Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാജ്യത്തിനു സമര്‍പ്പിച്ചു; ദാഭോയില്‍ നര്‍മദ മഹോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുത്തു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാജ്യത്തിനു സമര്‍പ്പിച്ചു. സമര്‍പ്പണവേളയില്‍ കെവാദിയയിലെ അണക്കെട്ടില്‍ പ്രാര്‍ഥനകളും മന്ത്രങ്ങളും ഉയര്‍ന്നു. ഫലകം അനാച്ഛാദനം ചെയ്താണു പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

പിന്നീട്, സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍നിന്ന് അല്‍പം അകലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഓര്‍മയ്ക്കായി സ്റ്റാച്യൂ ഓഫ് യൂണിറ്റി നിര്‍മിച്ചുവരുന്ന സാധുബേട്ട് പ്രധാനമന്ത്രി സന്ദര്‍ശിച്ചു. പ്രതിമ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അദ്ദേഹത്തിനു മുന്നില്‍ വിശദീകരിക്കപ്പെട്ടു.

ദാഭോയില്‍ ദേശീയ ഗോതവര്‍ഗ സ്വാതന്ത്ര്യസമരസേനാനി മ്യൂസിയത്തിനു തറക്കല്ലിട്ടുകൊണ്ടുള്ള ഫലകത്തിന്റെ അനാച്ഛാദനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഗുജറാത്തിലെ വിവിധ ജില്ലകളില്‍ നര്‍മദ നദിയെക്കുറിച്ചു പൊതു ബോധവല്‍ക്കരണം നടത്താന്‍ ഉദ്ദേശിച്ചുള്ള നര്‍മദ മഹോത്സവത്തിന്റെ സമാപനച്ചടങ്ങും നടന്നു.

ചടങ്ങില്‍ പ്രസംഗിക്കവേ, വന്നെത്തിയ വലിയ ജനക്കൂട്ടം സമൂഹത്തിനു നര്‍മദ നദിയെന്ന മാതാവിനോടുള്ള ആദരവിനു തെളിവാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

വിശ്വകര്‍മജയന്തി ആഘോഷച്ചടങ്ങില്‍, രാഷ്ട്രനിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു. 2022 ആകുമ്പോഴേക്കും പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിനായി എല്ലാവരും യത്‌നിക്കുന്ന സാഹചര്യമുണ്ടാകണമെന്നു പ്രധാനമന്ത്രി ആഹ്വാനംചെയ്തു.

അണക്കെട്ടിനെക്കുറിച്ചു സര്‍ദാര്‍ പട്ടേലിന് ഉണ്ടായിരുന്ന വീക്ഷണം അദ്ദേഹം അനുസ്മരിച്ചു. സര്‍ദാര്‍ പട്ടേലും ഡോ. അംബേദ്കറും ജലസേചനത്തിനും ജലപാതകള്‍ക്കും വലിയ പ്രാധാന്യം കല്‍പിച്ചിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

ജലവിഭവം ഇല്ലാത്തതു വികസനത്തിനു വലിയ തടസ്സമായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ അതിര്‍ത്തിപ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നപ്പോള്‍ ബി.എസ്.എഫ്. ജവാന്‍മാര്‍ ആവശ്യത്തിനു വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നതു കണ്ടത് അദ്ദേഹം അനുസ്മരിച്ചു. സൈനികര്‍ക്കായി നര്‍മദയെ നാം അതിര്‍ത്തിപ്രദേശങ്ങളിലേക്ക് എത്തിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

സര്‍ദാര്‍ സരോവര്‍ അണക്കെട്ട് യാഥാര്‍ഥ്യമാക്കുന്നതില്‍ ഗുജറാത്തിലെ സന്യാസിമാര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നര്‍മദയിലെ ജലം ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ സഹായകമാകുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ജലക്ഷാമവും കിഴക്കന്‍ പ്രദേശങ്ങളില്‍ ഊര്‍ജ, വാതക ക്ഷാമവും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ന്യൂനതകള്‍ പരിഹരിക്കാനും അതുവഴി ഇന്ത്യ വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ താണ്ടുന്ന സാഹചര്യം സൃഷ്ടിക്കാനും ഗവണ്‍മെന്റ് പ്രയത്‌നിച്ചുവരികയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

സ്റ്റാച്യൂ ഓഫ് യൂണിറ്റി സര്‍ദാര്‍ പട്ടേലിന്റെ മഹത്വത്തിനു ചേര്‍ന്ന സ്മാരകമാണെന്നും ഈ കേന്ദ്രം എല്ലായിടത്തുനിന്നുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളനിവല്‍ക്കരണത്തിനെതിരെ പോരാടിയ ഗോത്രവര്‍ഗക്കാരായ സ്വാതന്ത്ര്യസമര സേനാനികളെ പ്രധാനമന്ത്രി അനുസ്മരിച്ചു.