടി എന്റെ മുന്നിൽ ഒരു വേറിട്ട ചിന്താഗതി അവതരിപ്പിച്ചു. അവന്‍ എഴുതി, ഉറിയിലെ ഭീകരാക്രമണത്തിനുശേഷം എനിക്കു വളരെ വിഷമം തോന്നി. എന്തെങ്കിലും ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാൽ എന്തു ചെയ്യണമെന്നു മനസ്സിലായില്ല. എന്നെപ്പോലെ ഒരു ചെറിയ വിദ്യാർഥിക്ക് എന്തു ചെയ്യാനാകും. ഞാന്‍ നാടിന്റെ നന്മയ്ക്ക് എങ്ങനെ ഉപകാരപ്പെടുന്നവനാകും എന്ന് എന്റെ മനസ്സിൽ തോന്നി. ദിവസേന മൂന്നു മണിക്കൂർ അധികമായി പഠിക്കുമെന്ന് ഞാന്‍ നിശ്ചയിച്ചു. നാടിനു പ്രയോജനപ്പെടുന്ന പൌരനാകും എന്നു മനസ്സിലുറപ്പിച്ചു.

പ്രിയപ്പെട്ട ഹർഷവർധനാ, രോഷാകുലമായ ഈ അന്തരീക്ഷത്തിൽ ഈ ചെറു പ്രായത്തിൽ കുട്ടിയ്ക്ക് ആശാവഹമായ രീതിയിൽ ചിന്തിക്കാനാകുന്നു എന്നത് എനിക്കു സന്തോഷം പകരുന്നു. പക്ഷേ, മകനേ, രാജ്യത്തെ പൌരന്മാരുടെ മനസ്സിലെ രോഷത്തിന് വലിയ വിലയുണ്ടെന്നും ഞാന്‍ പറയും. അത് രാഷ്ട്രത്തിന്റെ ചേതനയുടെ പ്രതീകമാണ്. ഈ രോഷവും എന്തെങ്കിലും ചെയ്യാനുള്ള ദൃഢസങ്കല്പവുമുണ്ട്. ഉവ്വ്, കുട്ടി സൃഷ്ടിപരമായ വീക്ഷണത്തോടെ അത് അവതരിപ്പിച്ചു. എന്നാൽ 1965 ലെ യുദ്ധം നടക്കുമ്പോള്‍, നമുക്കു നേതൃത്വം നല്കിയിരുന്നത് ലാൽ ബഹാദുർ ശാസ്ത്രിയായിരുന്നു. അപ്പോള്‍ നാടെങ്ങും ഒരു ആവേശമുണ്ടായിരുന്നു, രോഷമുണ്ടായിരുന്നു, ദേശസ്നേഹത്തിന്റെ വേലിയേറ്റമുണ്ടായിരുന്നു. എല്ലാവരും എന്തെങ്കിലുമൊക്കെ നടക്കണമെന്നാഗ്രഹിച്ചു, എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു ചിന്തിച്ചു. ലാൽ ബഹാദുർ ശാസ്ത്രീജീ വളരെ നല്ല രീതിയിൽ രാജ്യത്തിലെ ഈ വൈകാരികതലത്തെ സ്പർശിക്കാന്‍ വളരെ പരിശ്രമിച്ചു. അദ്ദേഹം ജയ് ജവാന്‍ – ജയ് കിസാന്‍ എന്ന മന്ത്രം നല്കിക്കൊണ്ട് രാജ്യത്തിലെ സാധാരണ ജനത്തിന് നാടിനുവേണ്ടി എങ്ങനെയാണു പ്രവർത്തിക്കേണ്ടതെന്നു പ്രേരണയേകി. ബോംബിന്റെയും തോക്കിന്റെയും ശബ്ദകോലാഹലങ്ങള്‍ക്കിടയിൽ ദേശഭക്തി പ്രകടിപ്പിക്കാന്‍ എല്ലാ പൌരന്മാരുടെയും പക്കൽ മറ്റു വഴികളും ഉണ്ടാകാമെന്ന് ലാൽ ബഹാദുർ ശാസ്ത്രി കാട്ടിത്തരുകയായിരുന്നു. മഹാത്മാ ഗാന്ധിയും സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നയിക്കവെ, സമരം ശക്തമായി നടക്കുമ്പോള്‍, സമരത്തിന് ഒരു പടി മുന്നേറ്റം വേണമെന്നു തോന്നിയാൽ ആ ശക്തിയെ സമൂഹത്തിൽ സൃഷ്ടിപരമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടാന്‍ വളരെ ഫലപ്രദമായ രീതി അവലംബിച്ചിരുന്നു. നമ്മളും സൈന്യവും തങ്ങളുടെ ഉത്തരവാദിത്വം നിർവ്വഹിക്കട്ടെ, ഭരണം നടത്തുന്നവർ അവരുടെ കർത്തവ്യം നിർവ്വഹിക്കട്ടെ, നാം ദേശവാസികള്‍, എല്ലാ പൌരന്മാരും ഈ ദേശഭക്തിയുടെ ആവേശത്തോടൊപ്പം എന്തെങ്കിലും സൃഷ്ടിപരമായ പങ്ക് നിർവ്വഹിക്കാമെങ്കിൽ രാജ്യം തീർച്ചയായും പുതിയ ഉയരങ്ങള്‍ കീഴടക്കും.

