Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബന്‍സാഗര്‍ കനാല്‍ പദ്ധതിയുടെ ഉദ്ഘാടനവും വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചുകൊണ്ട് മിര്‍സാപ്പൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ബന്‍സാഗര്‍ കനാല്‍ പദ്ധതിയുടെ ഉദ്ഘാടനവും വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചുകൊണ്ട് മിര്‍സാപ്പൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ബന്‍സാഗര്‍ കനാല്‍ പദ്ധതിയുടെ ഉദ്ഘാടനവും വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചുകൊണ്ട് മിര്‍സാപ്പൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ബന്‍സാഗര്‍ കനാല്‍ പദ്ധതിയുടെ ഉദ്ഘാടനവും വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചുകൊണ്ട് മിര്‍സാപ്പൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


മിര്‍സാപ്പൂരില്‍ വരിക എന്നതുതന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ ബഹുമതിയാണ്. വിന്ധ്യാവാസിനി മാതാവിന്റെ മടിത്തട്ടില്‍ നിങ്ങളെ എല്ലാവരെയും കാണുക എന്നത് എന്നെ വളരെ ആഹ്ലാദഭരിതനാക്കുന്നു. ഏറെ സമയമായി നിങ്ങള്‍ എല്ലാവരും എന്നെ കാത്തിരിക്കുകയായിരുന്നുവല്ലോ. അതിന്റെ പേരില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ പ്രണാമപൂര്‍വമായ വന്ദനം. ഈ ജനക്കൂട്ടത്തെ കാണുമ്പോള്‍, വിന്ധ്യാവാസിനി മാതാവ് എന്നില്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നു എന്ന് എനിക്ക് ഉത്തമ ബോധ്യമായി. നിങ്ങളുടെ കൃപയാല്‍ അമ്മയുടെ അനുഗ്രഹം എന്നും എന്നോടൊപ്പം ഉണ്ടാകും.
യുപി ഗവര്‍ണര്‍ ശ്രീ. രാം നായിക്, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്ജി, ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യജി, കേന്ദ്ര മന്ത്രി സഭയിലെ എന്റെ സഹപ്രവര്‍ത്തക സഹോദരി അനുപ്രിയാജി, സംസ്ഥാന മന്ത്രി ശ്രീ.സിദ്ധാര്‍ത്ഥ നാഥ്ജി, ശ്രീ ധര്‍മപാല്‍ സിംങ്, ശ്രീ അഷുതോഷ് ടണ്ടന്‍, രാജേഷ് അഗര്‍വാള്‍, ഭാരതിയ ജനതാ പാര്‍ട്ടി നേതാക്കളെ, എന്റെ സുഹൃത്ത് ഡോ.മഹേന്ദ്രനാഥ് പണ്ഡെ എംപി, ശ്രീ വീരേന്ദ്രസിംങ്, ഛോട്ടേഭായ് ലാല്‍ എംപി, ഇവിടെ തിങ്ങിക്കൂടിയിരിക്കുന്ന എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ,
ഈ മഹാസദസിലേയ്ക്ക് നാനാ വശത്തുനിന്നും ജനം തുടര്‍ച്ചയായി പ്രവഹിക്കുന്ന കാഴ്ച്ച വേദിയില്‍ നിന്നു ഞാന്‍ വീക്ഷിക്കുകയായിരുന്നു. ജനം ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. സഹോദരീ സഹോദരന്മാരെ, ഈ പ്രദേശം മുഴുവന്‍ വിശുദ്ധമാണ്. വിന്ധ്യ പര്‍വതത്തിനും ഭഗീരഥി നദിയ്ക്കും മധ്യേ സ്ഥിതി ചെയ്യുന്ന ഈ മേഖല അനന്ത സാധ്യതകളുടെ കേന്ദ്രസ്ഥാനമാണ്. ഇന്ന് ഈ സാധ്യതകള്‍ കാണാനുള്ള അവസരവും ഈ വികസന പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുടെ അനുഗ്രഹവും എനിക്കു ലഭിക്കുകയുണ്ടായി. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സൗരോര്‍ജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ഞാന്‍ ഇവിടെ വന്നപ്പോള്‍ എന്നോടൊപ്പം ഫ്രഞ്ച് പ്രസിഡന്റു കൂടി ഉണ്ടായിരുന്നു. അന്ന് ദേവിയുടെ ഛായാചിത്രവും തിരുവസ്ത്രവും നല്കിയാണ് നിങ്ങള്‍ സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് മക്‌റോണ്‍ നിങ്ങളുടെ ആ പ്രവൃത്തിയില്‍ അത്യധികം വികാരാധീനനായിപ്പോയി. ദേവിയുടെ മഹത്വവും മാഹാത്മ്യവും അറിയുവാന്‍ അദ്ദേഹത്തിന് വലിയ ജിജ്ഞാസയായിരുന്നു. ഞാന്‍ അത് വിവരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിച്ചു. അതുകൊണ്ട് ഭക്തിയുടെയും അനുഷ്ഠാനങ്ങളുടെയും ഈ പുണ്യഭൂമിയുടെ സമഗ്ര വികസനത്തിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. യോഗിജിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഗവണ്‍മെന്റ് ഇവിടെ അധികാരത്തില്‍ വന്നതു മുതല്‍ ഉത്തര്‍പ്രദേശിലുടനീളം പൊതുവിലും, പൂര്‍വാഞ്ചലില്‍ പ്രത്യേകിച്ചും അതിവേഗത്തില്‍ നടക്കുന്ന വികസനം നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. ഈ മേഖലയിലെ പാവപ്പെട്ടവരുടെയും കഷ്ടപ്പെടുന്നവരുടെയും അഭിവൃദ്ധിക്ക് സോണെലാല്‍ പട്ടേല്‍ജിയെപ്പോലുള്ള വ്യവസായ പ്രമുഖരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി, ഞങ്ങള്‍ എല്ലാവരും ഉറച്ച തീരുമാനത്തോടെ പ്രയത്‌നിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി പൂര്‍വാഞ്ചലിലെ ജനങ്ങള്‍ക്കുവേണ്ടി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും സമര്‍പ്പിക്കാനും എനിക്ക് അവസരങ്ങള്‍ ലഭിച്ചു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് പാത, കാര്‍ഷിക വിഭവങ്ങള്‍ സൂക്ഷിക്കുന്നതിനായി വരാണാസിയില്‍ സ്ഥാപിക്കുന്ന സംഭരണ കേന്ദ്രം, റെയില്‍വെയുമായി ബന്ധപ്പെട്ട പദ്ധതികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.പൂര്‍വാഞ്ചലിന്റെ വികസനത്തില്‍ ഇതിനു മുമ്പങ്ങും ദൃശ്യമാകാത്ത വേഗത ഈ പദ്ധതികളില്‍ കാണാന്‍ സാധിക്കും.
