Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബോഡോ സമാധാന കരാര്‍ ഒപ്പുവെച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് അസമിലെ കോക്രജാറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു


ബോഡോ കലാപകാരികളെ പോലെ ഹിംസയുടെ പാത പിന്‍തുടരുന്നവരോട് ആയുധങ്ങള്‍ താഴെ വെക്കാനും മുഖ്യധാരയുടെ ഭാഗമാകാനും പ്രധാനമന്തി ശ്രീ. നരേന്ദ്ര മോദി വൈകാരികമായ അഭ്യര്‍ഥനയിലൂടെ ആഹ്വനം ചെയ്തു.

ബോഡോ കരാര്‍ ഒപ്പുവെച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിനായി അസമിലെ കോക്രജറില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രപരമായ കരാര്‍ 2020 ജനുവരി 27ന് ഒപ്പുവെച്ചശേഷം പ്രധാനമന്ത്രി വടക്കുകിഴക്കന്‍ മേഖലയില്‍ എത്തുന്നത് ഇതാദ്യമാണ്.

‘വടക്കു കിഴക്കന്‍ മേഖലയിലോ ജമ്മു കശ്മീരിലെ നക്‌സല്‍ മേഖലയിലോ ആകട്ടെ, ആയുധങ്ങളിലും അക്രമങ്ങളിലും വിശ്വസിക്കുന്നവരോട് അഭ്യര്‍ഥിക്കാനുള്ളത് ബോഡോ യുവാക്കളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു മുഖ്യധാരയിലേക്കു മടങ്ങാനാണ്. തിരിച്ചുവരവു നടത്തി ജീവിതം ആഘോഷിക്കൂ’, അദ്ദേഹം പറഞ്ഞു.
ബൊഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മ ജി, രൂപ്‌നാഥ് ബ്രഹ്മ ജി എന്നീ നേതാക്കള്‍ നല്‍കിയ സംഭാവനകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.

ബോഡോ കരാര്‍- എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസ്യത എന്ന ആശയത്തിന്റെ പ്രതിഫലനം

ബോഡോ കരാറിനായി അനൂകൂലമായ പങ്കു വഹിച്ച ഓള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂണിയന്‍, നാഷണല്‍ ഡെമോക്രാറ്റിക് ഫ്രന്റ് ഓഫ് ബോഡോലാന്‍ഡ് എന്നീ സംഘടനകളെയും ബി.ടി.സിക്കു നേതൃത്വം നല്‍കുന്ന ശ്രീ ഹഗ്രാമ മഹിലാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

’21ാം നൂറ്റാണ്ടില്‍ പുതിയ തുടക്കത്തെയും പുതിയ പ്രഭാതത്തെയും പുതിയ പ്രചോദനത്തെയും സ്വാഗതം ചെയ്യാന്‍ വടക്കുകിഴക്കന്‍ മേഖലയ്ക്കു സാധിക്കുന്ന ദിവസമാണ് ഇന്ന്. വികസനവും വിശ്വാസവുമാണു നമുക്കു പ്രധാനമെന്നും അതു കൂടുതല്‍ ശക്തമാക്കപ്പെടണമെന്നും പ്രതിജ്ഞയെടുക്കാവുന്ന ദിവസമാണ് ഇന്ന്. നാം ഇനിയൊരിക്കലും അക്രമത്തിന്റെ ഇരുളിനാല്‍ വിഴുങ്ങപ്പെടാതിരിക്കട്ടെ. നമുക്കു ശാന്തമായ അസമിനെയും പുതിയ ദൃഢനിശ്ചയത്തോടുകൂടിയ ഇന്ത്യയെയും വരവേല്‍ക്കാം’, അദ്ദേഹം പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മ വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷമാണ് ബോഡോ കരാര്‍ ഒപ്പിട്ടത് എന്നതു ശ്രദ്ധേയമാണെന്നു പ്രധാനമന്ത്രി തുടര്‍ന്നു.
‘അഹിംസയുടെ നേട്ടങ്ങള്‍ എന്തൊക്കെ ആയാലും അതു സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നു ഗാന്ധിജി പറയാറുണ്ടായിരുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോഡോ കരാര്‍ പ്രസ്തുത മേഖലയിലെ ജനങ്ങള്‍ക്കാകെ ഗുണം ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ബോഡോ ടെര്‍മിനല്‍ കൗണ്‍സിലി(ബി.ടി.സി.)ന്റെ അധികാരം കരാറിലൂടെ വര്‍ധിപ്പിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

‘ഈ കരാറില്‍ എല്ലാവരും ജേതാക്കളാണ്; സമാധാനവും മാനവികതയും ജേതാക്കളാണ്’, അദ്ദേഹം പറഞ്ഞു.

ബോഡോ ടെറിറ്റോറിയല്‍ ഏരിയ ജില്ലകളു(ബി.ടി.എ.ഡി.)ടെ അതിര്‍ത്തികള്‍ നിര്‍ണയിക്കാന്‍ കമ്മിഷന്‍ രൂപീകരിക്കും.

ബി.ടി.എ.ഡിയിലെ കോക്രജാര്‍, ചിരാങ്ഗ്, ബക്‌സ, ഉദല്‍ഗുരി എന്നീ പ്രദേശങ്ങള്‍ക്കായി 1500 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി പ്രസ്താവിച്ചു.