പ്രിയപ്പെട്ട ദേശവാസികളേ, ശ്രീ.ടി.എസ്.കാർത്തിക് നരേന്ദ്രമോദി ആപ് ലൂടെ എനിക്കെഴുതി, പാരാളിമ്പിക്സിൽ പങ്കെടുക്കാന്‍ പോയ അതല്റ്റുകള്‍ ചരിത്രം രചിച്ചു, അവരുടെ പ്രകടനം മനുഷ്യചേതനയുടെ, ഹ്യൂമന്‍ സ്പിരിറ്റിന്റെ വിജയമാണ് . ശ്രീ.വരുണ്‍ വിശ്വനാഥനും നരേന്ദ്രമോദി ആപ് ൽ എഴുതി, നമ്മുടെ അതലറ്റുകള്‍ നേട്ടമുണ്ടാക്കി. അങ്ങയുടെ മന്‍ കീബാത്തിൽ അതെക്കുറിച്ചു പറയണം. നിങ്ങള്‍ രണ്ടുപേരിൽ മാത്രമല്ല,രാജ്യത്തെ എല്ലാവരിലും പാരാളിമ്പിക്സിൽ പങ്കെടുത്ത നമ്മുടെ കളിക്കാരോട് ഒരു വൈകാരികബന്ധം ഉടലെടുത്തിട്ടുണ്ട്. ഒരു പക്ഷേ, കളിയെക്കാളധികം പാരാഒളിമ്പിക്സും നമ്മുടെ കളിക്കാരുടെ നേട്ടവും മനുഷ്യത്ത്വവീക്ഷണത്തെ, ദിവ്യാംഗത്തോടുള്ള വീക്ഷണത്തെ തീർത്തും മാറ്റിമറിച്ചിരിക്കുന്നു. ഞാന്‍ നമ്മുടെ വിജയിയായ സഹോദരി ദീപാ മലിക്കിന്റെ വാക്കുകള്‍ മറക്കില്ല. മെഡൽ നേടിയപ്പോള്‍ ആ സഹോദരി പറഞ്ഞു, ഈ മെഡലിലൂടെ ഞാന്‍ വികലാംഗത്വത്തെത്തന്നെ പരാജയപ്പെടുത്തി. ഈ വാക്കുകളിൽ വളരെ വലിയ ശക്തിയുണ്ട്. ഇപ്രാവശ്യം പാരാഒളിമ്പിക്സിൽ നമ്മുടെ രാജ്യത്തുനിന്ന് 3 മഹിളകളടക്കം 19 അത് ലറ്റുകള്‍ പങ്കെടുത്തു. മറ്റു കളികളെ അപേക്ഷിച്ച്, ദിവ്യാംഗരുടെ കളികളിൽ ശാരീരികക്ഷമതയെക്കാളും കളിയിലെ നൈപുണ്യത്തെക്കാളും വലിയ കാര്യം ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണ്.

നമ്മുടെ കളിക്കാർ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ നേട്ടം കുറിച്ചുകൊണ്ട് 4 മെഡലുകള്‍ നേടി എന്നതറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും – രണ്ടു സ്വർണ്ണവും, ഒരു വെള്ളിയും ഒരു വെങ്കലവും പോള്‍ വോള്‍ട്ടിൽ രണ്ടാമതും സ്വർണ്ണമെഡൽ നേടിയത് 12 വർഷത്തിനു ശേഷമാണ്. 12 വർഷങ്ങള്‍ കൊണ്ട് പ്രായമേറുന്നു. ഒരിക്കൽ സ്വർണ്ണപ്പതക്കം നേടിക്കഴിഞ്ഞാൽ ആവേശവും കുറയുന്നു, എന്നാൽ ദേവേന്ദ്രന്‍ കാട്ടിയത് ശരീരത്തിന്റെ അവസ്ഥ, പ്രായമേറുന്നത് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെ ഒരിക്കലും മന്ദീഭവിപ്പിച്ചില്ല എന്നാണ്. അതാണ് 12 വർഷത്തിനുശേഷം വീണ്ടും മെഡൽ നേടിയത്. അദ്ദേഹം ജന്മനാ ദിവ്യാംഗമുള്ളയാളായിരുന്നില്ല. വൈദ്യുതാഘാതമേറ്റതു കാരണം അദ്ദേഹത്തിന് കൈ നഷ്ടപ്പെടുകയായിരുന്നു. നിങ്ങള്‍ ചിന്തിച്ചു നോക്കൂ ഒരു മനുഷ്യന്‍ ഇരുപത്തിമൂന്നാം വയസ്സിൽ സ്വർണ്ണമെഡൽ നേടിയശേഷം വീണ്ടും മുപ്പത്തിമൂന്നാം വയസ്സിൽ രണ്ടാമത് സ്വർണ്ണമെഡൽ നേടണമെങ്കിൽ എത്ര വലിയ സാധന അനുഷ്ഠിച്ചിട്ടുണ്ടാകും. മാരിയപ്പന്‍ തങ്കവേലു ഹൈജമ്പിൽ സ്വർണ്ണമെഡൽ നേടി. തങ്കവേലുവിന് കേവലം അഞ്ചാംവയസ്സിലാണ് വലതുകാൽ നഷ്ടപ്പെട്ടത്. ദാരിദ്ര്യവും അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന് തടസ്സമായില്ല. അദ്ദേഹം വലിയ നഗരത്തിലൊന്നും ജീവിക്കുന്ന ആളല്ല, മധ്യവർഗ്ഗസമ്പന്ന കുടുംബത്തിലെ ആളുമല്ല. കഷ്ടതകള്‍ നിറഞ്ഞ ജീവിതം നയിക്കയാണെങ്കിലും, ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും നിശ്ചദാർഢ്യത്തിലൂടെ നാടിനുവേണ്ടി മെഡൽ നേടി. അത് ലറ്റ് ദീപാമാലിക്കാണെങ്കിൽ പലവിധ വിജയപതാകകള്‍ പാറിച്ചു കീർത്തി നേടിയിരിക്കുന്നു.

വരുണ്‍ സി.ഭാടി ഹൈജമ്പിലാണ് വെങ്കല മെഡൽ നേടിയത്. പാരാഒളിമ്പിക്സിലെ മെഡലുകള്‍ക്ക് അതിന്റേതായ മഹത്വമുണ്ട്. അതിലൂടെ നമ്മുടെ നാട്ടിൽ , നമ്മുടെ സമൂഹത്തിൽ, നമ്മുടെ അയൽപക്കങ്ങളിൽ കഴിയുന്ന ദിവ്യാംഗരായ സഹോദരീ സഹോദരന്മാരുടെ നേരെ നോക്കുവാന്‍ നമുക്കു പ്രേരണയുണ്ടാക്കിയിരിക്കുന്നു എന്നതും പ്രധാനമാണ്. നമ്മുടെ സഹാനുഭൂതിയെ ഉണർത്തി, അതോടൊപ്പം ഈ ദിവ്യാംഗരോടുള്ള നമ്മുടെ വീക്ഷണത്തിനും മാറ്റമുണ്ടാകണം. ഇപ്രാവശ്യത്തെ പാരാളിമ്പിക്സിൽ എത്രവലിയ പ്രകടനമാണ് കാഴ്ചവച്ചതെന്ന് വളരെ കുറച്ചാളുകള്‍ക്കേ അറിയൂ. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് അതേ സ്ഥലത്ത് ഒളിമ്പിക്സ് മത്സരങ്ങള്‍ നടന്നു. പൊതു ഒളിമ്പിക്സിലെ റെക്കാഡുപോലും ദിവ്യാംഗരായവർ ഭേദിച്ചു എന്നത് ആർക്കെങ്കിലും ചിന്തിക്കാനാകുന്ന കാര്യമാണോ. ഇപ്രാവശ്യം അതും നടന്നു. 1500 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക്സ് മത്സരത്തിൽ സ്ഥാപിച്ച റെക്കാഡ് ദിവ്യാംഗരുടെ മത്സരത്തിൽ അള്ജീരിയയുടെ അബ്ദല്ലത്തീഫ് ബകാ 1.7 സെക്കന്റ് കുറച്ചു സമയം കൊണ്ട് 1500 മീറ്റർ ഓട്ടത്തിൽ പുതിയ റെക്കാഡ് സ്ഥാപിച്ചു. ഇത്രമാത്രമല്ല, ഓട്ടക്കാരനെന്ന നിലയിൽ നാലാം സ്ഥാനത്തെത്തി, മെഡൽ നേടാതെ പോയ ആള്‍പോലും പൊതു ഒളിമ്പിക്സിലെ സ്വർണ്ണം നേടിയ ആളിനെക്കാള്‍ കുറച്ചു സമയം കൊണ്ട് ഓടി എന്നതിലാണ് എനിക്ക് ആശ്ചര്യം തോന്നിയത്. ഞാന്‍ ഒരിക്കൽ കൂടി നമ്മുടെ ഈ കളിക്കാർക്ക് അഭിനനന്ദനങ്ങള്‍ നേരുന്നു. വരും നാളുകളിൽ ഭാരതം പാരാഒളിമ്പിക്സിനും വേണ്ടി, അതിന്റെ വളർച്ചയ്കം വേണ്ടി ഒരു സുഗമപദ്ധതിയുണ്ടാക്കുന്നതിനു ശ്രമിക്കയാണ്.