ഞാന്‍ വീണ്ടും ഇവിടെ വന്നിരിക്കുന്നത് ഈ വികസന പരമ്പരയ്ക്ക് കൂടുതല്‍ ഉത്തേജനം പകരുന്നതിനാണ്. ചരിത്ര പ്രസിദ്ധമായ ബന്‍സാഗറിലെ 4000 കോടിയുടെ അണക്കെട്ട് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ അല്പം മുമ്പ് ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. ജലസേചനം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഈ പദ്ധതികള്‍ ഈ പ്രദേശത്തെ സാധാരണക്കാരുടെ ജീവിതത്തില്‍ സന്തോഷകരമായ പരിവര്‍ത്തനങ്ങള്‍ വരുത്തും. അലഹബാദ്, ഛന്ദൗളി, ഭടോഹി, സോണ്‍ഭദ്ര, മിര്‍സാപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന ഉപജീവനം കൃഷിയാണ്. മുന്‍ ഗവണ്‍മെന്റുകള്‍ കൃഷിക്കാര്‍ക്കായി പദ്ധതികള്‍ കൊണ്ടുവന്നു, പൂര്‍ത്തിയാക്കാതെ പിന്നെ അവ നിര്‍ത്തി വച്ചു. അതിന്റെയെല്ലാം കഷ്ടപ്പാടുകള്‍ നേരില്‍ കാണുകയും അനുഭവിക്കുകയും ചെയ്തവരാണല്ലോ നിങ്ങള്‍. സുഹൃത്തുക്കളെ, 3500 കോടി രൂപ ചെലവ് വന്നിട്ടുള്ള ബന്‍സാഗര്‍ കനാല്‍ മിര്‍സാപ്പൂരിലെയും, അലഹബാദിലെയും ഉള്‍പ്പെടെ 1.5 ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങളില്‍ ജനസേചനത്തിനു പ്രയോജനപ്പെടും. രണ്ടു പതിറ്റാണ്ടു മുമ്പ് ഇത് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍, പണ്ടേ അതിന്റെ ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് കൊയ്തു തുടങ്ങാമായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ ആ രണ്ടു പതിറ്റാണ്ടുകള്‍ പാഴായി. സഹോദരീ സഹോദരന്മാരെ, മുമ്പുണ്ടായിരുന്ന ഗവണ്‍മെന്റുകള്‍ക്ക് നിങ്ങളെയോ ഈ മേഖലയിലെ കൃഷിക്കാരെയോ കുറിച്ച് കരുതല്‍ ഇല്ലായിരുന്നു. ഈ പദ്ധതിയുടെ കരട് 40 വര്‍ഷം മുമ്പ് തയാറാക്കിയതാണ്. ഇതിന്റെ ശിലാസ്ഥാപനം 1978 ല്‍ നിര്‍വഹിച്ചതാണ്. പിന്നെയും 20 വര്‍ഷം കഴിഞ്ഞാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എത്രയോ ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വന്നു, വാഗ്ദാനങ്ങള്‍ നല്കി. അത്ര തന്നെ. പൊതു ജനത്തിന് ഒന്നും കിട്ടിയില്ല.
എന്നാല്‍ 2014 ല്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു അവസരം തന്നു, നിങ്ങളെ സേവിക്കാന്‍. പഴയതും നിര്‍ത്തിവച്ചതുമായ എല്ലാ പദ്ധതികളും പഠിക്കുകയായിരുന്നു ഞങ്ങളുടെ ഗവണ്‍മെന്റ് ആദ്യം ചെയ്തത് . അങ്ങിനെയാണ് ഫയലുകള്‍ക്കിടയില്‍ നഷ്ടപ്പെട്ടു പോയ ഈ പദ്ധതിയും പൊങ്ങി വന്നത്. തുടര്‍ന്ന് ഇതിനെ പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായി യോജനയുടെ കീഴില്‍ കൊണ്ടുവരികയും ഇതിന്റെ പൂര്‍ത്തീകരണത്തിനായി മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കുയുമായിരുന്നു.
