Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നടത്തിയ മാധ്യമ പ്രസ്താവന ( മാര്‍ച്ച് 10, 2018)


എന്റെ സുഹൃത്ത്, ഫ്രാന്‍സിന്റെ പ്രസിഡന്റ് മാക്രോണ്‍,

ആദരണീയരായ പ്രതിനിധി സംഘാംഗങ്ങളേ, മാധ്യമ പ്രവര്‍ത്തകരേ,

നമസ്‌കാരം!

പ്രസിഡന്റ് മാക്രോണിനെയും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും ഞാന്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. മിസ്റ്റര്‍ പ്രസിഡന്റ്, ഏതാനും മാസങ്ങള്‍ക്കു മുമ്പ്, കഴിഞ്ഞ വര്‍ഷം പാരീസില്‍ എന്നെ അങ്ങ് ഊഷ്മളമായി സ്വീകരിച്ചു. ഇന്ന് ഇന്ത്യയുടെ മണ്ണിലേക്ക് താങ്കളെ സ്വാഗതം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്.

മിസ്റ്റര്‍ പ്രസിഡന്റ്,
നാം ഇരുവരും വേദി പങ്കിടുകയാണ്. നാം ഇരുവരും കരുത്തുറ്റതും സ്വതന്ത്രവുമായ രണ്ട് വ്യത്യസ്ഥ ജനാധിപത്യ രാജ്യങ്ങളിലെ നേതാക്കള്‍ മാത്രമല്ല, സമ്പന്നവും കഴിവുറ്റതുമായ രണ്ട് പൈതൃകങ്ങളുടെ പിന്‍ഗാമികള്‍ കൂടിയാണ്. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് ഇരുപത് വര്‍ഷത്തെ പഴക്കമേയുള്ളുവെങ്കിലും നമ്മുടെ സംസ്‌കാരങ്ങളുടെ ആത്മീയ പങ്കാളിത്തം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്.

പതിനെട്ടാം നൂറ്റാണ്ട് മുതല്‍ത്തന്നെ ഫ്രഞ്ച് ചിന്തകര്‍ പഞ്ചതന്ത്രം കഥകളിലൂടെയും മഹാനായ ശ്രീരാമകൃഷ്ണനിലൂടെയും ശ്രീ അരബിന്ദോയിലൂടെയും വേദങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും ഇതിഹാസങ്ങളിലൂടെയും ഇന്ത്യയുടെ ആത്മാവിലേക്ക് ചുഴിഞ്ഞു നോക്കിയിരുന്നു. വോള്‍ട്ടയര്‍, വിക്ടര്‍ ഹ്യൂഗോ, റൊമൈന്‍ റോളണ്ട്, റെനെ ഡൗമല്‍, ആേ്രന്ദ മലാറൂക്‌സ് എന്നിവരെപ്പോലെ നിരവധി മഹദ് വ്യക്തികള്‍ ഇന്ത്യയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു.

പ്രസിഡന്റ്,
ഇന്നത്തെ നമ്മുടെ കൂടിക്കാഴ്ച രണ്ട് രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ച മാത്രമല്ല, ഒരേ ആശയങ്ങളും കൂട്ടായ പൈതൃകവുമുള്ള രണ്ട് സംസ്‌കാരങ്ങളുടെ സംഗമം കൂടിയാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ പ്രതിധ്വനി ഫ്രാന്‍സില്‍ മാത്രമല്ല, ഇന്ത്യയുടെ ഭരണഘടനയിലും കണ്ടെത്താനാകും എന്നത് യാദൃശ്ചികമല്ല. മൂല്യങ്ങളുടെ അടിത്തറയിലാണ് രണ്ടു രാജ്യങ്ങളിലെയും സമൂഹങ്ങള്‍ നിലനില്‍ക്കുന്നത്. ഈ മൂല്യങ്ങള്‍ക്കു വേണ്ടി നമ്മുടെ ധീരരായ സൈനികര്‍ രണ്ട് ലോകയുദ്ധങ്ങളില്‍ ജീവത്യാഗം ചെയ്തു.