‘ഇത് ബോഡോ സംസ്‌കാരത്തിന്റെയും മതത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സര്‍വതോമുഖമായ വികസനത്തിനു സഹായകമാകും’, അദ്ദേഹം വ്യക്തമാക്കി.
ബി.ടി.സിയുടെയും അസം ഗവണ്‍മെന്റിന്റെയും വര്‍ധിച്ചുവരുന്ന ഉത്തരവാദിത്തം വിശദീകരിച്ച പ്രധാനമന്ത്രി, വികസനത്തിന്റെ മുദ്രാവാക്യം എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസ്യത എന്നത് ഉള്‍പ്പെട്ടതായിരിക്കുമെന്നു സൂചിപ്പിച്ചു.

‘ഇന്ന് ബോഡോ മേഖലയില്‍ പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും ആവേശവും ഉദയം ചെയ്തതോടെ നിങ്ങളുടെയെല്ലാം ഉത്തരവാദിത്തം വര്‍ധിച്ചു. എല്ലാ സമൂഹങ്ങളെയും ഇവിടേക്ക് എത്തിക്കുക വഴി ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഇത് അസമിനെ ശക്തിപ്പെടുത്തുകയും മികവുറ്റ ഇന്ത്യയെന്ന ആശയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും’, പ്രധാനമന്ത്രി പറഞ്ഞു.

അസം കരാറിന്റെ ആറാമതു നിബന്ധന നടപ്പാക്കാന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു എന്നും കമ്മിറ്റി റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കുകിഴക്കന്‍ മേഖലയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി പുതിയ സമീപനം
വടക്കുകിഴക്കന്‍ മേഖലയെ വലയ്ക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഗവണ്‍മെന്റ് പുതിയ സമീപനം കൈക്കൊള്ളുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

മേഖലയുടെ പ്രതീക്ഷകളും വൈകാരിക പ്രശ്‌നങ്ങളും ആഴത്തില്‍ മനസ്സിലാക്കിയ ശേഷം മാത്രമേ പുതിയ സമീപനം നടപ്പാക്കാനാവൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
‘ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തിയാണു പരിഹാരങ്ങള്‍ കണ്ടെത്തിയത്. എല്ലാവരെയും പുറത്തുള്ളവരായി കാണുന്നതിനു പകരം നമ്മുടെ ആള്‍ക്കാരായി കണ്ടു കൈകാര്യം ചെയ്തതോടെയാണ് ഇതു സാധ്യമായത്. നമ്മള്‍ അവരോടു സംസാരിച്ച് ഒരുമിച്ചാണു നാം എന്ന ബോധ്യം സൃഷ്ടിച്ചു. ഇത് തീവ്രവാദം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. നേരത്തേ വടക്കു കിഴക്കന്‍ മേഖലയില്‍ തീവ്രവാദം നിമിത്തം ആയിരത്തോളം കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ സ്ഥിതി ശാന്തമാണ്.’

വടക്കുകിഴക്കന്‍ മേഖല രാജ്യത്തിന്റെ വളര്‍ച്ചയുടെ കേന്ദ്രം
‘കഴിഞ്ഞ മൂന്നു നാലു വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ മേഖലയില്‍ മൂവായിരം കിലോമീറ്ററിലേറെ റോഡുകള്‍ നിര്‍മിച്ചു. പുതിയ ദേശീയ പാതകള്‍ അംഗീകരിക്കപ്പെട്ടു. വടക്കുകിഴക്കന്‍ റെയില്‍പ്പാതകള്‍ ഒന്നാകെ ബ്രോഡ് ഗേജാക്കി. വിദ്യാഭ്യാസം, നൈപുണ്യം, കായികം എന്നീ മേഖലകളില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുക വഴി വടക്കുകിഴക്കന്‍ മേഖലയിലെ യുവാക്കളെ ശാക്തീകരിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനു പുറമെ, വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി ഡെല്‍ഹിയിലും ബാംഗ്ലൂരിലും പുതിയ ഹോസ്റ്റലുകള്‍ തയ്യാറാക്കുകയും ചെയ്തു’, പ്രധാനമന്ത്രി വ്യക്തമാക്കി.

അടിസ്ഥാന സൗകര്യമെന്നാല്‍ കുമ്മായവും സിമന്റും ചേര്‍ന്ന ഒന്നല്ല എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അതിനു മാനവികതയുടെ വശംകൂടി ഉണ്ട്. തങ്ങള്‍ക്കു ചിലര്‍ കരുതല്‍ നല്‍കുന്നു എന്ന ബോധം അതു ജനങ്ങള്‍ക്കു നല്‍കുന്നു.

‘ബോഗീബീല്‍ പാലം പോലെ ദശാബ്ദങ്ങളായി സ്തംഭനാവസ്ഥയിലായിരുന്ന എത്രയോ പദ്ധതികള്‍ പൂര്‍ത്തിയാക്കപ്പെട്ടതോടെ ലക്ഷക്കണക്കിനു പേര്‍ക്കു കണക്റ്റിവിറ്റി ലഭിക്കുന്നതിലൂടെ അവര്‍ക്കു ഗവണ്‍മെന്റിലുള്ള വിശ്വാസം വര്‍ധിക്കുന്നു.

സര്‍വതോമുഖമായ വികസനം വിയോജിപ്പില്‍നിന്നു യോജിപ്പിലേക്കു നയിച്ചു. ബന്ധം നിലനില്‍ക്കുകയും വികസനം എല്ലാവരിലേക്കും തുല്യ അളവില്‍ എത്തിച്ചേരുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യാന്‍ തയ്യാറാകും. ഒരുമിച്ചു ജോലി ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകുന്നതോടെ ഏറ്റവും വലിയ പ്രശ്‌നം പോലും പരിഹരിക്കപ്പെടും’, പ്രധാനമന്തി പറഞ്ഞു.