യോഗിജിയും സംഘവും ഒരു വര്‍ഷവും മൂന്നു മാസവും അത്യധ്വാനം ചെയ്തതു കൊണ്ടാണ് ബന്‍സാഗര്‍ കനാല്‍ പദ്ധതിയുടെ മധുരം ഇന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നുകരാന്‍ സാധിക്കുന്നത്. ബന്‍സാഗറിനു പുറമെ മുന്‍ ഗവണ്‍മെന്റുകള്‍ നിര്‍ത്തി വച്ചിരുന്ന സരയൂ കനാല്‍ പദ്ധതിയും മധ്യഗംഗാ സാഗര്‍ പദ്ധതിയും അതിവേഗത്തില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. അപൂര്‍ണമായ ചിന്തകളുടെയും പരിമിതമായ ഇഛാശക്തിയുടെയും ഉത്തമ ഉദാഹരണമാണ് ബന്‍സാഗര്‍ പദ്ധതി. എന്നാല്‍ അതിന്റെ വില നല്കിയത് ഈ മേഖലയിലെ പ്രിയപ്പെട്ട കര്‍ഷക സമൂഹവും എന്റെ സഹോദരീ സഹോദരന്മാരും നിങ്ങള്‍ ഓരോരുത്തരുമാണ്. വളരെ നാള്‍ മുന്നേ നിങ്ങള്‍ക്കു ലഭിക്കേണ്ടിയിരുന്ന സൗകര്യങ്ങള്‍ കിട്ടിയില്ല, അതു കൊണ്ട് നിങ്ങള്‍ക്കു മാത്രമല്ല ഈ രാജ്യത്തിനു മൊത്തത്തിലാണ് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായത്. അന്ന് ഇതിന്റെ ചെലവു കണക്കാക്കിയത് വെറും 300 കോടി രൂപയായിരുന്നു. അന്ന് ആ തുകയ്ക്ക് അതു പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പദ്ധതി മുടങ്ങിയതിനാല്‍ കാലങ്ങള്‍ കടന്നു പോയി. അതിന്റെ നിര്‍മ്മാണ ചെലവ് കുത്തനെ ഉയര്‍ന്നു. അന്ന് 300 കോടി രൂപയ്ക്ക് പൂര്‍ത്തീകരിക്കാമായിരുന്ന പദ്ധതി ഇന്ന് 3500 കോടി രൂപ ചെലവിട്ടാണ് പൂര്‍ത്തായാക്കിയത്. ഇനി നിങ്ങള്‍ പറയൂ, നാം മുന്‍ ഗവണ്‍മെന്റുകളെ കുറ്റപ്പെടുത്തണോ. അവര്‍ നിങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയായിരുന്നോ. അതിനാല്‍ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, ഇന്നു മുതലക്കണ്ണീര്‍ ഒഴുക്കുന്നവരോട് നിങ്ങള്‍ ചോദിക്കണം, എന്തുകൊണ്ട് അവരുടെ ഭരണകാലത്ത് പൂര്‍ത്തീകരിക്കപ്പെടാതെ രാജ്യത്തുടനീളം കിടന്ന ഇത്തരം ജലസേചന പദ്ധതികള്‍ക്കു നേരെ അവര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഇതു ബന്‍സാഗറിന്റെ മാത്രം ഒറ്റപ്പെട്ട കഥയല്ല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പൂര്‍ത്തീകരിക്കപ്പെടാത്ത നിരവധി കര്‍ഷക ക്ഷേമ പദ്ധതികള്‍ ഉണ്ട്. അതൊന്നും അവര്‍ക്കു വിഷയമേ ആയിരുന്നില്ല. പക്ഷെ എന്തുകൊണ്ട് അവര്‍ ഈ പദ്ധതികള്‍ ഉപേക്ഷിച്ചുകളഞ്ഞു?

സഹോദരീ സഹോദരന്മാരെ,
ഞാന്‍ നിങ്ങളോട് ചിലത് ആവശ്യപ്പെടുകയാണ്. നിങ്ങള്‍ തരുമോ. ഇത് വിന്ധ്യാവാസിനിയുടെ രാജ്യമാണ്. നിങ്ങള്‍ വാക്കു പറഞ്ഞതാണ്. നിങ്ങള്‍ വാക്കു പാലിക്കുമോ. നോക്കൂ 3500 കോടി രൂപ നാം ചെലവാക്കി. 40 വര്‍ഷങ്ങള്‍ നമുക്കു നഷ്ടമാകുകയും ചെയ്തു. പോയതു പോകട്ടെ, നമുക്ക് ഇനി അതിന് ഒന്നു ചെയ്യാനാവില്ല. ഇപ്പോള്‍ വെള്ളം നിങ്ങളുടെ സ്ഥലങ്ങളില്‍ എത്തി. കനാലിന്റെ സമീപങ്ങളില്‍ ഉള്ളവര്‍ക്ക് ദയവായി ജലം ലാഭിക്കാന്‍ തുള്ളി നന, തളി നന തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാമോ. ഇത് നിങ്ങള്‍ എനിക്കു വാക്കു തരണം. മറ്റൊന്നും വേണ്ട. ഈ ജലം വിന്ധ്യാവാസിനി മാതാവിന്റെ പ്രസാദമാണ്. അതിനാല്‍ അമ്മയുടെ പ്രസാദത്തില്‍ ഒരു തുള്ളി പോലും പാഴായി പോകാന്‍ പാടില്ല. അതിനു നാം ശ്രദ്ധിക്കണം. ഓരോ തുള്ളിയും ഉപയോഗപ്പെടുത്തി കൃഷി ചെയ്യണം. തുള്ളി നന എല്ലാ കൃഷികള്‍ക്കും യോജിച്ചതാണ്. അത് പണം ലാഭിക്കും, വെള്ളവും, അധ്വാനവും ലാഭിക്കും, മികച്ച വിളവു നല്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ വെള്ളം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ഒന്ന് ഒന്നേകാല്‍ ലക്ഷം ഹെക്ടര്‍ കൃഷിയിടത്തിലേയ്ക്ക് ഇന്ന് ലഭ്യമാക്കിയിരിക്കുന്ന വെള്ളം കൊണ്ട് രണ്ടു ലക്ഷം ഹെക്ടര്‍ ഭൂമി നനയ്കണം. ഇന്ന് ഏതാനും ലക്ഷം കൃഷിക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെങ്കില്‍ ഭാവിയില്‍ ഗുണഭോക്താക്കളുടെ സംഖ്യ ഇരട്ടിയാകും. ഈ വെള്ളം അപര്യാപ്തമാണ് എന്നു നിങ്ങള്‍ക്കു തോന്നിയാല്‍, കൃഷിയില്‍ വെള്ളം ലാഭിക്കുക. അത് ദീര്‍ഘനാള്‍ നില്ക്കും. ഈ വെള്ളം നിങ്ങളുടെ വരും തലമുറകള്‍ക്കും പ്രയോജനപ്പെടും.
അതിനാല്‍ പ്രിയ സഹോദരീ സഹോദരന്മാരെ,
നിങ്ങളുടെ ഒരു സേവകന്‍ എന്ന നിലയിലും വിന്ധ്യാവാസിനി മാതാവിന്റെ ഭക്തന്‍ എന്ന നിലയിലുമാണ് ഞാന്‍ ഇക്കാര്യങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്. അത് നിങ്ങള്‍ തരില്ലേ. നിങ്ങള്‍ വാഗ്ദാനം പാലിക്കില്ലേ. സബ്‌സിഡിയോടെയുള്ള സൂക്ഷ്മ ജലസേചന പദ്ധതികള്‍ ഗവണ്‍മെന്റ് നടപ്പാക്കുന്നുണ്ട്. അതിന്റെ പ്രയോജനങ്ങള്‍ സ്വായത്തമാക്കുക. ഞാന്‍ ഇവിടെ വന്നിരിക്കുന്നത് നിങ്ങള്‍ക്കു സേവനം ചെയ്യാനാണ്.

എന്റെ പ്രിയപ്പെട്ട കര്‍ഷകസഹോദരങ്ങളെ,
ഈ ആളുകള്‍ എല്ലാവരും കൃഷിക്കാര്‍ക്കു വേണ്ടി മുതല കണ്ണീര്‍ ഒഴുക്കുകയാണ്. ഇവിടെ താങ്ങുവില ഉണ്ടായിരുന്നു. പക്ഷെ ഒന്നും വാങ്ങിയില്ല, തുക തിരുമാനിച്ച വിവരത്തിന് പത്രത്തില്‍ ഒരു പരസ്യം പ്രസിദ്ധീകരിച്ചു, ഫോട്ടോകള്‍ അച്ചടിച്ചു വന്നു, എല്ലാവരും ആ തീരുമാനത്തെ വാഴ്ത്തി. പക്ഷെ കൃഷിക്കാര്‍ക്ക് മാത്രം ഒരിക്കലും ഒന്നും കിട്ടിയില്ല. താങ്ങുവില ഉയര്‍ത്തുന്നതു സംബന്ധിച്ച ഫയലുകള്‍ വെറുതെ കൂട്ടിയിടുകയാണ് പതിവ്. അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. വളരെ വര്‍ഷങ്ങള്‍ മുമ്പ് കൃഷി ചെലവിന്റെ ഒന്നര ഇരട്ടിയാക്കി താങ്ങുവില നിശ്ചയിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പതിവായി രാഷ്ട്രിയവത്ക്കരിച്ചിരുന്ന ആളുകള്‍ക്ക് പക്ഷെ താങ്ങുവില കൃഷിച്ചെലവിന്റെ ഒന്നര ഇരട്ടിയാക്കി നല്കാന്‍ സമയം ഉണ്ടായിരുന്നില്ല. അവര്‍ രാഷ്ട്രീയത്തില്‍ മുഴുകി കഴിയുകയായിരുന്നു. ഗ്രാമങ്ങളെ കുറിച്ചോ, രാജ്യത്തെ പാവപ്പെട്ട കൃഷിക്കാരെ കുറിച്ചോ ചിന്തിക്കാന്‍ അവര്‍ക്കു സമയം ഉണ്ടായിരുന്നില്ല. അവര്‍ ഫയലുകള്‍ക്കു മേല്‍ അടയിരുന്നു. എന്റെ സഹോദരീ സഹോദരന്മാരെ, കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി മുന്‍ ഗവണ്‍മെന്റുകള്‍ പൂര്‍ത്തിയാക്കാന്‍ മടിച്ച എല്ലാ പദ്ധതികളും നിങ്ങളുടെ ഈ ദാസന്‍ ചെയ്തു കഴിഞ്ഞു. വിനയപൂര്‍വം പറയട്ടെ, താങ്ങുവില ഒന്നര ഇരട്ടിയാക്കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് ആ വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കി. നെല്ല്, ചോളം തുടങ്ങി 14 ഖാരിഫ് വിളകളുടെ താങ്ങുവില 200 രൂപയില്‍ നിന്നു 1800 രൂപയാക്കി ഞങ്ങള്‍ ഉയര്‍ത്തി. കൃഷിച്ചെലവിനെക്കാള്‍ 50 ശതമാനമെങ്കിലും കൂടുതല്‍ പണം കൃഷിക്കാര്‍ക്ക് ഈ വിളകളില്‍ നിന്ന് ലാഭമായി ലഭിക്കും.

സഹോദരീ സഹോദരന്മാരെ,
യുപിയിലെയും പൂര്‍വാഞ്ചലിലെയും കൃഷിക്കാര്‍ക്കാണ് ഈ തീരുമാനം വഴി നേട്ടം ഉണ്ടാകാന്‍ പോകുന്നത്. ഇനി മുതല്‍ ഒരു ക്വിന്റല്‍ നെല്ലിന് 200 രൂപ കൂടുതല്‍ ലഭിക്കും. സുഹൃത്തുക്കളെ, ഒരു ക്വിന്റല്‍ നെല്ല് ഉത്പാദിപ്പിക്കാനുള്ള ഏകദേശ ചെലവ് 1100 മുല്‍ 1200 രൂപ വരെയാണ്. നെല്ലിന്റെ താങ്ങുവില ഇപ്പോള്‍ 1750 രൂപയാണ്. ഇതിനര്‍ത്ഥം 50 ശതമാനം ലാഭം ഉറപ്പ് എന്നത്രെ. കഴിഞ്ഞ വര്‍ഷം യുപിയില്‍ തലേ വര്‍ഷത്തെക്കാള്‍ നാലിരട്ടി നെല്ല് വാങ്ങി എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. ഈ വലിയ നേട്ടത്തിന് യോഗിജിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സഹോദരീ സഹോദരന്മാരെ,
നെല്ലിനൊപ്പം പരിപ്പിന്റെയും താങ്ങുവില ഉയര്‍ത്തിയിട്ടുണ്ട്. പരിപ്പിന്റെ താങ്ങുവില 200 -225 രൂപയോളം വര്‍ധിപ്പിച്ചു. അതായത് ചുരുങ്ങിയത് 65 ശതമാനമെങ്കിലും ലാഭം കൃഷ്‌ക്കാര്‍ക്ക് ലഭിക്കും.

സുഹൃത്തുക്കളെ,
കൃഷിക്കാരുടെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് രാവും പകലും ഒരുപോലെ അധ്വാനിക്കുന്നു. വിത്തു മുതല്‍ വിപണിവരെ നീളുന്ന ഒരു സംവിധാനം നാം നടപ്പാക്കി വരികയാണ്. ഇതുവഴി കൃഷിക്കാരുടെ വരുമാനം ഉയരും. കൃഷിച്ചെലവു കുറയും. മുമ്പൊക്കെ യൂറിയായ്ക്കു വേണ്ടി മുറവിളി കൂട്ടിയ കൃഷിക്കാരെ ലാത്തി കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നു പതിവ്. കരിഞ്ചന്തയില്‍ നിന്നു യൂറിയ വാങ്ങാന്‍ അവര്‍ രാത്രി മുഴുവന്‍ വരി നില്ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി ഈ പ്രശ്‌നം പരിഹരിച്ചിരിക്കുകയാണ് . എല്ലാം വളരെ വൈദഗ്ധ്യത്തോടെ നമുക്കു പൂര്‍ത്തിയാക്കാന്‍ സാധിച്ചു, കാരണം നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം, പിന്തുണ, സഹകരണം.