സുഹൃത്തുക്കളേ,
ഫ്രാന്‍സിന്റെയും ഇന്ത്യയുടെയും ഒരേ വേദിയിലെ സാന്നിധ്യം, ഉള്‍ച്ചേര്‍ച്ചയുള്ളതും, തുറന്നതും, ഐശ്വര്യപൂര്‍ണ്ണവും സമാധാനപരവുമായ ഒരു ലോകത്തിന്റെ സുവര്‍ണ്ണ അടയാളമാണ്. രണ്ടു രാജ്യങ്ങളുടെയും സ്വയം പര്യാപ്തവും സ്വതന്ത്രവുമായ വിദേശ നയങ്ങള്‍ സ്വന്തം താല്‍പര്യങ്ങളിലും തങ്ങളുടെ പ്രജകളുടെ താല്‍പര്യങ്ങളിലും മാത്രമല്ല ഊന്നുന്നത്. പകരം ആഗോള മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു. കൈകകള്‍ കോര്‍ത്തുപിടിച്ചുകൊണ്ട് ഏത് ആഗോള വെല്ലുവിളികളെയും ഇന്ത്യയ്ക്കും ഫ്രാന്‍സിനും ഇന്ന് നേരിടാനാകും. മിസ്റ്റര്‍ പ്രസിഡന്റ്, താങ്കളുടെ നേതൃത്വം ഇക്കാര്യം എളുപ്പമാക്കുന്നു. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം ഫ്രഞ്ച് പ്രസിഡന്റുമായിച്ചേര്‍ന്ന് 2015ല്‍ പാരീസിലാണ് ഉദ്ഘാടനം ചെയ്തത്. നാളെ നടക്കുന്ന അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യ സ്ഥാപന സമ്മേളനം നമ്മുടെ പങ്കുവയ്ക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ സംബന്ധിച്ച അവബോധത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്. ഫ്രാന്‍സിന്റെ പ്രസിഡന്റുമായിച്ചേര്‍ന്ന് ഈ ശുഭകരമായ ദൗത്യം ഏറ്റെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

പ്രതിരോധം, സുരക്ഷ, ബഹിരാകാശം, ഉന്നത സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ചരിത്രം ഏറെ പഴക്കമുള്ളതാണ്. രണ്ടു രാജ്യങ്ങളിലെയും ഗവണ്‍മെന്റുകള്‍ ഏതായിരരുന്നാലും നമ്മുടെ ബന്ധം എപ്പോഴും ഉയരെത്തന്നെയായിരുന്നു. ഇന്നത്തെ കരാറില്ലും ആശയവിനിമയത്തിലും എടുത്ത തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. ആയതിനാല്‍ മൂന്നു വ്യക്തമായ കാര്യങ്ങളില്‍ എന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്നാമതായി, പ്രതിരോധ മേഖലയിലെ നമ്മുടെ ബന്ധങ്ങള്‍ വളരെ ശക്തമാണ്, ഫ്രാന്‍സിനെ ഞങ്ങള്‍ പ്രതിരോധകാര്യത്തിലെ വിശ്വസ്ത പങ്കാളികളിലൊന്നായി കാണുകയും ചെയ്യുന്നു. നമ്മുടെ സൈന്യങ്ങള്‍ തമ്മില്‍ പതിവായ ചര്‍ച്ചകളും സൈനികാഭ്യാസങ്ങളും നടത്തിവരുന്നു. പ്രതിരോധ ഉപകരണങ്ങളുടെ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ നമ്മുടെ ബന്ധം വളരെ ശക്തമാണ്. പ്രതിരോധ മേഖലയ്ക്കു വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഫ്രാന്‍സിന്റെ പ്രതിബദ്ധത ഞാന്‍ സ്വാഗതം ചെയ്യുന്നു.

നമ്മുടെ വളരെ അടുത്ത പ്രതിരോധ സഹകരണത്തിന്റെ ചരിത്രത്തിലെ സുവര്‍ണ ചുവടായി നമ്മുടെ സൈന്യങ്ങള്‍ക്കിടയിലെ ‘പരസ്പര പിന്തുണ’യുടെ കരാറിനെ ഞാന്‍ കണക്കാക്കുന്നു. രണ്ടാമതായി, ലോകത്തിന്റെ സന്തോഷം, പുരോഗതി, സമൃദ്ധി എന്നിവയില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയുടെ ഭാവി വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാന്‍ പോവുകയാണെന്ന് നാം രണ്ടുകൂട്ടരും വിശ്വസിക്കുന്നു. പരിസ്ഥിതി, സമുദ്ര സുരക്ഷ, സമുദ്ര വിഭവങ്ങള്‍, നാവിക സ്വാതന്ത്ര്യം, സമുദ്രത്തിനു മുകളിലൂടെയുള്ള വിമാന യാത്ര എന്നീ കാര്യങ്ങളിലെ സഹകരണം ശക്തിപ്പെടുത്താന്‍ നാം പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ട് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ നമ്മുടെ സഹകരണത്തിനു വേണ്ടി ഒരു സംയുക്ത തന്ത്ര കാഴ്ചപ്പാട് ഇന്നു നാം യാഥാര്‍ത്ഥ്യമാക്കുന്നു.