എന്റെ പ്രിയ ദേശവാസികളേ, കഴിഞ്ഞയാഴ്ച എനിക്ക് ഗുജറാത്തിലെ നവസാരിയിൽ വളരെ അദ്ഭുതകരങ്ങളായ അനുഭവമുങ്ങളുണ്ടായി. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വികാരനിർഭരമായ നിമിഷമായിരുന്നു. ഭാരത സർക്കാർ ദിവ്യാംഗരുടെ ഒരു വലിയ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അന്ന് വളരെയേറെ റെക്കാഡുകളാണ് സ്ഥാപിക്കപ്പെട്ടത്. അവിടെ ഡാംഗ് ജില്ലയിലെ അഗമ്യമായ കാട്ടിൽ നിന്നെത്തിയ ലോകം കാണാനാവാത്ത ഒരു ചെറിയ കുട്ടി, ഗൌരീ ശാർദ്ദൂലിന് രാമായണം മുഴുവന്‍ കാണാതെ ചൊല്ലാനറിയാം. ചില ഭാഗങ്ങള്‍ എന്നെ ചൊല്ലി കേള്‍പ്പിക്കയും ചെയ്തു. അത് ഞാന്‍ അവിടെ കൂടിയിരുന്ന ജനങ്ങളോടും പറഞ്ഞു. ആളുകള്‍ ആശ്ചര്യപ്പെട്ടു. അന്ന് എനിക്ക് ഒരു പുസ്തകം പ്രകാശനം ചെയ്യാനുള്ള അവസരം ലഭിച്ചു. അതിൽ ചില ദിവ്യാംഗരുടെ ജീവിതത്തിലെ വിജയഗാഥകളാണ് സംഗ്രഹിച്ചിരുന്നത്. വളരെ ഉത്സാഹം വർധിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഭാരത സർക്കാർ നവസാരിയുടെ മണ്ണിൽ ലോകറെക്കാർഡ് സ്ഥാപിച്ചത് വളരെ മഹത്തായ കാര്യമാണെന്നു ഞാന്‍ കണക്കാക്കുന്നു. എട്ടു മണിക്കൂറിനുള്ളിൽ അറുനൂറ് ദിവ്യാംഗരായ ആളുകള്‍ക്ക്, കേള്‍ക്കാനാകാത്തവർക്ക്മെഷീനുകളേകുന്നതിനു സാധിച്ചു. അതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കാഡ്സിൽ ഇടം കിട്ടി. ഒറ്റ ദിവസം കൊണ്ട് ദിവ്യാംഗരായവർ മൂന്നു ലോകറിക്കാഡ് സ്ഥാപിക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രണ്ടു വർഷം മുമ്പ് ഓക്ടോബർ രണ്ടിന് പൂജനീയ ബാപ്പുവിന്റെ ജന്മജയന്തിക്ക്നാം ശുചിത്വ ഭാരത യജ്ഞം ആരംഭിച്ചു. ശുചിത്വം നമ്മുടെ സ്വഭാവമാകണമെന്നും എല്ലാ പൌരന്മാരുടെയും കർത്തവ്യമാകണമെന്നും മാലിന്യത്തോട് വെറുപ്പെന്ന അന്തരീക്ഷം രൂപപ്പെടണമെന്നും അന്നു ഞാന്‍ പറഞ്ഞിരുന്നു, ഇപ്പോള്‍ ഓക്ടോബർ രണ്ടിന് രണ്ടു വർഷമാകാന്‍ പോകുമ്പോള്‍ നാട്ടിലെ നൂറ്റിഇരുപത്തിയഞ്ചുകോടി ജനങ്ങളുടെ മനസ്സിൽ ശുചിത്വകാര്യത്തിൽ ഉണർവുണ്ടായിട്ടുണ്ട് എന്നെനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. ഞാന്‍ പറഞ്ഞിരുന്നു, ഒരു ചുവട് ശുചിത്വത്തിലേക്ക് എന്ന്. എല്ലാവരുംതന്നെ ഒരു ചുവട് മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് നമുക്കു പറയാനാകും. അതിന്റെ അർഥം രാജ്യം ശുചിത്വത്തിലേക്ക് നൂറ്റിയിരുപത്തിയഞ്ചുകോടി ചുവടു വച്ചു എന്നാണ്. ശരിയായ ദിശയിലാണു നീങ്ങുന്നതെന്നും പരിണതി എത്ര നല്ലതാണെന്നും അല്പം ശ്രമത്തിലൂടെ എന്താണു നടക്കുന്നതെന്നും ഉറപ്പായി കാണാന്‍ സാധിച്ചു. അതുകൊണ്ട് എല്ലാ സാധാരണ പൌരന്മാരും, ഭരണാധികാരിയാണെങ്കിലും, സർക്കാരോഫീസാണെങ്കിലും. പാതയാണെങ്കിലും, ബസ് സ്റ്റാന്‍ഡാണെങ്കിലും, റെയിൽവേയാണെങ്കിലും സ്കൂളോ കോളജോ ആണെങ്കിലും മതസ്ഥാപനമാണെങ്കിലും ആശുപത്രിയാണെങ്കിലും, കുട്ടികള്‍ മുതൽ വൃദ്ധർ വരെ, ദരിദ്ര ഗ്രാമങ്ങളും കർഷകരും സ്ത്രീകളും എല്ലാവരും തന്നെ സ്വച്ഛതയുടെ കാര്യത്തിൽ തങ്ങളുടെ പങ്കു വഹിക്കുന്നു. മാധ്യമങ്ങളിലെ സുഹൃത്തുക്കളും സൃഷ്ടിപരമായ പങ്കുവഹിച്ചു. നമുക്ക് ഇനിയും വളരെ മുന്നേറാനുണ്ടെന്നാണ് എന്റെ അഭിപ്രായം. എന്നാൽ തുടക്കം നന്നായി, വളരെ ശ്രമങ്ങള്‍ നടത്തി, നാം വിജയിക്കും എന്ന വിശ്വാസവുമുണ്ടായിട്ടുണ്ട്. ഗ്രാമീണ ഭാരതത്തിന്റെ കാര്യം പറഞ്ഞാൽ ഇതുവരെ രണ്ടുകോടി നാല്പത്തിഎട്ടു ലക്ഷം, അതായത് ഏകദേശം രണ്ടരക്കോടി ശൌചാലയങ്ങള്‍ നിർമ്മിക്കപ്പെട്ടിരിക്കുന്നു. വരുന്ന വർഷം ഒന്നരക്കോടി ശൌചാലയങ്ങള്‍ കൂടി നിർമ്മിക്കാനുദ്ദേശിക്കുന്നു. ആരോഗ്യത്തിന്, പൌരന്മാരുടെ മാനംകാക്കാന്‍, വിശേഷിച്ചും അമ്മമാരുടെയും സഹോദരിമാരുടെയും മാനംകാക്കാന്‍ തുറസ്സായ സ്ഥലത്ത് ശൌചം നിർവ്വഹിക്കുന്ന ശീരം അവസാനിക്കണം. അതുകൊണ്ട് ഓപണ്‍ ഡിഫകേഷന്‍ ഫ്രീ (ഓഡിഎഫ്), തുറസ്സായ സ്ഥലത്തെ ശൌചത്തിനന്ത്യം എന്ന ജനമുന്നേറ്റം തുടങ്ങിയിരിക്കുന്നു. സംസ്ഥാനങ്ങളും സംസ്ഥാനങ്ങളും തമ്മിൽ, ജില്ലകള്‍ തമ്മിൽ ഗ്രാമങ്ങള്‍ തമ്മിൽ ആരോഗ്യപരമായ മത്സരം നടക്കുകയാണ്. ആന്ധ്രപ്രദേശ്, ഗുജറാത്, കേരളം എന്നീ സംസ്ഥാനങ്ങള്‍ തുറസ്സായിടത്ത് ശൌചമെന്ന ശീലത്തിൽ നിന്നു മോചനത്തിന്റെ പാതയിൽ അധികം വൈകാതെ വിജയം നേടും. ഞാന്‍ ഇപ്പോള്‍ ഗുജറാത്തിൽ പോയിരുന്നപ്പോള്‍ ഓഫീസർമാർ പറഞ്ഞത് പോർബന്തർ, അതായത് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം ഈ ഒക്ടോബർ രണ്ടിന് പൂർണ്ണമായും ഓഡിഎഫ് ആക്കും എന്നാണ്. ഇത് സാധിച്ചെടുത്തവരെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ ലക്ഷ്യം നേടാനായി ശ്രമിക്കുന്നവർക്ക് മംഗളാശംസകള്‍ നേരുന്നു. ഞാന്‍ ആവശ്യപ്പെടുന്നത് അമ്മമാരുടെയും സഹോദരിമാരുടെയും മാനം കാക്കാന്‍, ചെറിയ കുട്ടികളുടെ ആരോഗ്യംരക്ഷയ്ക്ക് ഈ പ്രശ്നത്തിൽ നിന്നു നമുക്കു നാടിനെ രക്ഷിക്കേണ്ടതുണ്ട്. വരൂ, നമുക്കു ദൃഢനിശ്ചയത്തോടെ മുന്നേറാം. വിശേഷിച്ചും അടുത്ത കാലത്ത് സാങ്കേതികവിദ്യ വലിയ രീതിയിൽ ഉപയോഗിക്കുന്ന യുവസുഹൃത്തുക്കള്‍ക്കു മുന്നിൽ ഞാനൊരു പദ്ധതി അവതരിപ്പിക്കാനുദ്ദേശിക്കുന്നു. സ്വച്ഛതയുടെ കാര്യത്തിൽ നിങ്ങളുടെ നഗരത്തിൽ എന്താണു സമാധാനം. ഇതറിയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്, അതിനായി ഭാരതസർക്കാർ ഒരു നമ്പർ നല്കിയിട്ടുണ്ട് – 1969. നമുക്കറിയാം 1869 ൽ മഹാത്മാഗാന്ധി ജനിച്ചു. 1969 ൽ നാം മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷിച്ചിരുന്നു. 2019 ൽ നാം മഹാത്മാഗാന്ധിയുടെ 150 ആം ജയന്തി ആഘോഷികാന്‍ പോകയാണ്. ഈ 1969 എന്ന നമ്പരിൽ ഫോണ്‍ ചെയ്താൽ നിങ്ങള്‍ക്ക് ശൌചാലയങ്ങളുടെ നിർമ്മാണം സംബന്ധിച്ച സ്ഥിതി മനസ്സിലാക്കാനാകുമെന്നു മാത്രമല്ല, ശൌചാലയം ഉണ്ടാക്കാനുള്ള അപേക്ഷ കൊടുക്കാനുമാകും. നിങ്ങള്‍ അതിൽ നിന്ന് നേട്ടമുണ്ടാക്കുക. ഇത്രമാത്രമല്ല, സ്വച്ഛതയുമായി ബന്ധപ്പെട്ട പരാതികളും ആ പരാതികള്‍ക്കു പരിഹാരമുണ്ടാക്കിയതിനെക്കുറിച്ചും അറിയാന്‍ ഒരു സ്വച്ഛത ആപ് നു തുടക്കം കുറിച്ചിട്ടുണ്ട്. നിങ്ങള്‍ ഇതു പരമാവധി പ്രയോജനപ്പെടുത്തുക, വിശേഷിച്ചും പുതു തലമുറ. ഭാരതസർക്കാർ കോർപ്പറേറ്റ് ലോകത്തോടും മുന്നോട്ടുവരാന്‍ അഭ്യർഥന നടത്തിയിട്ടുണ്ട്. സ്വച്ഛതയ്ക്കുവേണ്ടി പ്രവർത്തിക്കാനാഗ്രഹിക്കുന്നവര് യുവ പ്രൊഫഷണലുകളെ സ്പോണ്‍സർ ചെയ്യുക. ജില്ലകളിൽ സ്വച്ഛഭാരത് ഫെലോകളായി അവരെ അയയ്ക്കാവുന്നതാണ്.