സുഹൃത്തുക്കളെ,
എനിക്ക് ഈ പ്രദേശത്തെ കൃഷിക്കാരോട് ഒരു അഭ്യര്‍ത്ഥന ഉണ്ട്. 2022 ആകുമ്പോഴേയ്ക്ക് കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കാന്‍ നാം ആഗ്രഹിക്കുന്നു. അതൊരു പ്രയാസമുള്ള ജോലിയല്ല. ഞാന്‍ ഒരു ഉദാഹരണം പറയാം. നമ്മളെല്ലാവരും കൃഷിയിടങ്ങള്‍ക്കു ചുറ്റും വേലി കെട്ടാറുണ്ട്. ചിലപ്പോള്‍ കൂര്‍ത്ത ആണികള്‍ അടിച്ചു കയറ്റും. അല്ലെങ്കില്‍ അതിര്‍ത്തികളില്‍ ഉടനീളം സസ്യങ്ങള്‍ വളര്‍ത്തും. ഇതിലൂടെയെല്ലാം ഒത്തിരി സ്ഥലം പാഴാകുന്നു. ഇപ്പോള്‍ ഗവണ്‍മെന്റ് മുളയെ പുല്ലുവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ക്ക് കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ നിങ്ങള്‍ക്ക് ഇനി മുള വളര്‍ത്താം. അത് വളരുമ്പോള്‍ യഥേഷ്ടം മുറിച്ച് വില്‍ക്കുകയുമാവാം. നാം നിയമങ്ങള്‍ മാറ്റി. ഗവണ്‍മെന്റിന് നിങ്ങളെ തടയാനാവില്ല. സുഗന്ധ തിരികളും മറ്റും നിര്‍മ്മിക്കാന്‍ കോടിക്കണക്കിനു രൂപയുടെ മുള നാം വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇപ്പോള്‍. നേരത്തെ മുള മരങ്ങളുടെ ഗണത്തിലായിരുന്നു. ഇപ്പോള്‍ നിയമം മാറ്റി അതിനെ പുല്ലുവര്‍ഗ്ഗമാക്കി. ഒരു മാസം കൊണ്ട് ഈ ചിത്രം മാറ്റാന്‍ എന്റെ രാജ്യത്തെ കൃഷിക്കാര്‍ക്കു സാധിക്കും. ഇതിന് വേറെയും ഉപയോഗം ഉണ്ട്. കൃഷിക്കുപരി നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് അനേകം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. അതില്‍ നിന്നെല്ലാമുള്ള പ്രയോജനം നിങ്ങള്‍ നേടണം. വികസനത്തിന്റെ കിരണങ്ങള്‍ എല്ലാ വ്യക്തികളിലും രാജ്യത്തിന്റെ ഒരോ കോണിലും എത്തിച്ച് ഗ്രാമങ്ങളെയും പാവപ്പെട്ടവരെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ഗവണ്‍മെന്റ് മുന്നേറുകയാണ്. നിങ്ങളുടെ കൂടുതല്‍ സുഗമമായ ഗതാഗതത്തിനും സൗകര്യപ്രദമായ ജീവിതത്തിനും വേണ്ടി ഏതാനും പാലങ്ങളുടെ ശിലാസ്ഥാപനവും ഇന്ന് നടന്നു. വരാണസിക്കും ചുണാറിനും ഇടയിലുള്ള ദൂരം ഗണ്യമായി കുറയ്ക്കാന്‍ ചുണാര്‍ പാലം വഴി സാധിക്കും. മഴക്കാലത്ത് ഈ മേഖലയിലുള്ള ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു പോകുന്നതായി എനിക്ക് അറിയാന്‍ സാധിച്ചു. പുതിയ പാലം ആ പ്രശ്‌നവും പരിഹരിക്കും.

സഹോദരി സഹോദരന്മാരെ,
രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായവര്‍ക്ക് ചെലവു കുറഞ്ഞതും മെച്ചപ്പെട്ടതുമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കുക എന്നത് ഈ ഗവണ്‍മെന്റിന്റെ വലിയ തീരുമാനമാണ്. ഇവിടെ വരാന്‍ പോകുന്ന മെഡിക്കല്‍ കോളജ് മിര്‍സാപ്പൂരിലെ ജനങ്ങള്‍ക്കു മാത്രമല്ല, സമീപ പ്രദേശങ്ങളായ സോന്‍ഭദ്ര, ഭഡോഹി, ചന്ദൗളി, അലഹബാദ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കും പ്രയോജനപ്പെടും. ഇനി ഈ സ്ഥലത്തെ ജില്ലാ ആശുപത്രിയില്‍ 500 കിടക്കകള്‍ ഉണ്ടായിരിക്കും. തത്ഫലമായി ഗുരുതരമായ രോഗങ്ങള്‍ക്കു ചികിത്സ തേടി ഇനി നിങ്ങല്‍ ദൂരെ പട്ടണങ്ങളിലേയ്ക്കു പോകേണ്ടി വരില്ല. മാത്രവുമല്ല ഉത്തര്‍ പ്രദേശില്‍ 100 ജന്‍ ഔഷധി കേന്ദ്രങ്ങളാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. ഈ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും താഴ്ന്ന ഇടത്തരക്കാര്‍ക്കും വലിയ സഹായമായിരിക്കും നല്കുക. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍ക്ക് വേണ്ട 700 മരുന്നുകളും 150 ഉപകരണങ്ങളും ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്താകമാനം ഇത്തരം മൂവായിരത്തി അഞ്ഞൂറോളം കേന്ദ്രങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 800 മരുന്നുകള്‍ക്ക് വിലനിയന്ത്രണം ഏര്‍പ്പെടുത്തി. കാല്‍മുട്ട് മാറ്റിവയ്ക്കല്‍, ഹൃദ് രോഗികള്‍ക്കുള്ള സ്റ്റെന്റ് എന്നിവയുടെ ചെലവ് കുറച്ചിരിക്കുന്നു. ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്ന ഇത്തരം നടപടികള്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വലിയ ആശ്വാസമാണ്.