മൂന്നാമതായി, നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ തിളങ്ങുന്ന ഭാവിക്ക് ഏറ്റവും പ്രധാനപ്പെട്ട മാനം നല്‍കുന്നത് ജനങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് യുവജനങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. രാജ്യങ്ങളെ പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്യണമെന്നും അവിടെ താമസിച്ച് പ്രവര്‍ത്തിക്കുകയെന്നാല്‍ ആയിരക്കണക്കിന് അംബാസിഡര്‍മാര്‍ ബന്ധങ്ങള്‍ വിശാലമാക്കാന്‍ തയ്യാറായിരിക്കുന്നു എന്നാണെന്നും നാം യുവജനങ്ങളോട് പറയണം. സുപ്രധാനമായ രണ്ട് കരാറുകള്‍ നാം ഇന്ന് ഒപ്പു വയ്ക്കുകയാണ്. ഒന്ന്, പരസ്പരം വിദ്യാഭ്യാസ യോഗ്യതകള്‍ അംഗീകരിക്കുന്നതിനു വേണ്ടിയുള്ളതും രണ്ടാമത്തേത് കുടിയേറ്റവും യാത്രാ പങ്കാളിത്തവും സംബന്ധിച്ചുള്ളതുമാണ്. ഈ രണ്ട് കരാറുകളും നമ്മുടെ ജനങ്ങളും യുവാക്കളും തമ്മില്‍ അടുത്ത ബന്ധത്തിന്റെ രൂപരേഖ തയ്യാറാക്കും.

സുഹൃത്തുക്കളേ,
നമ്മുടെ പങ്കാളിത്തത്തിന് മറ്റു നിരവധി മാനങ്ങളുണ്ട്. അതെല്ലാം ഞാന്‍ പരാമര്‍ശിക്കാന്‍ തുടങ്ങിയാല്‍ പറഞ്ഞു തീരുമ്പോള്‍ വൈകുന്നേരമാകും. റെയില്‍പാതകള്‍, നഗര വികസനം, പരിസ്ഥിതി, സുരക്ഷ, ബഹിരാകാശം എന്നിങ്ങനെ ഭൂമി മുതല്‍ ആകാശം വരെയാണ് നമ്മുടെ സഹകരണത്തിന്റെ നില. സ്പര്‍ശിക്കാത്ത ഒരു മേഖലയുമില്ല. അന്താരാഷ്ട്ര സമിതിയിലും നാം ഏകോപനം നിര്‍വഹിക്കുന്നു. ഇന്ത്യയ്ക്കും ഫ്രാന്‍സിനും ആഫ്രിക്കന്‍ രാജ്യങ്ങളുമായി ശക്തമായ ബന്ധമാണുള്ളത്. നമ്മുടെ സഹകരണത്തിന് കരുത്തുറ്റ മറ്റൊരു മാനം വികസിപ്പിക്കാന്‍ അവര്‍ ശക്തമായ ഒരു അടിത്തറ ലഭ്യമാക്കുന്നു. നാളെ അന്താരാഷ്ട്ര സൗരോര്‍ജ്ജസഖ്യങ്ങളുടെ സ്ഥാപന സമ്മേളനത്തിന് പ്രസിഡന്റ് മാക്രോണും ഞാനും ഒന്നിച്ച് അധ്യക്ഷത വഹിക്കും. പ്രസിഡന്റുമാര്‍, മറ്റു രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍, വിവിധ മന്ത്രിമാര്‍ എന്നിവര്‍ ഞങ്ങളെ അനുഗമിക്കും. ഭൂമിയുടെ ഭാവി സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം വിജയിപ്പിക്കാന്‍ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാണ്.

പ്രസിഡന്റ്, മറ്റന്നാള്‍ വരാണസിയില്‍ താങ്കള്‍ക്ക് പുരാതന ഇന്ത്യയുടെയും ഇന്ത്യയുടെ നിത്യഹരിത ആത്മാവിന്റെയും രുചി അിറയാന്‍ സാധിക്കും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അതാണ് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ സത്ത. ഫ്രാന്‍സിലെ നിരവധി ചിന്തകരെയും എഴുത്തുകാരെയും കലാകാരന്മാരെയും പ്രചോദിപ്പിച്ചതും അതുതന്നെ. വരുന്ന രണ്ട് ദിവസങ്ങളില്‍ പ്രസിഡന്റ് മാക്രോണും ഞാനും ആശയങ്ങള്‍ കൈമാറുന്നത് തുടരും. ഒരിക്കല്‍ക്കൂടി പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്കു ഞാന്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.

വളരെയധികം നന്ദി!