ശുചിത്വ മുന്നേറ്റം വെറുതെ ചടങ്ങുകളിൽ ഒതുങ്ങുന്നതുകൊണ്ടും കാര്യം നടക്കില്ല. ശുചിത്വം സ്വഭാവമാകുന്നതും പോരാ. ഇന്നത്തെ യുഗത്തിൽ ശുചിത്വവുമായി ആരോഗ്യം ബന്ധപ്പെട്ടിരിക്കുന്നു. അതേപോലെ ശുചിത്വം അതിനൊരു റവന്യൂ മോഡലും ആനിവാര്യമാണ്. മാലിന്യം സമ്പത്തിലേക്ക് എന്നതും അതിന്റെ ഭാഗമാകണം. അതുകൊണ്ട് ശുചിത്വ മിഷനൊപ്പം വേസ്റ്റ് ടു കമ്പോസ്റ്റ് എന്നതിലേക്ക് നാം അനിവാര്യമായും തിരിയണം. ഖരമാലിന്യങ്ങളുടെ സംസ്കരണം നടക്കണം. കമ്പോസ്റ്റായി മാറ്റാനുള്ള ജോലി നടക്കണം, അതിനായി സർക്കാരിന്റെ പക്ഷത്തുനിന്ന് നയപരമായ ഇടപെടൽ കൂടി ആരംഭിച്ചിരിക്കുന്നു. മാലിന്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന കമ്പോസ്റ്റ് വാങ്ങാന്‍ തയ്യാറാകണം എന്ന് ഫെർട്ടിലൈസർ കമ്പനികളോടു പറഞ്ഞിട്ടുണ്ട്. ഓർഗാനിക് ഫാമിംഗിലേക്കു തിരിയാനാഗ്രഹിക്കുന്ന കർഷകർക്ക് അത് ലഭ്യമാക്കണം. സ്വന്തം ഭൂമിയുടെ ആരോഗ്യം നന്നാക്കാനാഗ്രഹിക്കുന്നവർ, ഭൂമിയുടെ ആരോഗ്യത്തെക്കുറിച്ചു വേവലാതിപ്പെടുന്നവർ, രാസവളങ്ങളുടെ ദോഷം അനുഭവിച്ചുകഴിഞ്ഞവർക്ക് ഇത്തരത്തിലുള്ള വളം ആവശ്യമുണ്ടെങ്കിൽ എത്തിച്ചു കൊടുക്കുക. ശ്രീ.അമിമാഭ് ബച്ചന്‍ജി ബ്രാന്‍ഡ് അംബാസിഡർ എന്ന നിലയിൽ ഇക്കാര്യത്തിൽ വളരെയേറെ പങ്കു വഹിക്കുന്നുണ്ട്. വേസ്റ്റ് ടു വെൽത്ത് പദ്ധതിയിൽ പുതിയ പുതിയ സ്റ്റാർട്ട്അപ്പുകള്‍ക്കായി ഞാന്‍ യുവാക്കളെ ക്ഷണിക്കുന്നു. അങ്ങനെയുള്ള ഉപകരണങ്ങള്‍ വികസിപ്പിക്കുക, അതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുക, കുറഞ്ഞ ചിലവിൽ അവ വലിയ അളവിൽ ഉത്പാദിപ്പിക്കുന്നതിനായി പ്രവർത്തിക്കുക. ഇത് ചെയ്യാവുന്ന കാര്യമാണ്. വളരെ തൊഴിലവസരങ്ങളുമുണ്ട്. വളരെയേറെ സാമ്പത്തിക ഇടപാടുകള്‍ക്കുമുള്ള സാധ്യതകളുണ്ട്. മാലിന്യത്തിൽ നിന്ന് ധനസമ്പാദനത്തിൽ വിജയമുണ്ടാക്കാം. ഈ വർഷം സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 2 വരെ ഒരു വിശേഷാൽ പരിപാടി ഇന്‍ഡോസാന്‍, ഇന്ത്യാ സാനിട്ടേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുകയാണ്. രാജ്യമെങ്ങും നിന്നുള്ള മന്ത്രിമാരും, മുഖ്യമന്ത്രിമാരും, മഹാനഗരങ്ങളിൽ നിന്നുള്ള മേയർമാരും, കമ്മീഷണർമാരും എല്ലാം തന്നെ ശുചിത്വം, കേവലം ശുചിത്വക്കുറിച്ച് ഗഹനമായ ചർച്ചകള്‍ നടത്താന്‍ പോവുകയാണ്. സാങ്കേതികവിദ്യകൊണ്ട് എന്ത് സാധിക്കാം?ഫൈനാന്‍ഷ്യൽ മോഡൽ എന്താകാം ജനപങ്കാളിത്തം എങ്ങനെ സാധിക്കാം. ഇതിലൂടെ തൊഴിലവസരങ്ങൾ എങ്ങനെ വർധിപ്പിക്കാം. എന്നിങ്ങനെയുള്ള വിഷയങ്ങളിലെല്ലാം ചർച്ചകള്‍ നടക്കും. സ്വച്ഛതയുടെ കാര്യത്തിൽ പുതിയ പുതിയ വാർത്തകള്‍ വരുന്നതാണു ഞാന്‍ കാണുന്നത്. ഗുജറാത്ത് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികള്‍ 107 ഗ്രാമങ്ങളിൽ പോയി ശൌചാലയ നിർമ്മാണത്തിന് ജാഗരൂകതാ മുന്നേറ്റം നടത്തിയതായി ഈയടുത്ത ദിവസം ഞാന്‍ പത്രത്തിൽവായിക്കുകയുണ്ടായി. ഉദ്ദേശം ഒമ്പതിനായിരം ശൌചാലയങ്ങളുണ്ടാക്കുന്നതിന് അവർ തങ്ങളുടെ അധ്വാനശേഷി വിനിയോഗിച്ചു. വിംഗ് കമാണ്ടർ പരംവീർ സിംഗിന്റെ നേതൃത്വത്തിൽ ഒരു ടീം ഗംഗയിൽ ദേവപ്രയാഗ് മുതൽ ഗംഗാസാഗർ വരെ 2800 കിലോമീറ്റർ യാത്ര നടത്തിക്കൊണ്ട് സ്വച്ഛതാ സന്ദേശം പ്രചരിപ്പിച്ചു. ഭാരത സർക്കാരിലെ ഓരോരോ വകുപ്പുകളും ഒരു വർഷത്തേക്കുള്ള ടൈംടേബള്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളും 15 ദിവസം സ്വച്ഛതയിൽ വിശേഷാൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ വരുന്ന ഒക്ടോബർ മാസത്തിൽ 1 ആം തീയതി മുതൽ 15 ആം തീയതി വരെ കുടിവെള്ള, ഗ്രാമ വികസന, പഞ്ചായത്തീരാജ് എന്നീ വകുപ്പുകള്‍ ഒരുമിച്ച് തങ്ങളുടെ മേഖലയിൽ ശുചിത്വക്കുറിച്ചുള്ള ഒരു രൂപരേഖ തയ്യാറാക്കി പ്രവർത്തിക്കാന്‍ പോവുകയാണ്. ഒക്ടോബർ മാസത്തിലെ അവസാന രണ്ടാഴ്ച, 16 ആം തീയതി മുതൽ 31 ആം തീയതി വരെ കൃഷി-കർഷകക്ഷേമ മന്ത്രാലയം, ഭക്ഷ്യ സംസ്കരണ വ്യവസായം, ഉപഭോക്തൃ കാര്യം തുടങ്ങിയ മൂന്നു വകുപ്പുകള്‍കൂടി 15 ദിവസം തങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ മാലിന്യനിർമ്മാർജ്ജന മുന്നേറ്റം നടത്താന്‍ പോകുന്നു. ഈ വകുപ്പുകള്‍ നടത്തുന്ന പ്രവർത്തനങ്ങളിൽ തങ്ങളുമായി ബന്ധപ്പെട്ട ഇടങ്ങളിൽ മടിക്കാതെ ബന്ധപ്പെടുക എന്നാണ് എനിക്ക് പൌരന്മാരോട് അഭ്യർഥിക്കാനുള്ളത്. ഈയിടെ ശുചിത്വ സംബന്ധിച്ച സർവ്വേയും നടക്കുന്നുണ്ട്. ആദ്യം 73 നഗരങ്ങളുടെ സർവ്വേ നടത്തി ശുചിത്വനിലവാരം ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയുണ്ടായി. ഇപ്പോള്‍ ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 500 ഓളം നഗരങ്ങളുടെ ഊഴമാണ്. ഇതിലൂടെ ഇപ്രാവശ്യം നാം പിന്നിലായി, അടുത്തപ്രാവശ്യം നാം കുറച്ചുകൂടി നന്നായി ചെയ്യുമെന്ന ഒരു ആത്മവിശ്വാസം എല്ലാ നഗരത്തിലും ഉണ്ടാകും. ശുചിത്വം¯ സംബന്ധിച്ച് മത്സരാന്തരീക്ഷം രൂപപ്പെടുകയാണ്. എല്ലാ പൌരന്മാരും ഇക്കാര്യത്തിൽ എത്രത്തോളം പങ്കുവഹിക്കാമോ അത്രത്തോളം പങ്കുചേരുമെന്നാണ് ഞാനാശിക്കുന്നത്. ഈ വരുന്ന ഒക്ടോബർ 2, മഹാത്മാഗന്ധിയുടെയും ലാൽ ബഹാദുർ ശാസ്ത്രിയുടെയും ജന്മദിനമാണ്. സ്വച്ഛഭാരത് മിഷന്‍ തുടങ്ങിയിട്ട് രണ്ടു വർഷമാകുകയാണ്. ഗാന്ധി ജയന്തിമുതൽ ദീപാവലി വരെ, ഖാദിയുടെ എന്തെങ്കിലും വാങ്ങണമെന്ന് അഭ്യർഥിക്കാറുണ്ട്. ഇപ്രാവശ്യവും എല്ലാ കുടുംബത്തിലും ഖാദിയുടെ എന്തെങ്കിലും തുണി വാങ്ങണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഇതിലൂടെ ദരിദ്രന്റെ വീട്ടിലും ദീപാവലിയുടെ ദീപം തെളിയാനിടയാകും. ഇപ്രാവശ്യം ഒക്ടോബർ രണ്ട്, ഞായറാഴ്ചയാണ്. അന്ന് ഒരു പൌരനെന്ന നിലയിൽ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിൽ സ്വയം പങ്കാളിയാകാനാകില്ലേ? 2 മണിക്കൂർ, 4 മണിക്കൂർ നേരിട്ട് ഇതിൽ പങ്കാളിയാകുക. ആ പങ്കുചേരലിന്റെ ഫോട്ടോ എനിക്ക് നരേന്ദ്രമോദി ആപ് ൽ ഷെയർ ചെയ്യുക, വീഡിയോ ആണെങ്കിൽ അതു ഷെയർ ചെയ്യുക. നോക്കൂ, രാജ്യമെങ്ങും നമ്മുടെ ശ്രമഫലമായി വീണ്ടും ഈ മുന്നേറ്റത്തിന് ഒരു ആക്കം ലഭിക്കും. മഹാത്മാഗാന്ധിയുടെയും ലാൽ ബഹാദുർശാസ്ത്രിയുടെയും ഓർമ്മനാളിൽ നമുക്ക് നാടിനുവേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യാന്‍ ദൃഢ നിശ്ചയം ചെയ്യാം.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ജീവിതത്തിൽ കൊടുക്കുന്നതിന് ഒരു വിശേഷാൽ ആനന്ദമാണുള്ളത്. ആരെങ്കിലും അത് അംഗീകരിച്ചാലും ഇല്ലെങ്കിലും കൊടുക്കുന്നതിന്റെ സന്തോഷം അദ്ഭുതകരമാണ്. കഴിഞ്ഞനാളുകളിൽ ഗ്യാസ് സബ്സിഡി ഉപേക്ഷിക്കാന്‍ ഞാന്‍ പറഞ്ഞപ്പോള്‍ നമ്മുടെ ജനങ്ങള്‍ അതിനോട് വളരെയേറെ അനുകൂലമായി പ്രതികരിച്ചത്ദേശീയ ജീവിതത്തിലെ വളരെ പ്രേരണയേക്കുന്ന ഒരു സംഭവമാണ്. നമ്മുടെ നാട്ടിലെ യുവാക്കള്‍, ചില എന്‍.ജി.ഒ.