ഇടത്തരം വീടുകളില്‍ പ്രായമായ അംഗങ്ങള്‍ ഉണ്ടെങ്കില്‍ ഒന്നോ രണ്ടോ മാറാ രോഗങ്ങള്‍ ഈ വീടുകളുടെ അനുദിന ജീവിതത്തിന്റെ ഭാഗമായിട്ടുണ്ടാവും. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്ക് നിത്യേന എന്ന പോലെ മരുന്നു കഴിക്കേണ്ടതുണ്ട്. കുടുംബത്തിലെ ഏതെങ്കിലും ഒരാള്‍ സ്ഥിരമായി മരുന്ന് കഴിക്കുന്നവരാകാം. മാസാന്ത്യത്തില്‍ അതിന്റെ ബില്ല് 1000 മുതല്‍ 2000, 3000, അയ്യായിരം വരെ എത്തിയേക്കാം. എന്നാല്‍ ജന്‍ ഔഷധി പദ്ധതി വന്നതോടു കൂടി ആയിരം രൂപയുടെ ഒരു മാസത്തെ മരുന്ന് ബില്ല് 250 – 300 ആയി കുറഞ്ഞു. നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കും, ഇതെല്ലാം സാധാരണക്കാര്‍ക്ക് എത്രത്തോളം ഉപകാരമായി എന്ന്. കഴിഞ്ഞ കാല ഗവണ്‍മെന്റുകള്‍ക്കും ഇത് ചെയ്യാമായിരുന്നു. അവര്‍ എന്നാല്‍ അവരുടെ പാര്‍ട്ടിക്കപ്പുറം, കുടുംബത്തിനപ്പുറം, സീറ്റിനപ്പുറം ചിന്തിക്കാന്‍ തയാറായില്ല. രാജ്യത്തെ സാധാരണക്കാരുടെ ക്ഷേമം ഒരിക്കലും അവരുടെ മുന്‍ഗണനകളില്‍ ഇല്ലായിരുന്നു.

സുഹൃത്തുക്കളെ,
ഈ കാലഘട്ടത്തില്‍ ഡയാലസിസ് വളരെ അത്യാവശ്യമായി തീര്‍ന്നിട്ടുണ്ട്. വിവിധ ഗ്രാമങ്ങളിലെ അനേകം കുടുംബങ്ങള്‍ക്ക് വളരെ ദൂരം സഞ്ചരിച്ചു വേണം ഡയാലസിസ് നടത്തുവാന്‍. നാം പ്രധാന്‍ മന്ത്രി ദേശീയ ഡയാലസിസ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. അങ്ങനെ പാവപ്പെട്ട ജനങ്ങളുടെ വലിയ ഒരു പ്രശ്‌നം പരിഹരിച്ച് അവരെ സഹായിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്. ഡയാലസിസ് പദ്ധതിക്കു കീഴില്‍ ജില്ലകള്‍ തോറും നമ്മള്‍ ഡയാലസിസ് സെന്ററുകള്‍ സ്ഥാപിച്ചു വരുന്നു. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ഡയാലസിസ് സൗജന്യമാണ്. ഇന്നോളം ഈ കേന്ദ്രങ്ങള്‍ വഴി 25 ലക്ഷം ഡയാലസിസ് ആണ് സൗജന്യമായി നടത്തിയിട്ടുള്ളത്. ഓരോ ഡയാലസിസും കഴിയുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ലാഭിക്കാന്‍ കഴിയുന്നത് 1500, 2000, 2500 രൂപ വീതമാണ്. കൂടാതെ സ്വഛ് ഭാരത് ദൗത്യം വഴി രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഒരു റിപ്പോര്‍ട്ടു പ്രകാരം ഗ്രാമങ്ങളില്‍ മുതിര്‍ന്നവരും കുട്ടികളും ശുചിമുറികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ രോഗങ്ങള്‍ എന്ന സംഭവം വളരെ കുറഞ്ഞു. വെളിയിട വിസര്‍ജ്യ വിമുക്തമായി പ്രഖ്യാപിച്ചിരിക്കുന്ന എല്ലാ ഗ്രാമങ്ങളിലെയും വീടുകള്‍ ഇതുവഴി കുറഞ്ഞത് 50,000 രൂപയെങ്കിലും ഒരു വര്‍ഷം ലാഭിക്കുന്നു എന്നാണ് കണക്ക്. മുമ്പ് ഈ തുക ആശുപത്രികളിലും മരുന്നു കടകളിലും ജോലിക്കു പോകാതെ നഷ്ടപ്പെടുത്തിയും കുടുംബങ്ങളില്‍ നിന്നു ചെലവഴിച്ചിരുന്നു.

സുഹൃത്തുക്കളെ,
ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും ദൂഷിത വലയം ഭേദിക്കാനുള്ള ഒരു ബഹുജന പദ്ധതിക്ക് ഈ ഗവണ്‍മെന്റ് തുടക്കമിട്ടിരിക്കുകയാണ്. ചിലയാളുകള്‍ അതിനെ മോദി കെയര്‍ എന്നും മറ്റുള്ളവര്‍ ആയൂഷ്മാന്‍ ഭാരത് എന്നും വിളിക്കുന്നു. ഈ പദ്ധതി പ്രകാരം രാജ്യത്തെ 50 കോടി പാവപ്പെട്ടവര്‍ക്ക് ഒരു വര്‍ഷം അഞ്ചു ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് സൗജന്യ ചികിത്സാ സഹായം ലഭിക്കും. ഇതിന്റെ നടപടി ക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. രാജ്യമാസകലം ഈ പദ്ധതി വ്യാപിപ്പിക്കുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. ഒരു അംഗത്തിന്റെ ഗുരുതരമായ രോഗം മൂലം ക്ലേശിക്കുന്ന കുടുംബത്തിന് 5 ലക്ഷം രൂപ നലകിയാല്‍ അത് ആ കുടുംബത്തിന് ജീവിതം തിരിച്ചു നല്കുന്നതു പോലെയല്ലെ? നിങ്ങള്‍ ഊഹിച്ചു നോക്കുക. അത്തരം കുടുംബങ്ങളെ കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടേ. അങ്ങിനെ കോടിക്കണക്കിനു കുടംബങ്ങള്‍ രോഗം മൂലമുള്ള പ്രശ്‌നങ്ങളില്‍ നിന്നു കരകയറുമ്പോള്‍ എന്റെ രാജ്യം തന്നെ രക്ഷപ്പെടില്ലേ. അതിനാല്‍ എന്റെ സഹോദരി സഹോദരന്മാരെ നാം ആയൂഷ്മാന്‍ ഭാരത് ദൗത്യം രൂപീകരിച്ചിരിക്കുന്നത് രാജ്യത്തിന്റെ ആരോഗ്യപൂര്‍ണവും ശോഭനവുമായ ഭാവിക്കുവേണ്ടിയാണ്.

സഹോദരീ സഹോദരന്മാരെ,
മര്‍ദ്ദിത വിഭാഗങ്ങളുടെയും നിരാലംബരുടെയും, പാവങ്ങളുടെയും ജീവിതഭാരവും ക്ലേശങ്ങളും ലഘൂകരിക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണന. അതിനാല്‍ ഈ പ്രക്രിയ നാം തുടരും. ഇതു മനസില്‍ വച്ചുകൊണ്ടാണ് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഒരു സാമൂഹ്യ സുരക്ഷാ പദ്ധതി നാം ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരു മാസം ഒരു രൂപയും ദിവസം 90 പൈസയുമാണ് പ്രീമിയം. പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്ന തുകയാണ്. പാവപ്പെട്ടവരുടെ ജീവിതത്തിന്റെ തിരിനാളം അണയാതിരിക്കാനുള്ള ഇന്‍ഷുറന്‍സ് പദ്ധതികളാണ് ഇവ. മുമ്പൊക്കെ ഒരു ധാരണ ഉണ്ടായിരുന്നു, പണമുള്ളവര്‍ക്കു മാത്രമെ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കൂ എന്ന്. പാവങ്ങള്‍ക്ക് ഒരിക്കലും ബാങ്കില്‍ അക്കൗണ്ട് ഇല്ലായിരുന്നു. അതുപോലെ ആളുകള്‍ വിശ്വസിച്ചിരുന്നത് പണമുള്ളവര്‍ക്കു മാത്രമെ ഗ്യാസ് സിലണ്ടര്‍ ലഭിക്കുകയുള്ളു എന്നാണ്. പാവങ്ങള്‍ക്ക് ലഭിക്കില്ല. അതുപോലെ, എടിഎം കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടുകള്‍ സാമ്പത്തികമായി ഉയര്‍ന്നവര്‍ക്കുള്ളതാണ് പാവങ്ങള്‍ക്ക് സാധിക്കില്ല എന്നും നമ്മുടെ രാജ്യത്തെ ആളുകള്‍ വിശ്വസിച്ചു.
സുഹൃത്തുക്കളെ, നാം ഈ ധാരണ തിരുത്താന്‍ നിശ്ചയിച്ചു. ഇന്ത്യയിലെ 125 കോടി വരുന്ന മുഴുവന്‍ ജനങ്ങളും ഒരേ വേദിയില്‍ നില്ക്കണം. മുമ്പൊക്കെ ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് പാവപ്പെട്ടവന് ചിന്തിക്കാനേ ആകുമായിരുന്നില്ല. സ്വന്തമായി കാറുള്ള പണക്കാര്‍ക്കു മാത്രമെ ഇന്‍ഷുര്‍ ചെയ്യാനാവു എന്നായിരുന്നു രാജ്യത്തെ ബഹു ഭൂരി പക്ഷത്തിന്റെയും വിശ്വാസം. സ്വന്തമായി ഒരു സൈക്കിള്‍ പോലും ഇല്ലാത്തവന്‍ എന്തിനു ഇന്‍ഷുര്‍ ചെയ്യണമെന്നായിരുന്നു അവരുടെ സംശയം. ഞങ്ങള്‍ ഈ ധാരണകള്‍ തിരുത്തി. മാസം ഒരു രൂപയും ദിവസം 90 പൈസയും മാത്രം പ്രീമിയം നിശ്ചയിച്ച് പാവങ്ങള്‍ക്കായി ഞങ്ങള്‍ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവന്നു. ക്ലേശങ്ങളുടെ കാലത്ത് ഈ ഇന്‍ഷുറന്‍സ് പാവങ്ങള്‍ക്കു സഹായകമാകും. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനാണ് ഞങ്ങള്‍ ഈ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ എല്ലാം ഗുണഫലങ്ങള്‍ വരും ദിനങ്ങളില്‍ നിങ്ങള്‍ക്കു മുന്നില്‍ ലഭിക്കും. രാജ്യത്തെ പാവപ്പെട്ടവര്‍ക്കു ഇതെക്കുറിച്ച് പറയാനുണ്ടാവും. ജനങ്ങളില്‍ ആത്മവിശ്വാസവും സ്വാശ്രയത്വവും കൊണ്ടുവരാനാണ് നമ്മള്‍ പരിശ്രമിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ 1.5 കോടി ജനങ്ങള്‍ ഇപ്പോള്‍ ഈ രണ്ടു പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനായി ആവശ്യമുള്ള തുക ഉദ്ദേശം 300 കോടി രൂപയാണ്. കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന ജനങ്ങളിലേയ്ക്ക് ഈ പദ്ധതി ഇതിനോടകം എത്തിക്കഴിഞ്ഞു. ഇത് ഉത്തര്‍പ്രദേശില്‍ മാത്രം. ഇന്ന് എന്റെ ഗവണ്‍മെന്റ് 100 കോടി അനുവദിച്ചാലും അത് പത്രങ്ങളുടെ ഒന്നാം പേജില്‍ തലക്കെട്ടാകും. ഈ പദ്ധതിയിലൂടെ 300 കോടി രൂപ ജനങ്ങളില്‍ എത്തും. അവര്‍ ക്ലേശങ്ങളില്‍ നിന്നു മോചിതരാകുകയും ചെയ്യും. എപ്രകാരം ഒരു ജോലി ചെയ്യാമെന്നതിനുള്ള സജീവ ഉദാഹരണണാണ് ഇത്. എപ്രകാരം ഒരു സംവിധാനം പരിഷ്‌കരിക്കാമെന്നതിനും.