കളുമായി ചേർന്ന് ഒക്ടോബർ 2 മുതൽ 8 വരെ പല നഗരങ്ങളിലും ജോയ് ഓഫ് ഗിവിംഗ് വീക്ക് ആഘോഷിക്കാന്‍ പോകയാണ്. ആവശ്യമുള്ളവർക്ക് ആഹാരസാധനങ്ങള്‍, വസ്ത്രം, എന്നിവ സംഭരിച്ച് എത്തിക്കാനുള്ള നീക്കമാണ്. ഞാന്‍ ഗുജറാത്തിലായിരുന്നപ്പോള്‍ നമ്മുടെ പ്രവർത്തകള്‍ തെരുവിലിറങ്ങി വീടുകളിലുള്ള പഴയ കളിപ്പാട്ടങ്ങള്‍ ദാനമായി അഭ്യർഥിച്ചിരുന്നു. അങ്ങനെ കിട്ടിയ കളിപ്പാട്ടങ്ങള്‍ ദാരിദ്ര്യമുള്ള തെരുവിലെ അംഗനവാടികളിൽ വിതരണം ചെയ്തിരുന്നു. ആ ദരിദ്ര ബാലികാബാലന്മാർക്ക് ആ കളിപ്പാട്ടങ്ങള്‍ കാണുമ്പോഴുള്ള സന്തോഷം വാക്കുകള്‍ക്കതീതമാണ്. നഗരത്തിൽ നടക്കാള്‍ പോകുന്ന ഈ വരുന്ന ജോയ് ഓഫ് ഗിവിംഗ് വീക്കിൽ, ഈ യുവാക്കളുടെ ഉത്സാഹത്തെ പ്രോത്സാഹിപ്പിക്കണം, അവരെ സഹായിക്കണം. ഒരു തരത്തിൽ ഇതൊരു ദാനോത്സവമാണ്. ഇതിൽ ഉള്‍പ്പെട്ടിരിക്കുന്ന യുവാക്കള്‍ക്ക് ഞാന്‍ ഹൃദയപൂർവ്വം ആശംസകള്‍ നേരുന്നു.

പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് സെപ്റ്റംബർ 25 ആണ്. പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായജിയുടെ ജന്മവാർഷികമാണ്. ഇന്നുമുതൽ അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷം ആരംഭിക്കുകയാണ്. എന്നെപ്പോലുള്ള ലക്ഷക്കണക്കിന് പ്രവർത്തകർ ഏതൊരു ചിന്താധാരയ്ക്കനുസരിച്ചാണോ പ്രവർത്തിക്കുന്നത് അത് അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ഭാരതത്തിന്റെ ആത്മാവിനെ അറിയുന്ന രാജനീതിയുടെ പക്ഷത്തുനിന്നുകൊണ്ട്, ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ മാനിക്കുന്ന ചിന്താധാരയുള്ള ഒരു രാജനൈതിക ദർശനം അദ്ദേഹം നല്കിയിരുന്നു. അതാണ് ഏകാത്മമാനവ ദർശനം. ആ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ശതാബ്ദി വർഷമാണ് ഇന്ന് ആരംഭിക്കുന്നത്. സർവ്വജനഹിതായ-സർവ്വജനസുഖായ, അന്ത്യോദയ സിദ്ധാന്തം അദ്ദേഹത്തിന്റെ സംഭാവനയാണ്. മഹാത്മാഗാന്ധിയും അവസാനത്തെ അറ്റത്തു നില്ക്കുന്ന വ്യക്തിയുടെ ക്ഷേമത്തിന്റെ കാര്യമാണു പറയാറുണ്ടായിരുന്നത്.

വികസനത്തിന്റെ ഗുണം ദരിദ്രരിൽ ദരിദ്രരായവർക്ക് എങ്ങനെ കിട്ടാനാകും. എല്ലാ കൈകള്‍ക്കും തൊഴിൽ, എല്ലാ കൃഷിഭൂമിയിലും ജലം, എന്നീ വാക്കുകള്‍ കൊണ്ട് സാമ്പത്തിക കാര്യപരിപാടി അദ്ദേഹം അവതരിപ്പിച്ചിരുന്നു. രാജ്യം അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷം ദരിദ്രക്ഷേമ വർഷമായി ആചരിക്കട്ടെ. സമൂഹത്തിന്റെ, സർക്കാരുകളുടെ, എല്ലാവരുടെയും ശ്രദ്ധ വികസനത്തിന്റെ നേട്ടം ദരിദ്രർക്ക് എങ്ങനെ കിട്ടാം എന്നതിൽ കേന്ദ്രീകരിക്കട്ടെ. അപ്പോഴേ നമുക്ക് രാജ്യത്തെ ദാരിദ്ര്യത്തിൽ നിന്നു മോചിപ്പിക്കാനാകൂ. പ്രധാനമന്ത്രിയുടെ വസതി ഇംഗ്ലീഷുകാരുടെ കാലം മുതൽ ഇതുവരെ റേസ് കോഴ്സ് റോഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പണ്ഡിത ദീനദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി വർഷം കണക്കിലെടുത്ത്, പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ആ റോഡിന്റെ പേര് ലോക് കല്യാണ് മാർഗ് എന്നു മാറ്റിയിരിക്കുകയാണ്. അത് ദരിദ്രക്ഷേമ വർഷത്തിന്റെ തന്നെ പ്രതീകാത്മകരൂപമാണ്. നമ്മുടെയെല്ലാം പ്രേരണപുരുഷനായിരുന്ന, നമ്മുടെ വൈചാരിക പൈതൃകം കൊണ്ടു സമ്പന്നനായിരുന്ന ആദരണീയ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായജീയെ ഞാന്‍ ആദരവോടെ നമിക്കുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രണ്ടു വർഷം മുമ്പ് വിജയദശമിയുടെ നാളിലാണ് ഞാന്‍ മന്‍ കീ ബാത് ആരംഭിച്ചത്. ഈ വിജയദശമിനാളിൽ രണ്ടു വർഷം പൂർത്തിയാകും. മന്‍ കീ ബാത് സർക്കാർ ചെയ്ത കാര്യങ്ങള്‍ കൊട്ടിഘോഷിക്കുന്ന പരിപാടി ആകരുതെന്ന് ഞാന്‍ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. ഈ മന്‍ കീ ബാത് രാജനൈതികമായ പിടിവലികളുടെയും ആരോപണപ്രത്യാരോപണങ്ങളുടെ പരിപാടിയും ആകരുത്. രണ്ടു വർഷത്തെ ഈ കാലാവധിയിൽ പല തരത്തിലുള്ള സമ്മർദ്ദങ്ങളുമുണ്ടായിട്ടും ചിലപ്പോഴൊക്കെ മനസ്സു കൊതിച്ചുപോകുന്നവിധത്തിലുള്ള പ്രലോഭമനമേകുന്ന ചുറ്റുപാടുകളുണ്ടായിട്ടും ഇടയ്ക്ക് അനിഷ്ടത്തോടെ ചിലതു പറയാന്‍ മനസ്സു പ്രേരിപ്പിക്കുന്നവിധം സമ്മർദ്ദമുണ്ടായിട്ടും നിങ്ങളുടെയെല്ലാം ആശീർവ്വാദം കാരണം മന്‍ കി ബാത്തിനെ അവയിൽ നിന്ന് അകറ്റി നിർത്തി, സാധാരണ മനുഷ്യരുമായി ബന്ധപ്പെടാനുള്ള ശ്രമമാണു നടത്തിപ്പോന്നത്. ഈ നാട്ടിലെ സാധാരണ മനുഷ്യന്‍ എനിക്കെങ്ങനെയാണു പ്രേരണയാകുന്നത്. ഈ നാട്ടിലെ സാധാരണ മനുഷ്യന്റെ പ്രതീക്ഷകളും പ്രത്യാശകളുമെന്താണ്. എന്റെ മനസ്സിലും മസ്തിഷ്കത്തിലും സാധാരണക്കാരന്റെ ഏതൊരു രൂപമാണോ തെളിഞ്ഞു നിൽക്കുന്നത് അതാണ് മന്‍ കീ ബാത്തിൽ എന്നും പ്രകടമായിട്ടുള്ളത്. ദേശവാസികള്‍ക്ക് മന്‍ കീ ബാത് വിവരങ്ങളറിയാനുള്ള അവസരമാകാം, എന്നെ സംബന്ധിച്ചിടത്തോളം മന്‍കീ ബാത് എന്റെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളുടെ ശക്തി അനുഭവപ്പെടുന്ന, എന്റെ രാജ്യത്തെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളുടെ കഴിവിനെ വീണ്ടും വീണ്ടും ഓർക്കുന്ന, അതിലൂടെ പ്രവർത്തിക്കാന്‍ പ്രേരണ ലഭിക്കുവാനുള്ള പരിപാടിയായി. ഇന്ന് , രണ്ടു വർഷം പൂർത്തിയാകുന്ന ഈ വേളയിൽ മന്‍ കീ ബാത്തിനെ നിങ്ങള്‍ അഭിനന്ദി¨തിന്, തയ്യാറാക്കാന്‍ സഹായിച്ചതിന്, അനുഗ്രഹം ചൊരിഞ്ഞതിന് എല്ലാ ശ്രോതാക്കള്‍ക്കുമുള്ള കൃതജ്ഞത ഹൃദയപൂർവ്വം വ്യക്തമാക്കുന്നു. എന്റെ ഈ വാക്കുകള്‍ പ്രസാരണം ചെയ്യുക മാത്രമല്ല, എല്ലാ ഭാഷകളിലും എത്തിക്കാനും വളരെയേരെ പരിശ്രമിച്ചതിന് ആകാശവാണിയോടും കൃതജ്ഞനാണ്. മന്‍ കീ ബാത് കേട്ടശേഷം കത്തുകളെഴുതിയ, നിർദ്ദേശങ്ങള്‍ നല്കിയ, സർക്കാരിന്റെ വാതിൽക്കൽ മുട്ടിവിളിച്ച, സർക്കാരിന്റെ കുറവുകളെ വ്യക്തമാക്കിയ നാട്ടുകാരോടും കൃതജ്ഞനാണ്. ആകാശവാണി അത്തരം കത്തുകളുടെ കാര്യത്തിൽ വിശേഷാൽ പരിപാടികള്‍ നടത്തി, സർക്കാരിന്റെ പ്രതിനിധികളെ വിളിച്ച് , പ്രശ്നങ്ങള്ക്കു പരിഹാരമുണ്ടാക്കാന്‍ വേദി ഒരുക്കി. അതായത് മന്‍ കീ ബാത് 15-20 മിനിട്ടു നേരത്തെ സംവാദമല്ല, സാമൂഹിക പരിവർത്തനത്തിന്റെ പുതിയ അവസരം കൂടിയായി. ആർക്കായാലും ഇതിനേക്കാള്‍ സന്തോഷമുള്ള കാര്യം മറ്റെന്തുണ്ടാകും. അതുകൊണ്ടുതന്നെ ഇതിനെ വിജയപ്രദമാക്കാന്‍ ഒത്തുചേർന്ന് എല്ലാവരോടും കൃതജ്ഞത വ്യക്തമാക്കട്ടെ, നന്ദി പ്രകടിപ്പിക്കട്ടെ.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, അടുത്തയാഴ്ച നവരാത്രിയും ദുർഗ്ഗാപൂജയും വിജയദശമിയും ആഘോഷിക്കയാണ്. അതോടൊപ്പം ദീപാവലിക്കുള്ള തയ്യാറെടുപ്പുകളും ചേർന്ന് ഒരു വേറിട്ട അന്തരീക്ഷം സൃഷ്ടിക്കും. ശക്തി ഉപാസനയുടെ ആഘോഷമാണ്. സമൂഹത്തിന്റെ ഐക്യമാണ് നാടിന്റെ ശക്തി. നവരാത്രിയാണെങ്കിലും ദുർഗ്ഗാപൂജയാണെങ്കിലും ഈ ശക്ത്യുപാസന സമൂഹത്തിന്റെ ഐക്യത്തിന്റെ ആഘോഷാകാന്‍ എങ്ങനെ സാധിക്കും. ജനങ്ങളെ പരസ്പരം ഇണക്കുന്ന ആഘോഷമാകുന്നതെങ്ങനെ. അതാകട്ടെ യഥാർഥ ശക്തിസാധന. അപ്പോഴേ നമുക്ക് ഒരുമിച്ചു ചേർന്ന് വിജയാഘോഷം നടത്താനാകൂ. വരൂ, ശക്തിയെ ഉപാസിക്കാം. ഐക്യമന്ത്രവുമായി മുന്നേറാം. രാഷ്ട്രത്തെ കൂടുതൽ ഉയരങ്ങിലെത്തിക്കാന്‍ ശാന്തിയും ഐക്യവും സന്മനോഭാവവും ചേരുന്ന നവരാത്രിയും ദുർഗ്ഗാപൂജയും ആഘോഷിക്കാം, വിജയദശമിയുടെ വിജയാഘോഷം നടത്താം.
വളരെ വളരെ നന്ദി.