സുഹൃത്തുക്കളെ,
ഈ പദ്ധതിയില്‍ ഇനിയും ചേര്‍ന്നിട്ടില്ലാത്തവര്‍ എത്രയും വേഗം ഇതില്‍ അംഗത്വമെടുത്ത് ഇതിന്റെ പ്രയോജനം നേടാന്‍ തുടങ്ങണം എന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആരും കഷ്ടപ്പാടുകള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആര്‍ക്കും വിധിയുടെ ചക്രത്തെ മുന്‍കൂട്ടി പ്രവചിക്കാനും സാധിക്കില്ല. കഷ്ടപ്പാടുകളുടെ സമയത്ത് ഈ പദ്ധതി നിങ്ങള്‍ക്ക് വലിയ പ്രയോജനം ചെയ്യും. അതിനാണ് ഞങ്ങള്‍ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഗവണ്‍മെന്റിന്റെ എല്ലാ പദ്ധതികളും തീരുമാനങ്ങളും രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമവും, ശാക്തീകരണവും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര റിപ്പോര്‍ട്ടു പ്രകാരം, കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യയിലെ 5 കോടി ആളുകള്‍ അതീവ ദാരിദ്ര്യത്തില്‍ നിന്നു മോചിതരായി. ഈ വാര്‍ത്തയും പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യും. പക്ഷെ ഏതെങ്കിലും ഒരു മൂലയില്‍. എന്നാല്‍ ടെലിവിഷന്‍ ചാനലുകളാകട്ടെ ഇതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടില്ല. എന്നാല്‍ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് ആയിരുന്നെങ്കില്‍ എല്ലാവരും കൂടി അതിനെ ആഘോഷിക്കുമായിരുന്നു. എന്തായാലും റിപ്പോര്‍ട്ട് അനുകൂലമായതിനാല്‍, ആരും അതു ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ് ഞാന്‍ ഈ അന്താരാഷ്ട്ര റിപ്പോര്‍ട്ടിനെ കുറിച്ച് നിങ്ങളെ എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. ഇനി നിങ്ങള്‍ പറയൂ, ഓരോ പദ്ധതികളുടെയും സദ്ഫലങ്ങള്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കുന്നില്ലേ? പാവങ്ങളുടെ ജീവിത നിലവാരം ഉയരണം എന്നു നിങ്ങള്‍ ആഗ്രഹിക്കന്നില്ലേ? തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇന്ന് അത് വ്യക്തമായി കാണാം. പാവങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനുള്ള ഗവണ്‍മെന്റ് പദ്ധതികളുടെ ഫലമാണ് ഇത്. അവര്‍ക്കു തൊഴില്‍ നല്കാനുള്ള ഉറപ്പും ഇതിലെ ഒരു ഘടകമാണ്. ഉദാഹരണത്തിന്, ഉജ്ജ്വല യോജന വീട്ടമ്മമാര്‍ക്ക് വിറക് അടുപ്പിന്റെ പുകയില്‍ നിന്നും മോചനം നല്കുക മാത്രമല്ല ചെയ്തത്, കുടുംബത്തിന് അധിക വരുമാനം നേടാനുള്ള എന്തെങ്കിലും തൊഴില്‍ ചെയ്യാന്‍ അവസരം കൂടി ലഭ്യമാക്കിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ക്ക് വിറകിന്റെ മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടതില്ല. ഈ പദ്ധതിയുടെ കീഴില്‍ ഉത്തര്‍ പ്രദേശിലെ 80 ലക്ഷം വീട്ടമ്മമാര്‍ക്ക് സൗജന്യമായി പാചക വാതക കണക്ഷന്‍ നല്കി കഴിഞ്ഞു. അതുപോലെ ജന്‍ ധന്‍ യോജന. ഉത്തര്‍ പ്രദേശില്‍ മാത്രം ഏകദേശം 5 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ജാമ്യമില്ലാതെ ഒരു കോടിയിലധികം വായ്പകള്‍ മുദ്രാ യോജനയുടെ കീഴില്‍ വിതരണം ചെയ്തു കഴിഞ്ഞു. പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ കീഴില്‍ 18 ലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കപ്പെട്ടു. പണപ്പെരുപ്പം നിയന്ത്രണ വിധേയമായി. ഇതെല്ലാം പാവപ്പെട്ടവരെ ദാരിദ്ര്യത്തില്‍ നിന്നു മോചിപ്പിക്കാനുള്ള ചില പദ്ധതികളാണ്.

സുഹൃത്തുക്കളെ,
പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള തീരുമാനം നിറവേറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പാവപ്പെട്ടവര്‍ക്ക് മരുന്നുകള്‍, കൃഷിക്കാര്‍ക്ക് ജലസേചന സൗകര്യങ്ങള്‍, കുട്ടികള്‍ക്കു വരുമാനം, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍, മുന്‍പ് ലഭിക്കാത്ത സൗകര്യങ്ങളോടുകൂടി സുതാര്യമായ ഭരണ സംവിധാനം. ഇതെല്ലാമാണ് പുതിയ ഇന്ത്യയില്‍ ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. ഇവിടെ ഇന്ന് ആരംഭിച്ചിരിക്കുന്ന പദ്ധതികളുടെ പേരില്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ഉത്തര്‍ പ്രദേശിനെ വികസനത്തിന്റെ പാതയിലൂടെ വിജയകരമായി നയിക്കുന്ന യോഗിജിയെയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനെയും മുഴുവന്‍ മന്ത്രിസഭാഗംങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.അവര്‍ക്ക് എല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ അനുസ്മരിപ്പിക്കുന്നു, വിന്ധ്യാവാസിനി മാതാവിന്റെ പ്രസാദം, അതായത് ഓരോ തുള്ളി വെള്ളവും പ്രയോജനപ്പെടുത്താന്‍ മറക്കരുത്. ഇവിടെ തിങ്ങിക്കൂടിഎത്തുകയും, ഈ യോഗത്തില്‍ സംബന്ധിച്ച് എന്നെ അനുഗ്രഹിക്കുകയും ചെയ്ത നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഹൃദയംഗമമായ നന്ദി പറയുന്നു. കരമുയര്‍ത്തി പറയൂ, ഭാരതാംബിക വിജയിക്കട്ടെ, ഭാരതാംബിക വിജയിക്കട്ടെ, ഭാരതാംബിക വിജയിക്കട്ടെ.
വളരെ നന്ദി.